വിചാരണ

കേരളത്തിലെ ക്രൈസ്തസമൂഹത്തെ താങ്ങിനിര്‍ത്തുന്നത് ഹൈന്ദവര്‍!

Print By
about

 

04 - 01 -2014

ത് മനോവയുടെ അഭിപ്രായമാണെന്ന് ആരും കരുതരുത്! മ്ശിഹായെയും ക്രിസ്തീയതയെയും അനുഭവിച്ചറിഞ്ഞതുകൊണ്ടും ആരും താങ്ങിയില്ലെങ്കിലും താങ്ങിനിര്‍ത്താന്‍ ശക്തനായവന്‍ കൂടെയുള്ളതുകൊണ്ടും ഇത്തരം ഭോഷത്തങ്ങള്‍ മനോവ വിളിച്ചുപറയില്ല! എന്നാല്‍, ഈ വാക്കുകളുടെ വക്താവ് നിസ്സാരക്കാരനാണെന്നും ചിന്തിക്കരുത്; കേരള കത്തോലിക്കാസഭയിലെ ഏറ്റവും ഉന്നതരില്‍ ഒരുവനായ നിയുക്ത കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്സിന്റെ വാക്കുകളാണിത്. മനോരമാ ന്യൂസിന്റെ 'നേരേചൊവ്വേ' എന്ന പരിപാടിയില്‍ അവതാരകനായ ജോണി ലൂക്കോസുമായി നവംബര്‍ രണ്ടിനു നടത്തിയ അഭിമുഖത്തിലാണ് നിയുക്ത കര്‍ദ്ദിനാളിന്റെ ഈ വെളിപ്പെടുത്തല്‍! വര്‍ഷങ്ങള്‍ക്കുമുമ്പ് നടത്തിയ ഈ പ്രസ്താവനയില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ്  അടുത്തനാളില്‍ നാം കേട്ടത്. നായന്മാരുടെ മഹാസമ്മേളനത്തില്‍വച്ച് ഈ വിവരക്കേട് ആവര്‍ത്തിച്ചപ്പോള്‍ ലഭിച്ച കരഘോഷത്തിന്റെ ലഹരിയിലാണ് ക്ലിമ്മീസ്!

ഇതുമാത്രമല്ല ക്രിസ്തീയതയ്ക്കു ചേരാത്തതും സത്യത്തിനു വിരുദ്ധവുമായ  ഏറെക്കാര്യങ്ങള്‍ ഇദ്ദേഹം വിളിച്ചുപറയുന്നത് വേദനയോടെയെങ്കിലും കേള്‍ക്കേണ്ടിവന്നു. വഹിക്കുന്ന സ്ഥാനത്തിന്റെ മാഹാത്മ്യം മനസ്സിലാക്കിക്കൊണ്ടും അതിനോടുള്ള പൂര്‍ണ്ണ ബഹുമാനത്തോടുംകൂടെ ചില വസ്തുതകള്‍ തുറന്നുപറയാതിരിക്കാന്‍ മനോവയ്ക്കാവില്ല. കാരണം, മനോവയുടെ ദൈവവിളി അസത്യത്തിനും ദൈവനിഷേധത്തിനുമെതിരെ പുറം തിരിക്കുകയെന്നതല്ല. മറിച്ച്, ഏലിയാ, സ്നാപകയോഹന്നാന്‍ തുടങ്ങിയ പ്രവാചകന്മാരെ നയിച്ച ആത്മാവിനാല്‍ നയിക്കപ്പെടുന്നതുകൊണ്ട് പ്രതികരിക്കേണ്ടിടത്തു അതു ചെയ്യാന്‍ മടിക്കില്ല.

തെറ്റുചെയ്യുന്നവര്‍ എത്ര ഉന്നതരായിരുന്നാലും നന്മയെ തിന്മയെന്നോ തിന്മയെ നന്മയെന്നോ വിളിക്കുന്നവനോടുകൂടെ പരിശുദ്ധാത്മാവ് വസിക്കുകയില്ല. ഇതിനെ സ്ഥിരീകരിച്ചുകൊണ്ട് വചനം ഇങ്ങനെ പറയുന്നു: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ: 5; 20). ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഇപ്രകാരം മുന്നറിയിപ്പു തരുമ്പോള്‍ മനോവ ആരെയാണ് അനുസരിക്കേണ്ടത്? ഭൂമിയിലെ അധികാരത്തെ മാനിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ധിക്കരിക്കുന്നത് മനോവയുടെ ദൈവവിളിക്ക് യോജിച്ച പ്രവര്‍ത്തിയല്ല! ശുദ്ധീകരണം സ്വന്തം ഭവനത്തില്‍നിന്ന് ആരംഭിക്കണമെന്നതാണ് ദൈവീകനീതി.

ആരെയൊക്കെയോ പ്രീണിപ്പിക്കാന്‍ കര്‍ദ്ദിനാള്‍ വിളിച്ചുപറഞ്ഞ ഓരോ വാക്കിനും ഇവിടെ ഉത്തരം നല്‍കുമ്പോള്‍ വായനക്കാര്‍ പ്രതികരിച്ചുകൊള്ളുക! മനോവയെ വായനക്കാര്‍ പ്രോത്സാഹിപ്പിക്കുമ്പോള്‍ അമിതമായി ആഹ്ലാദിക്കുകയോ എതിരിടുമ്പോള്‍ ദുഃഖത്തോടെ പിന്നോട്ടുപോകുകയോ ചെയ്യില്ല. ഇവരണ്ടും പ്രതീക്ഷിച്ചുകൊണ്ടാണ്, ദൈവത്തിന്റെ വിളിയെ സ്വീകരിച്ചത്. മനുഷ്യരെയല്ല ദൈവത്തെയാണു മനോവ സേവിക്കുന്നതും ഭയപ്പെടുന്നതും!

നിയുക്ത കര്‍ദ്ദിനാളിനോടോ അദ്ദേഹം പ്രതിനിധീകരിക്കുന്ന വിഭാഗത്തോടോ വ്യക്തിപരമായ ഒരെതിര്‍പ്പും മനോവയ്ക്കില്ല. മലങ്കരസഭയുടെ പുനരൈക്യത്തില്‍ ദൈവത്തിനു നന്ദിപറയുകയും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു. ഒരിടയനും ഒരു തൊഴുത്തും എന്ന യേഹ്ശുവായുടെ ഹിതംതന്നെയാണ് മനോവയുടെ ആഗ്രഹവും പ്രാര്‍ത്ഥനയും. എന്നാല്‍, ഇവിടെ എതിര്‍ക്കപ്പെടേണ്ട ചിലതിനെ അവഗണിച്ചാല്‍ വരാനിരിക്കുന്നത് ഭീകരമായ വിപത്താണെന്ന തിരിച്ചറിവാണ്, ഈ വിമര്‍ശനത്തിനു പിന്നിലെ പ്രേരകഘടകം! വിധേയത്വത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും തിരിച്ചറിയാത്ത അനേകം ദൈവമക്കള്‍ നേതാക്കന്മാരുടെ വിവരക്കേടിനെ അനുകരിച്ചാല്‍ അനുസരണത്തിന്റെ പിന്‍ബലം ഇവരെ രക്ഷിക്കില്ല. മാത്രവുമല്ല, ശിശുക്കളെപ്പോലെ ആകാത്തവന്‍ തനിക്കു യോഗ്യനല്ല എന്നാണല്ലോ യേഹ്ശുവാ പറഞ്ഞിരിക്കുന്നത്. രാജാവു നഗ്നനാണെങ്കില്‍ അതു വിളിച്ചുപറയാന്‍ ശിശുക്കള്‍ കാണിക്കുന്ന നിഷ്കളങ്കത മനോവയും സ്വീകരിക്കുകയാണ്!

നേതാക്കന്മാര്‍ പഠിപ്പിക്കുന്ന തെറ്റിനെ ജീവിതത്തില്‍ പകര്‍ത്തിയാല്‍ രക്ഷപ്രാപിക്കുകയില്ലെന്നു വചനം വ്യക്തമായി പറയുന്നുണ്ട്. ഇതു പറഞ്ഞിരിക്കുന്നത് പ്രവാചകന്മാരോ അപ്പസ്തോലന്മാരോ അല്ല; ആയിരുന്നുവെങ്കില്‍ തന്നെയും അനുസരിക്കാന്‍ നാം ബാധ്യസ്ഥരുമാണ്! യേഹ്ശുവാതന്നെ നേരിട്ട് അറിയിച്ച ഈ വചനത്തിന്റെ ആന്തരീകാര്‍ത്ഥം നാം ഗ്രഹിക്കണം. അവിടുന്ന് പറയുന്നു: "നിയമജ്ഞരെ നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്‍റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു"(ലൂക്കാ: 11; 52).

എന്താണിവിടെ യേഹ്ശുവാ അര്‍ത്ഥമാക്കിയത്? നിയമജ്ഞര്‍ക്ക് ഒരുവന്‍റെ സ്വര്‍ഗ്ഗരാജ്യ പ്രവേശത്തെ തടസ്സപ്പെടുത്താന്‍ കഴിയും എന്നുതന്നെയല്ലേ? അവര്‍ ചെയ്യുന്ന തെറ്റുകളെ അനുകരിക്കുന്നവര്‍ അവരോടൊപ്പം ശിക്ഷയും അനുഭവിക്കും! ഈ ദുരന്തത്തില്‍നിന്ന് ഒരുവരെ രക്ഷിക്കേണ്ട ബാധ്യത ഓരോ ക്രൈസ്തവനിലും നിക്ഷിപ്തമാണ്. ഇത്രയും ആമുഖമായി അറിയിച്ചുകൊണ്ട്‌ കര്‍ദ്ദിനാളിന്റെ പ്രതിപാദ്യത്തിലേക്ക് കടക്കാം. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ഇവയിലെ സത്യവും മിഥ്യയും തിരിച്ചറിഞ്ഞുകൊള്ളുക!

ക്രൈസ്തവസമൂഹത്തെ താങ്ങിനിര്‍ത്തുന്നത് ഹൈന്ദവരോ പരിശുദ്ധാത്മാവോ?

ഹൈന്ദവരാണ് കേരളത്തിലെ ക്രൈസ്തവസമൂഹത്തെ താങ്ങിനിര്‍ത്തുന്നത് എന്നകാര്യത്തില്‍ നിയുക്ത കര്‍ദ്ദിനാള്‍ ക്ലിമ്മിസിന് യാതൊരു സംശയവുമില്ല! എന്നാല്‍, യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ ഇത് അംഗീകരിക്കുമെന്ന് കരുതാനും വയ്യ! ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സാമുദായിക സംഘടനകളുടെ താങ്ങില്ലാതെ നിലനില്‍പ്പില്ല എന്നത് നമുക്കറിയാം. അതുകൊണ്ടാണ് സമുദായ നേതാക്കന്മാരുടെ വീട്ടുപടിക്കല്‍ രാഷ്ട്രീയ നേതാക്കന്മാര്‍ തൊഴുകൈകളോടെ എത്തുന്നത്. ഇതിനോടു സമാനമാണ് ക്രിസ്തീയതയെന്ന് ചിന്തിക്കുന്നവര്‍ പരിശുദ്ധാത്മാവിനെയും ആദിമസഭാപിതാക്കന്മാരെയും അറിയാത്തവരാണ്! ദൈവവചനത്തിനും സത്യത്തിനും വിരുദ്ധമായ ഇത്തരം ജല്പനങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ ദൈവജനം തള്ളിക്കളയണം. കാരണം, മ്ശിഹായാണ് സഭയുടെ ശിരസ്സ്! മ്ശിഹാ ശിരസ്സായിരിക്കുന്ന സഭയെ വിജാതിയരാണു താങ്ങി നിര്‍ത്തുന്നത് എന്ന ചിന്തപോലും അപഹാസ്യമാണെന്നു മറക്കരുത്.

"അവിടുന്ന് എല്ലാ വസ്തുക്കളെയും അവന്റെ പാദങ്ങള്‍ക്കു കീഴിലാക്കുകയും എല്ലാറ്റിനും മുകളില്‍ അവനെ സഭയ്ക്കു തലവനായി നിയമിക്കുകയും ചെയ്തു. സഭ അവന്റെ ശരീരമാണ്; എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്റെ പൂര്‍ണതയുമാണ്"(എഫേ: 1; 22, 23). എല്ലാ ആധിപത്യങ്ങള്‍ക്കും ഉപരിയായി ഉയര്‍ത്തപ്പെട്ടവന്റെ ശരീരത്തെ താങ്ങിനിര്‍ത്താന്‍ വിജാതിയ സമൂഹത്തിന്റെ സഹായം അനിവാര്യമാണെന്ന വാക്കുകള്‍ ദൈവീകമല്ല; തികച്ചും പൈശാചികമാണ്! "എന്തെന്നാല്‍, മ്ശിഹാ തന്റെ ശരീരമായ സഭയുടെ ശിരസ്‌സായിരിക്കുന്നതുപോലെ....."(എഫേ: 5; 23). ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തെ ഉപമിക്കാന്‍ ഉപയോഗിച്ച വചനമാണിത്. "ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ലല്ലോ. മ്ശിഹാ സഭയെ എന്നപോലെ അവന്‍ അതിനെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. എന്തെന്നാല്‍, നാം അവന്റെ ശരീരത്തിന്റെ അവയവങ്ങളാണ്(എഫേ: 5; 29, 30). സഭയുടെ ശിരസ്സ് മ്ശിഹായും അവയവങ്ങള്‍ വിശ്വാസികളായ നാം ഓരോരുത്തരുമാകുന്നു. എന്തെന്നാല്‍, വിശ്വാസികളുടെ കൂട്ടമാണ്‌ സഭ! അത് യേഹ്ശുവായുടെ ശരീരവുമാണ്. ഈ ശരീരത്തെയാണ് ഹൈന്ദവര്‍ താങ്ങിനിര്‍ത്തുന്നതായി ദൃശ്യ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞത്!

പറഞ്ഞ വാക്കുകളേക്കാള്‍, ആരില്‍നിന്ന്‍ അവ പുറപ്പെട്ടു എന്നതാണ് പ്രധാനം. ഒരു സാധാരണ വിശ്വാസിയില്‍നിന്നാണ് ഇത്തരം വാക്കുകള്‍ വരുന്നതെങ്കില്‍ തെറ്റ് അവനില്‍ അവസാനിക്കും. എന്നാല്‍, 119 കോടിയോളം വരുന്ന വിശ്വാസികളുടെ വിശ്വാസകാര്യങ്ങള്‍ സ്ഥിരപ്പെടുത്തുന്ന തിരുസംഘത്തിലെ അറുപത്തൊമ്പത് നേതാക്കന്മാരില്‍ ഒരുവന്‍ ഇതു പറയുമ്പോള്‍ സംഗതി ഗുരുതരമാകും! വിശ്വാസകാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് മാര്‍പ്പാപ്പയെ സഹായിക്കുന്നത് കര്‍ദ്ദിനാള്‍ തിരുസംഘമാണെന്നിരിക്കെ, ഈ സംഘത്തിലെ ഒരുവനില്‍നിന്ന് ഇങ്ങനെയൊരു സന്ദേശം വന്നിരിക്കുന്നത് ജാഗ്രതയോടെ കാണണം. മാര്‍പ്പാപ്പയെ തെറ്റായി നയിക്കാന്‍ ഇത്തരക്കാര്‍ക്ക് ആകുമെന്നത് 119 കോടി വിശ്വാസികളുടെമേല്‍ വന്നുപതിക്കുന്ന ദുരന്തമാകും.

പരിശുദ്ധാത്മാവാണ് നയിക്കുന്നതെന്നു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സഭയാണ് കത്തോലിക്കാസഭ! നയിക്കുന്നത് പരിശുദ്ധാത്മാവാണെങ്കില്‍ താങ്ങിനിര്‍ത്തുന്നതും ഇതേ ആത്മാവുതന്നെ ആയിരിക്കും. അങ്ങനെയെങ്കില്‍ 'ക്ലിമ്മിസ്' ധരിച്ചുവച്ചിരിക്കുന്നത് കത്തോലിക്കസഭയുടെ പ്രബോധനത്തിനു വിരുദ്ധമല്ലേ? ഇതിനുപിന്നില്‍ ചില നിഗൂഢമായ അജണ്ടയുണ്ട് എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. കത്തോലിക്കാസഭയെ വിജാതിയവത്ക്കരിക്കാന്‍ ചില കേന്ദ്രങ്ങള്‍ കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ കാണാതെ പോകരുത്. അരുതെന്ന് ദൈവവചനം കര്‍ശനമായി താക്കീതു നല്‍കിയിട്ടുള്ള വിജാതിയ അനുകരണത്തെ ന്യായീകരിക്കുന്ന വ്യക്തിയെ മാര്‍പ്പാപ്പയുടെ ഉപദേശകനായി നിയമിക്കുന്നതിലൂടെ സാത്താന്റെ ലക്ഷ്യമാണ് നിറവേറുന്നത്!

ചിലര്‍ പറയുന്ന ഒരു തമാശയാണ് ഇപ്പോള്‍ ഓര്‍മ്മവരുന്നത്. പണ്ടൊക്കെ ഇന്ത്യക്കാര്‍ പശ്ചാത്യനാടുകളില്‍ സന്ദര്‍ശിക്കുമ്പോള്‍ ആ നാട്ടുകാരെ കബളിപ്പിച്ച് പണമുണ്ടാക്കാന്‍ ചില തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ടായിരുന്നു എന്നണു പറയയപ്പെടുന്നത്. നാട്ടില്‍നിന്ന് കൊണ്ടുവരുന്ന ഗണപതിയുടെ ചിത്രം കാണിച്ച്, മകന്റെ മൂക്കിന്റെ 'ഓപ്പറേഷന്‍' നടത്താന്‍ സഹായം ചോദിക്കും എന്നതാണ് ആ തമാശ! ഒരുപക്ഷെ ഇങ്ങനെ പലരെയും വഞ്ചിച്ച വിരുതന്മാരും ഉണ്ടാകാം.

ഇതുപോലെ ഇന്ത്യയിലെ ചില ദുരാചാരങ്ങള്‍ റോമില്‍ അവതരിപ്പിക്കുന്നതിന്, വിജാതിയവാദികളായ നേതാക്കന്മാര്‍ ശ്രമിക്കാറുണ്ട്. പിശാചിനെ ആരാധിക്കാനായി ചെയ്യുന്ന പലതും കത്തോലിക്കാസഭയില്‍ തിരുകിക്കയറ്റാന്‍ ഇന്ത്യയിലെ ആചാര്യന്മാര്‍ പ്രയോഗിക്കുന്ന തന്ത്രവും 'ഗണപതി ഓപ്പറേഷന്‍' പോലെയാണ്! 'ആരതി' എന്നുപറഞ്ഞാല്‍ രതിയുമായി ബന്ധപ്പെട്ടതാണെന്നും ഇന്ത്യയിലെ കാമദേവനെയും രതീദേവിയേയും പൂജിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണെന്നും മാര്‍പ്പാപ്പക്കും മറ്റു കര്‍ദ്ദിനാള്‍മാര്‍ക്കും അറിയില്ലല്ലോ! ഇതിനെ മഹത്വവത്ക്കരിക്കാന്‍ ഈ വിരുതന്മാര്‍ 'രതി' എന്നാല്‍ 'സത്യം' എന്നാണെന്നു പ്രചരിപ്പിക്കുന്നു. അപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം. നിലവിളക്കു മുതല്‍ ഇന്ത്യയിലെ സകല മ്ലേച്ഛവിഗ്രഹങ്ങളും കത്തോലിക്കാസഭയുടെ മകുടമാക്കിമാറ്റാന്‍ ഇനി അധികം താമസമുണ്ടാകില്ല. കാരണം, സഭയെ താങ്ങിനിര്‍ത്തുന്നവരെ ബഹുമാനിക്കുകയും ആദരിക്കുകയും വേണമല്ലോ!

ഇന്ത്യയിലെ ക്രിസ്തീയത 'മണ്‍സൂണ്‍'കാറ്റില്‍ വഴിതെറ്റി വന്നതോ?

നിയുക്ത കര്‍ദ്ദിനാള്‍ ക്ലിമ്മിസ് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ മറ്റൊരു കാര്യമാണ് ഈ ഉപശീര്‍ഷകത്തിന് ആധാരം! വിജാതിയ മതങ്ങളെ സംബന്ധിച്ച് നടത്തിയ വിശദീകരണത്തിലാണ് വിവാദ പരാമര്‍ശം ഉള്ളത്. ക്രിസ്തീയതയുടെ പ്രചരണത്തിനായി അപ്പസ്തോലന്മാര്‍ കടന്നുചെന്ന മറ്റുരാജ്യങ്ങളിലുണ്ടായിരുന്ന ജനതകളെയും ഇന്ത്യന്‍ ജനതയെയും താരതമ്യം ചെയ്തുകൊണ്ട് നിയുക്ത കര്‍ദ്ദിനാള്‍ നടത്തിയ അഭിപ്രായം ദൈവവചനത്തിനു വിരുദ്ധമാണെന്ന് പ്രഖ്യാപിക്കാന്‍ ഈ അവസരം മനോവ ഉപയോഗിക്കുകയാണ്!

മറ്റുരാജ്യങ്ങളിലെ ജനതകളെ അപേക്ഷിച്ച് ഇന്ത്യയില്‍ ജീവിച്ചിരുന്നവര്‍ ദൈവവിശ്വാസികളായിരുന്നു എന്നതാണ് ക്ലിമ്മിസിന്റെ കണ്ടെത്തല്‍! ഇത് തികച്ചും അജ്ഞതയില്‍നിന്ന് ഉടലെടുത്ത ചിന്തയാണെന്നു പറയുമ്പോള്‍ ഇദ്ദേഹത്തിന്റെ പാണ്ഡിത്യത്തെ ചോദ്യം ചെയ്യുകയല്ല. മറിച്ച്, യേഹ്ശുവായിലൂടെ ഒരു സാധാരണ വിശ്വാസി അറിഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ ആന്തരീകാര്‍ത്ഥം എന്താണെന്നു സഭാപിതാക്കന്മാരില്‍നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നു എന്നുമാത്രം. ഇതു വിശദീകരിക്കാന്‍ ഇവര്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ മനോവയുടെ സംശയങ്ങള്‍ വായനക്കാരോട് പങ്കുവയ്ക്കുകയാണ്!

ഇന്ത്യയിലെ മാത്രമല്ല ലോകത്ത് ജനവാസമുള്ള എല്ലായിടത്തും ജനതകളില്‍ ദൈവവിശ്വാസികളും നിരീശരവാദികളും ഉണ്ടായിരുന്നു എന്നതാണു സത്യം. എന്നാല്‍, ഇവരാരും സത്യദൈവത്തെ ആയിരുന്നില്ല വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നത്. പ്രകൃതിശക്തികളെയും കല്ലിലും മണ്ണിലും തീര്‍ത്ത വിചിത്രരൂപങ്ങളെയും ആരാധിച്ചിരുന്നവര്‍ ലോകത്തെല്ലായിടത്തും ഉണ്ടായിരുന്നു. തങ്ങളുടെ ഭാവനയില്‍ ഉണ്ടാക്കിയെടുത്ത കഥാപാത്രങ്ങളെയും സാഹസികരായ വ്യക്തികളെയും ദൈവങ്ങളായി പരിഗണിച്ച് ആരാധിച്ചിരുന്നവരും കുറവല്ല. സാധാരണയില്‍നിന്ന് വ്യത്യസ്ഥമായ വിശേഷങ്ങളുള്ളവരെയും രാജാക്കന്മാരെയും യുദ്ധവീരന്മാരെയും ദേവന്മാരായി കണ്ടിരുന്ന ജനതകളുമുണ്ട്. നല്ല ഭാവനാശേഷിയുള്ള വ്യക്തികള്‍ തങ്ങളുടെ കഥകളില്‍ രൂപംകൊടുത്ത കഥാപാത്രങ്ങളെ പിന്നീട് ദൈവങ്ങളായി ആരധിച്ചവരും ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ടായിരുന്നു. ഭാരതത്തിലെ എല്ലാ ദേവീദേവന്മാരും ഇത്തരം സങ്കല്പ കഥാപാത്രങ്ങളാണ്! ഇത്തരം കഥകള്‍ മെനഞ്ഞെടുത്തവരെയും ദൈവങ്ങളാക്കാന്‍ ചില സമൂഹം ശ്രദ്ധിച്ചു!

ഭാഷയുടെ അടിസ്ഥാനത്തില്‍ പേരുകളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ജനതകളുടെ ദേവന്മാരില്‍ മിക്കതും ഒരേശക്തികള്‍ തന്നെയാണെന്നു മനസ്സിലാക്കാന്‍ കഴിയും. ആകാശഗോളങ്ങളെ ആരാധിച്ചിരുന്നവര്‍ ഇന്ത്യയിലും വിവിധ ദേശങ്ങളിലും ഉണ്ടായിരുന്നു. ഇന്ത്യയിലെ ആളുകള്‍ അവരുടെ ഭാഷയില്‍ നക്ഷത്രങ്ങള്‍ക്ക് പേരു നല്‍കിയപ്പോള്‍ ഗ്രീസിലും മറ്റുനാടുകളിലും ഭാഷയിലുള്ള വ്യത്യാസത്തിനനുസരിച്ച് പേരുകളിലും വ്യത്യാസം വന്നു. അന്ധവിശ്വാസങ്ങള്‍ അലങ്കാരങ്ങളായി ഇന്നും ഭാരതീയര്‍ ചുമക്കുകയും ചില 'ഹൈന്ദവക്രിസ്ത്യാനികള്‍' അതിനെ അനുകരിക്കുകയും ചെയ്യുന്നു എന്നതു മാത്രമാണ് ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള ഏക വ്യത്യാസം! ഇത്തരത്തിലുള്ള ഒരു 'ഹൈന്ദവ-ക്രിസ്ത്യാനി'യാണ് നിയുക്ത കര്‍ദ്ദിനാള്‍!

എന്നാല്‍, അറിവു വര്‍ദ്ധിക്കുകയും മനുഷ്യരുടെയിടയിലെ അന്ധത നീങ്ങിപ്പോവുകയും ചെയ്തപ്പോള്‍ ഇത്തരം ആരാധനകളും പരിഷ്കൃതലോകം അവസാനിപ്പിച്ചു. എങ്കിലും, ഇന്നും ഇത്തരം അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പൈതൃകസ്വത്തായി ചുമന്നുനടക്കുന്നതില്‍ ഏറ്റവും ശ്രദ്ധ ചെലുത്തുന്നത് ഭാരതത്തിലെ ഹൈന്ദവരാണെന്ന കാര്യം വിസ്മരിക്കരുത്. മുകളില്‍ പറഞ്ഞ എല്ലാത്തരം ദൈവങ്ങളും ധാരളമായി ഉണ്ടായിരുന്നതും ഒന്നൊഴിയാതെ എല്ലാറ്റിനെയും ഇന്നും നിലനിര്‍ത്തുന്നതുമായ ഏകരാജ്യം ഭാരതമാണെന്നത് മഹത്വമായി കാണാന്‍ മനോവയ്ക്ക് സാധിക്കില്ല. ഭാരതജനതയുടെ അജ്ഞതയുടെ ആവരണം കടുപ്പമേറിയതായിരുന്നു എന്ന് ചിന്തിക്കാനേ കഴിയൂ! ഈ നാട്ടിലെ ദുരാചാരങ്ങളെ സംരക്ഷിക്കുന്നതില്‍ ഇവിടുത്തെ കൈസ്തവസമൂഹം വലിയ സംഭാവനകള്‍ ചെയ്തു എന്നത് 'ഹൈന്ദവദേവന്മാര്‍' നന്ദിയോടെ ഓര്‍ക്കും എന്നകാര്യത്തില്‍ യാതൊരു സംശയവുമില്ല! സത്യത്തില്‍ 'ക്ലിമ്മിസ്' പറയേണ്ടിയിരുന്നത് തിരിച്ചായിരുന്നു. 'ഭാരതത്തിലെ ഹൈന്ദവരെ അവരുടെ ദുരാചാരങ്ങളില്‍ താങ്ങിനിര്‍ത്തിയത് ഇവിടുത്തെ ക്രൈസ്തവരാണ്!'

ഭാരതത്തില്‍ നിലവിലിരുന്നതും ഇന്നും അതേപടി തുടരുന്നതുമായ അനാചാരങ്ങളെ എതിര്‍ക്കുന്നതിനുപകരം അവയെ ക്രിസ്തീയതയുമായി ലയിപ്പിക്കാന്‍ ശ്രമിക്കുകയാണ് ക്രിസ്തീയ 'കുബുദ്ധികള്‍' ചെയ്തത്. ഇത് ദൈവവചന വിപരീതമായ നടപടിയാണെന്ന് ബൈബിള്‍ ഒരിക്കലെങ്കിലും പൂര്‍ണ്ണമായി വായിച്ചിട്ടുള്ള ആര്‍ക്കും മനസ്സിലാകും. "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31). "ജനതകളുടെ രീതി നിങ്ങള്‍ അനുകരിക്കരുത്"(ജറെമിയ: 10; 2). ബൈബിളില്‍ അനേകം തവണ വിവിധ പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടുള്ള വചനങ്ങളില്‍ ചിലതു മാത്രമാണിത്. കൂടുതല്‍ തവണ ആവര്‍ത്തിക്കുമ്പോള്‍ ഇവയുടെ ഗൌരവവും വലുതായിരിക്കുമെന്ന് മനസ്സിലാക്കാന്‍ കഴിയും. വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ എങ്ങനെ സേവിച്ചുവെന്ന് അന്വേഷിക്കുകപോലും അരുതെന്നാണ് ദൈവം കല്പിച്ചിട്ടുള്ളത്(നിയമം: 13; 30).

രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന ദൈവം തന്നെയാണ് ഇന്നുമുള്ളത് എന്നകാര്യം വിസ്മരിക്കരുത്. ദൈവത്തിനു വാക്കില്‍ പിഴവുപറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ സത്യം യേഹ്ശുവായുടെ അപ്പസ്തോലന്‍ കുറച്ചുകൂടി വ്യക്തമായി പറഞ്ഞു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഈ വചനത്തെ എതിര്‍ക്കാനും തങ്ങളുടെ ആശയങ്ങളെ ന്യായീകരിക്കാനുമായി വിജാതിയരെന്ന വാക്കിനു പുതിയ വിശദീകരണവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. അതിനുവേണ്ടി സ്വന്തമായി നിഘണ്ടുവരെ തയ്യാറാക്കുകയണ്, വിഗ്രഹസേവകര്‍! വിജാതിയരെന്നാല്‍ നിരീശ്വരവാദികള്‍ എന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്ന പുതിയ അര്‍ത്ഥം. അങ്ങനെയെങ്കില്‍ നിരീശ്വരവാദികള്‍ ബലിയര്‍പ്പിക്കുമോ എന്ന മറുചോദ്യം ഉയരും. ദൈവജനത്തെ വഞ്ചിക്കാന്‍ ഇത്രത്തോളം കുടിലതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നത് ആരായിരിക്കുമെന്ന് വിശ്വാസികള്‍ ഊഹിക്കുക!

ഇന്ത്യയില്‍ വിദ്യാലയങ്ങളും ആതുരാലയങ്ങളുമടക്കം ജനങ്ങളുമായി സമ്പര്‍ക്കമുണ്ടാക്കാന്‍ ഉതകുന്ന എല്ലാ മേഖലകളും കൈകാര്യം ചെയ്തിരുന്ന ക്രൈസ്തവസഭകള്‍ക്ക് അനാചാരങ്ങളെ ഇല്ലാതാക്കനുള്ള സാഹചര്യങ്ങള്‍ ഏറെയായിരുന്നു. മറ്റു രാജ്യങ്ങളിലൊക്കെയും നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ പൂര്‍ണ്ണമായും തുടച്ചുനീക്കിയത് കൈസ്തവസഭകളാണ്. തങ്ങള്‍ക്ക് ഭാരതത്തിലെ ദുരാചാരങ്ങള്‍ ഇല്ലാതാക്കുവാന്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന ജാള്യത മറയ്ക്കാനാണ് ഹിന്ദുത്വത്തെ മഹത്വവത്ക്കരിക്കുന്ന വിധത്തിലുള്ള ജല്പനങ്ങളുമായി ചില 'ആചാര്യന്മാര്‍' ഇറങ്ങിയിരിക്കുന്നത്!

ഒരുകാര്യം വളരെ വ്യക്തമായി പറയുന്നു: മറ്റേതൊരു ദേശത്തേയും വിജാതിയരില്‍നിന്ന് വ്യത്യസ്ഥരായിരുന്നില്ല ഭാരതത്തിലെ വിജാതിയരും. അവര്‍ സേവിച്ച അതേ വിഗ്രഹദേവന്മാരെ മറ്റു പേരുകളില്‍ ഇവിടുത്തെ ജനതയും സേവിച്ചു. ദൈവവിശ്വാസികളായിരുന്ന ഭാരതീയരുടെ ഇടയിലേക്ക് 'തോമാശ്ലീഹാ' വന്നത് അപരാധമായിപ്പോയി എന്ന് പരോക്ഷമായി കുറ്റപ്പെടുത്തുകയാണ് ഇവര്‍ ചെയ്യുന്നത്! 'മണ്‍സൂണ്‍' കാറ്റ് ഗതിമാറി വീശിയതുകൊണ്ട് ഭാരതത്തില്‍ എത്തിപ്പെട്ടതല്ല അപ്പസ്തോലനായ തോമസ്. "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍" (മര്‍ക്കോ: 16; 15). എന്ന ആഹ്വാനം ഉള്‍ക്കൊണ്ട്, യഹൂദര്‍ ചിതറിപ്പാര്‍ക്കുന്ന ദേശങ്ങളിലേക്ക് കടന്നുവന്നതാണ് അപ്പസ്തോലന്‍.

സുവിശേഷ പ്രസംഗത്തിനുള്ള ഈ കല്‍പ്പനയെ അനുസരിക്കാന്‍ തയ്യാറാകാത്തവര്‍ കണ്ടെത്തുന്ന ന്യായീകരണമാണ്, ഭാരതത്തിലെ ഹൈന്ദവര്‍ ദൈവവിശ്വാസികളാണെന്ന വാദത്തിനു പിന്നിലുള്ളത്. ഇവര്‍ സേവിക്കുന്ന ദേവന്മാരിലൂടെ രക്ഷപ്രാപിക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കില്‍ ഈ വചനമെങ്ങനെ ബൈബിളില്‍ വന്നു. "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ. പ്രവ: 4; 12). ബൈബിള്‍ ക്രോഡീകരിക്കുന്ന വേളയില്‍ ഈ ശുംഭന്മാര്‍ ജീവിച്ചിരിക്കാതിരുന്നത് നമ്മുടെ ഭാഗ്യം!

ദൈവദൂതന്റെ വേഷത്തില്‍ സാത്താന്‍ വരുമ്പോള്‍!

മനുഷ്യരെ വഞ്ചിക്കാനായി സാത്താന്‍ കടന്നുവരുന്നത് ഭീകരരൂപിയായിട്ടാണെന്ന് ആരും ധരിക്കരുത്. വിരൂപഭാവത്തില്‍ സാത്താനെ ചിത്രീകരിച്ചുകൊണ്ട് കലാകാരന്മാര്‍ മനുഷ്യരെ വഞ്ചിക്കുകയാണെന്ന് നാം തിരിച്ചറിയണം. സ്വര്‍ഗ്ഗത്തില്‍ വസിച്ചിരുന്നവരും നക്ഷത്രങ്ങളെപ്പോലെ ശോഭിച്ചിരുന്നവരുമായിരുന്നു പിശാചുക്കള്‍! സ്വര്‍ഗ്ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ടുവെങ്കിലും അവരെ ഭീകരരൂപികളാക്കിയെന്ന് വചനത്തില്‍ പറഞ്ഞിട്ടില്ല. എന്നാല്‍, ഏതുവേഷവും കെട്ടാന്‍ സാത്താനു സാധിക്കുമെന്ന് വചനം മുന്നറിയിപ്പു തന്നിട്ടുണ്ട്. അതിനാല്‍, പലരും ഭാവനയില്‍ കാണുന്ന രൂപത്തിലല്ല സാത്താനുള്ളത്. കാലങ്ങളായി കേട്ടുപഴകി മനസ്സില്‍ വരച്ചിട്ടിരിക്കുന്ന രൂപങ്ങളെ പ്രതീക്ഷിച്ചിരുന്നാല്‍, അവനെ തിരിച്ചറിയാന്‍ കഴിയാതെപോകും. കാരണം, വചനം ഇങ്ങനെ പറയുന്നു: "അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(1 കോറി: 11; 14, 15). ഈ വചനം ആരംഭിക്കുന്നത് എങ്ങനെയാണെന്നുകൂടി ശ്രദ്ധിക്കുന്നതു നല്ലതാണ്. ഇവിടെ കുറിക്കപ്പെടുന്ന വിഷയത്തെ മനസ്സിലാക്കാന്‍ അതു കൂടുതല്‍ ഗുണംചെയ്യും. "അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്‌തോലന്‍മാരും വഞ്ചകരായ ജോലിക്കാരും മ്ശിഹായുടെ അപ്പസ്‌തോലന്‍മാരായി വ്യാജവേഷം ധരിച്ചവരുമാണ്"(1 കോറി: 11; 13). ഈ വചനത്തെയും മുകളില്‍ കുറിച്ച വചനത്തെയും മുന്‍നിര്‍ത്തി രണ്ടു കാര്യങ്ങളാണ്, വളരെ ലളിതമായി നാം പരിശോധിക്കുന്നത്.

ഭാരതത്തിലെ ആള്‍ദൈവങ്ങളെ ശ്ലാഘിച്ചുകൊണ്ട് നിയുക്ത കര്‍ദ്ദിനാള്‍ നടത്തിയ അഭിമുഖത്തെ വചനത്തിന്റെ അടിസ്ഥാനത്തില്‍ മനോവയിവിടെ ഖണ്ഡിക്കുകയാണ്! യൂറോപ്പിലെയും മറ്റു പാശ്ചാത്യരാജ്യങ്ങളിലെയും ക്രൈസ്തവര്‍ നല്‍കിയ ദാശാംശം ഉപയോഗിച്ച് ഇന്ത്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം എന്നപേരില്‍ അനേകം പ്രവര്‍ത്തനങ്ങള്‍ ക്രിസ്തീയസഭകള്‍ ചെയ്തു. ഇതൊന്നും യേഹ്ശുവായെ മഹത്വപ്പെടുത്താനോ ക്രിസ്തീയതയിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാനോ കാരണമായില്ല. പകരം വ്യക്തിപരമായി പലരും മഹത്വപ്പെടുകയും വിഗ്രഹങ്ങളായി സ്വയം മാറുകയും ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, ഇതേ നാടുകളില്‍നിന്ന് കോടിക്കണക്കിനു സമ്പത്ത് ശേഖരിച്ച് ആള്‍ദൈവങ്ങള്‍ ഹൈന്ദവത്വത്തിലും അനാചാരങ്ങളിലും ആളുകളെ പിടിച്ചുനിര്‍ത്താനും സ്വയം ദൈവമായി പ്രഖ്യാപിക്കാനും ഉപയോഗിച്ചു. അങ്ങനെ കോടാനുകോടി ദൈവങ്ങളുടെ പട്ടികയില്‍ പുതിയ പേരുകളും എഴുതിച്ചേര്‍ക്കപ്പെട്ടു. മനുഷ്യരുടെ ആത്മരക്ഷയെ തടസ്സപ്പെടുത്തുന്ന ഇത്തരം പൈശാചിക വ്യക്തിത്വങ്ങളെ അംഗീകരിക്കുന്നവരും ഇവരുടെ പൈശാചികതയില്‍ ഭാഗഭാക്കാവുകയാണ്!

ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം ഈ ഭൂമിയില്‍ ലഭിക്കുന്ന അംഗീകാരം മാത്രമാണെന്നു വചനം മുന്നറിയിപ്പു തന്നിട്ടുണ്ട്. യേഹ്ശുവായുടെ നാമത്തിലല്ലാതെ ചെയ്യുന്ന ഒരു പ്രവര്‍ത്തിക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടില്ല. "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മ്ശിഹായ്ക്കുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല."(മര്‍ക്കോ: 9; 41). മ്ശിഹായ്ക്കുള്ളവരെ സഹായിക്കുന്നവര്‍ക്ക് ദൈവം പ്രതിഫലം നല്‍കും എന്നത് മാറ്റമില്ലാത്ത വാഗ്ദാനമാണ്. യേഹ്ശുവാ വാഗ്ദാനം ചെയ്യാത്തവയില്‍ പ്രത്യാശവച്ചിട്ട് യാതൊരു ഫലവുമില്ല. പ്രഥമദൃഷ്ട്യാ നന്മയെന്നു തോന്നിക്കുന്ന കാര്യങ്ങളൊന്നും ആത്മീയമാണെന്നു കരുതരുത്. അതുകൊണ്ടുതന്നെയാണ് പിശാചു കടന്നുവരുന്ന രൂപങ്ങളെക്കുറിച്ച് പരിശുദ്ധാത്മാവു മുന്നറിയിപ്പു നല്‍കിയത്. ഒരു മനുഷ്യന്റെ ആത്മാവിനെ നാശത്തില്‍നിന്ന് രക്ഷയിലേക്കും നിത്യജീവനിലേക്കും നയിക്കുന്നതിനു പകരമായി മറ്റൊരു ജീവകാരുണ്യവുമില്ല എന്നതാണു യാഥാര്‍ത്ഥ്യം!

ദൈവതുല്യരായി ഉയര്‍ത്തപ്പെടുകയും സ്വന്തം പാദങ്ങളെ പൂജിക്കാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നതിനേക്കാള്‍ വലിയ ദൈവനിന്ദ ഇല്ല. ഇത്തരക്കാരുടെ സമ്മേളനങ്ങളില്‍ ആശംസകള്‍ നേരുകയും അവരുടെ പ്രവൃത്തികളെ പ്രശംസിക്കുകയും ചെയ്യുന്നത് ബൈബിളിലെ ദൈവത്തിന് പ്രീതികരമല്ലെന്നു മാത്രമല്ല, ധിക്കാരവുമാണ്!

"വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മ്ശിഹാ മനുഷ്യശരീരം ധരിച്ചുവന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവരാണ് വഞ്ചകനും എതിര്‍ക്രിസ്തുവും"(2 യോഹ: 1: 7). "മ്ശിഹായുടെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവരെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 9-11).

തങ്ങളുടെ യുക്തിയെയും ബുദ്ധിയെയും ന്യായീകരിക്കാന്‍ വചനത്തെ വളച്ചൊടിക്കുന്നത് ഏത് ഉന്നതനായാലും തെറ്റുതന്നെയാണ്! ഇത്തരം ആശയങ്ങളുടെ വക്താക്കള്‍ കത്തോലിക്കാസഭയുടെ ഉപദേശകസംഘത്തില്‍ കയറിക്കൂടുന്നതിലൂടെ സാത്താന്റെ ഇംഗിതമാണു നിറവേറപ്പെടുന്നത്. അതുകൊണ്ട്, ആടുകളെ വഴിതെറ്റിക്കുന്ന ഇടയന്മാര്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തിപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥന അനിവാര്യമായിരിക്കുന്നു!

കുടുംബബന്ധങ്ങളുടെ ഉത്തമ മാതൃക ഹൈന്ദവസംസ്കാരമോ?

ഭോഷത്തരം ആരു പറഞ്ഞാലും അതു ഭോഷത്തരം തന്നെയാണ്. പറയുന്ന വ്യക്തിയുടെ സമൂഹത്തിലെ സ്ഥാനം നോക്കിയാണു പലരും വാക്കുകള്‍ക്ക് വില നല്‍കുന്നത്. പറയുന്നത് ആരെന്നു നോക്കാതെ വാക്കുകളിലെ സത്യത്തെ സ്വീകരിക്കുമ്പോള്‍ ഒരുവന്‍ യഥാര്‍ത്ഥ ജ്ഞാനിയാകും. 'ജയ്ഹിന്ദ്' ചാനലില്‍ 'മോറന്‍മോര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ' എന്ന നിയുക്ത കര്‍ദ്ദിനാള്‍ വിളമ്പിയ ഭോഷത്തരം തുറന്നുകാണിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വം ആയതുകൊണ്ടാണ് ഇത് കുറിക്കുന്നത്. ഇദ്ദേഹം അനേകം അസംബന്ധങ്ങള്‍ ഈ നാളുകളില്‍ വിവിധ ചാനലുകളിലൂടെ പ്രഘോഷിക്കുന്നുണ്ട്. ജയ്ഹിന്ദ് ടിവിയില്‍ ഇദ്ദേഹം പറഞ്ഞത് ഹൈന്ദവരുടെ കുടുംബബന്ധം ലോകത്തിന്, മാതൃകയാണെന്നായിരുന്നു.

ഇതില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ടെന്ന് അറിയണമെങ്കില്‍ മറ്റു മതവിഭാഗങ്ങളുടെയും രാജ്യങ്ങളുടെയും കുടുംബബന്ധങ്ങളെ അറിഞ്ഞിരിക്കണം. അതുപോലെതന്നെ ഹൈന്ദവ കുടുംബന്ധങ്ങള്‍ മുന്‍കാലങ്ങളില്‍ എങ്ങനെ ആയിരുന്നുവെന്നും മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. ആരെയൊക്കെയോ പ്രീണിപ്പിക്കാന്‍ അസത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ചരിത്രം പഠിച്ച അനേകര്‍ ഇന്ന് ഈ ലോകത്തുണ്ടെന്ന് 'ക്ലിമ്മിസ്' വിസ്മരിക്കരുത്!

ഹൈന്ദവരുടെ ഇന്നത്തെ കുടുംബബന്ധങ്ങള്‍ തലമുറകളായി നിലനിര്‍ത്തിപ്പോരുന്ന സംസ്കാരത്തിന്റെ തനിപ്പകര്‍പ്പല്ല. ഭര്‍ത്താവു മരിച്ചാല്‍ അയാളുടെ ചിതയില്‍ ജീവന്‍ ഹോമിക്കുന്ന അനാചാരം ഹൈന്ദവ ആചാരമായിരുന്നു. നിയമംമൂലം ഇതു നിരോധിച്ചിട്ട് ഒരു നൂറ്റാണ്ടുപോലും ആയിട്ടില്ല. മാത്രവുമല്ല, ഇന്നും ഇന്ത്യയില്‍ പലയിടത്തും ഇത് നടക്കുന്നുമുണ്ട്. നായര്‍ സമുദായത്തിലെ ഒരുവന്‍ വിവാഹിതനായാല്‍ ഭാര്യയോടൊത്ത് ആദ്യരാത്രി ആഘോഷിക്കാനുള്ള അവകാശം നമ്പൂരിക്കായിരുന്നു എന്നതും ഈ സംസ്കാരത്തിന്റെ ഭാഗമായിരുന്നു. നമ്പൂരിസമുദായം ക്ഷയിക്കുകയും നായര്‍സമുദായം പ്രബലമാകുകയും ചെയ്തപ്പോള്‍ അന്യംനിന്നുപോയ ആചാരമാണിത്. ഇതൊക്കെയാണോ ലോകത്തിനു മാതൃകയായി പരിഗണിക്കുന്ന കുടുംബജീവിതം? കുടുംബജീവിതത്തിലെ അനാചാരങ്ങള്‍ ഇനിയുമേറെയുണ്ട്.

ക്രൈസ്തവ മിഷ്ണറിമാര്‍ ഇന്ത്യയില്‍വന്ന് ബോധവത്കരണം നടത്തിയതുവഴി രൂപപ്പെട്ട സംസ്കാരത്തിന്റെ ശേഷിപ്പുമാത്രമാണ് ഇന്നു കാണുന്നത്. ഒരു രാജ്യത്തെയും അവിടുത്തെ മതങ്ങളെയും സംസ്കാരത്തെയുമൊക്കെ അറിയണമെങ്കില്‍ പട്ടണത്തില്‍നിന്ന് അതു സാധ്യമാകില്ല. ഗാന്ധിജി പറഞ്ഞതാണു യാഥാര്‍ത്ഥ്യം; 'ഇന്ത്യയെ അറിയാന്‍ ഗ്രാമങ്ങളില്‍ കടന്നുചെല്ലണം'! ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല. ഏതൊരു രാജ്യത്തെയും അറിയണമെങ്കില്‍ ഗ്രാമങ്ങളിലൂടെ യാത്രചെയ്യാന്‍ തയ്യാറാകണം.

പാശ്ചാത്യനാടുകളിലെ കുടുംബബന്ധങ്ങളെ മനസ്സിലാക്കാന്‍ പട്ടണങ്ങളില്‍ സന്ദര്‍ശനം നടത്തിയതാണു തെറ്റ്. ഈ രാജ്യങ്ങളിലും ഗ്രാമങ്ങളുണ്ട്. മൂന്നും നാലും തലമുറകള്‍ ഒരുമിച്ചു ജീവിക്കുന്ന കൂട്ടുകുടുംബങ്ങള്‍ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്നുമുണ്ടെന്ന സത്യം നഗരങ്ങളില്‍ മാത്രം ചുറ്റിത്തിരിഞ്ഞ ക്ലിമ്മിസിനെപ്പോലെയുള്ള ആചാര്യന്മാര്‍ മനസ്സിലാക്കാത്തതു സ്വാഭാവികം! ഇന്ത്യയെക്കുറിച്ചു പഠിക്കാന്‍ മുമ്പെയിലെ 'കാമാഠിപുരം' സന്ദര്‍ശിച്ചാല്‍ സാധിക്കില്ല!

ഇന്ത്യയില്‍ മാത്രമല്ല. ലോകത്തെവിടെയും ക്രൈസ്തവര്‍ മാതൃകാപരമായ കുടുംബജീവിതം നയിച്ചവരായിരുന്നു. അത് ഹിന്ദുക്കളെ കണ്ടു പഠിച്ചതല്ല; യഹൂദ പാരമ്പര്യവും യേഹ്ശുവായുടെ വചനവുമാണ് ക്രിസ്തീയ കുടുംബജീവിതങ്ങളുടെ അടിസ്ഥാനം! ക്രിസ്തീയ വിശ്വാസവും ആദ്ധ്യാത്മികതയും കൈമോശം വന്നിടത്തെല്ലാം വിവാഹമോചനവും ദാമ്പത്യ അവിശ്വസ്ഥതയും കടന്നുവന്നു. ഈ അവസ്ഥയുടെ ഉത്തരവാദിത്വത്തില്‍ ഒരു പങ്ക് ക്രൈസ്തവ നേതൃത്വത്തിനു തന്നെയാണ്! ക്രൈസ്തവരെ ക്രിസ്തീയമൂല്യങ്ങളില്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കു പകരം ജീവകാരുണ്യപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച സഭകള്‍ സ്വന്തം ആലയിലെ ആടുകള്‍ അറ്റുപോയത് അറിഞ്ഞില്ല. വചനം നല്‍കാതെ 'അപ്പം' മാത്രം നല്‍കിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തിരിച്ചടിയാകുകയും ചെയ്തു. ഇപ്പോള്‍ ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ട് ഹൈന്ദവമൂല്യങ്ങള്‍ക്ക് ശ്രേഷ്ഠത കല്പിക്കുന്ന 'ക്ലിമ്മിസ്' ബൈബിളിലെ പഴയനിയമം വായിച്ചാല്‍ കുടുംബബന്ധങ്ങളുടെ പവിത്രത വന്നവഴി എവിടെനിന്നാണെന്നു മനസ്സിലാകും. അബ്രാഹം മുതല്‍ താഴോട്ട് യഹൂദരുടെ കുടുംബങ്ങളെ പരിശോധിച്ചതിനുശേഷം അഭിമുഖങ്ങള്‍ക്ക് തയ്യാറാവുക!

പൌരാണിക കാലംമുതല്‍ക്കേ യഹൂദരുടെയിടയില്‍ കൂട്ടുകുടുംബ വ്യവസ്ഥിതി നിലനിന്നിരുന്നു എന്നതിന് അനേകം തെളിവുകള്‍ ബൈബിളില്‍നിന്ന് പ്രഖ്യാപിക്കാനുണ്ടെങ്കിലും രണ്ട് ഉദാഹരണങ്ങള്‍ മാത്രം ചൂണ്ടിക്കാണിക്കുകയാണ്. യാക്കോബും കുടുംബവും ഈജിപ്തിലേക്ക് പ്രവാസികളായി കടന്നുപോകുന്ന സംഭവം ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. അന്ന് ഈജിപ്തിലേക്ക് പ്രാവാസത്തിനുപോയ യാക്കോബിന്റെ കുടുംബത്തിലെ അംഗസംഖ്യ എഴുപതായിരുന്നു. "അങ്ങനെ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബക്കാര്‍ എഴുപതു പേരാണ്"(ഉല്‍പ: 46; 27). "യാക്കോബും സന്തതികളും ഈജിപ്തിലെത്തി പുത്രന്മാരെയും, അവരുടെ പുത്രന്മാരെയും, പുത്രിമാരെയും, പുത്രന്മാരുടെ പുത്രിമാരെയും, തന്റെ സന്തതികള്‍ എല്ലാവരെയും അവന്‍ ഈജിപ്തിലേക്കുകൊണ്ടുപോയി"(ഉല്‍പ: 46; 7). സ്വന്തം നാട്ടിലും ഇവര്‍ ഒരുമിച്ചായിരുന്നു പാര്‍ത്തിരുന്നതെന്ന് ബൈബിളില്‍ സൂചനയുണ്ട്. സഹോദരന്മാര്‍ ആടുകളെ മേയ്ക്കാന്‍ ഷെക്കെമില്‍ ആയിരിക്കുമ്പോള്‍ അവരുടെ ക്ഷേമം അന്വേഷിക്കാന്‍ ജോസഫിനെ അവിടെക്ക് അയയ്ക്കുന്ന യാക്കോബ് ഇങ്ങനെ പറഞ്ഞു: "നീ പോയി നിന്റെ സഹോദരങ്ങള്‍ക്കും ആടുകള്‍ക്കും ക്ഷേമം തന്നെയോ എന്ന് അന്വേഷിച്ച് വിവരം എന്നെ അറിയിക്കണം"(ഉല്‍പ: 37; 14). പിതാവിന്റെ ഭവനത്തില്‍ അവന്റെ നിയന്ത്രണത്തിലായിരുന്നു പ്രായപൂര്‍ത്തിയായ മക്കള്‍പോലും എന്ന് ഇവിടെ വ്യക്തമാണ്.

ഇസ്രായേല്‍ ഭവനങ്ങള്‍ അംഗസംഖ്യയില്‍ വലുതായിരുന്നു എന്നതിന് വേറെയും തെളിവുകളുണ്ട്. പുറപ്പാടിന്റെ ആരംഭത്തില്‍ പെസഹാ ആചരിക്കുന്ന സംഭവം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. "ഈ മാസം പത്താം ദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍ കുട്ടിയെ കരുതിവയ്ക്കണം; ഒരു വീടിന് ഒരാട്ടിന്‍ കുട്ടി വീതം. ഏതെങ്കിലും ഒരു കുടുംബം ഒരാട്ടിന്‍ കുട്ടിയെ മുഴുവന്‍ ഭക്ഷിക്കാന്‍ മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ"(പുറ: 12; 3, 4). ഒരാട്ടിന്‍ കുട്ടിയെ ഒരു നേരംകൊണ്ട് ഭക്ഷിക്കാന്‍ മാത്രം വലുപ്പമുള്ള കുടുംബങ്ങള്‍ ഇസ്രായേല്‍ സമൂഹത്തിലുണ്ടായിരുന്നു. ആട്ടിന്‍കുട്ടി തീരെ ചെറുതാണെന്ന് ആരും കരുതരുത്: "എന്നാല്‍, അത് ഒരു വയസുള്ളതും ഊനമറ്റതുമായ മുട്ടാടായിരിക്കണം"(പുറ: 12; 5).

ക്രൈസ്തവര്‍ അനുകരിച്ച പാരമ്പര്യം യഹൂദരുടേതാണ്; ഹൈന്ദവരുടേതല്ല. മറിച്ചു ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ലക്ഷ്യം വിജാതിയത്വം സഭയിലേക്ക് കടത്തിക്കൊണ്ടുവരികയെന്ന പൈശാചിക താത്പര്യമാണ്! യൂറോപ്പിലെ പട്ടണങ്ങളില്‍ വന്നുവസിക്കുന്ന ഹൈന്ദവരുടെ കുടുംബബന്ധങ്ങള്‍ തദ്ദേശിയരുടേതിനേക്കാള്‍ കുത്തഴിഞ്ഞതായിരിക്കുന്നത് ഏതു പാരമ്പര്യമായിരിക്കും എന്ന് ആലോചിക്കണം. ഇന്ന് ഇന്ത്യയിലെ പട്ടണങ്ങളിലെ അവസ്ഥ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് യൂറോപ്പില്‍ ആരംഭിച്ചു എന്നതില്‍ കവിഞ്ഞ് മറ്റൊരു മാഹാത്മ്യവും ഹൈന്ദവര്‍ക്കില്ല. ക്രൈസ്തവര്‍ ആത്മീയതയില്‍നിന്ന് അകന്നുപോയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സഭയുടെ ആചാര്യന്മാര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് മനോവ വീണ്ടും ആവര്‍ത്തിക്കുന്നു!

കുടുംബബന്ധങ്ങള്‍ക്ക് ഉത്തമമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്ന മതഗ്രന്ഥങ്ങളില്‍ ബൈബിളിനോളം ശ്രേഷ്ഠമായ മറ്റൊരു ഗ്രന്ഥവുമില്ല. വിവാഹബന്ധത്തിനും കുടുംബജീവിതത്തിനും പവിത്രമായ സ്ഥാനം കല്പിച്ചവരില്‍ യേഹ്ശുവായോടു തുലനം ചെയ്യാന്‍ മറ്റാരെങ്കിലും ഉണ്ടോ എന്നറിയണമെങ്കില്‍ മതഗ്രന്ഥങ്ങളെ താരതമ്യം ചെയ്തു പഠിക്കേണ്ടതുണ്ട്. പരിമിതിമൂലം അതിനു തുനിയുന്നില്ലെങ്കിലും ചിലത് സൂചിപ്പിക്കേണ്ടിയിരിക്കുന്നു. വിവാഹബന്ധത്തെക്കുറിച്ചുള്ള യേഹ്ശുവായുടെ ഒരേയൊരു പ്രബോധനത്തിലൂടെ അവിടുന്ന് സകല ആചാര്യന്മാരില്‍നിന്നും വേറിട്ടവനാണെന്നു തെളിയിച്ചു. വിവാഹബന്ധത്തെക്കുറിച്ച് യേഹ്ശുവാ ഇങ്ങനെ പറഞ്ഞു: "പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും, അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്മൂലം പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ: 19; 5, 6). ഇത്രമാത്രം ശക്തമായി ഭാര്യാഭര്‍ത്താക്കന്മാരെ മരണംവരെ ബന്ധിപ്പിക്കുന്ന സന്ദേശം മറ്റേതു മതത്തിലാണുള്ളത്? അവിടുന്ന് വീണ്ടും പറയുന്നു: "പരസംഗം മൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു"(മത്താ: 19; 9).

മറ്റൊരു വചനം നോക്കുക: "ഭാര്യ ഭര്‍ത്താവില്‍നിന്ന് വേര്‍പിരിയരുത്. അഥവാ, വേര്‍പിരിയുന്നെങ്കില്‍, അവിവാഹിതയെപ്പോലെ ജീവിക്കണം; അല്ലെങ്കില്‍ ഭര്‍ത്താവുമായി രമ്യപ്പെടണം; ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കരുത്"(1 കോറി: 7; 11). പരസ്പരമുള്ള അവകാശങ്ങളെക്കുറിച്ചും വചനം പറയുന്നുണ്ട്: "ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല അധികാരം, ഭര്‍ത്താവിനാണ്; അതുപോലെതന്നെ, ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ അവനല്ല, ഭാര്യയ്ക്കാണ് അധികാരം"(1 കോറി: 7; 4). ഇത്രമാത്രം ശക്തവും പവിത്രവുമായ ബന്ധമായി വിവാഹജീവിതത്തെ പരിഗണിക്കുന്ന മറ്റൊരു ഗ്രന്ഥമോ മതമോ ഇല്ല. ക്രിസ്തീയമൂല്യങ്ങളെ അറിയാതെ വിജാതിയരെ വെള്ളപൂശാന്‍ ഇറങ്ങിയിരിക്കുന്ന ക്ലിമ്മിസിന് കത്തോലിക്കാസഭയുടെ ഉന്നതപദവി ഭൂഷണമല്ല! സ്ത്രീകളെ ഉപഭോഗ വസ്തുവായി പരിഗണിക്കുന്ന മതങ്ങളാണ് മറ്റെല്ലാ മതങ്ങളും. ഇഷ്ടംപോലെ കെട്ടാനും ഉപേക്ഷിക്കാനും കല്പിക്കുന്ന ഇസ്ലാംമതവും ഭര്‍ത്താവിന്റെ ചിതയില്‍ ജീവനൊടുക്കാന്‍ ആഹ്വാനം ചെയ്യുന്ന ഹൈന്ദവസംസ്കാരവും ഇതിനുള്ള തെളിവാണ്! ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ഭീമാറാവു അംബവാഡേഡ്ക്കര്‍ ' എന്ന ഡോക്ടര്‍ ബി. ആര്‍ . അംബേഡ്ക്കര്‍ ഹൈന്ദവ തത്വസംഹിതകള്‍ കത്തിക്കുകയും ഹിന്ദുമതം ഉപേക്ഷിക്കുകയും ചെയ്തത് ക്ലിമ്മിസ് മറക്കരുത്.

കുടുംബത്തെക്കുറിച്ച് ബൈബിള്‍ നല്‍കുന്ന മനോഹരമായ ഉപദേശങ്ങള്‍ ഇനിയും ഏറെയുണ്ട്. ഇതില്‍നിന്ന് ക്രിസ്ത്യാനികള്‍ വ്യതിചലിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സഭയുടെ ശ്രേഷ്ഠന്മാര്‍ മാത്രമാണ്! ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടാനുള്ള വിഫലശ്രമങ്ങളാണ് ഇത്തരം ജല്പനങ്ങളുടെ മുഖ്യകാരണം. ക്രിസ്തീയതയെ ഇകഴ്ത്തിക്കൊണ്ട് കത്തോലിക്കാസഭയുടെ ഭരണം കയ്യാളുന്നതിലെ ഇരട്ടത്താപ്പ് മനോവയ്ക്ക് ഗ്രഹിക്കാന്‍ കഴിയുന്നില്ല.

എല്ലാംകൊണ്ടും ഹൈന്ദവസംസ്കാരം ക്രിസ്തീയതയെക്കാള്‍ ശ്രേഷ്ഠമാണെങ്കില്‍ എന്തിനായിരിക്കും കത്തോലിക്കാസഭയുടെ തലപ്പത്ത് കടിച്ചുതൂങ്ങുന്നത് എന്നുകൂടി വ്യക്തമാക്കിയിരുന്നെങ്കില്‍ നല്ലതായിരുന്നു. ഹിന്ദുമതത്തിന്റെ ഖജനാവ് നേരിട്ടു കൈകാര്യം ചെയ്യാന്‍ കഴിയില്ലാത്തതുകൊണ്ടാണോ ക്രിസ്തുമതത്തില്‍ ചേര്‍ന്നത്? കത്തോലിക്കാസഭയുടെ തീരുമാനങ്ങളെടുക്കുന്ന കര്‍ദ്ദിനാള്‍ തിരുസംഘത്തില്‍ ഇത്തരമൊരു 'കാവിപ്രേമി' സ്ഥാനം പിടിച്ചാലുണ്ടാകുന്ന ദുരന്തം തിരിച്ചറിഞ്ഞ് സഭാമക്കള്‍ പ്രാര്‍ത്ഥന ശക്തമാക്കേണ്ടിയിരിക്കുന്നു. സഭയില്‍ ഇവരുടെ ശബ്ദം ഉയരാതിരിക്കാനും ഉയര്‍ന്നാല്‍ അവഗണിക്കപ്പെടാനുമുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന!

കത്തോലിക്കാസഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നു ചെറുപ്പം മുതല്‍ പഠിച്ചുവച്ചിരിക്കുന്ന സഭാമക്കളോട് ഇന്നത്തെ ജീര്‍ണ്ണത വിളിച്ചുപറയുകയായിരുന്നു നിയുക്ത കര്‍ദ്ദിനാള്‍. വിജാതിയര്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന സഭയില്‍നിന്ന് യഥാര്‍ത്ഥ വിശ്വാസികള്‍ കൊഴിഞ്ഞുപോകുന്നതിന്റെ കാരണം ഇനിയും വിവരിക്കേണ്ടതില്ലല്ലോ?സീറോ മലബാര്‍ സഭയും ലത്തീന്‍ സഭയുംകൂടി യഥാര്‍ത്ഥ സത്യം വ്യക്തമാക്കിയാല്‍ ഇന്ത്യയിലെ കത്തോലിക്കാസഭയുടെ പൂര്‍ണ്ണ നിയന്ത്രണം ആരിലാണെന്നു മനസ്സിലാക്കാമായിരുന്നു! മലങ്കരസഭയുടെ കാര്യം ക്ലിമ്മീസ് വെളിപ്പെടുത്തിക്കഴിഞ്ഞു! സഭയില്‍ എന്തുകൊണ്ടാണ് വിജാതിയ മാലിന്യങ്ങള്‍ കടന്നുകൂടിയതെന്ന് അല്പം വൈകിയാണെങ്കിലും വെളിപ്പെടുത്തപ്പെട്ടു! കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഈ 'ഹൈന്ദവതാങ്ങ്' ആഗോള കത്തോലിക്കാസഭയ്ക്കുകൂടി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി ത്വരിതപ്പെട്ടുകൊള്ളും! ഒരുതരത്തില്‍ ക്ലിമ്മിസ് പറഞ്ഞതിലും വസ്തുതയുണ്ട്. ഇന്ന് സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവ് ആയിരുന്നുവെങ്കില്‍, ഇദ്ദേഹം ഈ പദവിയില്‍ എത്തില്ലായിരുന്നു!

അമൃതാനന്തമയിയോടുള്ള പ്രണയമാണ് ക്ലിമ്മിസിനെക്കൊണ്ട് ഇവ പറയിക്കുന്നതെങ്കില്‍, ഇത് അയാളുടെ മാത്രം അഭിപ്രായമാണ്! ക്രിസ്ത്യാനിക്കു പ്രധാനം ബൈബിളും സഭയുടെ അപ്പസ്തോലിക പാരമ്പര്യവുമായതിനാല്‍ ഇതില്‍നിന്നു വ്യത്യസ്ഥമായി പഠിപ്പിക്കുന്നത് സ്വര്‍ഗ്ഗത്തിലെ മാലാഖയാണെങ്കിലും അവഗണിക്കുക! "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്ഥമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 8).

"ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധ ലക്ഷണം വിശുദ്ധ സ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ"(മത്താ: 24; 15).

ചേര്‍ത്തുവായിക്കാന്‍: ഭാരതത്തിലെ ക്രൈസ്തവസഭയെ താങ്ങിനിര്‍ത്തുന്നത് ഹിന്ദുക്കള്‍ അല്ല; എന്നാല്‍, ക്ലിമ്മീസ് അവിഹിതമായി സമ്പാദിച്ചു വച്ചിരിക്കുന്ന സ്ഥാവര ജംഗമസ്വത്തുക്കള്‍ സംരക്ഷിക്കുന്നത് ഹിന്ദുക്കളാണ്!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5710 views

LOG IN

Lost your password?

SIGN UP

LOST PASSWORD