വിചാരണ

മാവേലിയ്ക്കും ഒരു ദിവ്യബലി!!

Print By
about

03 - 09 - 2010

റുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കാന്‍ മനോവയെ പ്രേരിപ്പിച്ചത്, മനോവ കണ്ട ഒരു ഓണാഘോഷമാണ്. പാതാളത്തില്‍നിന്നു കയറിവരുന്നവനുള്ള സ്വീകരണവും അതിനോടനുബന്ധിച്ച് ദിവ്യബലിയും ഒരുക്കിയത് ജര്‍മ്മനിയിലെ ഒരു ദൈവാലയത്തിലായിരുന്നു. പഴയ വിദ്ധ്വാന്മാരെല്ലാം വീണ്ടും ഒത്തുകൂടി ഈ പൈശാചികത ആവര്‍ത്തിക്കാന്‍ പദ്ധതിയൊരുക്കിയിരിക്കുന്നതായി മനോവ അറിഞ്ഞു. ആയതിനാല്‍, മനോവയ്ക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല! ദൈവമക്കളാണ് നിങ്ങളെങ്കില്‍, നിങ്ങളും പ്രതികരിക്കുക!

മറ്റൊന്നിനോടും തുലനം ചെയ്യാന്‍ സാധ്യമല്ലാത്തവിധം പരമപരിശുദ്ധവും ശ്രേഷ്ഠവുമായ ഒരു ബലിയുടെ ചരിത്രമുണ്ട്. ചരിത്രത്തെ രണ്ടായി പകുത്തുകൊണ്ട് കാല്‍വരിയില്‍ മരക്കുരിശില്‍ സ്വയമര്‍പ്പിച്ച ഒരു പരിപാവന ബലി! ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ചുമന്ന ദൈവത്തിന്റെ കുഞ്ഞാട് പിടഞ്ഞുമരിച്ച എന്നേയ്ക്കുമുള്ള ഏകബലി!

ഈ ദിവ്യബലിയുടെ അനുസ്മരണമാണ് ഓരൊ അള്‍ത്താരയിലും അര്‍പ്പിക്കപ്പെടുന്ന പരിശുദ്ധ കുര്‍ബ്ബാന. ഉള്ളില്‍ ദൈവത്തിന്റെ ആത്മാവ് നിറഞ്ഞ് നിന്നാല്‍ മാത്രമെ ഈ ബലിയുടെ അനന്തയോഗ്യതയും അര്‍ത്ഥവും ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. ബൈബിളില്‍ നിരവധിയാളുകളുടെ ബലിയര്‍പ്പണത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ദൈവവചനത്തില്‍ ആദ്യമായിക്കാണുന്ന ബലി ആബേലിന്റെയും കായേനിന്റെയും ബലികളാണ്. തുടര്‍ന്ന് തലമുറകളായി അനേകം ബലികള്‍ കാണുന്നുണ്ട്.

കായേന്‍ അര്‍പ്പിച്ച ബലി യാഹ്‌വെയ്ക്കു സ്വീകാര്യമായിരുന്നില്ല. ദൈവത്തിനു പ്രീതികരമായ ബലി, എപ്രകാരമാണ് അര്‍പ്പിക്കേണ്ടതെന്ന് മോശയുടെ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍, എക്കാലത്തേയ്ക്കുമുള്ള ഏകബലിയായ യേഹ്ശുവായുടെ ബലിവഴി അന്നുവരെ അര്‍പ്പിക്കപ്പെട്ട സകല ബലികളുടെയും അപൂര്‍ണ്ണതകള്‍ പരിഹരിക്കപ്പെട്ടു.

പഴയനിയമ കാലത്ത്, ദൈവം മോശവഴി നല്‍കിയ ചട്ടങ്ങളും ഉപദേശങ്ങളും അനിസരിച്ചാണ് ബലിപീഠങ്ങള്‍ നിര്‍മ്മിക്കുകയും ബലിയര്‍പ്പണം നടത്തുകയും ചെയ്തിട്ടുള്ളത്. പുറപ്പാട്, ലേവ്യര്‍, സംഖ്യ, നിയമാവര്‍ത്തനം എന്നീ പുസ്തകങ്ങളില്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതനും ജനങ്ങളും പാലിക്കേണ്ട ബഹുമാനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. മോശയിലൂടെ ദൈവം നല്‍കിയ  കല്പനകളില്‍ ഒന്നുപോലും യേഹ്ശുവാ ലഘൂകരിച്ചതായി വചനത്തിലെവിടെയും കാണുന്നില്ല. യേഹ്ശുവാ പറയുന്നു: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ:5;17,18).

ധാന്യബലി, സമാധാനബലി, പാപപരിഹാരബലി, പ്രായശ്ചിത്തബലി, നിരന്തര ദഹനബലി തുടങ്ങിയ അഞ്ചു ബലികളുടെ പൂര്‍ത്തീകരണമായിരുന്നു മ്ശിഹായുടെ സഹനബലി! ആട്ടിന്‍കുട്ടിയെ ബലിയര്‍പ്പിച്ചുകൊണ്ടിരുന്ന നാളുകളില്‍ ബലിയ്ക്കുമുമ്പ് ബലിമൃഗത്തെ പീഢിപ്പിക്കുന്നതായി കാണുന്നില്ല. നാളന്നുവരെ ദൈവത്തിനുമുന്‍പില്‍ അര്‍പ്പിച്ചിരുന്നത് ആട്ടിന്‍കുട്ടിയെ ആയിരുന്നെങ്കില്‍, ദൈവം മനുഷ്യനുവേണ്ടി അര്‍പ്പിക്കുന്നത് തന്റെ ഏകജാതനെയാണ്. അതിനു മുകളില്‍ ഇനിയൊരു ബലിയര്‍പ്പിക്കുവാനില്ല; കാരണം, പാപമില്ലാത്തവനെ പാപപരിഹാര ബലിയാക്കി ദൈവം മാറ്റി. അഹറോന്റെ ക്രമപ്രകാരമുള്ള ബലിവസ്തുവായി തന്നെത്തന്നെ സമര്‍പ്പിക്കുകയും, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതനായി ബലിയര്‍പ്പിക്കുകയും ചെയ്തുകൊണ്ട്, രണ്ടു ബലികളുടെ സമന്വയം യേഹ്ശുവായിലൂടെ സംഭവിച്ചു!

ഈ ബലിയുടെ ഓര്‍മ്മ പുതുക്കലും, പുനരവതരണവുമാണ് ഇന്ന് ദൈവാലയങ്ങളില്‍  അര്‍പ്പിക്കപ്പെടുന്ന ബലികള്‍! ആട്ടിന്‍കുട്ടിയെയും ചങ്ങാലിയെയും അര്‍പ്പിക്കുന്ന ബലിപീഠത്തിനും, ബലിക്കും ശ്രേഷ്ഠമായ പരിഗണന ദൈവം നല്‍കിയെങ്കില്‍, ആ ബലിപീഠത്തെ സമീപിക്കുന്ന പുരോഹിതന്റെ യോഗ്യതകള്‍ ദൈവം അളന്നു ചിട്ടപ്പെടുത്തിയെങ്കില്‍, ദൈവം തന്നെ മനുഷ്യനായി കടന്നുവന്ന് അര്‍പ്പിച്ച പരമയാഗത്തിന്റെ പുനരവതരണം ഏതെങ്കിലും പിശാചുക്കളുടെ ആഘോഷത്തിന് അര്‍പ്പിക്കപ്പെടാനുള്ളതല്ല.

യേഹ്ശുവായിലൂടെയാണ് ദൈവം ലോകത്തെയും അവയിലുള്ള ദൃശ്യവും അദൃശ്യവുമായ സകലത്തെയും സൃഷ്ടിച്ചത്.(കൊളോ:1;16)  അങ്ങനെയെങ്കില്‍ മോശയ്ക്കു നിയമം നല്‍കിയതു അതേ യേഹ്ശുവായിലൂടെ തന്നെയാണ്. (യോഹ:1;3),(1കോറി:8;6), (കൊളോ:1;16), (ഹെബ്രാ:1;2)  എന്നീ വചനങ്ങളിലെല്ലാം ഇതു വളരെ വ്യക്തമായി വായിക്കാന്‍ സാധിക്കും. യാഹ്‌വെ നല്‍കിയ കല്പനകളും ചട്ടങ്ങളും, അവിടുന്നുതന്നെ തിരുത്തുകയെന്നാല്‍ എന്താണര്‍ത്ഥം? ദൈവത്തിനു തെറ്റുപറ്റിയെന്നോ? അവിടുത്തേക്ക്‌ ഒരിക്കലും തെറ്റുപറ്റുകയില്ല. അങ്ങനെയെങ്കില്‍ തെറ്റുപറ്റിയിരിക്കുന്നത് ദൈവശാസ്ത്രജ്ഞന്മാരെന്നു ചിന്തിക്കുന്നവര്‍ക്കാണെന്നു സമ്മതിക്കേണ്ടിവരും.

ദൈവവചനം കാലഹരണപ്പെട്ടിട്ടില്ല; കാലാകാലങ്ങളില്‍ നിറവേറ്റപ്പെട്ടു കൊണ്ടിരിക്കുന്നതാണ്. ചില `ദൈവ`ശാസ്ത്രപണ്ഡിതന്മാര്‍, തങ്ങളുടെ തലച്ചോറില്‍ ഒതുങ്ങാത്ത സംഗതികള്‍ തള്ളിക്കളയുന്നു. എന്നാല്‍, അവര്‍ക്കു ജനങ്ങളില്‍നിന്നും കിട്ടേണ്ട ബഹുമാനങ്ങളുടെ കാര്യംവരുമ്പോള്‍ മോശയുടേതിനേക്കാള്‍ ശ്രേഷ്ഠമായ നിയമം മറ്റൊന്നില്ല! അതായത്, ഓരൊരുത്തരും തങ്ങളുടെ നിലനില്പിനായി വചനത്തെ സ്വീകരിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു.

ദൈവമല്ലാത്ത ഒന്നിനെ ദൈവമാക്കി ഉയര്‍ത്തിക്കൊണ്ട്, ദൈവത്തെ നിന്ദിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് എതിര്‍ക്രിസ്തുവിന്റെ (എതിര്‍ മ്ശിഹാ) ആത്മാവാണെന്നു മാത്രമല്ല; ഒന്നാംപ്രമാണത്തിന്റെ പരസ്യമായ ലംഘനവുമാണ്. പരസ്യപാപം ചെയ്യുന്നവര്‍ കത്തോലിക്കാസഭയുടെ കാനോന്‍ നിയമമനുസരിച്ച് സഭയുടെ പുറത്താണ്. ഇത്തരക്കാരുമായി സഭാമക്കള്‍ക്ക് യാതൊരു ബന്ധവും സഭ അനുവദിച്ചിട്ടില്ല. മനുഷ്യന്‍ വികാസം പ്രാപിക്കുമ്പോള്‍ തിരുത്തിയെഴുതേണ്ട ഒന്നല്ല ദൈവവചനം. കാരണം, ദൈവം അന്നും ഇന്നും എന്നും ഒരുവന്‍ തന്നെയാണ്; ദൈവവചനവും അങ്ങനെ തന്നെ! അവിടുത്തെ നിയമങ്ങള്‍ കാലഹരണപ്പെട്ടുപോയെന്നു കരുതുന്നവര്‍ക്ക് സഭയില്‍ തുടരാനുള്ള അവകാശമില്ല എന്നതാണു യാഥാര്‍ത്ഥ്യം!

മ്ശിഹായുടെ  പുരോഹിതര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍, ഈകാലങ്ങളില്‍ ചെയ്യുന്ന  ദൈവനിന്ദയെ അനുവദിച്ചുകൊടുക്കുന്നതും അപകടമാണ്. 'മാലാഖമാര്‍ നില്‍ക്കാന്‍ ഭയപ്പെടുന്നിടത്ത് ഭോഷന്മാര്‍ വിളയാടും' എന്ന പഴമൊഴി അക്ഷരംപ്രതി സംഭവിച്ചത് ഈ നാളുകളില്‍ കണ്ടു.

ഈ ഭൂമിയില്‍ എവിടെയും ജീവിച്ചിരുന്നതായി ചരിത്രമോ രേഖകളോ ഇല്ലാത്ത, ഏതൊ മുത്തശ്ശിക്കഥയിലെ നായകനെ പ്രതീകാത്മകമായി എതിരേല്‍ക്കാന്‍ ഒരു കത്തോലിക്കാ വൈദീകന്റെ കാര്‍മ്മികത്വത്തില്‍  ദിവ്യബലിയര്‍പ്പിച്ചു. ബലിയുടെ പവിത്രതയെക്കുറിച്ച്, പത്തു വര്‍ഷത്തിലധികം ആദ്ധ്യാത്മിക പഠനം നടത്തിയിറങ്ങിയ ഈ വൈദികനെ ബോധവത്കരിക്കേണ്ട ആവശ്യമുണ്ടെന്നു മനോവ കരുതുന്നില്ല. കരുതിക്കൂട്ടി യേഹ്ശുവായെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നവര്‍ ഉറങ്ങിക്കിടക്കുന്നവരല്ല, അവര്‍ ഉറക്കം നടിക്കുന്നവരാണ് എന്നതുതന്നെ കാരണം! അല്ലെങ്കില്‍, ഈ കാലഘട്ടത്തില്‍ `സാത്താന്‍`നടത്തുന്ന സര്‍വ്വകലാശാലകളില്‍ പഠിച്ചിറങ്ങിയ ഉത്പന്നങ്ങളായിരിക്കാം. 

മ്ശിഹായുടെ വൈദീകര്‍ക്ക്, അവര്‍  അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കാന്‍ സഭാമക്കള്‍ക്കറിയാം. എന്നാല്‍, അര്‍ഹിക്കുന്നതിനപ്പുറം പ്രതീക്ഷിക്കരുത്! സാത്താന്റെ രഹസ്യ അജണ്ട നടപ്പാക്കാന്‍  ഇറങ്ങിയിരിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും ദൈവത്തിന്റെ ശത്രുക്കളാണ്. ഇത്തരക്കാരെ ബഹുമാനിക്കുന്നതിലൂടെ ദൈവത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. സഭാജനത്തിന്റെ അജ്ഞതയും അതില്‍നിന്നുണ്ടായ വിധേയത്വവും മുതലാക്കുകയാണ്  ഇത്തരക്കാര്‍. നന്മയെ തിന്മയെന്നോ,തിന്മയെ നന്മയെന്നോ വിളിക്കരുതെന്നു ദൈവത്തിന്റെ വചനം നമുക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

"പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം?"(2കോറി:11;14,15).

'എതിര്‍ക്രിസ്തു'വിന്റെ അടയാളം!

"വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും"(2തെസലോ:2;11,12). മുന്‍പ് എഴുതിയതിനെ സാധൂകരിക്കുന്നതാണ് ഈ വചനം. സത്യദൈവമായ യേഹ്ശുവായെ മറ്റു വിഗ്രഹങ്ങള്‍ക്കും,  മനുഷ്യസങ്കല്‍പ്പങ്ങളില്‍ ജന്മംകൊണ്ട ആള്‍ദൈവങ്ങള്‍ക്കുമൊപ്പം താഴ്ത്തി പ്രതിഷ്ഠിക്കുന്ന ഒരു പ്രവണത ഇന്നു കാണുവാന്‍ കഴിയും.

വിശുദ്ധ പത്രോസ് തന്റെ ആദ്യ പ്രസംഗത്തില്‍ പറയുന്നു; "നിങ്ങള്‍ കുരിശില്‍ തറച്ച യേഹ്ശുവായെ ദൈവം ഗുരുവും മ്ശിഹായുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ"(അപ്പ.പ്രവര്‍ത്തനങ്ങള്‍:2;36). ദൈവം, സകലത്തിനുംമേല്‍ ഉയര്‍ത്തി പ്രതിഷ്ഠിച്ച യേഹ്ശുവായെ  തരം താഴ്ത്തുകയെന്നത് 'എതിര്‍ക്രിസ്തു'വിന്റെ അജണ്ടയാണ്. ഇതിന്റെ പ്രത്യക്ഷമായ തെളിവുകളാണ് ഈ നാളുകളില്‍ ലോകത്ത് പലയിടത്തും എന്നതുപോലെ ജര്‍മ്മനിയിലും കാണാന്‍ കഴിഞ്ഞത്(കാണേണ്ട ഗതികേട്).

'ഈസ്റ്ററും വിഷുവും' ഒരുമിച്ച് ആഘോഷിച്ചപ്പോഴും മവേലിയെ വരവേല്‍ക്കാന്‍ പാട്ടുകുര്‍ബ്ബാന നടത്തിയപ്പോഴും 'എതിര്‍ക്രിസ്തു'വും അവന്റെ പിണയാളുകളും വാനോളം പുകഴ്ത്തിയിട്ടുണ്ടാകാം. ലോകത്തിനു മാതൃകയെന്നു മാധ്യമങ്ങള്‍ എഴുതിയിട്ടുണ്ടാകാം! അതെ, ലോകമനുഷ്യന് ഇതു മാതൃകയാണ്; എന്നാല്‍, ദൈവത്തിനോ ദൈവത്തിനുള്ളവര്‍ക്കോ ഇതു സ്വീകാര്യമല്ല എന്നത് മറക്കരുത്.

"വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്ക്കുന്നതു കാണുമ്പോള്‍-വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ"(മത്താ:24;15). ഇതു ദാനിയേല്‍പ്രവാചകന്‍ വഴി ദൈവം അരുളിച്ചെയ്തതിന്റെ പൂര്‍ത്തീകരണവും 'എതിര്‍ക്രിസ്തു'വിന്റെ (എതിര്‍ മ്ശിഹാ) മറ്റൊരു അടയാളവുമാണിത്. "നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും"(മത്താ:24;11). സത്യവചനത്തിനു വിരുദ്ധമായ പ്രബോധനങ്ങളുമായി സ്വന്തം ജഡത്തിന്റെ സുഖത്തിനുവേണ്ടി യൂറോപ്പില്‍ വന്ന് തമ്പടിച്ചിരിക്കുന്ന ഒരു വ്യാജപ്രവാചകനെ ഈ കാലയളവില്‍ കാണാനിടയായി. യൂറോപ്പിലെ തന്നെ ഒരുരാജ്യത്തു വൈദീകനായി കഴിയുകയാണ് കക്ഷി. ഇവന്‍ ഒരു വീട്ടമ്മയ്ക്ക് അയച്ച  `ഇന്റെര്‍ നെറ്റ്` ചാറ്റിങ്ങിന്റെ കോപ്പി മനോവ ശേഖരിച്ചിട്ടുണ്ട്. ഈ 'വൈദീകവിടന്റെ' 'കാമകേളികള്‍' വിവരിക്കുന്നത് കള്ളുഷാപ്പില്‍പോലും വയിക്കാന്‍ സാധിക്കില്ല. എന്നാല്‍, സഭാധികാരികള്‍ ആവശ്യപ്പെട്ടാല്‍ അതു നല്‍കാന്‍ മനോവ ഒരുക്കമാണ്. 

"അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോത്തി:3;5-7).
 
ഇവര്‍ക്കെതിരെ മനോവ പ്രതികരിക്കുമ്പോള്‍ സഭാവിരുദ്ധനെന്നു കരുതരുത്. സഭയെ കുറേക്കൂടി ആഴത്തില്‍ സ്നേഹിക്കുന്നതുകൊണ്ടാണ് ഇവറ്റകള്‍ക്കെതിരേ മനോവ ശക്തമായി പ്രതികരിക്കുന്നത്. പൗലോസ് അപ്പസ്തോലന്‍ പറയുന്നു; "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്കിയിരിക്കുന്നത്"(2കോറി:10;8). വിശുദ്ധ പൗലോസിനു മാത്രമല്ല, 'അധികാരികള്‍' എന്നു വിളിക്കപ്പെടുന്ന എല്ലാവര്‍ക്കും ഇതു ബാധകമാണ്.

ദൈവാലയത്തില്‍ മ്ലേച്ഛവിഗ്രഹം!

'എതിര്‍ക്രിസ്തു'വിന്റെ ആഗമനത്തോടെ ദൈവാലയത്തില്‍, ദൈവം വെറുക്കുന്ന പലതും സ്ഥാപിക്കുമെന്നും അനുദിനബലി നിര്‍ത്തലാക്കുമെന്നും പ്രവാചകന്മാര്‍വഴി ദൈവം മുന്നറിയിപ്പു തന്നിട്ടുണ്ട്. "അവന്റെ സൈന്യം വന്ന്  ദൈവാലയവും കോട്ടയും അശുദ്ധമാക്കുകയും നിരന്തരദഹനബലി നിരോധിക്കുകയും ചെയ്യും. അവര്‍ വിനാശത്തിന്റെ മ്ലേച്ഛവിഗ്രഹം അവിടെ സ്ഥാപിക്കും"(ദാനിയേല്‍:11;31). മറ്റൊരു ഭാഗത്ത് പറയുന്നു; "പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്ക്കും"(ദാനി:9;27). ഇതേ കാര്യംതന്നെ, യേശുവും മത്തായിയുടെ സുവിശേഷം ഇരുപത്തിനാലാം അദ്ധ്യായത്തില്‍ പറയുന്നുണ്ട്.

ഈ കാലഘട്ടത്തില്‍ സഭയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വചനത്തോടൊപ്പം ചേര്‍ത്തു കാണുമ്പോള്‍, പ്രവചനങ്ങളുടെ പൂര്‍ത്തീകരണം മനസ്സിലാക്കാം. ഇപ്പോള്‍ പുതിയ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ ലോകം മുഴുവന്‍ സുവിശേഷം എത്തിക്കാമെന്നല്ല; മറിച്ച്, ആരാധനാക്രമത്തിലും ആചാരങ്ങളിലും വിജാതിയ രീതികള്‍ എങ്ങനെ തിരുകികയറ്റാമെന്നും എല്ലാ ദൈവവും ഒന്നാണെന്ന മിഥ്യാധാരണ എങ്ങനെ പ്രചരിപ്പിക്കാം എന്നുമുള്ള പരീക്ഷണങ്ങളിലാണ് 'കു'ബുദ്ധിജീവികള്‍!

"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല"(1കോറി:10;20). ഈ വചനത്തില്‍ വിശ്വസിക്കുന്ന ഒരു വൈദീകനും മാവേലിക്കുവേണ്ടി ബലിയര്‍പ്പിക്കുകയില്ല. ആരാധനാക്രമങ്ങളില്‍ വിജാതിയ രീതികള്‍ അനുകരിക്കുന്നവര്‍ ഓര്‍ത്തിരിക്കുക! മോശവഴി ദൈവം പത്തു പ്രമാണങ്ങള്‍ മാത്രമല്ല നല്‍കിയിരിക്കുന്നത്. "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടിചെയ്തു" (നിയമം:12;31). ദേശത്തു നിലനില്ക്കുന്ന ദുരാചാരങ്ങള്‍ അനുകര്‍ക്കരുതെന്ന് മോശയിലൂടെ പല ഭാഗങ്ങളിലും വായിക്കാം. വിജാതിയരുടെ ദേവന്മാരെ സ്വന്തം ഭവനത്തില്‍ സ്വീകരിക്കാനും ദൈവജനത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനുമായി, വിജാതിയതയ്ക്ക് പുതിയ നിര്‍വ്വചനവുമായി ചില ശുംഭന്മാര്‍ ഇറങ്ങിയിട്ടുണ്ട്. ക്രൈസ്തവസഭകളുടെ അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റിയിരിക്കുന്ന ഈ വിരുതന്മാര്‍ പറയുന്നത്, നിരീശ്വരവാദികളെയാണ് വിജാതിയരുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ്. ഈ ലോകത്തുള്ള എത്ര നിരീശ്വരവാദികളാണ് ബലിയര്‍പ്പിച്ചു നടക്കുന്നതെന്നുകൂടി നിങ്ങള്‍ വെളിപ്പെടുത്തണം! മാത്രവുമല്ല, ഇവരൊക്കെ സേവിക്കുന്ന ദേവന്മാരുടെ പേരുകളും വെളിപ്പെടുത്താന്‍ തയ്യാറാകണം! പിശാചിനോടുള്ള പ്രണയത്താല്‍ സമനില തെറ്റിപ്പോയവരുടെ ജല്പനങ്ങളായി മാത്രമേ ഇത്തരം അട്ടഹാസങ്ങളെ മനോവ പരിഗണിക്കുന്നുള്ളൂ!

പൗളൈന്‍ പ്രിവിലെജ്!

സഭയില്‍ നിലവിലുള്ള ഒരു ആനുകൂല്യമാണ് പൗളൈന്‍ പ്രിവിലെജ്. സഭയില്‍വച്ച് ഒരു വിവാഹം വൈദീകന്‍ ആശിര്‍വദിച്ചതിനുശേഷം അതിനെ അസാധുവാക്കുന്നതിനെയാണ് ഈ `ആക്ടി`ലൂടെ അറിയപ്പെടുന്നത്. വിവാഹം ദൈവം യോജിപ്പിച്ചിട്ടില്ലായിരുന്നുവെന്ന് ഈ നിയമമുപയോഗിച്ചു സഭ ആധികാരികമായി പ്രഖ്യാപിക്കുന്നു. കോറിന്തോസുകാര്‍ക്കുള്ള ഒന്നാംലേഖനം ഏഴാം അദ്ധ്യായം പതിനൊന്നാം വാക്യമാണ് ഈ നിയമത്തിന് ആധാരമായിട്ടുള്ളത്. രജിസ്റ്റര്‍ വിവാഹങ്ങള്‍ കത്തോലിക്കാ സഭ അംഗീകരിച്ചിട്ടില്ല എന്നതുപോലെ, സഭാ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഒരുമിച്ചു ജീവിക്കുന്ന പങ്കാളികളെയും സഭയുടെ കൂദാശകളില്‍നിന്നും വിലക്കിയിട്ടുള്ളതാണ്. തിരുസഭയുടെ കല്പനകളില്‍ നാലാമത്തേത് പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ഇതാണ് ആ കല്പന: 'വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ, തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.' ആരെയൊക്കെയാണ് വിലക്കിയിരിക്കുന്നതെന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് സഭയിപ്പോള്‍! ഒരു ചെകുത്താനെയും ഇന്നു സഭ വിലക്കാറില്ല; എന്നാല്‍, വചനം അനുസരിച്ചു ജീവിക്കുന്ന ആരെയെങ്കിലും കണ്ടാല്‍, അവരെ പിടികൂടി വിലക്കാന്‍ ഒരു മടിയുമില്ല!

സഭ തന്റെ അധികാരം ഉപയോഗിച്ച് അസാധുവാക്കാതെ സ്വയം പിരിഞ്ഞുപോവുകയും, മറ്റു ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുള്ളവര്‍  കത്തോലിക്ക സഭയുടെ ഒരു കൂദാശകള്‍ക്കും അവകാശികളല്ല. ഇത് ആഗോള കത്തോലിക്കാ സഭയുടെ നിയമമാണ്. ഇത്തരക്കാരുമായുള്ള വിവാഹവും മറ്റിതര ആത്മീയബന്ധങ്ങളും സഭ വിലക്കിയിരിക്കുന്നു. ഇവരെ അംഗീകരിക്കുന്നതിലൂടെ ഇവരുടെ  തിന്മയെയാണ് അംഗീകരിക്കുന്നത്. ഇത്തരം വ്യക്തികള്‍ നടത്തുന്ന ആഘോഷങ്ങളില്‍ മുഖ്യാതിഥി ഒരു കത്തോലിക്ക വൈദീകനാണെങ്കില്‍ അതു സഭാവിരുദ്ധമാണ്. സഭയുടെ നിയമങ്ങളെ ധിക്കരിക്കുന്നത് ഏത് ഉന്നതനാണെങ്കിലും അവരെ ആദരിക്കാന്‍ സഭാമക്കള്‍ക്കു കടമയില്ല.

പ്രവാസിയുടെ കൈയ്യിലുള്ള സമ്പത്തുകണ്ട്, സഭാ  നിയമങ്ങള്‍ കാറ്റില്‍ പറത്തുമ്പോള്‍ 'തോമസ് മൂര്‍' എന്ന വിശുദ്ധനെ ഓര്‍ക്കുന്നത് നല്ലതാണ്. പണമുള്ളവന്‍ എങ്ങനെ ജീവിച്ചാലും അവനൊരുക്കുന്ന വിരുന്നുണ്ണാന്‍ ഓടിനടക്കുമ്പോള്‍ വചനത്തെ നിലത്തിട്ടു ചവിട്ടുകയാണു നിങ്ങള്‍! സഭയുടെ നിയമങ്ങള്‍ക്കും ദൈവവചനത്തിനും വില കൊടുക്കാതെ, തെറ്റില്‍ ജീവിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അമരക്കാരായിരുന്ന രാജകുടുംബത്തിനുവേണ്ടി വിശ്വാസ സത്യങ്ങളെ പൊളിച്ചെഴുതാത്ത പരിശുദ്ധ സഭയാണ് കത്തോലിക്കാസഭ. ഇന്ന് അബ്കാരികള്‍ക്കും, കൊള്ളപ്പലിശക്കാരനും, അസ്സന്മാര്‍ഗ്ഗികള്‍ക്കും വേണ്ടി തരംതാഴുമ്പോള്‍ ഒരു `വിശ്വാസിക്കും` സഹിക്കില്ല. തോമസ് മൂര്‍ വിശുദ്ധനായി! എന്നാല്‍, അന്നു രാജകുടുംബത്തിന് ഓശാനപാടിയവരെ കാലം വിസ്മരിച്ചു കളഞ്ഞു. വി.തോമസ് മൂറിനെപ്പോലെ വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത അനേകം രക്തസാക്ഷികളാണ് കത്തോലിക്കാ സഭയുടെ ഊര്‍ജ്ജം. മറിച്ച്, രവിശങ്കറിനെപ്പോലെയുള്ള ആള്‍ദൈവങ്ങളില്‍നിന്നും അതീന്ദ്രിയധ്യാനം അഭ്യസിച്ച്, അതു സഭയില്‍ അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്ന (കു)ബുദ്ധിജീവികളല്ല. പ്രവാസികളുടെ അപ്പസ്തോലന്മാരായി വിഹരിക്കുന്ന നിങ്ങള്‍ ശ്രമിക്കുന്നത് അവരെ നശിപ്പിക്കാനോ, ഉദ്ധരിക്കാനോ? അതോ ഇന്ത്യയിലെ 'മെട്രോപ്പോളിറ്റിന്‍' 'സിറ്റി'കളില്‍  നിങ്ങളുടെ സന്യാസസഭകള്‍ കെട്ടിപ്പൊക്കിയിട്ടുള്ള സമ്പന്നതയ്ക്ക് മികവു കൂട്ടാനോ?

പറയുന്ന വ്യക്തിയാരാണ് എന്നു നോക്കി അനുസരിക്കുന്ന കാലം അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിന് മുന്‍പുവരെയായിരുന്നു. ഇപ്പോള്‍, പറയുന്നതെന്തെന്നു വിവേചിക്കാന്‍ സഭാമക്കള്‍ പഠിച്ചു. പഠിക്കാത്തവര്‍ പഠിക്കണം! അല്ലെങ്കില്‍ അപകടത്തില്‍ ചാടും.

ആരാണ് മാവേലി?

മാവേലിക്കുവേണ്ടി വിശുദ്ധബലി അര്‍പ്പിച്ച വൈദീകന്‍ ചിന്തിക്കുക; ആരാണ് ഈ മാവേലി!?
ഈ കഥ ചമച്ചവര്‍തന്നെ 'അസുരചക്രവര്‍ത്തി' എന്നാണ് അയാളെക്കുറിച്ചു പറയുന്നത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ സങ്കല്‍പ്പം അനുസരിച്ച് ദേവന്മാരും അസുരന്മാരും എന്നു രണ്ടു ഗണങ്ങളുണ്ട്.  അസുരന്മാര്‍ എന്നാല്‍ തിന്മയുടെ അവതാരങ്ങളാണെന്ന്‍ ഇവര്‍ പറയുന്നു. ഈ ഗണത്തില്‍നിന്നുള്ളവനായിരുന്നെങ്കിലും നല്ല ഭരണം നടത്തിയ വ്യക്തിയായിരുന്നു മാവേലി എന്നു കഥ!
"അദ്ഭുതപ്പെടേണ്ട, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ"(2കോറി:11;14). വിശ്വാസത്തില്‍ കാതലായ അടിത്തറ ലഭിക്കാത്ത പ്രവാസികളായ കുഞ്ഞുങ്ങളില്‍ തെറ്റിദ്ധാരണയുടെ വിത്തുപാകാന്‍ ശ്രമിക്കുന്നവര്‍ മഹാ അപരാധമാണ് ചെയ്യുന്നത്.

ഓണത്തെ കേരളത്തിന്റെ ഉത്സവമാക്കി മാറ്റിയവര്‍ക്ക് ചില അജണ്ടകളുണ്ട്; എന്നാല്‍, ഈ ആഘോഷത്തെ ക്രിസ്ത്യാനികളുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള സഭാധികാരികളുടെ ശ്രമത്തിനു പിന്നിലുള്ളത് അജ്ഞതയോ അജണ്ടയോ? എന്തുതന്നെയായിരുന്നാലും ഇത് അപകടമാണ്. കാരണം, ഇത് ഒരു മതവിഭാഗത്തിന്റെ ആരാധനയുടെ ഭാഗമാണ്. ആയതുകൊണ്ടുതന്നെ, ഈ ആരാധനയുടെയും ആഘോഷത്തിന്റെയും അര്‍ത്ഥം നാം അറിഞ്ഞേ മതിയാകൂ. എന്താണ് ഓണമെന്ന്‌ അറിയാനായി ഈ 'ലിങ്ക്' സന്ദര്‍ശിക്കുക!

കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടതാണ് അവതാരകഥ! മത്സ്യത്തില്‍ ആരംഭിക്കുന്ന പത്ത് അവതാരങ്ങളെയാണ് ഹൈന്ദവര്‍ സങ്കല്പിച്ചുവച്ചിരിക്കുന്നത്. ഇവയില്‍ രണ്ട് അവതാരങ്ങളാണ് വാമനനും പരശുരാമനും. മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്താന്‍ അവതരിച്ചത് വാമാനനാണെന്ന് ഇവര്‍ പ്രചരിപ്പിക്കുന്നു. പരശുരാമന്‍ മഴുവെറിഞ്ഞപ്പോള്‍ കേരളമുണ്ടായെന്ന വിവരക്കേടിനെ ശാസ്ത്രീയസത്യമായി പ്രചരിപ്പിക്കാന്‍ ഹിന്ദുക്കള്‍ പെടാപ്പാടു പെടുന്നതും നാം കാണുന്നുണ്ട്! അവതാരക്രമത്തില്‍ വാമനനുശേഷമാണ് പരശുരാമന്‍ അവതരിച്ചതെന്നു ഹിന്ദുക്കള്‍ പറയുന്നു. അപ്പോള്‍, രസകരമായ ഒരു ചോദ്യം മനോവയുടെ ചിന്തയില്‍ ഉദിച്ചു: കേരളം ഭരിച്ചിരുന്ന മാവേലിയെ ചവിട്ടിത്താഴ്ത്താന്‍ ദേവലോകത്തുനിന്നു വന്ന വാമനന്‍ വന്നുപോയതിനുശേഷമാണ് കേരളം നിര്‍മ്മിക്കാന്‍ പരശുരാമന്‍ എത്തിയത്! അപ്പോള്‍ മാവേലി ഭരിച്ചത് ഏതു കേരളമായിരിക്കും? മനുഷ്യന്‍റെ ബൗദ്ധീകനിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കെട്ടുകഥകളുടെ മൊത്തവില്പനക്കാരായി ക്രൈസ്തവ 'പുരോഹിതന്മാര്‍' അധഃപതിക്കരുതെന്ന അപേക്ഷയാണ് മനോവയ്ക്കുള്ളത്!

കോടീശ്വരന്മാര്‍ നാടുകാണാന്‍ വന്നതല്ല  ഇവിടങ്ങളിലെ പ്രവാസികള്‍. ജീവിതത്തിലെ  നിവര്‍ത്തികേടുകള്‍മൂലം നാടും  വീടും വിട്ട്, യൗവനത്തില്‍ യൂറോപ്പില്‍ എത്തിയവരാണ്. സഭാവിശ്വാസങ്ങളുടെ പഠനങ്ങള്‍ കൂടുതല്‍ ലഭിക്കാത്തവരാണ് പലരും. അതുകൊണ്ടുതന്നെ പലപാളിച്ചകളും ചിലര്‍ക്കെങ്കിലും സംഭവിച്ചിട്ടുണ്ട്. ഇതില്‍നിന്നും യഥാര്‍ത്ഥ  വഴികളിലേക്കു നയിക്കാന്‍ ഒരിടയന്‍ ആവശ്യമാണ്! എന്നാല്‍, അവരുടെ തെറ്റുകളെ  കൂടുതല്‍ അപകടങ്ങള്‍ ഉള്ളതാക്കാന്‍ ഒരാളുടെ ആവശ്യമുണ്ടോ?

പ്രവാസികളുടെ വിശ്വാസം സംരക്ഷിക്കുകയാണ് വേണ്ടത്. അനാചാരങ്ങളില്‍നിന്നും ഒരിക്കല്‍ തോമാശ്ലീഹായും പിന്നീട് പോര്‍ച്ചുഗീസ് മിഷ്ണറിമാരും ഞങ്ങളുടെ പൂര്‍വ്വീകരെ മോചിപ്പിച്ചതാണ്; ഇനി അങ്ങോട്ട് തിരിച്ചു നടത്താന്‍ ശ്രമിക്കരുത്!

"അതെ, ഞാന്‍ വേഗം വരുന്നു, ആമ്മേന്‍; രക്ഷകനായ യേഹ്ശുവായേ, വരണമേ!"(വെളി:22;20).

ചേര്‍ത്തുവായിക്കാന്‍: സ്വര്‍ഗ്ഗത്തില്‍നിന്നു വരാനിരിക്കുന്ന യേഹ്ശുവാ മ്ശിഹായെയാണ് ഓരോ ദൈവമക്കളും കാത്തിരിക്കേണ്ടത്; മറിച്ച്, പാതാളത്തില്‍നിന്നു (ഭൂമിക്കടിയില്‍നിന്ന്‍) കയറിവരുന്ന മൃഗത്തെയല്ല! (വെളിപാട്).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    8682 views

LOG IN

Lost your password?

SIGN UP

LOST PASSWORD