അറിഞ്ഞിരിക്കാന്‍

അവരെ അഭിവാദ്യം ചെയ്യരുത്!

Print By
about

30 - 12 - 2017

"ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 9-11). ബൈബിളിലെ ഈ സന്ദേശത്തെ ആസ്പദമാക്കി അഭിവാദനങ്ങളിലെ അപകടങ്ങള്‍ എന്തൊക്കെയാണെന്ന പഠനമാണ് ഇവിടെ നാം നടത്താന്‍ ശ്രമിക്കുന്നത്.

ഒരു അഭിവാദനത്തില്‍ എന്തിരിക്കുന്നുവെന്നു ചിന്തിക്കുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍, അഭിവാദനത്തിലെ അപകടങ്ങളെ സംബന്ധിച്ചുള്ള സൂചന നല്‍കുന്ന ബൈബിള്‍ സന്ദേശം ഇപ്പോള്‍ നാം വായിച്ചു. ഒരുവനെ അഭിവാദ്യം ചെയ്യുമ്പോള്‍, അവന്റെ പ്രവൃത്തികളെ പിന്തുണയ്ക്കുകയും ആ പ്രവൃത്തികളുടെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കുകയുമാണ് ചെയ്യുന്നത്. വിശ്വാസികള്‍ക്ക് ബൈബിള്‍ നല്‍കുന്ന ഉപദേശമായതുകൊണ്ടുതന്നെ, ഈ വിഷയം ഗൗരവത്തോടെ പഠിക്കാന്‍ ഓരോ വിശ്വാസികളും തയ്യാറാകണം. എന്തെന്നാല്‍, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവസാനവാക്ക് ബൈബിളിലെ ഉപദേശങ്ങളാണ്. ഈ ഉപദേശങ്ങള്‍ക്ക് ഉപരിയായ മറ്റൊരുപദേശത്തിനു വാശംവദരായാല്‍, അവര്‍ തങ്ങള്‍ക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു. ദൈവജനത്തിനു വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും നല്‍കപ്പെട്ടിട്ടുണ്ട്. ഈ നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും അറിവില്ലാത്തവര്‍ തങ്ങളുടെ യുക്തിയ്ക്കു സ്വീകാര്യമെന്നു തോന്നുന്ന പ്രവൃത്തികളില്‍ വ്യാപൃതരാകുന്നു. യിസ്രായേല്‍ജനം എപ്രകാരമാണ് വ്യാപരിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ദൈവം മോശയിലൂടെ നിയമവും ചട്ടങ്ങളും നല്‍കിയത് അവരുടെ ജീവന്‍ നിലനിര്‍ത്തേണ്ടതിനും മറ്റെല്ലാ ജനതകളെക്കാളും ഉയര്‍ന്ന പദവിയില്‍ അവര്‍ എത്തിച്ചേരേണ്ടതിനുമായിരുന്നു. യിസ്രായേലിന്റെ പിന്തുടര്‍ച്ചയും പൂര്‍ണ്ണതയുമായി ക്രൈസ്തവസമൂഹത്തെ തിരഞ്ഞെടുത്തപ്പോള്‍, തങ്ങള്‍ക്കു തോന്നുന്നതുപോലെ ജീവിക്കാന്‍ ദൈവം അനുവദിച്ചിട്ടില്ല. വിശ്വാസത്തില്‍ അടിയുറച്ചു നിന്നുകൊണ്ട് യേഹ്ശുവായുടെ പ്രത്യാഗമനത്തെ കാത്തിരിക്കുന്ന ഒരു സമൂഹമായി നിലനില്‍ക്കേണ്ടതിന് അനിവാര്യമായ ചട്ടങ്ങള്‍ ഈ സമൂഹത്തിനും നല്‍കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ക്രിസ്ത്യാനികള്‍ക്കു ലഭിച്ചിരിക്കുന്ന ചട്ടങ്ങളുടെയും നിയമങ്ങളുടെയും പ്രത്യേകത, അവയെല്ലാം ഉപദേശരൂപത്തില്‍ നല്‍കപ്പെട്ടിരിക്കുന്നു എന്നതാണ്.

ആയതിനാല്‍, അഭിവാദനം എന്ന വിഷയത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനുമുമ്പ് ഉപദേശങ്ങള്‍ ശിരസ്സാവഹിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ ഉപദേശങ്ങള്‍ ഏതാണെന്നും ആ ഉപദേശങ്ങളോടുള്ള വിശ്വാസികളുടെ സമീപനം എപ്രകാരമായിരിക്കണമെന്നും അറിയേണ്ടത്  അനിവാര്യമാണ്. അതിനായി നമുക്കു വേണ്ടത് ക്രിസ്തീയതയുടെ അടിസ്ഥാനം എന്താണെന്ന തിരിച്ചറിവാണ്. ഈ തിരിച്ചറിവ് ലഭിച്ചു കഴിയുമ്പോള്‍, നാം കടന്നുവന്നിരിക്കുന്ന മഹത്തായ സമൂഹത്തില്‍ നിലനില്‍ക്കാന്‍ ആവശ്യമായ ജ്ഞാനത്തിലേക്ക് നാം വളര്‍ന്നുതുടങ്ങും. നാം ആയിരിക്കുന്ന ക്രൈസ്തവസഭ എന്താണെന്നു നോക്കുക: "അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌. ക്രിസ്തുവില്‍ ഭവനമൊന്നാകെ സമന്വയിക്കപ്പെട്ടിരിക്കുന്നു; യേഹ്ശുവായില്‍ പരിശുദ്ധമായ ആലയമായി അതു വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു"(എഫേ: 2; 20-22). ക്രിസ്തുവില്‍ വിശ്വസിക്കുകയും ഈ വിശ്വാസത്തില്‍ നിലനില്‍ക്കുകയും ചെയ്യുന്ന ദൈവമക്കളുടെ കൂട്ടായ്മയാണ് സഭ. ഈ സഭ പരിശുദ്ധവും ദൈവീകവുമാണ്. മറ്റു മതങ്ങളെപ്പോലെ മനുഷ്യന്റെ ഇച്ഛയില്‍നിന്ന് രൂപീകരിക്കപ്പെട്ട ഒന്നല്ല ക്രൈസ്തവസഭ. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തില്‍നിന്നു വന്നവനും സ്വര്‍ഗ്ഗത്തിലെക്കുതന്നെ മടങ്ങിപ്പോയവനും ദൈവവുമായ യേഹ്ശുവായാണ് ഈ സഭയുടെ സ്ഥാപകന്‍. പരിശുദ്ധാത്മാവില്‍ ദൈവത്തിന്റെ വാസസ്ഥലമായി നിങ്ങളും അവനില്‍ പണിയപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വെളിപ്പെടുത്തളിലൂടെ ദൈവീകഭവനമാണ് സഭ എന്നകാര്യം സ്ഥിരീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ആയതിനാല്‍ സഭ പരിശുദ്ധം തന്നെയാണ്!

ഒരുവെളിപ്പെടുത്തല്‍ക്കൂടി മനസ്സിലാക്കിയതിനുശേഷം ആദ്യത്തെ സന്ദേശത്തിലേക്കു മടങ്ങിവരാം. വെളിപ്പെടുത്തല്‍ ഇതാണ്: "എന്നാല്‍, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം ജനവുമാണ്"(1 പത്രോ: 2; 9). സഭ പരിശുദ്ധമാണെന്നു പറയാന്‍ വേറെയും കാരണമുണ്ട്. ഈ ഉപദേശം ശ്രദ്ധിക്കുക: "നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍. ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍"(1 പത്രോ: 1; 15, 16). പാപത്തിലായിരിക്കുമ്പോള്‍ നാം ദൈവത്തിന്റെ സഭയിലെ അംഗങ്ങളല്ല; എന്നാല്‍, പശ്ചാത്തപിക്കുകയും പാപമോചനം പ്രാപിക്കുകയും ചെയ്‌താല്‍ വീണ്ടും നാം സഭയുടെ ഭാഗമാകും. അതായത്, രജിസ്റ്ററില്‍ പേരുള്ളവരെല്ലാം സഭയിലെ അംഗങ്ങളാകണമെന്നില്ല! സകല പാപങ്ങളില്‍നിന്നും നമ്മെ വിടുവിക്കുന്നത് യേഹ്ശുവാ അവിടുത്തെ രക്തത്തിലൂടെയാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "എന്നാല്‍, ഒരിക്കല്‍ വിദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ യേഹ്ശുവാ മ്ശിഹായില്‍ അവന്റെ രക്തംവഴി സമീപസ്ഥരായിരിക്കുന്നു"(എഫേ: 2; 13). പരിശുദ്ധനായ ദൈവത്തിനു നമ്മോടൊപ്പം വസിക്കാന്‍ സാധിക്കുന്നത് ഇങ്ങനെയാണ്. ഈ പ്രക്രിയയിലൂടെ കടന്നുപോകാത്ത ഒരുവന്റെകൂടെയും ദൈവം വസിക്കുന്നില്ല!

ഈ സന്ദേശംകൂടി ഗ്രഹിക്കുക: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌"(എഫേ: 2; 19, 20). ആദ്യം കണ്ട വെളിപ്പെടുത്തലില്‍ത്തന്നെ നാം തിരികെയെത്തി. ക്രിസ്തു മൂലക്കല്ലായിരിക്കുന്ന സഭ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത് അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേലാണ്. എന്താണ് ഇതിന്റെ പൊരുള്‍? അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറ എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത് അവരുടെ പ്രബോധനങ്ങളെയാണ്. യേഹ്ശുവായുടെ വാക്കുകള്‍ ഇക്കാര്യത്തെ സ്ഥിരീകരിക്കുന്നുണ്ട്. അവിടുത്തെ വചനം ശ്രദ്ധിക്കുക: "നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണു ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 17, 18). നിയമം നല്‍കപ്പെട്ടത്‌ മോശയിലൂടെയാണ്. മോശ ജനനേതാവ് മാത്രമായിരുന്നില്ല, പ്രവാചകന്‍ കൂടിയായിരുന്നു. മോശയിലൂടെയും മറ്റു പ്രവാചകന്മാരിലൂടെയും നല്‍കപ്പെട്ട നിയമങ്ങളും പ്രവചനങ്ങളും മാറ്റമില്ലാതെ അന്ത്യംവരെ തുടരുമെന്ന പ്രഖ്യാപനമാണ് യേഹ്ശുവാ നടത്തിയത്.

ക്രിസ്തുവിന്റെ സഭ രൂപീകരിക്കപ്പെട്ടത് പ്രവാചകന്മാരുടെ പ്രബോധനങ്ങള്‍ക്കുമേലാണ്. അതുപോലെതന്നെ, യേഹ്ശുവായാല്‍ തിരഞ്ഞെടുക്കപ്പെട്ട അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളും ചേര്‍ത്തുവയ്ക്കപ്പെടുന്നു. ഇതാണ് അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറയുടെ പൊരുള്‍! ഈ അടിസ്ഥാനത്തിനുമേല്‍ പണിതുയര്‍ത്തപ്പെട്ട പടവുകളാണ് ഓരോ വിശ്വാസികളും. വ്യത്യസ്തങ്ങളായ ശുശ്രൂഷകള്‍ ചെയ്യുന്ന വിശ്വാസികളുണ്ട്‌. പ്രബോധനങ്ങള്‍ നല്‍കുന്നവരും പ്രവചിക്കുന്നവരും പ്രാര്‍ത്ഥിക്കുന്നവരും മറ്റിതര ശുശ്രൂഷകളില്‍ വ്യാപരിക്കുന്നവരുമായ ദൈവമക്കള്‍ ഒരേ മനസ്സോടെ സഭയാകുന്ന ദൈവഭവനത്തില്‍ വസിക്കുന്നു. എന്നാല്‍, അപ്പസ്തോലന്മാരും പ്രവാചകന്മാരും നല്‍കിയിട്ടുള്ള ഉപദേശങ്ങളില്‍നിന്നു വ്യത്യസ്തമായ പ്രബോധനങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. ഇത്തരം ഉപദേശങ്ങള്‍ നല്‍കുന്നവര്‍ സഭയുടെ കൂട്ടായ്മയില്‍നിന്നു സ്വമേധയാ പുറത്തുപോകുന്നു. ആരെങ്കിലും പ്രബോധനങ്ങള്‍ക്കു മുതിരുന്നുവെങ്കില്‍ ആത്മശോധന ചെയ്യണം. തങ്ങളുടെ പ്രബോധനം സഭയുടെ ശിരസ്സായ ക്രിസ്തുവിന്റെ പ്രബോധനത്തോടും അടിത്തറയായ പ്രവാചകന്മാരുടെയും അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളോടും ചേര്‍ന്നുനില്‍ക്കുന്നവയാണോ എന്ന പരിശോധനയാണ് ഓരോ പ്രബോധകരും നടത്തേണ്ടത്. വ്യത്യസ്തമായ പ്രബോധനം അടിത്തറയുടെ കല്ല്‌ ഇളക്കിമാറ്റുന്നതിനു തുല്യമാണ്! ഓരോ കാലങ്ങളിലും ഇത്തരത്തിലുള്ള വ്യാജ പ്രബോധകര്‍ പ്രത്യക്ഷപ്പെടുകയും, അപ്പസ്തോലന്മാരുടെ പ്രബോധങ്ങളുമായി ചേര്‍ന്നുനില്‍ക്കാത്ത ആശയങ്ങളെ സഭാമക്കളില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അനേകര്‍ ഇന്നും ഇക്കൂട്ടരുടെ പ്രബോധനങ്ങളെ പാരമ്പര്യമായി മുറുകെപ്പിടിച്ചിട്ടുമുണ്ട്.

അപ്പസ്തോലിക പ്രബോധനങ്ങളെ പിന്തുണയ്ക്കാത്ത പ്രബോധനങ്ങളൊന്നും ദൈവത്തില്‍നിന്നുള്ളതല്ല. ചില ആചാര്യന്മാരുടെ സ്വപ്നങ്ങളെയും ചിന്തകളെയും ദൈവീകനിയമങ്ങളായി പരിഗണിച്ചവരാണ് പിതാക്കന്മാരുടെ പാരമ്പര്യം എന്നപേരില്‍ വചനവിരുദ്ധ ആശയങ്ങളുമായി മുന്നോട്ടുപോകുന്നത്! പിതാക്കന്മാരുടെ പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, പിതാക്കന്മാരുടെ പാരമ്പര്യം അപ്പസ്തോലിക പ്രബോധനങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍, ആ പാരമ്പര്യത്തെ നാം തള്ളിക്കളയണം. ഇസ്രായേലിന്റെ ചരിത്രത്തിലും ഇത്തരം അപചയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മോശയുടെയും മറ്റു പ്രവാചകന്മാരുടെയും പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ ആചാരങ്ങള്‍ പിതാക്കന്മാരില്‍നിന്നു പകര്‍ന്നു കിട്ടുകയും ഈ പാരമ്പര്യത്തെ യഥാര്‍ത്ഥ പാരമ്പര്യമായി തെറ്റിദ്ധരിക്കുകയും ചെയ്തവര്‍ അക്കാലത്തുമുണ്ടായിരുന്നു. ഇക്കൂട്ടരോടായി യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "നിങ്ങളുടെ പാരമ്പര്യത്തിനുവേണ്ടി ദൈവവചനത്തെ നിങ്ങള്‍ വ്യര്‍ത്ഥമാക്കിയിരിക്കുന്നു. കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്. അവര്‍ മാനുഷികനിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു"(മത്താ: 15; 6-9).

ഇന്നും ഇതുതന്നെയാണു സഭയിലെ ദുരന്തം! ദൈവവചനത്തെ വേണ്ടവിധം ഗ്രഹിക്കാന്‍ കഴിയാത്തവര്‍ തങ്ങളുടെ യുക്തിക്ക് ചേര്‍ന്നവിധം നിയമങ്ങള്‍ നിര്‍മ്മിക്കുകയും, അവ ദൈവീകനിയമങ്ങള്‍ എന്നരീതിയില്‍ സഭയുടെ നിയമങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചുക്കള്‍ക്കാണ് എന്ന അപ്പസ്തോലിക പ്രബോധനത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത അഭിനവ ആചാര്യന്മാര്‍ കത്തോലിക്കാസഭയിലും മറ്റിതര സഭകളിലുമുണ്ട്. ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ രക്ഷയ്ക്കുള്ള ഏക നാമം യേഹ്ശുവായുടെതാണ് എന്ന സത്യത്തെ ഉള്‍ക്കൊള്ളാനും ഇവര്‍ക്കു കഴിയുന്നില്ല. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നും, ഓരോ മതങ്ങളും രക്ഷയിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നുമുള്ള ശുംഭത്തരം ഉടലെടുത്തത് ഇങ്ങനെയാണ്. ശുംഭത്തരം അതിന്റെ പൂര്‍ണ്ണതയിലെത്തിയപ്പോള്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്നപേരില്‍ ഒരു സമ്മേളനം വിളിച്ചുചേര്‍ക്കുകയും ചെയ്തു. യേഹ്ശുവായുടെയും അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളെ അസാധുവാക്കാന്‍ വിളിച്ചുചേര്‍ത്ത സമ്മേളനമായിരുന്നു അത്. ക്രിസ്തീയതയുടെ വളര്‍ച്ചയില്‍ അരിശംപൂണ്ട സാത്താന്‍ അവന്റെ ദാസന്മാരിലൂടെ ഈ സമ്മേളനത്തിനു കളമൊരുക്കി! സുവിശേഷ പ്രഘോഷനത്തിന്റെ അനിവാര്യതയെ നിഷേധിക്കുന്ന ആശയമാണ് ഈ സമ്മേളനത്തിലെ മുഖ്യപ്രമേയമായി അവതരിപ്പിക്കപ്പെട്ടത്. യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "നിങ്ങള്‍ ലോകമെങ്ങുംപോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്നാനം സ്വീകരിക്കുന്നവന്‍ രക്ഷപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16).

സുവിശേഷം കേട്ടിട്ടും വിശ്വസിക്കാന്‍ തയ്യാറാകാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നു പ്രഖ്യാപിച്ചത് വെറും മനുഷ്യനല്ല; മറിച്ച്, മരിച്ചുയര്‍ത്തെഴുന്നേറ്റ യേഹ്ശുവായാണ്. ഉത്ഥിതനായ യേഹ്ശുവാ ദൈവമാണെന്നു വിശ്വസിക്കാന്‍ കഴിയാത്തവര്‍ ക്രിസ്ത്യാനികളോ ദൈവമക്കളോ അല്ല! എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ പാതകളാണെന്ന ആശയം യേഹ്ശുവായുടെ വചനത്തിനു വിരുദ്ധമായതുകൊണ്ടുതന്നെ ദൈവീകമല്ല. ഇത് മാനുഷികനിയമങ്ങളോ പൈശാചിക ആശയങ്ങളോ ആകാം! സഭയിലെ എത്ര ഉന്നതരായ വ്യക്തികളായിരുന്നാലും ബൈബിളിലെ പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങളാണ് ഇവര്‍ ഉയര്‍ത്തുന്നതെങ്കില്‍ അവ അംഗീകരിക്കാന്‍ ദൈവമക്കള്‍ക്കു ബാധ്യതയില്ല. അപ്പസ്തോലിക പ്രബോധനങ്ങളെ പൊളിച്ചെഴുതാനുള്ള അപ്രമാധിത്യാധികാരം കൈയ്യാളുന്ന ഒരു മനുഷ്യനും ഈ ഭൂമുഖത്തില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. തങ്ങളുടെ പ്രബോധനങ്ങളുടെ ആധികാരികതയെ സംബന്ധിച്ചുള്ള വെളിപ്പെടുത്തല്‍ അപ്പസ്തോലന്മാര്‍തന്നെ നല്‍കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി: 1; 8). ആയതിനാല്‍, ശപിക്കപ്പെട്ടവരുടെ 'സുവിശേഷം' അനുസരിച്ചാല്‍, അവരോടൊപ്പം നിത്യനരഗാഗ്നിക്ക് ഇരയാകും!

അപ്പസ്തോലിക പ്രബോധനങ്ങളെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്ന ഏതൊരു പ്രബോധത്തില്‍നിന്നും നാം അകന്നിരിക്കണം എന്ന യാഥാര്‍ത്ഥ്യമാണ് ഇതുവരെ നാം പരിശോധിച്ചു മനസ്സിലാക്കിയത്. ഇനി നമുക്കു വിഷയത്തിലേക്കു പ്രവേശിക്കാം. അപ്പസ്തോലന്മാരുടെ പ്രബോധനങ്ങള്‍ കാലഘട്ടത്തിനു യോജിച്ചതല്ലെന്നു കരുതുന്നവരുടെ ജല്പനങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ടായിരിക്കണം ഇനിയുള്ള പഠനത്തെയും നാം സമീപിക്കേണ്ടത്. ഇവിടെ നാം ചര്‍ച്ചചെയ്യുന്ന വിഷയം അഭിവാദനത്തെ സംബന്ധിച്ചുള്ളതാണ്. ദൈവനിന്ദകരെ അഭിവാദനം ചെയ്യരുതെന്ന് ഉപദേശിച്ചിരിക്കുന്നത് അപ്പസ്തോലനായ യോഹന്നാനാണെന്നു നമുക്കറിയാം. അതിന്റെ കാരണവും അപ്പസ്തോലന്‍ വ്യക്തമാക്കി. ഈ വെളിപ്പെടുത്തല്‍ നോക്കുക: "വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേഹ്ശുവാ മ്ശിഹാ മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവരാണു വഞ്ചകനും എതിര്‍ക്രിസ്തുവും"(2 യോഹ: 1; 7). മനുഷ്യനായി കടന്നുവരികയും മരണാനന്തരം ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത യേഹ്ശുവാ ദൈവമാണെന്ന് അംഗീകരിക്കാത്തവര്‍ എതിര്‍ക്രിസ്തുവിന്റെ പക്ഷക്കാരാണ്. ഇക്കൂട്ടരെ അഭിവാദനം ചെയ്യരുതെന്ന താക്കീതാണ് അപ്പസ്തോലനായ യോഹന്നാന്‍ നല്‍കിയിരിക്കുന്നത്. അങ്ങനെയുള്ളവരെ അഭിവാദനം ചെയ്യുന്നവര്‍, അവന്റെ ദുഷ്പ്രവൃത്തിയില്‍ ഭാഗഭാക്കാകുന്നു! ഇത്രയേറെ ഗുരുതരമായ വിഷയത്തെ ഗൗരവത്തോടെ ഉള്‍ക്കൊണ്ടവര്‍ എത്രപേരുണ്ട്?

ഇസ്ലാമിനു 'സലാം' മടക്കുന്നവര്‍ സൂക്ഷിക്കുക!

ഇസ്ലാംമത വിശ്വാസികള്‍ മറ്റുള്ളവരെ അഭിവാദ്യം ചെയ്യുന്നത് അവരുടെ ആരാധനാമൂര്‍ത്തിയുടെ നാമത്തിലാണ്. ഒരു ക്രിസ്ത്യാനിയെ ഇവര്‍ അഭിവാദ്യം ചെയ്യുമ്പോള്‍, യാതൊരു സങ്കോചവും കൂടാതെ പ്രത്യഭിവാദ്യം ചെയ്യാന്‍ ക്രിസ്ത്യാനി തയ്യാറാകുന്നു. ക്രിസ്തുവിനെ നിഷേധിക്കുകയെന്ന ഒരേയൊരു ലക്‌ഷ്യം മുന്‍നിര്‍ത്തി രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇസ്ലാംമതം. ഇവര്‍ തങ്ങളുടെ ദേവനായി പരിഗണിച്ചിരിക്കുന്ന ചന്ദ്രദേവന് യേഹ്ശുവായുടെ ദൈവത്വം അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല. ചന്ദ്രദേവന്റെ മതം വളര്‍ത്തുന്നതിനായി കോടിക്കണക്കിനു ക്രിസ്ത്യാനികളെ കൊന്നുതള്ളിയിട്ടുണ്ട്. ചരിത്രത്തിലിന്നോളം ഏറ്റവുമധികം ക്രിസ്ത്യാനികള്‍ വധിക്കപ്പെട്ടിട്ടുള്ളത് ഇസ്ലാമിന്റെ വാളാലാണ്. ഇത് ക്രിസ്തുവിനോടുള്ള ശത്രുത മൂലമായിരുന്നു. ഇത്തരത്തിലൊരു പിശാചിന്റെ നാമത്തിലാണ് ഇസ്ലാംമതക്കാര്‍ ക്രിസ്ത്യാനിയെ അഭിവാദനം ചെയ്യുന്നത്. ആയതിനാല്‍ത്തന്നെ ഇസ്ലാമിനു 'സലാം' മടക്കുന്നവന്‍ തന്നെ വീണ്ടെടുത്ത ക്രിസ്തുവിനെ നിഷേധിക്കുകയാണു ചെയ്യുന്നതെന്നു നാം മനസ്സിലാക്കണം.

'അസലാമു അലൈക്കും' എന്നാണ് ഇസ്ലാം മറ്റൊരുവനെ അഭിവാദ്യം ചെയ്യുന്നത്. അല്ലാഹുവിന്റെ സമാധാനം, രക്ഷ നിങ്ങളുടെമേല്‍ ഉണ്ടായിരിക്കട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതു കേള്‍ക്കുന്ന വ്യക്തി 'വ അലൈക്കും അസ്സലാം' എന്നു സലാം മടക്കണം. അതു പോലെ നിങ്ങളുടെമേലും ഉണ്ടാവട്ടെ എന്നാണ് ഇതിന്റെ അര്‍ത്ഥം. അജ്ഞതമൂലമാണ് ക്രിസ്ത്യാനികളില്‍ പലരും ഇസ്ലാമിനു സലാം മടക്കാന്‍ തയ്യാറാകുന്നത്. എന്നാല്‍, എല്ലാറ്റിനെയും നിസംഗതയോടെ സമീപിക്കുന്നവരും സ്വന്തം യുക്തിയെ ദൈവീക ചിന്തയായി പരിഗണിക്കുന്നവരുമായ ചിലര്‍ ഇസ്ലാമിനു തങ്ങള്‍ സലാം മടക്കുന്നതിനെ ന്യായീകരിക്കുന്നു. 'വിനാശകാലേ വിപരീത ബുദ്ധി' എന്നല്ലാതെ മറ്റൊന്നും ഇതിനെക്കുറിച്ചു മനോവ പറയുന്നില്ല! അജ്ഞതമൂലം അപകടകരമായ അവസ്ഥയില്‍ തുടരുന്നവരെ ലക്ഷ്യമിട്ടാണ് മനോവ ഓരോ പ്രബോധനവും നല്‍കിക്കൊണ്ടിരിക്കുന്നത്. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും മുസ്ലീങ്ങള്‍ക്കിടയില്‍ ജോലിചെയ്യുന്ന അനേകര്‍ അജ്ഞതയില്‍ കഴിയുന്നുണ്ട്. ഇവരില്‍ പലരെയും തങ്ങളുടെ അജ്ഞതയില്‍നിന്നു വിടുവിക്കാന്‍ മനോവയുടെ ശുശ്രൂഷകള്‍ കാരണമായി എന്നതില്‍ യേഹ്ശുവായുടെ പരിശുദ്ധ നാമത്തിനു മഹത്വം!

മുസ്ലീമെന്നോ ഹിന്ദുവെന്നോ വ്യത്യാസമില്ലാതെ, എല്ലാ വിജാതിയരുടെയും അഭിവാദനങ്ങളില്‍ ദൈവവചന വിരുദ്ധതയുണ്ട്. ഇതു തിരിച്ചറിയാനുള്ള ആത്മീയജ്ഞാനം ക്രിസ്ത്യാനികളില്‍ പലര്‍ക്കുമില്ല. ക്രിസ്ത്യാനികളുടെയിടയില്‍ ഈ ദുരവസ്ഥ സംജാതമാകാന്‍ കാരണമായത് ഇവരെ നയിക്കാന്‍ കടന്നുവന്ന ആചാര്യന്മാര്‍ തന്നെയാണ്. എല്ലാവിധ മ്ലേച്ഛതകളെയും മഹത്വവത്ക്കരിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഇവര്‍ ദൈവവചനത്തോടു നീതി പുലര്‍ത്തുന്നില്ല. വിജാതിയരുടെ പൈശാചിക ഗ്രന്ഥങ്ങളില്‍ ഉപരിപഠനം നടത്തിയവര്‍ ക്രിസ്ത്യാനികളെ പഠിപ്പിക്കാനിറങ്ങുമ്പോള്‍ സ്വാഭാവികമായും സംഭവിക്കാവുന്ന ദുരന്തമാണിത്. സൈന്യങ്ങളുടെ ദൈവത്തിന്റെ താക്കീത് ശ്രദ്ധിക്കുക: "ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). അന്യദേവന്മാരുടെ നാമം സ്മരിക്കരുതെന്നും അതു നാവില്‍നിന്നു കേള്‍ക്കാനിടയാകരുതെന്നും താക്കീതു നല്‍കിയിരിക്കുന്നത് യാഹ്‌വെയാണ്. ഈ താക്കീത് അവഗണിക്കുന്നവരുടെ അന്ത്യം എന്തായിരിക്കുമെന്ന് നാം മനസ്സിലാക്കിയിരിക്കണം. ദൈവം അരുതെന്നു കല്പിച്ചിട്ടുള്ളവയെല്ലാം സ്വന്തമാക്കാന്‍ ആര്‍ത്തിപൂണ്ട ഹൃദയവുമായി ഓടിനടക്കുന്നവരെ സൂക്ഷിക്കുക! അവരില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക!

ഈ വചനം അനുസ്മരിക്കുക: "നിന്റെ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അത് വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. നിന്റെ കണ്ണ് നിനക്കു ദുഷ്പ്രേരണയ്ക്കു കാരണമാകുന്നെങ്കില്‍ അതു ചുഴന്നെടുത്ത് എറിഞ്ഞുകളയുക. ഇരുകണ്ണോടുംകൂടെ നരകാഗ്നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത് ഒരു കണ്ണുള്ളവനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്"(മത്താ: 18; 8, 9). യേഹ്ശുവാ അരുളിച്ചെയ്ത ഈ വചനത്തെ അക്ഷരംപ്രതി എടുക്കുന്നതിനപ്പുറം ആഴമായ അര്‍ത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം, വളരെയേറെ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വചനമാണിത്. ശരീരത്തിലെ പ്രധാന അവയവങ്ങള്‍പ്പോലും ആത്മരക്ഷയ്ക്കു തടസ്സമായി നിലകൊണ്ടാല്‍, സ്വന്തം ആത്മാവിന്റെ രക്ഷയെ കരുതി ആ അവയവങ്ങളെ നീക്കംചെയ്യാനാണ് യേഹ്ശുവാ ഉദ്ബോധിപ്പിച്ചത്. ആത്മരക്ഷയുടെ പ്രാധാന്യവും ലൗകീകതയുടെ വ്യര്‍ത്ഥതയും അവിടുന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇവിടെ മറഞ്ഞിരിക്കുന്ന മറ്റൊരു രഹസ്യമാണ് വ്യക്തിബന്ധങ്ങള്‍! നമ്മുടെ വലംകൈപോലെ പ്രധാനപ്പെട്ട വ്യക്തിബന്ധങ്ങള്‍ നമുക്കുണ്ടാകാം. കണ്ണുകളെക്കാള്‍ പ്രിയങ്കരരായി പരിഗണിക്കപ്പെടുന്നവരും അക്കൂട്ടത്തിലുണ്ടാകാം. എന്നാല്‍, ആത്മരക്ഷയ്ക്കു വിഘാതമായി ആ ബന്ധങ്ങള്‍ നിലകൊള്ളുന്നുവെങ്കില്‍ അവ വിച്ഛേദിക്കപ്പെടണം!

ചില ബന്ധങ്ങള്‍ നിലനിര്‍ത്താനായി സ്വന്തം ആത്മാവിന്റെ നാശത്തെ കാര്യമായി പരിഗണിക്കാത്ത ചിലരുണ്ട്. ദൈവവുമായുള്ള ബന്ധം ശിഥിലമായാലും മനുഷ്യരുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ജാഗ്രത പുലര്‍ത്തുന്നവരാണ് ഇക്കൂട്ടര്‍! വിഗ്രഹാര്‍പ്പിത ഭക്ഷണം കഴിക്കാനും വിജാതിയ മൂര്‍ത്തികളെ അഭിവാദ്യം ചെയ്യാനും ഇത്തരം ബന്ധങ്ങള്‍ കാരണമാകുന്നത് ഇവര്‍ കാര്യമായെടുക്കുന്നില്ല. യേഹ്ശുവാ നമ്മോടു ചോദിക്കുന്ന ചോദ്യമിതാണ്: "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?"(മത്താ: 16; 26). ആത്മാവിനു പകരംവയ്ക്കാന്‍ ഒന്നുമില്ലെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടുകൊണ്ടാവണം നമ്മുടെ ബന്ധങ്ങള്‍ തിരഞ്ഞെടുക്കാനും നിലനിര്‍ത്താനും ശ്രമിക്കേണ്ടത്.

നമസ്തേ, നമസ്കാരം!

നമസ്തേ, നമസ്കാരം തുടങ്ങിയ അഭിവാദനങ്ങള്‍ ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നു. യോഗ ചെയ്യുന്നവരും RSS ന്റെ ശാഖകളില്‍ അഭ്യാസം നടത്തുന്നവരും ഇത്തരത്തിലാണ് അഭിവാദനം ചെയ്യുന്നത്. ഇതില്‍ എന്തെങ്കിലും അപകടമുണ്ടോ? ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അപകടമുണ്ട് എന്നതാണു യാഥാര്‍ത്ഥ്യം! എന്തെന്നാല്‍, ദൈവത്തെ മാത്രമേ ക്രൈസ്തവര്‍ വണങ്ങാന്‍ പാടുള്ളൂ. ദൈവദൂതന്മാരെ വണങ്ങുന്നതില്‍നിന്നുപോലും ക്രിസ്ത്യാനികള്‍ക്കു വിലക്കുള്ളപ്പോള്‍, കണ്ണില്‍ക്കാണുന്ന മനുഷ്യരെയെല്ലാം വണങ്ങുന്നത് തികച്ചും അപകടമാണ്. നമസ്തേ, നമസ്കാരം തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കിയതിനുശേഷം കൂടുതല്‍ പഠനത്തിലേക്കു കടക്കാം.

നമസ്തേ എന്ന വാക്കിന്റെ അര്‍ത്ഥം, നിനക്കു നമസ്കാരം എന്നാണ്. നമസ്കാരം എന്ന വാക്കിന്റെ അര്‍ത്ഥങ്ങളാകട്ടെ, വന്ദിക്കല്‍, നമസ്കരിക്കല്‍ എന്നിവയുമാണ്. നമസ്കരിക്കുകയെന്നാല്‍, നമിക്കുക, വന്ദിക്കുക, വണങ്ങുക എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ വഹിക്കുന്നു. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൈവത്തെയല്ലാതെ മറ്റാരെയും നമസ്കരിക്കാന്‍ അനുവാദമില്ല. അപ്പസ്തോലനായ യോഹന്നാന്റെ ഒരു അനുഭവം ശ്രദ്ധിക്കുക: "ഇവ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ ഇവ കാണിച്ചുതന്ന ദൂതനെ ആരാധിക്കാന്‍ ഞാന്‍ അവന്റെ കാല്‍ക്കല്‍ വീണു. അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: അരുത്. ഞാന്‍ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ ഗ്രന്ഥത്തിലെ വചനങ്ങള്‍ കാക്കുന്നവരുടെയും സഹദാസനാണ്‌. ദൈവത്തെ ആരാധിക്കുക"(വെളി: 22; 8, 9). കാല്‍ക്കല്‍ വീഴുകയെന്നത് നമസ്കരിക്കലാണ്‌. ഈ നമസ്കാരത്തെയാണ് ദൈവദൂതന്‍ തടഞ്ഞത്. ദൈവത്തിന്റെ ദൂതന്മാര്‍പോലും തങ്ങളെ വണങ്ങുന്നതില്‍നിന്നു ദൈവജനത്തെ തടഞ്ഞുവെങ്കില്‍, മനുഷ്യരെ വണങ്ങാന്‍ മനുഷ്യനെ ദൈവം അനുവദിക്കുമോ? അത് അറിയണമെങ്കില്‍ പൗലോസ് അപ്പസ്തോലന്റെ പ്രേഷിതയാത്രയ്ക്കിടയിലുണ്ടായ ഒരു സംഭവം പരിശോധിച്ചാല്‍ മതി. ലിസ്ത്രോ എന്ന സ്ഥലത്തെത്തിയപ്പോള്‍ പൗലോസിനെയും സഹശുശ്രൂഷകരെയും വണങ്ങാനും ആരാധിക്കാനുമായി ചില വിജാതിയര്‍ കടന്നുവന്നു. അപ്പസ്തോലന്മാര്‍ക്കായി ബലിയര്‍പ്പിക്കാന്‍പോലും അവര്‍ തയ്യാറായി. അവരെ നോക്കി അപ്പസ്തോലന്‍ പറഞ്ഞ വാക്കുകള്‍ ഇപ്രകാരമാണ്: "ഹേ, മനുഷ്യരേ, നിങ്ങള്‍ ഈ ചെയ്യുന്നതെന്താണ്‌? ഞങ്ങളും നിങ്ങളെപ്പോലെതന്നെയുള്ള മനുഷ്യരാണ്. വ്യര്‍ത്ഥമായ ഈ രീതികളില്‍നിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങള്‍ തിരിയണം എന്ന് ഞങ്ങള്‍ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു"(അപ്പ. പ്രവ: 14; 15).

വിജാതിയരുടെ ശൈലികള്‍ അനുകരിക്കാന്‍ ശ്രമിച്ചാല്‍ വലിയ അപകടമായിരിക്കും വന്നുഭവിക്കുന്നത്. വ്യക്തിപൂജകള്‍ വിജാതിയതയുടെ ഭാഗമാണ്. ഇതില്‍നിന്ന് ഉടലെടുത്ത അഭിവാദനങ്ങളാണ് നമസ്തേ, നമസ്കാരം തുടങ്ങിയവ! വിജാതിയതയെ അനുകരിച്ചുകൊണ്ട് ഇത്തരം ആഭാസങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാക്കിയ ക്രൈസ്തവസഭകള്‍ ഇന്ത്യയിലുണ്ട്. ചിലരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത് ഇക്കാരണത്താലാണ്. 'ബ്ലെസ്ഡ്' എന്ന ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം എങ്ങനെയാണ് 'വാഴത്തപ്പെട്ട' എന്നായത്? ഒരു മനുഷ്യനെ വിശുദ്ധനായോ വാഴ്ത്തപ്പെട്ടവനായോ പ്രഖ്യാപിക്കാന്‍ മനുഷ്യര്‍ക്ക് ആരാണ് അധികാരം നല്‍കിയത്? മനുഷ്യനായി ഈ ഭൂമിയില്‍ ജീവിച്ച കാലത്ത് യേഹ്ശുവാ പോലും ഇത് ചെയ്തിട്ടില്ല. യോഹന്നാന്റെയും യാക്കോബിന്റെയും അമ്മ യേഹ്ശുവായെ സമീപിച്ചു തന്റെ രണ്ടു പുത്രന്മാര്‍ക്കുവേണ്ടി ശുപാര്‍ശ ചെയ്യുന്നതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവള്‍ ഇപ്രകാരമാണ് യേഹ്ശുവായോടു യാചിച്ചത്: "നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവന്‍ നിന്റെ വലത്തുവശത്തും അപരന്‍ ഇടത്തുവശത്തും ഇരിക്കുന്നതിനു കല്പിക്കണമേ!"(മത്താ: 20; 21). യേഹ്ശുവാ പറഞ്ഞ മറുപടിയിലെ പ്രസക്തഭാഗം ഇതാണ്: "എന്റെ പാനപാത്രം തീര്‍ച്ചയായും നിങ്ങള്‍ കുടിക്കും. എന്നാല്‍, എന്റെ വലത്തുവശത്തും ഇടത്തുവശത്തും ഇരിക്കാനുള്ള വരം നിങ്ങള്‍ക്കു നല്‍കേണ്ടതു ഞാനല്ല; അത് എന്റെ പിതാവ് ആര്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്നുവോ അവര്‍ക്കുള്ളതാണ്‌"(മത്താ: 20; 23). ഈ സ്ഥാനമാണ് മനുഷ്യന്‍ ഭൂമിയിലിരുന്നു പങ്കുവച്ചു കളിക്കുന്നത്!

'ബ്ലെസ്ഡ്' എന്ന വാക്കിന്റെ മലയാളത്തിലുള്ള അര്‍ത്ഥം അനുഗ്രഹിക്കപ്പെട്ട എന്നാണ്! ഇതിനെ വാഴ്ത്തപ്പെട്ടതാക്കിയത് മലയാളികളുടെ ഒരു കൗശലമായി കണ്ടാല്‍ മതി. ദൈവദൂതന്മാര്‍പ്പോലും തങ്ങളെ മനുഷ്യര്‍ വണങ്ങുന്നതോ വാഴ്ത്തുന്നതോ അനുവദിക്കുന്നില്ല. അങ്ങനെയെങ്കില്‍, മനുഷ്യരെ നോക്കി നമസ്തേ, നമസ്കാരം എന്നീ പദങ്ങളാല്‍ അഭിവാദനം ചെയ്യുന്നത് അബദ്ധമാണെന്നു മനസ്സിലാക്കേണ്ടിവരും! നമസ്കാരം എന്ന വാക്കിന് ഇംഗ്ലീഷില്‍ worshipping എന്നുകൂടി അര്‍ത്ഥമുണ്ടെന്ന വസ്തുത വിസ്മരിക്കരുത്. അഭിവാദനങ്ങള്‍ക്ക് പ്രത്യഭിവാദനം ചെയ്യുന്നവര്‍ ഇക്കാര്യം ഗൗരവമായെടുക്കണം. ഒരുകാര്യം പ്രത്യേകമായി ഓര്‍ത്തിരിക്കുക; എന്തെന്നാല്‍, ഹിന്ദുക്കള്‍ തങ്ങളുടെ ദേവീ-ദേവന്മാരുടെ പേരിനു മുന്‍പായി 'നമഃ' എന്നു ചേര്‍ക്കാറുണ്ട്. നമഃ, നമോ എന്നീ അലങ്കാരങ്ങളൊക്കെ നമിക്കുക, നമസ്കരിക്കുക എന്നതിനെയൊക്കെയാണു സൂചിപ്പിക്കുന്നത്. ഇതില്‍നിന്നുണ്ടായ അഭിവാദനങ്ങളാണ് നമസ്തേയും നമസ്കാരവും!

ക്രൈസ്തവരുടെ അഭിവാദനങ്ങള്‍!

ക്രൈസ്തവര്‍ പൊതുവേ തങ്ങളുടെ ദൈവത്തിന്റെ നാമത്തിലുള്ള അഭിവാദനങ്ങളോട് വിമുഖത കാണിക്കുന്നവരാണ്. എന്നാല്‍, ചില പ്രോട്ടസ്റ്റന്റ് സഭകളിലെ വിശ്വാസികള്‍ ദൈവനാമത്തില്‍ അഭിവാദ്യം ചെയ്യാറുണ്ട്. ഇത് ശ്ലാഘനീയമായ ഒരു സംസ്കാരമായി മനോവ കാണുന്നു. കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ ഉടലെടുത്തപ്പോള്‍, കത്തോലിക്കാസഭയിലെ കരിസ്മാറ്റിക്കുകാര്‍ 'പ്രെയ്സ് ദ് ലോര്‍ഡ്‌' എന്ന് മറ്റുള്ളവരെ അഭിവാദ്യം ചെയ്യാന്‍ തുടങ്ങി. ഓരോ സഭകളിലെയും വിശ്വാസികള്‍ നടത്തുന്ന അഭിവാദനങ്ങളില്‍ അല്പസ്വല്പം വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. സ്തോത്രം, ഹല്ലേലൂയാഹ്, ദൈവത്തിനു സ്തുതി, പ്രെയ്സ് ദ് ലോര്‍ഡ്‌, പ്രെയ്സ് ജീസസ്, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എന്നിവയാണ് ക്രൈസ്തവരുടെയിടയില്‍ പൊതുവേ കേട്ടുവരുന്ന അഭിവാദനങ്ങള്‍! ഏറ്റവും കൂടുതലായി കേട്ടുവരുന്നത് 'പ്രെയ്സ് ദ് ലോര്‍ഡ്‌' തന്നെയാണ്. എന്നാല്‍, ഈ അഭിവാദനത്തിനു പിന്നില്‍ മറഞ്ഞിരിക്കുന്ന വലിയൊരു അപകടമുണ്ട്. എന്തെന്നാല്‍, ലോര്‍ഡ്‌ എന്നത് ഒരു പദവിയെ സൂചിപ്പിക്കുന്ന പദമാണ്. ഇത് വ്യാജദൈവങ്ങളെ വിശേഷിപ്പിക്കാനും ഉപയോഗിക്കാറുണ്ട് എന്നതാണ് അപകടം! കൃഷ്ണന്‍, ശിവന്‍, രാമന്‍, ഗണപതി തുടങ്ങിയ എല്ലാ പൈശാചിക മൂര്‍ത്തികളുടെയും വിശേഷണമായി 'ലോര്‍ഡ്‌' എന്നു ചേര്‍ക്കാറുണ്ട്. 'ലോര്‍ഡ്‌ കൃഷ്ണ' ബാങ്ക് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ബാങ്കിംഗ് സ്ഥാപനമാണെന്നു നമുക്കറിയാം.

അങ്ങനെയെങ്കില്‍, ഒരു ക്രിസ്ത്യാനി 'പ്രെയ്സ് ദ് ലോര്‍ഡ്‌' എന്ന് അഭിവാദനം ചെയ്യുമ്പോള്‍ ഏതു ദൈവമാണ് മഹത്വപ്പെടുന്നത്? ഇവിടെയാണ്‌ നാമത്തിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ടത്. എല്ലാ വ്യാജദൈവങ്ങള്‍ക്കും പൊതുവായി ചാര്‍ത്തപ്പെട്ടിരിക്കുന്ന വിശേഷണങ്ങള്‍ സത്യദൈവത്തിനു സ്വീകാര്യമാകുമെന്നു കരുതരുത്. എന്നേക്കും സ്മരിക്കപ്പെടേണ്ടതിനുവേണ്ടി സൈന്യങ്ങളുടെ ദൈവം അവിടുത്തെ നാമം നമുക്കു വെളിപ്പെടുത്തി തന്നിട്ടുണ്ട്. 'യാഹ്‌വെ' എന്നാണ് ആ നാമം. ഈ നാമം വെളിപ്പെടുത്തിയതിനുശേഷം ഇപ്രകാരം അവിടുന്ന് കല്പിച്ചു: "ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 15). ദൈവത്തിന്റെ കല്പന അവഗണിച്ച ചില കുബുദ്ധികള്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഈ നാമം വികലമാക്കി! എല്ലാക്കാലത്തും അനുസ്മരിക്കപ്പെടേണ്ടതിനായി അവിടുന്ന് നല്‍കിയ അവിടുത്തെ നാമത്തിലുള്ള അഭിവാദനമാണ് ദൈവമക്കള്‍ക്ക് ഭൂഷണമായിട്ടുള്ളത്. അതായത്, 'ഹല്ലേലൂയാഹ്' എന്ന സ്തുതി അഭിവാദനമായി സ്വീകരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം! യാഹ്‌വെ രക്ഷിക്കുന്നു എന്ന അര്‍ത്ഥം വഹിക്കുന്ന നാമമാണ് 'യേഹ്ശുവാ' എന്നത്! ആയതിനാല്‍, പ്രെയ്സ് യേഹ്ശുവാ' എന്ന അഭിവാദനവും ശ്രേഷ്ഠംതന്നെ! ഇനിയുമുണ്ട് മഹത്തരമായ അഭിവാദനം. അത് യിസ്രായേല്‍ജനം നടത്തിവന്ന അഭിവാദനമാണ്.

ശബാത്ത് ദിനത്തില്‍ യിസ്രായേല്‍ക്കാര്‍ നടത്തുന്ന അഭിവാദനം 'ശബാത്ത് ശലോം' എന്നാണ്. ശലോം എന്ന വാക്കിന്റെ അര്‍ത്ഥം സമാധാനം എന്നാണെന്നു നമുക്കറിയാം. ശലോം എന്ന ആശംസയെ യേഹ്ശുവാ പ്രത്യേകമായി പരിഗണിച്ചിരുന്നു. ഈ വചനം നോക്കുക: "നിങ്ങള്‍ ആ ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ അതിനു 'സമാധാനം' ആശംസിക്കണം. ആ ഭവനം അര്‍ഹതയുള്ളതാണെങ്കില്‍ നിങ്ങളുടെ 'സമാധാനം' അതില്‍ വസിക്കട്ടെ. അര്‍ഹതയില്ലാത്തതെങ്കില്‍ നിങ്ങളുടെ 'സമാധാനം' നിങ്ങളിലേക്കുതന്നെ മടങ്ങട്ടെ"(മത്താ: 10; 12, 13). അങ്ങനെയെങ്കില്‍, 'യേഹ്ശുവാ ശലോം' അല്ലെ ഏറ്റവും അനുയോജ്യമായ അഭിവാദനം! ഈശോ മിശിഹായ്ക്ക് സ്തുതിയാരിക്കട്ടെ എന്ന അഭിവാദനം സുറിയാനികളുടെയിടയില്‍ മാത്രമുള്ള അഭിവാദനമാണ്. ഈശോ എന്നത് അര്‍ത്ഥമില്ലാത്തതും വ്യാജവുമായ നാമമായതുകൊണ്ട് ഈ അഭിവാദനത്തെ ശ്രേഷ്ഠമായി പരിഗണിക്കാന്‍ കഴിയില്ല. എല്ലാ സുറിയാനികളും 'ഈശോ' എന്ന വ്യാജനാമത്തെ സ്വീകരിച്ചിട്ടില്ല എന്ന സത്യംകൂടി നാം ഓര്‍ത്തിരിക്കണം. സുറിയാനികളിലെ കല്‍ദായപാരമ്പര്യക്കാര്‍ മാത്രമാണ് 'ഈശോ' എന്ന അര്‍ത്ഥശൂന്യമായ പദം ക്രിസ്തുവിന്റെ നാമമായി പരിഗണിച്ചിരിക്കുന്നത്. ആയതിനാല്‍, ക്രിസ്തുവില്‍ ദൈവമക്കളായി ഉയര്‍ത്തപ്പെട്ട നാം അഭിവാദനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളരെയേറെ സൂക്ഷ്മത പാലിക്കണം. പ്രെയ്സ് യേഹ്ശുവാ, യേഹ്ശുവാ ശലോം, ഹല്ലേലൂയാഹ് തുടങ്ങിയ അഭിവാദനങ്ങള്‍ അര്‍ത്ഥസംപുഷ്ടവും ശ്രേഷ്ഠവുമാണ്!

എന്നാല്‍, ബഹുഭൂരിപക്ഷം ക്രിസ്ത്യാനികള്‍ക്കും തങ്ങളുടെ രക്ഷകനായ ദൈവത്തിന്റെ നാമത്തില്‍ ആശംസകള്‍ കൈമാറുന്നത് ലജ്ജാകരമായ ഒരു കാര്യമാണ്. ഇസ്ലാംമതക്കാര്‍ക്ക് അവരുടെ ആരാധനാമൂര്‍ത്തിയുടെ നാമം ആരുടെ മുമ്പിലും ഏറ്റുപറയാന്‍ ലജ്ജയില്ല. അവരുടെ അഭിവാദനത്തിനു പ്രത്യഭിവാദനം നടത്താന്‍ ക്രിസ്ത്യാനിക്ക് ഒരു ലജ്ജയുമില്ല. സ്വന്തം ദൈവത്തിന്റെ നാമം ഏറ്റുപറയാന്‍ മാത്രമാണ് ഇവര്‍ ലജ്ജിക്കുന്നത്. ഇവര്‍ക്കുള്ള താക്കീത് യേഹ്ശുവാതന്നെ നല്‍കിയിരിക്കുന്നതു ശ്രദ്ധിക്കുക: "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പില്‍ മനുഷ്യപുത്രന്‍ ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവന്‍ ദൈവത്തിന്റെ ദൂതന്മാരുടെ മുമ്പിലും തള്ളിപ്പറയപ്പെടും"(ലൂക്കാ: 12; 8, 9). സ്വന്തം ദൈവത്തെ ഏറ്റുപറയുന്നതില്‍ മാത്രമേ ചില ക്രൈസ്തവ നാമധാരികള്‍ക്ക് ലജ്ജയുള്ളൂ. വിജാതിയ സൗഹൃദങ്ങള്‍ നിലനിര്‍ത്താനും അവരുടെ പ്രീതി സമ്പാദിക്കാനുമായി ഏതു പൈശാചിക ശക്തികളെയും ഏറ്റുപറയാന്‍ ഇവര്‍ക്കു യാതൊരു ലജ്ജയുമില്ല!

ഒരു ഇസ്ലാം അവന്റെ ദേവനായ അല്ലാഹുവിന്റെ നാമത്തില്‍ അസലാമു അലൈക്കും' എന്ന് അഭിവാദ്യം ചെയ്‌താല്‍ ഹിന്ദുക്കളും ക്രൈസ്തവ നാമധാരികളും പ്രത്യഭിവാദ്യം ചെയ്യും. ശബരിമലയ്ക്കു പോകാന്‍ മാലയിട്ടിരിക്കുന്ന ഒരു ഹിന്ദു 'സ്വാമിശരണം' എന്ന് അഭിവാദ്യം ചെയ്‌താല്‍ ക്രൈസ്തവ നാമധാരികള്‍ പ്രത്യഭിവാദ്യം ചെയ്യാന്‍ തയ്യാറാകുന്നു. അതായത്, ഏതു പിശാചിനെയും അഭിവാദ്യം ചെയ്യാന്‍ ക്രൈസ്തവ നാമധാരികള്‍ക്കു ലജ്ജയില്ല. എന്നാല്‍, ഹിന്ദുവോ മുസ്ലീമോ ആയ ഏതെങ്കിലുമൊരു വ്യക്തിയോട് ഒരു ക്രിസ്ത്യാനി 'ഹല്ലേലൂയാഹ്' എന്ന് അഭിവാദനം ചെയ്‌താല്‍ പ്രത്യഭിവാദനം ആരും പ്രതീക്ഷിക്കരുത്. സംശയമുണ്ടെങ്കില്‍ ഒന്നു പരീക്ഷിച്ചുനോക്കുക! ഇതാണ് സത്യദൈവവും അസത്യദൈവങ്ങളും തമ്മിലുള്ള വ്യത്യാസം!

നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരിക!

"നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14-17). അവിശ്വാസികളുമായുള്ള ബന്ധം നിലനില്‍ക്കുമ്പോള്‍, ദൈവത്തിനു നമ്മില്‍ വസിക്കാനോ നമുക്കിടയില്‍ വ്യാപരിക്കാനോ സാധിക്കില്ല. വിജാതിയരുമായുള്ള കൂട്ടുകെട്ടിലൂടെ അനേകം ദുരന്തങ്ങള്‍ നമ്മുടെ ആത്മീയജീവിതത്തില്‍ വന്നുഭവിക്കാന്‍ സാധ്യതയുണ്ട്. ഇക്കാരണത്താലാണ് അവിശ്വാസികളുമായുള്ള ബന്ധങ്ങള്‍ എന്നേക്കുമായി വിച്ഛേദിക്കാന്‍ പരിശുദ്ധാത്മാവ് നമ്മോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത് പൗലോസ് അപ്പസ്തോലന്റെ വ്യക്തിപരമായ താത്പര്യത്തെ മുന്‍നിര്‍ത്തിയുള്ള ആഹ്വാനമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. പ്രവാചകന്മാരിലൂടെ ദൈവം നല്‍കിയ കല്പന ഓര്‍മ്മപ്പെടുത്തുക മാത്രമാണ് അപ്പസ്തോലന്‍ ചെയ്തത്.

ഇതാണ് പ്രവചനം: "പോകുവിന്‍, പോകുവിന്‍, അവിടെനിന്നു കടന്നുപോകുവിന്‍. അശുദ്ധവസ്തുക്കളെ സ്പര്‍ശിക്കരുത്. യാഹ്‌വെയുടെ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍നിന്ന് ഓടിയകലുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍"(ഏശയ്യാ: 52; 11). വെളിപാടിന്റെ പുസ്തകത്തിലും ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയിരിക്കുന്നത് നോക്കുക: "സ്വര്‍ഗ്ഗത്തില്‍നിന്നു വേറൊരു സ്വരം ഞാന്‍ കേട്ടു: എന്റെ ജനമേ, അവളില്‍നിന്ന് ഓടിയകലുവിന്‍. അല്ലെങ്കില്‍ അവളുടെ പാപങ്ങളില്‍ നിങ്ങള്‍ പങ്കാളികളാകും. അവളുടെമേല്‍ പതിച്ച മഹാമാരികള്‍ നിങ്ങളെയും പിടികൂടും"(വെളി: 18; 4). ഇതുതന്നെയാണു മനോവയ്ക്കും പറയാനുള്ളത്. വിജാതിയരുമായുള്ള ബന്ധത്തിലൂടെ കടന്നുവരുന്ന അശുദ്ധികള്‍ ഏതൊക്കെയാണെന്നു നമുക്കു പരിശോധിക്കാം. വിജാതിയരുമായുള്ള ഒരുവന്റെ വ്യക്തിബന്ധംമൂലം അവരുടെ ദേവന്മാരുടെ നാമത്തിലുള്ള അഭിവാദ്യങ്ങള്‍ക്ക് പ്രത്യഭിവാദ്യങ്ങള്‍ നല്‍കാന്‍ അവന്‍ നിര്‍ബ്ബന്ധിതനാകും. അതുപോലെതന്നെ, വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍ ഭക്ഷിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. എന്തെന്നാല്‍, മറ്റു മതങ്ങളിലെ വിശ്വാസികളില്‍നിന്നു വ്യത്യസ്തമായി ക്രിസ്ത്യാനികളില്‍ മാത്രം കണ്ടുവരുന്ന പ്രവണതയാണ് 'സെക്കുലറിസം'! മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍, തങ്ങളുടെ മതവിശ്വാസപ്രകാരം നിഷിദ്ധമായതൊന്നും ഭക്ഷിക്കാറില്ല. അവരെ അതിന് ആരും നിര്‍ബ്ബന്ധിക്കാറുമില്ല. എന്നാല്‍, ക്രിസ്ത്യാനികളുടെ കാര്യം വ്യത്യസ്തമാണ്. ക്രിസ്ത്യാനികളില്‍ ബഹുഭൂരിപക്ഷത്തിനും തങ്ങളുടെ മതനിയമങ്ങള്‍ അറിയില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം!

ഇസ്ലാംമത വിശ്വാസിയായ ഒരുവന് മറ്റു മതത്തില്‍പ്പെട്ട ആരും പന്നിയിറച്ചി വിളമ്പുകയില്ല. അതുപോലെതന്നെ, സസ്യഭുക്കായ ഒരു ഹിന്ദുവിനോട് പശുവിറച്ചി ഭക്ഷിക്കാന്‍ ആരും ആവശ്യപ്പെടുകയുമില്ല. എന്നാല്‍, വിഗ്രഹാര്‍പ്പിത വസ്തുക്കള്‍ ഭക്ഷിക്കരുതെന്ന നിയമം നിലനില്‍ക്കെ, ഈ നിയമത്തെ ധിക്കരിക്കാന്‍ ക്രൈസ്തവനാമധാരികള്‍ തയ്യാറാകുന്നു. ഇസ്ലാമിന്റെ ഭവനത്തില്‍ വിളമ്പുന്നത് ഹലാലായ മാംസം മാത്രമാണെന്നു നമുക്കറിയാം. 'ഹലാല്‍' അല്ലാത്ത മാംസം ആരു വിളമ്പിയാലും ഇസ്ലാംമത വിശ്വാസി ഭക്ഷിക്കുകയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും അവരോടു പരാതിയില്ല എന്നതും നാം തിരിച്ചറിയണം. 'ഹലാല്‍' ആക്കപ്പെട്ട ഭക്ഷണം വിഗ്രഹാര്‍പ്പിതമാണെന്ന അറിവു ലഭിച്ചിട്ടുള്ള ക്രിസ്ത്യാനികള്‍ അരശതമാനംപോലും ഇല്ലെന്നതാണു യാഥാര്‍ത്ഥ്യം! ഇസ്ലാംമത വിശ്വാസിയുമായി സൗഹൃദത്തിലിരിക്കുന്ന ഒരുവന്‍ തന്റെ സുഹൃത്തിന്റെ ഭവനത്തില്‍ ഭക്ഷണത്തിനു ക്ഷണിക്കപ്പെടുകയും അവന്‍ പോകാന്‍ തയ്യാറാവുകയും ചെയ്യുമ്പോള്‍ എങ്ങനെയാണ് 'ഹലാല്‍' ഭക്ഷണം നിരസിക്കാന്‍ സാധിക്കുന്നത്? മറ്റു മതക്കാരെപ്പോലെ തങ്ങള്‍ക്കു നിഷിദ്ധമായവ നിരസിക്കാനുള്ള ആത്മശക്തി ക്രിസ്ത്യാനികള്‍ അഭ്യസിച്ചിട്ടില്ല. ഹൈന്ദവനായ ഒരു സുഹൃത്ത് ശബരിമലയില്‍നിന്ന് കൊണ്ടുവരുന്ന 'അരവണ' നിഷേധിക്കാന്‍ ഇസ്ലാംമതക്കാരന്‍ തയ്യാറായാലും ക്രിസ്ത്യാനി അതിനു തയ്യാറാവുകയില്ല.

ക്രിസ്ത്യാനികള്‍ കാണിക്കുന്ന ഈ നിസംഗതയെ സംബന്ധിച്ച് പ്രവാചകനും ജനനായകനുമായ മോശ ഇപ്രകാരം വ്യക്തമാക്കി: "അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും. എന്നാല്‍, യാഹ്‌വെ അവനോടു ക്ഷമിക്കുകയില്ല; യാഹ്‌വെയുടെ കോപവും അസൂയയും അവനെതിരേ ജ്വലിക്കും; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്റെമേല്‍ പതിക്കും; യാഹ്‌വെ ആകാശത്തിനു കീഴില്‍നിന്ന് അവന്റെ നാമം തുടച്ചുമാറ്റും"(നിയമം: 29; 19, 20). ക്രിസ്ത്യാനികളുടെ ഈ നിസംഗതയ്ക്കു കാരണം തെറ്റായ പഠനങ്ങളാണ്. വചനത്തെ വളച്ചൊടിച്ചു വ്യാപാരം നടത്തുന്ന ആചാര്യന്മാര്‍ ക്രൈസ്തവ സഭകളിലുണ്ട്. വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍, വിഗ്രഹം എന്നൊന്നില്ല എന്നു പറയാന്‍ കഴിയുന്നവിധം പൈശാചിക പരിഭാഷകള്‍ ബൈബിളില്‍ തിരുകിക്കയറ്റാനും ഇവര്‍ ശ്രമിച്ചിട്ടുണ്ട്. വിഗ്രഹം ഒന്നുമല്ല എന്നതിനുപകരം വിഗ്രഹം ഇല്ലെന്ന് പരിഭാഷപ്പെടുത്തിയത് ആരെ ആശ്വസിപ്പിക്കാനാണെന്ന് ചിന്തിക്കണം. ചില കരിസ്മാറ്റിക്കുകളുടെ ഭാഷ്യത്തില്‍, വിഗ്രഹാര്‍പ്പിത വസ്തുക്കള്‍ ആശിര്‍വദിച്ചു ഭക്ഷിച്ചാല്‍ കുഴപ്പമില്ല. ഈ വാദത്തെ സാധൂകരിക്കാനായി ഒരു വചനവും ഇവര്‍ ഉയര്‍ത്താറുണ്ട്. ഇതാണ് ആ വചനം: "അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്‌താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക"(1 കോറി: 10; 27). വിഗ്രഹാര്‍പ്പിതമായവ ഭക്ഷിക്കാനുള്ള അനുവാദമായി ഈ സന്ദേശത്തെ പരിഗണിക്കുന്നവര്‍ തൊട്ടടുത്ത വാക്യത്തെ സൗകര്യപൂര്‍വ്വം അവഗണിക്കുന്നു!

ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്"(1 കോറി: 10; 28). ഇസ്ലാംമതക്കാര്‍ വിളമ്പിത്തരുന്ന ഭക്ഷണം അല്ലാഹുവിനു സമര്‍പ്പിച്ചതാണെന്ന് ആരെങ്കിലും പറയാതെതന്നെ എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. ശബരിമലയില്‍നിന്നു കൊണ്ടുവരുന്ന അരവണയുടെ കാര്യത്തിലും ആരുടെയെങ്കിലും പ്രഖ്യാപനം ആവശ്യമില്ല. അതായത്, വിഗ്രഹാര്‍പ്പിതമാണെന്നു വ്യക്തമായി അറിഞ്ഞതിനുശേഷം ആശിര്‍വദിച്ചു കഴിക്കാന്‍ ശ്രമിക്കുന്നവന്‍ ദൈവത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.

അന്യദേവന്മാരെ ആരാധിക്കുന്നവരോ ദൈവനിന്ദകരോ ആയ വ്യക്തികളുമായുള്ള സൗഹൃദങ്ങളില്‍ പതിയിരിക്കുന്ന കെണികളാണ് ഇവയെല്ലാം. ഇക്കാരണത്താലാണ് അവരില്‍നിന്ന് ഇറങ്ങിവരുവിന്‍ എന്ന ആഹ്വാനം ബൈബിളില്‍ പലഭാഗത്തായി നല്‍കിയിരിക്കുന്നത്. പ്രവാചകന്മാരും അപ്പസ്തോലന്മാരും ഇത് ആവര്‍ത്തിക്കുന്നതിലൂടെ വിഷയത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നു. 'അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്' എന്ന ഉപദേശത്തെ ആരും നിസ്സാരമായി കാണരുത്. എന്തെന്നാല്‍, യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥ വാക്കിനും വിധിദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും. നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും"(മത്താ: 12; 36, 37). ദൈവവചനം വെറുംവാക്കു പറയുകയില്ല! ആയതിനാല്‍, നിത്യജീവനെ ലക്ഷ്യംവയ്ക്കുന്ന ഓരോരുത്തരും ദൈവവചനത്തെ ഹൃദയത്തില്‍ സൂക്ഷിക്കുകയും ഭയത്തോടും വിറയലോടുംകൂടെ അത് പാരായണം ചെയ്യുകയും ചെയ്യുവിന്‍. എന്തെന്നാല്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണു ഞാന്‍ കടാക്ഷിക്കുക"(ഏശയ്യാ:66;2).

ആരംഭത്തില്‍ നാം വായിച്ച വചനം ഒരിക്കല്‍ക്കൂടി കുറിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കുന്നു. "ക്രിസ്തുവിന്റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 9-11).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6346 views

LOG IN

Lost your password?

SIGN UP

LOST PASSWORD