എഡിറ്റോറിയല്‍

കത്തോലിക്കാസഭ നിയമനിര്‍മ്മാണസഭയല്ല; നിയമനിര്‍വ്വഹണസഭയാണ്!

Print By
about

17 - 10 - 2015

രു ജനാധിപത്യ സംവീധാനത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കുവാനും നിലവിലുള്ള നിയമങ്ങളില്‍ മാറ്റംവരുത്താനും വ്യവസ്ഥകളുണ്ട്. ലോകത്തെതന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകസഭയിലും രാജ്യസഭയിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കില്‍ ഇന്ത്യന്‍ ഭരണഘടനപോലും തിരുത്താന്‍ സാധിക്കും. പുതിയൊരു നിയമം നിര്‍മ്മിക്കുവാനും നിലവിലുള്ളവ പരിഷ്കരിക്കാനും മൂന്നില്‍ രണ്ടു ഭൂരിപക്ഷം അനിവാര്യമാണ്! ലോകത്തെ ഒട്ടുമിക്ക ജനാധിപത്യ രാജ്യങ്ങളിലെയും നിയമനിര്‍മ്മാണ പ്രക്രിയ ഇതില്‍നിന്നു വ്യത്യസ്തമല്ല. അതായത്, മൂന്നില്‍ രണ്ടുഭാഗം ജനങ്ങളുടെ തീരുമാനത്തിനനുസരണമായിട്ടാണ് ജനാധിപത്യ രാജ്യങ്ങളിലെ നിയമവ്യവസ്ഥകള്‍ നിലവില്‍വരുന്നത്. കാലാനുസരണം മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള അവകാശവും ജനങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്നു. മനുഷ്യര്‍ നിര്‍മ്മിക്കുന്ന നിയമങ്ങളില്‍ അപൂര്‍ണ്ണതയുള്ളതുകൊണ്ടാണ് പിന്നീടിത് പരിഷ്കരിക്കേണ്ടിവരുന്നത്. എന്നാല്‍, ദൈവീകനിയമങ്ങളുടെ കാര്യത്തില്‍ ഇത്തരമൊരു പരിഷ്കരണത്തിനു സാധുതയില്ല! കാരണം, ദൈവത്തിന്റെ നിയമങ്ങള്‍ പരിപൂര്‍ണ്ണവും കാലങ്ങളെ അതിജീവിക്കുന്നതുമാണ്‌!

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും നല്‍കിയത് മോശയിലൂടെയാണെന്നു നമുക്കറിയാം. നിയമം നല്കപ്പെട്ടതിനെ സംബന്ധിച്ചു മോശ ഇപ്രകാരം പറയുന്നു: "ഈ വചനങ്ങള്‍ യാഹ്‌വെ മലയില്‍ അഗ്‌നിയുടെയും മേഘത്തിന്റെയും കനത്ത അന്ധകാരത്തിന്റെയും മധ്യേനിന്നുകൊണ്ട് അത്യുച്ചത്തില്‍ നിങ്ങളുടെ സമൂഹം മുഴുവനോടുമായി അരുളിച്ചെയ്തു: അവിടുന്ന് ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല. അവിടുന്നു രണ്ടു കല്പലകകളില്‍ ഇവയെല്ലാം എഴുതി എന്നെ ഏല്പിച്ചു"(നിയമം: 5; 22). കനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ജനം ഒന്നടങ്കം ദൈവത്തിന്റെ ശബ്ദം കേട്ടു. ബൈബിളില്‍ അത് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "എന്തെന്നാല്‍, അഗ്‌നിയുടെ മധ്യത്തില്‍ നിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ജീവിച്ചിരിക്കുന്ന ഞങ്ങളെപ്പോലെയുള്ള മര്‍ത്യര്‍ വേറെ ആരുള്ളൂ?"(നിയമം: 5; 26). ഏതെങ്കിലുംമൊരു കാലഘട്ടത്തിലേക്കു മാത്രമായി നല്കപ്പെട്ടതല്ല ഈ നിയമങ്ങള്‍. ഈ മുന്നറിയിപ്പു ശ്രദ്ധിക്കുക: "ഞാന്‍ നല്‍കുന്ന കല്പനകളോട് ഒന്നും കൂട്ടിച്ചേര്‍ക്കുകയോ അതില്‍നിന്ന് എന്തെങ്കിലും എടുത്തുകളയുകയോ അരുത്. ഞാന്‍ നിങ്ങളെ അറിയിക്കുന്ന, നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കുവിന്‍"(നിയമം: 4; 2). കല്പനകളുടെമേല്‍ നല്‍കിയിരിക്കുന്ന കല്പനയാണിത്!

മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെയും ചട്ടങ്ങളെയും അതിലംഘിക്കുന്ന നീതിന്യായ വ്യവസ്ഥകള്‍ വേറൊരു ജനതയ്ക്കും നല്കപ്പെട്ടിട്ടില്ല. ഇതിനേക്കാള്‍ നീതിയുക്തമായ മറ്റൊരു നിയമവും ഈ ലോകത്ത് അവതരിക്കപ്പെട്ടിട്ടുമില്ല. എന്തെന്നാല്‍, അത്യുന്നത ദൈവമായ യാഹ്‌വെയുടെ പ്രവാചകന്‍ ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠജനതയ്ക്കാണുള്ളത്?"(നിയമം: 4; 7, 8). ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെട്ടതും അവിടുത്തെ കരങ്ങളാല്‍ വിരചിതവുമായ നിയമം ഏതെങ്കിലും കാലഘട്ടങ്ങളിലെക്കു മാത്രമുള്ളതല്ല; മറിച്ച്, എന്നേക്കുമുള്ളതാണ്. ഈ ഭൂമിയില്‍ മനുഷ്യനായി പിറന്ന ദൈവപുത്രന്‍ ഈ യാഥാര്‍ത്ഥ്യത്തെ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അവിടുത്തെ വാക്കുകള്‍ ഇപ്രകാരമാണ്: "ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു"(മത്താ: 5; 18). ഇതിനപ്പുറമൊരു സ്ഥിരീകരണം ക്രൈസ്തവന് ആവശ്യമുണ്ടോ? ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവസാനവാക്ക് യേഹ്ശുവായാണ്! ആയതിനാല്‍ത്തന്നെ, അവിടുത്തെ വാക്കുകളെ ധിക്കരിച്ചുകൊണ്ടുള്ള ഒരു നീക്കത്തെയും സ്വര്‍ഗ്ഗത്തിലെ ദൈവം അംഗീകരിക്കുകയില്ല. ഇതു പ്രഖ്യാപിച്ചിരിക്കുന്നത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ തന്നെയാണ്!

ദൈവമായ യാഹ്‌വെ മോശയിലൂടെ നല്‍കിയ ഒരു വാഗ്ദാനമുണ്ട്. ആ വാഗ്ദാനം ഇപ്രകാരമായിരുന്നു: "അവരുടെ സഹോദരന്മാരുടെ ഇടയില്‍നിന്നു നിന്നെപ്പോലുള്ള ഒരു പ്രവാചകനെ ഞാനവര്‍ക്കു വേണ്ടി അയയ്ക്കും. എന്റെ വാക്കുകള്‍ ഞാന്‍ അവന്റെ നാവില്‍ നിക്‌ഷേപിക്കും. ഞാന്‍ കല്പിക്കുന്നതെല്ലാം അവന്‍ അവരോടു പറയും. എന്റെ നാമത്തില്‍ അവന്‍ പറയുന്ന എന്റെ വാക്കുകള്‍ ശ്രവിക്കാത്തവരോടു ഞാന്‍ തന്നെ പ്രതികാരം ചെയ്യും"(നിയമം: 18; 18, 19). അതായത്, എല്ലാ നിയമങ്ങളുടെമേലും അപ്രമാധിത്യമുള്ളത് യേഹ്ശുവായ്ക്കു മാത്രമാണ്. മനുഷ്യരില്‍ ആര്‍ക്കെങ്കിലും ഈ അപ്രമാധിത്യം കല്പിച്ചു നല്‍കിയിട്ടുണ്ടെങ്കില്‍ അതു ദൈവത്തോടും അവിടുത്തെ അഭിഷിക്തനായ യേഹ്ശുവായോടുമുള്ള വെല്ലുവിളിയായി പരിഗണിക്കപ്പെടും! കാരണം, യേഹ്ശുവാ തന്നെക്കുറിച്ചുതന്നെ പറയുന്നത് ഇപ്രകാരമാണ്: "പരിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോല്‍ കൈവശമുള്ളവനും മറ്റാര്‍ക്കും അടയ്ക്കാന്‍ കഴിയാത്തവണ്ണം തുറക്കുന്നവനും മറ്റാര്‍ക്കും തുറക്കാന്‍ കഴിയാത്തവിധം അടയ്ക്കുന്നവനും ആയവന്‍"(വെളി: 3; 7). ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യംചെയ്തു പറഞ്ഞിരിക്കുന്നത് ഇവനാണ്! ഇവന്‍ അടച്ചതും തുറക്കാനും തുറന്നത് അടയ്ക്കാനും അവകാശമുള്ള ആരും സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ ഇല്ല. അങ്ങനെയിരിക്കെ, കത്തോലിക്കാസഭയിലെ നിയമങ്ങള്‍ മാറ്റിമറിക്കാന്‍ പോപ്പിനോ മറ്റാര്‍ക്കെങ്കിലുമോ അധികാരമില്ല എന്നതാണു സത്യം.

കത്തോലിക്കാസഭയുടെ നിയമങ്ങളെല്ലാം ദൈവത്താല്‍ സ്ഥാപിതമാണ്. മോശയുടെയും യേഹ്ശുവായുടെയും നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അപ്പസ്തോലന്മാര്‍ രൂപപ്പെടുത്തിയതാണ് സഭയിലെ നിയമങ്ങളും ആചാരങ്ങളും. ഈ നിയമങ്ങള്‍ നടപ്പാക്കുക എന്നതില്‍ കവിഞ്ഞ്, നിയമങ്ങളെ പരിഷ്കരിക്കാനുള്ള അവകാശം ആര്‍ക്കുമില്ല! നിയമങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അവരെ സൂക്ഷിക്കണം. എന്തെന്നാല്‍, നിയമനിഷേധിയുടെ ആഗമനത്തെക്കുറിച്ചു പരിശുദ്ധാത്മാവു മുന്‍കൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തെ സംബന്ധിച്ചുള്ള കൂടുതല്‍ പഠനങ്ങളിലേക്കു പ്രവേശിക്കുന്നതിനുമുമ്പ് മറ്റൊരു വിഷയം ചിന്തിക്കേണ്ടിയിരിക്കുന്നു.

പോപ്പും അപ്രമാധിത്യവും!

പോപ്പിനു തെറ്റാവരമുണ്ടെന്നുള്ള പ്രചരണം കത്തോലിക്കാസഭയിലെ വിശ്വാസികളുടെയിടയില്‍ വ്യാപകമാണ്. പോപ്പ് എന്തെങ്കിലും പ്രഖ്യാപിച്ചാല്‍, അതു സ്വര്‍ഗ്ഗത്തിലെ തീരുമാനമായി പരിഗണിക്കും എന്നാണു സാധാരണ വിശ്വാസികളുടെ ധാരണ! വിശുദ്ധ പത്രോസിനോട് യേഹ്ശുവാ അരുളിച്ചെയ്ത വചനമാണ് ഈ ധാരണയുടെ അടിസ്ഥാനം. ഏതാണ് ആ വചനമെന്നു നോക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18, 19). പത്രോസിനു നല്‍കിയ ഈ അധികാരം, തലമുറകള്‍ കൈമാറി ഫ്രാന്‍സീസില്‍ എത്തിനില്‍ക്കുന്നുവെന്ന ചിന്തയിലാണ് ചില 'സഭാവിശ്വാസികള്‍'! എന്നാല്‍, എന്താണിതിലെ യാഥാര്‍ത്ഥ്യം? നിയമങ്ങള്‍ പൊളിച്ചെഴുതാനുള്ള അധികാരമാണോ ഇവിടെ നല്‍കപ്പെട്ടത്‌? പത്രോസ് അപ്പസ്തോലനോ പിന്നീടു വന്ന പോപ്പുമാരോ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ സ്വര്‍ഗ്ഗത്തിനു സ്വീകാര്യമാകുകയും, ദൈവത്താല്‍ നല്‍കപ്പെട്ട നിയങ്ങള്‍ അതോടെ അസാധുവാക്കപ്പെടുകയും ചെയ്യുമെന്നുള്ളത് വെറും മിഥ്യാധാരണയാണ്! ആയതിനാല്‍, തലമുറകളായി പ്രചരിപ്പിക്കപ്പെടുന്ന ഈ അബദ്ധധാരണയെ വചനാടിസ്ഥാനത്തില്‍ തിരുത്തേണ്ടിയിരിക്കുന്നു.

അപ്പസ്തോലനായ പത്രോസിനോട് യേഹ്ശുവാ ഇപ്രകാരം പറയാനുണ്ടായ സാഹചര്യമാണ് ആദ്യമായി പരിശോധിക്കെണ്ടിയിരിക്കുന്നത്. യേഹ്ശുവാ ആരാണെന്നതിനെ സംബന്ധിച്ച് യഹൂദരുടെയിടയില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇക്കാരണത്താല്‍, യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരോട് ഇപ്രകാരം ചോദിച്ചു: "മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു"(മത്താ: 16; 13, 14). ജനങ്ങള്‍ തന്നെക്കുറിച്ചു പറയുന്നതെന്താണെന്ന ചോദ്യത്തിനുള്ള ഉത്തരം യേഹ്ശുവായ്ക്കു ലഭിച്ചു. അവിടുന്ന് വീണ്ടും ചോദിച്ചു: "എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്?"(മത്താ: 16; 15). എല്ലാ ശിഷ്യന്മാരോടുമായിട്ടാണ് യേഹ്ശുവാ ചോദിച്ചതെങ്കിലും മറുപടി പറഞ്ഞത് ശിമയോന്‍പത്രോസാണ്‌. അവന്‍ ഇപ്രകാരം പറഞ്ഞു: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണ്"(മത്താ: 16; 16). താന്‍ ആഗ്രഹിച്ച ഉത്തരംതന്നെ ശിമയോന്‍പത്രോസ് പറഞ്ഞതു കേട്ടപ്പോള്‍ യേഹ്ശുവാ അരുളിച്ചെയ്തു: "യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്"(മത്താ: 16; 17). പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തില്‍ സംപ്രീതനായ യേഹ്ശുവാ അവനു നല്‍കിയ സമ്മാനമായിരുന്നു പിന്നീടു പ്രഖ്യാപിക്കപ്പെട്ടത്! പത്രോസ് പ്രഖ്യാപിച്ച വിശ്വാസത്തില്‍നിന്ന് ഇടംവലം തിരിയാതെ നിലനില്‍ക്കുന്ന ഏവര്‍ക്കും ഈ അധികാരം അവിടുന്ന് നല്‍കിയിട്ടുണ്ട്. പതിനെട്ടാമത്തെ അദ്ധ്യായത്തിലേക്കു കടക്കുമ്പോള്‍ നമുക്കിതു വ്യക്തമാകും.

സഹോദരന്‍ തെറ്റുചെയ്താല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള പ്രബോധനമാണ് പതിനെട്ടാം അദ്ധ്യായത്തിലെ ഒരു ഉപശീര്‍ഷകം. ഇങ്ങനെയാണ് ആരംഭിക്കുന്നത്: "നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍ രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തുകൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതീയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 18; 15-18). അതായത്, വിശ്വാസംവഴി സഭയില്‍ അംഗമായിരിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മറ്റു സഭാംഗങ്ങള്‍ക്ക് ഇവന്‍ സഹോദരനാണ്. ഒരു സഹോദരന്‍ തെറ്റുചെയ്താല്‍ അവനെ തിരുത്തുവാനുള്ള വ്യക്തിപരമായ ഉത്തരവാദിത്വം മറ്റു സഹോദരങ്ങള്‍ക്കുണ്ട്. ഈ ഉത്തരവാദിത്വത്തില്‍ നിന്നുകൊണ്ട് ഒരുവനെ തിരുത്തേണ്ടത് എങ്ങനെയായിരിക്കണമെന്ന ഉപദേശമാണ് യേഹ്ശുവാ ഇവിടെ നല്‍കിയിരിക്കുന്നത്. സഭയിലെ മറ്റൊരു സഹോദരനെയോ അവനോടോപ്പമുള്ള സാക്ഷികളെയോ അനുസരിക്കാന്‍ തയ്യാറാകാതെ, തന്റെ തെറ്റുകളില്‍ തുടരുന്നപക്ഷം സഭയിലെ ശ്രേഷ്ഠന്മാരെ അറിയിക്കണം. അവരെയും അനുസരിക്കാന്‍ ഇവന്‍ കൂട്ടാക്കാത്തപക്ഷം സഭയില്‍നിന്നു പുറത്താക്കണമെന്ന നിര്‍ദ്ദേശമാണ് യേഹ്ശുവാ നല്‍കിയിരിക്കുന്നത്. ഇതൊരു പുതിയ നിയമമല്ല; മറിച്ച്, മോശയിലൂടെ നല്‍കപ്പെട്ട നിയമം യേഹ്ശുവാ അനുസ്മരിപ്പിക്കുകയായിരുന്നു. മോശയുടെ നിയമത്തില്‍ ഇപ്രകാരം വായിക്കുന്നു: "അതു ഭക്ഷിക്കുന്നവന്‍ കുറ്റക്കാരനായിരിക്കും. എന്തെന്നാല്‍, അവന്‍ യാഹ്‌വെയുടെ വിശുദ്ധവസ്തു അശുദ്ധമാക്കി. അവന്‍ ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം"(ലേവ്യര്‍: 19; 8).

ജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടുന്ന അവസ്ഥകള്‍ മോശയുടെ കാലത്തുമുതല്‍ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇവിടെ കുറിക്കപ്പെട്ടത്. തിന്മയില്‍നിന്നു വിരമിക്കാന്‍ തയ്യാറല്ലാത്ത ഒരുവനെ സഭയില്‍നിന്നു പുറത്താക്കുകയെന്നത് ദൈവീക നീതിയാണ്. കാരണം, ഒരുവന്‍മൂലം സഭയിലെ അനേകര്‍ നശിക്കാതിരിക്കേണ്ടതിന് ഇവന്റെ പുറത്താക്കപ്പെടല്‍ അനിവാര്യമാകുന്നു. വിജാതിയര്‍ക്കും ചുങ്കക്കാര്‍ക്കും സഭയില്‍ സ്ഥാനമില്ലാത്തതുകൊണ്ടാണ് ഇവനെ അവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ യേഹ്ശുവാ അരുളിച്ചെയ്ത വചനത്തോടു ചേര്‍ത്തുവച്ചിരിക്കുന്ന വെളിപ്പെടുത്തല്‍ ശ്രദ്ധിക്കണം. പതിനാറാം അദ്ധ്യായത്തില്‍ പത്രോസിനു മാത്രമായി നല്‍കിയ അധികാരത്തെ വിപുലമാക്കുന്നതാണ് പതിനെട്ടാം അദ്ധ്യായത്തില്‍ വായിക്കുന്നത്. പത്രോസിനോടു പറഞ്ഞപ്പോള്‍ 'നീ' എന്ന ഏകവചന രൂപമാണ് കാണുന്നതെങ്കില്‍, പതിനെട്ടാം അദ്ധ്യായത്തില്‍ 'നിങ്ങള്‍' എന്ന ബഹുവചന രൂപം കാണുന്നു! കെട്ടാനും അഴിക്കാനുമുള്ള അധികാരം ഒരു വ്യക്തിയില്‍ മാത്രം നിക്ഷിപതമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണു നമുക്കിവിടെ ലഭിക്കുന്നത്. അതായത്, സഭയുടെ തലവന്‍ പത്രോസ് ആണെങ്കിലും, അധികാരം നല്കപ്പെട്ടിരിക്കുന്നത് സഭയ്ക്കാണ്‌! സഭ എന്നത് വിശ്വാസികളുടെ കൂട്ടായ്മ ആയതുകൊണ്ട്, ഈ വിശ്വാസികള്‍ കൂട്ടമായി എടുക്കുന്ന തീരുമാനമാണു സഭയുടെ തീരുമാനം! വിശ്വാസപരമായ കാര്യങ്ങളില്‍ തര്‍ക്കമുണ്ടായാല്‍, ആ തര്‍ക്കത്തിന്റെമേല്‍ അന്തിമ തീര്‍പ്പുകല്പിക്കാനുള്ള അധികാരം പോപ്പിനുണ്ട്. ഇത് സ്വന്തം താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള തീര്‍പ്പല്ല; മറിച്ച്, പോപ്പ് തീര്‍പ്പുകല്പിക്കുന്നതു മോശയുടെയും യേഹ്ശുവായുടെയും നിയമങ്ങളെ അടിസ്ഥാനമാക്കി സഭ സ്വീകരിച്ചിരിക്കുന്ന നിയമത്തെയാണ് ആശ്രയിച്ചായിരിക്കണം. ഈ നിയമത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനുള്ള അധികാരം മാത്രമാണ് പോപ്പില്‍ നിക്ഷിപ്തമായിരിക്കുന്നത്.

കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, നിലവിലുള്ള നിയമങ്ങളെ മാത്രമാണ് പോപ്പ് പിന്തുടരേണ്ടത്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണയോടെ നിയമങ്ങള്‍ തിരുത്തുവാനോ നിര്‍മ്മിക്കുവാനോ കത്തോലിക്കാസഭയില്‍ ആര്‍ക്കും അധികാരമില്ല! യേഹ്ശുവായില്‍ നമ്മെ പടുത്തുയര്‍ത്തുവാനുള്ള അധികാരം മാത്രമേ സഭയിലെ ശ്രേഷ്ഠന്മാര്‍ക്കുള്ളു. വള്ളിയോ പുള്ളിയോ മാറ്റപ്പെടാന്‍ പാടില്ലാത്ത നിയമങ്ങളില്‍ നിന്നുകൊണ്ടായിരിക്കണം ഈ പടുത്തുയര്‍ത്തല്‍! അപ്പസ്തോലനായ പൗലോസ് ഇപ്രകാരം വെളിപ്പെടുത്തുന്നു: "നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പിക്കാനല്ല, യേഹ്ശുവാ ഞങ്ങള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്"(2കോറി:10;8). യേഹ്ശുവായിലൂടെയുള്ള ഏകരക്ഷയെ നിഷേധിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ആരെയും നമ്മുടെ അധികാരികളായി അവിടുന്ന് അയച്ചിട്ടില്ല. വിജാതിയ ആചാരങ്ങള്‍ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ സാത്താന്‍റെ ശുശ്രൂഷകാരാണെന്നു തിരിച്ചറിയുകയും അവരെ അവഗണിക്കുകയും ചെയ്യണം! ഇവിടെ നാം പ്രധാനമായും മനസ്സിലാക്കേണ്ടതായ ഒരു യാഥാര്‍ത്ഥ്യമുണ്ട്. അപ്പസ്തോലനായ പത്രോസ് ഉയര്‍ത്തിയ ആശയത്തോട് ഇന്നത്തെ നേതാക്കന്മാര്‍ എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നു എന്നതാണ് ഗൗരവമായി ചിന്തിക്കേണ്ട വിഷയം. സഭയുടെ ആദ്യത്തെ പ്രഘോഷണം ജറുസലേമിലെ തെരുവീഥികളില്‍ നടന്നപ്പോള്‍, പത്രോസ് നടത്തിയ പ്രഖ്യാപനം ഇതായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ.പ്രവ: 4; 12). ഈ ആശയത്തില്‍നിന്നു വ്യതിചലിച്ചു യാത്രചെയ്യുന്ന ആര്‍ക്കും സഭാസമൂഹത്തിനുമേല്‍ യാതൊരു അധികാരവുമില്ല!

പത്രോസിന്റെ സിംഹാസനത്തില്‍ നിലനില്‍ക്കുന്ന അധികാരം തിരിച്ചറിയാനുള്ള പ്രധാന അടയാളം ഇതാണ്. പത്രോസ് വിളിച്ചുപറഞ്ഞ ഈ ആശയത്തെ മുറുകെപ്പിടിച്ചുകൊണ്ട്‌ വചനശുശ്രൂഷയില്‍ വ്യാപരിച്ച വ്യക്തിയാണ് പൗലോസ്. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകകള്‍ ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാ: 1; 8). അതായത്, നിയമത്തെയും പ്രവചനങ്ങളെയും അടിസ്ഥാനമാക്കി അപ്പസ്തോലന്മാര്‍ നമ്മോടു പ്രസംഗിച്ചത്. ഇതില്‍നിന്നു വ്യത്യസ്തമായ സുവിശേഷവുമായി കടന്നുവരുന്നവര്‍ ആരുതന്നെയായാലും നമുക്കവര്‍ സ്വീകാര്യരല്ല! നിലവിലുള്ള നിയമങ്ങളില്‍നിന്നുകൊണ്ടു പ്രസംഗിക്കുന്നവര്‍ എത്ര ചെറിയവരായിരുന്നാലും അവരുടെ വാക്കുകളില്‍ അപ്രമാധിത്യമുണ്ട്. എന്നാല്‍, നിയമങ്ങളില്‍നിന്നു വ്യതിചലിച്ചു പ്രസംഗിക്കുന്നവര്‍ എത്ര ഉന്നതരായിരുന്നാലും അവര്‍ ശപിക്കപ്പെട്ടവരാണ്! നിയമങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പോപ്പിന് അപ്രമാധിത്യമുണ്ടെന്ന ആശയംതന്നെ ദൈവനിന്ദയാണെന്നു സാരം!

കത്തോലിക്കാസഭ ഒരു ജനാധിപത്യ പ്രസ്ഥാനമല്ല!

കത്തോലിക്കാസഭ ഒരിക്കലും ഒരു ജനാധിപത്യ പ്രസ്ഥാനമല്ല. സഭയുടെ നിയമങ്ങള്‍ ദൈവത്താല്‍ സ്ഥാപിതവും, സഭയുടെ ഭരണം പരിശുദ്ധാത്മാവിനാല്‍ കയ്യാളപ്പെടുന്നതുമാണ്! ആയതിനാല്‍ത്തന്നെ, സഭയുടെ നിലനില്‍പ്പ്‌ ജനാധിപത്യ വ്യവസ്ഥിതിയില്‍ അടിസ്ഥിതമല്ല; മറിച്ച്, ദൈവാധിപത്യമാണ് സഭയുടെ അന്തസത്ത! ഭൂരിപക്ഷം പാപികള്‍ സംഘംചേര്‍ന്നാല്‍ മാറ്റിമറിക്കാവുന്ന നിയമങ്ങളാണ് സഭയിലേതെന്ന് ആരും കരുതരുത്! പാര്‍ലമെന്റിലെ ഇരു സഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷമുണ്ടെങ്കില്‍, ഏതൊരു നിയമവും പരിഷ്കരിക്കാനുള്ള അവകാശം ജനാധിപത്യ വ്യവസ്ഥിതിയില്‍ ഉണ്ട്. എന്നാല്‍, കത്തോലിക്കാസഭയിലെ നേതാക്കന്മാരെ തിരഞ്ഞെടുക്കുന്നത് സഭാവിശ്വാസികളല്ല! വത്തിക്കാനിലെ സിസ്‌റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്നുയരുന്ന പുക കറുത്തതോ വെളുത്തതോ എന്നതിനെ അടിസ്ഥാനമാക്കി ലഭിക്കുന്ന പോപ്പിനെ ശിരസാവഹിക്കുക എന്നതില്‍ക്കവിഞ്ഞ്‌ വിശാസികള്‍ക്ക് തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവകാശം കത്തോലിക്കാസഭയിലില്ല! അങ്ങനെയൊരു അവകാശത്തിനുവേണ്ടി മനോവ വാദിക്കുന്നുമില്ല! കാരണം, ജനാധിപത്യത്തിലെ അപകടങ്ങള്‍ മനോവയ്ക്കു വ്യക്തമായി അറിയാം. അധര്‍മ്മികളായ ജനങ്ങള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യത്തു തിരഞ്ഞെടുക്കപ്പെടുന്നത് അധാര്‍മ്മികതയുടെ പൂര്‍ണ്ണതയായ ഒരു വ്യക്തിയെയായിരിക്കും എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല! ഇത്തരം ഭരണാധികാരികളിലൂടെ ആവിഷ്കരിക്കപ്പെടുന്ന നിയമങ്ങളിലും ഈ അധാര്‍മ്മികത നിറഞ്ഞുനില്‍ക്കും. ഇതുതന്നെയാണ് ജനാധിപത്യ രാജ്യങ്ങളിലെ നിയമങ്ങളില്‍ കാണുന്ന ഏറ്റവും വലിയ ന്യൂനതയും.

ജനാധിപത്യ സംവീധാനങ്ങളില്‍ കണ്ടുവരുന്ന ഏറ്റവും വലിയ തിന്മയെ കത്തോലിക്കാസഭയിലേക്കു കടത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സാത്താനും അവന്റെ അനുചരന്മാരും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. ദൈവീക നിയമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് മാനുഷീക നിയമങ്ങളെ പ്രതിഷ്ഠിക്കുകയെന്നതാണ് സാത്താനും അവന്റെ ആളുകളും തയ്യാറാക്കിയിരിക്കുന്ന പദ്ധതി. ഇതു സാക്ഷാത്ക്കരിക്കുന്നതിനുവേണ്ടി, സാത്താന്‍ അവന്റെ ആളുകളെ കത്തോലിക്കാസഭയിലേക്കു കടത്തിവിട്ടു കഴിഞ്ഞു. ഒരു നൂറ്റാണ്ടു മുന്‍പുതന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 'ഫ്രീമേസണ്‍' സംഘടനകളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുമാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. 'ഫ്രീമേസണ്‍' സംഘടനയിലെ അംഗമായ ജോണ്‍ ഇരുപത്തിമൂന്നാമനെ പോപ്പിന്റെ കസേരയില്‍ ഇരുത്തിയതോടെ തങ്ങളുടെ പദ്ധതികള്‍ സഫലമായെന്ന്‍ ഇവര്‍ കരുതി. ഇയാളിലൂടെ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടുകയും, തങ്ങളുടെ ആശയങ്ങള്‍ സഭയില്‍ സ്ഥാപിക്കാനും ഇവര്‍ ശ്രമിച്ചു. യേഹ്ശുവായിലൂടെ മാത്രമേ രക്ഷപ്രാപിക്കാന്‍ സാധിക്കുകയുള്ളുവെന്ന അടിസ്ഥാനസത്യത്തില്‍നിന്നു കത്തോലിക്കാസഭ വ്യതിചലിച്ചത് ജോണ്‍ ഇരുപത്തിമൂന്നാമന്റെ പൈശാചിക പ്രസ്താവനയിലൂടെയായിരുന്നു. ഈ പ്രഖ്യാപനത്തിലൂടെ ക്രിസ്തീയതയുടെ അന്തസത്തയാണ് സഭയില്‍നിന്നു നീക്കംചെയ്യപ്പെട്ടത്! എന്നാല്‍, ഈ സൂനഹദോസ് പൂര്‍ത്തിയാകുന്നതുവരെ ജീവിച്ചിരിക്കാന്‍ ജോണ്‍ ഇരുപത്തിമൂന്നാമനെ ദൈവം അനുവദിച്ചില്ല. കത്തോലിക്കാസഭയോടു ദൈവം കരുണ കാണിച്ചു എന്നതാണു യാഥാര്‍ത്ഥ്യം!

പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്നിട്ടുള്ളവരെല്ലാം ദൈവത്താല്‍ നിയോഗിക്കപ്പെടുന്ന വ്യക്തികള്‍ മാത്രമാണെന്ന അബദ്ധധാരണ സഭാസമൂഹത്തിനിടയില്‍ പ്രചാരത്തിലുണ്ട്. ഇത്തരത്തിലുള്ള മിഥ്യാധാരണ സഭയില്‍ പ്രചരിപ്പിക്കാന്‍ അധികാരികള്‍ എക്കാലവും ശ്രമിച്ചിട്ടുണ്ടെന്നതാണു വസ്തുത! പത്രോസിന്റെ സിംഹാസനത്തില്‍ ഇരുന്ന് അനേക വര്‍ഷങ്ങള്‍ ഭരണം നടത്തിയ പോപ്പിനെ പിന്നീട് വ്യാജനാണെന്ന പ്രഖ്യാപനത്തോടെ സഭയില്‍നിന്നുതന്നെ പുറത്താക്കിയിട്ടുള്ള കാര്യം ഇവര്‍ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു! 1032-ല്‍ കത്തോലിക്കാസഭയുടെ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു ബെനഡിക്റ്റ് ഒന്‍പതാമന്‍. എന്നാല്‍, ഇദ്ദേഹം പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 1044-ല്‍ സാമ്പത്തീക നേട്ടത്തിനുവേണ്ടി പാപ്പാസ്ഥാനം സില്‍വെസ്റ്റര്‍ മൂന്നാമനു കൈമാറി. ഇദ്ദേഹം സ്ഥാനമേറ്റെങ്കിലും, തെരഞ്ഞെടുപ്പു ചോദ്യം ചെയ്യപ്പെടുകയും പാപ്പാവിരുദ്ധ പാപ്പയായി പ്രഖ്യാപിച്ച് സൂത്രി കൗണ്‍സില്‍ ഇയാളെ സ്ഥാനഭ്രഷ്ടനാക്കുകയും ചെയ്തു. പാപ്പാവിരുദ്ധ പാപ്പ എന്നാല്‍ വ്യാജപോപ്പ് (കപട അപ്പസ്തോലന്‍) എന്നാണ് അര്‍ത്ഥമാക്കുന്നത്. സില്‍വെസ്റ്റര്‍ മൂന്നാമന്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം ബെനഡിക്റ്റ് ഒന്‍പതാമന്‍ രണ്ടാംതവണയും പോപ്പായി സ്ഥാനമേറ്റു! 1045 മുതല്‍ 1046 വരെയുള്ള ഒരു വര്‍ഷക്കാലം വീണ്ടും ഇയാള്‍ കത്തോലിക്കാസഭയെ ഭരിച്ചു. പിന്നീട്, ഇയാളെയും സൂത്രി കൌണ്‍സില്‍ സ്ഥാനഭ്രഷ്ടനാക്കി. ഇതിനുശേഷം വന്ന ഗ്രിഗറി ആറാമനെയും ഒരു വര്‍ഷത്തിനുശേഷം സൂത്രി കൌണ്‍സില്‍ സ്ഥാനഭ്രാഷ്ടനാക്കുകയാണുണ്ടായത്. പിന്നീട്, 1047 വരെ സഭയെ നയിച്ചത് ക്ലെമന്റ് രണ്ടാമനായിരുന്നു. ഇദ്ദേഹത്തിനുശേഷം ബെനഡിക്റ്റ് ഒന്‍പതാമന്‍ മൂന്നാംതവണയും പോപ്പുസ്ഥാനത്തു തിരിച്ചുവന്നു! 1048-ല്‍ ഇയാളെ സ്ഥാനഭ്രഷ്ടനാക്കുക മാത്രമല്ല, സഭയില്‍നിന്നുതന്നെ പുറത്താക്കുകയും ചെയ്തു. അതായത്, മൂന്നു ഘട്ടങ്ങളിലായി കത്തോലിക്കാസഭയെ പതിനാലു വര്‍ഷത്തോളം നയിച്ച പോപ്പ് എതിര്‍പോപ്പായിരുന്നു!

സിസ്‌റ്റൈന്‍ ചാപ്പലില്‍നിന്ന് ഉയരുന്ന കറുത്തതും വെളുത്തതുമായ പുകയെ അദ്ഭുതമായി കാണുന്ന സാധാരണ വിശ്വാസികള്‍ പരമ്പരാഗതമായി വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരാണെന്നു അവര്‍ തിരിച്ചറിയുന്നില്ല. കത്തോലിക്കാസഭയില്‍ പോപ്പിനെ തിരഞ്ഞെടുക്കുന്നത് പരിശുദ്ധാത്മാവു നേരിട്ടാണെന്നു കരുതുന്ന അനേകരുണ്ട്. സിസ്‌റ്റൈന്‍ ചാപ്പലിനുള്ളില്‍ നടക്കുന്ന രാഷ്ട്രീയ അന്തര്‍നാടകങ്ങളെ പരിശുദ്ധാത്മാവിനുമേല്‍ ആരോപിക്കുന്ന രീതിയാണ് ഇന്നു നിലവിലുള്ളത്. ആയതിനാല്‍, ഈ കറുത്തതും വെളുത്തതുമായ പുകയുടെ സത്യാവസ്ഥ വിശ്വാസികള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

വോട്ടവകാശമുള്ള കര്‍ദ്ദിനാളന്മാര്‍ വത്തിക്കാനില്‍ സമ്മേളിച്ചാണു പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത്. ആദ്യ റൌണ്ട് വോട്ടിങ്ങില്‍ വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാത്തപക്ഷം ബാലറ്റ് പേപ്പര്‍ കത്തിക്കും. ഇത്തരത്തില്‍ പേപ്പറുകള്‍ കത്തിക്കുമ്പോള്‍ കറുത്ത പുക ഉണ്ടാകേണ്ടതിനുള്ള കെമിക്കല്‍ ചേര്‍ക്കുന്നത് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായില്ല എന്നതിന്റെ സൂചനയായിട്ടാണ്! വ്യക്തമായ ഭൂരിപക്ഷം ഒരുവനു ലഭിക്കുന്നതുവരെ വോട്ടിംഗ് തുടരുകയും, ഭൂരിപക്ഷം ലഭിക്കാത്ത സന്ദര്‍ഭങ്ങളിലൊക്കെ കറുത്ത പുക സൃഷ്ടിക്കുകയും ചെയ്യും. ആവശ്യമായ ഭൂരിപക്ഷത്തില്‍ ഒരാള്‍ പോപ്പായി തിരഞ്ഞെടുക്കപ്പെടുന്ന വേളയില്‍ മാത്രമാണ് വെളുത്ത പുക ഉയര്‍ത്തുന്നത്! ഇതിനെ അദ്ഭുതമായി സഭ പ്രചരിപ്പിക്കുന്നില്ലെങ്കിലും, ചിലരെങ്കിലും ഇതിനെ അദ്ഭുതമായി പരിഗണിച്ചിട്ടുണ്ട്. തിരുത്താന്‍ ആളില്ലാത്തതുകൊണ്ട്, ദൈവം കാണിക്കുന്ന അടയാളമായി അനേകര്‍ ഇതിനെ കാണുന്നു! പാപ്പാവിരുദ്ധ പാപ്പാമാരെ തിരഞ്ഞെടുത്തതിന്റെ ഉത്തരവാദിത്വവും ദൈവത്തിനുമേല്‍ ആരോപിക്കപ്പെടുന്നത് ഇത്തരത്തിലാണ്! തിരഞ്ഞെടുക്കപ്പെട്ട പോപ്പിനെ സ്ഥാനഭ്രാഷ്ടനാക്കി അധികാരം പിടിച്ചെടുത്ത ജോണ്‍ ഇരുപത്തിമൂന്നാമനാണ് രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുകൂട്ടിയാതെന്ന യാഥാര്‍ത്ഥ്യവും സാധാരണ വിശ്വാസികളില്‍നിന്നു മറച്ചുവച്ചിരിക്കുകയാണ്. അന്ന് യഥാര്‍ത്ഥത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഗ്രിഗറി പതിനേഴാമന് എന്തു സംഭവിച്ചു എന്നതുപോലും ദുരൂഹമാണ്! മാഫിയാ പ്രവര്‍ത്തനങ്ങളിലൂടെയും തരംതാണ രാഷ്ട്രീയ നീക്കങ്ങളിലൂടെയും വത്തിക്കാനില്‍ അധികാരം പിടിച്ചെടുക്കുന്നരെയും ചുമക്കേണ്ട ഗതികേടാണു വിശ്വാസികള്‍ക്ക് ഇന്നുള്ളത്!

'ഫ്രീമേസണ്‍' സംഘത്തിന്റെ നിഗൂഢ നീക്കങ്ങള്‍ക്കിരയായി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പാപ്പയാണ് ബെനഡിക്റ്റ് പതിനാറാമന്‍! ആരോഗ്യപരമായ കാരണങ്ങളാല്‍ സ്വയം സ്ഥാനമൊഴിഞ്ഞുവന്നത് കെട്ടിച്ചമച്ച കഥയാണെന്നത് അധികമാര്‍ക്കും അറിയില്ല. 'ഫ്രീമേസണ്‍' തലവനായ ഫ്രാന്‍സീസിനെ അധികാരത്തിലെത്തിക്കാന്‍ നടത്തിയ ഈ അന്തര്‍നാടകത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്, കത്തോലിക്കാസഭയില്‍ നിര്‍ണ്ണായക സ്വാധീനം നേടിക്കഴിഞ്ഞ 'ഫ്രീമേസണ്‍' പ്രസ്ഥാനമാണ്! പോപ്പിനു ജനകീയ പരിവേഷം നേടിക്കൊടുക്കാന്‍ ആഗോള മാധ്യമങ്ങളെ കൂലിക്കെടുത്തിരിക്കുന്നതും ഇവര്‍തന്നെ! ഫ്രാന്‍സീസിന്റെ യാത്രകളിലും സമ്മേളനങ്ങളിലും നാടകീയരംഗങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കുന്നതും 'ഫ്രീമേസണ്‍' സംഘമാണ്! ആഗോളതലത്തില്‍ വേരുകളുള്ള ഈ സംഘടനയാണ് ഫ്രാന്‍സീസിനുവേണ്ടി 'ഈവന്‍ മാനേജുമെന്റ്' ആയി പ്രവര്‍ത്തിക്കുന്നത്. ഇവര്‍ ഒരുക്കുന്ന തിരക്കഥയ്ക്ക് അനുസരണമായി ഫ്രാന്‍സീസ് ഇന്ന് അഭിനയിച്ചു തിമര്‍ക്കുകയാണ്!

എന്താണു ഫ്രാന്‍സീസിന്റെ ദൗത്യം?

ക്ഷൗരം ചെയ്യാന്‍ ബാര്‍ബര്‍ഷോപ്പിലേക്കു നടന്നുപോകുന്നു, ബസ്സില്‍ യാത്രചെയ്യുന്നു, ഔദ്യോഗിക വസതി ഉപേക്ഷിച്ച് ഔട്ട്‌ ഹൗസില്‍ താമസിക്കുന്നു, മന്ദബുദ്ധികളായ വ്യക്തികളെ ആശ്ലേഷിക്കുന്നു, ഒരു സാധാരണ വൈദീകന്റെ മുന്‍പില്‍ കുംബസാരിക്കുന്നു...എന്നിങ്ങനെ ഫ്രാന്‍സീസ് പോപ്പിനെ പുകഴ്ത്തിക്കൊണ്ടുള്ള ചിത്രങ്ങളും വാര്‍ത്തകളും പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ഇവയെല്ലാം കാണുമ്പോള്‍, മുന്‍കാല പോപ്പുമാരൊന്നും ഇങ്ങനെ ആയിരുന്നില്ല എന്ന തോന്നല്‍ സാധാരണ ജനങ്ങളില്‍ ജനിപ്പിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നുണ്ട്. മുന്‍പ് സഭയെ നയിച്ചിരുന്ന പോപ്പുമാര്‍ സ്വന്തമായി ഷേവ് ചെയ്തത് മാധ്യമങ്ങള്‍ക്ക് ലഭിക്കാതെപോയത് എന്തുകൊണ്ടായിരിക്കുമെന്നു സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഔട്ട്‌ ഹൗസിനെക്കാള്‍ ആഡംബരം ഔദ്യോഗിക വസതിയില്‍ ഉണ്ടെന്ന ധാരണയിലേക്കു സാമാന്യജനങ്ങളെ നയിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിനുപിന്നിലെ ലക്‌ഷ്യം മറ്റൊന്നുമല്ല. മുന്‍കാല പോപ്പുമാരെല്ലാം സുഖലോലുപരായിരുന്നുവെന്നും, ഫ്രാന്‍സീസ് ആഢംബരപ്രിയന്‍ അല്ലെന്നും പ്രചരിപ്പിക്കുന്നതിലൂടെ, ജനഹൃദയങ്ങളില്‍ ഫ്രാന്‍സീസിനെ പ്രതിഷ്ഠിക്കുകയെന്ന ലക്ഷ്യത്തിലേക്കാണു മാധ്യമങ്ങള്‍ നടന്നടുക്കുന്നത്! ഏതൊരു പോപ്പും കുംബസാരിക്കുന്നത് മറ്റൊരു പുരോഹിതന്റെ മുന്‍പിലാണ്. എന്നാല്‍, തങ്ങളുടെ കുമ്പസാരത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുവാനുള്ള അല്പത്തം അവര്‍ക്കില്ലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം!

മുന്‍കാല പോപ്പുമാരില്‍നിന്നു താന്‍ വ്യത്യസ്തനാണെന്നു ലോകത്തെ ധരിപ്പിക്കാന്‍ ഫ്രാന്‍സീസ് നടത്തുന്ന ശ്രമങ്ങള്‍ക്കുപിന്നിലുള്ള യഥാര്‍ത്ഥ ലക്ഷ്യമെന്താണ്‌? താന്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ നിയമങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇയാള്‍ വ്യാപൃതനായിരിക്കുന്നത്. ദൈവത്തിന്റെ നിയമങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്, തന്റെതന്നെ നിയമങ്ങളെ സഭയുടെ നിയമമാക്കി മാറ്റാനുള്ള വത്തിക്കാന്‍ രാജാവിന്റെ കുത്സിതശ്രമം തിരിച്ചറിയാതെപോയാല്‍ കത്തോലിക്കാസഭയെ ദൈവം തള്ളിക്കളയും എന്നകാര്യം ആരും വിസ്മരിക്കരുത്! ഇതു പറയുമ്പോള്‍ ചില വാഗ്ദാന വചനങ്ങളുമായി മനോവയെ നേരിടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി മനോവതന്നെ നല്‍കാം!

കത്തോലിക്കാസഭയെ തകര്‍ക്കുവാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന വാദവുമായി നിലകൊള്ളുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചില വചനങ്ങള്‍ നമുക്കു പരിശോധിക്കാം. "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല"(മത്താ: 16; 18). കത്തോലിക്കാസഭയെ തകര്‍ക്കാന്‍ സാത്താനുപോലും സാധിക്കില്ലെന്നു വാദിക്കുന്നവര്‍ മനപ്പാഠമാക്കിയിട്ടുള്ള വചനങ്ങളില്‍ ഒന്നാണിത്! ഇത് ഒരു ഉപാധിരഹിത വാഗ്ദാനമാണെന്ന ധാരണ ആദ്യംതന്നെ ഉപേക്ഷിക്കുക! കാരണം, ദൈവമായ യാഹ്‌വെയോ അവിടുത്തെ പുത്രനായ യേഹ്ശുവായോ ഉപാധിരഹിത വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്‍കിയിട്ടില്ല. നിങ്ങള്‍ എങ്ങനെയൊക്കെ ജീവിച്ചാലും നിങ്ങളെ സംരക്ഷിച്ചുകൊള്ളാമെന്ന് അവിടുന്ന് ആരോടും പറഞ്ഞിട്ടില്ല! അങ്ങനെയാണ് അവിടുന്ന് പറഞ്ഞിരുന്നതെങ്കില്‍, യാക്കോബിന്റെ സന്തതികള്‍ ഒന്നുപോലും ഇടയനില്ലാത്ത ആടുകളെപ്പോലെ ഈ ഭൂമുഖത്താകെ അലഞ്ഞുതിരിയുമായിരുന്നില്ല! അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും അവന്റെ സന്തതികള്‍ക്കും അനുഗ്രഹം വാഗ്ദാനംചെയ്ത ദൈവംതന്നെയാണ് ഇന്നും ദൈവം! അവിടുന്ന് നല്‍കിയ കല്പനകളിലും ചട്ടങ്ങളിലും ഇടംവലം തിരിയാതെ നിലനിന്നാല്‍ മാത്രമാണ് അനുഗ്രഹം ആസ്വദിക്കാന്‍ സാധിക്കുന്നത്. വാഗ്ദാനം എന്നേക്കും നിലനില്‍ക്കുന്നതാണ് എന്നകാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍, വാഗ്ദാനം പ്രാപിക്കുവാന്‍ ഒരുവനെ യോഗ്യനാക്കുന്നത് അവിടുത്തെ പ്രമാണങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ മാത്രമാണ്! ഇതാ, ഈ വചനങ്ങള്‍ ശ്രദ്ധിക്കുക: "ഞാനിന്നു തരുന്ന കല്പനകളെല്ലാം നിങ്ങള്‍ അനുസരിക്കണം; എങ്കില്‍ മാത്രമേ നിങ്ങള്‍ ശക്തരാവുകയും നിങ്ങള്‍ കൈവശമാക്കാന്‍ പോകുന്ന ദേശം സ്വന്തമാക്കുകയും, നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്തതികള്‍ക്കുമായി നല്‍കുമെന്നു യാഹ്‌വെ ശപഥം ചെയ്ത, തേനും പാലും ഒഴുകുന്ന ആ ഭൂമിയില്‍ നിങ്ങള്‍ ദീര്‍ഘകാലം വസിക്കാന്‍ ഇടയാവുകയും ചെയ്യുകയുള്ളു"(നിയമം: 11; 8, 9).

ഈ കല്പനകളില്‍നിന്നു വ്യതിചലിച്ചാല്‍ എന്തായിരിക്കും ഫലമെന്നു നോക്കുക: "ഇന്നേദിവസം നിങ്ങളുടെ മുന്‍പില്‍ ഞാനൊരു അനുഗ്രഹവും ശാപവും വയ്ക്കുന്നു. ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്‍കുന്ന നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിച്ചാല്‍ അനുഗ്രഹം; നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കല്പനകള്‍ അനുസരിക്കാതെ, ഞാന്‍ ഇന്നു കല്പിക്കുന്ന മാര്‍ഗ്ഗത്തില്‍നിന്നു വ്യതിചലിച്ച്, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്‍മാരുടെ പുറകേപോയാല്‍ ശാപം"(നിയമം: 11; 26-28). ഇതുതന്നെയാണ് യേഹ്ശുവായുടെ വാഗ്ദാനത്തിലും അടങ്ങിയിരിക്കുന്ന യാഥാര്‍ത്ഥ്യം! പത്രോസിനുമേല്‍ സ്ഥാപിക്കുന്ന സഭയ്ക്കെതിരേ നരകകവാടം പ്രബലപ്പെടുകയില്ല എന്ന അവിടുന്നു നല്‍കിയത് ഏതു സാഹചര്യത്തിലായിരുന്നുവെന്നുകൂടി നാം മനസ്സിലാക്കണം. നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മ്ശിഹായാണെന്ന പ്രഖ്യാപനത്തിനുള്ള പാരിതോഷികമായിട്ടാണ് യേഹ്ശുവാ ഈ പ്രഖ്യാപനം നടത്തിയത്. സഭയുടെ ആദ്യ സമ്മേളനത്തില്‍ത്തന്നെ പത്രോസ് മറ്റൊരു പ്രഖ്യാപനവും നടത്തി. അത് ഇപ്രകാരമായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). ഈ പ്രഖ്യാപനങ്ങളില്‍ നിലനില്‍ക്കുന്ന കാലത്തോളം അവിടുത്തെ വാഗ്ദാനവും നിലനില്‍ക്കും.

സഭയെ നശിപ്പിക്കാന്‍ സാധിക്കില്ലെന്ന വാദത്തോടെ ഇയര്‍ത്തിപ്പിടിക്കുന്ന മറ്റൊരു വചനം ഇതാണ്: "യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 20). യേഹ്ശുവാ പറഞ്ഞതു സത്യമാണ്; എന്നാല്‍, ഈ വചനം പൂര്‍ണ്ണമായി വായിക്കുകയും അനുസരിക്കുകയും ചെയ്യുവാനുള്ള ബാധ്യത നമുക്കുണ്ട്. പൂര്‍ണ്ണമായ വചനം ഇപ്രകാരമാണ്: "യേഹ്ശുവാ അവരെ സമീപിച്ച്, അരുളിച്ചെയ്തു: സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 20). ആരുടെ കൂടെയാണ് അവിടുന്നു യുഗാന്തംവരെ ഉണ്ടായിരിക്കുന്നതെന്ന് ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുകയും അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുകയും യേഹ്ശുവാ കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് അവിടുന്ന് യുഗാന്തംവരെ വസിക്കുന്നത്! എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന അബദ്ധ സിദ്ധാന്തം പ്രചരിപ്പിക്കുകയും, അന്യദേവന്മാരുടെ ആലയങ്ങളില്‍ കടന്നുചെന്നു സ്വയം ആശുദ്ധരാകുകയും, ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കേണ്ടെന്ന പൈശാചിക ശാസന നല്‍കുകയും ചെയ്യുന്നവര്‍ ഈ വാഗ്ദാനം പ്രാപിക്കുമെന്നു കരുതരുത്. ഇത്തരം അബദ്ധ ആശയങ്ങളെ സഭയില്‍ പ്രതിഷ്ഠിക്കുന്നവരുടെ ലക്‌ഷ്യം നാം തിരിച്ചറിയണം. ശത്രുക്കള്‍ക്കു കീഴ്പ്പെടുത്തുവാന്‍ സാധിക്കുന്നവിധം സഭയില്‍നിന്നു ദൈവീക സാന്നിദ്ധ്യം ഇല്ലാതാക്കുകയെന്ന പൈശാചിക അജണ്ട ഈ ആശയങ്ങളുടെ പിന്നിലുണ്ട്. ദൈവം കൂടെയില്ലാത്ത ജനതയെ കീഴ്പ്പെടുത്താന്‍ പിശാചിനു വളരെ എളുപ്പമാണ്! സുവിശേഷ പ്രഘോഷണത്തില്‍നിന്നു വിരമിക്കുന്നതോടെ കത്തോലിക്കാസഭയുടെ പ്രസക്തി എന്നേക്കുമായി നഷ്ടപ്പെടുകയും ദൈവം കൂടെയുണ്ടാകുന്ന അവസ്ഥ ഇല്ലാതാവുകയും ചെയ്യുമെന്ന് പിശാചിന് അറിയാം.

രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ തുടങ്ങിവച്ച ദൗത്യത്തിന്റെ അവസാനഘട്ടത്തിലാണ് പിശാച് ഇന്ന് എത്തിനില്‍ക്കുന്നത്! ഈ ദൗത്യത്തിന്റെ കാര്യവിചാരിപ്പുകാരനായി ഇന്നു നിലകൊള്ളുന്ന ഫ്രാന്‍സീസിന്റെ നീക്കങ്ങളെ സൂക്ഷമമായി പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തതയോടെ മനസ്സിലാകും! രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ സാത്താന്‍ ഉയര്‍ത്തിയ ആശയം എന്തായിരുന്നുവെന്നു നമുക്കറിയാം. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ പാതകളാണെന്ന നുണപ്രചരണം കത്തോലിക്കാസഭ നടത്തുവാന്‍ ആരംഭിച്ചത് ഈ സൂനഹദോസിനുശേഷമായിരുന്നു. കത്തോലിക്കാസഭയുടെ യുവജന മതബോധനഗ്രന്ഥത്തില്‍ ഈ ഭോഷ്ക്ക് എഴുതിവയ്ക്കുകയും ചെയ്തു! യേഹ്ശുവാ ഭരമേല്പിച്ച ദൗത്യത്തില്‍നിന്നും, പത്രോസിലൂടെ പരിശുദ്ധാത്മാവു പ്രഖ്യാപിച്ച സത്യത്തില്‍നിന്നും സഭ വ്യതിചലിച്ചത് ഇവിടം മുതലായിരുന്നു. ഇന്നു ഫ്രാന്‍സീസ് ഉയര്‍ത്തുന്ന ആശയങ്ങള്‍ ഇതിനോടു ചേര്‍ത്തുവായിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ക്രിസ്ത്യാനിയാകാന്‍ ആരെയും ക്ഷണിക്കാതെ, നല്ല മനുഷ്യരാകാന്‍ അവരെ പ്രേരിപ്പിച്ചാല്‍ മതിയെന്ന ഫ്രാന്‍സീസിന്റെ ജല്പനത്തിനു പിന്നില്‍ ക്രിസ്തീയതയോടും ദൈവവചനത്തോടുമുള്ള അസഹിഷ്ണുത തെളിഞ്ഞുകാണാം! ലോകാന്തംവരെ തുടരേണ്ട ദൗത്യത്തില്‍നിന്നു വിശ്വാസികളെ പിന്തിരിപ്പിക്കാനുള്ള കുതന്ത്രമാണ് ഫ്രാന്‍സീസിലൂടെ സാത്താന്‍ അവതരിപ്പിച്ചത്.

ദൈവമായ യാഹ്‌വെയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുന്നവനു ദുരിതം! പ്രകാശത്തെ അന്ധകാരമെന്നും അന്ധകാരത്തെ പ്രകാശമെന്നും ഗണിക്കുന്നവനു ദുരിതം! മധുരത്തെ കയ്പായും കയ്പിനെ മധുരമായും കരുതുന്നവനു ദുരിതം!"(ഏശയ്യാ: 5; 20). പാപത്തെ പാപമായി പ്രഖ്യാപിക്കുന്നതിനു പകരം, അതിനെ ന്യായീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ നാം അവഗണിക്കരുത്. സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും അവിഹിതവേഴ്ചയില്‍ ജീവിക്കുന്നവര്‍ക്കും ധാര്‍മ്മീക പിന്തുണ നല്‍കുന്നു, തീവ്രവാദികളെ സമാധാന ദൂതന്മാരായി പ്രഖ്യാപിക്കുന്നു, വിവാഹമോചനത്തെ പിന്തുണയ്ക്കുക, ഗര്‍ഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുക എന്നിങ്ങനെ ദൈവം വെറുക്കുന്ന സകല പൈശാചികതകള്‍ക്കും പിന്തുണ നല്‍കുന്ന സമീപനമാണ് ഫ്രാന്‍സീസ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഇയാള്‍ക്കുമാത്രമല്ല, കത്തോലിക്കാസഭ മുഴുവന്റെമേലും ദുരന്തം വരുത്തിവയ്ക്കാന്‍ പോന്ന മാരക പ്രഹരശേഷിയുള്ള നയമാണ്! ദൈവത്തിന്റെ നിയമങ്ങള്‍ക്കുപരിയായി ഫ്രാന്‍സീസ് നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്ന നിയമങ്ങള്‍ ലോകത്തിനു പ്രീതികരമായിരിക്കാം. എന്നാല്‍, സ്വര്‍ഗ്ഗം ഇതിനെ അംഗീകരിക്കുന്നില്ല. ലോകത്തുള്ള മുഴുവന്‍ വ്യക്തികളും സ്വവര്‍ഗ്ഗാനുരാഗികള്‍ ആയിരുന്നാലും ഇതു മ്ലേച്ഛത തന്നെയാണ്. സോദോം - ഗൊമോറാ ദേശങ്ങളില്‍ ജീവിച്ചിരുന്നവരില്‍ ലോത്തും കുടുംബവുമൊഴികെ സകലരും സ്വവര്‍ഗ്ഗാനുരാഗികളായിരുന്നിട്ടും ആ ദേശത്തിന്റെ പാപത്തെ ദൈവം അംഗീകരിച്ചില്ല. ആയതിനാല്‍ത്തന്നെ, സ്വവര്‍ഗ്ഗാനുരാഗികളെയും മറ്റു പാപങ്ങളില്‍ വ്യാപരിക്കുന്നവരെയും അംഗീകരിക്കുന്ന നിലപാട് കത്തോലിക്കാസഭയ്ക്കു ഭൂഷണമല്ല. വചനം ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരിക്കുന്നു: "ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്മ ചെയ്യരുത്"(പുറ: 23; 2).

മനുഷ്യരുടെ ഇഷ്ടങ്ങളെ താലോലിക്കുവാനല്ല ദൈവമായ യാഹ്‌വെ നിയമം നല്‍കിയത്; മറിച്ച്, സ്വര്‍ഗ്ഗരാജ്യത്തു പ്രവേശനം തടയപ്പെടുന്ന അവസ്ഥകളില്‍നിന്നു ദൈവജനം അകന്നുനില്‍ക്കുവാന്‍ വേണ്ടിയാണ്! ഇക്കാരണത്താല്‍ത്തന്നെയാണ്, നിയമങ്ങളില്‍ വള്ളിയോ പുള്ളിയോ മാറ്റരുതെന്ന പ്രബോധനം യേഹ്ശുവാ നല്‍കിയത്! എങ്ങനെയൊക്കെ വ്യാപരിച്ചാലും ദൈവം നമ്മെയും സഭയെയും അനുഗ്രഹിക്കുമെന്നുള്ള പഠനം ദൈവത്തില്‍നിന്നുള്ളതല്ല; പിന്നെയോ, നമ്മുടെയും സഭയുടെയും സര്‍വ്വനാശം അഭിലഷിക്കുന്ന സാത്താനില്‍നിന്നുള്ളതാണ്! ഈ വചനം നോക്കുക: "കയ്പുള്ള വിഷ ഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവന്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും"(നിയമം: 29; 18, 19). കത്തോലിക്കാസഭ എങ്ങനെയായിരുന്നാലും ഈ സഭയ്ക്കെതിരേ നരകകവാടങ്ങള്‍ പ്രബലപ്പെടുകയില്ലെന്നും ലോകാന്തംവരെ യേഹ്ശുവാ കൂടയുണ്ടാകുമെന്നും വാദിക്കുന്നവര്‍ ഇത്തരത്തില്‍ തങ്ങളെത്തന്നെ അനുഗ്രഹിക്കുന്നവരാണ്!

ഫ്രാന്‍സീസിനെ മഹത്വവത്ക്കരിച്ചുകൊണ്ട് പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെക്കുറിച്ചു മനോവയ്ക്കു പറയാനുള്ളത് ഇതാണ്: "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2തിമോത്തി: 4; 3, 4). ലോകത്തിന്റെ ഇംഗിതത്തിനനുസരണമായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് ആരാധരുണ്ടാകും എന്നകാര്യത്തില്‍ സംശയമില്ല! ലോകമെമ്പാടും ഫ്രാന്‍സീസിന്റെ അനുയായികള്‍ സമ്മേളിക്കുന്നത് ഇക്കാരണത്താലാണ്! ഈ അടുത്തനാളില്‍ ഒരു മലയാളം ദിനപ്പത്രത്തില്‍ കണ്ട പരസ്യമാണ് മനോവയെ ആശ്ചര്യപ്പെടുത്തിയത്. ഫ്രാന്‍സീസിന്റെ അനുയായികള്‍ പാലായില്‍ സമ്മേളിക്കുന്നുവെന്നായിരുന്നു ആ പരസ്യം. ഫ്രാന്‍സീസിന്റെ അനുയായികളെയെല്ലാം ക്ഷണിച്ചുകൊണ്ട്, ഇന്ദുലേഖ ജോസഫ് എന്ന സ്ത്രീയാണു പരസ്യം നല്‍കിയത്! ഇവളുടെ ഫോണ്‍ നമ്പര്‍ അടക്കം പരസ്യത്തിലുണ്ട്. ക്രിസ്തുവിന്റെ അനുയായികളായതുകൊണ്ടാണ് നാം ക്രിസ്ത്യാനികള്‍ എന്ന് അറിയപ്പെടുന്നത്. അങ്ങനെയെങ്കില്‍ ഫ്രാന്‍സീസിന്റെ അനുയായികളെ 'ഫ്രാന്‍സ്യാനികള്‍' എന്നാണോ 'പ്രാഞ്ച്യാനികള്‍' എന്നാണോ വിളിക്കേണ്ടത്?

അസാധാരണ സിനഡും മൂന്നാംവത്തിക്കാന്‍ സൂനഹദോസും!

കത്തോലിക്കാസഭയെ പൊളിച്ചടുക്കും എന്ന ദൃഢനിശ്ചയത്തിലാണു വത്തിക്കാന്‍ രാജാവും പരിവാരങ്ങളും! ഫ്രീമേസണ്‍ അജണ്ട നടപ്പാക്കുന്നതിനുവേണ്ടി വിളിച്ചുചേര്‍ത്ത അസാധാരണ സിനഡിലൂടെ ഇയാളുടെ യഥാര്‍ത്ഥ മുഖം നാം തിരിച്ചറിഞ്ഞതാണ്! തന്നെ അനുകൂലിക്കുന്നവര്‍ ആരെല്ലാമാണെന്ന പരീക്ഷണമാണ് അസാധാരണ സിനഡിലൂടെ ഇയാള്‍ നടത്തിയത്. മൂന്നാംവത്തിക്കാന്‍ സൂനഹദോസില്‍ അവതരിപ്പിക്കാനിരിക്കുന്ന വിഷയങ്ങള്‍ അസാധാരണ സിനഡില്‍ വയ്ക്കുകയും അവ തള്ളപ്പെടുകയും ചെയ്തത് നാം കണ്ടു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സിനഡില്‍ ഈ വിഷയങ്ങള്‍ത്തന്നെ അവതരിപ്പിക്കുകയും, ഭൂരിപക്ഷം ലഭിക്കാത്തപക്ഷം തന്റെ പ്രത്യേക അധികാരം പ്രയോഗിച്ചുകൊണ്ട് നിയമമാക്കാനുമാണ് ഇയാള്‍ ലക്ഷ്യമിടുന്നത്! അങ്ങനെ കത്തോലിക്കാസഭയിലെ ആദ്യത്തെ സ്വേച്ഛാധിപതി എന്ന കുപ്രസിദ്ധി ഫ്രാന്‍സീസിനു സ്വന്തമാകും! തന്റെ ഉട്ടോപ്യന്‍ ആശയങ്ങളെ എതിര്‍ക്കുന്നവരെ വെട്ടിനിരത്തുകയെന്ന പൈശാചികതയാണ് ഇന്നോളം ഫ്രാന്‍സീസില്‍ നാം കണ്ടത്! എന്നാല്‍, ഒരുകാര്യം മനോവ തറപ്പിച്ചുപറയുന്നു. മൂന്നാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ക്കുകയും ഫ്രാന്‍സീസിന്റെ നിയമങ്ങള്‍ സഭയുടെ നിയമമാക്കുകയും ചെയ്‌താല്‍ അന്നു കത്തോലിക്കാസഭ രണ്ടാകും! ലോകത്തിന്റെ പക്ഷവും ദൈവത്തിന്റെ പക്ഷവുമായി സഭ വേര്‍പിരിയുമ്പോള്‍, ലോകപക്ഷത്തെ നയിക്കുന്ന ഫ്രാന്‍സീസില്‍ ഒരു പ്രവചനം പൂര്‍ത്തിയാകുകയായിരിക്കും ചെയ്യുക!

ഇതാണ് ആ പ്രവചനം: "നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്‍മേല്‍ വിനാശകരമായ മ്‌ളേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെ മേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും"(ദാനി: 9; 27). എല്ലാ ദിവസവും കുര്‍ബ്ബാന അര്‍പ്പിക്കുന്നതുകൊണ്ടു കാര്യമില്ലെന്നു മുന്‍പൊരിക്കല്‍ ഫ്രാന്‍സീസ് നടത്തിയ ജല്പനയുമായി ഈ പ്രവചനത്തെ ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു. അവസാനകാലങ്ങളില്‍ സംഭവിക്കാനിരിക്കുന്ന പ്രവചനങ്ങള്‍ വായിക്കുമ്പോള്‍ ഫ്രാന്‍സീസിന്റെ മുഖവും ചെയ്തികളും ഓര്‍മ്മവരുന്നുവെങ്കില്‍ അത് സ്വാഭാവികം മാത്രമാണ്! ഈ പ്രവചനം ശ്രദ്ധിക്കുക: "അവന്‍ അത്യുന്നതനെതിരേ ദൂഷണം പറയും; അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും. നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും വരെ അവര്‍ അവന്റെ കൈകളില്‍ ഏല്പിക്കപ്പെടും"(ദാനി: 7; 25). ഈ പ്രവചനത്തിലൂടെ നാലു വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ നാലു വിഷയങ്ങളും ഫ്രാന്‍സീസില്‍ പൂര്‍ണ്ണമാകുന്നു എന്നത് ജാഗ്രതയോടെ നാം മനസ്സിലാക്കണം. ഈ നാലു വിഷയങ്ങളില്‍ ഓരോന്നും എടുത്തു പരിശോധിക്കാം.

അത്യുന്നതനെതിരേയുള്ള ദൂഷണം!

പരിണാമ സിദ്ധാന്തത്തെ അനുകൂലിച്ചുകൊണ്ട് ഫ്രാന്‍സീസ് നടത്തിയ പ്രസ്താവനതന്നെ അത്യുന്നതനെതിരേയുള്ള ദൂഷണമായിരുന്നു. സകലതും നിറവേറുന്നതുവരെ നിലനില്‍ക്കേണ്ട നിയമങ്ങളെ മാറ്റിമറിക്കാനുള്ള ആലോചനയോളം വലിയ ദൈവദൂഷണം വേറെയുണ്ടോ? ദൈവത്തിനു പ്രായോഗികജ്ഞാനം ഇല്ലെന്നു പരോക്ഷമായി പ്രസ്താവിക്കുകയാണ് ഇയാള്‍ ചെയ്തത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്കിയതും അവിടുത്തെ പുത്രന്‍ മുദ്രവച്ചു സ്ഥിരീകരിച്ചതുമായ നിയമങ്ങളെ മാറ്റിമറിക്കാന്‍ ഇയാള്‍ കാണിക്കുന്ന ധാര്‍ഷ്ട്യത്തെ ദൈവനിഷേധമായിത്തന്നെയാണ് മനോവ കാണുന്നത്! ദൈവം പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെ പരിഹസിക്കാനും ഇയാള്‍ മടിച്ചിട്ടില്ല!

സോദോമില്‍ നടമാടിയ മ്ലേച്ഛതയെയാണ് ആധുനീകലോകം ഇന്ന് മഹത്വവത്കരിക്കുന്നത്. ഇത്തരത്തില്‍ മ്ലേച്ഛതയുടെ പ്രതീകങ്ങളായി സമൂഹത്തില്‍ ജീവിക്കുന്നവരെ ആശ്ലേഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ ആരെയാണു ഫ്രാന്‍സീസ് വെല്ലുവിളിക്കുന്നത്. സോദോം- ഗൊമൊറാ ദേശങ്ങളെ അഗ്നിയും ഗന്ധകവും ഇറക്കി നശിപ്പിച്ച ദൈവത്തെയല്ലേ? അവരുടെ ചെയ്തി മ്ലേച്ഛതയാണെന്നു പ്രഖ്യാപിച്ചതു ദൈവമാണ്! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "സ്ത്രീയോടുകൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു"(ലേവ്യര്‍: 18; 22). ഈ മ്ലേച്ഛതയെ നിയമപരിഷ്കാരത്തിലൂടെ മഹത്വവത്ക്കരിക്കാനുള്ള ഫ്രാന്‍സീസിന്റെ നീക്കത്തെ ദൈവത്തോടുള്ള വെല്ലുവിളിയും ദൂഷണവുമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ! സ്വവര്‍ഗ്ഗവിവാഹത്തിലൂടെ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന പൈശാചിക സന്തതികളെ സഭയില്‍ ചേര്‍ത്തുകൊണ്ട്, കത്തോലിക്കാസഭയെ മ്ലേച്ഛന്മാരുടെ ഗുഹയാക്കി മാറ്റാനുള്ള ഏതൊരു ശ്രമവും ദൈവനിന്ദയാണ്! അവിഹിതമായി ഒരുമിച്ചു ജീവിക്കുന്ന സ്ത്രീപുരുഷന്മാരെയും വിവാഹമോചനം നടത്തി വ്യഭിചാരജീവിതം നയിക്കുന്നവരെയും സഭയോടു ചേര്‍ക്കുന്നതിലൂടെ ഫ്രാന്‍സീസിന്റെ ദൈവദൂഷണം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തും! യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു"(മര്‍ക്കോ: 10; 11, 12). വിവാഹമോചനത്തെ സംബന്ധിച്ച് സൈന്യങ്ങളുടെ ദൈവത്തിന്റെ അരുളപ്പാടുകൂടി ശ്രദ്ധിക്കുക: "ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: വിവാഹമോചനത്തെ ഞാന്‍ വെറുക്കുന്നു"(മലാക്കി: 2; 16).

വത്തിക്കാന്‍ രാജാവിന്റെ ദൈവദൂഷണം തിരിച്ചറിയാന്‍ ഇത്രത്തോളം വചനങ്ങള്‍ ധാരാളമാണെന്നു മനോവ കരുതുന്നു.

അത്യുന്നതന്റെ പരിശുദ്ധരെ അവന്‍ പീഡിപ്പിക്കും!

എല്ലാ കത്തോലിക്കാ ഇടവകയും ഒരു ഇസ്ലാമിക തീവ്രവാദിയുടെ കുടുംബത്തെ ദത്തെടുക്കണമെന്ന ആജ്ഞയുമായി ഫ്രാന്‍സീസ് പ്രത്യക്ഷപ്പെട്ടത് ഈ അടുത്തനാളില്‍ നാം കണ്ടു. സിറിയയിലെ ക്രിസ്ത്യാനികളെ മുഴുവന്‍ കൊന്നൊടുക്കിയതിനുശേഷം യൂറോപ്പിലെ ക്രിസ്ത്യാനികളുടെ രക്തം കുടിക്കാന്‍ ഇറങ്ങിയിരിക്കുന്ന രക്തദാഹികള്‍ക്കുവേണ്ടിയുള്ള ഫ്രാന്‍സീസിന്റെ വക്കാലത്ത് എന്തിന്റെ അടയാളമാണെന്നു മനസ്സിലാക്കാന്‍ നമുക്കു കഴിയണം. അത്യുന്നതന്റെ പരിശുദ്ധ ജനതയെ പീഡിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതിലൂടെ, ദൈവജനത്തെ ഇയാള്‍ പീഡിപ്പിക്കുക തന്നെയാണ്! കൊലയാളികള്‍ക്കു കൊലചെയ്യാനുള്ള സൗകര്യം ഒരുക്കുന്നവനും കൊലയാളിതന്നെയാണെന്നു നാം വിസ്മരിക്കരുത്. ക്രൈസ്തവരെ പീഡിപ്പിക്കുന്ന ഇസ്ലാമുമായി ഫ്രാന്‍സീസിനുള്ള രഹസ്യബാന്ധവം ഇതിനോടകം ലോകം തിരിച്ചറിഞ്ഞതാണ്!

നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിനുള്ള ആലോചന!

ഫ്രാന്‍സീസ് കളിച്ചതും കളിച്ചുകൊണ്ടിരിക്കുന്നതുമായ എല്ലാ നാടകങ്ങളുടെയും അവസാനരംഗം ഒറ്റവേദിയിലായിരിക്കും അരങ്ങേറുന്നത്! നിയമത്തെ മാറ്റിമറിക്കുകയെന്ന പ്രധാന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന്റെ നാള്‍വഴികളാണ് ഇക്കാലമത്രയും നാം കണ്ടുകൊണ്ടിരുന്നത്!

ഇപ്പോള്‍ നടക്കുന്ന സിനഡില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞാല്‍ ഫ്രാന്‍സീസിനും ഫ്രീമേസണ്‍ സംഘത്തിനും ദൈവീകനിയമങ്ങള്‍ക്കുമേല്‍ സ്വന്തം നിയമങ്ങള്‍ സ്ഥാപിക്കാന്‍ കഴിയും. എന്നാല്‍, ഈ ഭൂരിപക്ഷം നേടാന്‍ കഴിയില്ലെന്നത് അസാധാരണ സിനഡിലെ പ്രതികരണത്തില്‍നിന്നുതന്നെ വ്യക്തമായതാണ്! ഇത്തരത്തിലുള്ള പ്രതിസന്ധിയെ തരണംചെയ്യാനുള്ള ബദല്‍ സംവീധാനങ്ങള്‍ ഫ്രാന്‍സീസും സംഘവും ഒരുക്കിയിട്ടുണ്ടെന്ന സൂചനയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. സിനഡില്‍ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും, പോപ്പിന്റെ പ്രത്യേക അധികാരമുപയോഗിച്ച് നിയമം നടപ്പാക്കാനുള്ള പദ്ധതിയാണ് ഫ്രാന്‍സീസിന്റെ നേതൃത്വത്തിലുള്ള പൈശാചിക സംഘം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, ഫ്രാന്‍സീസിനും സംഘത്തിനും തങ്ങളുടെ പദ്ധതി നിറവേറ്റാന്‍ കഴിയില്ലെന്നാണു മനോവയുടെ മതം! കാരണം, പ്രവചനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, മനോവയുടെ അഭിപ്രായത്തെ സാധൂകരിക്കുന്ന വെളിപ്പെടുത്തലാണു നാം കാണുന്നത്! ആ പ്രവചനം ഒരിക്കല്‍ക്കൂടി പരിശോധിക്കാം. ഇതാണു പ്രവചനം: "നിയമങ്ങളും ഉത്‌സവദിനങ്ങളും മാറ്റുന്നതിന് അവന്‍ ആലോചിക്കും". നിയമങ്ങളും ഉത്സവദിനങ്ങളും മാറ്റുന്നതിനുള്ള ആലോചന മാത്രമേ ഇവിടെ പ്രവചിക്കപ്പെട്ടിട്ടുള്ളൂ. ആയതിനാല്‍ത്തന്നെ, കത്തോലിക്കാസഭയില്‍ ഒരു നിയമമാറ്റം ആരും പ്രതീക്ഷിക്കേണ്ടതില്ല!

പോപ്പിന്റെ പ്രത്യേക അധികാരമുപയോഗിച്ചു നിയമങ്ങള്‍ മാറ്റാന്‍ ഫ്രാന്‍സീസ് തയ്യാറായാല്‍, കത്തോലിക്കാസഭയിലെ യഥാര്‍ത്ഥ ക്രിസ്ത്യാനികളോടൊപ്പം പരിശുദ്ധാത്മാവ് നിലയുറപ്പിക്കുകയും, അശുദ്ധിയും വിശുദ്ധിയും തമ്മില്‍ വേര്‍പിരിയുകയും ചെയ്യും! ലോകം മുഴുവന്‍ ഫ്രാന്‍സീസിനോടും ഇയാളുടെ അനുചരന്മാരോടുമൊപ്പം നിലകൊള്ളുന്ന സാഹചര്യമുണ്ടാകുമ്പോള്‍, പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന യഥാര്‍ത്ഥ സഭ ഉയര്‍ന്നുവരും! പത്രോസിന്റെ സിംഹാസനവും കുഞ്ഞാടിന്റെ ആധിപത്യവും ഈ സഭയോടുകൂടെയായിരിക്കും! ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നുവെന്ന് അരുളിചെയ്തവന്റെ വാക്കുകളെ അസാധുവാക്കാന്‍ ഈ ലോകത്തിലെ ഒരു പ്രഭുത്വങ്ങള്‍ക്കും സാധിക്കുകയില്ല!

മൂന്നര വര്‍ഷത്തെ ഭരണം!

അരാജകത്വത്തിന്റെ മനുഷ്യന്‍, നിയമനിഷേധി എന്നിങ്ങനെ അറിയപ്പെടുന്ന വ്യക്തിയുടെ ഭരണകാലം മൂന്നര വര്‍ഷങ്ങളായിരിക്കുമെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്. സമയവും സമയങ്ങളും സമയത്തിന്റെ പകുതിയും എന്ന പ്രതീകാത്മക സൂചന മാത്രമല്ല ബൈബിള്‍ നല്‍കിയിട്ടുള്ളത്. ഈ പ്രവചനം നോക്കുക: "നാല്പത്തിരണ്ടുമാസം അവര്‍ വിശുദ്ധ നഗരത്തെ ചവിട്ടിമെതിക്കും"(വെളി: 11; 2). നാല്പത്തിരണ്ടു മാസവും ഫ്രാന്‍സീസ് വിശുദ്ധനഗരത്തെ ചവിട്ടിമെതിക്കുക തന്നെയായിരുന്നു. മഹാവേശ്യയായ അമൃതാനന്തമയിയെ വത്തിക്കാനില്‍ സ്വീകരിച്ചതും അല്ലാഹുവെന്ന പിശാചിന്റെ കീര്‍ത്തനങ്ങള്‍ക്ക് വിശുദ്ധനഗരം വേദിയാക്കിയതും ഫ്രാന്‍സീസാണ്!

തന്റെ ഭരണകാലം മൂന്നര വര്‍ഷമായിരിക്കുമെന്നു പ്രഖ്യാപിച്ചത് ഫ്രാന്‍സീസ് തന്നെയാണെന്നു നാം തിരിച്ചറിയണം. താന്‍ ഇനി രണ്ടു വര്‍ഷംകൂടിയേ ഭരണത്തില്‍ ഉണ്ടാകുകയുള്ളൂ എന്നൊരു പ്രസ്താവന നടത്തിയത്, ഫ്രാന്‍സീന്റെ ഭരണം ഒന്നരവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആയിരുന്നു. ബൈബിള്‍ പഠിച്ചിട്ടുള്ളവരും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരുമായ ക്രിസ്ത്യാനികള്‍ക്കു ഫ്രാന്‍സീസിനെ തിരിച്ചറിയാന്‍ ഈ അടയാളം മാത്രം മതി! നിയമനിഷേധിയെ സംബന്ധിച്ചുള്ള നാല് അടയാളങ്ങളും വഹിക്കുന്ന വ്യക്തിയാണ് ഫ്രാന്‍സീസ്. കത്തോലിക്കാസഭയില്‍ ഒന്നിലധികം വ്യാജ പോപ്പുമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഫ്രാന്‍സീസില്‍ മാത്രമാണ് എല്ലാ അടയാളങ്ങളും പൂര്‍ണ്ണതയോടെ ദൃശ്യമാകുന്നത്!

അന്ത്യകാലത്തിന്റെ അടയാളമായി രണ്ട് ഇടയന്മാര്‍!

രണ്ട് ഇടയന്മാര്‍ സഭയില്‍ ഉണ്ടാകുന്നത് അന്ത്യകാലത്തിന്റെ അടയാളമാണ്. കത്തോലിക്കാസഭയുടെ ഇന്നത്തെ അവസ്ഥ പരിശോധിച്ചാല്‍, അന്ത്യകാലത്തിന്റെ അടയാളം വ്യക്തമായി കാണാന്‍ കഴിയും. ബെനഡിക്റ്റ് പതിനാറാമനെ അകാരണമായി പുറത്താക്കിക്കൊണ്ടാണ് മറ്റൊരിടയന്‍ അധികാരം പിടിച്ചെടുത്തത്. സഭാസമൂഹം അധാര്‍മ്മികതയിലേക്കു വ്യതിചലിക്കുമ്പോള്‍, അതിനുള്ള ശിക്ഷയായിട്ടാണ് ദൈവം ഇത് അനുവദിക്കുന്നത്. ദൈവവുമായുള്ള ഉടമ്പടിയില്‍നിന്നു മനുഷ്യന്‍ വ്യതിചലിക്കുമ്പോള്‍, മനുഷ്യനുമായുള്ള ഉടമ്പടി ദൈവം അസാധുവാക്കുന്നു. ഈ പ്രവചനം നോക്കുക: "ഞാന്‍ കൃപ എന്ന വടി എടുത്തൊടിച്ചു. അങ്ങനെ സകല ജനതകളുമായി ചെയ്ത എന്റെ ഉടമ്പടി ഞാന്‍ അസാധുവാക്കി. അന്നുതന്നെ അത് അസാധുവായി"(സഖ: 11; 10, 11). പ്രവചനം ഇപ്രകാരം തുടരുന്നു: "പിന്നെ, ഞാന്‍ ഐക്യം എന്ന വടി ഒടിച്ചു; ഞാന്‍ ഇസ്രായേലും യൂദായും തമ്മിലുള്ള സാഹോദര്യം അവസാനിപ്പിച്ചു. യാഹ്‌വെ എന്നോട് കല്പിച്ചു: നീ ഇനി നീചനായ ഒരു ഇടയന്റെ വേഷം എടുക്കുക. ഞാന്‍ ദേശത്തേക്ക് ഒരു ഇടയനെ അയയ്ക്കും. അവന്‍ നശിക്കുന്നവയെ രക്ഷിക്കുകയോ വഴിതെറ്റിപ്പോയവയെ അന്വേഷിക്കുകയോ, മുറിവേറ്റവയെ സുഖപ്പെടുത്തുകയോ, ആരോഗ്യമുള്ളവയെ പോഷിപ്പിക്കുകയോ ചെയ്യാതെ കൊഴുത്തവയുടെ മാംസം തിന്നുന്നു; കുളമ്പുപോലും പറിച്ചെടുക്കുന്നു"(സഖ: 11; 14-16). ഈ ഇടയനെക്കുറിച്ചുള്ള പ്രവചനം ഇങ്ങനെ വായിക്കുന്നു: "ആട്ടിന്‍കൂട്ടത്തെ ഉപേക്ഷിച്ചു കളയുന്ന എന്റെ നീചനായ ഇടയനു ദുരിതം! വാള്‍ അവന്റെ കൈ ഛേദിക്കട്ടെ; വലത്തുകണ്ണ് ചുഴന്നെടുക്കട്ടെ. അവന്റെ കൈ പൂര്‍ണമായും ശോഷിച്ചു പോകട്ടെ. അവന്റെ വലത്തുകണ്ണ് തീര്‍ത്തും അന്ധമാകട്ടെ"(സഖ: 11; 17). ഈ പ്രവചനങ്ങളാണ് ഇപ്പോള്‍ നിറവേറിക്കൊണ്ടിരിക്കുന്നത്.

ഫ്രാന്‍സീസും എതിര്‍ക്രിസ്തുവും!

വരാനിരിക്കുന്നുവെന്ന് പറയപ്പെടുന്ന എതിര്‍ക്രിസ്തു (എതിര്‍ മ്ശിഹാ) ഫ്രാന്‍സീസ് ആണെന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന അനേകരുണ്ട്. എന്നാല്‍, ഫ്രാന്‍സീസാണ് എതിര്‍ക്രിസ്തുവെന്ന വാദം അടിസ്ഥാനരഹിതമാണ്. കാരണം, സര്‍വ്വജനങ്ങള്‍ക്കും സ്വീകാര്യനായ ഒരുവനായിരിക്കും എതിര്‍ക്രിസ്തു. ക്രിസ്ത്യാനികളില്‍ അനേകര്‍ക്കും ഇസ്ലാമിനും സ്വീകാര്യനായ ഒരു വ്യക്തിയായി ഈ ഭൂമിയില്‍ അവന്‍ ഭരണം നടത്തും. ഈ അടയാളം ഫ്രാന്‍സീസില്‍ ഇല്ല; ഉണ്ടാവുകയുമില്ല! എന്തെന്നാല്‍, ഈസാനബിയെന്ന പിശാചിനെ എതിര്‍ക്രിസ്തുവായി മുന്‍പേതന്നെ നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു! ഈസായും യേഹ്ശുവായും ഒരുവനാണെന്നു പ്രചരിപ്പിക്കാന്‍ കത്തോലിക്കാസഭ നടത്തുന്ന ശ്രമങ്ങളെ ഇതിനോടു ചേര്‍ത്തുവായിക്കണം. ഇസ്ലാമില്‍നിന്നു കത്തോലിക്കാസഭയിലേക്കു നുഴഞ്ഞുകയറിയ ചിലരും ഈ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു. സഭയുടെ മതബോധന ഗ്രന്ഥത്തില്‍പ്പോലും ഈസാ കടന്നുകൂടിയതു ഗൗരവമായി കണ്ടില്ലെങ്കില്‍ വന്നുഭവിക്കുന്നതു മഹാദുരന്തമായിരിക്കും! ഈസാനബി തന്നെയാണ് യേഹ്ശുവാ എന്നു ധരിച്ചിരിക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഇന്നുണ്ട്. ഇനിയും ഇവര്‍ തിരിച്ചറിയാന്‍ ശ്രമിക്കാത്തപക്ഷം എന്തായിരിക്കും സംഭവിക്കുന്നതെന്നു ബൈബിള്‍ മുന്നറിയിപ്പു തന്നിട്ടുണ്ട്. ഈ പ്രവചനം ശ്രദ്ധിക്കുക: "അവരെ വഴിതെറ്റിക്കുന്ന പിശാചാകട്ടെ, മൃഗവും വ്യാജപ്രവാചകനും വസിച്ചിരുന്ന ഗന്ധകാഗ്നിത്തടാകത്തിലേക്ക് എറിയപ്പെട്ടു. അവിടെ രാപകല്‍ നിത്യകാലത്തേക്ക് അവര്‍ പീഡിപ്പിക്കപ്പെടും"(വെളി: 20; 10). വ്യാജപ്രവാചകനെയും പിശാചിനെയും അനുഗമിക്കുന്നവരുടെ ഓഹരിയും ഇതുതന്നെ! ഇവിടെ ശ്രദ്ധിക്കുക: "എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധ കവും എരിയുന്ന തടാകമായിരിക്കും"(വെളി: 21; 8).

എതിര്‍ക്രിസ്തുവിനു വഴിയൊരുക്കുവാന്‍ കടന്നുവന്നിരിക്കുന്ന അനേകരില്‍ പ്രധാനിയാണു ഫ്രാന്‍സീസ്! അപ്പസ്തോലന്മാരുടെ കാലംമുതല്‍ എതിര്‍ക്രിസ്തുവിന്റെ ആളുകള്‍ പ്രവര്‍ത്തന നിരതരായിരുന്നു. ഈ വെളിപ്പെടുത്തല്‍ നോക്കുക: "എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്"(1 യോഹ: 2; 18). ക്രിസ്തുവാണെന്ന ധാരണ ജനിപ്പിച്ചുകൊണ്ടായിരിക്കും എതിര്‍ക്രിസ്തു വരുന്നതെന്ന് ഈ വെളിപ്പെടുത്തലില്‍ വ്യക്തമാകുന്നു. അതിനാല്‍, ഫ്രാന്‍സീസ് എതിര്‍ക്രിസ്തുവല്ല എന്ന വസ്തുത നാം തിരിച്ചറിയണം.

ഉപസംഹാരം!

കാലത്തെ അതിജീവിക്കുന്നതാണ് ദൈവത്തിന്റെ വചനവും നിയമങ്ങളും! ഏതെങ്കിലുമൊരു കാലഘട്ടത്തിലേക്കു മാത്രമായി അവിടുന്ന് നല്‍കിയതാണ് ഈ നിയമങ്ങളെന്ന് ആരും ധരിക്കരുത്. മനുഷ്യന്റെമേല്‍ ഒരു നുകമായല്ല അവിടുന്നു നിയമങ്ങള്‍ നല്‍കിയതെന്നു നാം മനസ്സിലാക്കണം. നാം എന്നും അവിടുത്തോടു കൂടെയായിരിക്കുവാനും അവിടുത്തേക്ക്‌ നമ്മോടുകൂടെ ശാശ്വതമായി വസിക്കുവാനും വേണ്ടിയാണ് നിയമങ്ങള്‍ നല്‍കിയിരിക്കുന്നത്. എന്തെന്നാല്‍, നാം ആശുദ്ധരായിരിക്കെ, അവിടുത്തെ രാജ്യത്തു നമുക്കു പ്രവേശിക്കുവാനോ, അവിടുത്തേക്കു നമ്മോടുകൂടെ ചേര്‍ന്നുനില്‍ക്കുവാനോ സാധിക്കുകയില്ല. പരിശുദ്ധിയുടെ പരിപൂര്‍ണ്ണതയായിരിക്കുന്ന ദൈവത്തെ സമീപിക്കുവാന്‍ നാമും പരിശുദ്ധരായിരിക്കണം. യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍"(മത്താ: 5: 48). ഈ പരിപൂര്‍ണ്ണതയിലേക്കു നാം വളരേണ്ടതിനാണ് ദൈവമായ യാഹ്‌വെ നമുക്കു പ്രമാണങ്ങള്‍ നല്‍കിയിരിക്കുന്നത്. അവിടുന്നു നല്‍കിയ നിയമങ്ങളില്‍ വള്ളിയോ പുള്ളിയോ മാറ്റപ്പെടരുതെന്നു യേഹ്ശുവാ അരുളിച്ചെയ്തതും ഇക്കാരണത്താല്‍തന്നെ! എന്നാല്‍, നാം ദൈവത്തിലേക്കു വളരുന്നതില്‍ അരിശംപൂണ്ട സാത്താന്‍ അലറുന്ന സിംഹത്തെപ്പോലെ ഇറങ്ങിയിട്ടുണ്ട്. ദൈവീകനിയമങ്ങളെ നീക്കംചെയ്തുകൊണ്ട് തന്റെതന്നെ നിയമങ്ങളെ സ്ഥാപിക്കാനും, അതുവഴി നിത്യജീവനിലേക്കുള്ള നമ്മുടെ വഴി അടച്ചുകളയാനും അവന്‍ തന്റെ ദൂതന്മാരെ സഭയിലേക്ക് അയച്ചിരിക്കുന്നു! സഭയിലെ നിയമങ്ങള്‍ മാറ്റിമറിക്കാന്‍ ആലോചിക്കുന്നത് ഇവരാണ്!

പ്രതിസന്ധികള്‍ നേരിട്ടപ്പോഴൊക്കെ കത്തോലിക്കാസഭയെ തകരാതെ താങ്ങിനിര്‍ത്തിയത് പരിശുദ്ധാത്മാവാണ്. ഈ സത്യാത്മാവ് സഭയില്‍ വ്യാപരിക്കുവാനുള്ള അടിസ്ഥാനപരമായ കാരണം നാം അറിഞ്ഞിരിക്കണം. മോശയുടെയും യേഹ്ശുവായുടെയും നിയമങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്തതും ധാര്‍മ്മീകവുമായ നിലപാടെടുക്കുമ്പോള്‍, ലോകത്തിന്റെ ശബ്ദം സഭ ശ്രദ്ധിച്ചില്ല. സ്വവര്‍ഗ്ഗവിവാഹം, ഭ്രൂണഹത്യ, ഗര്‍ഭനിരോധനം, വിവാഹമോചനം തുടങ്ങിയ വിഷയങ്ങളില്‍ മറ്റെല്ലാ സഭകളും വ്യതിചലിച്ചപ്പോഴും ഉറച്ചുനിന്നത് കത്തോലിക്കാസഭ മാത്രമായിരുന്നു. സ്ത്രീ പൗരോഹിത്യത്തിന്റെ കാര്യത്തിലും കത്തോലിക്കാസഭ വിട്ടുവീഴ്ച ചെയ്തില്ല. ജ്ഞാനസ്നാനം അടക്കമുള്ള കൂദാശകള്‍ കത്തോലിക്കാസഭയുടെ കെട്ടുറപ്പ് ശക്തമാക്കുന്നതും സ്വര്‍ഗ്ഗത്തിന്റെ അംഗീകാരം പിടിച്ചുപറ്റുന്നതുമായിരുന്നു. ഈ നിലപാടുകളില്‍ അയവുവരുത്തി, മറ്റെല്ലാ സഭകളെയുംപോലെ ഒരു പ്രസ്ഥാനം മാത്രമാക്കി കത്തോലിക്കാസഭയെ തകര്‍ക്കുകയെന്നതാണു സാത്താന്റെ അജണ്ട! സാത്താന്റെ ഈ അജണ്ട നടപ്പാക്കാന്‍ അവനോടൊത്തു സഹകരിക്കുന്ന സകലരെയും നാം തിരിച്ചറിയുകയും ബഹിഷ്കരിക്കുകയും വേണം! കത്തോലിക്കാസഭ അതിന്റെ  നിയമങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതിനോട് ഏറെ അസഹിഷ്ണുതയുള്ളത് വിജാതിയ മതങ്ങള്‍ക്കും ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലാത്ത മാധ്യമങ്ങള്‍ക്കുമാണ്! മറ്റു മതങ്ങളിലെ പൈശാചിക നിയമങ്ങളെ സംബന്ധിച്ച് ആര്‍ക്കും യാതൊരു ആവലാതിയുമില്ല. 

ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു പറയുന്നു: കത്തോലിക്കാസഭ നിയമനിര്‍മ്മാണ സഭയല്ല; നിയമനിര്‍വ്വഹണ സഭയാണ്! സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുന്‍പ് യേഹ്ശുവാ അരുളിച്ചെയ്തതും ഇതുതന്നെയാണ്! അവിടുന്ന് നല്‍കിയ ആഹ്വാനമിതാണ്: "ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 20). കല്പിച്ചവ അനുസരിക്കാന്‍ പഠിപ്പിച്ചാല്‍ മതി; കല്പനകള്‍ നിര്‍മ്മിക്കാനുള്ള ചുമതല ആര്‍ക്കുമില്ല! ദൈവത്തിന്റെ പ്രമാണങ്ങളില്‍ എന്തെങ്കിലും പോരായ്മകളുണ്ടെന്നു തോന്നുന്നവര്‍ക്ക് അവിടുത്തെ സഭയില്‍നിന്നു സ്വയം വിരമിക്കാനുള്ള അവകാശമുണ്ട്! നിങ്ങളെക്കുറിച്ച് യേഹ്ശുവാ ഇപ്രകാരമാണ് അരുളിച്ചെയ്തിരിക്കുന്നത്: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13, 14).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4607 views

LOG IN

Lost your password?

SIGN UP

LOST PASSWORD