സഭകളില്‍ ശുദ്ധീകരണം

ശബരിമലയില്‍ 'മകരവിളക്ക്'; അര്‍ത്തുങ്കല്‍ പള്ളിയില്‍ 'മകരം പെരുന്നാള്‍'!

Print By
about

സ്വന്തമായി ആചാരങ്ങളോ പൈതൃകമോ ഇല്ലാത്ത ഏക സമൂഹമാണ് ഭാരതത്തിലെ ക്രൈസ്തവ സമൂഹം! കേരളത്തിലെ യുക്തിവാദികള്‍ ഈ അടുത്തകാലത്ത് സ്ഥാപിച്ച ആക്ഷേപഹാസ്യ മതമായ 'ഡിങ്കോയിസ'വുമായി ഏറെ സമാനതകള്‍ ഈ സമൂഹത്തിനുണ്ട്. മതങ്ങളില്‍ നിലനില്‍ക്കുന്ന അബദ്ധധാരണകളെ ചേര്‍ത്തുവച്ചുകൊണ്ടാണ് 'ഡിങ്കോയിസം' അന്ധവിശ്വാസികളെ പരിഹസിക്കുന്നത്. ഗണപതിയെയും ഹനുമാനെയും ദൈവമായി ആരാധിക്കാമെങ്കില്‍, ഡിങ്കനെ ആരാധിക്കുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് 'ഡിങ്കോയിസ്റ്റുകള്‍' വാദിക്കുന്നു. ഡിങ്കോയിസം വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗ്ഗത്തില്‍ അമ്പത്തിരണ്ടു ഭാര്യമാരെ നല്‍കുന്നുണ്ട്. യുക്തിവാദികളെ സംബന്ധിച്ചിടത്തോളം യുക്തിരഹിതമായി തോന്നുന്ന സകലതും തങ്ങളുടെ പുതിയ മതത്തിന്റെ വിശ്വാസസംഹിതകളായി പരിഗണിച്ചിരിക്കുന്നു. ഈ മതത്തെ സൂക്ഷിച്ചുനോക്കിയാല്‍, ഭാരതത്തിലെ ക്രൈസ്തവരാണ് ആദ്യത്തെ ഡിങ്കോയിസ്റ്റുകള്‍ എന്ന് മനസ്സിലാക്കാന്‍ കഴിയും. കാരണം, ആരുടെ ഉച്ഛിഷ്ടവും മൃഷ്ടാന്നം ഭുജിക്കുവാന്‍ ഭാരതത്തിലെ അപ്പസ്തോലിക സഭകള്‍ തയ്യാറാണ്! ഇതിന്റെ അനേകം ഉദാഹരങ്ങളില്‍ ഒന്നാണ് ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ പള്ളി. വിശുദ്ധ സെബസ്ത്യാനോസിന്റെ നാമത്തിലുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമായ അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസിലിക്കയെ ചുറ്റിപ്പറ്റി അനേകം ദുരൂഹതകളും നിലനിക്കുന്നുണ്ട്. അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ എന്ന പേരുതന്നെയാണ് ദുരൂഹതകളില്‍ ആദ്യത്തേത്! വിശുദ്ധ സെബസ്ത്യാനോസിനെയാണ് അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ എന്ന പേരില്‍ ഇപ്പോള്‍ വിളിക്കുന്നതെങ്കിലും, ഇവിടെ മുന്‍പുണ്ടായിരുന്ന വിദേശിയായ വൈദീകനെ തദ്ദേശവാസികള്‍ വിളിച്ചിരുന്ന വിളിപ്പേരായിരുന്നു ഇത്. 1584-ല്‍ പള്ളിയുടെ വികാരിയായി ചുമതലയേറ്റ 'ഫെനിഷ്യോ' എന്ന വെള്ളക്കാരനായ അച്ചനെ നാട്ടുകാര്‍ സ്നേഹത്തോടെ വിളിച്ചിരുന്നത് വെളുത്തച്ചന്‍ എന്നായിരുന്നു. പിന്നീട് ഈ പേര് സെബസ്ത്യാനോസിനു വന്നുചേരുകയാണുണ്ടായത്!

സെബസ്ത്യാനോസിന്റെ നാമത്തില്‍ കേരളത്തിലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊക്കെ പൈശാചികമായ അനേകം ദുരാചാരങ്ങളുണ്ട്. എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ പള്ളിയിലെ സെബസ്ത്യാനോസിന്റെ സഹോദരിയാണ് തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ പുതിയേടത്തു ഭഗവതി! അതുപോലെതന്നെ, ശബരിമല അയ്യപ്പന്‍റെ ഉറ്റ ചങ്ങാതിയാണ് അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍! ഇത്തരം ആഭാസങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന സഭാധികാരികളെ തെരണ്ടിവാലിന് അടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! പോര്‍ച്ചുഗീസുകരാനായ സെബസ്ത്യാനോസിന് കേരളത്തില്‍ സഹോദരിമാരെ കണ്ടെത്തിയ പൈശാചിക ശക്തികളെ നാം തിരിച്ചറിയണം. പുതിയേടത്തു ഭഗവതിയുടെ വാതില്‍ക്കല്‍ സെബസ്ത്യാനോസിന്റെ പ്രതിമയുമായി കാത്തുനില്‍ക്കുന്ന ആഭാസം, കാഞ്ഞൂര്‍ പള്ളിയിലെ പെരുന്നാളിനു പോയിട്ടുള്ളവര്‍ക്കു കാണാന്‍ കഴിയും. ഇത് സെബസ്ത്യാനോസിന്റെ പേരില്‍ മാത്രം നടക്കുന്ന ആഭിചാരമല്ല; ഗീവര്‍ഗ്ഗീസ് എന്നപേരില്‍ ഒരു അജ്ഞാത 'വിശുദ്ധന്‍' പൗരസ്ത്യസഭയിലുണ്ട്. ഭൂമിയില്‍ ജീവിച്ചിരുന്നിട്ടു പോലുമില്ലാത്ത ഈ വിഗ്രഹത്തിനുമുണ്ട് കേരളത്തില്‍ സഹോദരീസഹോദരന്മാര്‍! ഈ അജ്ഞാതദേവന്റെ പേരില്‍ അമ്പതുകോടി മുടക്കി ഇടപ്പള്ളിയില്‍ പണിതീര്‍ത്തിരിക്കുന്ന ക്ഷേത്രത്തിലെ ഉത്സവത്തിനു കൊടി ഉയര്‍ത്താനുള്ള കൊടിമരം കൊണ്ടുവരുന്നത് ഹനുമാന്റെ അമ്പലത്തില്‍നിന്നാണ്! ഹനുമാനും ഗീവര്‍ഗ്ഗീസും തമ്മിലുള്ള തീവ്രമായ ബന്ധമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ഇതിനൊക്കെ ചൂട്ടുപിടിക്കുന്ന സഭാധികാരികളാണ് ഏറ്റവും അപകടകാരികള്‍! വചനത്തില്‍ ആഴമില്ലാത്ത വിശ്വാസികളെ അബദ്ധങ്ങളില്‍ തളച്ചിടുന്ന അവസ്ഥ ഇതിലൂടെ സംജാതമാകുന്നു.

കാഞ്ഞൂര്‍ പള്ളിയിലും അര്‍ത്തുങ്കല്‍ പള്ളിയിലും മാത്രമല്ല, ക്രിസ്തീയതയുടെ പേരില്‍ ഇന്ത്യയിലുടനീളം നടന്നുവരുന്ന പൈശാചികത തുറന്നുകാണിക്കുന്നതിനുമുമ്പ്, ഇത്തരം ആചാരങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം പരിശോധിക്കേണ്ടത് അനിവാര്യമാകുന്നു. ദൈവവചനത്തിന്റെ വെളിച്ചത്തില്‍ ഒരു അന്വേഷണം നടത്തിയതിനുശേഷം, ഇന്നു ക്രൈസ്തവസഭകള്‍ ആചരിച്ചുകൊണ്ടിരിക്കുന്ന പൈശാചികതയെ വിശകലനം ചെയ്യാം. കാരണം, ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ചുള്ള അവബോധം ഇല്ലാത്തിടത്തോളം, സഭകള്‍ അനുകരിച്ചുകൊണ്ടിരിക്കുന്ന ആചാരങ്ങളിലെ പൈശാചികത തിരിച്ചറിയാന്‍ കഴിയില്ല. ദൈവത്തിന്റെ കല്പനകള്‍ പരിശോധിക്കുമ്പോള്‍ ഒരുകാര്യം ഓര്‍ക്കുക; സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയ്ക്കു മാറ്റമില്ലാത്തതുപോലെ, അവിടുത്തെ നിയമങ്ങള്‍ക്കും മാറ്റമില്ല!

വിജാതിയ അനുകരണം ദൈവത്തോടുള്ള വെല്ലുവിളി!

വിജാതിയരുടെ ആചാരങ്ങളെ അപ്പാടെ അനുകരിക്കുന്നവര്‍, സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയെ വെല്ലുവിളിക്കുകയാണെന്നു തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കു സാധിക്കുന്നില്ല. ദൈവീകനിയമങ്ങള്‍ ഇവരില്‍നിന്നു മറച്ചുവച്ചതാണ് ഇതിനു കാരണം. വൈദീകരുടെ കുപ്പായത്തിനുള്ളില്‍ കയറിപ്പറ്റിയ സാത്താന്റെ ദൂതന്മാരിലൂടെ വഞ്ചിക്കപ്പെടുന്ന വിശ്വാസികള്‍ അനേകരാണ്. സഭയുടെ ശുശ്രൂഷകരെ അധികാരികളായി പരിഗണിച്ചതിലൂടെയാണ് ഈ വന്‍ദുരന്തം വന്നുഭവിച്ചത്. ഇവരുടെ വാക്കുകള്‍ ദൈവത്തിന്റെ വാക്കുകളായി സ്വീകരിക്കണമെന്ന അബദ്ധപഠനം സഭയില്‍ അടിച്ചേല്പിക്കപ്പെട്ടത് ഇന്നോ ഇന്നലെയോ അല്ല. എന്നാല്‍, സൈന്യങ്ങളുടെ ദൈവം നമ്മോടു കല്പിച്ചിരിക്കുന്നത് ഇതിനു വിരുദ്ധമായ കാര്യമാണ്. ഒരു വ്യക്തിയുടെ പദവിയല്ല, ഈ വ്യക്തി ഉയര്‍ത്തുന്ന ആശയമാണ് നാം പരിഗണിക്കേണ്ടത് എന്ന താക്കീത് അവിടുന്ന് നല്‍കിയിട്ടുണ്ട്. ഈ കല്പന ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്‌നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യുവിന്‍. നിങ്ങള്‍ അവിടുത്തെ കല്പനകള്‍ പാലിക്കുകയും വാക്കു കേള്‍ക്കുകയും അവിടുത്തെ സേവിക്കുകയും അവിടുത്തോടു ചേര്‍ന്നു നില്‍ക്കുകയും ചെയ്യണം"(നിയമം: 13; 1- 4).

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയോടു ചേര്‍ന്നു നില്‍ക്കുകയെന്നാല്‍, അവിടുത്തെ കല്പനകളെ ഇടംവലം തിരിയാതെ അനുസരിക്കുകയെന്നതാണ്. അന്യദേവന്മാരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നും വിജാതിയര്‍ തങ്ങളുടെ ദേവന്മാരെ ആരാധിക്കുന്ന രീതികള്‍ അനുകരിക്കരുതെന്നും അവിടുന്ന് കര്‍ശനമായ നിര്‍ദ്ദേശം നമുക്കു നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള അനുകരണങ്ങളിലേക്കു നമ്മെ വശീകരിക്കുന്നവര്‍ എത്ര ഉന്നതരാണെങ്കിലും നാം അവരെ അനുസരിക്കേണ്ടതില്ല. ഇത്തരക്കാര്‍ വധിക്കപ്പെടണമെന്നാണ് തൊട്ടടുത്ത വചനത്തിലൂടെ അറിയിച്ചിരിക്കുന്നത്! അതിനാല്‍ത്തന്നെ, ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഇത്തരം ആളുകളുമായി യാതൊരു സമ്പര്‍ക്കവും അനുവദിച്ചിട്ടില്ല.

വിജാതിയരുടെ ആചാരങ്ങള്‍ അനുകരിക്കരുതെന്ന മുന്നറിയിപ്പിനെ നാം നിസ്സാരമായി കാണരുത്. കാരണം, ഈ താക്കീതിനു പിന്നില്‍ വ്യക്തമായ കാരണമുണ്ട്. ദൈവത്തിനാണ് തങ്ങള്‍ ആരാധന അര്‍പ്പിക്കുന്നതെന്ന ധാരണയില്‍ വിജാതിയര്‍ സേവിക്കുന്ന ദേവന്മാരൊന്നും യഥാര്‍ത്ഥത്തില്‍ ദൈവമല്ല. മാത്രവുമല്ല, ഈ ആരാധാമൂര്‍ത്തികളെല്ലാം പിശാചുക്കളാണെന്നു ബൈബിള്‍ പറയുന്നു. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). പിശാചുക്കളെ ആരാധിക്കുന്നതിനുവേണ്ടി സ്വീകരിക്കുന്ന ആചാരങ്ങള്‍ ദൈവത്തിനു സ്വീകാര്യമാവുകയില്ല എന്ന സത്യം നാം മനസ്സിലാക്കിയിരിക്കണം. വേശ്യാലയത്തിലെ ആചാരങ്ങള്‍ സ്വന്തം ഭവനത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ എത്രയോ ഗുരുതരമായ തിന്മയാണിത്! സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 30, 31). ഇത്രയും കര്‍ശനമായ താക്കീതുകളെ അവഗണിക്കാന്‍ നമ്മേ പരിശീലിപ്പിക്കുന്നവര്‍ ദൈവത്തില്‍നിന്നുള്ളവരല്ലെന്നു നാം തിരിച്ചറിയണം. അല്ലാത്തപക്ഷം, ദൈവത്തിന്റെ കോപം നമ്മുടെമേല്‍ ആളിക്കത്തുകയും നാം നശിച്ചുപോകുകയും ചെയ്യും! ഇത്തരത്തിലുള്ള ദുരാചാരങ്ങളാണ്‌ നമ്മുടെ ജീവിതത്തില്‍ കടന്നുവരുന്ന പല അനര്‍ത്ഥങ്ങളുടെയും കാരണം! ദൈവത്തിനു നിഷിദ്ധങ്ങളായവ നമ്മുടെ വിശ്വാസത്തിലും ആചാരാനുഷ്ഠാനങ്ങളിലും കടന്നുവന്നാല്‍, പരിശുദ്ധനായ ദൈവത്തിനു നമ്മോടുകൂടെ വസിക്കാന്‍ സാധിക്കുകയില്ല.

സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ വാക്കുകള്‍ ശ്രവിക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ: 7; 11, 12). ആദിയിലുണ്ടായിരുന്ന അതേ പരിശുദ്ധിതന്നെ ഇന്നും ദൈവത്തിനുണ്ട്; എന്നും ഉണ്ടായിരിക്കുകയും ചെയ്യും. വിജാതിയരുടെ സ്വന്തമായതും ദൈവത്തിനു നിഷിദ്ധമായതുമായ ആചാരങ്ങള്‍ കവര്‍ന്നെടുക്കുകയും സ്വന്തമെന്ന രീതിയില്‍ അവ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ ഈ വചനം ഓര്‍ത്തിരിക്കുക. ഇന്ന് സകല വിജാതിയരാലും പീഡിപ്പിക്കപ്പെടുന്ന അവസ്ഥ സംജാതമായത് ഈ മോഷണമുതല്‍ കൈവശമിരിക്കുന്നതുകൊണ്ടാണ്. ഈ വചനം ശ്രദ്ധിക്കുക: "ഇസ്രായേലിന്റെ ദൈവമായ യാഹ്‌വെ
 അരുളിച്ചെയ്യുന്നു: ഇസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(ജോഷ്വ: 7; 13).
വിജാതിയ അനുകരണം നിസ്സാരമായി കരുതുന്നവര്‍ തങ്ങളുടെ നാശത്തിനുവേണ്ടി പ്രയത്നിക്കുന്ന വിഡ്ഢികളാണ്! വിജാതിയരുടെ നിലവിളക്ക് സ്വന്തമാക്കി വച്ചിരിക്കുന്ന മോഷ്ടാക്കള്‍ ഇത് അറിഞ്ഞിരിക്കണം!

വിജാതിയര്‍ തങ്ങളുടെ ആരാധനാമൂര്‍ത്തികളെ വിളിച്ചപേക്ഷിക്കുമ്പോള്‍ ഉപയോഗിക്കുന്ന ചില വിശേഷണപദങ്ങളുണ്ട്. ഇന്ത്യയിലെ ദേവീദേവന്മാരോടു ചേര്‍ത്തുവച്ചിരിക്കുന്ന ബഹുമതിപദമാണ് 'ശ്രീ' എന്നത്. ഹിന്ദുമതത്തിലെ ആള്‍ദൈവങ്ങള്‍ക്ക് ഈ പദം രണ്ടുവട്ടം ആവര്‍ത്തിക്കാറുണ്ട്‌. പേരിന് ഐശ്വര്യം നല്‍കാനാണ് ഈ പദം ഉപയോഗിക്കുന്നത്. ആള്‍ദൈവങ്ങളുടെ പേരുകള്‍ക്ക് ഐശ്വര്യം ലഭിക്കണമെങ്കില്‍ രണ്ടുവട്ടമെങ്കിലും ആവര്‍ത്തിക്കണം എന്നതുകൊണ്ടാകാം അങ്ങനെ ചെയ്യുന്നത്. എന്നാല്‍, ചില വിരുതന്മാര്‍ യേഹ്ശുവായുടെ നാമത്തെപ്പോലും വിശുദ്ധീകരിക്കാന്‍ ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നു മനോവയ്ക്കു മനസ്സിലാകുന്നില്ല. 'യേഹ്ശുവാ' എന്ന മഹത്തായ നാമത്തിനുമേല്‍ ഇവരുടെ വിക്രിയകള്‍ നടന്നിട്ടില്ല എന്നത് ആശ്വാസകരമാണ്! എന്നിരുന്നാലും, ദൈവത്തിന്റെ നാമത്തിനുമേല്‍ അലങ്കാരപ്പണികള്‍ നടത്തിക്കൊണ്ട് അവിടുത്തെ പരിശുദ്ധ നാമം മലിനമാക്കിയതിനെ ന്യായീകരിക്കാന്‍ കഴിയില്ല. വിജാതിയരുടെയിടയില്‍ പാര്‍ക്കേണ്ടിവരുമ്പോള്‍ അവരുടെയിടയില്‍ നമ്മുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. എങ്ങനെയാണ് അവിടുത്തെ നാമം അശുദ്ധമാകുന്നതെന്നു നോക്കുക: "നിങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിക്കുന്ന മ്ലേച്ഛവസ്തുക്കള്‍ നിങ്ങള്‍ ഓരോരുത്തരും ദൂരെയെറിഞ്ഞുകളയണം. ഈജിപ്തിലെ വിഗ്രഹങ്ങള്‍വഴി നിങ്ങളിലാരും അശുദ്ധരാകരുത്. ഞാനാണു നിങ്ങളുടെ ദൈവമായ യാഹ്‌വെ. എന്നാല്‍, അവര്‍ എന്നെ ധിക്കരിച്ചു. അവര്‍ എന്റെ വാക്കു കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ആരും തങ്ങളുടെ കണ്ണുകളെ പ്രലോഭിപ്പിച്ചിരുന്ന മ്ലേച്ഛവസ്തുക്കള്‍ ദൂരെയെറിഞ്ഞില്ല. ഈജിപ്തിലെ വിഗ്രഹങ്ങളെ അവര്‍ ഉപേക്ഷിച്ചില്ല. ഈജിപ്തില്‍ വച്ചുതന്നെ എന്റെ ക്രോധം അവരുടെമേല്‍ ചൊരിയണമെന്നും എന്റെ കോപം അവരില്‍ പ്രയോഗിച്ചുതീര്‍ക്കണമെന്നും ഞാന്‍ ചിന്തിച്ചു. എങ്കിലും, ആരുടെയിടയില്‍ അവര്‍ കഴിഞ്ഞുകൂടിയോ, ആരുടെ മധ്യത്തില്‍വച്ച് ഞാന്‍ അവരെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവരുമെന്നു പറഞ്ഞ് എന്നെത്തന്നെ വെളിപ്പെടുത്തിയോ, ആ ജനതയുടെ മുമ്പില്‍ എന്റെ നാമം അശുദ്ധമാകാതിരിക്കാനായി ഞാന്‍ പ്രവര്‍ത്തിച്ചു"(എസെക്കി: 20; 7- 9).

ദൈവത്തിനു നിഷിദ്ധങ്ങളായ മ്ലേച്ഛവസ്തുക്കള്‍ ഒരുവന്‍ സ്വീകരിച്ചാല്‍, അവിടുത്തെ ക്രോധം അവന്റെമേല്‍ ആളിക്കത്തുകയും അവന്‍ നശിക്കുകയും ചെയ്യും. ഒരു ക്രൈസ്തവന്റെമേല്‍ അനര്‍ത്ഥം കടന്നുവരുന്നത് ഒരു വിജാതിയന്‍ കാണുമ്പോള്‍, അപമാനിക്കപ്പെടുന്നത് ക്രൈസ്തവരുടെ ദൈവമാണ്! ഇവന്‍ ഒരു ക്രിസ്ത്യാനിയായിട്ടും ഇവനെ രക്ഷിക്കാന്‍ ഇവന്റെ ദൈവത്തിനു കഴിയുന്നില്ല എന്ന പരിഹാസം തിരിയുന്നത് സത്യദൈവമായ യാഹ്‌വെയുടെ നേരെയായിരിക്കും. അതുവഴി അശുദ്ധമാക്കപ്പെടുന്നത് അവിടുത്തെ പരിശുദ്ധ നാമമാണ്. മ്ലേച്ഛമായത് ആരുടെ കൈവശമിരിക്കുന്നുവോ, അവനെ സമീപിക്കുവാനോ സഹായിക്കുവാനോ ദൈവത്തിനു സാധ്യമല്ല. ഇത്തരത്തില്‍ അരക്ഷിതരായി കഴിയുന്നവരുടെമേല്‍ വന്നുഭവിക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്വം ദൈവത്തിനുമേല്‍ ചുമത്തപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനത്തിനു പോയവര്‍ അപകടത്തില്‍പ്പെടുമ്പോഴും മറ്റും ഇത്തരം ആരോപണങ്ങള്‍ നാം കേട്ടിട്ടുണ്ട്. വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനം നടത്തിയതിനുശേഷം നാഗൂര്‍ സന്ദര്‍ശിക്കുന്ന അനേകരുണ്ട്. വേളാങ്കണ്ണിവരെ വന്ന സ്ഥിതിക്ക് 'നാഗൂര്‍ ദര്‍ഗ' എന്ന ഇസ്ലാമിക തീര്‍ത്ഥാടനകേന്ദ്രവും കൂടി സന്ദര്‍ശിക്കാമെന്നു കരുതുന്നവരുടെ യാത്രയെ തീര്‍ത്ഥാടനം എന്നല്ല, വിനോദയാത്ര എന്ന് വിളിക്കാനാണ് മനോവയ്ക്കിഷ്ടം! ഇവര്‍ നടത്തുന്ന എല്ലാ ആഭാസങ്ങള്‍ക്കും പഴികേള്‍ക്കുന്നത് ദൈവമാണെന്നു നാം മറക്കരുത്. അന്യദേവന്മാരുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത് നിഷിദ്ധമായിരിക്കെ, ദൈവത്തോടു മറുതലിക്കുന്നവര്‍ ശിക്ഷിക്കപ്പെടുന്നത് ദൈവകരത്താലല്ല; മറിച്ച്, ദൈവത്തിന്റെ സംരക്ഷണം ഇല്ലാത്തവരുടെമേല്‍ സാത്താന്‍ വരുത്തുന്ന ദുരന്തമാണിത്‌. ഇതുവഴി ദൈവത്തിന്റെ നാമം അശുദ്ധമാക്കാന്‍ അവന്‍ ശ്രമിക്കുന്നു. ദൈവത്തിന്റെ നിയമത്തെ അവഗണിക്കുന്നവര്‍മൂലമാണ് ഇത്തരത്തില്‍ അവിടുത്തെ നാമം അശുദ്ധമാക്കപ്പെടുന്നത്!

വിജാതിയരുടെ ദേവന്മാര്‍ക്ക് അവര്‍ നല്‍കിയിട്ടുള്ള വിശേഷണപദങ്ങള്‍ സത്യദൈവത്തിനു വിശേഷണമല്ല! അവിടുത്തെ പരിശുദ്ധ നാമത്തിനു കളങ്കമാണ് ഈ വിശേഷണങ്ങള്‍! സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും അറിയപ്പെടേണ്ടതിനായി അവിടുന്ന് വെളിപ്പെടുത്തിയ നാമമായ 'യാഹ്‌വെ' എന്ന നാമത്തെ വികലമാക്കാന്‍ ആരെയും അവിടുന്ന് അനുവദിച്ചിട്ടില്ല. ഈ നാമത്തോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുകയോ കുറവുവരുത്തുകയോ ചെയ്യാന്‍ പാടില്ല! അങ്ങനെ ചെയ്‌താല്‍ അത് അവിടുത്തെ നാമത്തെ അശുദ്ധമാക്കുന്നതിനു തുല്യമാണ്!

അന്യദേവന്മാരുടെ നാമം നിങ്ങള്‍ സ്മരിക്കരുത്!

"അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13). സത്യദൈവത്തെ അസഹ്യപ്പെടുത്തുന്ന കാര്യമായതുകൊണ്ടാണ്‌ അവിടുന്ന് ഇപ്രകാരം കല്പിച്ചത്! അന്യദേവന്മാരുടെ നാമം സ്മരിക്കുകയോ അധരങ്ങളില്‍ അത് ഉരുവിടുകയോ ചെയ്യുന്നവര്‍ തങ്ങള്‍ക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു. അന്യദേവന്മാരുടെ നാമങ്ങള്‍ സ്മരിക്കപ്പെടുന്നതിലൂടെയും അവരുടെ നാമങ്ങളെക്കുറിച്ചു സംസാരിക്കുന്നതിലൂടെയും എങ്ങനെയാണ് നാശമുണ്ടാകുന്നതെന്നു നമുക്കു പരിശോധിക്കാം.

ആദിയില്‍ ഉണ്ടായ ശബ്ദം മുതല്‍ ഈ പ്രപഞ്ചത്തില്‍ ഇന്നുവരെ മുഴങ്ങിയിട്ടുള്ള ഓരോ ശബ്ദത്തിന്റെയും തരംഗങ്ങളും നശിക്കാതെ നിലനില്‍ക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കും മുന്‍പ് ഇവിടെ ജീവിച്ചിരുന്ന മനുഷ്യര്‍ സംസാരിച്ച വാക്കുകളെല്ലാം ഈ പ്രപഞ്ചത്തില്‍ത്തന്നെ നിലനില്‍ക്കുന്നുവെന്നാണ് ശാസ്ത്രം പറയുന്നത്. ഈ ശബ്ദങ്ങളെ വീണ്ടും പുനര്‍ജനിപ്പിക്കാന്‍ സാധിക്കുമെന്നും ശാസ്ത്രം അവകാശപ്പെടുന്നു. അങ്ങനെയെങ്കില്‍, യേഹ്ശുവായുടെ പ്രസംഗങ്ങള്‍, അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെട്ട അതേ ശബ്ദത്തിത്തന്നെ വീണ്ടും കേള്‍ക്കാന്‍ സാധിക്കും. അതായത്, ഇന്നുവരെയുണ്ടായിട്ടുള്ള എല്ലാ ശബ്ദങ്ങളും ഈ പ്രപഞ്ചം 'റിക്കോര്‍ഡ്' ചെയ്തു വച്ചിട്ടുണ്ട്. അതിനെ വേര്‍തിരിക്കാനുള്ള സാങ്കേതികത്വം യാഥാര്‍ത്ഥ്യമായാല്‍, ഹോറെബ് മലയില്‍വച്ച് ഇസ്രായേല്‍ജനത്തോടു യാഹ്‌വെ ഇടിമുഴക്കത്തില്‍ സംസാരിച്ചതുപോലും നമുക്കു കേള്‍ക്കാന്‍ സാധിക്കും. ബൈബിളിലെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "എന്നാല്‍, യാഹ്‌വെയുടെ വചനം നിത്യം നിലനില്‍ക്കുന്നു. ആ വചനം തന്നെയാണു നിങ്ങളോടു പ്രസംഗിക്കപ്പെട്ട സുവിശേഷം"(1 പത്രോ: 1; 25). ഏശയ്യാ പ്രവാചകന്റെ വാക്കുകള്‍ നോക്കുക: "യാഹ്‌വെയുടെ ശ്വാസമേല്‍ക്കുമ്പോള്‍ പുല്ലു കരിയുകയും പുഷ്പം വാടിപ്പോവുകയും ചെയ്യും; മനുഷ്യന്‍ പുല്ലുമാത്രം! പുല്ലു കരിയുന്നു; പുഷ്പം വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമാകട്ടെ എന്നേക്കും നിലനില്‍ക്കും"(ഏശയ്യാ: 40; 7, 8). യേഹ്ശുവായുടെ വാക്കുകള്‍ക്കൂടി ശ്രദ്ധിക്കുക: "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല"(മത്താ: 24; 35). ദൈവത്തിന്റെ വചനത്തിനു നാശം സംഭവിക്കാത്തതുപോലെതന്നെ, മനുഷ്യര്‍ പറയുന്ന ഓരോ വാക്കുകള്‍ക്കും മരണമില്ല. ഇക്കാരണത്താലാണ് യേഹ്ശുവാ ഇപ്രകാരം ഓര്‍മ്മപ്പെടുത്തിയത്‌: "ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ത്ഥവാക്കിനും വിധിദിവസത്തില്‍ കണക്കുകൊടുക്കേണ്ടിവരും"(മത്താ:12; 36).

വാക്കുകള്‍ക്ക് ജീവനുള്ളതുകൊണ്ടുതന്നെ, ഇക്കാലമത്രയും നാം പറഞ്ഞിട്ടുള്ള വാക്കുകള്‍ നമുക്കു ചുറ്റും വലയം തീര്‍ക്കുന്നു! ആരുടെയെങ്കിലും നാവില്‍നിന്ന് അന്യദേവന്മാരുടെ നാമം പുറപ്പെടുമ്പോള്‍, അവരുടെ ചുറ്റും ആ നാമത്തിന്റെ അശുദ്ധി നിറഞ്ഞുനില്‍ക്കും. ഈ അവസരത്തില്‍ ദൈവത്തിന് ഇവരോടൊപ്പം വസിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ, ഇവരുടെ പ്രാര്‍ത്ഥനകള്‍ ദൈവം സ്വീകരിക്കുകയില്ല. ദൈവത്തെയും ഇവരെയും തമ്മില്‍ അകറ്റിനിര്‍ത്തുന്ന അശുദ്ധിയായി അന്യദേവന്മാരുടെ നാമങ്ങള്‍ നിലകൊള്ളുന്നു. ഇത്തരം നാമങ്ങള്‍ സ്മരിക്കുമ്പോഴും ഇതുതന്നെയാണു സംഭവിക്കുന്നത്! അന്യദേവന്മാരുടെ മ്ലേച്ഛനാമങ്ങള്‍ സ്മരിക്കുന്നതിലൂടെ, ദൈവത്തിന് ഇവരില്‍ വസിക്കാന്‍ കഴിയാതെവരും. കാരണം, അശുദ്ധിയില്‍ വസിക്കാന്‍ ദൈവത്തിനു സാധിക്കുകയില്ല. ദൈവത്തിന്റെ വചനം നമുക്കു നല്‍കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: "നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍, നാളെ നിങ്ങളുടെ ഇടയില്‍ യാഹ്‌വെ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും"(ജോഷ്വ:3;5). ദൈവത്തിന് നമ്മുടെയിടയില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അവിവാര്യമായ ഘടകമാണു നമ്മുടെ വിശുദ്ധി. ബൈബിള്‍ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "വിശുദ്ധി കൂടാതെ ആര്‍ക്കും യാഹ്‌വെയെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല"(ഹെബ്രാ:12; 14). ദൈവത്തെ ദര്‍ശിക്കുന്നതിനു വിഘാതമായി നിലകൊള്ളുന്ന അശുദ്ധിയാണ് അന്യദേവന്മാര്‍! ഇവറ്റകളുടെ സാമീപ്യത്തില്‍നിന്നു വിടുതല്‍ നേടിയാല്‍ മാത്രമേ ദൈവത്തിനു നമ്മുടെ ജീവിതത്തില്‍ ഇടപെടാന്‍ സാധിക്കുകയുള്ളൂ. ഈ വചനം നോക്കുക: "അവര്‍  യാഹ്‌വെയെ വിളിച്ചപേക്ഷിക്കും. അവിടുന്ന് മറുപടി നല്‍കുകയില്ല. അവരുടെ ദുഷ്കര്‍മ്മങ്ങള്‍ നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖം മറച്ചുകളയും"(മിക്കാ:3; 4).

വിജാതിയതയുമായോ വിഗ്രഹങ്ങളുമായോ യാതൊരു ബന്ധവും ദൈവജനത്തിന് അനുവദിച്ചിട്ടില്ല. പഴയനിയമത്തില്‍ മാത്രം അനുശാസിച്ചിട്ടുള്ള നിയമമാണ് ഇതെന്നു കരുതുന്ന അനേകരുണ്ട്. എന്നാല്‍, പുതിയനിയമത്തില്‍ എന്താണു പ്രഖ്യാപിച്ചിരിക്കുന്നതെന്നു നോക്കുക: "നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്?പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? മ്ശിഹായ്ക്ക് ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയുംചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2 കോറി: 6; 14- 18). പഴയനിയമത്തിലെ ദൈവംതന്നെയാണ് പുതിയനിയമത്തിലെയും ദൈവം! ആയതിനാല്‍, ആദിയും അന്തവുമായ ദൈവത്തിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "പോകുവിന്‍, പോകുവിന്‍, അവിടെനിന്ന് കടന്നുപോകുവിന്‍. അശുദ്ധ വസ്തുക്കളെ സ്പര്‍ശിക്കരുത്. യാഹ്‌വെയുടെ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍നിന്ന് ഓടിയകലുവിന്‍. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍"(ഏശയ്യാ: 52; 11).

വിജാതിയ ആചാരങ്ങളുടെ എച്ചിലുകള്‍ ചുമന്നുനടക്കുന്നവര്‍ സത്യദൈവത്തെ അറിയാന്‍ ശ്രമിക്കുക. എന്തെന്നാല്‍, അവിടുത്തേക്ക്‌ നിഷിദ്ധമായവ സ്വന്തമാക്കി വച്ചിരിക്കുന്നിടത്തോളം നമ്മുടെ ബലികളിലും കാഴ്ചകളിലും അവിടുന്നു സംപ്രീതനാകുകയില്ല! അന്യദേവന്മാരുടെ നാമം സ്മരിക്കരുത് എന്ന കല്പന നിലനില്‍ക്കുമ്പോള്‍, ഈ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ കാരണമാകുന്ന എന്തെങ്കിലും നമ്മിലുണ്ടോ എന്ന് ആത്മശോധന ചെയ്യേണ്ടിയിരിക്കുന്നു. വിജാതിയ ആചാരങ്ങള്‍ പേറിനടക്കുന്നവരുടെ സ്മരണകളില്‍ അന്യദേവന്മാര്‍ കടന്നുവരും എന്നകാര്യത്തില്‍ തര്‍ക്കമില്ല. നിലവിളക്കും രുദ്രാക്ഷമാലയും ചെണ്ടമേളവുമൊക്കെ വിജാതിയ ദേവന്മാരുടെ ഓര്‍മ്മകള്‍ ജനിപ്പിക്കുന്നവയാണ്. ക്രൈസ്തവ ആരാധനാലയങ്ങളില്‍ നടത്തുന്ന പെരുന്നാളുകളില്‍ വിജാതിയത ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. വിമോചനം സാധ്യമല്ലാത്ത വിധത്തില്‍ ആധിപത്യമുറപ്പിച്ച പൈശാചിക ആചാരങ്ങളാണ് ഇന്ത്യയിലെ ക്രൈസ്തവര്‍ നേരിടുന്ന ഏറ്റവും വലിയ ദുരന്തം! അന്യദേവന്മാരുടെ സ്മരണകള്‍ ഉണര്‍ത്തുന്ന സകലതിനെയും നീക്കിക്കളയാന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍, നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തു മാത്രമായി അപ്പസ്തോലിക സഭകള്‍ അധഃപതിക്കും!

ഹൈന്ദവര്‍ ചെയ്യുന്നതെല്ലാം അതേപടി അനുകരിക്കുക മാത്രമല്ല, തങ്ങളുടെ ഈ പൈശാചികതയെ ഇവര്‍ വചനം ഉപയോഗിച്ചു ന്യായീകരിക്കുകയും ചെയ്യുന്നു. വിജാതിയര്‍ ആരാധിക്കുന്നത് പിശാചുക്കളെയാണെന്നു പറയാനുള്ള ധൈര്യം പൗലോസിനും മറ്റ് അപ്പസ്തോലന്മാര്‍ക്കും ഉണ്ടായിരുന്നു. അപ്പസ്തോലിക സഭയിലെ ഇന്നത്തെ മേലാളന്മാര്‍ക്ക് ഈ സത്യം വിളിച്ചുപറയാനുള്ള ചങ്കുറ്റമുണ്ടോ? സത്യം പറയുന്ന ആത്മീയമനുഷ്യരെ വിജാതിയര്‍ക്ക് ഒറ്റിക്കൊടുക്കുന്ന യൂദാസുമാരാണ് ഇന്ന് സഭകളുടെ അമരത്തു കയറിയിരിക്കുന്നത്! ഇത്തരം മേലാളന്മാരുടെ ബന്ധനത്തില്‍നിന്നു വിടുതല്‍ നേടുകയും, ദൈവവചനത്തെ ഭയത്തോടും വിറയലോടും കൂടെ സമീപിക്കുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ നാശം സമീപിച്ചുകഴിഞ്ഞുവെന്ന് തിരിച്ചറിഞ്ഞുകൊള്ളുക!

ഹിന്ദുക്കളുടെ ഉത്സവങ്ങളെയൊക്കെ സാംസ്കാരിക ആഘോഷങ്ങളായി പരിഗണിക്കുന്ന അവസ്ഥ നിലവിലുണ്ട്. തിരുവമ്പാടി, പാറമ്മേക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലെ ദുര്‍മ്മൂര്‍ത്തികള്‍ക്കുവേണ്ടി മത്സരിച്ചു നടത്തുന്ന ഉത്സവമാണ് തൃശൂര്‍പൂരം! ഇത് തൃശൂരുകാരുടെ മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ സാംസ്കാരിക ആഘോഷമാക്കി മാറ്റി. പുലിക്കളിയും ആറന്മുള വള്ളംകളിയും സാംസ്കാരിക ആഘോഷങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചു. വിവരക്കേടിന്റെ പൂര്‍ണ്ണതയായ ഓണത്തെ ദേശീയ ഉത്സവമാക്കിയതും പൈശാചികതയുടെ ഭാഗമാണ്! ശബരിമലയില്‍ നടക്കുന്ന പൈശാചികതയെ സാംസ്കാരിക ആഘോഷമായി പ്രഖ്യാപിക്കാനുള്ള സാധ്യതയും വിദൂരത്തല്ല! ദൈവമക്കളുടെ ഹൃദയങ്ങളില്‍ അന്യദേവന്മാരുടെ സ്മരണയുണര്‍ത്താന്‍ സാധ്യമായതൊക്കെ സാത്താന്‍ ചെയ്യുന്നുണ്ട്. ഈ സാത്താന്റെ ആജ്ഞാനുവര്‍ത്തികളില്‍ ചിലര്‍ ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയതിന്റെ പരിണിതഫലമാണ് ഇന്നും നാം കാണുന്നത്! കാവിവേഷവും രുദ്രാക്ഷവുമായി പ്രത്യക്ഷപ്പെടുന്ന ചില ഇടയന്മാരെ കാണുമ്പോള്‍, വിശ്വാസികളുടെ ചിന്തകളില്‍ അന്യദേവന്മാര്‍ കടന്നുവരുന്നുവെങ്കില്‍ അത് വലിയ ഇടര്‍ച്ചതന്നെയാണ്. രാമായണമാസം ആശംസിക്കാന്‍ സഭാവസ്ത്രത്തില്‍ ഉപവിഷ്ടനാകുന്ന ക്ളിമ്മീസും മറ്റു വൈദീകകോമരങ്ങളും ഇത് തിരിച്ചറിയണം! ഇത്തരം ആഭാസങ്ങള്‍ കാട്ടിക്കൂട്ടുമ്പോഴും അമൃതാനന്തമയിയെ ആലിംഗനം ചെയ്തുകൊണ്ടുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും വിശ്വാസികളുടെ ചിന്തകളില്‍ ഉണരുന്നത് യേഹ്ശുവായുടെ നാമമല്ല; പിശാചിന്റെ ഓര്‍മ്മകളാണ്!

മകരവിളക്കും മകരം പെരുന്നാളും!

യേഹ്ശുവായുടെ നാമത്തെപ്രതി രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിനോടുള്ള എല്ലാ ആദരവും നിലനിത്തിക്കൊണ്ടു മനോവ പറയുകയാണ്‌: അര്‍ത്തുങ്കല്‍ പള്ളിയിലും കാഞ്ഞൂര്‍ പള്ളിയിലും പ്രതിഷ്ഠിച്ചിരിക്കുന്ന രൂപവുമായി ഈ വിശുദ്ധനു യാതൊരു ബന്ധവുമില്ല. ഈ രണ്ടു പള്ളികളിലും സ്ഥാപിച്ചിരിക്കുന്നത് ശബരിമല അയ്യപ്പനുമായി ബന്ധമുള്ള ഏതോ മൂര്‍ത്തിയെയാണ്! കാരണം, ഈ രണ്ടു പ്രതിഷ്ഠകള്‍ക്കും അയ്യപ്പനുമായി വളരെയടുത്ത ബന്ധം കാണാന്‍ കഴിയും. ശബരിമലയില്‍ വിളക്കു തെളിയിക്കുമ്പോള്‍ ആകാശത്തു വട്ടമിട്ടു പറക്കുന്ന ശ്രീകൃഷ്ണപ്പരുന്തിനെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. കാഞ്ഞൂര്‍ പള്ളിയിലെ മൂര്‍ത്തിയെ എഴുന്നള്ളിക്കുമ്പോഴും ഈ പരുന്ത് ആകാശത്തു വട്ടമിട്ടു പറക്കാറുണ്ട്! അതുപോലെതന്നെ, അര്‍ത്തുങ്കലിനു സമീപത്തുള്ളവര്‍ ശബരിമല ദര്‍ശനം കഴിഞ്ഞു തിരികെവരുമ്പോള്‍ അവരുടെ രുദ്രാക്ഷമാലകള്‍ സമര്‍പ്പിക്കുന്നത് അര്‍ത്തുങ്കല്‍ വെളുത്തച്ചനാണ്! കാഞ്ഞൂര്‍ പള്ളിയിലെ മൂര്‍ത്തിയും സമീപത്തുള്ള പുതിയേടത്തു ഭഗവതിയും തമ്മില്‍ സഹോദരീസഹോദരന്മാരാണെന്നും പറയപ്പെടുന്നുണ്ട്. ഇതെല്ലാം ചേര്‍ത്തുവച്ചു നോക്കുമ്പോള്‍, പോര്‍ച്ചുഗീസുകാരനായ വിശുദ്ധ സെബസ്ത്യാനോസുമായി യാതൊരു ബന്ധവും ഈ മൂര്‍ത്തികളില്‍ കാണുന്നില്ല.

കാഞ്ഞൂര്‍ പള്ളിയിലെ പ്രതിമ സംസാരിച്ചിട്ടുണ്ടെന്നാണ് ഐതീഹ്യം! ഇതു സത്യമാണെങ്കില്‍ ഒരുകാര്യം വ്യക്തമാണ്; ഈ പള്ളിയില്‍ ഇരിക്കുന്ന മൂര്‍ത്തികള്‍ക്കു ക്രിസ്തീയതയുമായി ഒരു ബന്ധവുമില്ല. കാരണം, സംസാരിക്കുന്ന പ്രതിമയെക്കുറിച്ചു ബൈബിള്‍ നല്‍കുന്ന വെളിപ്പെടുത്തല്‍ ഇതാണ്: "മൃഗത്തിന്റെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍ വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊണ്ടു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്റെ പ്രതിമയുണ്ടാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു. മൃഗത്തിന്റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്കു സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേണ്ടിയായിരുന്നു അത്"(വെളി: 13; 14, 15). ക്രൈസ്തവ ആരാധനാലയങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിമകളും രൂപങ്ങളും ആരാധിക്കുവാനുള്ളതല്ല. ഇവയ്ക്കു ജീവനുണ്ടെന്നോ ഈ പ്രതിമകളില്‍ ഏതെങ്കിലും വിശുദ്ധര്‍ കുടിയിരിക്കുന്നുവെന്നോ ചിന്തിക്കുവാന്‍ പാടില്ല. വിശുദ്ധരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുക എന്നതില്‍ക്കവിഞ്ഞ് എന്തെങ്കിലും പരിഗണന ഈ രൂപങ്ങള്‍ക്കു നല്‍കുന്നുവെങ്കില്‍, അത് ക്രിസ്തീയവിരുദ്ധവും വിഗ്രഹാരാധയ്ക്കു തുല്യവുമാണ്! യേഹ്ശുവായോ അവിടുത്തെ നാമത്തില്‍ വിശുദ്ധിപ്രാപിച്ചവരോ ഏതെങ്കിലും പ്രതിമകളില്‍ ആവസിക്കുന്നില്ല. അതുകൊണ്ടുതന്നെ, ഈ പ്രതിമകള്‍ സംസാരിച്ചുവെങ്കില്‍ സൂക്ഷിക്കണം!

ശബരിമലയില്‍ മകരവിളക്ക് ആഘോഷിക്കുന്നതുപോലെ, അര്‍ത്തുങ്കലില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന ഒന്നാണ് മകരം പെരുന്നാള്‍! ശബരിമലയിലും മറ്റു ഹൈന്ദവ ക്ഷേത്രങ്ങളിലും നടതുറക്കല്‍, നടയടയ്ക്കല്‍ തുടങ്ങിയ ചടങ്ങുകള്‍ നടക്കുന്നതിനെക്കുറിച്ചു നാം കേട്ടിട്ടുണ്ട്. അര്‍ത്തുങ്കല്‍ പള്ളിയിലും ഈ ആഭാസം നടക്കുന്നുവെന്നതാണ് നാം ജാഗ്രതയോടെ മനസ്സിലാക്കേണ്ടത്. ഈ പള്ളിയില്‍ ഇരിക്കുന്നത് വെറും പൂഴിയില്‍ത്തീര്‍ത്ത പ്രതിമയാണെന്ന യാഥാര്‍ത്ഥ്യത്തില്‍നിന്ന്, വിജാതിയരുടെ വിഗ്രഹങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തുന്നത് പൈശാചികമായ പ്രവര്‍ത്തിയാണ്. വിജാതിയരുടെ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ വീഴുന്ന പണത്തിന്റെ ബാഹുല്യംകണ്ട് ആര്‍ത്തിപൂണ്ട ചില ക്രൈസ്തവ മേലാളന്മാരുടെ കുബുദ്ധിയാണ് നാം തിരിച്ചറിയേണ്ടത്! ദൈവജനത്തെ പാപത്തിലേക്കു നയിക്കുന്ന ഇത്തരം ദുരാചാരങ്ങള്‍ കാണുമ്പോള്‍ ഈ വചനം ഓര്‍ക്കുക: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു"(ഹോസിയാ: 4; 8). പാപം ഒരു വരുമാനസ്രോതസായി പരിഗണിക്കുന്ന അശുദ്ധര്‍ സഭകളില്‍ നുഴഞ്ഞുകയറിയിരിക്കുന്നു. സഭകളുടെ സംവീധാനങ്ങളെല്ലാം ഇവരുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു! അന്യദേവന്മാര്‍ക്കുവേണ്ടി അവരുടെ സേവകര്‍ നടത്തുന്ന ആഘോഷങ്ങളെ അനുകരിച്ചുകൊണ്ട്, സത്യദൈവത്തിന് തിരുനാളുകള്‍ നടത്തുന്നവര്‍ ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളുടെ ആഘോഷങ്ങളോട് എനിക്കുവെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല"(ആമോസ്: 5; 21).

ശബാത്ത് ആചരിക്കുന്നതും തിരുനാളുകള്‍ ആഘോഷിക്കുന്നതും വിജാതിയരുടെ ആചാരങ്ങളെ കടമെടുത്താകുമ്പോള്‍ അതു ദൈവത്തിനു പ്രീതികരമല്ല. അര്‍ത്തുങ്കല്‍ പള്ളിയിലും കാഞ്ഞൂര്‍ പള്ളിയിലും മാത്രമല്ല ഈ ആഭാസങ്ങള്‍ അരങ്ങേറുന്നത്. മാഹിയിലെ അമ്മ ത്രേസ്യയുടെ പള്ളിയില്‍ നടത്തുന്ന ശയനപ്രദക്ഷിണം ക്രിസ്തീയമാണെന്നു കരുതാന്‍ മനോവയ്ക്കു കഴിയില്ല. ശയനപ്രദക്ഷിണം, ശരീരത്തില്‍ മുറിവേല്‍പ്പിക്കല്‍, തുലാഭാരം തുടങ്ങിയവയൊന്നും ക്രിസ്തീയമല്ല. വിഗ്രഹങ്ങള്‍ക്കു മുന്‍പില്‍ അവയുടെ സേവകര്‍ നടത്തുന്ന ആഭാസങ്ങളെ അനുകരിക്കുമ്പോള്‍, സത്യദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: "വ്യര്‍ത്ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും ശബാത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞ ആഘോഷങ്ങള്‍ എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും ആഘോഷങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു"(യേശൈയാഹ്: 1; 13, 14). യാഹ്‌വെയുടെ വാക്കുകള്‍ക്കു വിലകൊടുക്കാതെ സഭാധികാരികള്‍ അഴിഞ്ഞാടുന്നതു പണവും ലോകത്തിന്റെ അംഗീകാരങ്ങളും സ്വപ്നംകണ്ടുകൊണ്ടാണ്! കൊരട്ടിമുത്തിക്ക് തുലാഭാരം നടത്തുന്നതിനെതിരെ മനോവ ഒരിക്കല്‍ പ്രതികരിച്ചിരുന്നു. ഒരു സുറിയാനിപ്പള്ളിയില്‍ നടത്തുന്ന തുലാഭാരത്തിന്റെയും മറ്റിതര ആഭാസങ്ങളുടെയും ചിത്രങ്ങള്‍ കാണേണ്ടവര്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക! തുലാഭാരം മാത്രമല്ല, അരവണപ്പായസത്തിനു ബദലായി നേര്‍ച്ചപ്പായസം ടിന്നിലാക്കി വില്‍ക്കുന്നതും ഈ സുറിയാനിപ്പള്ളിയിലാണ്!

2016 ജനുവരി 10 മുതല്‍ 27 വരെ ആയിരുന്നു അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ തിരുനാള്‍ മഹോത്സവം അരങ്ങേറിയത്. മനോവയ്ക്കു ലഭിച്ച തിരുനാള്‍ നോട്ടീസിലെ വിവരങ്ങള്‍ ഇവിടെ കുറിക്കാം. ജനുവരി പത്തിനു വൈകിട്ട് ഏഴുമണിക്കാണ് കൊടികയറ്റം. ജനുവരി പതിനെട്ടാം തിയ്യതി രാവിലെ അഞ്ചിന് 'അദ്ഭുത തിരുസ്വരൂപ നടതുറക്കല്‍'! 27 - നു രാത്രി പന്ത്രണ്ടു മണിക്ക് 'തിരുനട' അടയ്ക്കുന്നതുവരെ ഭക്തര്‍ക്ക് ഭഗവാനെ ദര്‍ശിക്കാം. 'നാണമില്ലാത്തവന്റെ ആസനത്തില്‍ ആല് കിളിര്‍ത്താല്‍...' എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ലാണ് ഇവിടെ ഓര്‍മ്മവരുന്നത്! അര്‍ത്തുങ്കലിലെ മാഹാത്മ്യം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. അടിമവയ്ക്കല്‍, അമ്പ് എഴുന്നള്ളിക്കല്‍, പിടിപ്പണം, മുത്തുക്കുട നേര്‍ച്ച, ആള്‍രൂപം നേര്‍ച്ച തുടങ്ങിയ പാപങ്ങളിലൂടെയും പണം സമ്പാദിക്കുന്നുണ്ട്! നോട്ടീസില്‍ എഴുതിവച്ചിരിക്കുന്ന പൈശാചികത എന്തൊക്കെയാണെന്നു വിശ്വാസികള്‍ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. ആയതിനാല്‍, പെരുന്നാള്‍ നോട്ടീസിന്റെ പൂര്‍ണ്ണരൂപം ഇവിടെ ചേര്‍ക്കുകയാണ്.

'ഹൈന്ദവക്ഷേത്രങ്ങളില്‍ നിന്നുയരുന്ന ശംഖ് നാദവും, മുസ്ലീംപള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളികളും, ക്രിസ്ത്യന്‍ ദൈവാലയങ്ങളില്‍ നിന്നുയരുന്ന മണിനാദവുംകൊണ്ട് മുഖരിതമായ മഹത്തായ ഭാരതഭൂമിയില്‍ എല്ലാ മതവിശ്വാസികളും തൊഴുകൈകളോടെ എത്തിച്ചേരുന്ന ഒരു പുണ്യഭൂമിയാണ്‌ അര്‍ത്തുങ്കല്‍ ബസിലിക്ക. അയ്യപ്പസന്നിധിയിലും, വാവര് നടയിലും തൊഴുതു വണങ്ങി, അര്‍ത്തുങ്കല്‍ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ സന്നിധിയില്‍ എത്തി, വൃതാനുഷ്ഠാനത്തിന്റെ മാലയൂരി പ്രണാമമര്‍പ്പിക്കുന്ന 'ഈശ്വരഭക്തരും', അവരോടുചേര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തുന്ന ഈശ്വരവിശ്വാസികളും, ലോകത്തോടുതന്നെ വിശ്വസാഹോദര്യത്തിന്റെ മഹത്തായ സന്ദേശവും, എല്ലാവരും ഒരേ ദൈവത്തിന്റെ മക്കളാണെന്നുമുള്ള 'സത്യവും' പ്രഘോഷിക്കുകയാണ്.' മുന്നൂറ്റിയെഴുപതാമത് മകരം പെരുന്നാളിന്റെ നോട്ടീസാണ് നാമിവിടെ വായിച്ചത്. ക്രിസ്റ്റഫര്‍ എം അര്‍ത്ഥശേരില്‍ എന്ന മനുഷ്യനാണ് ഈ പള്ളിയിലെ വികാരി. ഇയാളുടെ പേരില്‍ത്തന്നെയാണ്‌ നോട്ടീസ് ഇറങ്ങിയിരിക്കുന്നതും. കത്തോലിക്കാസഭയുടെ അകത്തളങ്ങളില്‍ കയറിക്കൂടിയിരിക്കുന്ന പിശാചിന്റെ വിശ്വരൂപമാണ് ഈ നോട്ടീസിലൂടെ വെളിവാക്കപ്പെടുന്നത്! അയ്യപ്പനെ ദൈവമായി പ്രഖ്യാപിക്കുന്ന ഈ മനുഷ്യനു പട്ടം നല്‍കിയത് ആരാണെന്ന് മനോവയ്ക്കറിയില്ല. എന്നാല്‍, ഒരുകാര്യം മനോവയ്ക്കറിയാം. എന്തെന്നാല്‍, ദൈവത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു വ്യക്തിയല്ല ഈ വൈദീകവേഷധാരി! ഇയാള്‍ പുറത്തിറക്കിയ ഈ നോട്ടീസിലെ ഓരോ വരികളിലും നിറഞ്ഞുനില്‍ക്കുന്ന പൈശാചികത തിരിച്ചറിയണമെങ്കില്‍, ദൈവത്തെക്കുറിച്ചും ദൈവവചനത്തെക്കുറിച്ചുമുള്ള അവബോധം അനിവാര്യമാണ്. ശബരിമലയിലെ അയ്യപ്പനടക്കം വിജാതിയര്‍ സേവിക്കുന്ന എല്ലാ ദേവന്മാരും പിശാച്ചുക്കളാണെന്നു വെളിപ്പെടുത്തിയിരിക്കുന്നത് ബൈബിളിലാണ്. വിജാതിയരുടെ ദേവന്മാരെ ദൈവമായി പരിഗണിക്കുകയെന്നാല്‍, ബൈബിളിനെ നിഷേധിക്കുക എന്നാണര്‍ത്ഥം! (പെരുന്നാള്‍ നോട്ടീസ്)

വിജാതിയരുടെ ദേവന്മാര്‍ പിശാചുക്കളാണെന്നു സമ്മതിക്കാന്‍ ഇവര്‍ തയ്യാറാകുകയില്ലെന്നും നമുക്കറിയാം. ചാത്തനെപ്പോലും ഭഗവാന്‍ എന്നു വിളിക്കുന്നവര്‍ക്ക് സകലതും ദൈവങ്ങളാണ്. എന്നാല്‍, ഇവരുടെ സന്തോഷത്തിനുവേണ്ടിയല്ല ക്രിസ്ത്യാനി പ്രവര്‍ത്തിക്കേണ്ടത്. വിജാതിയരുടെ ദേവന്മാര്‍ക്കു മഹത്വം നല്‍കിക്കൊണ്ടല്ല ക്രിസ്തീയത വളര്‍ന്നതെന്നും നാം മനസ്സിലാക്കണം. സത്യദൈവത്തെയും വിജാതിയരുടെ വിഗ്രഹങ്ങളെയും സമന്വയിപ്പിക്കാന്‍ ക്രിസ്റ്റഫര്‍ എന്ന വൈദീകവേഷധാരി ശ്രമിക്കുമ്പോള്‍, അര്‍ത്തുങ്കല്‍ ഇടവകയിലെ ദൈവജനത്തെ സാത്താന്റെ അടിമകളാക്കി മാറ്റുകയാണ് ഇവന്‍ ചെയ്യുന്നത്. പിശാചുക്കള്‍തന്നെയായ അന്യദേവന്മാരെ സേവിക്കുന്നവര്‍ ദൈവത്തിന്റെ മക്കളാണെന്ന അബദ്ധ സിദ്ധാന്തത്തിന്റെ  വക്താവായി ക്രിസ്റ്റഫര്‍ അധഃപതിച്ചതിലൂടെ, ഇയാള്‍ ദൈവത്തിന്റെ മകനല്ല എന്ന വസ്തുത സ്വയം പ്രഖ്യാപിച്ചു. എന്തെന്നാല്‍, ഒരുവന്‍ ദൈവത്തിന്റെ മകനായി മാറുന്നത് യേഹ്ശുവായിലൂടെ മാത്രമാണ്. യേഹ്ശുവായെ ഏകരക്ഷകനായി വിശ്വസിക്കുകയും, ഈ വിശ്വാസം ലോകത്തോടു പ്രഖ്യാപിക്കുകയും ചെയ്യുന്നതിലൂടെയാണ് ഒരുവന്‍ ദൈവപൈതലായി മാറുന്നത്. വചനം ശ്രദ്ധിക്കുക: "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ പേരില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി"(യോഹ: 1; 12). അതായത്, ജന്മംകൊണ്ട് ആരും ദൈവമക്കളല്ല; മറിച്ച്, യേഹ്ശുവായിലുള്ള വിശ്വാസംവഴി പ്രാപിക്കേണ്ട ഒന്നാണ് ഈ മഹത്തായ പദവി! ഈ യാഥാര്‍ത്ഥ്യത്തെ അവഗണിക്കുന്ന ആരും ദൈവത്തിന്റെ മക്കളല്ല! കത്തോലിക്കാസഭയില്‍ കടന്നുകൂടിയ പൈശാചിക വ്യക്തിത്വങ്ങളുടെ പ്രതിനിധി മാത്രമാണ് ക്രിസ്റ്റഫര്‍! ലോകത്തെ ഒന്നടങ്കം നാശത്തില്‍ പതിപ്പിക്കാന്‍ ശക്തിയുള്ള പൈശാചിക ആശയങ്ങള്‍ കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും കയറിക്കൂടിയിട്ടുണ്ട്.

അര്‍ത്തുങ്കല്‍ പള്ളിയിലെ വികാരിയായി ജീവിക്കുന്ന ക്രിസ്റ്റഫറിന് ഒരു പൈശാചിക വിനോദംകൂടിയുണ്ട്. ശബരിമലയില്‍ പോയി സാത്താനെ വണങ്ങി തിരിച്ചുവരുന്നവരുടെ രുദ്രാക്ഷമാലകള്‍ സൂക്ഷിക്കലാണ് ഇയാളുടെ ഹോബി! (ചിത്രം കാണാന്‍ ഇവിടെ 'ക്ലിക്ക്' ചെയ്യുക). വിഗ്രഹത്തിന് അര്‍പ്പിച്ച വസ്തുക്കള്‍ സൂക്ഷിക്കുന്നതിലൂടെ തനിക്കു മാത്രമല്ല ക്രിസ്റ്റഫര്‍ ദുരന്തം വരുത്തിവയ്ക്കുന്നത്. ഇയാള്‍ വികാരിയായിരിക്കുന്ന ഇടവകയിലെ മുഴുവന്‍ ജനങ്ങളും ഈ ദുരന്തത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും. യിസ്രായേല്‍ജനം വാഗ്ദത്ത നാട്ടില്‍ പ്രവേശിച്ചപ്പോള്‍, ഇതിനു സമാനമായ ഒരു സംഭവമുണ്ടായി. ദൈവജനത്തിനു നിഷിദ്ധമായ വസ്തുക്കള്‍ ഒരു വ്യക്തി സൂക്ഷിച്ചുവച്ചതിലൂടെ ജനം ഒന്നടങ്കം ശിക്ഷ അനുഭവിക്കുന്നതായി നാം ബൈബിളില്‍ വായിക്കുന്നുണ്ട്. യെഹൂദാ ഗോത്രത്തില്‍പ്പെട്ട ആഖാന്‍ സൂക്ഷിച്ചുവച്ച വസ്തുക്കളിലൂടെയാണ് ഈ ദുരന്തം യിസ്രായേലിനുമേല്‍ വന്നുഭവിച്ചത്. അങ്ങനെയെങ്കില്‍, ഒരു ഇടവകയുടെ തലവന്‍ ചെയ്യുന്ന മ്ലേച്ഛപ്രവര്‍ത്തികള്‍മൂലം സംഭവിക്കുന്ന ദുരന്തത്തിന്റെ ആഘാതം തുലോം വലുതായിരിക്കും! ആഖാന്‍ സൂക്ഷിച്ചുവച്ച വസ്തുക്കള്‍ നശിപ്പിക്കുന്നതുവരെ ദൈവം യിസ്രായേല്‍ ജനത്തോടൊപ്പം വ്യാപരിക്കാന്‍ തയ്യാറായില്ല. യോഹ്ഷ്വയുടെ പുസ്തകത്തിലെ ഏഴാം അദ്ധ്യായത്തില്‍ ഈ സംഭവം വായിക്കാന്‍ സാധിക്കും!

വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നതെങ്കില്‍, വിജാതിയരുടെ ആചാരങ്ങള്‍ പൈശാചിക ആചാരങ്ങളാണ്! ഈ ആചാരങ്ങള്‍ അനുകരിക്കുന്നതിലൂടെ പൈശാചികത അനുകരിക്കുന്നു. വിജാതിയ മതങ്ങളില്‍നിന്നു വേറിട്ട മേന്മയൊന്നും ക്രിസ്തീയതയ്ക്ക് അവകാശപ്പെടാനില്ലെന്ന പ്രചാരണത്തിന്റെ വക്താക്കള്‍ സഭകളില്‍ കയറിക്കൂടിയതിന്റെ തെളിവുകള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നു. സഭകളില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാരാണ് ഇക്കൂട്ടര്‍! രൂപതകളിലെ മതബോധനത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരില്‍ ഏറെയും ഈ സംഘത്തിലെ കണ്ണികളാണ്. പൈശാചികതയെ ക്രിസ്തീയതയുമായി ചേര്‍ത്തുവയ്ക്കാന്‍ കത്തോലിക്കാസഭയിലെ റീത്തുകള്‍ പരസ്പരം മത്സരിക്കുമ്പോള്‍, അപ്പസ്തോലിക സഭകള്‍ എന്നറിയപ്പെടുന്ന മറ്റിതര സഭകളും പിന്നിലല്ല! ആയതിനാല്‍, അധികാരത്തിനു വിധേയപ്പെടണമെന്ന ഉപദേശവുമായി നിങ്ങളെ സമീപിക്കുന്ന ഏതൊരുവനെയും സൂക്ഷിക്കുക. എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന പ്രചാരണവുമായി നടക്കുന്നവര്‍ പിശാചിന്റെ 'റിക്രൂട്ടിംഗ് ഏജന്റുമാര്‍' ആണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്.എന്തെന്നാല്‍, സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ അനേകം വാതിലുകളില്ല. യേഹ്ശുവാ എന്ന ഒരേയൊരു വാതിലിലൂടെയല്ലാതെ ദൈവരാജ്യത്തില്‍ ആര്‍ക്കും പ്രവേശിക്കാന്‍ സാധിക്കുകയില്ല. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തു വരുകയും പുറത്തു പോവുകയും മേച്ചില്‍സ്ഥലം കണ്ടെത്തുകയും ചെയ്യും"(യോഹ: 10; 9). യേഹ്ശുവാ പറഞ്ഞതിനപ്പുറം മനോവയ്ക്കു പറയാന്‍ ഒന്നുമില്ല!

ഉപസംഹാരം!

ശബരിമല അയ്യപ്പനുമായോ മറ്റേതെങ്കിലും മൂര്‍ത്തികളുമായോ ബന്ധമുള്ള ഒരുവനെയും ക്രിസ്ത്യാനികള്‍ ആദരിക്കേണ്ടതില്ല. കാഞ്ഞൂര്‍ പള്ളിയിലും അര്‍ത്തുങ്കല്‍ പള്ളിയിലും കുടിയിരിക്കുന്നത് യേഹ്ശുവായുമായി ബന്ധമുള്ള ആരുമല്ല എന്നതുകൊണ്ടുതന്നെ, അവിടെ സന്ദര്‍ശനം നടത്തുന്ന ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക. ഈ പള്ളികളിലോ മറ്റേതെങ്കിലും പള്ളികളിലോ നിങ്ങളെ അടിമവയ്ക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളെത്തന്നെ പിശാചിനു സമര്‍പ്പിക്കുകയാണു ചെയ്യുന്നത്! കാരണം, യേഹ്ശുവായുടെ പേരില്‍ വിശുദ്ധരായിട്ടുള്ള ആരും നിങ്ങളെ അടിമകളായി സ്വീകരിക്കുകയില്ല. എന്നാല്‍, പുതിയേടത്തു ഭഗവതിയുടെ സഹോദരനും ശബരിമല അയ്യപ്പന്റെ സതീര്‍ത്ഥ്യനും നിങ്ങളെ അടിമകളായി സ്വീകരിക്കാന്‍ തയ്യാറാണ്! യേഹ്ശുവാപോലും ആരെയും അടിമകളായി കണക്കാക്കുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം! അവിടുന്ന് അരുളിച്ചെയ്യുന്നു: "ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു"(യോഹ: 15; 15). പണം അങ്ങോട്ടു നല്‍കി അടിമകളാകുന്ന ഭോഷ്ക് ഇനിയെങ്കിലും അവസാനിപ്പിക്കുക. ഏതെങ്കിലും വിശുദ്ധര്‍ക്കു നിങ്ങളെ അടിമവച്ചിട്ടുണ്ടെങ്കില്‍, യേഹ്ശുവായുടെ പേരില്‍ വിടുതല്‍ പ്രാപിക്കാന്‍ ഇനിയും നിങ്ങള്‍ വൈകരുത്! സ്വയമായി വിടുതല്‍ നേടാന്‍ സാധിക്കാത്തവരായി നിങ്ങളില്‍ ആരെങ്കിലുമുണ്ടെങ്കില്‍ മനോവ നിങ്ങളെ സഹായിക്കാം! എന്തെന്നാല്‍: "നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്"(റോമാ: 8; 15). ദൈവത്തെ പിതാവെന്നു വിളിക്കുന്ന ആരും ആരുടേയും അടിമയല്ല! നാം യേഹ്ശുവാ വഴി ദൈവത്തിന്റെ മക്കളാണ്!

ചേര്‍ത്തുവായിക്കാന്‍: ആറ്റുകാലമ്മ എന്ന ഹൈന്ദവദേവിയുടെ പ്രീതിയ്ക്കായി നടത്തിവരുന്ന പൊങ്കാലയും ക്രിസ്ത്യാനികള്‍ ഏറ്റെടുത്തു കഴിഞ്ഞു. റീത്താ പുണ്യവതിയുടെ പേരില്‍ പൊങ്കാല നടത്തിക്കൊണ്ടാണ് ഇവര്‍ ഇന്ന് അഴിഞ്ഞാടുന്നത്. ക്രിസ്തീയതയെയും യേഹ്ശുവായുടെ പേരില്‍ വിശുദ്ധജീവിതം നയിച്ച വ്യക്തികളെയും അപഹസിക്കുന്ന ഈ പ്രവണത തികച്ചും പൈശാചികമാണ്! അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്ന സകല മ്ലേച്ഛതകളും ക്രിസ്തീയതയുടെ ഭാഗമാക്കാന്‍ കത്തോലിക്കാസഭയിലെ റീത്തുകള്‍ മത്സരിക്കുമ്പോള്‍, മറ്റിതര സഭകളും തങ്ങളുടേതായ സംഭാവനകള്‍ ചെയ്തുകൊണ്ടിരിക്കുന്നു!

പ്രാര്‍ത്ഥന: "യേഹ്ശുവായേ, വേഗം വരണമേ!"

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    7696 views

LOG IN

Lost your password?

SIGN UP

LOST PASSWORD