ദൈവകല്‍പ്പനകള്‍

ദേഹത്ത് പച്ച കുത്തരുത്!

Print By
about

15 - 10 - 2016               YouTube

രീരത്തില്‍ പച്ച കുത്താത്തവരായി ഇന്ന് യൂറോപ്പില്‍ വളരെ ചുരുക്കം ചിലരെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. മോശയിലൂടെ ദൈവമായ യാഹ്‌വെ കല്പിച്ച കല്പനകളും ചട്ടങ്ങളും അവഗണിച്ച ഇടയന്മാരാല്‍ നയിക്കപ്പെടുന്ന ആടുകളാണ് ലോകമാസകലം ചിതറിപ്പാര്‍ക്കുന്ന ക്രിസ്ത്യാനികള്‍. യാഹ്‌വെയുടെ നിയമങ്ങളെ പുച്ഛിച്ചുതള്ളിയവര്‍ ദൈവജനത്തെ നയിച്ചാല്‍, ഈ ജനത്തിന്റെ അവസ്ഥ എന്തായിരിക്കുമോ, ആ ദുരവസ്ഥയിലാണ് ക്രൈസ്തവര്‍ ഇന്നുള്ളത്. യാഹ്‌വെയുടെ നിയമം ശ്രദ്ധിക്കുക: “ദേഹത്ത് പച്ച കുത്തരുത്. ഞാനാണ് യാഹ്‌വെ”(ലേവ്യര്‍: 19; 28). യാഹ്‌വെയുടെ ഈ നിയമം അസാധുവാക്കപ്പെട്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ക്രൈസ്തവസഭകള്‍ ഈ നിയമത്തെ മറ്റു പല നിയമങ്ങളെയും എന്നപോലെ അവഗണിക്കുന്നത്? ഇന്ന് നാം ചിന്തിക്കുന്നത് ഈ വിഷയമാണ്. ഒരുകാലത്ത് യൂറോപ്പില്‍ തീഷ്ണവിശ്വാസികളായ ക്രിസ്ത്യാനികളുണ്ടായിരുന്നു. എന്തെന്നാല്‍, അക്കാലത്ത് അവരെ ജ്ഞാനവും ദൈവഭയവുമുള്ള ഇടയന്മാരായിരുന്നു നയിച്ചിരുന്നത്! എന്നാല്‍, ഇന്ന് ഇടയന്മാരാല്‍ വഴിതെറ്റിക്കപ്പെട്ട ആടുകളുടെ സംഘമായി യൂറോപ്പിലെ സഭകള്‍ അധഃപതിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ കത്തോലിക്കാസഭയെന്നോ പ്രൊട്ടസ്റ്റന്റ് സഭകളെന്നോ ഉള്ള വ്യത്യാസമില്ല. യേഹ്ശുവാ അരുളിച്ചെയ്തതുപോലെ അന്ധന്മാരാല്‍ നയിക്കപ്പെടുന്ന അന്ധന്മാരാണ് യൂറോപ്പിലെ ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും. വ്യക്തമായ കാഴ്ച്ചശക്തിയുള്ളവരെപ്പോലും കൈപിടിച്ചു നയിക്കാന്‍ തയ്യാറാകുന്ന അന്ധന്മാരും സഭകളുടെ അധികാരശ്രേണികളില്‍ കയറിക്കൂടിയിക്കുന്നു എന്നതാണ് ഏറെ പരിതാപകരം!

“ഇടയന്മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി.  കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്മാരുടെ യഥാര്‍ത്ഥമായ അഭയവും പ്രത്യാശയുമായ ദൈവത്തിനെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല”(യിരെമിയാഹ്: 50; 6, 7). മാതൃകയാകുകയും ദൈവീകനിയമങ്ങള്‍ പഠിപ്പിക്കുകയും ചെയ്യേണ്ട വൈദീകര്‍ത്തന്നെ നിയമലംഘകരാകുമ്പോള്‍ വിശ്വാസികളെ എങ്ങനെ ബോധവത്കരിക്കും. ഇന്ന് വൈദീകരെന്നു പറയപ്പെടുന്നവര്‍പ്പോലും പച്ചകുത്തി നടക്കുന്നു. ഈ ചിത്രം നോക്കുക (ക്ലിക്ക്). സഭയുടെ അധികാരശ്രേണികളിലാണ് ഇരിക്കുന്നതെന്ന് സ്വയം അഹങ്കരിക്കുന്ന ഇവര്‍ക്ക് ദൈവീകനിയമങ്ങള്‍ വെറും തമാശയാണ്! ഗ്യാരണ്ടിയുള്ള ഒരു ജോലി എന്നതില്‍ കവിഞ്ഞ് യാതൊരു സമര്‍പ്പണവുമില്ലാത്ത വൈദീകരെക്കൊണ്ട് സഭകള്‍ നിറഞ്ഞുകഴിഞ്ഞു. ചുരുക്കം ചില വൈദീകര്‍ തങ്ങളുടെ സമര്‍പ്പണ ജീവിതത്തെ വിശുദ്ധിയോടെ പരിപാലിക്കുന്നുവെന്നത് ശ്ലാഘനീയമെന്നുതന്നെ പറയേണ്ടിവരും. എന്നാല്‍, ഇത്തരം സമര്‍പ്പിതാരെ കണ്ടെത്തുകയെന്നത് ശ്രമകരമായ കാര്യമാണ്. സത്യം വിളിച്ചുപറയുന്ന വൈദീകര്‍ക്ക് മൂക്കുകയറിടാന്‍ തയ്യാറായി നില്‍ക്കുന്ന 'വയലറ്റ് ബെല്‍റ്റു'കാരെക്കൊണ്ട് സഭ നിറഞ്ഞു! പരിശുദ്ധാത്മാവു നല്‍കുന്ന വെളിപ്പെടുത്തലുകള്‍ വിളിച്ചുപറയാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന വൈദീകരെ മനോവയ്ക്കറിയാം!

യോഗ ചെയ്യരുതെന്ന് കത്തോലിക്കാസഭയിലെ വിശ്വാസികള്‍ക്ക് അന്ത്യശാസനം നല്‍കപ്പെട്ടിട്ടുണ്ട്. എന്നാല്‍, യോഗ പരിശീലിപ്പിക്കാത്ത ഒരു സെമിനാരികള്‍പ്പോലും ഇന്ന് കേരളത്തിലില്ല. ഒരു വയലറ്റ് ബെല്‍റ്റുകാരന്‍ ഇതിനെക്കുറിച്ചു പറയുന്നത് കേള്‍ക്കുക: (കത്തോലിക്കാ സെമിനാരികള്‍ 'യോഗാഭ്യാസ' കേന്ദ്രങ്ങള്‍!) ഇത്തരം വഞ്ചകരെ സഭയില്‍നിന്നു പുറത്താക്കാത്തത് എന്തുകൊണ്ടാണെന്ന് ആരും ചോദിക്കേണ്ട. കാരണം, അധികാരസ്ഥാനങ്ങളിലിരിക്കുന്ന സകലരും ഒന്നുപോലെ നിയമനിഷേധികളായി അധഃപതിച്ചുകഴിഞ്ഞു. 'കന്യാസ്ത്രി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയുടെ സൂര്യനമസ്ക്കാരം കാണുവാന്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക! (കന്യാസനം!). ഇത്തരം ആഭാസങ്ങള്‍ നടത്തുന്നവരെ നിലയ്ക്കുനിര്‍ത്താന്‍ തയ്യാറാകാത്തവരാണ് സത്യവിശ്വാസത്തിനുവേണ്ടി ത്യാഗം സഹിക്കുന്ന പാവപ്പെട്ട വിശ്വാസികളെ ഭരിക്കാന്‍ ശ്രമിക്കുന്നത്! ആകാശത്തിനുകീഴെ മനുഷ്യരുടെ രക്ഷയക്കായി 'യേഹ്ശുവാ' എന്ന നാമം മാത്രമേയുള്ളൂവെന്ന് പറയുന്നവരെ പുറത്താക്കാന്‍ ഇക്കൂട്ടര്‍ വെമ്പല്‍കൊള്ളുന്നു. അപ്പസ്തോല ശ്രേഷ്ഠനായ കേപ്പാ ഇന്ന് ജീവിച്ചിരുന്നെങ്കില്‍, സൂത്രി കൗണ്‍സില്‍ ചേര്‍ന്ന് ആ വിശുദ്ധനെ സഭയില്‍നിന്നുതന്നെ പുറത്താക്കുമായിരുന്നു! വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നത് എന്നുപറഞ്ഞ പൗലോസ് അപ്പസ്തോലന്റെ സ്ഥിതിയും മറിച്ചാകുമായിരുന്നില്ല! സത്യത്തിനു സാക്ഷ്യംവഹിച്ച സകലരും പീഡിപ്പിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. എന്നാല്‍, അധാര്‍മ്മികതയെ പിന്തുണച്ചുകൊണ്ട് ഭൗതീക സ്വത്തുക്കളുടെ കാവല്‍ക്കാരായി നിലകൊള്ളുന്ന അധര്‍മ്മികളുടെ പാദങ്ങള്‍ പൂജിക്കാന്‍ വിജാതിയര്‍ 'ക്യൂ' നില്‍ക്കുകയാണ്! ഇതില്‍നിന്നുതന്നെ ഇവര്‍ ക്രിസ്തുവിനാല്‍ നിയോഗിക്കപ്പെട്ടവരല്ലെന്നു മനസ്സിലാക്കാന്‍ സാധിക്കും. അന്യദേവന്മാരെ പ്രകീര്‍ത്തിക്കുകയോ അവറ്റകളുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്യുന്ന ആരെയും ക്രിസ്തു അഭിഷേകം ചെയ്ത് അയച്ചിട്ടില്ല. എന്തെന്നാല്‍, അന്യദേവന്മാരുടെ നാമം സ്മരിക്കരുതെന്നും അവരുടെ നാമങ്ങള്‍ നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാന്‍ ഇടയാകരുതെന്നും കല്പിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്.

ഇതാണ് അവിടുത്തെ കല്പന: “ഞാന്‍ നിങ്ങളോടു പറഞ്ഞകാര്യങ്ങളിലെല്ലാം ശ്രദ്ധ വയ്ക്കണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്”(പുറ: 23; 13). എന്നാല്‍, ഇന്ത്യയിലെ മെത്രാന്മാരുടെ തലവന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. അന്യദേവന്മാരായ പിശാചുക്കളുടെ ആഘോഷങ്ങളെ ഉദ്ഘോഷിക്കുകയാണ് ഇയാള്‍. രാമായണമാസാചരണത്തിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മലങ്കര കത്തോലിക്കരുടെ ഇടയനായ ക്ലിമ്മീസ് നടത്തിയ സന്ദേശത്തെയാണ്‌ മനോവ ഇവിടെ ഉദ്ദേശിച്ചത്. വിജാതിയതയെയും വിജാതിയരുടെ ആചാരാനുഷ്ഠാനങ്ങളെയും ശ്ലാഘിക്കാനാണോ ഈ മനുഷ്യന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്? ഇയാളുടെ ജല്പനങ്ങള്‍ ഈ 'ലിങ്കില്‍' കേള്‍ക്കുക: ('രാമായണ മാസം; ക്ളിമ്മീസിന്റെ വിശകലനം!) വിശ്വാസികള്‍ക്ക് ഇടര്‍ച്ചയായി നിലകൊള്ളുന്ന ഇത്തരക്കാരാണ് സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ വിഹരിക്കുന്നതെങ്കില്‍ വിശ്വാസികളുടെ സ്ഥിതി എന്തായിരിക്കുമെന്ന് നാം ചിന്തിക്കണം!

യോഗ പരിശീലിക്കരുതെന്നും അന്യദേവന്മാരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുകയോ അവരുടെ നാമങ്ങള്‍ നാവില്‍ ഉരുവിടുകയോ ചെയ്യരുതെന്നും ഒരു സാധാരണ വിശ്വാസിയോട് പറഞ്ഞാല്‍, അവര്‍ ഇപ്രകാരം പറയും: കന്യാസ്ത്രീകളും വൈദീകരും മാത്രമല്ല, മെത്രാന്മാര്‍പ്പോലും ഇതൊക്കെ ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് ചെയ്തുകൂടാ?' കപടവേഷത്തില്‍ സഭയുടെ മേലാളന്മാര്‍ ചമഞ്ഞ് കയറിക്കൂടിയിരിക്കുന്ന 'കന്യാസ്ത്രീ'കളോടും 'വൈദീകരോടും' 'മെത്രാന്മാ'രോടുമൊപ്പം നിത്യനരകാഗ്നിക്ക് ഇരയാവുകയെന്നതാണ് നിങ്ങളുടെ താത്പര്യമെങ്കില്‍ നിങ്ങള്‍ക്ക് എന്തുമാകാം എന്നതാണ് മനോവയ്ക്കു പറയാനുള്ളത്. അന്യന്റെ ഭാര്യയോടൊപ്പം അവിഹിതബന്ധം തുടരുന്ന അനേകം വൈദീകര്‍ വിവിധ സഭകളിലുണ്ട്. വൈദീകനില്‍നിന്നു ഗര്‍ഭംധരിച്ച 'കന്യാസ്ത്രീ' താമരശ്ശേരി രൂപതയിലുണ്ട്. ഇവളുടെ 'ദിവ്യഗര്‍ഭത്തില്‍' ഒരു പെണ്‍കുഞ്ഞു ജനിച്ചത് ഈ അടുത്ത നാളിലാണ്. അധികാരികള്‍ക്ക് വിധേയപ്പെടുക എന്ന ആഹ്വാനം ഈ 'കന്യാസ്ത്രീ' അക്ഷരംപ്രതി അനുസരിച്ചു!

പച്ചകുത്തരുതെന്നു പറയുമ്പോള്‍ ലഭിക്കുന്ന മറുപടിയും മറ്റൊന്നല്ല. വൈദീകര്‍ ആരും ഉപദേശിച്ചിട്ടില്ലെന്നു മാത്രമല്ല, വൈദീകര്‍പ്പോലും പച്ചകുത്തുന്നു. ഇതാണ് വിശ്വാസികളുടെ മറുപടി! ഇതുകൂടാതെ, ബൈബിളിനെ ഉദ്ധരിച്ചുകൊണ്ട് ഒരു ന്യായവാദവും ഇവര്‍ ഉയര്‍ത്തുന്നു. ഇക്കൂട്ടരുടെ ന്യായവാദം ഇങ്ങനെ: “ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല”(യോഹ: 6; 63). എന്നാല്‍, ഈ വചനത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്: “ആത്മാവാണു ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്”(യോഹ: 6; 63). ദൈവവചനത്തില്‍ അടങ്ങിയിരിക്കുന്ന ജീവനെയും ആത്മാവിനെയും വെളിപ്പെടുത്താന്‍ യേഹ്ശുവാ പറഞ്ഞ വാക്കുകളാണ് ഇത്!

മരിച്ചുപോകുന്ന ഓരോ വ്യക്തികളുടെയും ശരീരം അഗ്നിക്കിരയാകുകയോ പുഴുക്കള്‍ തിന്നുതീര്‍ക്കുകയോ ചെയ്യുന്നു. ഈ ശരീരത്തില്‍ പച്ചകുത്തുകയോ നെറ്റിയില്‍ ശിവന്റേതെന്നു മുദ്രകുത്തുകയോ (പൊട്ടുതൊടല്‍) ചെയ്‌താല്‍ എന്താണു കുഴപ്പം? മനോവ ഒന്നു ചോദിക്കട്ടെ: ദൈവത്തെ ചോദ്യംചെയ്യാന്‍ നിങ്ങള്‍ക്ക് എന്തധികാരം? ദൈവത്തില്‍നിന്നു നിയമം ലഭിച്ചപ്പോള്‍ മഹാപ്രവാചകനായ മോശപോലും അവിടുത്തോടു ചോദ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. ദൈവം ഒരു നിയമം നല്‍കുന്നുവെങ്കില്‍ അത് പ്രത്യേക ലക്ഷ്യത്തോടെയാണ്. അത് പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. സ്വന്തം ജനത്തിന്റെ നന്മയ്ക്കുവേണ്ടിയാണ് ദൈവമായ യാഹ്‌വെ നിയമങ്ങളെല്ലാം നല്‍കിയിരിക്കുന്നത്. ദൈവമായ യാഹ്‌വെയുടെ മുന്നറിയിപ്പു ശ്രദ്ധിക്കുക: “നിന്റെ ദൈവമായ യാഹ്‌വെയുടെ വാക്കുകേട്ട് ഇന്നു ഞാന്‍ നിനക്കു നല്‍കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കില്‍ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെയുംകാള്‍ ഉന്നതനാക്കും. അവിടുത്തെ വചനം ശ്രവിച്ചാല്‍ അവിടുന്ന് ഈ അനുഗ്രഹങ്ങളെല്ലാം നിന്റെമേല്‍ ചൊരിയും”(നിയമാവര്‍ത്തനം: 28; 1, 2). നിയമത്തെ തള്ളിക്കളയുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്നു നോക്കുക: “എന്നാല്‍, നീ നിന്റെ ദൈവമായ യാഹ്‌വെയുടെ സ്വരം ശ്രവിച്ച് ഞാന്‍ ഇന്നു നിനക്കു നല്‍കുന്ന അവിടുത്തെ കല്പനകളും ചട്ടങ്ങളും ശ്രദ്ധാപൂര്‍വ്വം അനുസരിക്കാതിരുന്നാല്‍ താഴെപ്പറയുന്ന ശാപമൊക്കെയും നിന്റെമേല്‍ പതിക്കും”(നിയമം: 28; 15). ഏതുതരം ശാപങ്ങളാണ് വന്നുഭവിക്കുന്നതെന്ന് തുടര്‍ന്നുള്ള വചനങ്ങളില്‍ കാണാം.

ദൈവമക്കളുടെ ശരീരം ദൈവത്തിന്റെ ആലയമാണ്. ഈ ആലയം എപ്രകാരം സൂക്ഷിക്കണമെന്നു തീരുമാനിക്കുന്നത് ദൈവമാണ്. എന്നാല്‍, ദൈവനിഷേധികളുടെ ശരീരങ്ങള്‍ ദൈവാലയാങ്ങളല്ല; ദൈവം അവരില്‍ വസിക്കുന്നുമില്ല.

മരിച്ചവരെപ്രതി ശരീരത്തില്‍ മുറിവേല്പിക്കരുത്!

മരിച്ചവരെപ്രതി ശരീരത്തില്‍ മുറിവേല്പിക്കരുതെന്നു ദൈവമായ യാഹ്‌വെ കല്പിച്ചിട്ടുണ്ട്. അവിടുത്തെ അരുളപ്പാട് ശ്രദ്ധിക്കുക: “മരിച്ചവരെപ്രതി നിങ്ങളുടെ ശരീരത്തില്‍ മുറിവുണ്ടാക്കരുത്”(ലേവ്യര്‍: 19; 28). നിയമാവര്‍ത്തന പുസ്തകത്തില്‍ ഇത് ആവര്‍ത്തിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: “നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ മക്കളാണു നിങ്ങള്‍. മരിച്ചവരെപ്രതി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ ശിരസ്‌സിന്റെ മുന്‍ഭാഗം മുണ്ഡനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, നിങ്ങളുടെ യാഹ്‌വെയ്ക്ക് പരിശുദ്ധമായൊരു ജനമാണു നിങ്ങള്‍. തന്റെ സ്വന്തം ജനമായിരിക്കാന്‍ വേണ്ടിയാണ് അവിടുന്നു ഭൂമുഖത്തുള്ള മറ്റെല്ലാ ജനതകളിലും നിന്നു നിങ്ങളെ പ്രത്യേകം തിരഞ്ഞെടുത്തത്”(നിയമം: 14; 1, 2). ശയനപ്രദക്ഷിണവും മറ്റും അങ്ങനെ ദൈവം നിരോധിച്ചു. മലയാറ്റൂര്‍ മലയിലേക്ക് മുട്ടില്‍ ഇഴയുകയും ഭാരമേറിയ കുരിശ് തോളിലേറ്റി, തോളില്‍ മുറിവേല്പിക്കുന്നതും മരിച്ചവരെപ്രതിയല്ലെന്നു പറയാന്‍ കഴിയുമോ? ഏകദേശം ഒരു കിലോമീറ്ററോളം മണല്‍ വിരിച്ച പാതയിലൂടെ മുട്ടില്‍ ഇഴയുന്ന സംവീധാനം വേളാങ്കണ്ണിയിലുണ്ട്. മുട്ടുകളില്‍ രക്തം ഒലിച്ചിറങ്ങുമ്പോഴും ഇഴച്ചില്‍ തുടരുന്ന 'വിശ്വാസികളെ മനോവ നേരിട്ടു കണ്ടിട്ടുണ്ട്. ഭാരമേറിയ കല്ലുകള്‍ ചുമന്നുകൊണ്ട് മലയാറ്റൂര്‍ മലയിലേക്കു കയറിപ്പോകുന്നവരെയും കാണാന്‍ കഴിയും. ഇതൊക്കെ യേഹ്ശുവായോ അപ്പസ്തോലന്മാരോ നമ്മെ പഠിപ്പിച്ചതല്ല. പിന്നീട്, സഭാപിതാക്കന്മാര്‍ എന്നപേരില്‍ സഭയില്‍ നുഴഞ്ഞുകയറിയ ട്രോജന്‍കുതിരകളില്‍നിന്നു പകര്‍ന്നുകിട്ടിയ വചനവിരുദ്ധമായ പാരമ്പര്യവും വിജാതിയര്‍ തങ്ങളുടെ ക്ഷിപ്രകോപികളായ ദേവന്മാരെ പ്രീതിപ്പെടുത്താന്‍ ചെയ്തുകൊണ്ടിരിക്കുന്ന ആഭാസങ്ങളുടെ അനുകരണവുമാണ്. നമ്മുടെ ഭാരങ്ങളും ശാപങ്ങളും പാപങ്ങളുമാണ് യേഹ്ശുവാ അവിടുത്തെ തോളില്‍ വഹിച്ചത്. അവിടുത്തെ കുരിശിനെയും അവിടുന്നു വഹിച്ച ഭാരത്തെയും ഇകഴ്ത്തുന്ന ആശയമാണ് ഈ പാരമ്പര്യത്തിന്റെ പിന്നില്‍!

അനുദിന ജീവിതത്തില്‍ നാം നേരിടുന്ന ഭാരങ്ങള്‍ എന്താണു ചെയ്യേണ്ടതെന്ന് യേഹ്ശുവാ നമ്മോടു പറഞ്ഞിട്ടുണ്ട്. ഈ വചനം നോക്കുക: “അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും”(മത്താ: 11; 28, 29). സ്വന്തം ജീവിതത്തില്‍ അനുദിനം കടന്നുവരുന്ന ഭാരങ്ങള്‍ നീങ്ങിപ്പോകുന്നതിനുവേണ്ടിയാണ് കൃത്രിമമായ ഭാരങ്ങള്‍ ഓരോരുത്തരും ചുമക്കുന്നത്. എന്നാല്‍, സ്വന്തം ജീവിതത്തില്‍ വന്നുഭവിക്കുന്ന ക്ലേശങ്ങള്‍ മാത്രമാണ് നാം വഹിക്കേണ്ടത്. യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: “യേഹ്ശുവാ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ”(മത്താ: 16; 24). നാം നമുക്കുവേണ്ടി കുരിശുകള്‍ സൃഷ്ടിക്കെണ്ടതില്ല എന്നതാണ് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. യേഹ്ശുവാ നമുക്കുവേണ്ടി സഹിക്കുകയും മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. നമ്മുടെ സമ്പൂര്‍ണ്ണ രക്ഷയ്ക്ക് യേഹ്ശുവായുടെ സഹനബലി പര്യാപ്തമായിരിക്കെ, പിന്നീട് നാം സ്വയം പീഡിപ്പിക്കുന്നത് അവിടുത്തെ സഹനത്തെ നിസ്സാരമാക്കുന്നതിനു തുല്യമാണ്! വിജാതിയരുടെ ദേവന്മാര്‍ മനുഷ്യരക്തത്തിനുവേണ്ടി ദാഹിക്കുന്നവരാണെന്നു ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ താക്കീത് ശ്രദ്ധിക്കുക: “നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കു വേണ്ടി ചെയ്തു; ദേവന്മാര്‍ക്കുവേണ്ടി അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രികളെയുംപോലും തീയില്‍ ദഹിപ്പിച്ചു”(നിയമം: 12; 31). എന്നാല്‍, നമ്മുടെ ദൈവം നമുക്കുവേണ്ടി അവിടുത്തെ പുത്രന്റെ രക്തം നല്‍കി നമ്മെ സ്നേഹിച്ചു!

അനേകം അവതാരകഥകള്‍ വിജാതിയര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വ്യാജാവതാരങ്ങളില്‍ ഒരുവന്‍പോലും തങ്ങളുടെ ഭക്തര്‍ക്കുവേണ്ടി രക്തംചിന്തുകയോ ജീവന്‍ നല്‍കുകയോ ചെയ്തിട്ടില്ല. ആത്മരക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങളൊന്നും ഇവര്‍ നിര്‍ദ്ദേശിച്ചിട്ടുമില്ല! സത്യദൈവത്തിന്റെ മക്കള്‍ വ്യാജദേവന്മാരുടെ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നത് അവിടുത്തേക്ക്‌ സ്വീകാര്യമല്ലെന്ന് അനേകവട്ടം അവിടുന്ന് ആവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യശരീരം സ്വീകരിച്ചു പൂര്‍ണ്ണ മനുഷ്യനായി കടന്നുവന്നു ബലിയാകുകയും, വിശ്വസിക്കുന്ന സകലര്‍ക്കും രക്ഷ നല്‍കുകയും ചെയ്ത അവിടുത്തേക്കു തുല്യനായി മറ്റാരുമില്ല! തന്റെ ശരീര-രക്തങ്ങള്‍ നിത്യജീവനു നിദാനമാകുമെന്ന് അസന്ദിഗ്ദ്ധമായി അവിടുന്ന് പ്രഖ്യാപിച്ചു. നിയമത്തിന്റെ കാര്യത്തില്‍ അവിടുത്തെ നിയമത്തോളം നീതിയുക്തമായ മറ്റൊരു നിയമവും ഈ ഭൂമുഖത്തെ മറ്റൊരു ജനതയ്ക്കും നല്കപ്പെട്ടിട്ടുമില്ല! മഹാപ്രവാചകന്‍ മോശയുടെ വാക്കുകള്‍ ശ്രദ്ധിക്കുക: “നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്?  ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?”(നിയമം: 4; 7, 8). പിശാചുക്കളുടെ ആചാരങ്ങള്‍ അനുകരിച്ചുകൊണ്ട് തങ്ങളുടെ ശ്രേഷ്ഠ പദവി നിസ്സാരമായി തള്ളിക്കളയുന്നു!

പച്ചകുത്തരുതെന്നും നെറ്റിത്തടങ്ങളില്‍ സാത്താന്റെ ചിഹ്നം പതിക്കരുതെന്നും മരിച്ചവരെപ്രതി ശരീരങ്ങള്‍ മുറിപ്പെടുത്തരുതെന്നും പറഞ്ഞവനെ ചോദ്യംചെയ്യുന്നവര്‍തന്നെയാണ് ചെന്നി മുണ്ഡനം ചെയ്തുകൊണ്ട് അവിടുത്തോടു മറുതലിക്കുന്നത്! ചെറുതും വലുതുമായ നിയമങ്ങള്‍ ഇല്ല. ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെട്ടതെല്ലാം സുപ്രധാനം തന്നെയാണ്. പ്രമാണങ്ങളുടെയും ചട്ടങ്ങളുടെയും വലിപ്പച്ചെറുപ്പം തരംതിരിക്കാന്‍ ഭൂമിയില്‍ ആരെയും ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാനോ പഴയതിനെ മോടിപിടിപ്പിക്കാനോ സൂനഹദോസുകള്‍ വിളിച്ചുകൂട്ടുന്നതും ദൈവത്തോടുള്ള വെല്ലുവിളിയാണ്! സൂനഹദോസുകള്‍ വിളിച്ചുചേര്‍ക്കുന്നതിനെ മനോവ എതിര്‍ക്കുന്നില്ല; എന്നാല്‍, വിശ്വാസത്തില്‍നിന്ന് സഭ അകന്നുപോയത് എങ്ങനെയെന്നു കണ്ടെത്തി, വചനത്തിലേക്കു തിരിച്ചുപോകേണ്ടതിന്റെ ആവശ്യകത ചര്‍ച്ചചെയ്യേണ്ടതിനായിരിക്കണം ഓരോ സൂനഹദോസുകളും! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പ്രഖ്യാപനങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞ് ദൈവത്തോടു മാപ്പുചോദിച്ചാല്‍ വീണ്ടും പരിശുദ്ധാത്മാവ് സഭയെ നയിക്കാന്‍ തയ്യാറാകും! മ്ശിഹായ്ക്കു (വചനത്തിനു) സാക്ഷ്യംവഹിക്കുന്ന ആത്മാവാണ് പരിശുദ്ധാത്മാവ്! വചനവിരുദ്ധമായ പാരമ്പര്യങ്ങളും ആചാരങ്ങളും പരിശുദ്ധാത്മാവില്‍നിന്നുള്ളതല്ല. യേഹ്ശുവായിലൂടെയല്ലാതെയുള്ള രക്ഷ പ്രഘോഷിക്കുന്ന വ്യക്തികളിലും സഭകളിലും പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യംപോലുമില്ല. അവരെയും അവരുടെ കൂട്ടായ്മകളെയും നയിക്കുന്നത് എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ്! യോഗാധ്യാനങ്ങള്‍ സംഘടിപ്പിക്കുന്ന ഏതെങ്കിലും കൂട്ടായ്മകളുടെ ഏഴയലത്തുപോലും പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ല.

വിഷുവും ഈസ്റ്ററും ഒരുമിച്ച് ആഘോഷിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ അവിടെ അര്‍പ്പിക്കുന്ന ബലിവസ്തുക്കളില്‍ പരിശുദ്ധാത്മാവോ യേഹ്ശുവായോ വരുമെന്ന് ആരും കരുതരുത്. യേഹ്ശുവായില്‍നിന്നു കുര്‍ബ്ബാന സ്വീകരിച്ച യെഹൂദാഹിന്റെയുള്ളില്‍ കടന്നുകൂടിയ പിശാചാണ് ആ ബലിയില്‍ ആവസിക്കുന്നത്. അത്തപ്പൂക്കളമിട്ട് ചന്ദനക്കുറിയും കസവ് ഷാളും അണിഞ്ഞ് 'ഓണക്കുര്‍ബ്ബാന' നടത്തുമ്പോള്‍, അവിടെ എത്തുന്നതും പിശാചുതന്നെ! യൂറോപ്പിലെ പ്രവാസികള്‍ മാത്രമല്ല, ലോകത്താകമാനമുള്ള മലയാളികള്‍ ഇത്തരം പൈശാചികതയുടെ വക്താക്കളായി മാറിയത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്!

വിജാതിയരുമായുള്ള വിവാഹം യാഹ്‌വെ നിരോധിച്ചിരിക്കുന്നു!

“അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ യാഹ്‌വെയുടെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും”(നിയമം: 7; 3, 4). ഈ നിയമം കത്തോലിക്കാസഭ എന്തുകൊണ്ട് നീക്കംചെയ്തു? കത്തോലിക്കാ പള്ളികളില്‍ വിജാതിയരുമായുള്ള വിവാഹം നടത്തപ്പെടുന്നത് നമുക്കറിയാം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിയമം യാഹ്‌വെ നല്‍കിയതെന്ന് അവിടുന്നുതന്നെ വ്യക്തമാക്കിയത് നാം വായിച്ചു. മറ്റു ദേവന്മാരെ സേവിക്കാനായി വിശ്വാസികളുടെ മക്കളെ സത്യദൈവത്തില്‍നിന്ന് അകറ്റിക്കളയും എന്ന കാരണത്താലാണ് ഇത്തരം വിവാഹങ്ങള്‍ നിരോധിച്ചിരിക്കുന്നത്. അതുതന്നെയാണ് സംഭവിക്കുന്നതും!

മറ്റു മതങ്ങളില്‍പ്പെട്ട വ്യക്തികളുമായുള്ള വിവാഹം ആദ്യം നടക്കുന്നത് കത്തോലിക്കാ പള്ളികളിലാണ്. ഇതിനു വ്യക്തമായ കാരണവുമുണ്ട്. പള്ളിയിലെ വിവാഹത്തിനുശേഷം, ക്രിസ്ത്യാനിയായിരുന്ന വ്യക്തി ആണായാലും പെണ്ണായാലും മതം മാറിയാല്‍ മാത്രമേ മറ്റു മതങ്ങളുടെ ആചാരപ്രകാരം വിവാഹം നടക്കുകയുള്ളൂ. ഇസ്ലാമിനെയാണ് വിവാഹം ചെയ്യുന്നതെങ്കില്‍ ഇസ്ലാം മതത്തില്‍ ചേരണം. അതുപോലെതന്നെ, ഹിന്ദുവുമായുള്ള വിവാഹം നടക്കണമെങ്കില്‍ ആര്യസമാജം വഴി ഹിന്ദുമതത്തില്‍ ചേരണം! ഇവിടെ വിഡ്ഢിവേഷംകെട്ടി ആടുന്നത് ആരാണ്? സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ നല്‍കിയ നിയമങ്ങളെ നിസ്സാരമാക്കിക്കൊണ്ട് നടത്തുന്ന ഈ മ്ലേച്ഛതയ്ക്ക് ഇനിയെങ്കിലും അറുതിവരണം. ഇത്രമാത്രം നിയമനിഷേധികളുടെ ഗുഹയായി മാറിയ ഏക സമൂഹം കത്തോലിക്കാസഭ മാത്രമാണ്! ഈ ഭോഷ്ക്കിനെ ന്യായീകരിക്കാനും രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെതന്നെയാണ് ഇക്കൂട്ടര്‍ കൂട്ടുപിടിക്കുന്നത്! ഈ വിഷയത്തെപ്പറ്റി കൂടുതല്‍ വിവരണം നല്‍കിയിട്ടുള്ള ലേഖനം മനോവയുടെ താളുകളിലുണ്ട്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക: 'വിജാതിയരുമായുള്ള വിവാഹം പള്ളിയില്‍ നടത്തുന്നത് വചനാനുസൃതമോ?!'

സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം അണിയരുത്!

“സ്ത്രീ പുരുഷന്റെയോ പുരുഷന്‍ സ്ത്രീയുടെയോ വേഷം അണിയരുത്. അപ്രകാരം ചെയ്യുന്നവര്‍ നിന്റെ ദൈവമായ യാഹ്‌വെയ്ക്കു നിന്ദ്യരാണ്”(നിയമം: 22; 5). പുരുഷനും സ്ത്രീയ്ക്കും വേറിട്ടു നിശ്ചയിക്കപ്പെട്ടിട്ടുള്ള വേഷങ്ങള്‍ അവരവര്‍തന്നെ ധരിക്കണം. സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനെക്കുറിച്ചു ചിലര്‍ മനോവയോടു സംശയം ഉന്നയിച്ചിരുന്നു. ആ സംശയത്തിനുള്ള ഉത്തരമാണ് ഈ ഉപശീര്‍ഷകത്തില്‍ പ്രതിപാദിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍, ജീന്‍സ് എന്ന വസ്ത്രം ഏതെങ്കിലും വിഭാഗത്തിനു സംവരണം ചെയ്യപ്പെട്ടിട്ടുള്ളതല്ല; മറിച്ച്, കല്‍ക്കരി ക്വാറിയില്‍ ജോലി ചെയ്തിരുന്നവര്‍, സ്ത്രീപുരുഷ ഭേദമന്യേ സകലരുടെയും ജോലിവസ്ത്രമായിരുന്ന ചാക്കുവസത്രം പിന്നീടു ജീന്‍സായി പരിണമിച്ചു!

വേറെയും അനേകം നിയമങ്ങള്‍ യാഹ്‌വെ നമുക്കു നല്‍കിയിട്ടുണ്ട്. ഈ നിയമങ്ങളെല്ലാം നമ്മുടെ നന്മയ്ക്കായി അവിടുന്ന് നല്‍കിയതാണ്. നമ്മുടെ ഭൗതീകവും ആത്മീയവുമായ നന്മ അവിടുന്ന് അഭിലഷിച്ചു. ശരീരത്തിന്റെ ആരോഗ്യത്തെ ലക്ഷ്യംവച്ചുള്ള ഒരു നിയമം ശ്രദ്ധിക്കുക: “രോമവും ചണവും ചേര്‍ത്തു നെയ്ത വസ്ത്രം ധരിക്കരുത്”(നിയമം: 22; 11). ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. അവയില്‍ പ്രധാനപ്പെട്ടത് അലര്‍ജ്ജി രോഗമാണ്!  ലേവ്യരുടെ പുസ്തകത്തില്‍ എന്താണു പറഞ്ഞിരിക്കുകന്നതെന്ന് നോക്കുക: “നിങ്ങള്‍ എന്റെ കല്പനകള്‍ അനുസരിക്കുവിന്‍. ഒരു മൃഗത്തെ മറ്റിനത്തില്‍പ്പെട്ട മൃഗവുമായി ഇണ ചേര്‍ക്കരുത്. വയലില്‍ വിത്തുകള്‍ കലര്‍ത്തി വിതയ്ക്കരുത്. ചണവും കമ്പിളിയും ചേര്‍ത്ത് നെയ്‌തെടുത്ത വസ്ത്രങ്ങള്‍ ധരിക്കുകയുമരുത്”(ലേവ്യര്‍: 19; 18). മൃഗങ്ങള്‍ക്ക് സന്താനോത്പാദനശേഷി നല്‍കിയത് ദൈവമാണ്. അവയെ ഓരോന്നിനെയും ജോഡികളായാണ് അവിടുന്ന് സൃഷ്ടിച്ചത്. അവയുടെ ലൈംഗീകബന്ധം സ്വാഭാവികമായിരിക്കണം എന്നതാണ് ദൈവഹിതം. അത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ കൃത്രിമ ബീജസംയോജനം നടത്തുന്നത് ദൈവനിന്ദയുടെ ഭാഗമാണ്. സങ്കരയിനത്തില്‍പ്പെട്ട ഭക്ഷ്യവിത്തുകള്‍, മൃഗങ്ങള്‍ എന്നിവ ഉത്പാദിപ്പിച്ചുകൊണ്ട് ദൈവത്തെ മനുഷ്യന്‍ വെല്ലുവിളിക്കുന്നു. ലേവ്യര്‍, നിയമാവര്‍ത്തനം തുടങ്ങിയ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ഓരോ ക്രൈസ്തവനും വായിക്കുകയും ധ്യാനിക്കുകയും ചെയ്യണം.

ഇനി നാം ചിന്തിക്കുന്നത് നീക്കപ്പെട്ട നിരോധനങ്ങള്‍ ഏതെല്ലാം എന്നതാണ്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ ഒരിക്കല്‍ നിയമംമൂലം നിരോധിച്ചവയെ അവിടുന്നുതന്നെ അനുവദനീയമാക്കിയിട്ടുണ്ട്. അവ ഏതൊക്കെയെന്നു പരിശോധിക്കാം.

ശുദ്ധവും അശുദ്ധവുമായ മൃഗങ്ങള്‍!

ശുദ്ധവും അശുദ്ധവും എന്ന് മൃഗങ്ങളെ ദൈവം രണ്ടായി വേര്‍തിരിച്ചിരുന്നു. അശുദ്ധം എന്ന ഗണത്തില്‍പ്പെട്ട മൃഗങ്ങളുടെ മാംസം ഭക്ഷിക്കാന്‍ യാഹ്‌വെ നമ്മെ അനുവദിച്ചിരുന്നില്ല. ഇവിടെ കുറിക്കുന്ന വചനങ്ങളും അവയുടെ വിവരങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ധ്യാനിക്കുകയും ചെയ്യണമെന്ന അഭ്യര്‍ത്ഥനയോടെ വചനത്തിലേക്കു കടക്കുന്നു.

“അശുദ്ധമായതൊന്നും ഭക്ഷിക്കരുത്. നിങ്ങള്‍ക്കു ഭക്ഷിക്കാവുന്ന മൃഗങ്ങള്‍ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്, പുള്ളിമാന്‍, കലമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, കവരിമാന്‍, മലയാട്; ഇരട്ടക്കുളമ്പുള്ളവയും അയവിറക്കുന്നവയുമായ എല്ലാ മൃഗങ്ങളെയും ഭക്ഷിക്കാം. എന്നാല്‍ അയവിറക്കുന്നവയോ ഇരട്ടക്കുളമ്പുള്ളവയോ ആയ മൃഗങ്ങളില്‍ ഒട്ടകം, മുയല്‍, കുഴിമുയല്‍ എന്നിവയെ ഭക്ഷിക്കരുത്. അവ അയവിറക്കുന്നവയെങ്കിലും ഇരട്ടക്കുളമ്പില്ലാത്തതുകൊണ്ട് അശുദ്ധമാണ്. പന്നി ഇരട്ടക്കുളമ്പുള്ളതാണെങ്കിലും അയവിറക്കാത്തതാകയാല്‍ അശുദ്ധമാണ്. അതിന്റെ മാംസം ഭക്ഷിക്കുകയോ അതിന്റെ ശവം സ്പര്‍ശിക്കുകയോ അരുത്.  ജലജീവികളില്‍ ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം. എന്നാല്‍, ചിറകും ചെതുമ്പലും ഇല്ലാത്തവയെ ഭക്ഷിക്കരുത്. അവ അശുദ്ധമാണ്. ശുദ്ധിയുള്ള എല്ലാ പക്ഷികളെയും ഭക്ഷിച്ചുകൊള്ളുവിന്‍. നിങ്ങള്‍ ഭക്ഷിക്കരുതാത്ത പക്ഷികള്‍ ഇവയാണ്: എല്ലാ തരത്തിലുംപെട്ട കഴുകന്‍, ചെമ്പരുന്ത്, കരിമ്പരുന്ത്, ഗൃദ്ധ്രം, പ്രാപ്പിടിയന്‍, പരുന്ത്, കാക്ക, ഒട്ടകപ്പക്ഷി, രാനത്ത്, കടല്‍പ്പാത്ത, ചെങ്ങാലിപ്പരുന്ത്, മൂങ്ങ, കൂമന്‍, അരയന്നം, ഞാറപ്പക്ഷി, കരിങ്കഴുകന്‍, നീര്‍ക്കാക്ക, കൊക്ക്, എരണ്ട, കാട്ടുകോഴി, നരിച്ചീര്‍. ചിറകുള്ള പ്രാണികളെല്ലാം അശുദ്ധമാണ്. അവ ഭക്ഷിക്കരുത്. ശുദ്ധിയുള്ള പറവകളെയെല്ലാം നിങ്ങള്‍ക്കു ഭക്ഷിക്കാം. തനിയെ ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. അതു നിങ്ങളുടെ പട്ടണത്തില്‍ താമസിക്കാന്‍ വരുന്ന അന്യനു ഭക്ഷിക്കാന്‍ കൊടുക്കുകയോ ഏതെങ്കിലും പരദേശിക്കു വില്‍ക്കുകയോ ചെയ്യുക. എന്തെന്നാല്‍, നിങ്ങള്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെയുടെ വിശുദ്ധ ജനമത്രേ. ആട്ടിന്‍കുട്ടിയെ അതിന്റെ തള്ളയുടെ പാലില്‍ പാകംചെയ്യരുത്”(നിയമം: 14; 3- 21).

അശുദ്ധമായതൊന്നും ഭക്ഷിക്കരുതെന്ന നിയമത്തില്‍നിന്നുതന്നെ ആരംഭിക്കാം. നിയമം നല്‍കിയവന് അതു പിന്‍വലിക്കാനുള്ള അവകാശവുമുണ്ടെന്ന യാഥാര്‍ത്ഥ്യം ആദ്യമായി നമ്മുടെ ചിന്തകളില്‍ അരക്കിട്ടുറപ്പിക്കാം. മോശയിലൂടെ ദൈവജനത്തിനു നിയമം നല്‍കിയത് യാഹ്‌വെയാണ്. അതേ യാഹ്‌വെതന്നെ ദൈവത്വം സ്വര്‍ഗ്ഗത്തില്‍ വച്ചിട്ട് ദാസന്റെ രൂപം സ്വീകരിച്ചു പരിപൂര്‍ണ്ണ മനുഷ്യനായി സ്ത്രീയില്‍നിന്നു ജനിച്ചു. മരണംവരെ വരെ അവിടുന്ന് അങ്ങനെത്തന്നെയായിരുന്നു. തന്നില്‍ വിശ്വസിക്കുന്ന സകലരെയും രക്ഷിക്കുകയെന്ന ദൗത്യവുമായി കടന്നുവന്നതുകൊണ്ട് അവിടുത്തെ നാമം യേഹ്ശുവാ എന്നായിരിക്കുമെന്ന് സ്വര്‍ഗ്ഗം നിശ്ചയിച്ചു. എന്തെന്നാല്‍ യേഹ്ശുവാ എന്ന നാമത്തിന്റെ അര്‍ത്ഥം യാഹ്‌വെ രക്ഷിക്കുന്നു എന്നാണ്! യേഹ്ശുവാ ഈ ഭൂമിയില്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും സ്വമേധയാ ആയിരുന്നില്ല എന്നത് അവിടുന്നുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വചനം ശ്രദ്ധിക്കുക: “എന്നെ അയച്ചവന്‍ സത്യവാനാണ്. അവിടുത്തെ അധരത്തില്‍നിന്നു കേട്ടതു ഞാന്‍ ലോകത്തോടു പറയുന്നു”(യോഹ: 8; 26). ഒരു വചനവുംകൂടി നോക്കുക: “അതുകൊണ്ട് യേഹ്ശുവാ പറഞ്ഞു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍, ഞാന്‍ ഞാന്‍ തന്നെയെന്നും ഞാന്‍ സ്വമേധയാ ഒന്നും പ്രവര്‍ത്തിക്കുന്നില്ല, പ്രത്യുത, എന്റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങള്‍ ഞാന്‍ സംസാരിക്കുന്നുവെന്നും നിങ്ങള്‍ മനസ്‌സിലാക്കും. എന്നെ അയച്ചവന്‍ എന്നോടുകൂടെയുണ്ട്”(യോഹ: 8; 28). നിയമം നല്‍കിയവന്‍ തന്നെയാണ് മനുഷ്യനായി കടന്നുവന്നിരിക്കുന്നതെന്നും മനുഷ്യനായ യേഹ്ശുവാ പറയുന്നതും പ്രവര്‍ത്തിക്കുന്നതും സ്വമേധയാ അല്ലെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇവിടെ മറ്റൊരു കാര്യവും മറനീക്കി പുറത്തുവരുന്നുണ്ട്. എന്തെന്നാല്‍, മനുഷ്യപുത്രനെ ഉയര്‍ത്തിക്കഴിയുമ്പോള്‍ 'ഞാന്‍ ഞാന്‍തന്നെ എന്ന് നിങ്ങള്‍ മനസ്സിലാക്കും എന്നത് വലിയൊരു വെളിപ്പെടുത്തലാണ്. ഞാന്‍ ഞാന്‍തന്നെ എന്നത് 'യാഹ്‌വെ' എന്ന പേരിന്റെ അര്‍ത്ഥമാണ്!

യേഹ്ശുവാ ദൈവത്വത്തിലേക്ക് പുനഃപ്രവേശം ചെയ്യുന്നതിനെയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. അപ്പസ്തോലനായ കേപ്പാ തന്റെ ആദ്യ പ്രസംഗത്തില്‍ പറയുന്നതും ഇതുതന്നെയാണ്. ആ വാക്കുകള്‍ ശ്രദ്ധിക്കുക: “അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറച്ച യേഹ്ശുവായെ ദൈവം, യാഹ്‌വെയും മ്ശിഹായുമാക്കി ഉയര്‍ത്തി എന്ന് യിസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ”(അപ്പ. പ്രവര്‍: 2; 36). മലയാളം ബൈബിളിലെ പരിഭാഷയെ മാത്രം ആശ്രയിച്ചു വചനം പഠിക്കുന്നവര്‍ വഞ്ചിതരാകും. ഈ വിഷയത്തിലേക്ക് കൂടുതലായി കടക്കാതെ, വിഷയത്തിലേക്കു മടങ്ങിവരാം. അതായത്, യേഹ്ശുവാ പറഞ്ഞതും പ്രവര്‍ത്തിച്ചതും സ്വര്‍ഗ്ഗത്തില്‍നിന്നുള്ള തീരുമാനമായിരുന്നുവെന്ന സത്യമാണ് അവിടുന്ന് പ്രഖ്യാപിച്ചത്. അതിനാല്‍ത്തന്നെ, അവിടുന്ന് പറഞ്ഞ ഈ വചനം ശ്രദ്ധിക്കുക: “പുറമേനിന്ന് ഉള്ളിലേക്കു കടന്ന്, ഒരുവനെ അശുദ്ധനാക്കാന്‍ ഒന്നിനും കഴിയുകയില്ല. എന്നാല്‍, ഉള്ളില്‍നിന്നു പുറപ്പെടുന്നവയാണ് അവനെ അശുദ്ധനാക്കുന്നത്. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ”(മര്‍ക്കോ: 7; 15, 16). ഈ വചനംവഴി വരാനിരിക്കുന്ന വലിയൊരു ശുദ്ധീകരണപ്രക്രിയ പ്രവചിക്കുകയായിരുന്നു. പൗലോസ് അപ്പസ്തോലന്റെ ഒരു പ്രഖ്യാപനം ശ്രദ്ധിക്കുക: “ഭക്ഷണത്തിന്റെ പേരില്‍ നിങ്ങള്‍ ദൈവത്തിന്റെ പ്രവൃത്തി നിഷ്ഫലമാക്കരുത്. എല്ലാ വസ്തുക്കളും ശുദ്ധമാണ്”(റോമാ: 14; 20). എപ്രകാരം ശുദ്ധീകരിക്കപ്പെട്ടുവെന്നും  ബൈബിളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ നോക്കുക: “എന്തെന്നാല്‍, അവനില്‍ സര്‍വ്വസമ്പൂര്‍ണതയും നിവസിക്കണമെന്നു ദൈവം തിരുമനസ്‌സായി. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു”(കൊളോ: 1; 19, 20).

യേഹ്ശുവായിലൂടെ സകലത്തെയും സ്വര്‍ഗ്ഗവുമായി അനുരഞ്ജിപ്പിക്കണമെന്നത് ദൈവത്തിന്റെ തീരുമാനമായിരുന്നു. അപ്പസ്തോലന്മാര്‍ ഇത് മനസ്സിലാക്കേണ്ടതിനുവേണ്ടി യേഹ്ശുവാ ഒരു ദര്‍ശനം നല്‍കി. അപ്പസ്തോലനായ കേപ്പായ്ക്കാണ് ഈ ദര്‍ശനം ലഭിച്ചത്. ഇപ്രകാരമായിരുന്നു ആ സംഭവവും ദര്‍ശനവും: “അവര്‍ യാത്രചെയ്ത് പിറ്റേദിവസം നഗരത്തെ സമീപിച്ചപ്പോള്‍ കേപ്പാ പ്രാര്‍ത്ഥിക്കാന്‍ മട്ടുപ്പാവിലേക്കു പോവുകയായിരുന്നു. ഏകദേശം ആറാം മണിക്കൂറായിരുന്നു. അവനു വിശന്നു. എന്തെങ്കിലും ഭക്ഷിക്കണമെന്നു തോന്നി. അവര്‍ ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരുപ്പോള്‍ അവന് ഒരു ദിവ്യാനുഭൂതി ഉണ്ടായി. സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും വലിയ വിരിപ്പുപോലുള്ള ഒരു പാത്രം നാലുകോണിലും പിടിച്ച് ഭൂമിയിലേക്ക് ഇറക്കപ്പെടുന്നതും അവന്‍ കണ്ടു. ഭൂമിയിലെ എല്ലാത്തരം നാല്‍ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും അതിലുണ്ടായിരുന്നു. ഒരു സ്വരവും അവന്‍ കേട്ടു: കേപ്പാ, എഴുന്നേല്‍ക്കുക; നീ ഇവയെ കൊന്നു ഭക്ഷിക്കുക. കേപ്പാ പറഞ്ഞു: യേഹ്ശുവായേ, ഒരിക്കലുമില്ല. മലിനമോ അശുദ്ധമോ ആയ ഒന്നും ഞാന്‍ ഒരിക്കലും ഭക്ഷിച്ചിട്ടില്ല. രണ്ടാമതും അവന്‍ ആ സ്വരം കേട്ടു: ദൈവം വിശുദ്ധീകരിച്ചവ മലിനമെന്നു നീ കണക്കാക്കരുത്. മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടന്‍തന്നെ പാത്രം ആകാശത്തേക്ക് എടുക്കപ്പെടുകയും ചെയ്തു”(അപ്പ. പ്രവര്‍: 10; 9-16). ദൈവം ശുദ്ധീകരിച്ചവയെ നാം അശുദ്ധമായി കാണരുത്. ഇവിടെ കേപ്പായ്ക്കു ലഭിച്ച ദര്‍ശനം ഭക്ഷണവുമായി മാത്രം ബന്ധപ്പെട്ടുള്ളതല്ല; മറിച്ച്, വിജാതിയരെ സുവിശേഷം അറിയിക്കണം എന്ന മുന്നറിയിപ്പുകൂടി ആയിരുന്നു. പിന്നീടുള്ള വിവരണത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, ദൈവം വിശുദ്ധീകരിച്ച ഒന്നിനെയും പിന്നീട് അപ്പസ്തോലന്മാര്‍ അശുദ്ധമായി കണ്ടില്ല. എന്തെന്നാല്‍, പിന്നീട് കേപ്പാ നല്‍കുന്ന ഉപദേശങ്ങളെല്ലാം ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. യെരുശലേമില്‍ നടന്ന സൂനഹദോസിലെ തീരുമാനം ശ്രദ്ധിക്കുക: താഴെപ്പറയുന്ന അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണു നല്ലതെന്നു പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്നു നിങ്ങള്‍ അകന്നിരിക്കണം. ഇവയില്‍നിന്ന് അകന്നിരുന്നാല്‍ നിങ്ങള്‍ക്കു നന്ന്. മംഗളാശംസകള്‍!(അപ്പ. പ്രവര്‍: 15- 28, 29). ഈ ഉപദേശങ്ങള്‍ അപ്പസ്തോലനായ കേപ്പാ പലവട്ടം ആവര്‍ത്തിക്കുന്നതായി കാണാം. എന്നാല്‍, വിശ്വാസികളുടെ ഭക്ഷണകാര്യത്തില്‍ ഇതിലപ്പുറമൊരു ഉപദേശമില്ല! ആയതിനാല്‍, ദൈവം വിശുദ്ധീകരിച്ചവയെ നാം മലിനമായി കാണരുത്. എന്നാല്‍, ദൈവത്താല്‍ വിശുദ്ധീകരിക്കപ്പെട്ടവയെങ്കിലും, ഇവ വിഗ്രഹത്തിനര്‍പ്പിക്കുമ്പോള്‍ വീണ്ടും മലിനമാകും! അതായത്, നിയമം പിന്‍വലിക്കാന്‍ അധികാരമുണ്ടായിട്ടും അത് ചെയ്യാതെ, നിയമത്തിന് ആധാരമായ കാരണത്തെ ഇല്ലാതാക്കുകയാണ് യേഹ്ശുവാ ചെയ്തത്. ചില ജീവികളുടെ മാംസം ഭക്ഷിക്കരുതെന്നു യാഹ്‌വെ കല്പിച്ചത് അവ അശുദ്ധജീവികളായതുകൊണ്ടായിരുന്നു. എന്നാല്‍, ആ ജീവികളുടെ അശുദ്ധി നീക്കംചെയ്ത് ഭക്ഷ്യയോഗ്യമാക്കി! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, അശുദ്ധമായ ജീവികളുടെ മാംസം ഭക്ഷിക്കരുത് എന്ന നിയമം ഇപ്പോഴും നിലല്‍ക്കുന്നുണ്ടെങ്കിലും, അശുദ്ധമായ ജീവികള്‍ ഇല്ലാത്തതുകൊണ്ട് നിയമത്തിനു പ്രസക്തിയില്ലാതായി! എന്നാല്‍, ശുദ്ധീകരിക്കപ്പെട്ടവ വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചാല്‍ വീണ്ടും അവ അശുദ്ധമാകുകയും നിയമത്തിനു പ്രാബല്യമുണ്ടാകുകയും ചെയ്യും. ആയതിനാല്‍, വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ചവയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന ഉപദേശത്തെ ആരും നിസ്സാരമായി കാണരുത്.

പച്ചകുത്തരുത് എന്ന നിയമത്തിന്റെ പ്രാബല്യം ഇല്ലാതാകുന്ന ഒന്നും സംഭവിച്ചിട്ടില്ല. മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ്. അതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നു മാത്രമല്ല, യേഹ്ശുവായുടെ മനുഷ്യാവതാരത്തിലൂടെ അത് കൂടുതല്‍ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. അതിനാല്‍ത്തന്നെ, മനുഷ്യന്റെ ശരീരത്തെ വികൃതമാക്കുകയെന്നാല്‍, ദൈവത്തിന്റെ ഛായയെയും സാദൃശ്യത്തെയും വികൃതമാക്കലാണ്! മായ്ച്ചുകളയാന്‍ സാധിക്കാത്ത അടയാളങ്ങളൊന്നും മനുഷ്യന്‍ തന്റെ ശരീരത്തില്‍ പതിപ്പിക്കാന്‍ പാടില്ല. പച്ചകുത്തല്‍ അഥവാ റ്റാറ്റൂ പതിപ്പിക്കല്‍ എന്ന പൈശാചികത യുവാക്കളില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ തിരിച്ചറിയേണ്ട ചില സത്യങ്ങളുണ്ട്. എന്തെന്നാല്‍, റ്റാറ്റൂ ചെയ്തവരില്‍ ഭൂരിപക്ഷംപേരും അതിന്റെ പേരില്‍ ഇന്ന് കഷ്ടതയനുഭവിക്കുകയാണ്. തങ്ങളുടെ വിവേകരഹിതമായ പ്രവര്‍ത്തിയെക്കുറിച്ചു വിലപിക്കാത്ത ആരുംതന്നെയില്ല എന്നതാണു യാഥാര്‍ത്ഥ്യം.

കണ്‍മണിയില്‍ റ്റാറ്റൂ ചെയ്ത മോഡലിന്‍റെ കാഴ്ച നഷ്ടമായി എന്ന വാര്‍ത്ത കഴിഞ്ഞവര്‍ഷമാണ് നാം കേട്ടത്. പോളണ്ടിലെ വ്രോക്ലോയിലെ മോഡലായ അലക്സാണ്ട്ര സദോവ്സ്കയുടെ ഇടത് കണ്ണിന്‍റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. വലത് കണ്ണിന്‍റേത് ഭാഗികമായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. കണ്ണിലെ വെള്ള നിറമുള്ള ഭാഗത്ത് മഷി കുത്തിവച്ച് മറ്റൊരു നിറമാക്കുകയാണ് ചെയ്തത്. മൂന്ന് തവണ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും അലക്സാണ്ട്രയ്ക്ക് കാഴ്ച തിരിച്ചുകിട്ടിയില്ല. കണ്ണിലെ കോശങ്ങളിലേക്ക് മഷി പടര്‍ന്നതിനാല്‍ ഇനി കാഴ്ച തിരിച്ചുകിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. മാത്രമല്ല, സാവധാനം വലത് കണ്ണിന്‍റെ കാഴ്ച ശക്തികൂടി ഇല്ലാതാകും. ഇതിന്‍റെ അനന്തരഫലം എന്തായിരിക്കുമെന്ന് പറയാനാകില്ല. പ്രാദേശിക റ്റാറ്റൂ കലാകാരനായ പിയോട്ടര്‍ ആണ് 25 കാരിയായ മോഡലിന് റ്റാറ്റൂ ചെയ്തത്. ഇതൊന്നും ഒറ്റപ്പെട്ട സംഭവമായി ആരും അവഗണിക്കേണ്ട. ഒരാവേശത്തില്‍ എടുത്തുചാടി പച്ചകുത്തിയ അനേകര്‍ ഇന്ന് അതിനെയോര്‍ത്തു വിലപിക്കുകയാണ്. ശരീരത്തില്‍ മായാത്ത മുദ്രപതിപ്പിച്ചതിനെയോര്‍ത്ത് കടുത്ത മാനസികസംഘര്‍ഷം അനുഭവിക്കുന്ന ലക്ഷക്കണക്കിന്‌ ആളുകളുണ്ട്. മനോരോഗികളായി മാറിയവരും ആത്മഹത്യ ചെയ്തവരും അനേകരാണ്. റ്റാറ്റൂ പതിപ്പിച്ചവരില്‍ തൊണ്ണൂറ്റഞ്ചുശതമാനത്തിലേറെ പേരും അതിനെപ്രതി ദുഃഖിതരും നിരാശരുമാണെന്നു സര്‍വ്വേകള്‍ പറയുന്നു! എന്നിട്ടും എന്താണ് പുതുതലമുറ ഈ പൈശാചികതയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? ഈ ആകര്‍ഷണമാണ് പച്ചകുത്തലിലെ പൈശാചികതയുടെ അടയാളം!

മനുഷ്യന്റെ അഭിരുചികള്‍ മാറിക്കൊണ്ടാണിരിക്കുന്നത്. ഇന്നത്തെ ഫാഷന്‍ നാളെ ഔട്ട്‌ ഓഫ് ഫാഷനാണ്! കേശാലങ്കാരത്തിലും വസ്ത്രാലങ്കാരത്തിലും മാത്രമല്ല, നടപ്പിലും എടുപ്പിലുംപോലും പുതുമ തേടുന്ന മനസ്സാണ് മനുഷ്യന്റേത്. എന്നിട്ടും എന്തുകൊണ്ടാണ് പുതുതലമുറയുടെ മനസ്സ് റ്റാറ്റൂവിലേക്ക് ആകര്‍ഷിക്കപ്പെടുന്നു? ഒരിക്കലും മായ്ച്ചുകളയാന്‍ കഴിയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയല്ലേ ഇവര്‍ തങ്ങളുടെ ശരീരത്തില്‍ പച്ചകുത്തുന്നത്? ഭ്രാന്തും ആത്മഹത്യയും പാര്‍ശ്വഫലങ്ങളായുണ്ടെന്നു മനസ്സിലാക്കാന്‍ ഇവര്‍ക്കെന്തുകൊണ്ട് സാധിക്കുന്നില്ല? ഇവിടെയാണ്‌ പച്ചകുത്തലിനു പിന്നിലെ പൈശാചികതയുടെ വശീകരണശക്തി നാം തിരിച്ചറിയേണ്ടത്! പൈശാചികത ഒരുവനെ അന്ധനാക്കിയാല്‍, അവന്റെ സ്വബോധം നഷ്ടപ്പെടുകയും മിഥ്യാബോധത്താല്‍ അവന്‍ നയിക്കപ്പെടുകയും ചെയ്യും! ഈ തലമുറ മിഥ്യാബോധത്തിന്റെ തടവറയിലാണ്! കുറച്ചുകാലങ്ങള്‍ക്ക് മുമ്പുവരെ സമൂഹത്തിലെ ഏറ്റവും വൃത്തികെട്ട മനുഷ്യര്‍ മാത്രമാണ് പച്ചകുത്തിയിരുന്നതെങ്കില്‍, ഇന്നത്തെ യുവതലമുറ അതിനു ശ്രേഷ്ഠപദവി നല്‍കി ഉയര്‍ത്താന്‍ ശ്രമിക്കുന്നു. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലൈംഗികതൊഴിലാളി (സെക്സ് വര്‍ക്കര്‍) എന്ന വിശേഷണം നല്കിയതുപോലെതന്നെയാണ് പച്ചകുത്തലിനു ലഭിച്ച അംഗീകാരത്തെയും കാണേണ്ടത്!

മാന്യമായി ജീവിക്കുന്നവരെ അപരിഷ്കൃതരായും, മ്ലേച്ഛതകളില്‍ വ്യാപരിക്കുന്നവരെ ശ്രേഷ്ഠരായും പരിഗണിക്കുന്നതാണ് ലോകത്തിന്റെ രീതി! അത്രത്തോളം അത് ദുഷിച്ചുപോയി! നന്മയെ തിന്മയെന്നും, തിന്മയെ നന്മയെന്നും വിളിക്കാന്‍ തക്കവിധം വിപരീതബുദ്ധികളായി ലോകത്തിന്റെ മനുഷ്യര്‍ അധഃപതിച്ചു! ബൈബിളിലെ ഒരു വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: “സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ളാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും”(2 തെസലോ: 2; 9-12). എല്ലാ നിയമനിഷേധങ്ങളുടെയും പിന്നില്‍ സാത്താനാണ്‌ പ്രവര്‍ത്തിക്കുന്നത്. നിയമനിഷേധിയെക്കുറിച്ചു മുന്നറിയിപ്പ് നല്‍കിയ പൗലോസ് അപ്പസ്തോലന്റെ പ്രബോധനങ്ങളെപ്പോലും നിയമനിഷേധത്തിനായി വളച്ചൊടിക്കുന്നവര്‍ സുവിശേഷകരായി വേഷംകെട്ടി നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സത്യത്തെ സ്നേഹിക്കാത്തവര്‍ക്ക് നിയമത്തെ സ്നേഹിക്കാനോ അംഗീകരിക്കാനോ അനുസരിക്കാനോ കഴിയില്ല! പച്ചകുത്തലിനു പിന്നില്‍ നിയമനിഷേധവും, അതുവഴി ഉണര്‍ത്തപ്പെട്ട മിഥ്യാബോധവും ദര്‍ശിക്കാന്‍ കഴിയും!

'റ്റാറ്റൂ' ചെയ്യുന്ന സ്ഥാപനങ്ങള്‍ നടത്തുന്നവരെയും അവിടെ ജോലിചെയ്യുന്ന കലാകാരന്മാരെയും ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്. ഇവരെല്ലാം സത്യദൈവത്തെ അത്യധികം വെറുക്കുന്നുവെന്നതാണ്‌ ഇവരുടെ പൊതുസ്വഭാവം. ക്രിസ്തുവിനെക്കുറിച്ച് കേള്‍ക്കുന്നതുപോലും ഇവരെ രോഷാകുലരാക്കും എന്നത് മനോവയുടെ നേരിട്ടുള്ള അനുഭവമാണ്. പച്ചകുത്തലിന് വിധേയരായിട്ടുള്ള വ്യക്തികളുടെ കാര്യവും വ്യത്യസ്തമല്ല. പച്ചകുത്തിയിട്ടുള്ള വ്യക്തികളോടു സംസാരിച്ചതില്‍നിന്നു മനോവയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ള മറ്റൊരു വസ്തുതയുണ്ട്. എന്തെന്നാല്‍, സ്ത്രീപുരുഷ ഭേദമെന്യേ ഇവരെല്ലാം മതവിരുദ്ധരും ദൈവത്തില്‍ വിശ്വസിക്കാത്തവരുമാണ്. എന്നാല്‍, ഇത് പച്ചകുത്തിയത്തിനു ശേഷമുണ്ടായ മാറ്റമാണോയെന്നു മനോവയ്ക്കറിയില്ല. ക്രിസ്തുവിനോടും ദൈവികസംവിധാനങ്ങളോടും കടുത്ത വിദ്ദ്വേഷം വച്ചുപുലര്‍ത്തുന്നവരാണ് റ്റാറ്റൂ കലാകാരന്മാര്‍ എന്നതുകൊണ്ടുതന്നെ ഇവര്‍ പതിപ്പിക്കുന്ന ചിത്രങ്ങളിലും പൈശാചിക സാന്നിദ്ധ്യം സ്വാഭാവികമാണ്. ഏതു ചിത്രം 'റ്റാറ്റൂ' ചെയ്താലും, അവയിലെല്ലാം പൈശാചിക ചിഹ്നങ്ങള്‍ കൗശലപൂര്‍വ്വം ഇവര്‍ ആലേഖനം ചെയ്യും. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് ഇവരതു ചെയ്യുന്നത്. പച്ചകുത്തലിനു വിധേയരാകുന്നവര്‍പ്പോലും അറിയാതെ '666' എന്ന പൈശാചികമുദ്ര അവരുടെമേല്‍ പതിപ്പിക്കാന്‍ 'റ്റാറ്റൂ' കലാകാരന്മാര്‍ക്കു സാധിക്കും.

ശരീരഭാഗങ്ങളില്‍ 'കുരിശടയാളം' പച്ചകുത്തുന്ന ക്രൈസ്തവരുണ്ട്. എന്നാല്‍, ഇവരുടെ ആത്മീയജീവിതം പടിപടിയായി തകര്‍ന്നടിയുന്നു എന്നതാണ് നാം തിരിച്ചറിയേണ്ട സത്യം. അതായത്, പച്ചകുത്തരുത് എന്ന നിയമത്തില്‍നിന്ന് കുരിശടയാളത്തിനോ ദൈവനാമത്തിനോപോലും ഒഴിവ് അവിടുന്ന് നല്‍കിയിട്ടില്ല! മനുഷ്യന്റെ ശരീരത്തിനു ദൈവീകച്ഛായയാണു നല്കപ്പെട്ടിരിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാതിരിക്കുക. സാത്താന്‍ കൗശലപൂര്‍വ്വം അവന്റെ നാമം മനുഷ്യരുടെമേല്‍ പതിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ദൈവമക്കള്‍ അവനെതിരേ ജാഗ്രതയുള്ളവരായിരിക്കണം! പച്ചകുത്തരുത് എന്ന നിയമത്തിനു പിന്നില്‍ നാം തിരിച്ചറിയേണ്ടത് ദൈവത്തിനു നമ്മെക്കുറിച്ചുള്ള കരുതലാണ്! നാം ദൈവത്തിന്റെ ഛായയിലായിരിക്കുന്ന കാലത്തോളം ഈ നിയമത്തിനു പ്രാബല്യമുണ്ടായിരിക്കും.

ഉപസംഹാരം!

യേഹ്ശുവായ്ക്കല്ലാതെ മറ്റാര്‍ക്കും നിയമങ്ങളെ മാറ്റിമറിക്കാന്‍ അവകാശമില്ല. മാറ്റംവരുത്താന്‍ അവകാശമുള്ളവന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണു ഞാന്‍ വന്നതെന്നു നിങ്ങള്‍ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂര്‍ത്തിയാക്കാനാണ് ഞാന്‍ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്‌സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാല്‍, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയവനെന്നു വിളിക്കപ്പെടും(മത്താ: 5; 17- 19). എന്നാല്‍, യേഹ്ശുവായുടെ രക്തത്താല്‍ ഭൂമിയിലുള്ള സകല വസ്തുക്കളും ശുദ്ധീകരിക്കപ്പെട്ടപ്പോള്‍, ഭക്ഷ്യവസ്തുക്കളുടെ നിരോധനം സ്വാഭാവികമായി നീങ്ങിപ്പോയി! പിശാചുക്കളോ പിശാചുക്കള്‍ തന്നെയായ വിഗ്രഹങ്ങളോ ശുദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നതും നാം മനസ്സിലാക്കിയിരിക്കണം. അതിനാല്‍ത്തന്നെ, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ വീണ്ടും മലിനമാകുന്നു. ഇത്തരത്തില്‍ മലിനമാക്കപ്പെട്ട ഭക്ഷ്യവസ്തുക്കള്‍ ദൈവമക്കള്‍ക്ക് നിഷിദ്ധമാണ്! ദൈവത്തിന്റെ നിയമങ്ങളെ തള്ളിക്കളയുകയെന്നാല്‍, തങ്ങളെത്തന്നെ വിഗ്രഹങ്ങള്‍ക്കു സമര്‍പ്പിക്കുക എന്നാണര്‍ത്ഥം. പച്ചകുത്തുമ്പോഴും അത് സംഭവിക്കുന്നു. പച്ചകുത്തലിലൂടെ ഒരുവന്‍ തന്നെത്തന്നെ വിഗ്രഹത്തിനു സമര്‍പ്പിക്കുകയാണു ചെയ്യുന്നത്! 

NB: വായനക്കാരില്‍നിന്നും കേള്‍വിക്കാരില്‍നിന്നും മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഉപകാരപ്രദമെന്നു തോന്നുന്നുവെങ്കില്‍ YouTube ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-     YouTube

    8920 views

LOG IN

Lost your password?

SIGN UP

LOST PASSWORD