അറിഞ്ഞിരിക്കാന്‍

ഉരുട്ടിവീഴ്ത്തലും ബൈബിള്‍ അടിസ്ഥാനവും!

Print By
about

08 - 10 - 2016

ചില പെന്തക്കോസ്ത് ശുശ്രൂഷകളിലും കത്തോലിക്കാസഭയില്‍ കടന്നുകൂടിയ തെറ്റായ ആചാരങ്ങളെ തുറന്നുകാണിക്കുന്ന ഗ്രൂപ്പുകളുടെ ശുശ്രൂഷകളിലും കേള്‍വിക്കാര്‍ ഉരുണ്ടുവീഴുന്നത് കാണാറുണ്ട്‌. ഇതിനെ വിമര്‍ശിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത് കത്തോലിക്കാസഭയുടെ കുത്തക അവകാശപ്പെടുന്ന ചില ഞാഞ്ഞൂലുകളും അപ്പസ്തോലികസഭാ വിശ്വാസികളുമാണ്! ഇവരുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിക്കൊണ്ട്‌ ലേഖനം ആരംഭിക്കാം.

പെന്തക്കോസ്തുസഭകളിലെ നന്മകളെ അപ്പാടെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് വിമര്‍ശനങ്ങളുമായി ഇറങ്ങിയിരിക്കുന്ന അനേകം 'സെക്റ്റുകളില്‍' ചിലതാണ് കത്തോലിക്കാ ആന്‍സര്‍, പെന്തക്കോസ്തു മറുപടികള്‍, പ്രവാചകശബ്ദം ഡീപ്പ് ഇന്‍ റ്റു ദ് ബൈബിള്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍! പെന്തക്കോസ്തുകാര്‍ ഉയര്‍ത്തുന്ന ഏതെങ്കിലും ആശയങ്ങള്‍ക്ക് ബൈബിള്‍ അടിസ്ഥാനത്തില്‍ ഉത്തരം നല്‍കാന്‍ ഈ ഗ്രൂപ്പുകള്‍ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് പരമാര്‍ത്ഥം. വചനം അറിയാത്ത ചിലരുടെ കൈയ്യടിയില്‍ ലഹരിപൂണ്ട് വിഹരിക്കുകയാണ് ഇക്കൂട്ടര്‍! പെന്തക്കോസ്തുകാര്‍ ഉയര്‍ത്തുന്ന ഭോഷ്ക്കുകളെ വചനാടിസ്ഥാനത്തില്‍ നേരിടാന്‍ സാധിക്കുമെന്നിരിക്കെ ഇവര്‍ക്ക് അതിനു സാധിക്കാത്തത് വചനത്തില്‍ ഇവര്‍ക്കുള്ള അറിവുകേടാണ്! മനോവ നല്‍കിയിട്ടുള്ള മറുപടികള്‍ കോപ്പിയടിച്ചു വളര്‍ന്ന ഇവരാണ് മനോവയെ ഏറ്റവും വലിയ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്!

പെന്തക്കോസ്തുസഭകളും മറ്റിതര ഗ്രൂപ്പുകളും നടത്തുന്ന ധ്യാനങ്ങളില്‍ മാത്രമല്ല ഈ വീഴ്ചയും ഉരുളലും സംഭവിക്കുന്നത്. എന്നാല്‍, സൗകര്യപൂര്‍വ്വം ഈ യാഥാര്‍ത്ഥ്യത്തെ മറച്ചുവയ്ക്കുകയും പെന്തക്കോസ്തുകാരെയും സഭയിലെ തിരുത്തല്‍ ശക്തികളെയും മാത്രം പരിഹസിക്കുകയും ചെയ്യുന്ന സ്ഥാപിത താത്പര്യക്കാരാണ് മേല്‍പ്പറഞ്ഞ കൂട്ടര്‍! അണക്കരയില്‍ ധ്യാനകേന്ദ്രം നടത്തുന്ന ഡോമിനിക് വാളമ്മനാല്‍ അച്ചന്റെ ധ്യാനങ്ങളില്‍ നടക്കുന്ന വീഴ്ചയും ഉരുളലുമുണ്ട്. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടത്തുന്ന ധ്യാനങ്ങളിലും കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മറ്റിതര ധ്യാനങ്ങളിലും ഇത്തരം വീഴ്ചകള്‍ മനോവ ദര്‍ശിച്ചിട്ടുണ്ട്. ഇതിന്റെയൊന്നും ഫോട്ടോ പ്രദര്‍ശിപ്പിക്കാനോ വിമര്‍ശിക്കാനോ മേപ്പടി കക്ഷികള്‍ തയ്യാറാകുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന രീതിയില്‍ മുന്നോട്ടുപോകുന്നവരെ സുവിശേഷത്തിന്റെ വക്താക്കളായി പരിഗണിക്കാന്‍ കഴിയില്ല! ആര്‍ക്കോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്നേ ഇവരെ വിശേഷിപ്പിക്കാന്‍ കഴിയുകയുള്ളൂ! സുവിശേഷത്തിന്റെ ശത്രുക്കളാണിവര്‍! എന്തെന്നാല്‍, സുവിശേഷത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ഒരു പ്രതിഭാസമാണ് ഉരുണ്ടുവീഴലും ഉരുളലും!

ബൈബിളില്‍ വിവരിച്ചിരിക്കുന്ന ഒരു സന്ദര്‍ഭം ശ്രദ്ധിക്കുക: ഒരിക്കല്‍ ഒരു പിശാച്ചുബാധിതനായ ബാലനെ അവന്റെ പിതാവ് യേഹ്ശുവായുടെ ശിഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു. എന്നാല്‍, അവര്‍ക്ക് ആ ബാലനെ സുഖപ്പെടുത്താന്‍ കഴിഞ്ഞില്ല അപ്പോള്‍ യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "അവന്‍ അവരോടു പ്രതിവചിച്ചു: വിശ്വാസമില്ലാത്ത തലമുറയേ, എത്രനാള്‍ ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും? എത്രനാള്‍ ഞാന്‍ നിങ്ങളോടു ക്ഷമിച്ചിരിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരൂ. അവര്‍ അവനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ടയുടനെ ആത്മാവ് കുട്ടിയെ തള്ളിയിട്ടു. അവന്‍ നിലത്തു വീണ് ഉരുളുകയും അവന്റെ വായിലൂടെ നുരയും പതയും പുറപ്പെടുകയും ചെയ്തു"(മര്‍ക്കോ: 9; 19, 20). തുടര്‍ന്ന്‍ എന്താണ് സംഭവിച്ചത് എന്തെന്നു നോക്കുക: "ജനങ്ങള്‍ ഓടിക്കൂടുന്നതു കണ്ട് യേഹ്ശുവാ അശുദ്ധാത്മാവിനെ ശകാരിച്ചു: മൂകനും ബധിരനുമായ ആത്മാവേ, നിന്നോടു ഞാന്‍ ആജ്ഞാപിക്കുന്നു, അവനില്‍നിന്നു പുറത്തുപോവുക. ഇനിയൊരിക്കലും അവനില്‍ പ്രവേശിക്കരുത്.  അപ്പോള്‍ അവനെ ശക്തിയായി നിലത്തു തള്ളിയിടുകയും ഉച്ചത്തില്‍ നിലവിളിക്കുകയും ചെയ്തുകൊണ്ട് അതു പുറത്തുപോയി. ബാലന്‍ മരിച്ചവനെപ്പോലെയായി. അവന്‍ മരിച്ചുപോയി എന്നു പലരും പറഞ്ഞു.  യേഹ്ശുവാ അവനെ കൈയ്ക്കു പിടിച്ചുയര്‍ത്തി; അവന്‍ എഴുന്നേറ്റിരുന്നു"(മര്‍ക്കോ: 9; 25- 27). ഇത് യേഹ്ശുവായുടെ കല്പനപ്രകാരം പിശാചു പുറത്തുപോയപ്പോള്‍ സംഭവിച്ചതാണ്! ദുരാത്മാക്കളെയും പിശാചുക്കളെയും പുറത്താക്കുമ്പോള്‍, ആരിലാണോ ഇവറ്റകള്‍ ആവസിച്ചിരുന്നത്, അവരെ ഉരുട്ടിവീഴ്ത്തുന്നത് ബൈബിളില്‍ ഉടനീളം കാണാം.

യേഹ്ശുവായുടെ മനുഷ്യജീവിത കാലത്തു മാത്രം നടന്ന ഒരു പ്രതിഭാസമായിരുന്നു ഇതെന്ന് ആരും കരുതരുത്. അപ്പസ്തോലന്മാരും ഇതേ പ്രവര്‍ത്തികള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. യേഹ്ശുവാ മരിച്ചവരെ ഉയിര്‍പ്പിച്ചതുപോലെ ശിഷ്യന്മാരും പ്രവര്‍ത്തിച്ചു. യേഹ്ശുവായുടെ പുനരാഗമനംവരെ വിശ്വാസികളായ നാം ചെയ്യേണ്ട പ്രവര്‍ത്തികള്‍ തന്നെയാണ് ഇവയൊക്കെ. ഇത് പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തിയാണെന്നു തിരിച്ചറിയണമെങ്കില്‍ ഉള്ളില്‍ പരിശുദ്ധാത്മാവ് ഉണ്ടായിരിക്കണം. സത്യാത്മാവിനെ തിരിച്ചറിയാതെ ഈ ആത്മാവിന്റെ പ്രവര്‍ത്തികളെ പരിഹസിക്കുന്നവര്‍ ഗുരുതരമായ പാപത്തിലാണ്! യേഹ്ശുവായിലൂടെയുള്ള ഏകരക്ഷ പ്രഘോഷിക്കാനുള്ള ചുമതല ഭരമേറ്റവര്‍, വചനശുശ്രൂഷകരെ പരിഹസിച്ചുകൊണ്ട്‌ സ്വന്തം നാശം ഇരന്നുവാങ്ങുന്നു. യേഹ്ശുവാ ഏല്പിച്ച ശുശ്രൂഷളില്‍ ഒന്നുംതന്നെ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതല്ല; മറിച്ച്, വിശ്വസിക്കുന്ന എല്ലാവര്‍ക്കുമായി നല്‍കിയ അവകാശവും ഉത്തരവാദിത്വവും വിശ്വാസികളുടെ അടയാളവുമാണ്. ഈ വചനം ശ്രദ്ധിക്കുക: "വിശ്വസിക്കുന്നവരോടുകൂടെ ഈ അടയാളങ്ങള്‍ ഉണ്ടായിരിക്കും: അവര്‍ എന്റെ നാമത്തില്‍ പിശാചുക്കളെ ബഹിഷ്‌കരിക്കും. പുതിയ ഭാഷകള്‍ സംസാരിക്കും. അവര്‍ സര്‍പ്പങ്ങളെ കൈയിലെടുക്കും. മാരകമായ എന്തു കുടിച്ചാലും അത് അവരെ ഉപദ്രവിക്കുകയില്ല. അവര്‍ രോഗികളുടെമേല്‍ കൈകള്‍ വയ്ക്കും; അവര്‍ സുഖം പ്രാപിക്കുകയും ചെയ്യും"(മര്‍ക്കോ: 16; 17, 18). യേഹ്ശുവായുടെ വാക്കുകളാണിത്. വിശ്വസിക്കുന്ന എല്ലാവര്‍ക്കുമായി നല്‍കപ്പെട്ട അവകാശം ഇന്ന് ചിലര്‍ക്കായി സംവരണം ചെയ്യപ്പെട്ടുകഴിഞ്ഞു. ഇത് യേഹ്ശുവായോടുള്ള വെല്ലുവിളിയാണ്!

അതുപോലെതന്നെ, കത്തോലിക്കാസഭയ്ക്കോ മറ്റേതെങ്കിലും സഭകള്‍ക്കോ കച്ചവടം നടത്താനുള്ള ആഹ്വാനം അവിടുന്നു നല്‍കിയിട്ടില്ല. അവിടുന്ന് ഏല്പിച്ച ശുശ്രൂഷ ഇതാണ്; സകല ജനതകളെയും ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, പഠിപ്പിക്കുക! വചനമിതാണ്: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). ഈ മൂന്നു കാര്യങ്ങളെയും പരിഹസിച്ചുതള്ളുന്ന അഭിനവ ആചാര്യന്മാര്‍ സഭയെ ഇന്ന് ഹൈജാക്ക് ചെയ്തിരിക്കുകയാണ്!

സ്വന്തം സഭയുടെ മൂല്യച്യുതി മറച്ചുവയ്ക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നവരും സ്വന്തമായി ആശയങ്ങള്‍ ഇല്ലാത്തവരുമായവര്‍, പെന്തക്കോസ്തു മറുപടി, കത്തോലിക്കാ ആന്‍സര്‍ തുടങ്ങി പ്രവാചകശബ്ദം വരെയുള്ള വിവരക്കേടുകള്‍ വിളമ്പുന്നു. സ്വന്തം വീട്ടിലെ മാലിന്യങ്ങള്‍ അലങ്കാരമായി കൊണ്ടുനടക്കുന്നവരാണ്ഇക്കൂട്ടര്‍!ബൈബിള്‍ കണ്ടിട്ടുപോലുമില്ലാത്ത ചിലരുടെ പിന്തുണ കണ്ട് സ്വയം ജ്ഞാനികളായി ചമയുകയും മനോവയുടെ ലേഖനങ്ങള്‍ കോപ്പിയടിയാണെന്നു പറഞ്ഞു സ്വയം ആശ്വസിക്കുകയും ചെയ്യുന്നു.

മനോവ എല്ലാ സഭകളിലെയും വചനവിരുദ്ധത ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍, സ്വന്തം സഭയിലെ തെറ്റുകളെ കൂടുതലായി വിചാരണ ചെയ്യുന്നതില്‍ ഒരിക്കലും പിശുക്ക് കാണിച്ചിട്ടില്ല. പെന്തക്കോസ്ത് മറുപടിയോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടുമ്പോള്‍ വ്യക്തിഹത്യ നടത്തി ചോദ്യകര്‍ത്താക്കളെ പുറത്താക്കുന്ന ശീലവും ഈ അല്പന്മാര്‍ക്കുണ്ട്! ഒന്നോ രണ്ടോ വ്യക്തികളെ മനോവയും പുറത്താക്കിയിട്ടുണ്ട്; എന്നാല്‍, അത് ഉത്തരംമുട്ടിയപ്പോഴല്ല; മറിച്ച്, ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതെവരുമ്പോള്‍ വ്യക്തിഹത്യ നടത്തി സായൂജ്യമടയുന്നവര്‍ മനോവ നടത്തുന്ന സംവാദങ്ങളില്‍ യോഗ്യതയില്ലാത്തവരായതുകൊണ്ടാണ്. ഇനി നമുക്കു വീണ്ടും വിഷയത്തിലേക്കു കടക്കാം.

ഉരുണ്ടുവീഴലിനെ പരിഹസിക്കുന്നവരുടെ പരിഹാസങ്ങള്‍ ചെന്നെത്തുന്നത് പരിശുദ്ധാത്മാവിനുമേലാണ്. കാരണം, യേഹ്ശുവായുടെ വാക്കുകളെ പരിഗണിക്കുമ്പോള്‍, അവിടുത്തെ നാമത്തെ സ്ഥിരീകരിക്കാന്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരിശുദ്ധാത്മാവാണ്. ഈ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെ വിവേചിക്കണമെങ്കില്‍ ഹൃദയത്തില്‍ വചനം അനിവാര്യമായിരിക്കുന്നു. സുവിശേഷ പ്രഘോഷണങ്ങള്‍ക്ക് കടിഞ്ഞാണിടുകയോ നിരോധിക്കുകയോ ചെയ്യുകയും അന്യദേവന്മാരുടെ ആചാരങ്ങളെ സ്വന്തമാക്കുകയും ചെയ്ത ഭീകര പാപത്തെ ന്യായീകരിക്കാന്‍ വിദൂഷകവേഷംകെട്ടി ആടുന്ന വ്യാജപ്രവാചകന്റെ ശബ്ദം ഓണ്‍ലൈനില്‍ മുഴങ്ങുന്നുണ്ട്. ഇവരോടൊപ്പം അഴിഞ്ഞാടുന്ന വാലാട്ടികളാണ് കാര്‍മ്മല്‍ അപ്പോളജി, പെന്തക്കോസ്തു മറുപടി, കാത്തലിക് ആന്‍സര്‍ തുടങ്ങിയവ!

വേദങ്ങളില്‍ ഉപരിപഠനം നടത്തി കത്തോലിക്കാ മതബോധനത്തിനു ചുക്കാന്‍ പിടിക്കുന്നവനാണ് നമ്മുടെ കുഞ്ഞുങ്ങളെ ആദ്ധ്യാത്മികത അഭ്യസിപ്പിക്കുന്നതെങ്കില്‍ ദൂരവ്യാപകമായ ദുരന്തം നാം പ്രതീക്ഷിക്കണം. കോടാനുകോടി ഡോക്ടറേറ്റ് എടുത്താലും തീരാത്തത്ര വിഷയം ബൈബിളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് വൈദീകര്‍ പൈശാചിക ഗ്രന്ഥങ്ങളെ ആശ്രയിക്കുന്നത്?ബൈബിളിനോടുള്ള അവജ്ഞ മാത്രമാണ് ഇതിനു കാരണം. ബൈബിള്‍ വായിക്കുകയും പഠിക്കുകയും ചെയ്‌താല്‍, തങ്ങള്‍ തുടന്നുകൊണ്ടിരിക്കുന്ന ആഭിചാരപ്രവര്‍ത്തികളെപ്രതി തങ്ങളുടെ മനസ്സാക്ഷിതന്നെ തങ്ങളെ കുറ്റപ്പെടുത്തുമെന്ന് ഇവര്‍ ഭയപ്പെടുന്നു! ചില വൈദീകരുടെ പേരുകളോടൊപ്പം 'ഡോക്ടര്‍' എന്ന വാല്‍ കാണുന്ന സാധാരണക്കാര്‍ ധരിക്കുന്നത് ഇവര്‍ ദൈവശാസ്ത്ര പണ്ഡിതരാണെന്നാണ്. ദൈവത്തെക്കുറിച്ചോ ദൈവീകനിയമങ്ങളെക്കുറിച്ചോ അടിസ്ഥാനബോധ്യംപോലും ഇല്ലാത്തവര്‍ സഭയുടെ തലപ്പത്ത് നുഴഞ്ഞുകയറി ഭരണം നടത്തുന്നത് പാവം വിശ്വാസികള്‍ അറിയുന്നില്ല! കടമറ്റത്തു കത്തനാര്‍ എന്ന ദുര്‍മന്ത്രവാദിയുടെ സീരിയല്‍ കാണുമ്പോള്‍ കൈകള്‍ കൂപ്പിപ്പിടിക്കുന്ന ദുര്‍ബ്ബല വിശ്വാസികളെ മനോവ കണ്ടിട്ടുണ്ട്.

വിജാതിയരുമായുള്ള സംവാദങ്ങളില്‍ വായ്‌ തുറക്കാന്‍ കഴിയാതെ വിയര്‍ക്കുന്ന വൈദീകരെക്കണ്ട് നെഞ്ചുപൊട്ടിയപ്പോഴാണ് മനോവയുടെ ദൗത്യത്തിന്റെ ഗതി അല്പം മാറ്റിയത്. വിജാതിയതയ്ക്കെതിരേയുള്ള ലേഖനങ്ങളെച്ചൊല്ലി മനോവയെ ഏറ്റവുമധികം പുലഭ്യം പറഞ്ഞിട്ടുള്ളത് 'കന്യാസ്ത്രി' വേഷധാരികളാണ്. അവര്‍ക്ക് തക്കതായ മറുപടി കൊടുത്തപ്പോള്‍ മനോവയുടെ ഫേസ്ബുക്ക് കൂട്ടായ്മയില്‍നിന്ന് അവര്‍ സ്വയം പിന്മാറി. യാമപ്രാര്‍ത്ഥനകള്‍ക്കും ജപമാലയ്ക്കും അപ്പുറം ദൈവവചനമോ ദൈവത്തെയോ അറിയാത്ത ഇവരാണ് ആദ്യകുര്‍ബ്ബാനയ്ക്ക് കുഞ്ഞുങ്ങളെ ഒരുക്കുന്നത്. ഫ്രാന്‍സീസ് പറയുന്നതാണ് സത്യവചനം എന്നു ധരിച്ചുവച്ചിരിക്കുന്ന അവിവേകികളാല്‍ അഭ്യസിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ ദുര്‍ഗതി ചിന്തിക്കുന്നതിലും അപ്പുറമാണ്! 'ലൗജിഹാദിന്റെ' പേരില്‍ മാതാപിതാക്കളെ പ്രതിക്കൂട്ടിലാക്കുന്നതിനു പകരം ആദ്ധ്യാത്മികബോധ്യമുള്ള അത്മായരെ കണ്ടെത്തി കുട്ടികള്‍ക്കു മതബോധനം നല്‍കാന്‍ ശ്രമിക്കുക.

'പ്രാഞ്ചി ഫാന്‍സ്‌ ക്ലബ്' നേതൃത്വംനല്‍കുന്ന പ്രവാചകശബ്ദത്തെയും കത്തോലിക്കാ ആന്‍സറിനെയും അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. മനോവ ഉയര്‍ത്തുന്ന ആശയങ്ങളും ഉപദേശങ്ങളും വിമര്‍ശനങ്ങളും തെറ്റാണെന്നു തോന്നുന്നവര്‍ വചനസത്യംകൊണ്ട് അതിനെ നേരിടുകയാണ് വേണ്ടത്. അല്ലാതെ,വ്യക്തിഹത്യനടത്തി നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കരുത്. ഇത് തെരുവുവേശ്യകളുടെ സംസ്കാരമാണ്! വൈദീകവേഷധാരികളും ഇക്കാര്യത്തിലുണ്ട്. ഇവരില്‍ ചിലര്‍ തിരശീലയ്ക്ക് പിന്നില്‍നിന്നു ചരടുവലിക്കുകയാണ്!

ഇനി നമുക്ക് ഭൂതോച്ഛാടനത്തിലേക്കു കടക്കാം. പെന്തക്കോസ്തു സമൂഹത്തിന്റെ പ്രാര്‍ത്ഥനകളില്‍ ഭൂതോച്ഛാടനം നടക്കുമ്പോള്‍ പരിഹാസശരങ്ങളുമായി ഓടിനടക്കുന്ന പെന്തക്കോസ്തു മറുപടിക്കാരന്‍ മറുനാടന്‍ മഞ്ഞപ്പത്രത്തിന്റെ സര്‍ക്കുലേഷന്‍ മാനേജരുടെ 'റോളില്‍' ആണ് വിലസുന്നത്! ഭൂതോച്ഛാടനം എന്തെന്നുപോലും അറിയാത്ത ഇവന്‍ പരിശുദ്ധാത്മാവിനെതിരേ പോരാടുകയാണ്. പരിശുദ്ധാത്മാവില്‍ നിറയുന്നതിനുമുന്‍പ് ചില അപ്പസ്തോലന്മാര്‍ക്ക് അബദ്ധധാരണകള്‍ ഉണ്ടായിരുന്നു. യേഹ്ശുവായുടെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ചിലരെ ഇവര്‍ കാണുവാനിടയായി. തങ്ങളെ അനുഗമിക്കാന്‍ ആവശ്യപ്പെട്ട ശിഷ്യന്മാരെ അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല ഇക്കാരണത്താല്‍, അവരെ താടയട്ടെ എന്ന് യേഹ്ശുവായോട് അപ്പസ്തോലന്മാര്‍ അനുവാദം ചോദിച്ചു. അപ്പോള്‍ യേഹ്ശുവാ പറഞ്ഞ മറുപടിയാണ് ഇവിടെ പ്രസക്തം. യേഹ്ശുവായുടെ മറുപടി ഇപ്രകാരമാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്: "യേഹ്ശുവാ പറഞ്ഞു: അവനെ തടയേണ്ടാ, ഒരുവന് എന്റെ നാമത്തില്‍ അദ്ഭുതപ്രവൃത്തി ചെയ്യാനും ഉടനെ എന്നെക്കുറിച്ചു ദൂഷണം പറയാനും സാധിക്കുകയില്ല. നമുക്ക് എതിരല്ലാത്തവന്‍ നമ്മുടെ പക്ഷത്താണ്"(മര്‍ക്കോ: 9; 39, 40). അങ്ങനെയെങ്കില്‍ പെന്തക്കോസ്തുകാരും ഇതര സഭകളും നടത്തുന്ന വചനപ്രഘോഷണത്തെ പരിഹസിക്കുന്നവര്‍ യേഹ്ശുവായെത്തന്നെയാണ് പരിഹസിക്കുന്നത്. വചനവിരുദ്ധമായ ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ ഏതു സഭയില്‍പ്പെട്ടവരാണെങ്കിലും വിമര്‍ശിക്കപ്പെടണം.

പരിശുദ്ധ കന്യകാമറിയത്തെയും യേഹ്ശുവായുടെ നാമത്തില്‍ വിശുദ്ധ ജീവിതം നയിച്ചവരെയും പുലഭ്യം പറയുമ്പോള്‍ ചോദ്യംചെയ്യണം. എന്നാല്‍, മാതാവിനെയും വിശുദ്ധരെയും പ്രഘോഷിക്കാനല്ല നാം അയയ്ക്കപ്പെട്ടിരിക്കുന്നത് എന്ന ഉത്തമബോധ്യം ഉണ്ടായിരിക്കുകയും വേണം. ശിശുസ്നാനം നിഷേധിക്കല്‍, മാതാവിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ എന്നിവയ്ക്കും വിശുദ്ധ കുര്‍ബ്ബാനയെ നിഷേധിക്കുന്ന പ്രചാരണങ്ങള്‍ക്കും വചനാടിസ്ഥാനത്തില്‍ മറുപടി നല്‍കാന്‍ ആരും അമാന്തിക്കരുത്. എന്നാല്‍, യേഹ്ശുവാ ഏകരക്ഷകനാണെന്നു പ്രഘോഷിക്കുന്ന ഏതൊരുവനെ നിഷേധിക്കുമ്പോഴും യേഹ്ശുവായെത്തന്നെയാണ് നിഷേധിക്കുന്നത്. കാരണം, യേഹ്ശുവാ ഭരമേല്പിച്ചത് ഈ ദൗത്യം മാത്രമാണ്!

കത്തോലിക്കരില്‍ ചിലര്‍ പിന്തുടരുന്ന അവിശുദ്ധ ആചാരങ്ങള്‍പ്പോലെതന്നെ മാരകമായ ദുരാചാരങ്ങള്‍ പെന്തക്കോസ്തുകാരും പിന്തുടരുന്നുണ്ട്. ശിശുസ്നാനം, വിശുദ്ധ കുര്‍ബ്ബാന, കൂദാശകള്‍ തുടങ്ങിയവയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പെന്തക്കോസ്തുകാരില്‍നിന്നു മറച്ചുവച്ചിരിക്കുന്നത് പിശാചാണ്! പെന്തക്കോസ്തുകാരില്‍നിന്നു മറച്ചുവയ്ക്കപ്പെട്ടിരിക്കുന്ന ഈ സത്യങ്ങള്‍ മറനീക്കി പുറത്തുവരികയും തങ്ങളുടെ ആചാരങ്ങളുടെ ഭാഗമാക്കുകയും ചെയ്യുന്ന പക്ഷം കത്തോലിക്കരെക്കാള്‍ ശ്രേഷ്ഠമായ പദവി അവര്‍ക്കു ദൈവം നല്‍കും. കാരണം, വിജാതിയരെ സുവിശേഷം അറിയിക്കാന്‍ അവരോളം യജ്ഞിക്കുന്ന മറ്റൊരു സഭകളുമില്ല. എന്നാല്‍, കത്തോലിക്കാസഭ ശുദ്ധീകരിക്കപ്പെടണമെങ്കില്‍ രണ്ടാംവത്തിക്കാന്‍ സൂനഹദോസ് അസാധുവാക്കുകയും ഇന്ന് കടന്നുകൂടിയിരിക്കുന്ന എണ്ണിയാല്‍ത്തീരാത്ത അബദ്ധങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുകയും വേണം! ഇത് ഒരു നിസ്സാര പ്രക്രിയയല്ല; ജാതകം എഴുതി സൂക്ഷിക്കുന്നവരും അന്ധവിശ്വാസങ്ങള്‍ കീലുപോലെ ഹൃദയത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്നവരുമായ ക്രൈസ്തവ നാമധാരികളായ 'വിജാതിയരെ' രക്ഷിക്കുന്നത് നിസ്സാര കാര്യമല്ല.

വ്യാജപ്രവാചകന്റെ ശബ്ദം!

വ്യാജപ്രവാചകനുവേണ്ടി ശബ്ദിക്കാന്‍ ജാതിമതഭേദമന്യേ അനേകര്‍ ഒത്തുകൂടിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു മലയാള ശബ്ദമാണ് 'പ്രവാചകശബ്ദം' എന്ന ഓണ്‍ലൈന്‍ മാധ്യമം. വ്യാജപ്രവാചകന്റെ സ്തുതിഗീതങ്ങള്‍ ആലപിക്കാത്ത ഒരു ദിനംപോലും ഇന്നവരെ കടന്നുപോയിട്ടില്ല. കത്തോലിക്കാ ആന്‍സറിലും പെന്തക്കോസ്തു മറുപടിയിലും വായിക്കാന്‍ കഴിയുന്നതും വ്യത്യസ്തമല്ല. കോഴിവെട്ടും തുലാഭാരവും വിഗ്രഹങ്ങളെ തോളിലേറ്റി വിജാതിയ ദേവിമാരുടെ ആലിംഗനം ഏറ്റുവാങ്ങലും ദൈവം അരുതെന്നു കല്പിച്ച സകല മ്ലേച്ഛതകളും സ്വന്തമാക്കുകയും ചെയ്യുന്നത് ഇവറ്റകള്‍ കാണുന്നില്ല.ശബലിമല അയ്യപ്പനെ സഹോദരനും സ്നേഹിതനുമായി പരിഗണിക്കുകയും പുതിയെടത്തെ ഭഗവതിയുടെ സഹോദരനായി സെബസ്ത്യാനോസിനെ അംഗീകരിക്കുകയും ചെയ്യുന്ന ഇവറ്റകളാണ് മനോവയ്ക്കെതിരേ കുരയ്ക്കുന്നത്!

മാതാവിനെ ഏറ്റവുമധികം ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമമാണ് മനോവ. എന്നാല്‍, മാതാവിന്റെ പേരില്‍ നോട്ടീസടിച്ചു വിതരണം ചെയ്യുകയോ പുണ്യാളന്മാരുടെമാഹാത്മ്യം പ്രഘോഷിക്കുകയോ ചെയ്തില്ലെങ്കില്‍ നരകത്തില്‍ പോകുകയോ പാണ്ടിലോറി കയറി പണ്ടാരമടങ്ങുകയോ ചെയ്യുമെന്നു വിശ്വസിക്കുന്ന ബലഹീന വിശ്വാസികളുടെ ഗണത്തില്‍ മനോവയില്ല! നട്ടുച്ചയ്ക്ക് ഇരുട്ടാണെന്നു പ്രാഞ്ചി പ്രഖ്യാപിച്ചാല്‍ ആമ്മേന്‍ പറയുന്ന വിഡ്ഢികളുടെ ഗണത്തിലും മനോവയില്ല. സുവിശേഷം പ്രഘോഷിക്കുന്നവരെ പുച്ഛിക്കുകയും ഇസ്ലാമിക തീവ്രവാദികള്‍ക്ക് യൂറോപ്പില്‍ വിഹരിക്കാന്‍ വേദിയൊരുക്കി പതുങ്ങിയിരിക്കുന്ന പ്രാഞ്ചിയെ വിമര്‍ശിക്കാനുള്ള അവകാശം ഏതൊരു കത്തോലിക്കനെയുംപോലെ മനോവയ്ക്കുമുണ്ട്. കത്തോലിക്കാസഭയിലെ ധീരരക്തസാക്ഷികളെ ആക്ഷേപിക്കുന്ന പ്രാഞ്ചിയുടെ പൈശാചികതയെ കണ്ടില്ലെന്നു നടിക്കാന്‍ യഥാര്‍ത്ഥ കത്തോലിക്കനു സാധിക്കില്ല. തങ്ങളുടെ ആഭിചാര കര്‍മ്മങ്ങളെ മൂടിവയ്ക്കാന്‍ ചിലര്‍ കണ്ടെത്തിയ മാര്‍ഗ്ഗം മാത്രമാണ് 'പ്രാഞ്ചിഭക്തി'! പ്രാഞ്ചിഭക്തര്‍ക്ക്‌ ശ്രദ്ധനേടാന്‍ ഏറ്റവും പറ്റിയ മാര്‍ഗ്ഗം മനോവയെ പുലഭ്യം പറയുകയെന്നതാണ്! വചനത്തെ വചനംകൊണ്ട് നേരിടാന്‍ ത്രാണിയില്ലാത്തവര്‍ വ്യക്തിഹത്യനടത്തുന്നു. ബൈബിളിലൂടെ ദൈവജനത്തിനു നല്‍കപ്പെട്ടിരിക്കുന്ന നിയമങ്ങലെങ്കിലും പഠിക്കാന്‍ തയ്യാറായാല്‍ നിത്യനരകത്തില്‍നിന്നു നിങ്ങള്‍ക്കു രക്ഷനേടാം. അല്ലാത്തപക്ഷം നിങ്ങളെയോര്‍ത്തു സഹതപിക്കാന്‍ മാത്രമേ മനോവയ്ക്കു കഴിയൂ! എന്തെന്നാല്‍, "ഞാനിന്ന് നിങ്ങളോടു കല്പിച്ചിരിക്കുന്ന ഈ നിയമത്തിലെ ഓരോ വാക്കും ശ്രദ്ധാപൂര്‍വം പാലിക്കാന്‍ നിങ്ങളുടെ മക്കളോട് ആജ്ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍. എന്തെന്നാല്‍, ഇതു നിസ്‌സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്"(നിയമം: 32; 46, 47). അതായത്, നാം തലമുറകളായി പാലിക്കേണ്ട നിയമം മനുഷ്യരുണ്ടാക്കുന്ന നിയമങ്ങളല്ല!

വചനത്തെ വചനംകൊണ്ടു നേരിടാന്‍ പ്രാപ്തിയില്ലാത്ത വൈദീകര്‍പ്പോലും വ്യക്തിഹത്യയുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. കുമ്പസാര രഹസ്യങ്ങളും ഫാമിലി കൌണ്‍സിലിങ്ങിലെ രഹസ്യങ്ങള്‍പ്പോലും ഓണ്‍ലൈനിലൂടെ പ്രചരിപ്പിച്ച് ഇക്കൂട്ടര്‍ പ്രതിയോഗികളെ നേരിടുന്നു. കത്തോലിക്കാസഭയുടെ രക്ഷകര്‍ ചമഞ്ഞു വിലസുന്ന ഇക്കൂട്ടരെ തിരിച്ചറിഞ്ഞില്ലെങ്കില്‍ അനേകം കുടുംബജീവിതങ്ങള്‍ ശിഥിലമാകും. വിവാഹംകൂടാതെ ഒരുമിച്ചു ജീവിക്കുന്നത് തെറ്റല്ലെന്ന പ്രബോധനം ഫ്രാന്‍സീസ് നടത്തിയപ്പോഴും സ്വവര്‍ഗ്ഗരതിക്കാരെ ശ്ലാഘിച്ചപ്പോഴും ക്രിസ്തീയതയിലേക്ക് ആരെയും ക്ഷണിക്കരുതെന്ന പൈശാചിക വിളംബരം ഇയാള്‍ നടത്തിയപ്പോഴും വിജാതിയരെപ്പോലെ ആനന്ദനൃത്തം ചവിട്ടിയവരാണ് മനോവയുടെ ശത്രുപക്ഷത്ത് ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്.  യാഹ്‌വെയുടെ നിയമങ്ങള്‍ക്കു ബദലായി പ്രാഞ്ചിയുടെ നിയമങ്ങള്‍ സ്ഥാപിക്കുന്നവര്‍ പിശാചിന്റെ പക്ഷത്താണ്! എന്തെന്നാല്‍, ഈ ഉപദേശം ശ്രദ്ധിക്കുക: "ആകയാല്‍, നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളോടു കല്പിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം; നിങ്ങള്‍ ഇടംവലം വ്യതിചലിക്കരുത്"(നിയമം: 5; 32). നിയമത്തില്‍നിന്നും പ്രവചനങ്ങളില്‍നിന്നും വള്ളിയോ പുള്ളിയോ മാറ്റംവരുത്തരുതെന്ന് യേഹ്ശുവാ പറഞ്ഞതിനെ പുച്ഛിച്ചുതള്ളുന്നവര്‍ ആരെയാണു പുച്ഛിക്കുന്നത്?

ഉരുട്ടിവീഴ്ത്തലിലേക്കുതന്നെ വീണ്ടും നമുക്കു തിരിയാം. പിശാചുക്കളെയും ദുരാത്മാക്കളെയും യേഹ്ശുവാ പുറത്താക്കിയപ്പോള്‍, ആരില്‍നിന്നു പുറത്താക്കപ്പെട്ടുവോഅവരെല്ലാം ഉരുണ്ടുവീഴുകയും വായില്‍നിന്നു നുരയും പതയും പുറപ്പെടുകയും ചെയ്യുന്നതായി നാം വചനത്തിലൂടെ മനസ്സിലാക്കി. അക്കാലത്തെ ഫരിസേയരും നിയമജ്ഞരും പുരോഹിതരും പറഞ്ഞത്, യേഹ്ശുവാ പിശാചിനെ പുറത്താക്കുന്നത് പിശാചുക്കളുടെ തലവനായ ബെല്‍സബൂലിനെക്കൊണ്ടാണെന്ന് ആയിരുന്നു. പെന്തക്കോസ്തു മറുപടിക്കാരനും ഇതേ അഭിപ്രായം തന്നെയാണോ എന്നറിയാന്‍ മനോവയ്ക്കു താത്പര്യമുണ്ട്. കത്തോലിക്കാസഭയിലെ ചില വൈദീകര്‍ ഈ ശുശ്രൂഷ ചെയ്യുന്നതിനെക്കുറിച്ചും അഭിപ്രായം വെളിപ്പെടുത്തണം.

ഉരുട്ടിവീഴ്ത്തുന്നത് പരിശുദ്ധാത്മാവോ പിശാചോ?

ചില ഗ്രൂപ്പുകള്‍ ഇക്കാര്യത്തില്‍ ഗുരുതരമായ അസംബന്ധം പ്രചരിപ്പിക്കുന്നത് മനോവയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പരിശുദ്ധാത്മാവ് വരുമ്പോഴാണ് പിശാചുബാധിതര്‍ വീഴുന്നതെന്നാണ് ഇവരുടെ അബദ്ധ പ്രബോധനം. ഇത് പരിശുദ്ധാത്മാവിന് എതിരെയുള്ള ഗുരുതരമായ ദൂഷണമാണ്. എന്തെന്നാല്‍, പിശാചുബാധിതനായ ഒരുവന്റെമേല്‍ പരിശുദ്ധാത്മാവ് കടന്നുവരില്ല. പരിശുദ്ധാത്മാവ് അശുദ്ധിയില്‍ വസിക്കുന്ന ആത്മാവല്ല. വ്യക്തമായ ഒരുക്കത്തോടെയുള്ള പ്രാര്‍ത്ഥനാവേളയിലാണ് പരിശുദ്ധാത്മാവ് കടന്നുവരുന്നത്. ഇതിനു വ്യക്തമായ ഉദാഹരണങ്ങള്‍ ബൈബിളിലുണ്ട്. ഈ വചനംനോക്കുക: "മോശ നാല്പതു പകലും നാല്പതു രാവും യാഹ്‌വെയോടുകൂടെ അവിടെ ചെലവഴിച്ചു. അവന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന്‍ പലകകളില്‍ എഴുതി. രണ്ടു സാക്ഷ്യഫലകങ്ങളും വഹിച്ചുകൊണ്ട് മോശ സീനായ് മലയില്‍നിന്നു താഴേക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്നകാര്യം അവന്‍ അറിഞ്ഞില്ല. അഹറോനും ഇസ്രായേല്‍ജനവും മോശയുടെ മുഖം പ്രശോഭിക്കുന്നതു കണ്ടു. അവനെ സമീപിക്കാന്‍ അവര്‍ ഭയപ്പെട്ടു"(പുറ: 34; 28- 30). നാല്പതു രാവും നാല്പതു പകലും ഉപവസിച്ചു പ്രാര്‍ത്ഥിച്ച മോശയിലൂടെയാണ് നിയമം നല്‍കപ്പെട്ടത്‌. ഇസ്രായേല്‍ജനം വിഗ്രഹങ്ങളെ ആരാധിച്ചതില്‍ ക്ഷുഭിതനായ മോശ കല്പലകകള്‍ അടിച്ചുതകര്‍ത്തു. പിന്നീട് കല്പനകള്‍ ലഭിക്കേണ്ടതിനായി നാല്പതു രാവും നാല്പതു പകലും മരുഭൂമിയില്‍ പ്രാര്‍ത്ഥനാനിരതനായി! ഇതെല്ലാം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി കാത്തിരിപ്പു പ്രാര്‍ത്ഥന അനിവാര്യമാണെന്നതിനു ബൈബിളില്‍ വേറെയും തെളിവുകളുണ്ട്. അപ്പസ്തോലന്മാരുടെമേല്‍ പരിശുദ്ധാത്മാവിന്റെ ആഗമനത്തിനു കാത്തിരിപ്പു പ്രാര്‍ത്ഥന വേണ്ടിവന്നു. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങള്‍ ജറുസലെം വിട്ടു പോകരുത്. എന്നില്‍നിന്നു നിങ്ങള്‍ കേട്ട പിതാവിന്റെ വാഗ്ദാനം കാത്തിരിക്കുവിന്‍. എന്തെന്നാല്‍, യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ഏല്‍ക്കും"(അപ്പ. പ്രവര്‍: 1; 4, 5). പരിശുദ്ധാത്മാവിന്റെ ആഗമനത്തിനുശേഷം എന്തു മാറ്റമാണ് ഉണ്ടാകുന്നതെന്ന് യേഹ്ശുവാ പറഞ്ഞു: "പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും"(അപ്പ. പ്രവര്‍: 1; 8). അപ്പസ്തോലന്മാരില്‍ പരിശുദ്ധാത്മാവ് വന്നപ്പോള്‍ എന്താണു സംഭവിച്ചതെന്നു നോക്കുക: "പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി"(അപ്പ. പ്രവര്‍: 2; 1- 4). ആരും ഉരുണ്ടുവീണില്ല.

അന്ത്യപ്രവാചകനായ യോഹന്നാന്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞപ്പോള്‍ അമ്മയുടെ ഉദരത്തില്‍ വീഴുകയോ ഉരുളുകയോ ചെയ്തില്ല; മറിച്ച്, അമ്മയുടെ ഉദരത്തില്‍ കുതിച്ചുചാടി! ആത്മാവില്‍ നിറഞ്ഞ എലിസബത്തും ഉരുണ്ടുവീണില്ല! കന്യകാമറിയം പശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ചപ്പോഴും വീഴുകയോ ഉരുളുകയോ ചെയ്തില്ല. അങ്ങനെയെങ്കില്‍ 'സ്പിരിറ്റ്‌ ഇന്‍ ജീസസ്സിന്' ഈ അബദ്ധപ്രബോധനം എവിടെനിന്നു ലഭിച്ചു? എവിടെനിന്നാണ് ലഭിച്ചതെന്ന് ഇവര്‍തന്നെ വിവരിക്കുന്നുണ്ട്. ഈ വിവരണത്തില്‍നിന്നുതന്നെ പരിശുദ്ധാത്മാവിനെ സംബന്ധിച്ചുള്ള അറിവിന്റെ പരിമിതി വ്യക്തമാകും. 'സ്പിരിറ്റ്‌ ഇന്‍ ജീസസ്' എന്ന മുന്നേറ്റത്തിലൂടെ അനേകര്‍ വിശ്വാസത്തിലേക്കും കൂദാശാ ജീവിതത്തിലേക്കും കടന്നുവന്നതിനെ പ്രാര്‍ത്ഥനാപൂര്‍വ്വം ശ്ലാഘിക്കുമ്പോള്‍ത്തന്നെ, ചില അബദ്ധങ്ങള്‍ തുറന്നുകാണിക്കാതിരിക്കാന്‍ മനോവയ്ക്കാവില്ല. അല്ലാത്തപക്ഷം അനേകര്‍ പരിശുദ്ധാത്മാവിനെതിരേ ദൂഷണം പറയുന്ന കൊടും പാപികളാകാന്‍ സാധ്യതയുണ്ട്.

സ്പിരിറ്റ്‌ ഇന്‍ ജീസസ് ഉയര്‍ത്തുന്ന ചില ന്യായവാദങ്ങള്‍ നോക്കാം. പരിശുദ്ധാത്മാവ് ഒരു മനുഷ്യന്റെമേല്‍ വരുമ്പോള്‍ ഈ ആത്മാവിനെ താങ്ങാനുള്ള ശക്തി ആ മനുഷ്യന് ഇല്ലാത്തതുകൊണ്ട് അയാള്‍ നിലംപതിക്കുന്നു. ഈ ന്യായവാദം വചനാടിസ്ഥാനത്തിലുള്ളതല്ല. പരിശുദ്ധാത്മാവ് വരുമ്പോള്‍ ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നതെന്ന് യേഹ്ശുവായുടെ വാക്കുകളിലൂടെ നാം മനസ്സിലാക്കി. മാത്രവുമല്ല, യാതൊരു ഒരുക്കവുമില്ലാത്തവരും തിന്മയുടെ ശക്തികളാല്‍ നയിക്കപ്പെടുന്നവരുമായ ആരുടെമേലും സത്യാത്മാവ് കടന്നുവരികയില്ല! ഇക്കാര്യങ്ങളെല്ലാം വചനത്തിന്റെ വെളിച്ചത്തില്‍ത്തന്നെ നാം കണ്ടതാണ്. പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ തീവ്രമായി അഭിലഷിച്ചുകൊണ്ട് കാത്തിരിപ്പു പ്രാര്‍ത്ഥന അനിവാര്യമാണെന്നും നാം മനസ്സിലാക്കി. ആരുടെയൊക്കെമേല്‍ പരിശുദ്ധാത്മാവ് നിറഞ്ഞുവോ, അവരാരും വീഴുകയോ ഉരുളുകയോ ചെയ്തതായി ബൈബിളില്‍ തെളിവില്ല. മുന്‍പു പ്രതിപാദിച്ചതുപോലെ, ഒരുവനില്‍നിന്ന്‍ അശുദ്ധാത്മാക്കളോ പിശാചോ പുറത്തുപോകുമ്പോള്‍, ആ വ്യക്തിയെ ശക്തമായി തള്ളിയിടുന്ന പതിവ് പിശാചുക്കള്‍ക്കും ആശുദ്ധാത്മാക്കള്‍ക്കുമുണ്ട്.

സ്പിരിറ്റ്‌ ഇന്‍ ജീസസിന്റെ വക്താക്കള്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതായി മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട ഒരു ബൈബിള്‍ ഭാഗം ഇവിടെ വിവരിക്കാം. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍ സാവൂളായിരുന്നപ്പോള്‍ യഹൂദ പ്രമാണികളില്‍നിന്ന്‍ അധികാരപത്രവും വാങ്ങി ദമാസ്ക്കസിലെ ക്രൈസ്തവരെ പീഡിപ്പിക്കാന്‍ കുതിരപ്പുറത്ത് പുറപ്പെട്ടു. ദമാസ്ക്കസിനെ സമീപിച്ചപ്പോള്‍ ആകാശത്തുനിന്ന് ഒരു മിന്നലൊളി അവന്റെമേല്‍ പതിച്ചു. അവന്‍ നിലംപതിച്ചു (അപ്പ.പ്രവര്‍ത്തനം: 9; 1- 3). സാവൂളിനെ നിലംപതിപ്പിച്ച ഈ മിന്നലൊളി പരിശുദ്ധാത്മാവില്‍നിന്നായിരുന്നുവെന്ന് സ്പിരിറ്റ്‌ ഇന്‍ ജീസസ് വാദിക്കുന്നു. ഇത് തികച്ചും വചനവിരുദ്ധമായ വ്യാഖ്യാനമാണെന്നു പറയാതെവയ്യ! കാരണം, സാവൂളിനുമേല്‍ മിന്നലൊളി പതിക്കുമ്പോള്‍, അവനില്‍ കുടികൊണ്ടിരുന്നത് പിശാചിന്റെ ആത്മാവായിരുന്നു. എന്തെന്നാല്‍, യേഹ്ശുവായുടെ നാമത്തില്‍ വിശ്വസിച്ച സ്ത്രീ-പുരുഷന്മാരെ ഒന്നടങ്കം ബന്ധനസ്ഥരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സാവൂള്‍ പുറപ്പെട്ടത്. സാവൂള്‍ കേട്ട ശബ്ദം എന്തായിരുന്നുവെന്നു ശ്രദ്ധിക്കുക: "ഒരു സ്വരം തന്നോട് ഇങ്ങനെ ചോദിക്കുന്നതുംകേട്ടു: സാവൂള്‍, സാവൂള്‍, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? അവന്‍ ചോദിച്ചു: ഗുരോ, അങ്ങ് ആരാണ്? അപ്പോള്‍ ഇങ്ങനെ മറുപടി ഉണ്ടായി: നീ പീഡിപ്പിക്കുന്ന യേഹ്ശുവായാണു ഞാന്‍"(അപ്പ. പ്രവര്‍: 9: 4, 5). പിന്നീടുള്ള ബൈബിള്‍ഭാഗം സൂക്ഷമതയോടെ വായിച്ചാല്‍ കൂടുതല്‍ വ്യക്തത കൈവരും. മൂന്നു ദിവസത്തേക്ക് അവനു കാഴ്ചയില്ലായിരുന്നു. അവന്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. പിന്നീട് സംഭവിച്ചതുകൂടി പരിശോധിക്കുക: "അനനിയാസ് എന്നു പേരായ ഒരു ശിഷ്യന്‍ ദമാസ്‌ക്കസിലുണ്ടായിരുന്നു. ദര്‍ശനത്തില്‍ യേഹ്ശുവാ അവനെ വിളിച്ചു: അനനിയാസ്; അവന്‍ വിളികേട്ടു: യേഹ്ശുവായേ, ഇതാ ഞാന്‍! യേഹ്ശുവാ അവനോടു പറഞ്ഞു: നീ എഴുന്നേറ്റ് ഋജുവീഥി എന്നു വിളിക്കപ്പെടുന്ന തെരുവില്‍ച്ചെന്ന് യൂദാസിന്റെ ഭവനത്തില്‍ താര്‍സോസുകാരനായ സാവൂളിനെ അന്വേഷിക്കുക. അവന്‍ ഇതാ, പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. അനനിയാസ് എന്നൊരുവന്‍ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാന്‍ തന്റെമേല്‍ കൈകള്‍ വയ്ക്കുന്നതായി അവന് ഒരു ദര്‍ശനം ഉണ്ടായിരിക്കുന്നു"(അപ്പ. പ്രവര്‍: 9: 10- 12).

പ്രാത്ഥനാനിരതനായി മൂന്നു ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് സാവൂളിനു പരിശുദ്ധാത്മാവിനെ ലഭിച്ചത്. അപ്പോള്‍ അവന്‍ കാഴ്ചയുള്ളവനായി. പരിശുദ്ധാത്മാവ് ആരെയും അന്ധനാക്കുന്ന ആത്മാവല്ല; മറിച്ച്, അന്ധത നീക്കുന്ന ആത്മാവാണ്! അതായത്, സാവൂളില്‍നിന്നു പിശാചു ബഹിഷ്കരിക്കപ്പെട്ടപ്പോഴാണ് അവന്‍ നിലംപതിക്കുകയും അന്ധനായിത്തീരുകയും ചെയ്തത്! അനനിയാസ് എന്ന ശിഷ്യന്റെ കൈവപ്പു ലഭിച്ചപ്പോള്‍ സാവൂള്‍ ഉരുണ്ടുവീഴുകയോ ഉരുളുകയോ ചെയ്തില്ല; മറിച്ച് എന്താണ് സംഭവിച്ചതെന്നു ശ്രദ്ധിക്കുക: "അനനിയാസ് ചെന്ന് ആ ഭവനത്തില്‍ പ്രവേശിച്ച് അവന്റെ മേല്‍ കൈകള്‍വച്ചുകൊണ്ടു പറഞ്ഞു: സഹോദരനായ സാവൂള്‍, മാര്‍ഗമധ്യേ നിനക്കു പ്രത്യക്ഷപ്പെട്ട  യേഹ്ശുവാ, നിനക്കു വീണ്ടും കാഴ്ച ലഭിക്കുന്നതിനും നീ പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിനുംവേണ്ടി എന്നെ അയച്ചിരിക്കുന്നു. ഉടന്‍തന്നെ ചെതുമ്പലുപോലെ എന്തോ ഒന്ന് അവന്റെ കണ്ണുകളില്‍നിന്ന് അടര്‍ന്നുവീഴുകയും അവനു കാഴ്ച തിരിച്ചുകിട്ടുകയും ചെയ്തു. അവന്‍ എഴുന്നേറ്റു ജ്ഞാനസ്‌നാനം സ്വീകരിച്ചു"(അപ്പ. പ്രവര്‍: 9: 10- 12). സാവൂള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞത്‌ എപ്പോഴാണെന്ന് ഇവിടെ വ്യക്തമാകുന്നു. സത്യാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ അവന്റെ അന്ധത നീങ്ങിപ്പോയി.

സ്പിരിറ്റ്‌ ഇന്‍ ജീസസ് ഇത്തരം അബദ്ധങ്ങള്‍ പ്രചരിപ്പിക്കുന്നതിനു കാരണമുണ്ട്. ടോം സക്കറിയയുടെ പിഗാമിയായി കരുതപ്പെടുന്ന കാതറിന്‍ മരിയ എന്ന സിന്ദു അടക്കം ടീമിലുള്ള പലരും നിലംപതിക്കുന്നത് പതിവാണ്! ഇവരില്‍നിന്നു ദുരാത്മാക്കളാണു പുറത്തുപോകുന്നതെന്നു പറയാനുള്ള ജാള്യതമൂലം, ഉത്തരവാദിത്വം മുഴുവന്‍ പരിശുദ്ധാത്മാവിനുമേല്‍ ആരോപിക്കുന്നു. ഇത് പരിശുദ്ധാത്മാവിനെതിരേയുള്ള നീചമായ പാപമാണ്! വചനത്തെക്കുറിച്ചു യാതൊരു അവബോധവുമില്ലാത്ത കാതറിന്‍ മരിയയെ ജീവിക്കുന്ന വിശുദ്ധയെന്നുപോലും പറഞ്ഞുകേട്ടിട്ടുണ്ട്. ശക്തമായി മുന്നേറിയിരുന്ന സ്പിരിറ്റ്‌ ഇന്‍ ജീസസിനു വന്ന അപചയങ്ങളില്‍ രണ്ടാമത്തേതാണ് കാതറിന്‍ മരിയ! പുരുഷനുമേല്‍ സ്ത്രീയ്ക്ക് ആധിപത്യം ദൈവം അനുവദിച്ചിട്ടില്ല. "വിശുദ്ധരുടെ എല്ലാ സഭകളിലും പതിവുള്ളതുപോലെ സമ്മേളനങ്ങളില്‍ സ്ത്രീകള്‍ മൗനമായിരിക്കണം. സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ല. നിയമം അനുശാസിക്കുന്നതുപോലെ അവര്‍ വിധേയത്വമുള്ളവരായിരിക്കട്ടെ. അവര്‍ എന്തെങ്കിലും പഠിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ വീട്ടില്‍വച്ചു ഭര്‍ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ. സഭയില്‍ സംസാരിക്കുന്നത് സ്ത്രീക്ക് ഉചിതമല്ല"(1 കോറി: 14; 34, 35). തങ്ങളുടെ മക്കളെയോ ചെറിയ കുട്ടികളെയോ പഠിപ്പിക്കുന്നതില്‍നിന്നു സ്ത്രീകളെ വിലക്കിയിട്ടില്ല. സ്വന്തം ജീവിതസാക്ഷ്യം പങ്കുവയ്ക്കുന്നതിനും തടസ്സമില്ല. എന്നാല്‍, പുരുഷനെ പഠിപ്പിക്കാനുള്ള അനുവാദം സ്ത്രീകള്‍ക്കു ബൈബിള്‍ നല്‍കിയിട്ടില്ല! അഭിപ്രായഭിന്നതയുള്ളവരോട് ബൈബിള്‍ സംസാരിക്കട്ടെ!

സ്പിരിറ്റ്‌ ഇന്‍ ജീസസിന് വേറെയും അപചയങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എല്ലാം ഇവിടെ വിവരിക്കുന്നില്ല. കാരണം, നാം ചിന്തിച്ചുകൊണ്ടിരിക്കുന്ന വിഷയത്തില്‍നിന്നു വ്യതിചലിക്കാന്‍ മനോവ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, ഒരു കാര്യവുംകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. കത്തോലിക്കാസഭയുടെ അംഗീകാരം പിടിച്ചുപറ്റുന്നതിനായി ബോധ്യങ്ങളില്‍ ചില വിട്ടുവീഴ്ചകള്‍ നടത്തിയപ്പോള്‍ പരിശുദ്ധാത്മാവിനെ അതു വേദനിപ്പിച്ചു. അന്യദേവന്മാരെ അംഗീകരിച്ചുകൊണ്ട് പരിശുദ്ധാത്മാവിനെ വേദനിപ്പിച്ചതില്‍ ഒന്നാംപ്രതി അപ്പസ്തോലിക സഭകളാണ്. കത്തോലിക്കാസഭയടക്കം ശ്ലൈഹീകസഭകളില്‍ കടന്നുകൂടിയ മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ ദൈവം ഉയര്‍ത്തിയ മുന്നേറ്റമായിരുന്നു സ്പിരിറ്റ്‌ ഇന്‍ ജീസസ്! എന്നാല്‍, ടോം സക്കറിയ എതിര്‍ത്തിരുന്ന പലതും അദ്ദേഹം ചുമക്കുന്ന ദുരന്തവും മനോവ കണ്ടു. ഉരുട്ടിവീഴ്ത്തുന്ന ആത്മാവ് പരിശുദ്ധാത്മാവ് അല്ലെന്ന് ആവര്‍ത്തിച്ചുകൊണ്ട് ഈ വിഷയം ഇവിടെ ഉപസംഹരിക്കുന്നു!

പെന്തക്കോസ്തു മറുപടിക്കാരന്റെ ഇരട്ടത്താപ്പ്!

ഉരുണ്ടുവീണില്ലെങ്കില്‍ ധ്യാനം വിജയിച്ചില്ലെന്ന ധാരണ പല സുവിശേഷപ്രഘോഷകരിലും ഇന്നു കണ്ടുവരുന്നുണ്ട്. അതിനാല്‍, ധ്യാനഗുരുക്കന്മാര്‍തന്നെ പലരോടും വീഴാന്‍ ആവശ്യപ്പെടുന്നതായും കേള്‍ക്കാനിടയായി. ഇടുക്കി ജില്ലയിലെ അണക്കരയില്‍ ഉയന്നുവന്നിരിക്കുന്ന ഡോമിനിക് വാളമ്മനാലച്ചനും വീഴ്ചയ്ക്ക് പ്രാധാന്യം കൊടുക്കുന്നതായി കേട്ടിട്ടുണ്ട്. പിശാച് ബഹിഷ്ക്കരിക്കപ്പെടുമ്പോള്‍ വീഴുന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. എന്നാല്‍,വീഴുവാന്‍ ആജ്ഞാപിച്ചുകൊണ്ട് വീഴ്ത്തുന്ന പ്രക്രിയ പരിഹാസ്യമാണ്. ഇത്തരത്തില്‍ നിര്‍ബ്ബന്ധിത വീഴ്ചയില്‍ ഒരു ദുരാത്മാവും പുറത്തുപോകുന്നില്ലെന്നു മാത്രമല്ല,മറ്റുള്ളവരില്‍നിന്നു ബഹിഷ്ക്കരിക്കപ്പെടുന്ന ദുരാത്മാക്കള്‍ക്കൂടി ഇവരില്‍വന്നു വാസമുറപ്പിക്കും! കാരണം, ഇവരുടെ വീഴ്ച വചനാടിസ്ഥാനത്തിലല്ല. മനുഷ്യരെ വീഴ്ത്തുന്ന ധ്യാനഗുരുക്കന്മാരാണ് ഏറ്റവും ശ്രേഷ്ഠരെന്നു ധരിച്ചുവച്ചിരിക്കുന്നവരില്‍ അത്മായരും വൈദീകരും ധ്യാനഗുരുക്കന്മാരുമുണ്ട്.

കത്തോലിക്കാസഭയിലെ മ്ലേച്ഛതകള്‍ മൂടിവയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന വ്യാജപ്രവാചകശബ്ദം, കത്തോലിക്കാ ആന്‍സര്‍, പെന്തക്കോസ്തു മറുപടി, ഡീപ്പ് ഇന്‍ ടൂ ദി ബൈബിള്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇത്തരം വീഴ്ചകളെ രണ്ടായി തിരിച്ചിട്ടുണ്ട്. പെന്തക്കോസ്തുകാരും മറ്റിതര അനഭിമത ഗ്രൂപ്പുകളും നടത്തുന്ന പ്രാര്‍ത്ഥനകളില്‍ സംഭവിക്കുന്ന വീഴ്ചകള്‍ പൈശാചിക വീഴ്ചയെന്നും വാളമ്മനാലച്ചന്‍ വീഴ്ത്തിയാല്‍ അത് ദിവ്യവീഴ്ചയെന്നും ഇവര്‍ വേര്‍തിരിക്കുന്നു!

ചില പെന്തക്കോസ്തു ഗ്രൂപ്പുകളില്‍ വീഴുന്നവര്‍ പാമ്പിനെപ്പോലെ നിലത്തുകിടന്ന്‌ ഇഴയുന്നത് നവമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്. ഇവ പ്രചരിപ്പിക്കുന്നവരെ അന്വേഷിച്ചാല്‍ മേല്‍പ്പറഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ വക്താക്കളില്‍ ചെന്നെത്തും! എന്നാല്‍, നാഗപ്പുഴ പള്ളിയില്‍ പ്രദക്ഷിണം ഇറങ്ങുമ്പോള്‍ പൈശാചികബാധയാല്‍ ചിലര്‍ ഉറഞ്ഞുതുള്ളുന്നത് പ്രചരിപ്പിക്കാന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ തയ്യാറാകാത്തത്? പെന്തക്കോസ്ത് ശുശ്രൂഷകളില്‍ ചിലര്‍ മറ്റുള്ളവരുടെ ശബ്ദത്തിലും ശൈലിയിലും എന്തെല്ലാമോ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ഇതിന്റെ പ്രചരണം ഏറ്റെടുത്തിരിക്കുന്നതും മേല്പ്പടിയാന്മാരാണ്. നിങ്ങള്‍ ഇത്തരം പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിന്റെ മൂലകാരണങ്ങള്‍, ബൈബിള്‍ പഠിക്കാത്തതും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ വിവേചിക്കാനുള്ള കഴിവിന്റെ അഭാവവുമാണ്! യേഹ്ശുവാ ആരില്‍നിന്നെങ്കിലും ദുരാത്മാക്കളെ പുറത്താക്കുമ്പോള്‍, നീ ആരാണെന്നു ചോദിക്കാറുണ്ട്. ഒരിക്കല്‍ ഒരു വ്യക്തിയില്‍നിന്ന് ദുരാത്മാക്കളെ പുറത്താക്കിയപ്പോള്‍ യേഹ്ശുവാ ചോദിച്ച ചോദ്യവും പിശാചുബാധിതന്റെ മറുപടിയും ശ്രദ്ധിക്കുക: "അകലെവച്ചുതന്നെ അവന്‍ യേഹ്ശുവായെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു.  ഉച്ചത്തില്‍നില വിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേഹ്ശുവായേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ!  കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ എന്ന് യേഹ്ശുവാ ആജ്ഞാപിച്ചിരുന്നു. നിന്റെ പേരെന്താണ്? യേഹ്ശുവാ ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്"(മര്‍ക്കോ: 5; 6- 9).

അതായത് പിശാചുബാധിതന്‍ സംസാരിക്കുന്നത് തനിക്കുവേണ്ടിയല്ല; മറിച്ച്, തന്നില്‍ ആവസിച്ചിരിക്കുന്ന പിശാചുക്കള്‍ക്കോ ദുരാത്മാക്കള്‍ക്കോ വേണ്ടിയാണെന്ന് ഇവിടെ വ്യക്തമാകുന്നു. വിശ്വാസികളുടെ അടയാളമായി യേഹ്ശുവാ വെളിപ്പെടുത്തിയ പല കാര്യങ്ങളില്‍ പ്രധാനപ്പെട്ടത് പിശാചുക്കളെ ബഹിഷ്ക്കരിക്കലാണ്. അപ്പസ്തോലന്മാരുടെ കൂട്ടായ്മയില്‍ ഇല്ലാതിരുന്ന പലരും ഭൂതോച്ഛാടനം നടത്തിയിട്ടുള്ളതായി ബൈബിളില്‍ നാം കണ്ടു. യേഹ്ശുവായുടെ നാമത്തില്‍ അദ്ഭുതം പ്രവര്‍ത്തിക്കുകയെന്നത് ഏതെങ്കിലും പ്രത്യേക സഭയ്ക്ക് സംവരണം ചെയ്തിട്ടുള്ളതല്ലെന്നു മനസ്സിലാക്കാന്‍ ബൈബിളില്‍നിന്നു ലഭിക്കുന്ന തെളിവാണിത്. എന്നാല്‍, സഭകള്‍ തമ്മിലുള്ള കടുത്ത വിദ്വേഷവും മാത്സര്യവുംമൂലം പരസ്പരം ചെളിവാരി എറിയുമ്പോള്‍ അത് ചെന്നു കൊള്ളുന്നത് പരിശുദ്ധാത്മാവിനുമേലാണ്! യേഹ്ശുവാ വാഗ്ദാനംചെയ്ത കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉന്നതസ്ഥാനീയര്‍ എന്ന് കരുതപ്പെടുന്നവര്‍ സുവിശേഷ പ്രഘോഷനത്തെ അവഗണിച്ചപ്പോള്‍, അക്ഷരജ്ഞാനംപോലും ഇല്ലാത്തവരിലൂടെ സത്യങ്ങള്‍ വെളിപ്പെടുത്താന്‍ പരിശുദ്ധാത്മാവ് തയ്യാറാകുന്നു! യേഹ്ശുവായുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു"(ലൂക്കാ:19;40). സഭ പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന പടവുകളാകുന്ന കല്ലുകള്‍ ഇന്ന് ആര്‍ത്തുവിളിക്കാന്‍ ആരംഭിച്ചിരിക്കുന്നു. വൈദീകരും വൈദീക മേലധികാരികളും ഇതുകണ്ട് അദ്ഭുതപ്പെടുകയോ അസൂയാലുക്കളാകുകയോ വേണ്ടാ!

സുവിശേഷപ്രഘോഷകരെ ആക്ഷേപിച്ചുകൊണ്ട് ജല്പനങ്ങള്‍ നടത്തുന്ന വ്യാജപ്രവാചകന്‍ കത്തോലിക്കാസഭയുടെ അമരത്ത് അനധികൃതമായി കടന്നുകൂടിയ ഫ്രാന്‍സീസിന് ഓശാനപാടുന്നവരെക്കൊണ്ട് കത്തോലിക്കാസഭ നിറയുമ്പോള്‍, പെന്തക്കൊസ്തുകാരെയും കത്തോലിക്കാസഭയിലെ തിരുത്തല്‍ ശക്തികളെയും തിരഞ്ഞെടുത്തിരിക്കുന്നത് പരിശുദ്ധാത്മാവാണ്. പ്രാഞ്ചിയെ ദൈവതുല്യനായി പരിഗണിച്ചുകൊണ്ട്‌ നിറഞ്ഞാടുന്ന അനേകം മാധ്യമങ്ങളുണ്ട്. പ്രവചകശബ്ദം പ്രവര്‍ത്തിക്കുന്നതും ഈ വ്യാജപ്രവാചകനുവേണ്ടിയാണെന്നു നാം തിരിച്ചറിയണം. കൊന്തയില്‍പ്പോലും സ്വന്തം രൂപം ആലേഖനം ചെയ്ത ലോക്കറ്റുകള്‍ പ്രതിഷ്ഠിച്ച ഫ്രാന്‍സീസിനു മുന്നില്‍ 'അരിപ്രാഞ്ചി' ഒന്നുമല്ല! വചനനിഷേധികളായ വ്യാജപ്രവാചകന്മാരെ അനുഗമിക്കുന്നവര്‍ ഒരുകാര്യം ഓര്‍മ്മയില്‍ സൂക്ഷിക്കുക; വ്യാജപ്രവാചകരോടൊപ്പം നിങ്ങളും ഗന്ധകാഗ്നിത്തടാകത്തിലെക്കു വലിച്ചെറിയപ്പെടും! ഒരു കൊതുകിനെപ്പോലും പുറത്താക്കാന്‍ കഴിയാത്തവരാണ് ഭൂതോച്ഛാടകരെ പരിഹസിച്ചുകൊണ്ട്‌ രംഗത്തുള്ളത്!

ഏതോ വിവരദോഷികളും വചനനിഷേധകരും ചേര്‍ന്ന് തട്ടിക്കൂട്ടിയ പാരമ്പര്യത്തെ, യാഹ്‌വെയുടെ നിയമത്തിനു ബദലായി പ്രതിഷ്ഠിച്ചിരിക്കുകയാണ് ചില കപടനാട്യക്കാര്‍! ബൈബിളിനെക്കാളും ദൈവീകനിയമങ്ങളെക്കാളും ഇവര്‍ക്കു പ്രധാനം രണ്ടാംവത്തിക്കാന്‍ സൂനഹദോസ് എന്ന പൈശാചിക സമ്മേളനത്തില്‍ ചിട്ടപ്പെടുത്തിയ വചനവിരുദ്ധ നിയമങ്ങളാണ്! വിഗ്രഹാലയങ്ങളും വിഗ്രഹാര്‍പ്പിത ഭക്ഷണങ്ങളും ഇവര്‍ പൂജ്യമായി കരുതുന്നു. മോശയിലൂടെ യാഹ്‌വെ നല്‍കിയ നിയമങ്ങള്‍ സ്ഥിരപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തത് യേഹ്ശുവായാണെന്നു മറക്കരുത്. ഈ നിയമങ്ങള്‍തന്നെയാണ് അപ്പസ്തോലന്മാരും ആദ്യനൂറ്റാണ്ടിലെ വിശുദ്ധരും പ്രഖ്യാപിച്ചത്. ബൈബിളും യേഹ്ശുവായും തങ്ങളുടെ പ്രവര്‍ത്തികള്‍ക്ക് വിഘാതമാണെന്ന് മനസ്സിലാക്കിയവര്‍ കമ്മ്യൂണിറ്റി ബൈബിളുമായി ഇറങ്ങിയിരിക്കുകയാണ്. ഇതെല്ലാം അവസാനകാലത്തിന്റെ ലക്ഷണമായി നാം മനസ്സിലാക്കണം!

ആറാം നൂറ്റാണ്ടില്‍ ഇസ്ലാമികത സിറിയയെ കീഴടക്കിയപ്പോള്‍ അവര്‍ തങ്ങളുടെ ഗോത്രസംസ്ക്കാരം അവിടെ സ്ഥാപിച്ചു. അവര്‍ സ്ഥാപിച്ച സംസ്ക്കാരത്തെ തങ്ങളുടെ പാരമ്പര്യമായി ഏറ്റെടുത്തുകൊണ്ട് സുറിയാനിക്രിസ്ത്യാനികള്‍ വിവിധ ദേശങ്ങളിലേക്കു പ്രാണരക്ഷാര്‍ത്ഥം പലായനം ചെയ്തു. ഇന്ത്യയിലടക്കം ചിതറിപ്പാര്‍ക്കുന്ന സുറിയാനികള്‍ തങ്ങളുടെ സര്‍വ്വനാശത്തിനായി ചില പാരമ്പര്യങ്ങള്‍ മുറുകെപ്പിടിച്ചിട്ടുണ്ട്. തങ്ങള്‍ ജീവിക്കുന്ന നാട്ടിലെ ഭൂരിപക്ഷ മതത്തിന്റെ ആചാരങ്ങളാണ് തങ്ങളുടെ പാരമ്പര്യമെന്നു കരുതുന്നവരും കുറവല്ല. ഇത്തരം ശുംഭന്മാര്‍ സഭയുടെ നേതൃത്വം ഏറ്റെടുത്തതോടെ ക്രിസ്തീയതയുടെ വളര്‍ച്ച ഏഷ്യയില്‍ മുരടിച്ചുപോയി. ക്രിസ്ത്യാനികള്‍ ഭൂരിപക്ഷമുള്ള ഏതെങ്കിലും രാജ്യത്ത് വിജാതിയര്‍ തങ്ങളുടെ സംസ്ക്കാരവും പാരമ്പര്യവും ഉപേക്ഷിച്ചിട്ടുണ്ടോ? ഭയത്തോടും വിറയലോടുംകൂടി ഈ പ്രവചനം വായിക്കുക: "നിങ്ങള്‍ കടന്നു കിത്തിം ദ്വീപുകളില്‍പോയി നോക്കൂ; ആളയച്ചു കേദാര്‍ദേശത്ത് അന്വേഷിക്കൂ, ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നു സൂക്ഷ്മമായി പരിശോധിക്കൂ. ഏതെങ്കിലും ജനത തങ്ങളുടെ ദേവന്മാരെ മാറിയിട്ടുണ്ടോ, അവ വ്യാജദേവന്മാരായിരുന്നെങ്കില്‍ത്തന്നെ? എന്നാല്‍, എന്റെ ജനം വ്യര്‍ഥതയ്ക്കുവേണ്ടി തങ്ങളുടെ മഹത്വം കൈവെടിഞ്ഞിരിക്കുന്നു. ആകാശങ്ങളേ, ഭയന്നു നടുങ്ങുവിന്‍, സംഭ്രമിക്കുവിന്‍, ഞെട്ടിവിറയ്ക്കുവിന്‍ - യാഹ്‌വെ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു"(ജറെ: 2; 10- 13). ഇസ്രായേല്‍ ജനം ചെയ്തതിനേക്കാള്‍ മാരകമായ പാപത്തിലാണ് ആധുനീക ഇസ്രായേല്‍!

പ്രവാചകന്മാരോ അപ്പസ്തോലന്മാരോ സത്യദൈവത്തിനു ബദല്‍ ദൈവങ്ങളെ പ്രതിഷ്ഠിച്ചിട്ടില്ല. വിജാതിയമായ എല്ലാ അനുകരണങ്ങളും ദൈവനിന്ദയായി അവര്‍ പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ അവരെല്ലാം രക്തസാക്ഷികളായി മാറി. എന്നാല്‍, ഈ ശ്രേഷ്ഠന്മാര്‍ക്കുശേഷം കടന്നുവന്ന ആശ്രീകരങ്ങള്‍ വിശ്വാസത്തെ തകിടംമറിക്കുകയും വിജാതിയതയെ സ്വന്തം പാരമ്പര്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ പൈശാചിക പാരമ്പര്യങ്ങള്‍ക്ക് സഭാപിതാക്കന്മാരുടെ പാരമ്പര്യം എന്ന് ഓമനപ്പേരിട്ട് പലരും അശുദ്ധിയില്‍ തുടരുന്നു. ദൈവജനം കടന്നുചെല്ലുന്ന ഇടങ്ങളില്‍ ജീവിക്കുന്ന ജനങ്ങളുമായി ഇടകലരുകയോ അവരുടെ ആചാരങ്ങള്‍ സ്വന്തം ആചാരങ്ങളോടു ചേര്‍ക്കുകയോ ചെയ്യരുതെന്നു കല്പിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്. ഇസ്രായേലിനു നല്‍കിയ ഈ ചട്ടങ്ങള്‍ത്തന്നെയാണ് ആധുനീക ഇസ്രായേലിനും ചട്ടം! വിജാതിയരുടെ ആചാരങ്ങള്‍ അന്വേഷിക്കുകയോ അവരുടെ ദേവന്മാരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുകയോ അന്യദേവന്മാരുടെ നാമം സ്മരിക്കുകയോ ചെയ്യാന്‍ ദൈവജനത്തിന് അനുവാദം നല്കപ്പെട്ടിട്ടില്ല. അവരുടെ പുത്രന്മാരെ നമ്മുടെ പുത്രിമാര്‍ക്കോ അവരുടെ പുത്രിമാരെ നമ്മുടെ പുത്രന്മാര്‍ക്കോ ജീവിതപങ്കാളിയായി സ്വീകരിക്കുന്നതും ദൈവം വിലക്കിയിട്ടുണ്ട്. എന്നാല്‍, അന്യമതക്കാരുമായി വിവാഹം നടത്തിക്കൊടുക്കുന്ന ഏക മതവിഭാഗമായി കത്തോലിക്കാസഭ അധഃപതിച്ചുപോയി!

പാരമ്പര്യത്തിന്റെയും സാംസ്ക്കാരിക അനുരൂപണങ്ങളുടെയും പേരില്‍ കാട്ടിക്കൂട്ടുന്ന പൈശാചികതയ്ക്ക് ദൈവത്തിന്റെ അംഗീകാരമില്ല. പള്ളികളില്‍ നേര്‍ച്ചയിടുന്നതുപോലും പാപമായി പരിണമിച്ചിരിക്കുന്ന കാലമാണിത്. തിരുനാള്‍ പിരിവിനിറങ്ങുന്നവരോട് അന്ന് നടത്തപ്പെടുന്ന ആഘോഷങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷിച്ചറിയാനുള്ള അവകാശവും ഉത്തരവാദിത്വവും വിശ്വാസികള്‍ക്കുണ്ട്. ദൈവം വിലക്കിയിട്ടുള്ള എന്തെങ്കിലും ആചാരങ്ങള്‍ നടത്തുന്നുവെങ്കില്‍ ഒരു ചില്ലിക്കാശുപോലും നല്‍കരുത്.അത്തരം ആഘോഷങ്ങള്‍ക്ക് പണം നല്‍കുന്നവര്‍ ആ പാപത്തില്‍ പങ്കാളികളാകുകയാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാതിരിക്കുക.ചെണ്ടമേളം, താലപ്പൊലി, ശിങ്കാരിമേളം, കൊടിയേറ്റം, ആന, വെഞ്ചാമരം, പൈശാചിക ഗാനങ്ങള്‍ അടങ്ങുന്ന ഗാനമേള, കോമഡിഷോ, നൃത്തനൃത്യങ്ങള്‍, ദൈവനിഷേധപരമായ നാടകങ്ങള്‍ തുടങ്ങിയവ നടത്താന്‍ നിങ്ങളാരും നിങ്ങള്‍ക്കു ദൈവം ദാനമായി നല്‍കിയ സമ്പത്ത് വിനിയോഗിക്കരുത്. തുലാഭാരം, അമ്പ്, വില്ല്, ആള്‍രൂപം, അടിമവയ്ക്കല്‍ തുടങ്ങിയ പല കച്ചവടങ്ങളും നടത്താറുണ്ട്‌. കേരളത്തിലെ കത്തോലിക്കരില്‍ ഭൂരിഭാഗവും ആരുടെയൊക്കെയോ അടിമകളാണ്. ജനിച്ചിട്ടുപോലുമില്ലാത്ത ഗീവര്‍ഗ്ഗീസിന്റെ അടിമകളാണ് കൂടുതല്‍! ഇത്തരം അടിമകളെ അടിമത്വത്തില്‍നിന്നു മോചിപ്പിക്കുന്ന ശുശ്രൂഷ മനോവ ചെയ്യുന്നുണ്ട്. വിടുതല്‍ ആഗ്രഹിക്കുന്നവര്‍ വ്യക്തമായ വിവരങ്ങള്‍ സഹിതം മനോവയുമായി ബന്ധപ്പെടുക. ആരുടെയൊക്കെയോ അടിമകളാകാന്‍ നിങ്ങള്‍ പണം അങ്ങോട്ടു നല്‍കിയ ഹതഭാഗ്യരാണ്! എന്നാല്‍, അടിമത്വത്തില്‍നിന്നു നിങ്ങള്‍ക്കു മോചനം നേടാന്‍ 'ഫീസ്‌' ഒന്നും നല്‍കേണ്ടതില്ല. യേഹ്ശുവാ അവിടുത്തെ ശിഷ്യന്മാരോട് ഇപ്രകാരം അരുളിച്ചെയ്തു: "ഇനി ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്നു വിളിക്കുകയില്ല. കാരണം, യജമാനന്‍ ചെയ്യുന്നതെന്തെന്ന് ദാസന്‍ അറിയുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളെ സ്‌നേഹിതന്‍മാരെന്നു വിളിച്ചു"(യോഹ: 15; 15). യേഹ്ശുവാ അവിടുത്തെ അനുയായികളെ ദാസന്മാരായോ അടിമകളായോ കരുതുന്നില്ല. യേഹ്ശുവായുടെ രക്തത്താല്‍ സ്വതന്ത്രരാക്കപ്പെട്ടവര്‍ വീണ്ടും അടിമത്വത്തിനു സ്വയം സമര്‍പ്പിക്കുമ്പോള്‍ അവിടുത്തെ രക്തത്തിനെതിരേ പാപം ചെയ്യുന്നു!

തിരുനാളുകള്‍ ഇത്തരത്തില്‍ അധഃപതിക്കുവാനുള്ള സാഹചര്യം മുന്നില്‍ക്കണ്ടാണ് പ്രവാചകനെക്കൊണ്ട്  യാഹ്‌വെ ഇപ്രകാരം പ്രവചിപ്പിച്ചത്: "നിങ്ങളുടെ ഉത്‌സവങ്ങളോട് എനിക്കുവെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ മഹാസമ്മേളനങ്ങളില്‍ എനിക്കു പ്രസാദമില്ല"(ആമോസ്: 5; 21).

ഉപസംഹാരം!

പിശാചിനെ ബഹിഷ്ക്കരിക്കാനുള്ള അവകാശം എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കുമുണ്ട്. യേഹ്ശുവായില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുള്ള അടയാളമാണ് ഭൂതോച്ഛാടനം. ആയതിനാല്‍, പരിഹാസവുമായി നവമാധ്യമങ്ങളില്‍ കറങ്ങിനടക്കുന്ന വ്യാജപ്രവാചകന്മാര്‍ തങ്ങളെത്തന്നെ സൂക്ഷിക്കുക. ദൈവത്തിന്റെ പ്രഹരം നിങ്ങള്‍ക്കു താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അതുപോലെതന്നെ, വീഴ്ത്തലിന്റെ ഉത്തരവാദിത്വം പരിശുദ്ധാത്മാവിനുമേല്‍ ആരോപിക്കുന്നവരും കരുതിയിരിക്കുക. വചനം ആഴത്തില്‍ പഠിക്കുവാന്‍ എല്ലാവരും തയ്യാറാകണം. ശാസ്ത്രീയ നൃത്തത്തിലും സംഗീതത്തിലും വിജാതിയ ഗ്രന്ഥങ്ങളിലും ഡോക്ടറേറ്റ് നേടിയവരും യോഗപോലെയുള്ള മെഡിറ്റേഷനുകള്‍ പരിശീലിക്കുന്നവരുമായ വ്യക്തികളുമായുള്ള സാമീപ്യംപോലും ഉപേക്ഷിക്കുക! ഇത് വ്യാജപ്രവാചകന്മാരുടെ കാലമാണ്. ആരെ വിഴുങ്ങണമെന്ന് ആലോചിച്ച്‌ അലറുന്ന സിംഹങ്ങളെപ്പോലെ ചുറ്റിത്തിരിയുന്ന ളോഹാധാരികളും ളോഹയില്ലാത്തവരും നമ്മെ ലക്‌ഷ്യംവച്ച് കാത്തിരിക്കുന്നു. വചനത്തില്‍ എഴുതിച്ചേര്‍ക്കാത്ത സത്യങ്ങളുണ്ട്; എന്നാല്‍, വചനത്തില്‍ സത്യവിരുദ്ധമായ ഒന്നുമില്ല. വചനം സത്യമാണ്; ആയതിനാല്‍, വചനത്തെ മുറുകെപ്പിടിക്കുക. വചനവിരുദ്ധമായ എല്ലാ പാരമ്പര്യങ്ങളെയും പുച്ഛിച്ചുതള്ളുക! അപ്പസ്തോലിക പാരമ്പര്യങ്ങളിലേക്കു തിരിയുകയും ആദ്യനൂറ്റാണ്ടിലെ അനുഭവത്തില്‍ ഭാഗഭാക്കുകളാകുകയും ചെയ്യുക!

സത്യം ഏവരെയും സ്വതന്ത്രരാക്കട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    5180 views

LOG IN

Lost your password?

SIGN UP

LOST PASSWORD