സഭകളില്‍ ശുദ്ധീകരണം

കത്തോലിക്കാസഭയില്‍ നവീകരണം ആവശ്യമുണ്ടോ?

Print By
about

07 - 09 - 2013

ത്തോലിക്കാസഭയെ സ്നേഹിക്കുന്ന ശുദ്ധഗതിക്കാര്‍ ആഗ്രഹിക്കുകയും നിരന്തരം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു വിഷയമാണ് സഭയുടെ നവീകരണം! ഇത്തരക്കാരുടെ ശുദ്ധമനസ്സാക്ഷിയെ അംഗീകരിച്ചുകൊണ്ടുതന്നെ ഈ നവീകരണത്തിലെ അപകടം വെളിപ്പെടുത്താനാണ് മനോവ ഇവിടെ ശ്രമിക്കുന്നത്.

കത്തോലിക്കാസഭയിലെ നവീകരണ മുന്നേറ്റമായിരുന്നു 'കരിസ്മാറ്റിക് മൂവ്മെന്റ്'! 'ആയിരുന്നു' എന്ന പ്രയോഗംതന്നെ ഇപ്പോള്‍ അങ്ങനെയല്ല എന്ന ധ്വനി ഉയര്‍ത്തുന്നുവെങ്കില്‍, ബോധപൂര്‍വ്വം തന്നെയാണു മനോവ പറഞ്ഞതും. നവീകരണമെന്ന ആശയംതന്നെയാണ് കരിസ്മാറ്റിക് പ്രസ്ഥാനത്തെ ഈ അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചത് എന്നകാര്യവും ഗ്രഹിക്കേണ്ടിയിരിക്കുന്നു! ഒരുപക്ഷെ, പുതിയ സൃഷ്ടിയാവുക എന്നതിനെ നവീകരണമായി തെറ്റിദ്ധരിച്ചതും ഈ അവസ്ഥയ്ക്കു കാരണമായിട്ടുണ്ടാകാം. കാരണങ്ങള്‍ എന്തുതന്നെയായിരുന്നാലും, കരിസ്മാറ്റിക് പ്രസ്ഥാനങ്ങളില്‍ മൂല്യച്യുതി സംഭവിച്ചുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല! കത്തോലിക്കാസഭയിലെ മറ്റു ഭക്തസംഘടനകളില്‍നിന്നു വേറിട്ട മേന്മയൊന്നും ഇന്നത്തെ കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ക്ക് അവകാശപ്പെടാനില്ല. ഈ ആദ്ധ്യാത്മിക ഉണര്‍വു പ്രസ്ഥാനത്തിനു സംഭവിച്ച വീഴ്ചകളെ വിശകലനം ചെയ്തുകൊണ്ട് കത്തോലിക്കാസഭയുടെ നവീകരണത്തിലേക്കു കടക്കുന്നതാകും ഉചിതം. കാരണം, പുതിയ സൃഷ്ടികളായ വ്യക്തികളുടെ കൂട്ടമാണു സഭ!

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, ആദിമസഭയുടെ ചൈതന്യത്തില്‍ വ്യാപരിക്കുന്ന ഒരു സമൂഹമായിരുന്നു ആദ്യകാല 'കരിസ്മാറ്റിക് മുന്നേറ്റം! ഇത്തരത്തില്‍ മാറ്റം സംഭവിച്ച വ്യക്തികള്‍ അറിയപ്പെട്ടിരുന്നത്, നവീകരണത്തിലേക്കു വന്നവര്‍ എന്നായിരുന്നു! എന്നാല്‍, പരിശുദ്ധാത്മാവ് നമ്മില്‍നിന്നും ആഗ്രഹിച്ചത് നവീകരണം ആയിരുന്നുവോ എന്നതാണ് ചിന്തിക്കേണ്ടത്! ഒരു വ്യക്തി നവീകരിക്കപ്പെടുക എന്നതായിരുന്നില്ല യേഹ്ശുവായുടെ അഭിലാഷം; മറിച്ച്, പുതിയ സൃഷ്ടിയാവുക എന്നതാണ്. കുറച്ചുകൂടി വിശകലനം ആവശ്യമുള്ള വിഷയമായതിനാല്‍, ആദ്യമായി ഒരു വചനം നോക്കാം: "പരിച്ഛേദനകര്‍മ്മം നടത്തുന്നതിലോ നടത്താതിരിക്കുന്നതിലോ കാര്യമില്ല. പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം"(ഗലാ: 6; 15). നവീകരിക്കപ്പെടലും പുതിയ സൃഷ്ടിയാകലും ഒന്നുതന്നെയല്ലേയെന്ന സംശയം ഇവിടെ സ്വാഭാവികമായി ഉയരാം. എന്നാല്‍, ഇവ രണ്ടും ഒന്നല്ല എന്ന ഉത്തരമാണ് ദൈവവചനത്തെയും ഭാഷയെയും അടിസ്ഥാനപ്പെടുത്തി മനോവയ്ക്കു പറയാനുള്ളത്!

നവീകരണം എന്ന വാക്കിന്റെ അര്‍ത്ഥം പുതുക്കല്‍ എന്നാണെന്നു നമുക്കറിയാം. ഉണ്ടായിരുന്ന അവസ്ഥയില്‍നിന്നുള്ള ഒരു മാറ്റത്തിനും നവീകരണം എന്നു പറയാം. ഒരു വീടോ കെട്ടിടമോ വാഹനമോ ഒക്കെ നവീകരിക്കാന്‍ നമുക്കു കഴിയും. നിലവിലുണ്ടായിരുന്ന വസ്തുവില്‍ വരുത്തുന്ന മാറ്റത്തെ നവീകരണം എന്ന്‍ പറയാം. എന്നാല്‍, പുതുതായി സൃഷ്ടിക്കുന്നതിനെയാണ് പുതിയ സൃഷ്ടിയെന്നു വിളിക്കുന്നത്. ഒരു വീടോ വാഹനമോ പുതുക്കിപ്പണിതാല്‍, പഴയതിന്റെ എന്തെങ്കിലുമൊക്കെ അതില്‍ ഉണ്ടാകും. എന്നാല്‍, പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ എല്ലാ ഭാഗവും പുതിയതായിരിക്കുമെന്നു മാത്രമല്ല, വീട് പുതുക്കിപ്പണിതുവെന്ന് ആരും പറയാറുമില്ല. ഇത്തരത്തിലുള്ള പുതുക്കലാണ് ഓരോ വ്യക്തികളിലും യേഹ്ശുവാ അഭിലഷിക്കുന്നത്! ഭൗതീകമായി ചിന്തിച്ചാല്‍ അസാദ്ധ്യമെന്നു തോന്നുമെങ്കിലും, ക്രിസ്തുവില്‍ മാത്രം സാധ്യമാകുന്ന ഒരു പ്രതിഭാസമാണിത്! ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പുതിയ സൃഷ്ടിയാകാന്‍ എങ്ങനെ സാധിക്കുമെന്ന വിഷയമാണ് ഇനി നാം പരിശോധിക്കാന്‍ പോകുന്നത്.

"സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല"(യോഹ: 3; 3). നിക്കൊദേമോസ് എന്ന യഹൂദപ്രമാണിയായ ഫരിസേയനോട് യേഹ്ശുവാ പറഞ്ഞ വാക്കുകളാണിത്. നമ്മില്‍ പലരുടെയും സ്വാഭാവികമായ സംശയമാണ് ഇയാളും യേഹ്ശുവായുടെ സന്നിധിയില്‍ ഉണര്‍ത്തിയത്: "നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കാന്‍ കഴിയുമോ?"(യോഹ: 3; 4). ന്യായമായ ഈ ചോദ്യത്തിനുള്ള മറുപടിയായി യേഹ്ശുവാ പറയുന്നത് ഇപ്രകാരമാണ്: "സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും"(യോഹ: 3; 5, 6). ശാരീരികമായി പൂര്‍വ്വാവസ്ഥയില്‍ നിലനില്‍ക്കുമ്പോള്‍ത്തന്നെ ആത്മീയമായി പുതിയ ജനനം അനിവാര്യമാണെന്ന സന്ദേശമാണ് യേഹ്ശുവാ ഇവിടെ നല്‍കുന്നത്. അവിടുന്ന് തുടര്‍ന്നു വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: "നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ടു നീ വിസ്മയിക്കേണ്ടാ. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കുപോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും"(യോഹ: 3; 7, 8).

കാറ്റിന്റെ ശബ്ദം നാം കേള്‍ക്കുകയും അതിനെ അനുഭവിക്കുകയും ചെയ്യുന്നുവെങ്കിലും നാം അതിനെ കാണുന്നില്ല. എന്നാല്‍, ഈ കാറ്റ് ഒരു മരത്തില്‍ വീശിയാല്‍, ആ മരം ആടിയുലയുന്നത് കാണാന്‍ കഴിയും. ഇവിടെ നാം കാണുന്നത് കാറ്റിനെയല്ല; മറിച്ച്, കാറ്റിലൂടെ ആ മരത്തില്‍ സംഭവിക്കുന്ന മാറ്റത്തെയാണ്! ഇതുപോലെതന്നെ, ആത്മാവില്‍ ജനിച്ച ഒരു വ്യക്തിയില്‍ വരുന്ന മാറ്റത്തിലൂടെ, അവനില്‍ വസിക്കുന്ന ആത്മാവിനെ നാം തിരിച്ചറിയുന്നു! കാറ്റിനെ കാണാത്തതുപോലെതന്നെ ആത്മാവിനെയും നാം കാണുന്നില്ല. അതിനാല്‍, ആത്മാവിനെ നിഷേധിക്കുന്നവര്‍, കാറ്റിനെ നിഷേധിക്കുന്നവരെപ്പോലെതന്നെ ഭോഷന്മാരാകുന്നു!

"ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു"(2 കോറി: 5; 17). പഴയതിനെ പൂര്‍ണ്ണമായി നീക്കംചെയ്തു കഴിഞ്ഞാല്‍ മാത്രമേ അതു പുതിയതാവുകയുള്ളു എന്നതുപോലെ, പഴയ മനുഷ്യന്‍ ഇല്ലാതായാല്‍ മാത്രമേ ആ സ്ഥാനത്തു പുതിയ മനുഷ്യന്‍ ജനിക്കുകയുള്ളു. ഈ വിഷയത്തെക്കുറിച്ച് ഏറ്റവും വ്യക്തമായ വിവരണം നല്‍കിയിരിക്കുന്നത് പൗലോസ് അപ്പസ്തോലനാണ്. ഈ വെളിപ്പെടുത്തല്‍ നോക്കുക: "നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍"(എഫേ: 4; 22-24). ഇവിടെയൊരു നവീകരണം കാണുന്നുണ്ടെങ്കിലും, അത് മനസ്സിന്റെ നവീകരണത്തെയാണു സൂചിപ്പിക്കുന്നത്. ക്രിസ്തുവിന്റെ സാദൃശ്യത്തിലുള്ള പുതിയ മനുഷ്യനായി ജനിക്കുമ്പോള്‍ മാത്രമാണ് നാം പുതിയ സൃഷ്ടിയാകുന്നതും ദൈവരാജ്യത്തിനു യോഗ്യരാകുന്നതും! ഇതൊരു നവീകരണ പ്രക്രിയയല്ല; പുതുതായി ജനിക്കലാണ്!

ജലത്താലും ആത്മാവിനാലുമാണ് നാം വീണ്ടും ജനിക്കേണ്ടത്. പഴയകാലത്തെ പരിച്ഛേദനവുമായി ഇതിന് അഭേദ്യമായ ബന്ധമുണ്ട്. വചനം ഇങ്ങനെ വെളിപ്പെടുത്തിയിരിക്കുന്നു: "അവനില്‍ നിങ്ങളും പരിച്ഛേദനം സ്വീകരിച്ചിരിക്കുന്നു; കൈകളാല്‍ നിര്‍വ്വഹിക്കപ്പെടുന്ന പരിച്ഛേദനമല്ല, ശരീരത്തിന്റെ അധമവാസനകളെ നിര്‍മ്മാര്‍ജ്ജനംചെയ്യുന്ന ക്രിസ്തുവിന്റെ പരിച്ഛേദനം. ജ്ഞാനസ്നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്കരിക്കപ്പെട്ടു; മരിച്ചവരില്‍നിന്ന്‍ അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു"(കൊളോ: 2; 11, 12). ഇതാണ് വീണ്ടും ജനനത്തിന്റെ അന്തസത്ത! മരണാനന്തരം നിത്യജീവനായുള്ള ഉയിര്‍പ്പിനെയല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത് എന്നകാര്യം വ്യക്തതയോടെ ഇവിടെ കുറിച്ചിട്ടുണ്ട്. നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെടും എന്നല്ല, ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണു വെളിപ്പെടുത്തിയിരിക്കുന്നത്! പരിച്ഛേദനത്തിനു സദൃശ്യമായ പ്രവര്‍ത്തിയാണു ജ്ഞാനസ്നാനമെങ്കില്‍ അതിനു പ്രായം നിശ്ചയിക്കുന്ന രീതി ദൈവവചനവിപരീതമായ ആശയമാണെന്നു സമ്മതിച്ചേ മതിയാകൂ! കാരണം, യേഹ്ശുവായെ പരിച്ഛേദനത്തിനായി ദൈവാലയത്തില്‍ സമര്‍പ്പിച്ചത് എട്ടാമത്തെ ദിവസമായിരുന്നു. ഇസ്രായേല്‍ജനം മുഴുവന്‍ പിന്തുടര്‍ന്ന ശൈലിയും ഇതുതന്നെയായിരുന്നുവെന്ന്‍ നമുക്കറിയാം. മാത്രവുമല്ല, ക്രിസ്തുവിന്റെ കുരിശുമരണത്തോടു നമ്മെ ഐക്യപ്പെടുത്തുന്നത് ജ്ഞാനസ്നാനമാണെന്നു വചനം വ്യക്തമാക്കിയിട്ടുണ്ട്!

"യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?"(റോമാ: 6; 3). ജ്ഞാനസ്നാനം എന്നത് തന്റെ മരണത്തോട് ഐക്യപ്പെടുത്തുന്ന അനിവാര്യമായ സംവീധാനമായതുകൊണ്ടു തന്നെയാണ്, ഇതുകൂടാതെ ആരും ദൈവരാജ്യം കാണുകയില്ലെന്ന് യേഹ്ശുവാ മുന്നറിയിപ്പു തന്നിരിക്കുന്നത്. എന്നാല്‍, ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യം ഗ്രഹിക്കാത്ത ചില സഭകള്‍, തങ്ങളുടെ കുഞ്ഞുങ്ങളെ ക്രിസ്തുവിന്റെ മരണത്തില്‍നിന്ന് അകറ്റിയിരിക്കുന്നു. ഒരു വചനംകൂടി ശ്രദ്ധിക്കുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. വചനമിങ്ങനെ: "അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുനരുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും"(റോമാ: 6; 5). യേഹ്ശുവായുടെ പുനരുത്ഥാനത്തിനു സദൃശമായ പുനരുത്ഥാനത്തില്‍ പങ്കുകാരാകണമെങ്കില്‍, മരണത്തിനു സദൃശമായ മരണത്തിലും പങ്കാളികളാകണമെന്ന യാഥാര്‍ത്ഥ്യം ഇവിടെ വ്യക്തമാക്കിയിരിക്കുന്നു! അങ്ങനെയെങ്കില്‍, ഇത്തരം 'ന്യൂജനറേഷന്‍' സഭകള്‍ പ്രചരിപ്പിക്കുന്ന ആശയം എത്രത്തോളം ഗുരുതരമായ ദുരന്താണെന്നു തിരിച്ചറിയണം. അപ്പസ്തോലനായ പൗലോസ് ഈ കാര്യം എത്ര ഭംഗിയായിട്ടാണു വിവരിച്ചിരിക്കുന്നതെന്നു നോക്കുക: "അങ്ങനെ, അവന്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്  അവനോടൊത്തു സംസ്കരിക്കപ്പെട്ടത്"(റോമാ: 6; 4).

ഇതുതന്നെയാണ് ജ്ഞാനസ്നാനംവഴി സഭയില്‍ അംഗമാക്കപ്പെടുന്ന പ്രക്രിയ! ആദിമസഭയുടെ ഈ ചൈതന്യം ഉള്‍ക്കൊണ്ട സമൂഹമായിരുന്നു 'കരിസ്മാറ്റിക്' പ്രസ്ഥാനങ്ങള്‍. ഇതൊരു നവീകരണമായിരുന്നില്ല; മറിച്ച്, ശുദ്ധീകരണവും പുതിയ സൃഷ്ടിയാകലും ആയിരുന്നു! "നമ്മളെല്ലാവരും ഒരേ ആത്മാവില്‍ ഏകശരീരമാകാന്‍ ജ്ഞാനസ്നാനമേറ്റു"(1 കോറി: 12; 13). അതായത്, ജ്ഞാനസ്നാനം സ്വീകരിച്ചതുവഴി നാം ഓരോരുത്തരും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു. സഭയുടെ ശരീരം നാം ഓരോരുത്തരുമാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്ന വചനമാണിത്. "എന്തെന്നാല്‍ , ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സാണ്"(എഫേ: 5; 23). അവിടുന്ന് സഭയുടെ ശിരസ്സായിരിക്കുന്നതുപോലെതന്നെ, സഭയുടെ മൂലക്കല്ലുമാണെന്നു വചനം വെളിപ്പെടുത്തിയിട്ടുണ്ട്. "അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌"(എഫേ: 2; 20). മൂലക്കല്ലും ശിരസ്സും ക്രിസ്തുവാണെങ്കില്‍, അടിത്തറ പണിതുയര്‍ത്തപ്പെട്ടിരിക്കുന്നത് അപ്പസ്തോലന്മാരിലും പ്രവാചകന്മാരിലുമാണ്. ശിരസ്സിനും അടിത്തറയ്ക്കും ഇടയിലുള്ള ശരീരമാണ് സഭയോടു ചേര്‍ക്കപ്പെട്ട നാമോരോരുത്തരും! അങ്ങനെയെങ്കില്‍, സഭയില്‍ പത്രോസിന്റെ സ്ഥാനം എന്താണെന്ന ചോദ്യം ഇവിടെ സ്വാഭാവികമായി ഉയര്‍ന്നുവരാം. പ്രവാചകന്മാരും അപ്പസ്തോലന്മാരും ആകുന്ന അടിത്തറയിലെ കല്ലുകളില്‍ ഒന്നുമാത്രമാണോ പത്രോസ്?

വചനം ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18, 19). ഈ പാറയെ പാറക്കഷണമാക്കാന്‍ കാലാകാലങ്ങളായി കത്തോലിക്കാവിരുദ്ധര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് നമുക്കറിയാം. പത്രോസിന്റെ പിന്തുടര്‍ച്ചക്കാരെ തള്ളിപ്പറയാത്തിടത്തോളം മറ്റു സഭകള്‍ക്കൊന്നും സാധുതയില്ലെന്ന തിരിച്ചറിവാണ് ഇത്തരം ദുര്‍വ്യാഖ്യാനങ്ങളുടെ പ്രേരകഘടകം! നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്നു പ്രഖ്യാപിച്ച പത്രോസിനോട് യേഹ്ശുവാ പറഞ്ഞ വാക്കുകളാണ് ഇവിടെ കുറിച്ചിരിക്കുന്നത്. നീ പത്രോസാണ്‌ എന്നു പറഞ്ഞിരിക്കുന്നത് അംഗീകരിക്കുകയും, പിന്നീടുള്ള വചനം യേഹ്ശുവാ തന്നെക്കുറിച്ചുതന്നെ സ്വയം പറഞ്ഞാതാണെന്നും വരുത്തിത്തീര്‍ക്കാന്‍ ഈ സഭകളെല്ലാം പെടാപ്പാടു പെടുകയാണ്! യേഹ്ശുവായുടെ അധരങ്ങളില്‍നിന്നു പുറപ്പെട്ട വചനത്തെ സ്ഥിരബുദ്ധിയില്ലാത്ത ഒരുവന്റെ വാക്കുപോലെ ചിത്രീകരിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും, അവര്‍ ശപിക്കപ്പെട്ടവരാണ്‌!

എന്താണു സത്യമെന്നു ഗ്രഹിക്കേണ്ടത് ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്വമായതിനാല്‍, ഒരു വിശകലനത്തിനു മനോവ ശ്രമിക്കുന്നു. സഭയുടെ മൂലക്കല്ല് ക്രിസ്തുവാണെന്നും അടിത്തറയിലെ മറ്റു കല്ലുകള്‍ പ്രവാചകന്മാരും അപ്പസ്തോലന്മാരും ആകുന്നുവെന്നും വചനത്തിലൂടെ വ്യക്തമായി. പൗലോസ് അറിയിച്ച ഈ വാക്കുകള്‍ യേഹ്ശുവായുടെ വാക്കുകളെ അസാധുവാക്കുന്നവയാണോ? യേഹ്ശുവായുടെ വചനങ്ങളെ നിഷേധിക്കുന്ന ഒരു സന്ദേശവും പൗലോസ് അപ്പസ്തോലന്റെ വാക്കുകളില്‍ ഇല്ലെന്നു മാത്രമല്ല, പറഞ്ഞതൊക്കെയും സത്യവുമാണ്! മൂലക്കല്ലും അടിത്തറയും ശരീരവും ശിരസ്സും ഉണ്ടെങ്കില്‍ സഭയാകും. എന്നാല്‍, ഈ സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പ്രതലത്തെക്കുറിച്ചാണ് യേഹ്ശുവാ വ്യക്തമാക്കിയത്! കത്തോലിക്കാവിരുദ്ധരുടെ സഭകള്‍ വായുവില്‍ പറന്നുനടക്കുന്ന സഭയാണെങ്കില്‍, കത്തോലിക്കാസഭ സ്ഥിതിചെയ്യുന്നത് പത്രോസാകുന്ന പാറയുടെ മുകളിലാണ്! ഈ സഭയാണ്, ക്രിസ്തു ശിരസ്സും മൂലക്കല്ലുമായിരിക്കുന്നതും അവിടുന്നു സ്ഥാപിച്ചതുമായ സഭ! കാരണം, യേഹ്ശുവാ പറഞ്ഞിരിക്കുന്ന വാക്കുകളെ അസാധുവാക്കാന്‍, സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ ഉള്ള ആര്‍ക്കും സാധിക്കുകയില്ല! "ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്റെ വചനങ്ങള്‍ കടന്നുപോവുകയില്ല"(മത്താ: 24; 35).

ഒറ്റയാള്‍ സഭകളടക്കം സകല കത്തോലിക്കാവിരുദ്ധ സഭകളും പത്രോസിന്റെമേല്‍ സ്ഥാപിക്കപ്പെട്ട യേഹ്ശുവായുടെ സഭയെ ദ്വേഷിക്കുമ്പോഴും, കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയാനും യേഹ്ശുവായുടെ വരവിനുള്ള സമയം കണക്കുകൂട്ടുവാനും കത്തോലിക്കാസഭയെ ഘടികാരമായി കാണുന്നതിലെ വൈരുദ്ധ്യമാണ് പ്രത്യകം ശ്രദ്ധിക്കേണ്ടത്! കത്തോലിക്കാസഭയുടെ ആസ്ഥാനമന്ദിരത്തെയും അവിടെ അധികാരം കൈയ്യാളുന്ന മാര്‍പ്പാപ്പയെയും നോക്കി ലോകാന്ത്യത്തെ പ്രവചിക്കുന്ന സഭകള്‍ സ്വയം ചിന്തിക്കേണ്ടതായ ഒരു കാര്യമുണ്ട്. എത്ര നിഷേധിച്ചാലും നിങ്ങളുടെ അന്തരംഗം നിങ്ങളോടു മന്ത്രിക്കുന്നത്, കത്തോലിക്കാസഭയാണ് യഥാര്‍ത്ഥ സഭയെന്ന സത്യമാണ്! അതുകൊണ്ടുതന്നെ, ഈ സഭയെ അപ്രധാനമായി തള്ളിക്കളയാന്‍ നിങ്ങള്‍ക്കാവില്ല!

കത്തോലിക്കാസഭയുടെ വൈരികള്‍ ഉയര്‍ത്തുന്ന വാദങ്ങളെല്ലാം തകര്‍ന്നടിയുമ്പോള്‍ അവസാനത്തെ അടവായി ഇവര്‍ സ്വയം സായൂജ്യമടയുന്നത് ഇങ്ങനെയാണ്: 'സഭ മാറ്റപ്പെടും'! സഭ മാറ്റപ്പെടുമെന്ന വാദത്തില്‍ത്തന്നെ, ഇതുവരെയും മാറ്റപ്പെട്ടില്ല എന്ന സത്യം തെളിഞ്ഞുനില്‍ക്കുന്നു! അതിനാല്‍ത്തന്നെ, മാറ്റപ്പെടാത്തതും നിലവിലുള്ളതും യേഹ്ശുവായാല്‍ സ്ഥാപിക്കപ്പെട്ടതുമായ സഭയില്‍ ഉറച്ചുനില്‍ക്കാനാണ് മനോവ ആഗ്രഹിക്കുന്നതും മറ്റുള്ളവരോട് ആഹ്വാനം ചെയ്യുന്നതും!

സഭ മാറ്റപ്പെടുമോ?

സഭ മാറ്റപ്പെടും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍, പെന്തക്കൊസ്തുകാര്‍ സ്വപ്നം കാണുന്ന വിധത്തിലുള്ള ഒരു മാറ്റമായിരിക്കില്ല അത്! ഇത്തരത്തിലുള്ള വാദങ്ങളുമായി ഊരുചുറ്റുന്നവരില്‍ത്തന്നെ ഭിന്നത നിലനില്‍ക്കുന്നു എന്നതാണ് രസകരമായ കാര്യം. സഭ പീഡനത്തിനുമുന്‍പ് എടുക്കപ്പെടുമെന്നു വാദിക്കുന്ന ചിലര്‍ തങ്ങളുടെ ആശയങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചിലകൂട്ടര്‍ പറയുന്നത് പീഡനത്തിന്റെ മദ്ധ്യത്തില്‍ സഭ എടുക്കപ്പെടുമെന്നാണ്. മറ്റു ചിലരാകട്ടെ ഈ രണ്ടു വാദങ്ങളെയും നിഷേധിക്കുന്നു. പീഡനത്തിനുശേഷം സഭ എടുക്കപ്പെടും എന്ന ചിന്തയില്‍ താത്ക്കാലികമായി ആശ്വാസം കണ്ടെത്തുന്നവരാണ് ഇക്കൂട്ടര്‍! ഏതായാലും മൂന്നു വിഭാഗങ്ങളും മാനദണ്ഡമായി കണക്കാക്കുന്നത് പീഡനത്തെയാണ്! നാളെ മഴ പെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഇന്നുതന്നെ കുട നിവര്‍ത്തുന്നവരെപ്പോലെ, സഭയുടെ മാറ്റപ്പെടലിനെക്കുറിച്ച് ആകുലപ്പെടുന്നവരുടെ ലക്ഷ്യം കത്തോലിക്കാസഭയുടെ പ്രാധാന്യത്തെ ഇകഴ്ത്തുക എന്നതു മാത്രമാണെന്നു മനസ്സിലാക്കാന്‍ ദൈവശാസ്ത്രം പഠിക്കേണ്ട ആവശ്യമൊന്നുമില്ല!

"ആകാശം തീയില്‍ വെന്തു നശിക്കുകയും മൂലപദാര്‍ത്ഥങ്ങള്‍ വെന്തുരുകുകയും ചെയ്യുന്ന, ദൈവത്തിന്റെ ആഗമനദിനത്തെ പ്രതീക്ഷിക്കുകയും ത്വരിതപ്പെടുത്തുകയും ചെയ്യുവിന്‍"(2 പത്രോ: 3; 12). അന്ത്യകാലത്തെക്കുറിച്ച് പ്രഥമ മാര്‍പ്പാപ്പ പറഞ്ഞിട്ടുള്ള വാക്കുകളാണിത്. മറ്റൊരു വചനത്തില്‍ അപ്പസ്തോലപ്രമുഖന്‍ ഇപ്രകാരം പറയുന്നു: "യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും. അപ്പോള്‍ ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും. മൂലപദാര്‍ത്ഥങ്ങള്‍ എരിഞ്ഞു ചാമ്പലാകും. ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കും"(2 പത്രോ: 3; 10). യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും എന്ന പ്രഖ്യാപനത്തിലൂടെ ഒരുകാര്യം വ്യക്തമാണ്; ആ ദിനം മുന്‍കൂട്ടി പ്രഖ്യാപിക്കുകയോ അവിടുന്നു വരുന്ന ദിക്ക് മുന്‍കൂട്ടി അറിയിക്കുകയോ ചെയ്യുകയില്ല! എന്നിട്ടും, കിഴക്കോട്ടു നോക്കിനില്‍ക്കുന്ന ചിലര്‍ സഭയ്ക്കുള്ളിലും പുറത്തും ഉണ്ടെന്നതാണ് ദയനീയമായ കാര്യം. യഥാര്‍ത്ഥ വിഷയത്തില്‍നിന്നു വ്യതിചലിക്കാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ഈ വിഷയം ഇവിടെ ചര്‍ച്ചയ്ക്കെടുക്കുന്നില്ല. ഭൂമിയും അതിലുള്ള സകലതും കത്തിനശിക്കുന്ന അന്ത്യദിനത്തിനുശേഷവും ഭൂമിയില്‍ സഭയുണ്ടായിരിക്കും എന്ന ധാരണ വച്ചുപുലര്‍ത്തുന്ന ആരും ലോകത്തുണ്ടെന്നു കരുതാന്‍ മനോവ തയ്യാറല്ല! അതുകൊണ്ടുതന്നെ, സഭ മാറ്റപ്പെടും എന്നകാര്യം യാതൊരു സങ്കോചവുംകൂടാതെ മനോവ സമ്മതിക്കുന്നു.

എന്നാല്‍, യേഹ്ശുവായുടെ പുനരാഗമനത്തോടനുബന്ധമായി മറ്റൊരു മാറ്റം സഭയില്‍ സംഭവിക്കും എന്നതാണ് മനോവ ഉയര്‍ത്തുന്ന വാദം! വത്തിക്കാനില്‍നിന്നു സഭയുടെ സിംഹാസനം ജറുസലേമിലേക്കു മാറ്റപ്പെടുകയും, യേഹ്ശുവാ ഭൂമി മുഴുവന്‍റെയും രാജാവായി ഇവിടെ വാഴുകയും ചെയ്യും! അതിനുശേഷം മാത്രമാണ് അന്ത്യം സംഭവിക്കുക! ഒരു പെന്തക്കോസ്തു സഭയിലെ ഉന്നതനായ വ്യക്തി ഉയര്‍ത്തിയ ന്യായീകരണം ശ്രദ്ധേയമാണ്. ദാനിയേല്‍ പ്രവചനത്തിലെ ഒരു ഭാഗമെടുത്താണു വ്യാഖ്യാനിച്ചിരിക്കുന്നത്. "അതുകൊണ്ട്, നീ ഗ്രഹിക്കുക. ജറുസലെമിന്റെ പുനനിര്‍മ്മാണത്തിന് കല്പന പുറപ്പെട്ടതുമുതല്‍ അഭിഷിക്തനായ ഒരു രാജാവു വരുന്നതുവരെ ഏഴ് ആഴ്ചകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന്‍ കഷ്ടതനിറഞ്ഞ അറുപത്തിരണ്ട് ആഴ്ചകള്‍. അക്കാലത്ത് വീഥികളും കിടങ്ങുകളും പണിയും. അറുപത്തിരണ്ട് ആഴ്ചകള്‍ക്കുശേഷം അഭിഷിക്തന്‍ അകാരണമായി വിച്ഛേദിക്കപ്പെടും. പിന്‍ഗാമിയായ രാജാവിന്റെ ആളുകള്‍ നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം പ്രളയമായിരിക്കും. അവസാനംവരെ യുദ്ധമുണ്ടായിരിക്കും. നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്മേല്‍ വിനാശകരമായ മ്ലേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെ മേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും"(ദാനി: 9; 25-27). ഈ പ്രവചനത്തെ പെന്തക്കോസ്തുകാരന്‍ വ്യാഖ്യാനിക്കുന്നതു കാണുമ്പോള്‍, ഇവരുടെ ഉള്ളില്‍ വസിക്കുന്ന ആത്മാവിന്റെ യഥാര്‍ത്ഥ മുഖം തിരിച്ചറിയാന്‍ കഴിയും!

ഇദ്ദേഹം ഉയര്‍ത്തിയ പ്രധാന വാദം, യിസ്രായേലുമായി സഭയ്ക്ക്(ക്രിസ്ത്യാനിക്ക്) യാതൊരു ബന്ധവും ഇല്ലെന്നതായിരുന്നു. ദാനിയേല്‍ പ്രവാചകന്‍ പറഞ്ഞിരിക്കുന്നത് പ്രവാചകകാലത്തെ യിസ്രായേലിനെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ഈ പെന്തക്കോസ്തുകാരന്‍ പറഞ്ഞത്, ആ പ്രവചനത്തില്‍ ബലിയെക്കുറിച്ചുള്ള സൂചന കണ്ടിട്ടാണ്! ബലിയെ തള്ളിക്കളഞ്ഞ പെന്തക്കോസ്തുകാര്‍ക്ക് ബലിയെന്നു കേട്ടാല്‍ സ്വാഭാവികമായി ഉണ്ടാകുന്ന അസ്വസ്ഥതയാണ് ഇയാളും പ്രകടിപ്പിച്ചത്. നിരന്തരദഹനബലി നിര്‍ത്തലാക്കുന്നത് യേഹ്ശുവായുടെ പുനരാഗമനവുമായി ബന്ധപ്പെട്ടാണെന്നും അതു നിര്‍ത്തലാക്കുന്നത് എതിര്‍ക്രിസ്തുവാണെന്നും കേള്‍ക്കുമ്പോള്‍, ബലിയില്ലാത്ത സഭക്കാര്‍ക്ക് അത് അരോചകമായി ഭവിക്കുക സ്വാഭാവികം. ഈ സാഹചര്യത്തില്‍ ദാനിയേല്‍പ്രവചനം യിസ്രായേലിനെ മാത്രം പരിഗണിച്ചുകൊണ്ടാണെന്നു പറയുകയല്ലാതെ മറ്റു വഴികളൊന്നും ഇവരുടെ മുന്നിലില്ല! ആധുനിക യിസ്രായേലുമായി യാതൊരു ബന്ധവും പഴയ യിസ്രായേലിനില്ലെങ്കില്‍, പിതാക്കന്മാരുടെ ദൈവവുമായി യേഹ്ശുവായ്ക്ക് ഒരു ബന്ധവുമില്ലെന്നു കരുതേണ്ടിവരും.

അവസാനത്തെ പീഡനകാലംവരെയും കത്തോലിക്കാസഭയില്‍ നിരന്തരദഹനബലിയും കാഴ്ചകളും ഉണ്ടായിരിക്കും എന്നതാണ് ഈ പ്രവചനത്തിലെ വെളിപ്പെടുത്തലെന്നു സമ്മതിച്ചാല്‍, ഇക്കാലമത്രയും പെന്തക്കൊസ്തുകള്‍ ഉയര്‍ത്തിയ വാദങ്ങള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയും. ഒരുകാര്യം മനസ്സിലാക്കിയിരിക്കുക, ദാനിയേല്‍പ്രവാചകന്‍ പ്രവചിച്ചിരിക്കുന്നത് ആധുനിക ഇസ്രായേലായ കത്തോലിക്കാസഭയെക്കുറിച്ചാണ്! ദൈവാലയത്തിന്റെ ചിറകില്‍ പ്രതിഷ്ഠിക്കാന്‍പോകുന്നത് വചനവിരുദ്ധമായ നിയമങ്ങളും ആചാരങ്ങളുമാണ്. അതിന്റെ സൂചനകളാണ് ഇന്നു സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്! കത്തോലിക്കാസഭ ക്രിസ്തുവിനാല്‍ സ്ഥാപിക്കപ്പെട്ട സഭയുടെ യഥാര്‍ത്ഥ പിന്തുടര്‍ച്ചയാണെങ്കിലും, ഇവിടെ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള പുതിയ നിയമങ്ങളൊന്നും യേഹ്ശുവായില്‍നിന്നു വന്നതല്ല. ഇത്തരം പരിഷ്കാരങ്ങളെല്ലാം ശത്രുവായ പിശാചു സ്ഥാപിച്ചതാണ്. അതുതന്നെയാണ്, സഭയുടെ ചിറകിന്‍മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന മ്ലേച്ഛതയും! ലോകത്തിലെ ഒരു ഭരണാധികാരി വിചാരിച്ചാല്‍, കത്തോലിക്കാസഭയില്‍നിന്നു ബലിയര്‍പ്പണം എടുത്തുമാറ്റാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം ഇതോടൊപ്പം ചേര്‍ത്തു കാണേണ്ടതാണ്! കത്തോലിക്കാസഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികള്‍തന്നെ ബലി നിര്‍ത്തലാക്കുമ്പോള്‍ മാത്രമേ അതു സാധ്യമാകുകയുള്ളു. അങ്ങനെയെങ്കില്‍, ഇപ്പോള്‍ നടക്കുന്ന പരിഷ്കാരങ്ങളെല്ലാം ജാഗ്രതയോടെ നോക്കിക്കാണണം.

നിയമംമൂലം നിരോധിച്ചിരിക്കുന്ന പാപങ്ങളെ മഹത്വപ്പെടുത്തുന്ന വാക്കുകള്‍ അധികാരികളില്‍നിന്നു പുറപ്പെടുമ്പോള്‍ വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ! സഭയില്‍ സ്ഥാപിക്കപ്പെടാനിരിക്കുന്ന മ്ലേച്ഛതകളെ അന്വേഷിച്ചു മറ്റെവിടെയും പോകേണ്ടതില്ല.

പെന്തക്കോസ്തുകാര്‍ പറയുന്നതില്‍ കാര്യമില്ലെന്നു മനോവ പറയുന്നില്ല. എന്നാല്‍, സഭ മാറ്റപ്പെടുമെന്ന്‍ അവര്‍ പറയുന്നത്, അവരുടെ തട്ടിക്കൂട്ടു സഭകളുടെ കാര്യമാണെന്നു മാത്രം! ഇവരുടെ സഭകള്‍ ഇല്ലാതാകും എന്നതുകൊണ്ട്, ക്രിസ്ത്യാനികളെ മുഴുവന്‍ യാഹ്‌വെ ഉപേക്ഷിക്കുമെന്ന വ്യാമോഹം വച്ചുപുലര്‍ത്തേണ്ടതില്ല! ദാനിയേല്‍പ്രവചനവും യോഹന്നാനു ലഭിച്ച വെളിപാടും ചേര്‍ത്തുവച്ചു വായിച്ചാല്‍, പെന്തക്കോസ്തുകാരില്‍ രക്ഷിക്കപ്പെട്ടവരുണ്ടെങ്കില്‍ അവര്‍ക്കു കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയും! ഒരുകാര്യം മറക്കാതിരിക്കുക: ദാനിയേല്‍പ്രവചനം ഇനിയും പൂര്‍ത്തീകരിക്കപ്പെടേണ്ടതാണ്; അതുകൊണ്ടുതന്നെ, അതില്‍ സൂചിപ്പിച്ചിരിക്കുന്ന ബലി പ്രാധാന്യമുള്ളതുമാണ്! ബലികളെല്ലാം അവസാനിച്ചു കഴിഞ്ഞുവെങ്കില്‍, ബലി നിരോധിക്കുന്നതിനെ ഇത്ര ഗൗരവമായി എടുക്കേണ്ടതുണ്ടോ? മാത്രവുമല്ല, എതിര്‍ക്രിസ്തു വന്ന്‍ ബലി നിര്‍ത്തലാക്കണമെങ്കില്‍, ഈ ബലിയെ യേഹ്ശുവായ്ക്കു പ്രീതികരമായ പ്രവൃത്തിയായി അവന്‍ കണ്ടിട്ടുണ്ട്! എന്തെന്നാല്‍, യേഹ്ശുവായോടും അവിടുത്തെ അനുഗമിക്കുന്ന വിശുദ്ധരോടും എതിരിടാനാണ് എതിര്‍ക്രിസ്തു വരുന്നത്! ഇല്ലാത്ത ബലി നിരോധിക്കാന്‍മാത്രം വിഢിയാണോ എതിര്‍ക്രിസ്തു?

യേഹ്ശുവായുടെ പുനരാഗമനത്തിനുമുന്‍പ് സഭ മാറ്റപ്പെടുമെന്ന ചില കുബുദ്ധികളുടെ പ്രചരണം തങ്ങള്‍ ആയിരിക്കുന്ന സഭയെ മാത്രം ഉദ്ദേശിച്ചാണെങ്കില്‍ അതിനെക്കുറിച്ചു മനോവ അഭിപ്രായം പറയുന്നില്ല! എല്ലാ ക്രൈസ്തവസഭകളെയും ഉദ്ദേശിച്ചാണ് ഇത്തരത്തിലുള്ള അസംബന്ധങ്ങള്‍ വിളിച്ചുപറയുന്നതെങ്കില്‍, മനോവയ്ക്കും ചിലതു പറയാനുണ്ട്! യഹൂദരെയും പ്രവാചകകാലത്തെ ഇസ്രായേലിനെയും മാത്രം ലക്ഷ്യമിട്ടാണ് യേഹ്ശുവാ വരാനിരിക്കുന്നതെന്ന പെന്തക്കോസ്തു വാദം തികച്ചും മൗഢ്യമാണ്! സഭയോടു ചേര്‍ന്നുനിന്ന്‍ യേഹ്ശുവായുടെ പുനരാഗമനം പ്രത്യാശയോടെ കാത്തിരിക്കുന്ന കത്തോലിക്കാസഭയിലെ ദൈവജനത്തെ ചിതറിക്കുകയെന്ന പൈശാചിക അജണ്ടയാണ് ഇവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അവിടുത്തെ വരവിനെ പ്രതീക്ഷയോടെ കാത്തിരുന്ന വിശുദ്ധജനമായിരുന്നു ആദിമ ക്രൈസ്തവസഭ. ഇവരില്‍ ഈ പ്രതീക്ഷ പകര്‍ന്നുകൊടുത്തത്, ക്രിസ്തുവില്‍നിന്നു നേരിട്ടു പഠിച്ച അപ്പസ്തോലന്മാരായിരുന്നു എന്ന കാര്യവും വിസ്മരിക്കരുത്! പത്രോസ് ആകുന്ന പാറമേല്‍ സഭ സ്ഥാപിച്ച യേഹ്ശുവാ, അവിടുത്തെ സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് ശിഷ്യന്മാരോടു പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20).

യുഗാന്തംവരെ എന്നും കൂടെയുണ്ടായിരിക്കും എന്നു പറഞ്ഞിരിക്കുന്നത് ഏതെങ്കിലും പെന്തക്കോസ്തു പാസ്റ്റര്‍മാരോ, യോഗാധ്യാനങ്ങള്‍ നടത്തുകയും ആള്‍ദൈവങ്ങളുടെ അന്തപ്പുരവാസികളായി അധഃപതിക്കുകയും ചെയ്ത പുരോഹിതന്മാരോ അല്ല; ജീവനുള്ള ദൈവംതന്നെയായ യേഹ്ശുവായാണ്! അവിടുന്നു നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങളില്‍നിന്ന് അവിടുത്തെ വ്യതിചലിപ്പിക്കാന്‍ ഈ സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ പാതാളത്തിലോ ഉള്ള ആര്‍ക്കും സാധിക്കില്ല! ഒരു കാര്യവുംകൂടി ഓര്‍മ്മിക്കുക: ആദിമ ക്രൈസ്തവ സമൂഹം ഉടലെടുത്തത് യഹൂദരില്‍നിന്നാണ്! യഹൂദരില്‍നിന്നു ശുദ്ധീകരിച്ചു മാറ്റിനിര്‍ത്തിയ സമൂഹത്തെ വീണ്ടും യഹൂദരാക്കാനല്ല യേഹ്ശുവാ വരുന്നത്; അവരില്‍ അവശേഷിക്കുന്നവരെ ശുദ്ധീകരിച്ച്, താന്‍ അടിസ്ഥാനമിട്ട സഭയില്‍ ചേര്‍ക്കാനാണ്! അന്ന്‍ ഒരിക്കല്‍ക്കൂടി തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ യഹൂദര്‍ നോക്കും! ആ പ്രവചനം ഗോല്‍ഗോഥായില്‍ പൂര്‍ത്തിയാകുകയായിരുന്നില്ല; അവിടെ ആരംഭിക്കുകയായിരുന്നു! യേഹ്ശുവായുടെ പാര്‍ശ്വത്തില്‍ കുന്തത്താല്‍ കുത്തിയപ്പോള്‍, യോഹന്നാന്‍ ഇങ്ങനെ എഴുതി: "മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങള്‍ കുത്തിമുറിവേല്പിച്ചവനെ അവര്‍ നോക്കിനില്‍ക്കും"(യോഹ: 19; 37). ഇത് പ്രവചനത്തിന്റെ പൂര്‍ത്തീകരണമായിരുന്നുവെന്ന് വചനം പറയുന്നില്ല! എന്നാല്‍, യോഹന്നാന്‍ എഴുതിയ സുവിശേഷത്തില്‍, ഓരോ പ്രവചനങ്ങളുടെയും പൂര്‍ത്തീകരണത്തെ സൂക്ഷ്മതയോടെ വ്യക്തമാക്കുന്നുണ്ട്. ഓരോന്നും സംഭവിക്കുമ്പോള്‍, പ്രവചനം പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പിച്ചു പറയുന്ന യോഹന്നാന്‍, ഇവിടെ മാത്രം വ്യത്യസ്ഥമായ ശൈലി സ്വീകരിച്ചു!

ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: യേഹ്ശുവായുടെ വസ്ത്രങ്ങള്‍ ഭാഗിച്ചെടുക്കുകയും മേലങ്കിയ്ക്കായി ചിട്ടിയിടുകയും ചെയ്തപ്പോള്‍ യോഹന്നാന്‍ കുറിച്ചത് ഇങ്ങനെ: "എന്റെ വസ്ത്രങ്ങള്‍ അവര്‍ ഭാഗിച്ചെടുത്തു, എന്റെ അങ്കിക്കുവേണ്ടി അവര്‍ കുറിയിട്ടു എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇപ്രകാരം ചെയ്തത്"(യോഹ: 19; 24). യേഹ്ശുവായുടെ കണങ്കാല്‍ തകര്‍ക്കുന്നതില്‍നിന്നു പടയാളികള്‍ പിന്മാറിയപ്പോള്‍, യോഹന്നാന്‍ ഇങ്ങനെ എഴുതി: "അവന്റെ അസ്ഥികളില്‍ ഒന്നുപോലും തകര്‍ക്കപ്പെടുകയില്ല എന്ന തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇതു സംഭവിച്ചത്"(യോഹ: 19; 36). ഇത്തരത്തില്‍ ഓരോ സംഭവങ്ങളെയും പ്രവചനങ്ങളുമായി കൂട്ടിവായിക്കാന്‍ പ്രേരിപ്പിക്കുന്നത് യോഹന്നാന്റെ സുവിശേഷ രചനയുടെ പ്രത്യേകതയായി കാണാന്‍ കഴിയും. എന്നാല്‍, കുരിശിലേക്കു നോക്കിനിന്നവരുടെ അവസാനത്തെ തലമുറയും അവനിലേക്ക്‌ നോക്കുമ്പോള്‍ മാത്രമേ രാജ്യം പുനഃസ്ഥാപിക്കപ്പെടുകയുള്ളു!

സഭ എന്തിനു നവീകരിക്കപ്പെടണം?

വ്യക്തികളുടെ വിശുദ്ധീകരണത്തെ നവീകരണമായി തെറ്റിദ്ധരിച്ചതുപോലെ, സഭയുടെ വിശുദ്ധീകരണത്തിനു പകരമായി നവീകരണം നടപ്പാക്കിയതാണ്‌ കത്തോലിക്കാസഭയില്‍ കടന്നുകൂടിയ മുഴുവന്‍ ജീര്‍ണ്ണതയുടെയും മൂലകാരണം! വ്യക്തിപരമായ ജീവിതത്തില്‍ നവീകരണമല്ല, പുതിയ സൃഷ്ടിയാകുകയാണു വേണ്ടതെന്ന വിഷയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുകയായിരുന്നു നാം ഇതുവരെ. എന്നാല്‍, സഭയില്‍ നവീകരണമോ പുതിയ സൃഷ്ടിയാകലോ അല്ല, ശുദ്ധീകരണമാണ് അനിവാര്യമായിട്ടുള്ളത്! യെരുശലേം ദൈവാലയത്തെ ശുദ്ധീകരിച്ചുകൊണ്ട് യേഹ്ശുവാ അതിനു ദൃഷ്ടാന്തം നല്‍കി! നവീകരണം എന്ന വാക്കിന്റെ അര്‍ത്ഥം ആഴത്തില്‍ ഗ്രഹിക്കാത്ത ചിലര്‍ സഭയെ നവീകരിക്കാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു! ഈ ആഗ്രഹവും പ്രാര്‍ത്ഥനയും ദൈവഹിതത്തിനു വിരുദ്ധമാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാനുള്ള ശ്രമമാണ് ഇനി നാം നടത്തുന്നത്!

സഭ എന്താണെന്നു മനസ്സിലാക്കാതെ, നവീകരണത്തെക്കുറിച്ചും ശുദ്ധീകരണത്തെക്കുറിച്ചും ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിനാല്‍, സഭ എന്താണെന്നുള്ള വ്യക്തതയാണ് നാം ആദ്യം വരുത്തേണ്ടത്. സഭ സ്ഥാപിതമാകുന്നതിനു മുന്‍പുതന്നെ അതിനെക്കുറിച്ചുള്ള വാഗ്ദാനം യേഹ്ശുവാ നല്‍കിയിരുന്നു. ആരംഭത്തില്‍ നാം കണ്ട ആ വചനം ഒരിക്കല്‍ക്കൂടി കുറിക്കുന്നു: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌: ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 18, 19). സഭയെക്കുറിച്ചുള്ള യേഹ്ശുവായുടെ പ്രഥമ വെളിപ്പെടുത്തലായിരുന്നു ഇത്. സഭയെക്കുറിച്ചു മാത്രമല്ല, സഭയില്‍ കേപ്പായുടെ സ്ഥാനം എന്തായിരിക്കുമെന്നുള്ള വെളിപ്പെടുത്തലും ഈ വചനത്തിലുണ്ട്. അതുകൊണ്ടുതന്നെ, കേപ്പായുടെ പരമ്പരയില്‍ തുടരുന്ന സഭയാണ് യേഹ്ശുവായാല്‍ സ്ഥാപിതമായ സഭ! കേപ്പായുടെ സിംഹാസനം സൂക്ഷിക്കുന്നതു കത്തോലിക്കാസഭയാണെങ്കിലും, അവന്റെ പാരമ്പര്യം പിന്തുടരാന്‍ ഈ സഭയ്ക്കു കഴിഞ്ഞിട്ടില്ല! ഒരിക്കലും കഴിഞ്ഞിട്ടില്ല എന്നല്ല മനോവ ഇവിടെ ഉദ്ദേശിച്ചത്. കാലാകാലങ്ങളായി വരുത്തിയ നവീകരണത്തിലൂടെ യഥാര്‍ത്ഥ പാരമ്പര്യം പൂര്‍ണ്ണമായും ഇല്ലാതായി എന്നതാണു യാഥാര്‍ത്ഥ്യം! ഇതാണ് നവീകരണം സഭയില്‍ വന്നാലുണ്ടാകുന്ന വിപത്ത്!

യേഹ്ശുവാ അവിടുത്തെ സഭ സ്ഥാപിച്ചത് രക്ഷിക്കപ്പെട്ടവര്‍ക്ക് ഒരു ശരീരമായിത്തീരാനും രക്ഷയുടെ സന്ദേശം ലോകം മുഴുവനെയും അറിയിക്കുവാനുമായിരുന്നു! യേഹ്ശുവായുടെ ശിഷ്യന്മാരായിരുന്ന പന്ത്രണ്ട് അപ്പസ്തോലന്മാരായിരുന്നു സഭയിലെ ആദ്യത്തെ അംഗങ്ങളെങ്കിലും, മുന്‍കാല പ്രവാചകന്മാരുടെ ആത്മീയ സാന്നിദ്ധ്യവും സഭയുടെ അസ്ഥിവാരത്തില്‍ ഉണ്ടായിരുന്നുവെന്നു വചനത്തില്‍ കാണാം. ഈ വചനം നോക്കുക: "അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; ഈ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്‌"(എഫേ: 2; 20). ഇതിനോടാണ് വിശ്വാസികളായ നാം ചേര്‍ക്കപ്പെട്ടത്. പന്തക്കുസ്താദിനത്തില്‍ പരിശുദ്ധാത്മാവ് ഈ സഭ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു! യേഹ്ശുവാ സ്ഥാപിച്ച സഭയുടെ ഔദ്യോഗിക പ്രബോധനം അന്നു പ്രഖ്യാപിച്ചത് പ്രഥമ മാര്‍പ്പാപ്പയായ കേപ്പാ ആയിരുന്നു. ആ പ്രഖ്യാപനത്തിന്റെ അന്തഃസത്ത ഇങ്ങനെ: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ. പ്രവര്‍: 4; 12). കേപ്പായുടെ പിന്‍ഗാമികള്‍ക്കും ഇതില്‍നിന്നു വ്യത്യസ്ഥമായ ഒരു നയം ഉണ്ടാകാന്‍ പാടില്ല! എന്നാല്‍, ഈ അടുത്തകാലത്ത് കേരളത്തിലെ ശക്തനായ ഒരു വചനശുശ്രൂഷകന്‍ ഈ സത്യം പ്രഘോഷിച്ചപ്പോള്‍, വേദിയിലിരുന്ന ഒരു കപ്യൂച്ച്യന്‍ പുരോഹിതന്‍ അസഹിഷ്ണുതയോടെ എഴുന്നേറ്റുപോയി!

കത്തോലിക്കാസഭയിലെ നവീകരണത്തിലൂടെ വന്നുഭവിച്ച മഹാദുരന്തത്തിന്റെ ഉത്പന്നങ്ങളില്‍ ഒന്നായിരുന്നു ഈ പുരോഹിതന്‍! യേഹ്ശുവാ ഏകരക്ഷകന്‍ എന്ന കത്തോലിക്കാസഭയുടെ ഔദ്യോഗിക നയത്തില്‍നിന്നു വ്യതിചലിച്ചവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന അവരുടെ സുവിശേഷമാണു രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖ! അങ്ങനെയെങ്കില്‍ ഈ സൂനഹദോസിനുപിന്നില്‍ സാത്താനും അവന്റെ ദൂതന്മാരുമായിരുന്നു പ്രവര്‍ത്തിച്ചത് എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇന്നു കത്തോലിക്കാസഭയിലെ ബുദ്ധിജീവി 'നാട്യക്കാര്‍' പുതിയ രക്ഷകന്മാരെ തേടിയുള്ള യാത്രയിലും പരീക്ഷണങ്ങളിലുമാണ്! ഇത്തരത്തിലുള്ള ഒരു പൈശാചിക കേന്ദ്രമാണ്, കാലടിയില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള 'സമീക്ഷ' എന്ന വേശ്യാലയം! ഇതു നവീകരണത്തിന്റെ മറ്റൊരു ഭീകരമുഖം! വിഗ്രഹങ്ങളുമായി വ്യഭിചരിക്കാന്‍ ആര്‍ത്തിപൂണ്ടിരിക്കുന്ന കാമാന്ധന്മാരുടെ സങ്കേതമാണ് ഈ ഗുഹ! ഇവിടെനിന്നു പുറത്തുവരുന്ന ആശയങ്ങളുടെ മൊത്തക്കച്ചവടക്കാരായി കേരളത്തിലെ മെത്രാന്‍സംഘം അധഃപതിച്ചു! നവീകരണത്തിന്റെ നാള്‍വഴികള്‍ ഇവിടെയാണ്‌ എത്തിനില്‍ക്കുന്നതെങ്കില്‍, കത്തോലിക്കാസഭയില്‍ അനിവാര്യമായിരിക്കുന്നതു നവീകരണമാണോ ശുദ്ധീകരണമാണോ?

പത്രോസിന്റെ ആദ്യത്തെ പ്രസംഗത്തില്‍, തങ്ങള്‍ ഉയര്‍ത്തിയ ആശയങ്ങളോടു ചേര്‍ന്ന മൂവായിരം യഹൂദരായിരുന്നു ആദ്യത്തെ സഭാമക്കള്‍! ഇവരെ സഭയില്‍ ചേര്‍ക്കാനായി, യേഹ്ശുവായില്‍നിന്നു പഠിച്ച സത്യങ്ങളില്‍ മായംചേര്‍ക്കാന്‍ അപ്പസ്തോലന്മാര്‍ തയ്യാറായില്ല എന്നകാര്യം ഇന്നത്തെ നവീകരണക്കാര്‍ മറക്കരുത്! ഗുരുവും രക്ഷകനുമായ യേഹ്ശുവാ, അവിടുത്തെ ശിഷ്യന്മാരെ ഭരമേല്പിച്ച മഹത്തായ ദൗത്യത്തില്‍നിന്നു വിരമിക്കാന്‍ തയ്യാറാകാതെ രക്തസാക്ഷിത്വം വരിച്ചവരുടെ പൈതൃകം അവകാശപ്പെടാന്‍ ലജ്ജയില്ലാത്തവരാണ് ഇന്നു സഭയെ നയിക്കുന്നത്! അപ്പസ്തോലനായ പൗലോസ് ഇങ്ങനെ എഴുതിവച്ചു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). ഇന്ന് ഈ സത്യം ആരെങ്കിലും വിളിച്ചുപറഞ്ഞാല്‍, അവരെ സഭയില്‍നിന്നു പുറത്താക്കാന്‍ തയ്യാറാകുന്നവര്‍ ആരുടെ സേവകരാണെന്ന്‍ ഈ വചനംതന്നെ വ്യക്തമാക്കിയിട്ടുണ്ട്! കത്തോലിക്കാസഭയില്‍ നടത്തികൊണ്ടിരിക്കുന്ന നവീകരണത്തിന്റെ പൈശാചികത വ്യക്തമാക്കുന്ന ഈ വീഡിയോ കണ്ടതിനുശേഷം ഇതു വ്യഭിചാരമാണോ എന്ന്‍ ദൈവജനം തീരുമാനിക്കുക! 'ആദ്ധ്യാത്മിക വ്യഭിചാരങ്ങള്‍'

ഇതാണോ യേഹ്ശുവാ സ്ഥാപിച്ച സഭയുടെ പൈതൃകം? രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഏകമാര്‍ഗ്ഗമായി യേഹ്ശുവായെ ഉയര്‍ത്തിക്കാണിച്ച അപ്പസ്തോലന്മാരെ അപമാനിച്ചുകൊണ്ട് അവരുടെ സ്ഥാനത്താണു തങ്ങളെന്നു വിളിച്ചുകൂകിയാല്‍ അത് അംഗീകരിക്കുന്ന കാലം അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുന്‍പായിരുന്നു! ക്രിസ്തുവിനോടും അവിടുത്തെ അപ്പസ്തോലന്മാരോടും അവരിലൂടെ പരിശുദ്ധാത്മാവു നല്‍കിയ ബൈബിളിനോടും ഭാരത കത്തോലിക്കാസഭയുടെ വെറുപ്പും അസഹിഷ്ണുതയും മനസ്സിലാക്കണമെങ്കില്‍ ഈ 'ലിങ്ക്' കൂടി കാണുക: 'കമ്മ്യൂണിറ്റി ബൈബിള്‍' ഒരു സംഘപരിവാര്‍ അജണ്ട! യേഹ്ശുവായുടെ പ്രസക്തി ഇല്ലാതാക്കണമെന്ന പൈശാചിക അജണ്ട നടപ്പാക്കാന്‍ വിജാതിയരിലൂടെ സാത്താന്‍ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ആരെയും പരിശുദ്ധാത്മാവ് അഭിഷേകം ചെയ്തിട്ടില്ല! അന്യദേവന്മാരിലേക്കും അന്യമതങ്ങളിലേക്കും ദൈവജനത്തെ നയിക്കുവാന്‍ സാത്താനും കത്തോലിക്കാസഭയിലെ അവന്റെ പ്രതിനിധികളും ചേര്‍ന്നു തയ്യാറാക്കിയ കമ്മ്യൂണിറ്റി ബൈബിള്‍ എന്ന പൈശാചിക ഗ്രന്ഥത്തെക്കുറിച്ചാണ് ആ ലേഖനത്തില്‍ വായിച്ചത്. ഇതാണോ അപ്പസ്തോലന്മാരെയും വിശ്വാസികളെയും യേഹ്ശുവാ ചുമതലപ്പെടുത്തിയത്? സ്വര്‍ഗ്ഗാരോഹണത്തിനു തൊട്ടുമുന്‍പ് അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞു: "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പ്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 18-20).

ഇതാണ് യുഗാന്തംവരെ തുടരാന്‍ ഉത്തരവാദിത്വമുള്ള മൂന്നു ദൗത്യങ്ങള്‍! യേഹ്ശുവാ ഭരമേല്പിച്ച ഈ ദൗത്യങ്ങള്‍ ഇടംവലം തിരിയാതെ തുടരുന്നവര്‍ മാത്രമാണ് ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ പിന്‍മുറക്കാര്‍! സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരങ്ങളുമുള്ള യേഹ്ശുവായോടു തുല്യരാക്കാന്‍ വിജാതിയരുടെ ദുഃര്‍മൂര്‍ത്തികളെ തേടിനടക്കുകയും, അവരും രക്ഷകരാണെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ യേഹ്ശുവായുടെ അഭിഷിക്തരായി പരിഗണിക്കുന്നതുതന്നെ പാപമാണ്! കാരണം, ഇക്കൂട്ടരെ അഭിഷേകം ചെയ്തത് അവിടുന്നല്ല. ഇതു വ്യക്തമാക്കുന്ന വചനം ബൈബിളിലുണ്ട്. ഈ വചനം നോക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന്‍ ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന്‍ അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്‍ അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3). ഇത്തരത്തില്‍ വിജാതിയ ദേവന്മാരെ പ്രകീര്‍ത്തിച്ചുകൊണ്ടും അവരെ യേഹ്ശുവായോടു സമരാക്കിക്കൊണ്ടും വരുന്നവര്‍ ആരുതന്നെയായിരുന്നാലും അവര്‍ വ്യാജന്മാരാണ്. ഇവരോട് എപ്രകാരമാണു പ്രവര്‍ത്തിക്കേണ്ടതെന്നു വചനം പറഞ്ഞിരിക്കുന്നതു നോക്കുക: "അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്ന്‍ ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യാഹ്‌വെയെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം"(നിയമം: 13; 5).

ദൈവജനത്തിന്റെ നേതാക്കന്മാരായി ചുമതലയുള്ളവര്‍ ആയിരുന്നാല്‍പ്പോലും, വ്യാജദൈവങ്ങളിലേക്കാണ് അവര്‍ നയിക്കുന്നതെങ്കില്‍, അവരെ പുറത്താക്കാന്‍ ദൈവജനത്തിന് അവകാശമുണ്ടെന്നു വചനം വ്യക്തമാക്കുന്നു! സ്ഥിരബുദ്ധിയില്ലാത്ത ഏതെങ്കിലും ദൈവശാസ്ത്രജ്ഞന്മാര്‍ നിര്‍മ്മിച്ച നിയമമല്ല ഇത്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ, അവിടുത്തെ മഹാപ്രവാചകനായ മോശയിലൂടെ നല്‍കിയ അവകാശമാണിത്! ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചവനോട് ഇത്രമാത്രം നന്ദി പ്രകാശിപ്പിക്കണമെങ്കില്‍, പാപത്തിന്റെയും ശാപത്തിന്റെയും തടവറയില്‍നിന്നു നമ്മെ എന്നേക്കുമായി മോചിപ്പിക്കാന്‍ കുരിശില്‍ മരിച്ച യേഹ്ശുവായെപ്രതി ദൈവത്തോടു നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നു! വ്യര്‍ത്ഥതയിലേക്കു നയിക്കുന്ന ദൈവശാസ്ത്രങ്ങളുമായി നമ്മെ സമീപിക്കുന്നവരോടു നാം അനുവര്‍ത്തിക്കണമെന്നു യാഹ്‌വെ ആവശ്യപ്പെടുന്നതും ഇതുതന്നെയാണ്. അവരെ കൊല്ലുകയെന്നാല്‍, നമ്മുടെ ജീവിതത്തില്‍ അവര്‍ മരിച്ചവരെപ്പോലെ ആയിരിക്കണം എന്നു വിവക്ഷ!

സഭയില്‍ കടന്നുകൂടിയ (വലിച്ചുകയറ്റിയ) ഈ മാലിന്യങ്ങളെ നീക്കിക്കളഞ്ഞു ശുദ്ധീകരണം നടത്തുകയാണു വേണ്ടത്; മറിച്ച്, ഇനിയും നവീകരിക്കുകയല്ല ആവശ്യം! കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, സഭയെ ആധുനീകവത്ക്കരിക്കുകയല്ല വേണ്ടത്; ആദിമസഭയിലെ ചൈതന്യത്തിലേക്കു മടങ്ങുകയാണ് അനിവാര്യമായ കാര്യം! ആദ്യനൂറ്റാണ്ടിലെ അനുഭവംപോല്‍ അതിശയം ലോകത്തില്‍ നടന്നിടുവാന്‍, ആദിയിലെന്നപോല്‍ ആത്മാവേ, അധികബലം തരണേ.....എന്നു പാടുന്നത് ആത്മാര്‍ത്ഥതയോടെ ആണെങ്കില്‍ തിരിഞ്ഞുനടക്കാന്‍ തയ്യാറാകുക! ആദ്യനൂറ്റാണ്ടിലെ അഭിഷേകം നഷ്ടപ്പെട്ടത്, അവിഹിത മാര്‍ഗ്ഗത്തില്‍ ചരിച്ചതുകൊണ്ടാണ്. ദൈവത്തിന്റെ ആത്മാവിനു വസിക്കാന്‍ കഴിയാത്തവിധം മലിനമായ പലതിനെയും സഭയില്‍ പ്രതിഷ്ഠിച്ചിരിക്കെ, സത്യാത്മാവിനു കടന്നുവരാന്‍ കഴിയുകയില്ല! അശുദ്ധിയില്‍ വസിക്കുന്ന ദൈവമല്ല പരിശുദ്ധാത്മാവായ ദൈവം! അതായത്, വിഗ്രഹാലയങ്ങളില്‍ ദൈവം വസിക്കുകയില്ല എന്നകാര്യം നാം വിസ്മരിക്കരുത്. സഭയിലെ പുരോഹിതര്‍ വിഗ്രഹങ്ങളുടെ പ്രചാരകരായപ്പോള്‍, സഭയില്‍നിന്നു പരിശുദ്ധാത്മാവ് അകന്നുപോയി! യേഹ്ശുവാ കൂടെയുണ്ടെന്ന ധാരണയില്‍ യെരുശലേമില്‍നിന്നു യാത്രതുടര്‍ന്ന യോസെഫിനെയും മറിയത്തെയുംപോലെ, പരിശുദ്ധാത്മാവാണ് നയിക്കുന്നതെന്ന ധാരണയില്‍ സഭ യാത്ര തുടരുകയാണ്! യുഗാന്തംവരെ കൂടെയുണ്ടാകുമെന്ന് അരുളിച്ചെയ്ത യേഹ്ശുവാ വാഗ്ദാനലംഘനം നടത്തിയിട്ടില്ല. കാരണം, അവിടുത്തെ വാഗ്ദാനത്തോടൊപ്പം നല്‍കിയ കല്പനയില്‍നിന്നു സഭ വ്യതിചലിച്ചതിലൂടെ, വാഗ്ദാനത്തെ നിഷേധിച്ചതു സഭയിലെ ആചാര്യന്മാരാണ്!

യേഹ്ശുവാ ഏകരക്ഷകനാണെന്നു സാക്ഷ്യപ്പെടുത്തുന്ന ആത്മാവാണ് പരിശുദ്ധാത്മാവ്. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നുവെന്ന് പിതാവായ ദൈവം അരുളിചെയ്തപ്പോള്‍ അതു സാക്ഷ്യപ്പെടുത്താന്‍ പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവന്നു(മത്താ: 3; 17). ദൈവവചനം പറയുന്നു: "യേഹ്ശുവാ മ്ശിഹാ ശരീരം ധരിച്ചുവന്നു എന്ന്‍ ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേഹ്ശുവായെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്റെ ആത്മാവാണ് അത്"(1 യോഹ: 3; 2, 3). പരിശുദ്ധാത്മാവിന്റെ ദൗത്യം എന്താണെന്നും ആരിലാണ് ഈ ആത്മാവു വസിക്കുന്നതെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇതാ, മറ്റൊരു വചനം: "ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേഹ്ശുവാ ശപിക്കപ്പെട്ടവനാണ് എന്ന്‍ ഒരിക്കലും പറയുകയില്ലെന്നും യേഹ്ശുവാ ദൈവമാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവുമുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു"(1 കോറി: 12; 3). യേഹ്ശുവാ ശപിക്കപ്പെട്ടവനാണെന്നു പറയുന്നതിനു തുല്യമാണ്, ശപിക്കപ്പെട്ട വിഗ്രഹങ്ങളോട് അവിടുത്തെ സമനാക്കുന്നത്. അതിനാല്‍ത്തന്നെ, ഇവരില്‍ വസിക്കുന്നത് പരിശുദ്ധാത്മാവല്ല എന്നു വ്യക്തം! യേഹ്ശുവാ ഏകരക്ഷകനാണെന്നു പ്രസംഗിച്ചപ്പോള്‍ അസഹിഷ്ണുതയോടെ ഇറങ്ങിപ്പോയ പുരോഹിതനെ നയിച്ചത് എതിര്‍ക്രിസ്തുവിന്റെ ആത്മാവാണെന്നു പറയാന്‍ മനോവയ്ക്കു യാതൊരു സങ്കോചവുമില്ല!

"ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേഹ്ശുവായുടെ നാമത്തിനുമുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേഹ്ശുവാ മ്ശിഹാ ദൈവമാണെന്ന്‍ പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലി: 2; 9-11). സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കേണ്ടത് യേഹ്ശുവായുടെ നാമത്തിനു മുന്‍പിലാണ്! ഈ യേഹ്ശുവായോടൊപ്പം നരകപിശാചുക്കളെ ചേര്‍ത്തുവയ്ക്കാന്‍ ശ്രമിക്കുന്നവരെ അനുസരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്നവര്‍, ദൈവത്തെ നിന്ദിക്കുകയാണു ചെയ്യുന്നത്! ദൈവം അഭിഷേകം ചെയ്തവരെ തിരിച്ചറിയാന്‍ ഇവിടെ കുറിക്കപ്പെട്ട വചനങ്ങള്‍ ധാരാളമാണ്. വിജാതിയര്‍ പിശാചിനെയാണ് ആരാധിക്കുന്നതെന്ന വചനം നിലനില്‍ക്കുമ്പോള്‍, ഈ പിശാചുക്കളെ അംഗീകരിക്കുന്നവര്‍ ദൈവത്തിന്റെ അഭിഷിക്തരല്ല! അതിനാല്‍, ഇവരെ ആരും ഭയപ്പെടുകയോ അനുസരിക്കുകയോ വേണ്ട. നാം ജ്ഞാനസ്നാനം സ്വീകരിച്ചിരിക്കുന്നത് ഇടവകവികാരിയുടെ നാമത്തിലോ മെത്രാന്മാരുടെ നാമത്തിലോ മാര്‍പ്പാപ്പയുടെ നാമത്തിലോ അല്ല; പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ്. നമുക്കുവേണ്ടി കുരിശില്‍ രക്തം ചിന്തിയത് ഇവരാരുമല്ല; യേഹ്ശുവായാണ്! ജ്ഞാനസ്നാനത്തില്‍ നാം ഏറ്റുപറഞ്ഞത്: പാപത്തെയും പാപസാഹചര്യങ്ങളെയും, സാത്താനെയും അവന്റെ ആഘോഷങ്ങളെയും വെറുത്തുപേക്ഷിക്കുന്നു എന്നായിരുന്നു. യേഹ്ശുവായെ രക്ഷകനും നാഥനും ദൈവവുമായി ഏറ്റുപറഞ്ഞുകൊണ്ടാണ് നാം സഭയില്‍ അംഗമായത്! ഇനിയും അന്യദേവന്മാരുടെ ആഘോഷങ്ങളും ആചാരങ്ങളും അനുകരിക്കുന്നുവെങ്കില്‍, സഭയിലെ അംഗത്വം റദ്ദാക്കപ്പെട്ടുവെന്നു തിരിച്ചറിയണം!

അപ്പസ്തോലന്മാരില്‍ പരിശുദ്ധാത്മാവു നിറഞ്ഞപ്പോള്‍, മറ്റൊരുവനിലും രക്ഷയില്ല എന്ന്‍ അവര്‍ വിളിച്ചു പറയുകയും അതു കേട്ടവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. ഈ ദൈവാത്മാവുതന്നെയാണ് ഇന്നും സഭയെ നയിക്കുന്നതെങ്കില്‍, ഇതില്‍നിന്നു വ്യത്യസ്ഥമായ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസില്‍ സഭയ്ക്കുപുറത്തും ക്രിസ്തുവിനെക്കൂടാതെയും രക്ഷയുണ്ടെന്ന അബദ്ധം അര്‍ദ്ധോക്തിയില്‍ പറഞ്ഞുവച്ചു! അപ്പസ്തോലനായ പത്രോസിന്റെ പ്രഖ്യാപനം കേട്ടവര്‍ ജ്ഞാനസ്നാനം സ്വീകരിച്ചെങ്കില്‍, ജോണ്‍ ഇരുപതിമൂന്നാമന്റെ പ്രഖ്യാപനം കേട്ടവര്‍ ജ്ഞാനസ്നാനത്തെ നിഷേധിച്ച് അന്യമതങ്ങളില്‍ ചേക്കേറി! ഇവിടെയാണ്‌ ആത്മാക്കളെ വിവേചിക്കാനുള്ള വിവേചനത്തിന്റെ വരം ആവശ്യമായിരിക്കുന്നത്! രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ സന്തതികളില്‍ ഒരുവനായ 'ശ്രീമാന്‍' സെബാസ്റ്റ്യന്‍ പൈനേടത്താണ് 'സമീക്ഷ' എന്ന വേശ്യാലയത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരന്‍!

ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിസാരമായി ഗണിക്കരുത്. ഭാരതത്തിലെ എഴുപതു പുരോഹിതന്മാര്‍ അടങ്ങുന്ന സംഘം ബാഗ്ലൂരില്‍വച്ച് 'ശ്രീ ശ്രീ രവിശങ്കറിന്‍റെ ആര്‍ട്ട് ഓഫ് ലിവിംഗ് ധ്യാനത്തില്‍ പങ്കെടുക്കുകയും അവന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തത് ഈ അടുത്ത നാളുകളിലായിരുന്നു! ആര്‍ട്ട് ഓഫ് ലിവിംഗ് കോഴ്സിലൂടെ സുദര്‍ശനക്രിയയാണ് നടത്തുന്നതെന്ന കാര്യം വിശ്വാസികള്‍ അറിഞ്ഞിരിക്കണം! എല്ലാ ജനതകളെയും ശിഷ്യപ്പെടുത്താന്‍ ചുമതലയേറ്റവര്‍ ആണുംപെണ്ണുംകെട്ട ആള്‍ദൈവങ്ങള്‍ക്കു ശിഷ്യപ്പെടുന്ന ദുരവസ്ഥയെ ചോദ്യംചെയ്‌താല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് ഇവറ്റകള്‍ ഉയര്‍ത്തിക്കാട്ടും. എത്രമാത്രം പൈശാചികതയാണ് ഈ സൂനഹദോസിലൂടെ സഭയില്‍ കടന്നുകൂടിയതെന്ന് ഈ ചെയ്തികളിലൂടെ തിരിച്ചറിയാന്‍ കഴിയും. ഇത്തരത്തിലുള്ള ആള്‍ദൈവങ്ങളുടെ ശിഷ്യന്മാരാണ് സത്യദൈവത്തിന്റെ മക്കളെ ഭരിക്കാനും ശിഷ്യപ്പെടുത്താനും ശ്രമിക്കുന്നത്! ഈ ദുരന്തങ്ങളുടെയെല്ലാം തലതൊട്ടപ്പനായ ജോണ്‍ ഇരുപത്തിമൂന്നാമനും, അവയുടെ പ്രചാരകനായിരുന്ന ജോണ്‍പോള്‍ രണ്ടാമനുമാണ് അടുത്തനാളുകളില്‍ വിശുദ്ധരാക്കപ്പെട്ടതെന്നും തിരിച്ചറിയണം. മരിച്ചാലും വിട്ടുപോകാത്ത ദുരന്തങ്ങളായി സഭയില്‍ നിലനില്‍ക്കുമെന്ന് ചുരുക്കം!

അനിവാര്യമായ തിരിച്ചുപോക്ക്!

കത്തോലിക്കാസഭയുടെ ഇന്നത്തെ നേതൃത്വം ഒന്നടങ്കം ആദിമസഭയുടെ ചൈതന്യത്തിലേക്കു മടങ്ങിപ്പോകുമെന്ന അബദ്ധധാരണയൊന്നും മനോവയ്ക്കില്ല! എന്നാല്‍, നിത്യരക്ഷ ആഗ്രഹിക്കുന്ന ദൈവജനം ഒരു തിരിച്ചുപോക്കിനു തയ്യാറായില്ലെങ്കില്‍ നിത്യശിക്ഷയ്ക്കു പാത്രമാകുമെന്ന യാഥാര്‍ത്ഥ്യം വേദനയോടെ കുറിക്കുന്നു. എന്തായിരുന്നു ആദിമസഭയെന്നു നോക്കുക: "രക്ഷപ്രാപിക്കുന്നവരെ യേഹ്ശുവാ അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു"(അപ്പ. പ്രവര്‍: 2; 47). യേഹ്ശുവായിലൂടെയുള്ള രക്ഷപ്രാപിച്ചവരാണു സഭയില്‍ അംഗങ്ങളാകുന്നത് എന്നുമാത്രമല്ല, ഇവരെ സഭയിലേക്കു ചേര്‍ക്കുന്നത് അവിടുന്നുതന്നെയാണ് എന്നതും പ്രസക്തമാകുന്നു! അങ്ങനെയെങ്കില്‍, യേഹ്ശുവാ സഭയില്‍ ചേര്‍ത്ത ഒരുവനെ മനുഷ്യര്‍ക്കു പുറത്താക്കാന്‍ സാധിക്കുമോ? വിവാഹത്തെക്കുറിച്ച് യേഹ്ശുവാ പറഞ്ഞതും ഈ വചനവും ചേര്‍ത്തുവായിക്കണം. "ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ"(മത്താ: 19; 6). സഭയില്‍ അംഗമാവുകയെന്നാല്‍, യേഹ്ശുവായുമായുള്ള വിവാഹ ഉടമ്പടിയാണ്! കാരണം, സഭ ക്രിസ്തുവിന്റെ മണവാട്ടിയാകുന്നു! ഈ വചനം ശ്രദ്ധിക്കുക: "സഭ ക്രിസ്തുവിനു വിധേയ ആയിരിക്കുന്നതുപോലെ ഭാര്യമാര്‍ എല്ലാക്കാര്യങ്ങളിലും ഭര്‍ത്താക്കന്മാര്‍ക്കു വിധേയരായിരിക്കണം"(എഫേ: 5; 24).

ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെന്നാല്‍, വിശ്വാസികളായ നാം ഓരോരുത്തരുമാണ്. ശിരസ്സ് ക്രിസ്തുവായിരിക്കുന്നിടത്തോളം അവയവങ്ങളിലോന്നു വിച്ഛേദിക്കണമെങ്കില്‍, ശിരസ്സായ ക്രിസ്തു തീരുമാനിക്കണം. യേഹ്ശുവായെ ഏകരക്ഷകനായി അംഗീകരിച്ച് ആരാധിക്കുന്ന ഒരുവനെ പുറത്താക്കാന്‍ അന്യദേവന്മാരെ സേവിക്കുന്നവര്‍ തുനിഞ്ഞാല്‍, അതു സാധിക്കുകയില്ല! കാരണം, യേഹ്ശുവായെ ഏകരക്ഷകനായി അംഗീകരിക്കുകയും ഏറ്റുപറയുകയും ചെയ്യാത്തവര്‍ സ്വമേധയ പുറത്താക്കപ്പെട്ടവരാണ്. ഇത്തരത്തില്‍ പുറത്താക്കപ്പെട്ടവര്‍ സഭാമാക്കളെ പുറത്താക്കിയാലും അത് സാധുവല്ല! ഔദ്യോഗിക രേഖകളില്‍ പുറത്താക്കപ്പെട്ടാലും ദൈവത്തിന്റെ പുസ്തകത്തിലെ പേരുകള്‍ മായ്ക്കാന്‍ ആര്‍ക്കും കഴിയില്ല! സഭയുടെ ഉന്നതപദവികള്‍ അലങ്കരിക്കുന്ന പലരും സഭയിലെ അംഗംപോലുമല്ല എന്നതാണു സത്യം! ദൈവത്തിന്റെ വിളി ഒരിക്കലും പിന്‍വലിക്കപ്പെടാത്തതുകൊണ്ടുതന്നെ, ഒരുവന്‍ സ്വയം വിശ്വാസം ഉപേക്ഷിക്കുമ്പോള്‍ അല്ലാതെ പുറത്താക്കപ്പെടുകയില്ല! മാമോദീസായില്‍ ഏറ്റുപറഞ്ഞ പ്രതിജ്ഞയില്‍നിന്നു വിരമിക്കുമ്പോള്‍, സ്വാഭാവികമായും നാം സഭയുടെ കൂട്ടായ്മയില്‍നിന്നു പുറത്താകും. അനുരഞ്ജനത്തിന്റെ കൂദാശയായ കുമ്പസാരത്തിലൂടെ വീണ്ടും നാം സഭയുടെ ഭാഗമായിത്തീരുന്നു! ഇതാണ് സഭയില്‍നിന്നുള്ള പുറത്താകലും സഭയുമായി പുനരൈക്യപ്പെടലും!

വിശ്വാസത്തില്‍നിന്നു വ്യതിചലിക്കപ്പെടാതെ ആരും സഭയില്‍നിന്നു പുറത്താക്കപ്പെടുന്നില്ല എന്നതുകൊണ്ടുതന്നെ, ആരെങ്കിലും പുറത്താക്കിയാല്‍ അതു ഗൗനിക്കേണ്ടതില്ല എന്നതാണ് മനോവ ഇവിടെ വ്യക്തമാക്കിയത്. സഭയിലെ മുഴുവന്‍ ആളുകളും വിശ്വാസം ഉപേക്ഷിച്ചാലും ഏകനായി സഭയില്‍ തുടരും എന്ന തീരുമാനത്തില്‍ നാം ഉറച്ചുനില്‍ക്കണം! കാരണം, സഭയില്‍ നാം അംഗമായത് ഈ ഭൂമിയിലെ ഏതെങ്കിലും മനുഷ്യന്റെ ഔദാര്യത്തിലല്ല; ക്രിസ്തുവിന്റെ രക്തത്താല്‍ നമ്മെ മുദ്രയിട്ടു സ്വീകരിച്ചത് പിതാവായ ദൈവമാണ്!

അതിനാല്‍, കത്തോലിക്കാസഭയില്‍ അടിയുറച്ചു നിന്നുകൊണ്ട് ആദിമസഭയിലെ ചൈതന്യത്തിലേക്ക് നമുക്കു തിരിച്ചുപോകാം. കൂട്ടത്തില്‍ ആരെല്ലാം ഉണ്ടെന്നു തിരയേണ്ട; കാരണം, രക്ഷ വ്യക്തിപരമായ ഉത്തരവാദിത്വമാണ്! നമ്മുടെ ആത്മാവിനു പകരമായി ഒന്നും നല്‍കാന്‍ നമുക്കു കഴിയില്ല! പുരോഹിത വിഭാഗത്തെക്കുറിച്ച് യേഹ്ശുവാ പറഞ്ഞതുതന്നെയാണ് മനോവയ്ക്കും പറയാനുള്ളത്: "അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും"(മത്താ:15;14).

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    6214 views

LOG IN

Lost your password?

SIGN UP

LOST PASSWORD