10 - 06 - 2017
ക്രൈസ്തവ സഭകളുടെ നേതൃത്വങ്ങളില്‍ സംഘപരിവാരങ്ങള്‍ കടന്നുകൂടിയത് ഇന്നോ ഇന്നലെയോ അല്ല. കേരളത്തിലെ ക്രിസ്ത്യാനികളുടെമേല്‍ സുറിയാനികള്‍ കടന്നുവന്ന് ആധിപത്യം സ്ഥാപിച്ച കാലംമുതല്‍ വിജാതിയതയെന്ന പൈശാചികതയും കടന്നുകൂടി. ക്രിസ്തീയതയെ പടിപടിയായി വിജാതിയമാക്കാന്‍ നല്ല വിരുതുള്ളവരായിരുന്നു ഇവിടേയ്ക്ക് കടന്നുവന്നത്. ഇന്ത്യയില്‍ ജാതിവ്യവസ്ഥ ഉടലെടുത്തപ്പോള്‍ നമ്പൂരിവേഷം എടുത്തണിയാനും ഇവര്‍ മറന്നില്ല! ഇവരുടെ പിന്മുറക്കാരാണ് ഇന്ന് നമ്പൂരിഫലിതം പറഞ്ഞു സ്വയം അപഹാസിതരായിക്കൊണ്ടിരിക്കുന്നത്. തോമാശ്ലീഹാ മാമോദീസാ മുക്കിയ നമ്പൂരിമാരുടെ തലമുറയാണു തങ്ങളെന്ന വിഡ്ഢിത്തം വിളമ്പുന്നവരുടെയും പേരിനു വാലായി 'ഡോക്ടര്‍' എന്നുകാണാം! കുറഞ്ഞത് ആയിരം വയസ്സുവരെയെങ്കിലും ജീവിച്ച വ്യക്തിയായിരുന്നു തോമാശ്ലീഹായെങ്കില്‍ ഒരുപക്ഷെ നമ്പൂരിമാരില്‍ ആരെയെങ്കിലും മാമോദീസാ മുക്കാമായിരുന്നു! എന്തെന്നാല്‍, ഇന്ത്യയില്‍ ജാതിവ്യസ്ഥ ഉടലെടുത്തത് എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലുള്ള കാലഘട്ടത്തിലായിരുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ഈ യാഥാര്‍ത്ഥ്യങ്ങളെയെല്ലാം അപ്പാടെ അവഗണിച്ചുകൊണ്ട് 'നമ്പൂരി മാഹാത്മ്യം' പറയുന്ന വിരുതന്മാരിപ്പോള്‍, തങ്ങളുടെ പൈശാചിക അജണ്ട വെളിപ്പെടുത്തിയിരിക്കുകയാണ്.
നമ്പൂരി സമൂഹം രൂപപ്പെട്ടപ്പോള്‍ കൂട്ടത്തോടെ ആ പാരമ്പര്യം അവകാശപ്പെട്ടതുപോലെ, ഹിന്ദുമതം ഉണ്ടായപ്പോള്‍ ഹൈന്ദവ പാരമ്പര്യം ഏറ്റെടുക്കാനും ഇക്കൂട്ടര്‍ വലിയ താത്പര്യം കാണിച്ചു. വരാനിരിക്കുന്ന വന്‍ ദുരന്തത്തിലേക്കുള്ള ചുവടുവയ്പ്പുകളായിരുന്നു ഈ കൂടുമാറ്റങ്ങളെന്ന്‍ തിരിച്ചറിയാന്‍ അനുയായികള്‍ ആദ്യമൊന്നും തിരിച്ചറിഞ്ഞില്ല. ഇന്നും തിരിച്ചറിയാത്തവരായ അടിമകള്‍ ഉണ്ടെന്നതാണ് ഇവരുടെ പിന്‍ബലം! തങ്ങള്‍ പറയുന്ന നുണകള്‍ക്ക് ആദ്ധ്യാത്മിക പരിവേഷം നല്‍കിയാണ് അറിവില്ലാത്തവരെ മെത്രാന്മാര്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ട വിശ്വാസികളിലൂടെ ക്രിസ്തീയതയെ പടിപടിയായി ഹൈന്ദവ വത്ക്കരിച്ചു. ക്രിസ്തീയതയുടെ അടിസ്ഥാന തത്വങ്ങള്‍പോലും അറിയാത്തവരാണ് ഇന്നിവരുടെ അണികള്‍! ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലാത്തതും, എന്നാല്‍ തികച്ചും ക്രിസ്തീയ വിരുദ്ധവുമായ ആചാരങ്ങളാണ് ക്രൈസ്തവസഭകള്‍ ഇന്ന് കൊണ്ടുനടക്കുന്നത്. ഹിന്ദുക്കളുടെ എല്ലാ ആചാരങ്ങളെയും സ്വന്തമാക്കി കഴിഞ്ഞു. ഹൈന്ദവര്‍പ്പോലും ഉപേക്ഷിച്ചുകളഞ്ഞ ദുരാചാരങ്ങളെ സ്വന്തം പൈതൃകമാക്കി നിലനിര്‍ത്താന്‍ യാതൊരു ലജ്ജയുമില്ലാത്ത സമൂഹമായി ഇന്ത്യയിലെ അപ്പസ്തോലിക സഭകള്‍ അധഃപതിച്ചുവെന്നതാണു യാഥാര്‍ത്ഥ്യം! രാഹുവിനെയും ഗുളികനെയും ഭയന്ന് കുര്‍ബ്ബാന സമയംപോലും ക്രമീകരിച്ചിരിക്കുന്ന പൗരസ്ത്യസഭകള്‍ ഇന്ത്യയിലുണ്ട്.
ഇന്ത്യന്‍ ക്രിസ്തീയതയുടെ ഹിന്ദുത്വത്തിലേക്കുള്ള പരിവര്‍ത്തനം അതിന്റെ പൂര്‍ണ്ണതയിലെത്തി എന്നതിന്റെ എല്ലാ അടയാളങ്ങളും നമുക്കു ദര്‍ശിക്കാന്‍ കഴിയും. വിജാതിയതയെ പരിഗ്രഹിച്ചതിലൂടെ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി ഭാരതത്തിലെ ക്രൈസ്തവസഭകള്‍ മാറിക്കഴിഞ്ഞു. അന്യദേവന്മാരുടെ ചിഹ്നങ്ങള്‍ സ്വീകരിച്ചപ്പോള്‍ ഇസ്രായേല്‍ ഇപ്രകാരമായിത്തീരുകയും ശത്രുക്കള്‍ക്കിരയാവുകയും ചെയ്തിട്ടുണ്ട്. ഈ വചനം നോക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തു നില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ശുവാ: 7; 11, 12). ഭാരതത്തിലെ ക്രൈസ്തവസഭകളുടെ ഇന്നത്തെ അവസ്ഥയുടെ നേര്‍ക്കാച്ചയാണ് ഈ വചനത്തില്‍ ദര്‍ശിക്കുന്നത്. ഇസ്രായേലിന്റെ അന്നത്തെ അവസ്ഥയെക്കാള്‍ ഗുരുതരമായ അവസ്ഥയിലാണ് ആധുനീക ഇസ്രായേലായ ക്രൈസ്തവസഭകള്‍ എത്തിയിരിക്കുന്നതെന്നു പറയുന്നതാവും സത്യം. എന്തെന്നാല്‍, നിഷിദ്ധവസ്തുക്കളില്‍ ചിലതുമാത്രം കൈവശംവച്ചതിലൂടെയാണ് അവര്‍ അന്ന് ദൈവകോപത്തിനു പാത്രമായത്. എന്നാല്‍, വിജാതിയര്‍ക്കു സ്വന്തമായുണ്ടായിരുന്ന സകലതും അടിച്ചുമാറ്റിയ ക്രിസ്ത്യാനികള്‍ അതിന്റെപേരില്‍ വ്യാജം പറയുകയും ചെയ്യുന്നു! എല്ലാം തങ്ങളുടെ പൈതൃകമാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്!
നിലവിളക്കു മുതല്‍ സകല പൈശാചിക ചിഹ്നങ്ങളും ക്രിസ്ത്യാനികള്‍ സ്വന്തമാക്കി വച്ചിരിക്കുകയാണ്! ഇന്ത്യയിലെ ഏതെങ്കിലും ക്രിസ്തീയ ആരാധനാലയങ്ങളില്‍ കടന്നുചെന്നാല്‍ ഈ പൈശാചികതകളെല്ലാം കാണാന്‍ കഴിയും. കൊടിമരം മുതല്‍ സകലതും വിജാതിയരില്‍നിന്ന് അപഹരിച്ചവയാണ്! ക്രിസ്തീയ ആരാധനാലയങ്ങളില്‍ കൊണ്ടാടുന്ന ഏതെങ്കിലും തിരുനാളുകളില്‍ പങ്കെടുത്താല്‍ കാണാന്‍ കഴിയുന്നത് പൈശാചികതയുടെ പൂര്‍ണ്ണതയാണ്. വെടിവഴിപാട്, കോഴിവെട്ട്, തുലാഭാരം, ശയനപ്രദക്ഷിണം, അടിമവയ്പ്പ്, നടതുറക്കല്‍, നടയടപ്പ്, അമ്പ്, വില്ല്, ആള്‍രൂപം എന്നിങ്ങനെ ക്രിസ്ത്യാനികള്‍ അപഹരിക്കാത്തതായി എന്തെങ്കിലുമുണ്ടോ? നിയമം നല്‍കിയിരിക്കുന്ന ഈ താക്കീത് ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 4). മുപ്പത്തിയൊന്നാമത്തെ വാക്യത്തിലും ഇത് ആവര്‍ത്തിച്ചു പറയുന്നുണ്ട്. സൂര്യനമസ്ക്കാരത്തെ പേരുമാറ്റി ക്രിസ്തീയമാക്കാനും ഇവര്‍ മടിച്ചില്ല. വൈദീകരുടെയും സന്യസ്തരുടെയും നേതൃത്വത്തിലാണ് ഈ ആഭാസം പ്രാവര്‍ത്തികമാക്കുന്നത്. യോഗാധ്യാനങ്ങള്‍ എന്നപേരില്‍ MCBS സന്യാസികള്‍ നടത്തുന്നതും കടുത്ത ദൈവദൂഷണമാണ്.എന്തെന്നാല്‍, അവിടുത്തെ ശക്തമായ മുന്നറിയിപ്പ് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും -എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം: 4; 19).
നക്ഷത്രങ്ങളെ നോക്കി ജാതകം കുറിക്കുന്നതും ഈ നിയമത്തിലൂടെ വിലക്കിയിരിക്കുന്നു. എന്നാല്‍, ഇവയെല്ലാം ചെയ്യുന്നതിനു നേതൃത്വംനല്‍കുന്നത് വൈദീകരാണെന്ന സത്യം നാം വിസ്മരിക്കരുത്. ഇത്രയേറെ പൈശാചികതകള്‍ പഴയ ഇസ്രായേലിന്റെ ഭാഗത്തുനിന്ന്‍ ഒരിക്കല്‍പ്പോലും ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ അപ്പസ്തോലിക സഭകളുടെമേല്‍ ദൈവത്തിന്റെ കോപം ആളിക്കത്താതിരിക്കാന്‍ എന്തെങ്കിലും കാരണം ചൂണ്ടിക്കാണിക്കാനുണ്ടോ? ഇല്ലെന്നു മാത്രമല്ല, അതു സംഭവിച്ചുകഴിഞ്ഞു! ദൈവകോപത്തിന്റെ പാത്രങ്ങളായി മാറിയതിനെ സംബന്ധിച്ചുള്ള തെളിവുകള്‍ പരിശോധിക്കുന്നതിനു മുന്‍പ് മറ്റുചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ദൈവത്തിന്റെ കോപം ആളിക്കത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത് മെത്രാന്മാരും ഇവരുടെ ഉപജാപകരുമാണ്.
ഹിന്ദുമതത്തിലേക്കുള്ള 'റിക്രൂട്ടിംഗ് ഏജന്റുമാര്‍' മെത്രാന്മാരോ?!
ഈ വിഷയത്തെ ആരും നിസ്സാരമായി തള്ളിക്കളയരുത്. എന്തെന്നാല്‍, കത്തോലിക്കാസഭയിലെയും മറ്റിതര അപ്പസ്തോലിക സഭകളിലെയും ആചാരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത് വ്യക്തമാകും. വിജാതിയതയില്‍നിന്നു വേറിട്ട യാതൊരു മാഹാത്മ്യവും ക്രിസ്തീയതയ്ക്ക് ഇല്ലെന്നു തോന്നിപ്പിക്കുന്നവിധം ആചാരങ്ങളുടെ അനുകരണങ്ങള്‍ അതിരുകടന്ന അവസ്ഥയിലാണ് ഈ സഭകള്‍! മെത്രാന്മാരുടെ സമിതികളില്‍ രൂപപ്പെടുത്തുന്ന നിയമങ്ങളാണ് ഈ സഭകള്‍ പിന്തുടരുന്നവയില്‍ ഏറെയും. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നരെ ക്രിസ്തീയതയിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമായ ഒന്നുതന്നെ ആര്‍ക്കും ദര്‍ശിക്കാന്‍ കഴിയില്ല. ഇത് ആ ജനതകളോടു ചെയ്യുന്ന കടുത്ത വഞ്ചനയാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. രാമായണമാസം വരുമ്പോള്‍ രാമന്റെ കീര്‍ത്തനങ്ങളുമായി മെത്രാന്മാര്‍ അരങ്ങുകള്‍ കീഴടക്കുന്നു. മലങ്കര കത്തോലിക്കരുടെ ആത്മീയ ആചാര്യനായ ക്ളിമ്മീസും മാര്‍ത്തോമ്മാ സഭയുടെ ആചാര്യന്‍ ക്രിസോസ്റ്റവും തമ്മിലാണ് ഇക്കാര്യത്തില്‍ വലിയ മത്സരം നടക്കുന്നത്. കത്തോലിക്കാസഭയിലെ കച്ചവടക്കാരായ CMI വൈദീകരും തങ്ങളുടേതായ ഓഹരി ഇതിലേക്കായി സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു! ഇതെല്ലാം കാണുന്ന ഹിന്ദുക്കള്‍ തങ്ങളുടെ മതത്തിലെ പൈശാചികതയെ ദൈവീകമായി കരുതി വഞ്ചിക്കപ്പെടുകയും ചെയ്യുന്നു! ക്രിസ്ത്യാനികളുടെ നേതാക്കന്മാരായി കടന്നുകൂടിയവര്‍ നടത്തുന്ന വഞ്ചനയുടെ നേര്‍ക്കാഴ്ചകള്‍ക്കായി ഈ 'ഗാലറികള്‍' സന്ദര്‍ശിക്കുക: 'വീഡിയോ ഗാലറി' , 'ഫോട്ടോ ഗാലറി'. രാമായണ മാസത്തെക്കുറിച്ച് ക്ലിമ്മീസ് നടത്തുന്ന പൈശാചിക സന്ദേശം കാണാന്‍ ഈ വീഡിയോ 'ക്ലിക്ക്' ചെയ്യുക!
ആര്‍ഷസംസ്കാരത്തെ ലോകമെങ്ങും എത്തിക്കുകയാണ് തന്റെ ഉത്തരവാദിത്തം എന്നാണു വത്തിക്കാനില്‍ നിന്നുകൊണ്ട് ക്ലിമ്മീസ് എന്ന 'നമ്പൂരിഫലിതക്കാരന്‍' പറഞ്ഞത്. ഹിന്ദുത്വത്തിന്റെ പ്രചാരകനായ ഇയാളെ ക്രിസ്ത്യാനികളുടെ നേതാവാക്കിയത് ദൈവമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. ക്രിസ്ത്യാനികളെ ഹിന്ദുത്വത്തില്‍ ലയിപ്പിക്കാന്‍ സാത്താന്‍ അയച്ച അവന്റെ ദൂതനാണ് ക്ലിമ്മീസ്! എല്ലാംകൊണ്ടും ഹൈന്ദവസംസ്കാരം ക്രിസ്തീയതയെക്കാള്‍ ശ്രേഷ്ഠമാണെങ്കില്‍ എന്തിനായിരിക്കും കത്തോലിക്കാസഭയുടെ തലപ്പത്ത് കടിച്ചുതൂങ്ങുന്നത് എന്നുകൂടി വ്യക്തമാക്കിയിരുന്നെങ്കില്‍ നല്ലതായിരുന്നു. ഹിന്ദുമതത്തിന്റെ ഖജനാവ് നേരിട്ടു കൈകാര്യം ചെയ്യാന്‍ കഴിയില്ലാത്തതുകൊണ്ടാണോ ക്രിസ്തുമതത്തില്‍ ചേര്‍ന്നത്? കത്തോലിക്കാസഭയുടെ തീരുമാനങ്ങളെടുക്കുന്ന കര്‍ദ്ദിനാള്‍ തിരുസംഘത്തില്‍ ഇത്തരമൊരു 'കാവിപ്രേമി' സ്ഥാനം പിടിച്ചാലുണ്ടാകുന്ന ദുരന്തം തിരിച്ചറിഞ്ഞ് സഭാമക്കള്‍ പ്രാര്‍ത്ഥന ശക്തമാക്കേണ്ടിയിരിക്കുന്നു. സഭയില്‍ ഇവരുടെ ശബ്ദം ഉയരാതിരിക്കാനും ഉയര്‍ന്നാല്‍ അവഗണിക്കപ്പെടാനുമുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന!
ഹിന്ദുത്വത്തിലെ പൈശാചികത മറച്ചുവച്ചുകൊണ്ട്, ഈ മതത്തിന്റെ ആശയങ്ങളെ മഹത്വവത്ക്കരിക്കാന്‍ ക്ലിമ്മീസ് നടത്തുന്ന ശ്രമങ്ങള്‍ ദുരൂഹമാണ്. ആര്‍ഷഭാരത സംസ്ക്കാരത്തെ പുകഴ്ത്താന്‍ ലഭിക്കുന്ന ഓരോ അവസരങ്ങളെയും ആവേശത്തോടെ ഉപയോഗപ്പെടുത്തുന്ന ഇദ്ദേഹത്തിന്റെ ലക്‌ഷ്യം ക്രിസ്തീയതയുടെ നാശമാണെന്നു നാം തിരിച്ചറിയണം. അമൃതാനന്ദമയി എന്ന സനാതന വേശ്യയെ വത്തിക്കാനില്‍ എത്തിച്ചതും ക്ളിമ്മീസായിരുന്നു. ശിഷ്യന്മാരോടൊപ്പം കാമകേളികളില്‍ ഏര്‍പ്പെടുന്ന അമൃതാനന്ദമയിയെ മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. ഇവള്‍ നടത്തിക്കൊണ്ടിരിക്കുന്ന വേശ്യാലയത്തിലെ സന്ദര്‍ശകനായി അധഃപതിച്ച വ്യക്തിയാണ് ഇന്ത്യയിലെ മെത്രാന്മാരുടെ തലവന്‍! ഇന്ത്യയിലെ ആള്‍ദൈവങ്ങളുടെയും കാവിവേഷക്കാരുടെയും ലക്‌ഷ്യംതന്നെയാണ് ക്ളിമ്മീസിന്റെയും ലക്ഷ്യമെങ്കില്‍ ഇയാള്‍ എന്തിനാണു ക്രിസ്തീയതയില്‍ തുടരുന്നത്? കാവിക്കാര്‍ ലക്ഷ്യമിടുന്നതും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നതും എന്താണെന്നു നമുക്കറിയാം. സനാതനം എന്നപേരില്‍ ആര്‍ഷസംസ്കാരത്തെ ആഗോളവത്ക്കരിക്കുകയെന്നതാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ഇതിനായി ഇവരുടെ വാളണ്ടിയര്‍മാര്‍ ക്രൈസ്തവരാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. യോഗയുടെ മറവിലാണ് ഇവര്‍ ഹിന്ദുത്വം പ്രചരിപ്പിക്കുന്നത്. കത്തോലിക്കാ വൈദീകരുടെ രഹസ്യവും പരസ്യവുമായ പിന്തുണ ഇവര്‍ക്കുണ്ട്. യൂറോപ്പില്‍ ജീവിക്കുന്ന പ്രവാസികളുടെ രക്ഷകര്‍ത്താക്കളായി നിയോഗിക്കപ്പെട്ടിരിക്കുന്ന വൈദീകരിലൂടെ മെത്രാന്മാര്‍ ലക്ഷ്യമിടുന്നതും ഇതുതന്നെയാണ്.
പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പേരില്‍ വിശ്വാസികളുടെമേല്‍ കെട്ടിവച്ചിരിക്കുന്ന പൈശാചികതയില്‍നിന്ന് ഇവര്‍ രക്ഷപെടാനുള്ള സാധ്യത പ്രവാസജീവിതത്തിലുണ്ട്. ഇത് തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രവാസികളുടെ പിന്നാലെ താമരക്കുരിശും നിലവിളക്കുമായി വൈദീകരെ അയയ്ക്കുന്നത്. ഹിന്ദുത്വത്തിലെ പൈശാചികതയിലേക്ക് ക്രിസ്തീയ വിശ്വാസികളെ നയിക്കാന്‍ അരയുംതലയും മുറുക്കി പ്രവര്‍ത്തിക്കുന്ന മെത്രാന്മാരുടെ പിടിയില്‍നിന്നു രക്ഷപെടാന്‍ ആരെയും ഇവര്‍ അനുവദിക്കില്ല. വിജാതിയതയിലേക്ക് കടന്നുപോകുന്ന കത്തോലിക്കാ വിശ്വാസികളെക്കുറിച്ച് ഒരു മെത്രാനും ആകുലതയില്ല. ഒരു കത്തോലിക്കാ പെണ്‍കുട്ടിയെ അന്യമതത്തില്‍പ്പെട്ട ഒരുവനു വിവാഹം ചെയ്തുകൊടുക്കാനും ഇവര്‍ക്ക് താത്പര്യമാണ്! കേരളത്തില്‍ ജീവിക്കുന്ന പാവപ്പെട്ട വിശ്വാസികളുടെ കാര്യത്തില്‍ ഇല്ലാത്ത ആകുലതയാണ് യൂറോപ്പില്‍ ജീവിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ഇവര്‍ക്കുള്ളത്! ആദ്ധ്യാത്മിക ജീവിതം നയിക്കാന്‍ ആവശ്യമായ എല്ലാ സാഹചര്യങ്ങളും യൂറോപ്പിലെ പ്രവാസികള്‍ക്ക് അവിടെത്തന്നെയുണ്ട്. കേരളത്തിലെക്കാള്‍ മെച്ചപ്പെട്ട ആത്മീയ സാഹചര്യം നിലനില്‍ക്കുന്ന യൂറോപ്പിലേക്ക് എന്തിനാണ് രക്ഷകവേഷത്തില്‍ ചില അവതാരങ്ങളെ അയയ്ക്കുന്നത്? 'അങ്കവും കാണാം താളിയും ഒടിക്കാം' എന്നതാണ് പ്രവാസി പ്രണയത്തിന്റെ പിന്നിലെ താത്പര്യം!
ഹൈന്ദവ പൈശാചികതയുമായി സമന്വയിപ്പിച്ച ആചാരങ്ങളില്‍നിന്ന് സഭാമക്കള്‍ രക്ഷപെട്ടാല്‍, തങ്ങള്‍ ഇക്കാലമത്രയും അദ്ധ്വാനിച്ചത് വൃഥാവിലാകുമെന്ന ആശങ്ക പ്രവാസികളുടെ കാര്യത്തില്‍ മെത്രാന്‍ സംഘത്തിനുണ്ട്. ഈസ്റ്റര്‍ ആഘോഷത്തോടൊപ്പം വിഷുവുംകൂടി ചേര്‍ത്തുവയ്ക്കണമെങ്കില്‍ ഒരു 'സംഘി' വൈദീകന്റെ സേവനം അനിവാര്യമാണ്! യൂറോപ്പിലെ വൈദീകര്‍ ഇത്തരം ഗോഷ്ടികള്‍ പിന്തുടരാത്തതുകൊണ്ട്, പ്രവാസികള്‍ കാലക്രമേണ പൈശാചികതയില്‍നിന്നു മാറിപ്പോകുമോ എന്ന് സുറിയാനി മെത്രാന്മാര്‍ ഭയപ്പെടുന്നു. സനാതന പൈശാചികതയില്‍ രൂപപ്പെടുത്തിയ ആചാരങ്ങളെ നിലനിര്‍ത്തുകയും പോഷിപ്പിക്കുകയും ചെയ്യുകയെന്ന അജണ്ടയോടെയാണ് ഓരോ വൈദീകനും യൂറോപ്പിലേക്കു വിമാനം കയറുന്നത്! അതുപോലെതന്നെ, രാവും പകലും അദ്ധ്വാനിച്ച് പ്രവാസികള്‍ സ്വരുക്കൂട്ടുന്ന ചില്ലിക്കാശിലും ഇവര്‍ക്കു കണ്ണുണ്ട്! സ്വദേശികളായ ക്രിസ്ത്യാനികളുടെയിടയില്‍ പ്രവാസികള്‍ ഒറ്റപ്പെടാന്‍ കാരണമാകുന്ന വിധത്തില്‍ ആഭാസകരമായ ആചാരങ്ങളാണ് ഈ വൈദീകര്‍ അഭ്യസിപ്പിക്കുന്നത്. ഇത്തരത്തിലുള്ള വിഭാഗിയ പ്രവര്‍ത്തനങ്ങള്‍മൂലം പീഡനമേല്‍ക്കേണ്ടിവന്നാല്‍ അതിനെ വംശീയ ആക്രമണമെന്നു വിലപിച്ചിട്ടു കാര്യമില്ല! പ്രവാസികളെ 'സേവിക്കാന്‍' കടന്നുവന്നിരിക്കുന്ന വൈദീകരുടെ താത്പര്യങ്ങള്‍ പലതാണ്. അവ ഓരോന്നും ഇവിടെ ചര്‍ച്ചചെയ്യാന്‍ മനോവ ഉദ്ദേശിക്കുന്നില്ല. എന്തെന്നാല്‍, നാം ഇവിടെ വിചിന്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയത്തിന്റെ ഗൗരവം ചോര്‍ന്നുപോകാതെ സൂക്ഷിക്കേണ്ടതുണ്ട്. ആയതിനാല്‍, യഥാര്‍ത്ഥ വിഷയത്തിലേക്കുതന്നെ നമുക്കു മടങ്ങിവരാം.
കാവിവേഷം ധരിച്ചവരും രുദ്രാക്ഷം അണിഞ്ഞവരുമായ മെത്രാന്മാരെ സൂക്ഷിക്കണം. എന്തെന്നാല്‍, ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ നിയുക്തരായിരിക്കുന്ന വ്യക്തികളാണ് ഇവരെല്ലാം. കേരളത്തിലെ മെത്രാന്മാരില്‍ ഭൂരിപക്ഷവും ഹിന്ദുത്വത്തിന്റെ വക്താക്കളാണ്. കാവിയണിഞ്ഞവരും അല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. കേരളത്തിലെ മെത്രാന്മാരില്‍ സംഘപരിവാര്‍ ബന്ധമില്ലാത്തവര്‍ വളരെ കുറവാണ്. മെത്രാന്മാരെ തിരഞ്ഞെടുക്കുമ്പോള്‍ അടിസ്ഥാന യോഗ്യതയായി ഇന്ന് പരിഗണിക്കപ്പെടുന്നതും ഇതുതന്നെ! സംഘപരിവാര ബന്ധത്തിന്റെ തീവ്രതയാണ് മെത്രാന്‍ സ്ഥാനത്ത് എത്താനും നിലനില്‍ക്കാനുമുള്ള അടിസ്ഥാന യോഗ്യത! ഇതില്‍നിന്നു വേറിട്ടു പ്രവര്‍ത്തിക്കുന്നവര്‍ സ്ഥാനഭ്രഷ്ടരാക്കപ്പെടും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇടുക്കി മെത്രാന്‍! അല്പമെങ്കിലും ആദ്ധ്യാത്മിക ചൈതന്യവും ദൈവ വചനത്തോടുള്ള ആഭിമുഖ്യവും ഒരു മെത്രാനില്‍ കണ്ടാല്‍, ഈ മെത്രാന്‍ ഉടന്‍തന്നെ വിശ്രമത്തില്‍ പ്രവേശിക്കും എന്ന് മനസ്സിലാക്കിക്കൊള്ളുക. ഇതാണ് കേരളത്തിലെ മെത്രാന്മാരുടെ ഇന്നത്തെ അവസ്ഥ. അതായത്, ക്രിസ്തുവിന്റെ ആഹ്വാനം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് കത്തോലിക്കാസഭയിലോ അപ്പസ്തോലിക സഭകളിലോ സ്ഥാനമില്ല! സത്യസന്ധമായി വചനം പ്രസംഗിക്കുന്ന വൈദീകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. സേവ്യര്‍ഖാന്‍ വട്ടായിലച്ചനെ മൂക്കുകയറിട്ടു നിര്‍ത്താന്‍ കത്തോലിക്കാ മെത്രാന്‍ സമിതിക്കു സാധിച്ചതു നാം കാണാതെപോകരുത്. വിജാതിയരുടെ ദേവന്മാര്‍ പിശാചുക്കളാണെന്നു പറയുമ്പോള്‍ കത്തോലിക്കാ മെത്രാന്മാര്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്? ദൈവവചനത്തില്‍ മായംചേര്‍ത്തു കച്ചവടം നടത്തുന്ന മെത്രാന്മാരില്‍നിന്നും വൈദീക വേഷധാരികളില്‍നിന്നും വ്യത്യസ്തമായ നിലപാടെടുത്തതുകൊണ്ടാണ് വട്ടായിലച്ചന്‍ ഇവര്‍ക്ക് അനഭിമാതനായത്!
ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). പൗലോസ് അപ്പസ്തോലന്‍ അറിയിച്ച ഈ സത്യം പ്രഘോഷിക്കാന്‍ ഏതെങ്കിലും വൈദീകര്‍ തയ്യാറാകുമ്പോള്‍ സ്വാഭാവികമായും വേദനിക്കേണ്ടത് പിശാചിനായിരിക്കും. എന്നാല്‍, ഈ പ്രഘോഷണം കേള്‍ക്കുമ്പോള്‍ നിലവിളി ഉയരുന്നത് മെത്രാസനങ്ങളില്‍നിന്നാണ്. അങ്ങനെയെങ്കില്‍ ഈ മെത്രാന്മാര്‍ പ്രതിനിധീകരിക്കുന്നത് ദൈവത്തെയാണോ? ദൈവത്തെയായിരുന്നുവെങ്കില്‍ ദൈവവചനം കേള്‍ക്കുമ്പോള്‍ ഇവര്‍ അസ്വസ്ഥരാകില്ല. ഫലത്തില്‍നിന്നു വൃക്ഷത്തെ നാം തിരിച്ചറിയണം. അപ്പസ്തോലനായ പത്രോസ് ഇപ്രകാരം വിളിച്ചുപറഞ്ഞു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ. പ്രവ: 4; 12). ഈ സത്യമല്ലാതെ മറ്റെന്താണ് ഒരു ക്രിസ്ത്യാനി പ്രഘോഷിക്കേണ്ടത്? ഇത് പ്രഘോഷിക്കാന്‍ തയ്യാറാകുന്നവരെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നത് പിശാചാണെന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കരുത്! ക്രിസ്ത്യാനികളുടെയിടയില്‍ കടന്നുകൂടി അവരുടെ നായകത്വം ഏറ്റെടുത്തിരിക്കുന്ന സനാതന മെത്രാന്മാര്‍ക്ക് സത്യവചനം കേള്‍ക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥത സ്വാഭാവികമാണ്! ഇവരെ ആരാണ് ക്രിസ്ത്യാനികളുടെ നായാകന്മാരായി തിരഞ്ഞെടുത്തത്?
മെത്രാന്മാരെയോ വൈദീകരെയോ തിരഞ്ഞെടുക്കാനുള്ള അവകാശം വിശ്വാസികള്‍ക്കില്ല. ദൈവമാണ് തങ്ങളെ തിരഞ്ഞെടുത്തതെന്നാണ് ഇവരുടെ അവകാശവാദം. ദൈവവചനത്തിനു വിരുദ്ധമായി ദൈവജനത്തെ നയിക്കാന്‍ ദൈവം ആരെയും തിരഞ്ഞെടുക്കില്ല! സ്വയം പ്രഖ്യാപിത നായകന്മാര്‍ മാത്രമാണിവര്‍. ഇവരെ അനുഗമിക്കുന്നവര്‍ ഇവരോടൊപ്പം നരകത്തില്‍ നിപതിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. ദൈവത്താല്‍ അയയ്ക്കപ്പെട്ട പ്രവാചകന്മാരെയും നേതാക്കന്മാരെയും തിരിച്ചറിയാനുള്ള അടയാളം ദൈവതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്"(നിയമം: 13; 1, 2). അന്യദേവന്മാരെ പ്രകീര്‍ത്തിക്കുകയും വിഗ്രഹാലയങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന ക്ലിമ്മീസ് നല്‍കുന്ന മാതൃക എന്താണ്? ഈ മനുഷ്യനെ അയച്ചതു ദൈവമാണെങ്കില്‍, ദൈവത്തിന്റെ വചനം പറയുന്നത് അസത്യമാണെന്നു പറയേണ്ടിവരും. ഈ പ്രവചനം ശ്രദ്ധിക്കുക: "ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവരുടെ സ്വപ്നങ്ങളെ വിശ്വസിക്കരുത്. അവര്‍ എന്റെ നാമത്തില്‍ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണ്. ഞാന്‍ അവരെ അയച്ചിട്ടില്ല"(ജറെ: 29; 8, 9). രാമായണ മാസത്തെ മഹത്വപ്പെടുത്തുകയും ആള്‍ദൈവങ്ങളെ വാരിപ്പുണരുകയും ചെയ്യുന്ന ഒരുവന്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ട വ്യക്തിയായി പരിഗണിക്കപ്പെടാന്‍ പാടില്ല!
ദൈവമാണ് ഒരുവനെ അയയ്ക്കുന്നതെങ്കില്‍ അവന്‍ ദൈവത്തിന്റെ പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും അനുകരിക്കുകയും അവര്‍ പഠിപ്പിച്ച സത്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യും! യേഹ്ശുവായുടെ അപ്പസ്തോലന്മാരുടെ സ്ഥാനമാണ് ഓരോ മെത്രാന്മാരും വഹിക്കുന്നത്. എന്നാല്‍, ഇന്നത്തെ മെത്രാന്മാരില്‍ പലരും വ്യാജന്മാരാണ്. മെത്രാന്മാരുടെ ഇടയിലുള്ള വ്യാജന്മാരെ തിരിച്ചറിയാനുള്ള അടയാളവും യേഹ്ശുവാ നല്‍കിയിട്ടുണ്ട്. അപ്പസ്തോലന്മാരെ ഏല്പിച്ച ദൗത്യം പിന്തുടരുന്നവര്‍ മാത്രാണ് അവിടുത്തെ അപ്പസ്തോലന്മാരുടെ പിന്‍ഗാമികള്‍! യേഹ്ശുവാ അപ്പസ്തോലന്മാരെ ഭരമേല്പിച്ച ദൗത്യം ഇതായിരുന്നു: "ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍"(മത്താ: 28; 19, 20). ഈ ദൗത്യത്തില്‍നിന്നു വിരമിച്ചവര്‍ അപ്പസ്തോലന്മാരുടെ പദവിയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരാണ്! സകലരെയും ശിഷ്യപ്പെടുത്താനുള്ള യേഹ്ശുവായുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞവരെ അവിടുന്ന് തന്റെ അപ്പസ്തോലന്മാര്‍ എന്ന പദവിയില്‍നിന്നു തള്ളിക്കളഞ്ഞിരിക്കുന്നു. യേഹ്ശുവായില്‍ മാത്രമാണു രക്ഷയെന്നു പറയാന്‍ തയ്യാറാകുന്ന ഏതെങ്കിലും മെത്രാന്മാര്‍ കേരളത്തിലുള്ളതായി മനോവയ്ക്കറിയില്ല. സര്‍വ്വമത പ്രാര്‍ത്ഥനകളുമായി ദൈവജനത്തെ വഞ്ചിക്കുന്ന മെത്രാന്മാരാണ് സഭകളുടെ ഏറ്റവും വലിയ ദുരന്തം. ഇന്ത്യയില്‍ സുവിശേഷം പ്രചരിക്കുന്നതിനു തടസ്സമായി എക്കാലവും നിലകൊണ്ടത് ഇവിടുത്തെ സുറിയാനി മെത്രാന്മാരായിരുന്നു എന്നകാര്യം വിസ്മരിക്കരുത്.
യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു സുവിശേഷവുമായി കടന്നുവന്നവരെ ആട്ടിയോടിക്കാന്‍ വിജാതിയരോടൊപ്പം ചേര്‍ന്നുനിന്ന പാരമ്പര്യവും ഇവിടുത്തെ സുറിയാനി മേലാളന്മാര്‍ക്കുണ്ട്. പോര്‍ച്ചുഗീസുകാര്‍ ഇവിടെ സുവിശേഷം പ്രചരിപ്പിച്ചതുകൊണ്ടു മാത്രമാണ് ഇത്രയുമെങ്കിലും ക്രിസ്ത്യാനികള്‍ ഇന്ത്യയിലുണ്ടായത്. ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ പിന്തുണയുണ്ടായിരുന്നിട്ടുപോലും പോര്‍ച്ചുഗീസ് മിഷനറിമാര്‍ക്ക് പ്രതികൂലമായി നിലകൊണ്ടത് സുറിയാനി മാടമ്പിമാരായിരുന്നു. മന്ത്രവാദം, ജാതകം തുടങ്ങിയ പൈശാചികതയില്‍നിന്നു പിന്തിരിയാന്‍ പോര്‍ച്ചുഗീസ് മിഷനറിമാര്‍ നിര്‍ബ്ബന്ധിച്ചതു സുറിയാനികളെ ചൊടിപ്പിച്ചു. ഈ ആധുനീക കാലത്തുപോലും സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ ആഭിചാരങ്ങള്‍ ചെയ്യുന്നവരുണ്ട്. വിജാതിയതയുമായി ഇവര്‍ക്കുള്ള തീവ്രമായ അഭിനിവേശംമൂലം ദൈവവചനത്തിന്റെ പ്രാധാന്യം ഗ്രഹിക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ല. സുറിയാനി സമൂഹത്തിനു ലഭിച്ച തെറ്റായ പഠനമാണ് ഇവരെ ഈ അവസ്ഥയില്‍ തളച്ചിടുന്നത്. പൗരസ്ത്യ-പാശ്ചാത്യ ഭേദമെന്യേ, എല്ലാ വിഭാഗങ്ങളെയും ഇന്ന് അന്ധകാരം ഗ്രസിച്ചുകഴിഞ്ഞു. സകലരും ഇപ്പോള്‍ മിഥ്യാബോധത്തിന്റെ തടവറയിലാണ്.
പൗരസ്ത്യസഭകള്‍ തുടക്കംമുതല്‍ പിന്തുടര്‍ന്നുവന്ന നയങ്ങള്‍ക്ക് പിന്തുണയുമായി ആഗോള കത്തോലിക്കാസഭയിലെ പൈശാചിക ശക്തികള്‍ ഉയര്‍ന്നുവന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിലാണ്. അതുകൊണ്ടുതന്നെ ഈ സൂനഹദോസിലെ തീരുമാനങ്ങളെ ദൈവവചനങ്ങളായി നെഞ്ചോടു ചേര്‍ക്കാന്‍ പൗരസ്ത്യസഭകള്‍ തയ്യാറായി. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമ്മുടെ രക്ഷയ്ക്കായി യേഹ്ശുവാ എന്ന നാമം അല്ലാതെ മറ്റൊരു നാമവും ഇല്ല എന്ന സത്യത്തെ ഉയര്‍ത്തിപ്പിടിച്ചാണ് അതുവരെ പാശ്ചാത്യസഭ നിലകൊണ്ടത്. ഈ സത്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് ലോകത്തെ സുവിശേഷം അറിയിക്കാന്‍ അവര്‍ പ്രയത്നിച്ചു. ഭാഷയോ വര്‍ണ്ണമോ ജാതിയോ നോക്കാതെ, സകല ജനങ്ങളെയും സുവിശേഷം അറിയിക്കാന്‍ കടലുകള്‍ കടന്നു യാത്രചെയ്തത് പാശ്ചാത്യസഭയാണ്. എന്നാല്‍, രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ത്തുകൊണ്ട് പാശ്ചാത്യസഭയിലെ തന്റെ സ്വാധീനം സാത്താന്‍ വെളിപ്പെടുത്തി. എല്ലാ മതങ്ങളും സത്യത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന നുണയിലൂടെയാണ് സാത്താന്‍ അവന്റെ സാന്നിദ്ധ്യം വെളിപ്പെടുത്തിയത്. രോഗി ഇച്ഛിച്ചതുതന്നെ വൈദ്യന്‍ കല്പിച്ചതിലുള്ള ആഹ്ലാദം മറച്ചുവയ്ക്കാതെ, പൗരസ്ത്യസഭ തന്റെ രോഗാവസ്ഥയില്‍ തുടര്‍ന്നു! ശപിക്കപ്പെട്ട സൂനഹദോസിലൂടെ തള്ളിക്കളഞ്ഞത് അപ്പസ്തോലനായ പത്രോസിലൂടെ പരിശുദ്ധാത്മാവ് അറിയിച്ച സത്യത്തെയായിരുന്നു. ലോകാന്ത്യംവരെ തുടരേണ്ടതായ വചനപ്രഘോഷണ ദൗത്യത്തില്‍നിന്നു കത്തോലിക്കാസഭ വിരമിച്ചത് ഈ സൂനഹദോസിലൂടെയാണ്. പാശ്ചാത്യസഭയുടെ തകര്‍ച്ച ആരംഭിച്ചതും അതില്‍നിന്നുതന്നെ!
സാത്താന്‍ എക്കാലവും ക്രിസ്തീയതയെ ഉന്മൂലനംചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ക്രിസ്തീയ സമൂഹങ്ങളിലേക്ക് തന്റെ അനുയായികളെ തിരുകിക്കയറ്റുകയും, അവരിലൂടെ അതിനെ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സാത്താന്റെ ഒരു രീതിയാണ്. ഫ്രീമേസണ്‍ പ്രസ്ഥാനങ്ങളിലൂടെയും മറ്റിതര പൈശാചിക ആശയങ്ങളിലൂടെയും അവന്‍ അതിനു ശ്രമിച്ചുകൊണ്ടിരുന്നു. രണ്ടാംവത്തിക്കാന്‍ സൂനഹദോസ് വിളിച്ചുചേര്‍ക്കുന്നതിനായി കത്തോലിക്കാസഭയുടെ അധികാരസ്ഥാനം പിടിച്ചടക്കിയ വ്യക്തിയായിരുന്നു ജോണ്‍ ഇരുപത്തിമൂന്നാമന്‍! തിരഞ്ഞെടുക്കപ്പെട്ട പോപ്പിനെ ഇയാള്‍ എന്ത് ചെയ്തുവേന്നുപോലും ലോകത്തിന് അജ്ഞാതമാണ്! ഗ്രിഗറി പതിനേഴാമന്‍ എന്ന പോപ്പിനെ ഇല്ലായ്മചെയ്തുകൊണ്ട് അധികാരം പിടിച്ചെടുത്ത ജോണ്‍ ഇരുപത്തിമൂന്നാമാനാണ് പാശ്ചാത്യസഭയുടെ അന്തഃകന്‍! പൗരസ്ത്യസഭകളുടെ അബദ്ധങ്ങള്‍ക്ക് ഊര്‍ജ്ജമായതും ഇവന്‍തന്നെ! ഇത്തരത്തില്‍ വിവിധ വ്യക്തികളിലൂടെ സാത്താന്‍ തന്റെ ആശയങ്ങള്‍ ക്രിസ്തീയസഭകളില്‍ നിറച്ചു. ഹിന്ദുമതം ഉടലെടുത്തപ്പോള്‍ അതിന്റെ വക്താക്കളെയും ക്രിസ്ത്യാനികളുടെയിടയില്‍ വിന്യസിച്ചു. ഇന്ന് കേരളത്തിലെ ക്രൈസ്തവസഭകളുടെ നിയന്ത്രണം ഈ സംഘപരിവാര്‍ ശക്തികളുടെ കൈകളിലാണ്!
ക്രിസ്തീയസഭകള്‍ സംഘപരിവാറിന്റെ തടവറയില്‍!
ഇന്ന് ഇന്ത്യയിലെ ക്രൈസ്തവസഭകളില്‍ പലതിനെയും നയിക്കുന്നത് സംഘപരിവാര്‍ ശക്തികളാണ്. സഭകളുടെ അകത്തും പുറത്തുമായി വിന്യസിക്കപ്പെട്ടിരിക്കുന്ന ഈ തിന്മയുടെ ശക്തികള്‍മൂലം ക്രിസ്തീയത അതിന്റെ യഥാര്‍ത്ഥ ചൈതന്യത്തില്‍നിന്നു ബഹുദൂരം വ്യതിചലിച്ചിരിക്കുന്നു. ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ കടന്നുകൂടിയ ഈ സംഘമാണ് സഭകളുടെ ആചാരങ്ങളും വിശ്വാസങ്ങളും ചിട്ടപ്പെടുത്തുന്നത്. കത്തോലിക്കാസഭയുടെ ലിറ്റര്‍ജിക്കല്‍ സെന്ററുകളില്‍നിന്നു പുറത്തുവരുന്ന തീരുമാനങ്ങള്‍ ശ്രദ്ധിച്ചാല്‍, സംഘപരിവാര്‍ ശക്തികള്‍ക്കു സഭയിലുള്ള സ്വാധീനം വ്യക്തമാകും. കമ്മ്യൂണിറ്റി ബൈബിള്‍ എന്നപേരില്‍ കത്തോലിക്കാസഭ പുറത്തിറക്കിയ പൈശാചികഗ്രന്ഥത്തിന്റെ ഓരോ താളുകളിലും നിറഞ്ഞുനില്‍ക്കുന്നത് സഭയെ കാവിവത്ക്കരിക്കേണ്ടതിന്റെ അനിവാര്യതയാണ്!
ഇന്ത്യയിലെ ക്രിസ്തീയസഭകളെ ഹൈന്ദവ വത്ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അതിന്റെ പൂര്‍ണ്ണ ഘട്ടത്തിലെത്തിയിരിക്കുന്നു. ആരാധനാരീതികളിലും ആചാരാനുഷ്ഠാനങ്ങളിലും മാത്രമല്ല, നിയമങ്ങളില്‍പ്പോലും ഹൈന്ദവ സ്വാധീനം ദൃശ്യമാണ്. സാംസ്ക്കാരിക അനുരൂപണം എന്നത് ക്രിസ്ത്യാനികള്‍ക്ക് അനുവദിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ടാണ് സഭകളിലെ സംഘപരിവാരങ്ങള്‍ മുന്നേറുന്നത്! ഇവരെ ചോദ്യംചെയ്യാനോ നിയന്ത്രിക്കാനോ ആരെയും അനുവദിക്കാത്തവിധം അലിഖിത നിയമങ്ങളിലൂടെ 'അധികാരികള്‍' വിശ്വാസികളെ ബന്ദികളാക്കിയിരിക്കുന്നു. തങ്ങളെ ചോദ്യം ചെയ്യുന്നവര്‍ ദൈവത്തെയാണു ചോദ്യം ചെയ്യുന്നതെന്ന അബദ്ധസിദ്ധാന്തം അവതരിപ്പിച്ചുകൊണ്ട് വിശ്വാസികളെ ഇവര്‍ ഭയപ്പെടുത്തി ഭരിക്കുന്നു. വിശ്വാസികളില്‍ പലരും ഇവരുടെ കൗശലം തിരിച്ചറിയാതെ ഭയപ്പെട്ടു ജീവിക്കുന്നു. അധികാരികള്‍ എന്നു പറയപ്പെടുന്നവരെ ആരാണ് നിയോഗിച്ചിരിക്കുന്നതെന്നുപോലും ആരും ചിന്തിക്കുന്നില്ല. ബൈബിളിലെ ചില വചനങ്ങളെ തങ്ങളുടെ നിലനില്പിനുവേണ്ടി വളച്ചൊടിച്ചു വിശ്വാസികളുടെമേല്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അവരുടെ ഭയം ഒന്നുകൂടി വര്‍ദ്ധിക്കുന്നു. വചനവിരുദ്ധമായ ആശയങ്ങള്‍ പഠിപ്പിച്ചാലും വിനീത വിധേയരായ അനുസരിക്കാന്‍ തയ്യാറാകുന്ന വിധം വിശ്വാസികളില്‍ പലരും അടിമകളാക്കപ്പെട്ടു. ബഹുഭൂരിപക്ഷം വിശ്വാസികള്‍ക്കും വചനത്തിന്റെ ബാലപാഠംപോലും അറിയില്ല. ഇത് സാധാരണ വിശ്വാസികളുടെ മാത്രം അവസ്ഥയല്ല; മറിച്ച്, എട്ടും പത്തും വര്‍ഷം സെമിനാരിയില്‍ പഠിച്ചിറങ്ങുന്ന വൈദീകരില്‍ തൊണ്ണൂറു ശതമാനം പേര്‍ക്കും ബൈബിളിലെ വചനങ്ങള്‍ അറിയില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഇത് അതിശയോക്തിയായി ആരും പരിഗണിക്കരുത്. കത്തോലിക്കാസഭയിലെ വൈദീകരുടെ യഥാര്‍ത്ഥ അവസ്ഥയാണിത്!
വിവാഹവും പുനരുത്ഥാനവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്നതിനിടയില്‍ യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാല്‍ നിങ്ങള്‍ക്കു തെറ്റുപറ്റിയിരിക്കുന്നു"(മത്താ: 22; 29). ഇതുതന്നെയാണ് ക്രിസ്ത്യാനികളുടെ അടിസ്ഥാന പ്രശ്നം. ദൈവത്തിന്റെ വചനം വിശ്വാസികള്‍ക്കു മാത്രമല്ല, വൈദീകര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ, സത്യവും മിഥ്യയും വേര്‍തിരിച്ചറിയാന്‍ കഴിയാതെ ഇരുട്ടില്‍ത്തപ്പുകയാണ് സകലരും! വിശ്വാസികളില്‍ ആരെങ്കിലും ബൈബിള്‍ പഠിക്കുന്നതിനെ സംശയത്തോടെയാണ് വൈദീകര്‍ വീക്ഷിക്കുന്നത്. വചനത്തിലൂടെ വിശ്വാസികള്‍ സത്യം ഗ്രഹിച്ചാല്‍, തങ്ങളുടെ അധികാരത്തിന്റെ പൊള്ളത്തരം വെളിച്ചത്താകും എന്ന ഭയം ഇവരെ വേട്ടയാടുന്നു. അതിനാല്‍ത്തന്നെ വചനം പഠിക്കുന്നതിനെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അപ്പസ്തോലനായ പൗലോസ് അധികാരത്തെ സംബന്ധിച്ച് ഇപ്രകാരം വെളിപ്പെടുത്തി: "യേഹ്ശുവാ എന്നെ അധികാരപ്പെടുത്തിയിരിക്കുന്നതു നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്, നശിപ്പിക്കാനല്ല"(2 കോറി: 13; 10). അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്ന അധികാരം ഇതായിരുന്നു. ഇതിനപ്പുറമുള്ള അധികാരം ആരെങ്കിലും ഭാവിക്കുന്നുണ്ടെങ്കില്‍, ആ അധികാരം അവരുടെ അജ്ഞതയില്‍നിന്നോ ധാര്‍ഷ്ട്യത്തില്‍നിന്നോ പുറപ്പെടുന്നതാണ്. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്ന പൈശാചിക ആശയവുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവര്‍ എത്ര ഉന്നതരായിരുന്നാലും അവരെ നിങ്ങള്‍ കേള്‍ക്കരുത്. യഥാര്‍ത്ഥ രക്ഷയില്‍നിന്നു ദൈവജനത്തെ വ്യതിചലിപ്പിക്കുന്ന ആശയങ്ങളുടെ വക്താക്കളാണവര്‍! അവരെ അഭിഷേകം ചെയ്തത് ദൈവമാണെന്ന് ആരും ധരിക്കരുത്. അവരെ നിങ്ങള്‍ ഭയപ്പെടുകയും അരുത്!
അന്യദേവന്മാരിലേക്കോ പ്രപഞ്ചശക്തികളുടെ സ്വാധീനത്തിലേക്കോ നയിക്കുന്നതിനുവേണ്ടി തത്വസംഹിതകളുമായി കടന്നുവരുന്നവരെ ഭവനത്തില്‍ സ്വീകരിക്കരുത്. യേഹ്ശുവാ എന്ന ഏകരക്ഷയില്‍നിന്നു വേഗത്തിലോ പടിപടിയായോ അകറ്റുന്ന ആശയങ്ങളൊന്നും ദൈവത്തില്‍നിന്നുള്ളതല്ല. ഇത്തരം ആശയങ്ങളുമായി കടന്നുവരുന്നത് വത്തിക്കാനിലെ പോപ്പാണെങ്കില്‍പ്പോലും ദൈവം അവരെ അയച്ചിട്ടില്ല എന്നതാന് നാം തിരിച്ചറിയേണ്ടത്. പത്രോസ് അപ്പസ്തോലന്റെ ഉപദേശം ശ്രദ്ധിക്കുക: "അതുപോലെ, നിങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജംപറഞ്ഞു നിങ്ങളെ അവര്‍ ചൂഷണംചെയ്യും"(2 പത്രോ: 2; 1-3). രണ്ടാംവത്തിക്കാന്‍ സൂനഹദോസിലൂടെ സഭയില്‍ വന്നുഭവിച്ചത് ഈ ദുരന്തമാണ്. ക്രിസ്തീയ വിരുദ്ധമായ ആശയങ്ങളുമായി വരുന്നവരെ തള്ളിക്കളയുന്നതിന് അവരുടെ പദവി ഒരു തടസ്സമാകരുത്. അപ്പസ്തോലനായ പൗലോസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പു ശ്രദ്ധിക്കുക: "ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന്‍ ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ"(ഗലാ: 1; 8).
വചനം പ്രഖ്യാപിച്ചിട്ടുള്ള സത്യങ്ങളില്‍നിന്നും അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍നിന്നും ബഹുദൂരം അകന്നുപോയ ആശയങ്ങളാണ് അഭിനവ ആചാര്യന്മാര്‍ ഇന്ന് ഉയര്‍ത്തിപ്പിടിക്കുന്നത്. ഇവരുടെ പ്രബോധനങ്ങളെ അനുധാവനം ചെയ്യുന്നവര്‍ നിത്യനരകാഗ്നിയില്‍ നിപതിക്കും എന്നകാര്യത്തില്‍ സംശയമില്ല. സംഘപരിവാര്‍ ശക്തികള്‍ക്കുവേണ്ടി ദൈവജനത്തെ ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത നീചന്മാരായി ഇന്നത്തെ ഇടയന്മാര്‍ മാറിക്കഴിഞ്ഞു. സ്ഥാപിത താത്പര്യങ്ങള്‍ക്കുവേണ്ടി ക്രിസ്തുവിനെ ഇവര്‍ പരിത്യജിച്ചു. മറ്റെല്ലാ മതങ്ങളെയുംപോലെ ഒരു മതം മാത്രമായിട്ടാണ് ക്രിസ്തീയതയെ ഇവര്‍ പരിഗണിക്കുന്നത്. രാമായണ മാസവും വിഷുവും സംക്രാന്തിയുമൊക്കെ ഇവരുടെ മഹത്തായ ആഘോഷങ്ങളാണ്! ഹിന്ദുത്വത്തിലേക്കുള്ള ലയനത്തിന്റെ ഓരോ ഘട്ടങ്ങളാണ് ഇവയെല്ലാം. അഹറോനോടു മോശ ചോദിച്ച ചോദ്യംതന്നെയാണ് മെത്രാന്മാരോടു മനോവയും ചോദിക്കുന്നത്: "നീ ഈ ജനത്തിന്റെമേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു?"(പുറ: 32; 21). ഇത്തരമൊരു ചോദ്യത്തിനു പ്രസക്തിയില്ലെന്നറിയാം. കാരണം, അഹറോന്റെ അവസ്ഥയിലല്ല ഇവര്‍ ആയിരിക്കുന്നത്; വ്യക്തമായ ലക്ഷ്യത്തോടെയുള്ള നീക്കമാണിത്!
സഭയിലെ സംഘപരിവാരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ദുരൂഹമാണ്. സാധാരണ വൈദീകരില്‍ തുടങ്ങി, മേലേത്തട്ടിലേക്കു വ്യാപിച്ച സംഘപരിവാര്‍ സ്വാധീനമാണ് ക്രിസ്തീയതയില്‍ ഇന്നു ദര്‍ശിക്കാന്‍ കഴിയുന്നത്. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും നിയമങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന പൈശാചികതയെ ആരാധനാക്രമത്തില്‍ തിരുകിക്കയറ്റാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ലിറ്റര്‍ജിക്കല്‍ സെന്ററുകളില്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. സാംസ്കാരികമായ അനുരൂപണം എന്നപേരിലാണ് ഈ പരീക്ഷണങ്ങള്‍ നടക്കുന്നത്. ഇതിനോടകം ചില സന്യാസസഭകള്‍ ഇതു നടപ്പിലാക്കിക്കഴിഞ്ഞു. ഹൈന്ദവ ക്ഷേത്രങ്ങളിലെ പൂജകളെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ പൂണൂലിട്ട പൂജാരിമാരായി വൈദീകര്‍ ബലിയര്‍പ്പണം നടത്തുന്നു. ക്രിസ്തീയമായ എല്ലാ ചൈതന്യങ്ങളെയും നിഷേധിക്കുകയും പകരമായ ഹൈന്ദവ പൈശാചികതയെ സഭയില്‍ പ്രതിഷ്ഠിക്കുകയുമാണ് ഇവരുടെ ലക്‌ഷ്യം. ക്രിസ്തീയതയെ ഹിന്ദുമതത്തില്‍ ലയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സഭയില്‍ കടന്നുകൂടിയ സംഘപരിവാര്‍ ശക്തികള്‍ നടത്തിയ കരുനീക്കങ്ങളാണ് ഇവിടംവരെ എത്തിച്ചത്. സാധാരണ ക്രിസ്തീയ ഭാവനങ്ങളില്‍നിന്നു കടന്നുവരുന്ന കൗമാരക്കാരായ വൈദീക വിദ്യാര്‍ത്ഥികളെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ രൂപപ്പെടുത്തിയെടുക്കുന്നു. ദൈവവചനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സെമിനാരികളില്‍ പഠിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
പുറത്തിറങ്ങുന്ന ഒരു വൈദീകനെ കാണുന്ന സാധാരണ വിശ്വാസികള്‍ക്ക് ഇവരുടെ ആത്മീയജ്ഞാനം എത്രത്തോളമാണെന്ന് അറിയില്ല. പത്തുവര്‍ഷത്തോളം ബൈബിള്‍ പഠിച്ചാണ് ഇവര്‍ പുറത്തിറങ്ങിയിരിക്കുന്നതെന്ന് വിശ്വാസികള്‍ തെറ്റിദ്ധരിക്കും. പാരമ്പര്യം, ആരാധനാക്രമം, കാനോന്‍ നിയമം തുടങ്ങിയ വിഷയങ്ങളില്‍ അപ്രധാനവും, എന്നാല്‍ അപകടകരവുമായ അറിവുകള്‍ സമ്പാദിച്ചാണ് ഓരോ വൈദീകനും പുറത്തിറങ്ങുന്നത്. ഒരു സാധാരണ വിശ്വാസിയെ വചനത്തില്‍ വഴിനടത്താനുള്ള യാതൊരു ജ്ഞാനവും ഇവരിലില്ല! ഇതൊന്നും തിരിച്ചറിയാത്ത ചില വിശ്വാസികള്‍ ഇവരുടെ പാമരത്വത്തെ പാണ്ഡിത്യമായി തെറ്റിദ്ധരിക്കുന്നു! ഒരു പരിധിവരെ ചെറിയൊരു 'സംഘി' ആയിട്ടാണ് 'കൊച്ചച്ചന്‍' പുറത്തുവരുന്നത്. കാരണം, ഇവര്‍ക്കു ലഭിച്ച പരിശീലനം അതായിരുന്നു! ഏതൊരു അവസ്ഥയിലേക്കും രൂപാന്തരപ്പെടുത്താന്‍ കഴിയുന്ന കൗമാരത്തിന്റെ ആരംഭദശയില്‍ സെമിനാരിയില്‍ എത്തിപ്പെടുന്ന ഒരു വ്യക്തിയെ, പരിശീലകര്‍ തങ്ങള്‍ക്കിഷ്ടമുള്ള രൂപത്തില്‍ വാര്‍ത്തെടുക്കുന്നു! പിന്നീട്, ആര്‍ഷഭാരത ഫലിതങ്ങളുമായി ഇവര്‍ തങ്ങളുടെ കര്‍മ്മഭൂമിയിലേക്ക്!
ആത്മീയ ജ്ഞാനവും ദൈവീക നിറവുമുള്ള അനേകം വൈദീകര്‍ മുന്‍കാലങ്ങളില്‍ സഭയിലുണ്ടായിരുന്നു. എന്നാല്‍, സംഘപരിവാര്‍ സ്വാധീനം വര്‍ദ്ധിച്ചതോടെ അവരെല്ലാം വെറും ഓര്‍മ്മകള്‍ മാത്രമായി. ഇന്നത്തെ തലമുറയിലെ വൈദീകരില്‍ ചിലരെങ്കിലും വചനം പഠിക്കാന്‍ സ്വകാര്യമായി ശ്രമിക്കുന്നുണ്ടെങ്കിലും ഞെരുക്കപ്പെട്ടുപോകുന്നു. സഭകളിലെ സംഘപരിവാര്‍ പൈശാചികതയുടെ സ്വാധീനം അത്രമാത്രം ശക്തമായി കഴിഞ്ഞിരിക്കുന്നു.
കത്തോലിക്കാസഭയിലെ സംഘപരിവാര്‍ സ്വാധീനം മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുക! കണ്ടുകഴിഞ്ഞവര്‍ക്ക് ഇതാ, മറ്റൊരു വീഡിയോ!
ക്രൈസ്തവസഭകളിലെ അധോലോക മാഫിയകള്‍!
ആത്മീയതയുടെ പേരിലുള്ള കച്ചവടങ്ങള്‍ ക്രിസ്തീയതയില്‍ മാത്രമുള്ള ഒരു കാര്യമല്ല. എല്ലാ മതങ്ങളും ആത്മീയതയെ കച്ചവടച്ചരക്കായി വിപണികളില്‍ വിറ്റഴിക്കുന്നുണ്ട്. വ്യക്തമായ നിയമങ്ങളോ അടിസ്ഥാനമോ ഇല്ലാത്ത മതങ്ങളെ സംബന്ധിച്ചിടത്തോളം ഇതിന്റെ സാധ്യത വളരെ കൂടുതലാണ്. നിയമംമൂലം നിരോധിക്കാത്തിടത്തോളം വിജാതിയരുടെ ആത്മീയ കച്ചവടങ്ങളെ കുറ്റപ്പെടുത്താനുള്ള അവകാശം മനോവയ്ക്കില്ല! എന്നാല്‍, ആത്മീയ കച്ചവടങ്ങളെ നിയമംമൂലം നിരോധിച്ചിട്ടുള്ള ഏക മതമായ ക്രിസ്തീയതയില്‍ നിലനിന്നുകൊണ്ടാണ് മനോവ ഇവിടെ വിമര്‍ശനമുയര്‍ത്തുന്നത്!
മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്തമായി, ക്രിസ്തീയസഭ ദൈവത്തിന്റെ ഭവനമാണ്. ക്രിസ്തീയതയെ മറ്റു മതങ്ങളില്‍നിന്നു വേറിട്ടുനിര്‍ത്തുന്ന പലകാര്യങ്ങളില്‍ പ്രധാനപ്പെട്ടതും ഇതുതന്നെ! യേഹ്ശുവാ ശിരസ്സായിരിക്കുന്ന ഈ ഭവനത്തിന്റെ മൂലക്കല്ലും അവിടുന്നുതന്നെയാണ്. ആയതിനാല്‍, ഈ ഭവനത്തെ പവിത്രമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം ഓരോ അംഗങ്ങള്‍ക്കുമുണ്ട്. ബൈബിള്‍ ഇപ്രകാരം പറയുന്നു: "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുയര്‍ത്തപ്പെട്ടവരാണ് നിങ്ങള്‍; അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണ്"(എഫേ: 2; 19, 20). ആരുടെയെങ്കിലും ഇഷ്ടത്തിനനുസരിച്ചു പണിയാനോ ക്രമീകരണങ്ങള്‍ നടത്താനോ ഈ ഭവനത്തില്‍ അനുവാദമില്ല. വ്യക്തമായ നിയമങ്ങളും ചട്ടങ്ങളും ഈ ഭവനത്തെ സംബന്ധിച്ചു നല്‍കപ്പെട്ടിട്ടുണ്ട്. അവ അനുസരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമാണ് ഈ ഭവനത്തില്‍ വസിക്കാനുള്ള അവകാശമുള്ളൂ. തന്റെ ഭവനത്തെ സംബന്ധിച്ചുള്ള നിയമങ്ങളിലൊന്ന് യേഹ്ശുവാ ഇപ്രകാരം വെളിപ്പെടുത്തി: "എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു"(മത്താ: 21; 13). ക്രിസ്തീയസഭകളുടെ ഇന്നത്തെ അവസ്ഥ ഇതില്‍നിന്നു വ്യത്യസ്തമാണോ?
സഭകള്‍ പൂര്‍ണ്ണമായും കച്ചവട വത്ക്കരിക്കപ്പെട്ടു കഴിഞ്ഞു. എല്ലാ ക്രൈസ്തവസഭകളും ഇക്കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണ്. വിശ്വാസികളില്‍നിന്നു പിടിച്ചുപറിച്ചും കൊള്ളയടിച്ചും അധികാരികള്‍ സമാഹരിക്കുന്ന സമ്പത്ത് എന്തിനുവേണ്ടി വിനിയോഗിക്കപ്പെടുന്നു? ഏതെങ്കിലുമൊരു വിശ്വാസിക്ക് ഇതില്‍നിന്ന് എന്തെങ്കിലും ലഭിക്കുന്നുണ്ടോ? ഇത്തരത്തിലുള്ള കച്ചവടങ്ങള്‍ നടത്താനാണോ യേഹ്ശുവാ അഭിഷേകം ചെയ്തിരിക്കുന്നത്? ഏതെങ്കിലും അപ്പസ്തോലന്മാര്‍ വ്യവസായികളായിരുന്നോ? സുവിശേഷം പ്രഘോഷിക്കുന്നതിനുവേണ്ടിയാണോ ധനസമാഹരണം നടത്തുന്നത്? ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ ഉയര്‍ത്താനുണ്ട്.
കത്തോലിക്കാ സഭയെയോ മറ്റിതര ക്രൈസ്തവ സഭകളെയോ കച്ചവടസ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കാന്‍ ക്രിസ്തു അയച്ചിട്ടില്ല. സുവിശേഷം പ്രഘോഷിക്കുന്നില്ലെങ്കില്‍ ധനസമാഹരണവും ആവശ്യമില്ല. സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയതുവഴി ആരെയും ക്രിസ്ത്യാനിയാക്കിയിട്ടില്ല എന്നതിനു കാലം സാക്ഷിയാണ്. സഭകളുടെ സ്ഥാപനങ്ങള്‍വഴി ഒരുകാലത്തും ക്രിസ്തീയത വളര്‍ന്നിട്ടില്ല എന്നതാണു സത്യം. അപ്പസ്തോലന്മാരും സഭാപിതാക്കന്മാരും തങ്ങളുടെ ജീവന്‍പോലും അര്‍പ്പിച്ചുകൊണ്ട് സുവിശേഷം പ്രസംഗിച്ചതിലൂടെയാണ് ക്രിസ്തീയത പടുത്തുയര്‍ത്തപ്പെട്ടത്. ഇന്ന് ആര്‍ക്കും വിശ്വാസികളെ ആവശ്യമില്ല; ഭൗതീക സമ്പത്ത് മാത്രം മതി. അതിനുവേണ്ടി ക്രിസ്തുവിനെ തള്ളിപ്പറയാനും വിശ്വാസികളെ ഒറ്റിക്കൊടുക്കാനും തയ്യാറാണ്! മെത്രാന്മാരുടെ സാമ്പത്തീക സ്രോതസുകളെക്കുറിച്ചുള്ള ഭരണകൂടത്തിന്റെ അന്വേഷണങ്ങളില്‍നിന്നു രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് ഇവര്‍. അമിത്ഷായും മെത്രാന്മാരും നടത്തിയ കൂടിക്കാഴ്ച ഇതിന്റെ ഭാഗമാണ്! വിശ്വാസത്തിന്റെ മേഖലയില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചൊന്നും മെത്രാന്മാര്‍ക്ക് ആശങ്കയില്ല! വ്യവസായ സംരക്ഷണം മാത്രമാണു ലക്‌ഷ്യം!
ക്രൈസ്തവ സഭകളുടെ വ്യവസായ സാമ്രാജ്യങ്ങളെക്കുറിച്ച് മനോവ പറയേണ്ട കാര്യമില്ല. ഏവര്‍ക്കും അറിയാവുന്ന കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചചെയ്തു സമയം പാഴാക്കേണ്ടതില്ലല്ലോ! വിശ്വാസികളെയും മറ്റുള്ള സമൂഹങ്ങളെയും പിഴിഞ്ഞ് എന്തിനാണ് സഭകള്‍ക്ക് സമ്പത്ത്? മെത്രാസനങ്ങള്‍ക്കു മോടിപിടിപ്പിക്കാനും ആഡംബര ജീവിതം ആസ്വദിക്കാനുമാണ് ഈ പണമെല്ലാം ചിലവഴിക്കുന്നത്. ഒരു വിശ്വാസിക്കും ഇതുകൊണ്ട് ഗുണമുണ്ടാകുന്നില്ല. ക്രിസ്തുവിനും ക്രിസ്ത്യാനികള്‍ക്കും ഉപകാരമില്ലാത്ത ഈ സ്വത്തിനെക്കുറിച്ച് അതിന്റെ അധികാരികള്‍ പറയുന്നത് 'സഭയുടെ സമ്പത്ത്' എന്നാണ്! സഭയുടെ സ്വത്തുക്കള്‍, സഭയുടെ സ്ഥാപനങ്ങള്‍ എന്നൊക്കെ പറയുമ്പോള്‍, സഭ എന്താണെന്നെങ്കിലും അറിഞ്ഞിരുന്നെങ്കില്‍! കച്ചവടക്കാരുടെ കള്ളന്മാരുടെയും ഗുഹയാണോ സഭ? അല്ലേയല്ല, അത് പ്രാര്‍ത്ഥനാലയമാണ്!
ക്രോധം ഗ്രസിച്ച ക്രൈസ്തവസഭകള്‍!
കത്തോലിക്കാസഭയെ സംഘപരിവാര്‍ ശക്തികള്‍ക്കു തീറെഴുതിക്കൊടുക്കാന്‍ ക്ളിമ്മീസും മാത്യു അറയ്ക്കലും ഓടിനടക്കുമ്പോള്‍ ഒരുകാര്യം ഓര്‍ത്തിരിക്കുക; യഥാര്‍ത്ഥ വിശ്വാസികളെ വില്‍ക്കാന്‍ നിങ്ങള്‍ക്കാവില്ല. ചില ഏറാന്‍മൂളികളെ കണ്ട് അവരാണ് സഭയെന്നു നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട. നിങ്ങളോ അവരോ അല്ല സഭ! ദൈവത്തിന്റെ ക്രോധത്തിനു പാത്രമാകാനുള്ള വെറും പാഴ്വസ്തുക്കള്‍ മാത്രമാണു നിങ്ങള്‍! നിങ്ങള്‍ക്കെതിരെയുള്ള വിധി അവിടുന്നു നടപ്പാക്കാന്‍ പോകുന്നു. എന്തെന്നാല്‍, ദൈവത്തിന്റെ സഭയെ പടുത്തുയര്‍ത്താന്‍ നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നു മാത്രമല്ല, വിശുദ്ധര്‍ തങ്ങളുടെ സഹനത്തിലൂടെ വളര്‍ത്തിയെടുത്ത സഭയുടെ ചോരയും നീരും ഊറ്റിക്കുടിച്ചു നിങ്ങള്‍ തടിച്ചുകൊഴുത്തു! ഇപ്പോള്‍ അതിനെ മുപ്പതു വെള്ളിക്കാശിന് പൈശാചിക ശക്തികള്‍ക്കു വില്‍ക്കാന്‍ ശ്രമിക്കുന്നു! സനാതന മാഹാത്മ്യം പുലമ്പിക്കൊണ്ട് ഭ്രാന്തന്മാരെപ്പോലെ ഊരുചുറ്റുന്ന നിങ്ങള്‍ ജീവിക്കുന്നതുപോലും സഭയുടെ ഔദാര്യത്തിലാണ്!
സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം സുവിശേഷ പ്രഘോഷനമാണ്! ഇതില്‍നിന്നു വ്യതിചലിച്ച സഭകളില്‍ ഒന്നുപോലും ക്രിസ്തുവിന്റെ സഭയല്ല. ശിഷ്യപ്പെടുത്തുകയും സ്നാനപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യാത്ത ഒരു സഭയില്‍ യേഹ്ശുവാ ഇല്ലെന്ന സത്യം തിരിച്ചറിയണം. എന്തെന്നാല്‍, യേഹ്ശുവായുടെ വാക്കുകള്‍ ഇതാണ്: "ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). യുഗാന്തംവരെ തുടരേണ്ട ശുശ്രൂഷയാണ് യേഹ്ശുവാ അവിടുത്തെ സഭയെ ഭാരമേല്പിച്ചത്. ശുശ്രൂഷകള്‍ എവിടെവച്ച് അവസാനിപ്പിച്ചുവോ അവിടെവരെ മാത്രമേ യേഹ്ശുവാ കൂടെയായിരുന്നിട്ടുള്ളൂ! ശുശ്രൂഷകളില്‍നിന്നു വിരമിച്ചതിനുശേഷവും യേഹ്ശുവാ കൂടെയുണ്ടെന്ന ചിന്തയില്‍ കഴിയുന്നവര്‍ അപകടത്തിലാണെന്നു മറക്കരുത്. ശത്രുക്കളുടെ ആക്രമണത്തെ നേരിടേണ്ടിവരുമ്പോള്‍ അവിടുത്തെ സംരക്ഷണം കൂടെയില്ലെന്നു നിങ്ങള്‍ തിരിച്ചറിയും!
വിഗ്രഹങ്ങളുടെ ബാഹുല്യം നിമിത്തം മിഥ്യാബോധത്തില്‍ കഴിയുന്നവര്‍ക്കു സത്യം ഗ്രഹിക്കാന്‍ സാധിക്കുന്നില്ല! "നീതിമാനായി ആരുമില്ല; ഒരുവന്‍പോലുമില്ല; കാര്യം ഗ്രഹിക്കുന്നവനില്ല; ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിതെറ്റിപ്പോയി. എല്ലാവര്‍ക്കും ഒന്നടങ്കം തെറ്റുപറ്റിയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവനുമില്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്. അവര്‍ തങ്ങളുടെ നാവ് വഞ്ചനയ്ക്ക് ഉപയോഗിക്കുന്നു. അവരുടെ അധരങ്ങളുടെ ചുവട്ടില്‍ സര്‍പ്പവിഷമുണ്ട്"(റോമാ: 3; 10-14). യേഹ്ശുവായുടെ പ്രത്യാഗമനത്തില്‍ സഭയെ അവിടുന്ന് ഇപ്രകാരം കണ്ടാല്‍ അവിടുത്തെ പ്രതികരണം എപ്രകാരമായിരിക്കുമെന്ന് ഭയത്തോടെ ഓര്‍ത്തുകൊള്ളുക!
"പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്. എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി: 1; 7-9).
ചേര്‍ത്തുവായിക്കാന്‍: അമിത്ഷായ്ക്കോ മറ്റേതെങ്കിലും സംഘികള്‍ക്കോ നിങ്ങള്‍ എഴുതിക്കൊടുക്കുന്നത് നിങ്ങളെ മാത്രമായിരിക്കും. വിശ്വാസികളെ പണയ ഉരുപ്പടിയാക്കി നിങ്ങളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ സംരക്ഷിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടാ. അധികാരികളുടെയും നിയമത്തിന്റെയും പിടിയില്‍നിന്നു സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ നടത്തുന്ന നീക്കങ്ങളെ തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്കുണ്ട്. വെള്ളാപ്പള്ളിയുടെ മകന്റെ അവസ്ഥയെക്കാള്‍ പരിതാപകരമായിരിക്കും നിങ്ങളുടെ അവസ്ഥ! കൂടെനില്‍ക്കാന്‍ വിശ്വാസികള്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുമ്പോള്‍ ഉറകെട്ട ഉപ്പുപോലെ നിങ്ങള്‍ തെരുവില്‍ വലിച്ചെറിയപ്പെടും! ജനം മുഴുവന്റെയും മുമ്പില്‍ നിന്ദിതരാകുകയും ചെയ്യും!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-