16 - 12 - 2017
മത്സ്യത്തെ പിടിക്കുന്നവര്‍ മനുഷ്യരെ പിടിക്കുന്നവരാകുകയും ഒരു പുതിയ സമൂഹം വാര്‍ത്തെടുക്കപ്പെടുകയും ചെയ്തതിനെ സംബന്ധിച്ചാണ് ഈ ലേഖനം ചര്‍ച്ചചെയ്യുന്നത്. "അവന്‍ ഗലീലിക്കടല്‍ത്തീരത്തു നടക്കുമ്പോള്‍, കടലില്‍ വലവീശിക്കൊണ്ടിരുന്ന രണ്ടു സഹോദരന്മാരെ കണ്ടു - പത്രോസ് എന്നു വിളിക്കപ്പെടുന്ന ശിമയോനെയും സഹോദരന്‍ അന്ത്രയോസിനെയും. അവര്‍ മീന്‍പിടുത്തക്കാരായിരുന്നു. അവന്‍ അവരോടു പറഞ്ഞു: എന്നെ അനുഗമിക്കുക; ഞാന്‍ നിങ്ങളെ മനുഷ്യരെപ്പിടിക്കുന്നവരാക്കും. തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു"(മത്താ: 4; 18-20). ക്രിസ്തുവിന്റെ ആദ്യത്തെ രണ്ടു ശിഷ്യന്മാര്‍ ഇവരായിരുന്നു. ഒരു അപരിചിതനായ വ്യക്തിയുടെ വാഗ്ദാനത്തെ ശിരസാവഹിച്ചുകൊണ്ടാണ് ഇവര്‍ തങ്ങളുടെ ജീവനോപാധിയായ വലയും വള്ളവും ഉപേക്ഷിച്ചത്. അടുത്ത വചനം നോക്കുക: "അവര്‍ അവിടെനിന്നു മുന്നോട്ടുനീങ്ങിയപ്പോള്‍ വേറെ രണ്ടു സഹോദരന്മാരെ കണ്ടു - സെബദിപുത്രനായ യാക്കോബും സഹോദരന്‍ യോഹന്നാനും. അവര്‍ പിതാവുമൊത്ത് വഞ്ചിയിലിരുന്നു വല നന്നാക്കുകയായിരുന്നു. അവരെയും അവന്‍ വിളിച്ചു. തത്ക്ഷണം അവര്‍ വഞ്ചി ഉപേക്ഷിച്ച്, പിതാവിനെയും വിട്ട്, അവനെ അനുഗമിച്ചു"(മത്താ: 4; 21, 22).
ക്രിസ്തുവിന്റെ ആദ്യത്തെ നാലു ശിഷ്യന്മാരുടെ വിളിയും, വിളിയോടുള്ള പ്രതികരണവുമാണ് നാമിവിടെ കണ്ടത്! ഈ നാലുപേരില്‍ മൂവരായിരുന്നു ക്രിസ്തുവിന്റെ എല്ലാ ദൗത്യങ്ങളുടെയും സാക്ഷികളായി ഉയര്‍ത്തപ്പെട്ടത്! ഇവരില്‍ ഒരുവന്റെമേലാണ് യേഹ്ശുവാ അവിടുത്തെ സഭയ്ക്ക് അസ്ഥിവാരമിട്ടതും! മത്സ്യബന്ധന മേഖലയില്‍ തൊഴിലെടുക്കുന്ന ജനതയെ ഇവിടെ പഠിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. നിഷ്കപടരായ ഒരു ജനസമൂഹമാണ് മീന്‍പിടുത്തക്കാര്‍! ഇവര്‍ തങ്ങളുടെ ജീവിതത്തിന്റെ മുക്കാല്‍ഭാഗവും ചിലവഴിക്കുന്നത് കടലിലാണ്. ഇവരുടെ സ്വപ്നങ്ങളിലെ മുന്‍ഗണനാ ക്രമം, നല്ല വലയും നല്ല വഞ്ചിയും മത്സ്യം കൂടുതലായി ലഭിക്കാന്‍ സാധ്യതയുള്ള സമുദ്രസാഹചര്യങ്ങളുമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഭാര്യയോടും മക്കളോടും കൂടെ ജീവിതം ആസ്വദിക്കാന്‍ മറന്നുപോയ ഒരു സമൂഹംകൂടിയാണ് ഈ നിഷ്ക്കളങ്ക മനുഷ്യര്‍! ഏറ്റവും പ്രധാനമായി നാം കാണേണ്ടത് ഇവര്‍ ബഹുഭൂരിപക്ഷവും യഹൂദരുടെ പിന്മുറകാരാണ് എന്ന യാഥാര്‍ത്ഥ്യത്തെയാണ്.
യഹൂദരെ ജീവനോപാധി പ്രകാരം നാലു വിഭാഗങ്ങളായി തിരിക്കാം. കൃഷിയും കന്നുകാലി വളര്‍ത്തലും കുലത്തൊഴിലാക്കിയ വിഭാഗമാണ് ഒന്നാമത്തേത്. ഇവരെ കര്‍ഷകര്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കുന്നു. രണ്ടാമത്തെ വിഭാഗം മീന്‍പിടുത്തക്കാരാണ്. ഇനിയുമൊരു വിഭാഗമുള്ളത് പണമിടപാടുകാരാകുന്നു. ഇന്ന് കേരളത്തിലെ മാത്രം അവസ്ഥ പരിഗണിച്ചാല്‍, ഈ മേഖലകളില്‍ ശക്തമായ സാന്നിദ്ധ്യമായി നിലകൊള്ളുന്ന സമൂഹം ഏതാണ്? കുടിയേറ്റ മേഖലകളില്‍ മണ്ണിനോടു മല്ലടിക്കുന്നവരും, തീരദേശത്ത് കടലിന്റെ പ്രതികൂലതയോടു മല്ലടിക്കുന്നവരും ക്രിസ്ത്യാനികളാണെങ്കില്‍, ഇവരുടെ പൈതൃകം യാക്കോബിന്റെ തലമുറയില്‍നിന്നാണെന്നു തിരിച്ചറിയണം. തൃശൂര്‍ ജില്ലയിലാണ് കേരളത്തിന്റെ 'ബാങ്കിങ്ങ്' മേഖലയുടെ ഉദ്ഭവവും വളര്‍ച്ചയുമെന്നും നമുക്കറിയാം. ഇവരില്‍ തൊണ്ണൂറു ശതമാനത്തിലേറെയും ക്രിസ്ത്യാനികളാണ്! അതായത്, കേരളത്തിലെ ക്രിസ്ത്യാനികളില്‍, സഭയോ റീത്തോ എന്ന വ്യത്യസാമില്ലാതെ, സകലരും യഹൂദരില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രിസ്ത്യാനികളാണ്. ആയതിനാല്‍ത്തന്നെ, ഏതെങ്കിലും റീത്തിനോ സഭയ്ക്കോ, തങ്ങളുടെ പിതൃത്വത്തിന് മറ്റു ക്രൈസ്തവ വിഭാഗങ്ങളുടെ പൈതൃകത്തിനുമേല്‍ ആധിപത്യമോ വര്‍ണ്ണമേധാവിത്വമോ അവകാശപ്പെടാന്‍ സാധിക്കില്ല!
എന്നാല്‍, എന്താണ് കേരളത്തിലെ കത്തോലിക്കാസഭയില്‍ ഉരുത്തിരിഞ്ഞ ദുരന്തം? കേരളത്തിലെ ക്രിസ്ത്യാനികള്‍ കത്തോലിക്കാസഭയെക്കുറിച്ചു കേട്ടത് ഉദയംപേരൂര്‍ സൂനഹദോസിന്റെ കാലത്തു മാത്രമാണ്. യഹൂദരെ തേടിവന്ന തോമാശ്ലീഹയിലൂടെ ക്രിസ്തീയതയുടെ ഭാഗമാക്കപ്പെട്ട യഹൂദരാണ് കേരളത്തിലെ ക്രൈസ്തവസമൂഹം. തോമാശ്ലീഹായുടെ മരണാനന്തരം നാഥനില്ലാത്ത അവസ്ഥയിലായിരുന്ന ഈ സമൂഹത്തെ ഏറ്റെടുക്കാന്‍ കടന്നുവന്നത് സിറിയയില്‍നിന്നു പലയാനം ചെയ്യപ്പെട്ട ഇസ്മായില്‍ വംശജരായ ക്രൈസ്തവ നാമധാരികളായിരുന്നു. ഇവര്‍ പറഞ്ഞു പഠിപ്പിച്ച വിവരക്കേടുകളെ ആത്മീയസത്യങ്ങളായി പരിഗണിച്ച്, യഹൂദ പൈതൃകം ഇവര്‍ ഉപേക്ഷിച്ചു! അങ്ങനെ നസ്രാണികള്‍ സുറിയാനികളായി! ഇവര്‍ ഇന്നും ധരിച്ചുവച്ചിരിക്കുന്നത് തങ്ങളുടെ പൈതൃകം നമ്പൂരിമാരില്‍ നിന്നാണെന്ന അബദ്ധമാണ്! ഇക്കാരണത്താല്‍ത്തന്നെ, തൊട്ടുകൂടായ്മ എന്ന പൈശാചികത ഇവരുടെ ജീവിതചര്യയും ആചാരപരമായ മ്ലേച്ഛതയുമായി! പിന്നീട് ഇവര്‍ പീഡിപ്പിക്കപ്പെട്ട കാലത്താണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ കടന്നുവന്നത്. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലേക്കു വന്നത് മതപ്രചരണം ലക്ഷ്യമാക്കിയായിരുന്നില്ല. കച്ചവട താത്പര്യത്തോടെ കടന്നുവന്ന വാസ്കോഡഗാമ ഒരു ക്രിസ്ത്യാനിയാണെന്നു മനസ്സിലാക്കിയ കേരളത്തിലെ സുറിയാനികള്‍, തങ്ങളുടെ സുരക്ഷിതത്വത്തിനായി ഗാമയെ ആശ്രയിച്ചു. കേരളത്തിലെ ക്രിസ്ത്യാനികളെ പോര്‍ച്ചുഗീസ് രാജ്യത്തിന്റെ കീഴിലാക്കി സംരക്ഷിക്കണം എന്നതായിരുന്നു ഇവരുടെ അഭ്യര്‍ത്ഥന. അന്ന് കേരളത്തിലും ഇന്ത്യയില്‍ ആകമാനവും നടന്നിരുന്നത് നാട്ടുരാജാക്കന്മാരുടെ ഭരണമായിരുന്നു.
കേരളത്തിലെ സുറിയാനികള്‍ എന്നറിയപ്പെടുന്നവരും, എന്നാല്‍ അങ്ങനെ അല്ലാത്തവരുമായ ക്രിസ്ത്യാനികളുടെ അപേക്ഷപ്രകാരം, ഗാമ തന്റെ രാജ്യത്തുനിന്ന് വിവരമുള്ള വൈദീകരെ ഇന്ത്യയില്‍ എത്തിക്കുകയും, കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ജ്ഞാനം പകര്‍ന്നുനല്‍കാന്‍ ഇവരെ നിയോഗിക്കുകയും ചെയ്തു! ഇതോടനുബന്ധിച്ച് വിളിച്ചുചേര്‍ക്കപ്പെട്ട മഹാസമ്മേളനമാണ് 'ഉദയംപേരൂര്‍ സൂനഹദോസ്'! അന്ന് കേരളത്തില്‍ കത്തോലിക്കാസഭ രൂപംകൊണ്ടു! ഇസ്മായില്‍ വംശജരും ഇസ്ലാമിനു രൂപംകൊടുത്തവരുമായ സുറിയാനികളുടെ പൈശാചിക ആധിപത്യം താത്ക്കാലികമായെങ്കിലും ഇല്ലാതായത് ഈ സമ്മേളനത്തോടെയാണ്! അന്ന് സുറിയാനികള്‍ പിന്തുടര്‍ന്ന എല്ലാ പൈശാചിക ആചാരങ്ങളെയും ക്രൈസ്തവരുടെയിടയില്‍നിന്നു നീക്കംചെയ്തു. മന്ത്രവാദം, ജ്യോതിഷം, ജാതകം കുറിക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ നീക്കിക്കളയുക മാത്രമല്ല, സുറിയാനികളുടെയിടയില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയും നീക്കംചെയ്യപ്പെട്ടു! ഇവര്‍ പിന്തുടര്‍ന്നിരുന്ന അപകടകരമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളെ പാഷാണ്ടമായി പ്രഖ്യാപിച്ച് അഗ്നിക്കിരയാക്കിയതും ഈ സൂനഹദോസിലാണ്. പിന്നീട്, പൈശാചികതയിലേക്കുള്ള തിരിച്ചുപോക്കിന്റെ ഭാഗമായി ചില വിമതര്‍ സംഘടിപ്പിച്ച 'കൂനന്‍കുരിശു സത്യം' ഉണ്ടാകുന്നതുവരെ ക്രിസ്ത്യാനികളുടെയിടയില്‍ പൈശാചികതയ്ക്ക് സ്ഥാനമുണ്ടായിരുന്നില്ല!
എന്നിരുന്നാലും, ജാതിഭ്രാന്തന്മാരായ ചില 'സുറിയാനികള്‍' സൂനഹദോസില്‍ ഒരു നിബന്ധന വച്ചു: താഴ്ന്ന ജാതികളില്‍നിന്നു പരിവര്‍ത്തനം ചെയ്യപ്പെടുന്ന ക്രിസ്ത്യാനികളെ തങ്ങളുടെ പള്ളികളില്‍ പ്രവേശിപ്പിക്കരുത്, അവര്‍ക്ക് പ്രത്യേകമായി പള്ളികള്‍ നിര്‍മ്മിക്കണം എന്നതായിരുന്നു ഇവരുടെ വാദം! ഈ വാദത്തെ തത്വത്തില്‍ അംഗീകരിച്ചുകൊണ്ട്, പോര്‍ച്ചുഗീസ് വൈദീകര്‍ ഇപ്രകാരം പ്രഖ്യാപിച്ചു; ഇവര്‍ക്ക് പ്രത്യേകമായി പള്ളികള്‍ പണിയുന്നതുവരെ, എല്ലാവരും പള്ളികളില്‍ ഒരുമിച്ചു വരട്ടെ എന്നതായിരുന്നു ആ പ്രഖ്യാപനം. ഏതായാലും ആ ദുരന്തം കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക് ശാപമായി വന്നുചേര്‍ന്നില്ല! ഇന്നും നമ്പൂരി പാരമ്പര്യം അവകാശപ്പെടുന്ന ചില ശുംഭന്മാരായ ക്രിസ്ത്യാനികള്‍ക്കിടയില്‍ 'പുതുക്രിസ്ത്യാനികള്‍' എന്നൊരു വിഭാഗമുണ്ട്! ശവക്കുഴി വെട്ടുന്നതടക്കം ഇവര്‍ക്കുവേണ്ടി ഒഴിഞ്ഞുവച്ചിരിക്കുന്ന തൊഴില്‍മേഖലയും നാം കാണാതെപോകരുത്! ഇതിനു സമാനമായിരുന്നു ലാറ്റിന്‍ സമൂഹത്തോട് സുറിയാനി സമൂഹത്തില്‍നിന്നുണ്ടായിട്ടുള്ളത്. ദൈവമക്കളായി തങ്ങളെപ്പോലെതന്നെ ദത്തെടുക്കപ്പെട്ട ഒരു സമൂഹത്തെ 'പുലയന്മാര്‍' എന്ന് വിശേഷിപ്പിച്ചു മാറ്റിനിര്‍ത്തിയതുപോലെ മുക്കുവന്മാരടങ്ങുന്ന 'ലാറ്റിന്‍' സമൂഹത്തെയും മാറ്റിനിര്‍ത്തി! ലത്തീന്‍ സമുദായത്തില്‍നിന്നു വ്യത്യസ്തമായി സുറിയാനികള്‍ക്ക് അവകാശപ്പെടാന്‍ ഒന്നുമില്ല. എന്നാല്‍, ഈ ലാറ്റിന്‍ സമൂഹത്തില്‍നിന്നു വ്യത്യസ്തമായി അവകാശപ്പെടാന്‍ പല മേന്മകളുമുണ്ട്!
സുറിയാനികള്‍ക്ക് അറിയാമോ ഈ മേന്മകള്‍?! അറിയില്ലെങ്കില്‍, തന്റെതല്ലാത്ത കുറ്റംകൊണ്ട് സുറിയാനികളുടെ ഭാഗത്ത് അവരോധിക്കപ്പെട്ട യഹൂദക്രിസ്ത്യാനികളുടെ പിന്‍തലമുറയില്‍നിന്നുകൊണ്ട് മനോവ പറയാം ആ മേന്മകള്‍! മുക്കുവന്മാരുടെ തൊലിനിറം നോക്കി അവരെ യഹൂദ പൈതൃകത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ സുറിയാനികള്‍ തിരഞ്ഞെടുത്ത മാനദണ്ഡം എന്തായിരുന്നുവെന്ന് വെളിപ്പെടുത്താന്‍ ഈ മാടമ്പികള്‍ തയ്യാറായാലും ഇല്ലെങ്കിലും മനോവ വെളിപ്പെടുത്താന്‍ പോകുകയാണ്!
'കൂനന്‍കുരിശിന്റെ' ലഹരി വിട്ടുമാറാത്ത സുറിയാനികള്‍ മൂലമാണ് കേരളത്തിലും ഇന്ത്യയിലും ക്രിസ്തീയത വളരാതിരുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും 'സുറിയാനി' മാടമ്പിമാര്‍ക്ക് പറയാനുണ്ടോ? പറയാന്‍ മുതിര്‍ന്നാല്‍, തെളിവുകള്‍ നിരത്തിക്കൊണ്ട് മനോവ അതിനെ എതിരിടും! ലാറ്റിന്‍ സമൂഹത്തിന്റെ മേന്മകളും ആധികാരികതയും വെളിപ്പെടുത്തുന്നതിനുമുമ്പ്, സുറിയാനികളുടെ വര്‍ണ്ണവിവേചനം എന്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നു വ്യക്തമാക്കേണ്ടിയിരിക്കുന്നു. എങ്ങനെ കിട്ടിയതാണ് ഈ വര്‍ണ്ണവിവേചനം? ക്രിസ്ത്യാനികളില്‍ ചിലരെ നിങ്ങള്‍ 'പുലയന്മാര്‍' എന്ന് സംബോധന ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യം കിട്ടിയത് ഏത് സംസ്കാരത്തിന്റെ പിന്‍ബലത്തിലാണ്? നിങ്ങള്‍ സ്വയം പ്രഖ്യാപിച്ച ഒരു പൈതൃകത്തിന്റെ ശേഷിപ്പു മാത്രമേ നിങ്ങള്‍ക്കുള്ളൂ! AD 800 മുതല്‍ AD 1200 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയില്‍ രൂപപ്പെട്ട ജാതിസംസ്ക്കാരത്തിന്റെ വിഴുപ്പ് ഒന്നുമാത്രമാണ് അത്. അതിനുമുമ്പ് ജാതിവ്യവസ്ഥ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. തൊഴിലിനെ അടിസ്ഥാനപ്പെടുത്തി, മനുഷ്യനെ തട്ടുകളായി തിരിച്ച അനീതിയുടെ ഭാഗമായി സ്വയം മാറുകയായിരുന്നു സുറിയാനി ക്രിസ്ത്യാനികള്‍! ഇന്ത്യയിലെ ജാതിവ്യവസ്ഥയില്‍ മുന്‍ഗണനാക്രമം ലഭിച്ച സമൂഹത്തിന്റെ ഭാഗമാണ് തങ്ങളുമെന്നു വാദിക്കാന്‍ തലയില്‍ ഇവര്‍ കുടുമ വളര്‍ത്തി. ചാരുകസേരയുടെ സമീപം കോളാമ്പി പ്രതിഷ്ഠിച്ച് ഇവര്‍ക്ക് ആസ്വദിക്കാന്‍ പുതിയ കലകള്‍ രൂപപ്പെടുത്തി. മാര്‍ഗ്ഗം കളിയും പരിചമുട്ടുകളിയും ചവിട്ടു നാടകവും ഇവര്‍ ചിട്ടപ്പെടുത്തി. തൊഴിലിനെ അടിസ്ഥാനപ്പെടുത്തി തങ്ങളില്‍നിന്നും അകറ്റിനിര്‍ത്തിയ സമൂഹത്തെ ഈ കലകള്‍ അവതരിപ്പിക്കുന്ന സമൂഹമാക്കി മാറ്റിനിര്‍ത്തി!
ശ്രേഷ്ഠ ക്രിസ്ത്യാനികളായ തങ്ങള്‍ക്കു മുന്‍പില്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കാനും തങ്ങളുടെ ഭൂമിയില്‍ വേലചെയ്യാനും മാത്രമായി മാറ്റിനിര്‍ത്തപ്പെട്ട സമൂഹം തന്നെയാണ് ഇന്നും ഈ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയിലെ 'പാഗണ്‍' സമൂഹം ആവിഷ്ക്കരിച്ച ജാതിവ്യവസ്ഥിതിയുടെ ഭാഗമായി അധഃപതിച്ച ഒരു സമൂഹമായി ഇന്നും സുറിയാനികള്‍ നിലകൊള്ളുന്നു. ഇവരുടെ ഓരോ ആചാരങ്ങളിലും ഈ പൈശാചികതയുടെ അനുകരണം വ്യക്തമായും നിറഞ്ഞുനില്‍ക്കുന്നു. പിന്നീട് ശക്തിപ്രാപിച്ച 'ലാറ്റിന്‍' സമൂഹത്തിലും ഈ പൈശാചിക അനുകരണങ്ങള്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍, ലത്തീന്‍ സമൂഹത്തെ നികൃഷ്ടരായി കാണുന്ന രീതി ദൈവത്തിനോ അവിടുത്തെ സംവീധാനങ്ങള്‍ക്കോ യോജിക്കുന്നതല്ല എന്ന യാഥാര്‍ത്ഥ്യം മനോവ ഇവിടെ പ്രഖ്യാപിക്കുകയാണ്. മത്സ്യബന്ധനം എന്ന തൊഴിലിനെ സംബന്ധിച്ചാണോ, തൊലിയുടെ നിറം ഉരുണ്ടാതായി എന്നതിനെ സംബന്ധിച്ചാണോ 'ലാറ്റിന്‍ ക്രിസ്ത്യാനികള്‍' അനഭിമതരായത്! രണ്ടാണെങ്കിലും മനോവയ്ക്കു ചോദിക്കാന്‍ ചോദ്യങ്ങളുണ്ട്.
തൊലിയുടെ നിറമാണ് പ്രശ്നമെങ്കില്‍, സുറിയാനികളുടെ കാരണവന്മാരായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ആലഞ്ചേരിയും ക്ളിമ്മീസും ഏതു വിഭാഗത്തില്‍പ്പെടും?! ജീവിതത്തിന്റെ മുക്കാല്‍പങ്കും കടലിലെ വെയിലും കടലിന്റെ ചൂരും ഏറ്റ് നിത്യവൃത്തിക്കായി ജോലിചെയ്യുന്ന സമൂഹത്തിന്റെ നിറം ഒരിക്കലും, ചാരുകസേരയില്‍ ഇരുന്നു മുറുക്കിത്തുപ്പിയവന്റെ പിന്മുറക്കാര്‍ക്ക് ലഭിക്കില്ല! ഇനി, ഇവര്‍ ചെയ്യുന്ന തൊഴിലാണ് പ്രശ്നമെങ്കില്‍, ഇവരിലൂടെയാണ് ക്രിസ്തീയതയെന്ന സത്യം ലോകത്തിനുമുന്നില്‍ അവതരിക്കപ്പെട്ടത്! നാം മുന്‍പു മനസ്സിലാക്കിയതുപോലെ, ക്രിസ്തുവിന്റെ നാലു പ്രഥമശിഷ്യന്മാര്‍ മുക്കുവന്മാരായിരുന്നു എന്നതു മാത്രമല്ല, താത്ക്കാലികമായി മറച്ചുവയ്ക്കെണ്ടിയിരുന്ന ക്രിസ്തുവിന്റെ രഹസ്യങ്ങള്‍ മുന്‍കൂട്ടി വെളിപ്പെടുത്തിയത് ഇവരിലെ മൂവരോടായിരുന്നു. ഇതിനുമപ്പുറം, ഇവരില്‍ ഒരുവനായിരുന്നു സഭയുടെ തലവന്‍! ഈ സഭയുടെ മൂന്നു നേതൃസ്തംഭങ്ങള്‍ ആരായിരുന്നുവെന്ന വെളിപ്പെടുത്തല്‍ പൗലോസ് അപ്പസ്തോലന്റെ ഭാഷ്യത്തില്‍ ശ്രദ്ധിക്കുക: "നേതൃസ്തംഭങ്ങളായി ഗണിക്കപ്പെട്ടിരുന്ന യാക്കോബും കേപ്പായും യോഹന്നാനും ദൈവത്തിന്റെ കൃപ എനിക്കു ലഭിച്ചിരിക്കുന്നുവെന്ന് കണ്ട് തങ്ങളുടെ കൂട്ടായ്മയുടെ വലത്തുകരം എനിക്കും ബാര്‍ണ ബാസിനും നീട്ടിത്തന്നു. അങ്ങനെ വിജാതീയരുടെ അടുത്തേക്ക് ഞങ്ങളും പരിച്‌ഛേദിതരുടെ അടുത്തേക്ക് അവരും പോകാന്‍ തീരുമാനമായി"(ഗലാ: 2; 9). ഈ നേതൃസ്തംഭങ്ങളില്‍ ഒരാളെപ്പോലും മുക്കുവന്മാരല്ലാത്തവരായി പരിഗണിക്കാന്‍ കഴിയില്ല! എന്നിട്ടും എന്തിനാണ് സുറിയാനി മാടമ്പികള്‍ക്ക് മുക്കുവന്മാരോടുള്ള ഈ അവജ്ഞ!?
സുറിയാനികളുടെമേല്‍ ആവരണമായി നിലകൊള്ളുന്ന ഇസ്മായില്‍ പരമ്പരയുടെ സ്വാധീനമാണ് ഈ അവജ്ഞയുടെ ആധാരം! ലത്തീന്‍ കത്തോലിക്കരില്‍ സകലരും യഹൂദപാരമ്പര്യമുള്ളവരാണ്. എന്നാല്‍, സുറിയാനികളില്‍ പലരും തങ്ങളുടെ യഹൂദപാരമ്പര്യം ഇസ്മായിലിന്റെയും ഏസാവിന്റെയും പാരമ്പര്യത്തിന് അടിയറവച്ചു! ഇന്നിവര്‍ തങ്ങളുടെ യഥാര്‍ത്ഥ പൈതൃകം ഉപേക്ഷിച്ചവരും വിജാതിയതയുടെ പാരമ്പര്യം പൈതൃകമായി ഏറ്റെടുത്തവരുമാണ്. വിജാതിയ ആചാരാനുഷ്ഠാനങ്ങളോടുള്ള ഇവരുടെ അടങ്ങാത്ത അഭിനിവേശവും ഇക്കാരണത്താലാണ്!
മത്സ്യങ്ങളെ പിടിക്കാത്ത സുറിയാനികള്‍!
ഒരു പരല്‍മീനിനെയെങ്കിലും ഇന്നുവരെ പിടിക്കാന്‍ സുറിയാനികള്‍ക്ക് സാധിച്ചിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ചാരുകരകളില്‍ ഇരുന്നു നീട്ടിത്തുപ്പിയ ഈ സമൂഹം തങ്ങളുടെ പറമ്പില്‍ പണിയെടുത്തവരെ പുതുക്രിസ്ത്യാനി എന്നപേരില്‍ കുടികിടപ്പുകാരാക്കി! ഇത് എവിടെനിന്നു ലഭിച്ച പാരമ്പര്യമാണ്? ആരെയെങ്കിലും സുവിശേഷം അറിയിക്കാത്ത നിങ്ങളെ ക്രിസ്തീയതയുടെ ഭാഗമാക്കാന്‍ കഴിയുമോ? കേരളത്തിലും ഇന്ത്യയില്‍ ആകമാനവും കടന്നുവന്ന്, അദ്ധ്വാനിക്കുന്നവരെയും ഭാരംവഹിക്കുന്നവരെയും ആശ്വസിപ്പിച്ചത് പോര്‍ച്ചുഗീസ് മിഷനറിമാര്‍ ആയിരുന്നു. അവര്‍ സകലരെയും സുവിശേഷം അറിയിച്ചു സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ ചേര്‍ത്തപ്പോള്‍, അവരില്‍നിന്നു കിട്ടിയ പാല്‍പ്പൊടിയും ഗോതമ്പും ആസ്വദിക്കാന്‍ സുറിയാനികള്‍ ഉണ്ടായിരുന്നു. ചാമാക്കഞ്ഞി കുടിക്കുന്നവിധം ദാരിദ്ര്യത്തില്‍ അകപ്പെട്ടപ്പോഴായിരുന്നു അത്! സുറിയാനികള്‍ മീന്‍പിടിച്ചില്ല എന്നതിന്റെ ഒരു തെളിവുകൂടി ഇവിടെ വ്യക്തമാക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലാകമാനം ബാധിച്ച ജാതിവ്യസ്തയുടെ സ്വാധീനം കേരളത്തെയും ബാധിച്ച ഒരു കാലമുണ്ടായിരുന്നു. അന്ന് ഈഴവര്‍ പരിത്യജിക്കപ്പെട്ടു. ഇവരുടെ നവോത്ഥാനത്തിനായി ഉണര്‍ന്നെണീറ്റ വ്യക്തിയായിരുന്നു ശ്രീ നാരായണഗുരു(ഈഴവരുടെ ഗുരു). ഈ മനുഷ്യന്‍ സുറിയാനി നേതാക്കാന്മാരുടെ മുന്നില്‍ ഒരു അപേക്ഷയുമായി വന്നു. തങ്ങളെ ക്രിസ്തുമതത്തില്‍ ചേര്‍ക്കണമെന്ന അപേക്ഷയായിരുന്നു അത്. ഈ അപേക്ഷയെ തള്ളിക്കളയാന്‍ സുറിയാനി മാടമ്പിമാര്‍ ഉയര്‍ത്തിയവാദം ഇന്നും പ്രസക്തമാണ്. തങ്ങള്‍ 'നമ്പൂരിമാരുടെ' പിന്മുറയായതുകൊണ്ട് ഈ അപേക്ഷ സ്വീകരിക്കാന്‍ തയ്യാറല്ല എന്ന പൈശാചിക അറിയിപ്പാണ് ഇവരില്‍നിന്നുണ്ടായത്. കേരളത്തിലെ ഇരുപത്തിനാലു ശതമാനം വരുന്ന ഈ മത്സ്യങ്ങള്‍ വലയില്‍ കയറാന്‍ തയ്യാറായി വന്നപ്പോള്‍, വല പിന്‍വലിച്ചവരാണ് ഈ അധാര്‍മ്മിക സംഘം! ഇന്ന് ഇവര്‍ വിളിച്ചുപറയുന്ന ഒന്നിലും സത്യത്തിന്റെ അംശംപോലുമില്ല. ഇവര്‍ ഇന്ന് ലത്തീന്‍ സമൂഹത്തോട് പുലര്‍ത്തുന്ന അവഗണനയുടെ മൂലകാരണം ഇസ്മായില്‍ സന്തതികളുടെ നശീകരണ ഭാവത്തിന്റെ സ്വാധീനമാണ്! ഇന്ത്യയില്‍ ക്രിസ്തീയത വേരുപിടിക്കാത്തതിന്റെ കാരണവും ഇവര്‍ത്തന്നെ! യൂറോപ്പിലും മറ്റു വിദേശരാജ്യങ്ങളിലും ജീവിക്കുന്ന ദൈവമക്കളെ തങ്ങളുടെ പൈശാചികതയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍, 'സീറോമലബാര്‍' രൂപതകള്‍ സ്ഥാപിക്കലാണ് ഇവരുടെ ഇന്നത്തെ മുഖ്യ അജണ്ട!
യൂറോപ്പിലെ മിഷനറിമാര്‍ ഇന്ത്യയില്‍ വന്നതിനെക്കുറിച്ച് സുറിയാനി തീവ്രവാദികള്‍ നടത്തുന്ന നെറികെട്ട പ്രചാരണങ്ങള്‍ നാം കാണാതെപോകരുത്. പറങ്കികള്‍ എന്ന് നിങ്ങള്‍ ആക്ഷേപിക്കുന്ന സമൂഹം നല്‍കിയതാണ് നിങ്ങള്‍ ഇന്ന് അനുഭവിക്കുന്ന സൗകര്യങ്ങളെല്ലാം. ഉടുതുണിക്ക് മറുതുണിയില്ലാതിരുന്ന ഒരു സമൂഹത്തെയാണ് പോര്‍ച്ചുഗീസ് മിഷനറിമാര്‍ പടുത്തുയര്‍ത്തിയത്. ഇവര്‍ നിര്‍മ്മിച്ച പള്ളികളും പള്ളിക്കൂടങ്ങളും എങ്ങനെയാണ് സുറിയാനി മാടമ്പികളുടെ കരങ്ങളില്‍ എത്തിച്ചേര്‍ന്നത്? ലാറ്റിന്‍ കത്തോലിക്കാസഭ ഔദാര്യമായി നല്‍കാത്ത പള്ളികളുടെയും പള്ളിക്കൂടങ്ങളുടെയും കണക്ക് സത്യസന്ധമായി പ്രസിദ്ധീകരിക്കാന്‍ സുറിയാനികള്‍ക്ക് സാധിക്കുമോ? ദൈവത്തിന്റെ വചനം പ്രചരിപ്പിക്കാന്‍ കത്തോലിക്കാസഭ ഇന്ത്യയില്‍ വന്നില്ലായിരുന്നെങ്കില്‍, വാവരുസ്വാമിയോടൊപ്പം സുറിയാനികളുടെ ഒരു സ്വാമികൂടി ശബരിമലയില്‍ പ്രതിഷ്ഠിക്കപ്പെടുമായിരുന്നു. സുറിയാനികളുടെ ചുവടുപിടിച്ച് അധഃപതിച്ചുപോയ അര്‍ത്തുങ്കല്‍ ലാറ്റിന്‍ പള്ളിയെയും മറ്റിതര പൈശാചിക ആലയങ്ങളെയും മനോവ വിസ്മരിക്കുന്നില്ല. എന്നാല്‍, ക്രിസ്തീയത പ്രചരിപ്പിക്കാന്‍ തയ്യാറായത് സിറിയയില്‍ നിന്നുവന്ന ഇസ്മായില്‍ വംശജരല്ല; മറിച്ച് പോര്‍ച്ചുഗീസില്‍നിന്നുവന്ന സത്യക്രിസ്ത്യാനികളായിരുന്നു എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിക്കാന്‍ പാടില്ല. തീരദേശങ്ങളില്‍ ഇന്ന് ജീവിക്കുന്ന ധീരന്മാരായ ക്രിസ്ത്യാനികളെ സംഭാവനചെയ്തത് പോര്‍ച്ചുഗീസില്‍നിന്നു കടന്നുവന്ന നിസ്വാര്‍ത്ഥരും സത്യവിശ്വാസികളുമായ ക്രിസ്ത്യന്‍ മിഷനറിമാരാണ്! ഇവരാണ് മനുഷ്യരെ പിടിക്കുന്ന മീന്‍പിടുത്തക്കാരെ ലോകത്തിനു നല്‍കിയത്!
ഇവര്‍ എടുത്തുചാട്ടക്കാരാണ്. കാരണം, എടുത്തുചാട്ടക്കാരനായിരുന്ന പത്രോസിന്റെ പിന്‍ഗാമികളില്‍ ഈ ശൈലി സ്വാഭാവികമാണ്! പത്രോസ് എന്ന എടുത്തുചാട്ടക്കാരനെ ക്രിസ്ത്യാനികള്‍ അറിഞ്ഞിരിക്കണം. നമുക്കറിയാവുന്ന പത്രോസ് എന്നുമുതലാണ് എടുത്തുചാട്ടക്കാരനായത്? മുന്‍പ് ഈ മനുഷ്യന്റെ സ്വഭാവം എന്തുമായിക്കൊള്ളട്ടെ; എന്നാല്‍, നാമറിയുന്ന പത്രോസിന്റെ എടുത്തുചാട്ടങ്ങള്‍ നമുക്ക് പരിശോധിക്കാം! ഈ അപ്പസ്തോലന്റെ ആദ്യത്തെ എടുത്തുചാട്ടം യേഹ്ശുവായെ അനുഗമിക്കാനെടുത്ത തീരുമാനമായിരുന്നു. യേ ഹ്ശുവായുടെ വിളിയോട് പത്രോസ് എന്ന ശിമയോനും അവന്റെ സഹോദരനായ അന്ത്രയോസും പ്രതികരിച്ചത് ഇങ്ങനെയാണ്: "തത്ക്ഷണം അവര്‍ വലകളുപേക്ഷിച്ച് അവനെ അനുഗമിച്ചു"(മത്താ: 4; 20). ഇതാണ് പത്രോസ് എന്ന ശിമയോന്റെ ആദ്യത്തെ എടുത്തുചാട്ടമായി ബൈബിളില്‍ വായിക്കുന്നത്. പിന്നെയും എടുത്തുചാട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുപ്രധാനമായ മറ്റൊരു എടുത്തുചാട്ടത്തെ സംബന്ധിച്ച് ബൈബിള്‍ ഇപ്രകാരമാണ് നമുക്കു സാക്ഷ്യം നല്‍കുന്നത്: "യേഹ്ശുവാ കേസറിയാഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ ഏലിയാ എന്നും വേറെ ചിലര്‍ ജറെമിയാ അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു"(മത്താ: 16; 13, 14). ഇതായിരുന്നു ശിഷ്യന്മാരുടെ പൊതുവേയുള്ള അഭിപ്രായം. ഇതിനു ന്യായീകരണവും ഉണ്ടായിരുന്നു! എന്തെന്നാല്‍, യേഹ്ശുവായില്‍ കണ്ട അടയാളങ്ങള്‍ മുന്‍കാല പ്രവാചകന്മാരോടു ചേര്‍ന്നു നില്‍ക്കുന്നതു തന്നെയാണ്.
എന്നാല്‍, അതിനുമപ്പുറം ക്രിസ്തുവിനു മറ്റൊരു മേല്‍വിലാസമുണ്ട്. അതിനെക്കുറിച്ച് ശിഷ്യന്മാര്‍ക്കുള്ള അവബോധം പരിശോധിക്കേണ്ടിയിരുന്നു. തുടര്‍ന്നുള്ള വചനം നോക്കുക: "അവന്‍ അവരോടു ചോദിച്ചു: എന്നാല്‍ ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്?"(മത്താ: 16; 15). തന്നോടൊപ്പമുള്ള ശിഷ്യന്മാര്‍ക്ക് തന്നെക്കുറിച്ചുള്ള ചിന്താഗതി അവരുടെ അധരങ്ങളില്‍നിന്നുതന്നെ കേള്‍ക്കേണ്ടത്തിനാണ് യേഹ്ശുവാ ചോദ്യം ഉയര്‍ത്തിയത്. എന്നാല്‍, അവിടുത്തെ ശിഷ്യന്മാരില്‍ ആരും പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ, മുക്കുവപ്രമുഖനായ പത്രോസ് ഇപ്രകാരം പ്രഖ്യാപിച്ചു: "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്"(മത്താ: 16; 16). ക്രിസ്തുവെന്ന പദംകൊണ്ട് ഉദ്ദേശിക്കുന്നത് മ്ശിഹാ അഥവാ അഭിഷിക്തന്‍ എന്ന അര്‍ത്ഥമാണ്! ശിമയോന്‍ എന്ന പത്രോസിന്റെ ഈ പ്രഖ്യാപനം സ്വര്‍ഗ്ഗം അംഗീകരിച്ചു എന്നതിന്റെ തെളിവായി, സ്വര്‍ഗ്ഗത്തില്‍നിന്നുള്ള ആജ്ഞ മാത്രം മുഖവിലയ്ക്കെടുക്കുന്ന യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "യോനായുടെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്. ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും"(മത്താ: 16; 17-19).
പത്രോസിന്റെ വിശ്വാസസത്യങ്ങളില്‍നിന്നു വ്യതിചലിച്ചു മുന്നോട്ടുപോകുന്നവര്‍ കെട്ടിക്കൊണ്ടിരിക്കുന്ന കെട്ടുകളുടെ ആധികാരികതയല്ല ഇവിടെ ചര്‍ച്ചചെയ്യുന്നത്. ആയതിനാല്‍, ആ വിഷയത്തിലേക്ക് ഈ ലേഖനം പ്രവേശിക്കുന്നില്ല. മുക്കുവനായ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തിലെ നിഷ്കളങ്കത പരിഗണിച്ചുകൊണ്ട്, യേഹ്ശുവാ അവനു ചില അധികാരങ്ങള്‍ നല്‍കി. ഇത് ഒരു മുക്കുവന്റെ നിഷ്ക്കളങ്കതയില്‍നിന്നുള്ള എടുത്തുചാട്ടത്തിനു യേ ഹ്ശുവായുടെ സന്നിധിയില്‍നിന്നുള്ള അംഗീകാരമായിരുന്നു! പത്രോസിന്റെ എടുത്തുചാട്ടം ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. യേഹ്ശുവാ ശത്രുകരങ്ങളില്‍ ഏല്പിക്കപ്പെടും എന്ന സ്ഥിതി വന്നപ്പോള്‍ പത്രോസിന്റെ പ്രതികരണം എന്തായിരുന്നുവെന്നു നോക്കുക: "യേഹ്ശുവായോടുകൂടെ ഉണ്ടായിരുന്നവരില്‍ ഒരുവന്‍ കൈ നീട്ടി, വാള്‍ ഊരി പ്രധാന പുരോഹിതന്റെ സേവകനെ വെട്ടി, അവന്റെ ചെവി ഛേദിച്ചുകളഞ്ഞു"(മത്താ: 26; 51). ഇത് പത്രോസിന്റെ മറ്റൊരു എടുത്തുചാട്ടമായിരുന്നു. എന്നാല്‍, ഈ എടുത്തുചാട്ടങ്ങള്‍ക്കെല്ലാം ഒരു ആത്മാര്‍ത്ഥതയുടെ ഭാവമുണ്ട്. ഇതുതന്നെയാണ് ഈ മുക്കുവപ്രമുഖനു ലഭിച്ച സ്വീകാര്യതയും! മുക്കുവനെ ജാതിവ്യവസ്ഥയുടെ ഭാഗമാക്കിയത് ഇന്ത്യയിലെ പൈശാചിക സംസ്ക്കാരമാണ്. ഈ നികൃഷ്ട സംസ്കാരം ഒന്നുകൊണ്ടുമാത്രമാണ് തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ജാതി നിശ്ചയിക്കപ്പെട്ടത്!
തോമാശ്ലീഹായ്ക്ക് അധികകാലം തന്റെ ദൗത്യത്തില്‍ മുന്നേറാന്‍ കഴിഞ്ഞില്ലെങ്കിലും, ഈ കുറവ് പരിഹരിക്കാന്‍ ദൈവം അയച്ച അവിടുത്തെ ശുശ്രൂഷകരായിരുന്നു 'പോര്‍ച്ചുഗീസ് മിഷ്നറിമാര്‍'! ഇവരുടെ ത്യാഗോജ്ജലമായ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് ഇന്നു കാണുന്ന തീരദേശം! സുറിയാനികളുടെ മാടമ്പി സ്വഭാവംമൂലം പരിത്യജിക്കപ്പെട്ട ഒരു യഹൂദസമൂഹത്തെ രക്ഷയുടെ മാര്‍ഗ്ഗത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത് പോര്‍ച്ചുഗീസുകാരായ വൈദീകരാണ്! കേരളത്തിലും ഗോവയിലും മാത്രമല്ല ഇവര്‍ തങ്ങളുടെ ത്യാഗോജ്ജലമായ ശുശ്രൂഷകള്‍ നിറവേറ്റിയിട്ടുല്ലത്. ലോകത്തിലെ ഓരോ തീരദേശങ്ങളിലും സന്ദര്‍ശിച്ച്, അവിടെ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഓരോ യഹൂദനെയും കണ്ടെത്തി, അവരെ തങ്ങളുടെ രക്ഷ അറിയിച്ചു! ഇക്കാലമത്രയും, കോളാമ്പിയില്‍ തുപ്പി നാട്ടുകലകള്‍ ആസ്വദിച്ചു ജീവിച്ച സുറിയാനികള്‍, ക്രിസ്തീയതയുടെ പ്രചരണത്തെ തങ്ങളാലാവും വിധം തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു!
ലോകം മുഴുവനിലുമുള്ള മുക്കുവന്മാര്‍ എങ്ങനെയാണ് ക്രിസ്തീയതയുടെ ഭാഗമായതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പോര്‍ച്ചുഗീസ് മിഷ്ണറിമാര്‍ കൊളുത്തിയ ദീപം, തങ്ങളുടെ സഹോദരന്മാരിലേക്ക് പകരാന്‍, ഈ നിഷ്ക്കളങ്ക യഹൂദര്‍ തയ്യാറായതുകൊണ്ടാണ് തീരദേശം ക്രിസ്തീയവത്ക്കരിക്കപ്പെട്ടത്. ക്രിസ്ത്യാനികളല്ലാത്ത, മുക്കുവന്മാര്‍ എവിടെയെങ്കിലുമുണ്ടെങ്കില്‍ അത് രണ്ടു കാരണങ്ങള്‍ക്കൊണ്ടാണ്. പോര്‍ച്ചുഗീസുകാര്‍ക്കു കടന്നുചെല്ലാന്‍ കഴിയാത്ത തീരങ്ങളില്‍ സാത്താന്യ ആരാധനയില്‍ ചിലര്‍ തുടരുന്നു എന്നതാണ് ഒന്നാമത്തെ കാരണം. മറ്റൊരു കാരണം, സത്യത്തില്‍നിന്നു വ്യതിചലിച്ച്, അന്യദൈവങ്ങളിലേക്കു തിരിഞ്ഞുപോയ ശപിക്കപ്പെട്ട ജനത പുനര്‍ജ്ജീവിച്ചു എന്നതാണ്! കേരളത്തിലെ തീരദേശങ്ങളില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്ന ഓരോ വിജാതിയനും, സത്യത്തില്‍നിന്നു വ്യതിചലിച്ചുപോയ ശപിക്കപ്പെട്ടവരുടെ തലമുറയുടെ കണ്ണികളാണ്!
ഇനി നമുക്കു പ്രധാന വിഷയത്തിലേക്കു പ്രവേശിക്കാം. കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളാണ് ഇന്ത്യയിലുള്ളത്. ഇവര്‍ ഏകോദരസഹോദരങ്ങളെപ്പോലെയാണോ ഇന്നുവരെ നിലകൊണ്ടിട്ടുള്ളത്? ഒരിക്കലും അല്ലെന്നുള്ളതിന്റെ നേര്‍സാക്ഷ്യമാണ് നാമിവിടെ ചര്‍ച്ചചെയ്തത്. സുറിയാനി പശ്ചാത്തലമുള്ള സഭകള്‍ ഒന്നുംതന്നെ ലത്തീന്‍ റീത്തിലെ വിശ്വാസികളെ, അവരുടെ വേദനകളില്‍ പിന്തുണച്ചിട്ടില്ല. ഇവരെ അധഃകൃതരായി കണ്ടു മാറ്റിനിര്‍ത്താന്‍ മാത്രമേ സുറിയാനികള്‍ ഇന്നുവരെ ശ്രമിച്ചിട്ടുള്ളൂ. 'കടല്‍ക്കൊല' എന്നപേരില്‍ മാധ്യമങ്ങള്‍ ആഘോഷമാക്കിയ സംഭവത്തില്‍പ്പോലും ലത്തീന്‍ സമൂഹത്തിന്റെ വേദനകളില്‍ പങ്കുചേരാന്‍ തയ്യാറാകാത്ത രണ്ടു സമൂഹങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നു. 'കടല്‍ക്കൊലയെ' സംബന്ധിച്ചു വേറിട്ട അഭിപ്രായം മനോവയ്ക്കുണ്ടെങ്കിലും, സഭകളുടെ കഭാഗത്തുനിന്നുള്ള പരാമര്‍ശങ്ങള്‍ ലോകം ശ്രദ്ധിക്കാറുണ്ട്. ഇവിടെ നാം പ്രധാനമായും ചിന്തിക്കേണ്ട ഒരു വിഷയം മനോവ ചൂണ്ടിക്കാണിക്കാം. കത്തോലിക്കാസഭ എത്ര റീത്തുകളെ ഉള്‍ക്കൊണ്ടാലും ഓരോ റീത്തുകളും ഒരേ ശരീരത്തിലെ വ്യത്യസ്തമായ അവയവങ്ങളാണ്. ഏത് അവയവത്തിനു വേദനിച്ചാലും, ഈ വേദന മറ്റ് അവയവങ്ങളെ വേദനിപ്പിക്കുന്നില്ലെങ്കില്‍, ഈ അവയവങ്ങള്‍ ഒരു ശരീരത്തിന്റെ ഭാഗമായി കരുതാന്‍ സാധിക്കില്ല. ലത്തീന്‍ സമൂഹത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാലികളുടെ വേദന സ്വന്തം വേദനയായി ഏറ്റെടുക്കാന്‍ സീറോമലബാര്‍ സഭയ്ക്കോ സീറോമലങ്കര സഭയ്ക്കോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നുവെങ്കില്‍, ലത്തീന്‍ റീത്തിലെ സഹോദരങ്ങള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയോ, മൃതരായവരുടെ ശരീരങ്ങള്‍ അസ്ഥികള്‍ മാത്രമായി കടലിലൂടെ ഒഴുകുകയോ ചെയ്യുമ്പോള്‍, തങ്ങളുടെ ദൈവാലയങ്ങളില്‍ ആഘോഷമായ തിരുനാളുകള്‍ കൊണ്ടാടുമായിരുന്നില്ല!
ഇത് ക്രൈസ്തവസഭകളോ?!
നാണമില്ലാത്തവന്റെ ആസനത്തില്‍ കിളിര്‍ത്ത ആലുപോലെ ചില ക്രൈസ്തവസഭകളുണ്ട്. കേരളത്തിലെ ക്രൈസ്തവസഭകളില്‍ ഏറ്റവും പ്രബലമായ സഭകളില്‍ ഒന്നുതന്നെയാണ് ലത്തീന്‍ സമൂഹം! ഈ സമൂഹത്തിലെ മുക്കുവന്മാരാണ് കടലില്‍പ്പോയിട്ടു മടങ്ങിവരാത്തത്. ഇവരില്‍ പലരുടെയും മൃതശരീരങ്ങള്‍ കടലില്‍ ഒഴുകുകയാണ്. കരയിലെത്തിക്കാന്‍ സാധിച്ചിട്ടുള്ള ശരീരങ്ങള്‍ ആരുടേതാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ഉറ്റവരുടെയും ഉടയവരുടെയും തിരിച്ചുവരവിനായി പ്രാര്‍ത്ഥനയോടെ കരയില്‍ കഴിയുന്ന മനുഷ്യരുണ്ട്. ദുരന്തങ്ങള്‍ വരുമ്പോള്‍, ജാതിയോ മതമോ നോക്കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെയാണ് മനുഷ്യത്വപരമായ സേവനങ്ങളായി പരിഗണിക്കുന്നത്. എന്നാല്‍, ഇത് ലത്തീന്‍ സമൂഹത്തിന്റെയോ തീരദേശത്തു ജീവിക്കുന്ന ഒരുവിഭാഗം ജനങ്ങളുടെയോ മാത്രം വേദനയായി ലോകമിന്നു വീക്ഷിക്കുന്നു.
ലോകം മാത്രമല്ല, ക്രിസ്ത്യാനികള്‍ എന്നു പറയപ്പെടുന്നവര്‍പ്പോലും ഇവരുടെ വേദന കാണുന്നില്ല. കത്തോലിക്കാസഭയിലെ ഇതര റീത്തുകളോ, മറ്റു ക്രൈസ്തവസഭകളോ ഈ ദുരന്തത്തെ തങ്ങളുടെ ഭവനത്തില്‍ സംഭവിച്ച ദുരന്തമായി കാണുന്നില്ല എന്നതും ഗൗരവമായി ചിന്തിക്കണം. ഇന്ന് നാടെങ്ങും ആഘോഷത്തിലാണ്. കത്തോലിക്കാസഭയും മറ്റിതര സഭകളും തിരുന്നാളുകള്‍ ആഘോച്ചുകൊണ്ടിരിക്കുന്നു! ചേര്‍പ്പുങ്കല്‍ പള്ളിയിലെ തിരുന്നാള്‍ മഹാമഹത്തിന് കൊഴുപ്പെകുന്നത് 'വിധു പ്രതാപിന്റെ' ഗാനമേളയാണ്! ഇത്രമാത്രം അധഃപതിച്ചുപോയോ ക്രൈസ്തവ സമൂഹങ്ങള്‍? തങ്ങളുടെ സഹോദരങ്ങളുടെ മൃതദേഹങ്ങളല്ലേ അറബിക്കടലിലൂടെ ഒഴുകിനടക്കുന്നത്? തങ്ങളുടെ പ്രിയപ്പെട്ടവരെപ്രതി കണ്ണീരൊഴുക്കുന്ന അമ്മമാരെയും സഹോദരിമാരെയും കാണാതെ, തിരുന്നാള്‍ മഹാമഹങ്ങള്‍ കൊണ്ടാടുമ്പോള്‍ അവിടെ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് ആരും കരുതരുത്!
ലത്തീന്‍ സമൂഹത്തെ ഒറ്റപ്പെടുത്താന്‍ എല്ലാ സഭകളും എന്നും നിലകൊണ്ടിട്ടുണ്ട്. എന്നാല്‍, ആപത്തുവരുമ്പോള്‍, ഇത്രത്തോളം പ്രതികാര ശൈലി സ്വീകരിക്കുന്നത് പൈശാചിക നടപടിയാണ്. ഇവിടെ ഒരുകാര്യം ഗൗരവത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. ക്രിസ്തീയ സമൂഹങ്ങള്‍ മാത്രമല്ല, രാജ്യത്തിന്റെ ഭരണകൂടങ്ങളും ഇവരെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്? ക്രിസ്തീയത ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരേയൊരു അപ്പസ്തോലികസഭ ലത്തീന്‍ സമൂഹം മാത്രമാണെന്നതാണോ ഇവര്‍ക്കു ലഭിക്കുന്ന അവഗണനയ്ക്ക് ആധാരം? പെന്തക്കോസ്ത് സമൂഹങ്ങള്‍ നടത്തുന്ന സുവിശേഷ പ്രചരണത്തെ പരിഗണിക്കാതെയല്ല ഈ ചോദ്യം മനോവ ഉയര്‍ത്തുന്നത്. എന്നാല്‍, പ്രൊട്ടസ്റ്റന്റ് സമൂഹങ്ങള്‍ ഉടലെടുക്കുന്നതിനു മുന്‍പുതന്നെ ഇന്ത്യയില്‍ വ്യാപകമായി സുവിശേഷം പ്രചരിപ്പിച്ച സമൂഹമാണ് ലത്തീന്‍ സമൂഹം! ഇക്കാരണത്താല്‍ത്തന്നെ, ലത്തീന്‍ സമൂഹത്തെ പിശാചും അവന്റെ സംവീധാനങ്ങളും ഇന്ത്യയില്‍ പീഡിപ്പിച്ചിട്ടുണ്ട്. ലാത്തൂരില്‍ ഭൂകമ്പം ഉണ്ടായപ്പോഴും ഇന്ത്യയിലെ മറ്റു മേഖലകളില്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോഴും സ്വീകരിച്ച ജാഗ്രത ഒരിക്കലും ലത്തീന്‍ സമൂഹങ്ങളുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടില്ല. ഭരണകൂടങ്ങള്‍ മാത്രമല്ല ഈ സമൂഹത്തെ അവഹേളിച്ചിട്ടുള്ളത്.
കേരളത്തിലെ തീരദേശത്ത് ഇത്രത്തോളം ദാരുണമായ അവസ്ഥ നിലനില്‍ക്കുമ്പോള്‍, കേരളത്തിലെ സാംസ്ക്കാരികതയുടെ കുത്തക അവകാശപ്പെടുന്ന ചില സാംസ്കാരിക അശ്രീകരങ്ങള്‍ തലസ്ഥാനത്ത് അഴിഞ്ഞാടി! തങ്ങളുടെ നഗ്നത ലോകം കാണട്ടെ എന്ന പ്രഖ്യാപനത്തോടെ ചില തെരുവുവേശ്യകള്‍ അഴിഞ്ഞാടിയത് നാം കണ്ടു. മലപ്പുറത്തും തിരുവനന്തപുരത്തും മ്ലേച്ഛത പ്രദര്‍ശിപ്പിക്കാന്‍ തയ്യാറായവര്‍ക്ക് പിന്തുണയുമായി ചില 'ബുദ്ധിജീവികള്‍' (ബുദ്ധിഹീനര്‍) രംഗത്തുവന്നതും നാം കണ്ടു. ചാനലുകളില്‍ നിറഞ്ഞുനില്‍ക്കാന്‍ പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ചിന്ത ജെറോമിനെപ്പോലെയുള്ളവരുടെ ജല്പനങ്ങളും നാം കണ്ടുകഴിഞ്ഞു! സഭകളും ലോകവും ഒരേ ചേരിയില്‍ നിലകൊള്ളുമ്പോഴാണ് ചിന്തയെപ്പോലെയുള്ള അശ്രീകരങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്! ഇവളെപ്പോലെയുള്ളവര്‍ ആഹ്ലാദനൃത്തം ചവിട്ടുന്നതിനെ അതിശയോക്തിയെടെ മനോവ കാണുന്നില്ല. എന്നാല്‍, ഭരണകൂടങ്ങള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനെ ഗൗരവത്തോടെ കാണാതിരിക്കാന്‍ മനോവയ്ക്കാവില്ല!
സര്‍ക്കാരുകളും സാംസ്ക്കാരികതയുടെ വക്താക്കളും കാണിക്കുന്ന അവഗണനകളെ സംബന്ധിച്ചുള്ള വിശകലനം അടുത്ത ഉപശീര്‍ഷകത്തിലേക്ക് മാറ്റിവച്ചുകൊണ്ട്, ക്രിസ്തീയ സഭകള്‍ സൂക്ഷിക്കുന്ന ദുരൂഹമായ നിസംഗതയെ പരിശോധിക്കാം. ഇന്ന് കടലില്‍ ഒഴുകിനടക്കുന്ന മൃതദേഹങ്ങള്‍ സഭകളെ സംബന്ധിച്ചു വേദനയുളവാക്കുന്നതല്ല എന്നതിനുള്ള സ്ഥിരീകരണം നാം കണ്ടുകൊണ്ടിരിക്കുകയാണ്. തിരുന്നാള്‍ ആഘോഷങ്ങളെ മാത്രമല്ല ഇവിടെ മനോവ ഉദ്ദേശിക്കുന്നത്. ലത്തീന്‍ സമൂഹം മാത്രം നേരിട്ട ദുരന്തമായി 'ഓഖി' ചുഴലിക്കാറ്റിനെ കാണുന്നത് ക്രിസ്ത്യാനികള്‍ക്ക് മുഴുവന്‍ അപമാനമാണ്! എന്നാല്‍, ഇതിനേക്കാള്‍ കൂടുതല്‍ ദ്രോഹം മത്സ്യത്തൊഴിലാളികളോട് ലത്തീന്‍സഭ ചെയ്തിട്ടുണ്ട്. ആദ്ധ്യാത്മികതയില്‍ ഇവരെ വളര്‍ത്തിയെടുത്ത ലത്തീന്‍സഭയുടെ ഭാഗത്തുനിന്നു വന്ന വീഴ്ചയെയാണ് മനോവ ഇവിടെ ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ടര കിലോമീറ്റര്‍ ദൂരത്തായി സ്ഥിതിചെയ്യുന്ന ക്രൈസ്തവ ആരാധനാലയമാണ് വെട്ടുകാട് പള്ളി. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ് വെട്ടുകാട്. ഭരതത്തിന്റെ രണ്ടാം അപ്പോസ്തലന്‍ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ പാദസ്പര്‍ശനത്താല്‍ അനുഗൃഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് വിശ്വസിക്കപ്പെടുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്നു നാം അറിഞ്ഞിരിക്കണം. ലത്തീന്‍ സമൂഹത്തെ പൈശാചികതയില്‍ കെട്ടിയിടുന്ന ഒരു ആരാധനാലയമാണ് ഇത്!
മത്സ്യബന്ധനം ഉപജീവനമായി സ്വീകരിച്ചിരിക്കുന്ന മനുഷ്യര്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവരല്ല. ചെറിയ പ്രായത്തില്‍ത്താനെ നിത്യവൃത്തിക്കായി കടലിനോടു മല്ലടിക്കുന്ന ഇവരാണ് ലോകത്തിന് സമീകൃത ആഹാരം പ്രദാനംചെയ്യുന്നത്. ഇവര്‍ തങ്ങളുടെ ജീവനോപാധിയായി മത്സ്യബന്ധനം സ്വീകരിച്ചതുകൊണ്ട്, കരയില്‍ ജീവിക്കുന്നവര്‍ എല്ലാത്തരത്തിലും സമ്പന്നരായി. ഇവര്‍ പിടിക്കുന്ന മീനിന്റെ വില നിശ്ചയിക്കുന്നതുപോലും, കരയില്‍ ഹാന്‍ഡ് ബാഗുമായി നില്‍ക്കുന്നവരാണ്. മത്സ്യത്തൊഴിലാളി സമൂഹം അനുഭവിക്കുന്ന ഭൗതീകമായ ചൂഷണത്തെക്കാള്‍ വലിയ ചൂഷണമാണ് ഇന്ന് ആത്മീയമായി അരങ്ങേറുന്നത്. വെട്ടുകാട് പള്ളി ഒരു ഉദാഹരണം മാത്രമാണെങ്കില്‍, കേരളത്തിന്റെ തീരദേശങ്ങളിലുള്ള ഓരോ പള്ളികളും ഇവരെ ചൂഷണംചെയ്ത് ഉപജീവനം കഴിക്കുന്നവരാണ്. വിദ്യാഭ്യാസമില്ലാത്തവരും എടുത്തുചാട്ടക്കാരുമായ ഇവരെ ആര്‍ക്കുവേണമെങ്കിലും തങ്ങളുടെ ഇഷ്ടത്തിനായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവ് സഭാനേതൃത്വത്തിനുണ്ട്. എക്കാലത്തും ഇവര്‍ ഈ സൗകര്യം വേണ്ടവിധം ഉപയോഗിച്ചിട്ടുമുണ്ട്. ഇതിന്റെ വ്യക്തമായ ദൃഷ്ടാന്തമാണ് 'വെട്ടുകാട്' പള്ളിയിലെ ചരടുകെട്ടല്‍! ചരടു വെഞ്ചരിച്ചു കെട്ടാമെങ്കില്‍, ഏലസോ മറ്റിതര കൂടോത്രങ്ങളോ ശരീരത്തില്‍ പതിപ്പിക്കുന്നത് തെറ്റല്ലെന്ന് ഈ പാവങ്ങള്‍ കരുതുന്നു! ഇന്ന് മത്സ്യബന്ധനത്തിനായി വള്ളത്തില്‍ കയറുന്ന ക്രിസ്ത്യാനികളുടെ കൈത്തണ്ടയിലും അരയിലും പൈശാചിക ചരടുകള്‍ ബന്ധിക്കപ്പെട്ടത് ഇവരുടെ മാത്രം കുറ്റംകൊണ്ടല്ല. മറിച്ച്, വഴിപിഴച്ച ആദ്ധ്യാത്മിക നേതൃത്വത്തിന്റെ അപകടകരമായ ഉപദേശത്തിന്റെ പരിണിതഫലമാണ്!
ദൈവത്തിന്റെ വചനം ഇപ്രകാരം വ്യക്തമാക്കിയിരിക്കുന്നു: "ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: മനുഷ്യാത്മാക്കളെ വേട്ടയാടാന്‍വേണ്ടി എല്ലാ കൈത്തണ്ടുകള്‍ക്കും മന്ത്രച്ചരടുകള്‍ നെയ്യുന്നവരും എല്ലാ വലുപ്പത്തിലുമുള്ളവരുടെ തലയ്ക്കു യോജിച്ച മൂടുപടമുണ്ടാക്കുന്നവരുമായ സ്ത്രീകള്‍ക്കും ദുരിതം!"(എസെക്കി: 13; 18). ഇനിയുമുണ്ട് മുന്നറിയിപ്പുകള്‍. ഈ വചനം ശ്രദ്ധിക്കുക: "പക്ഷികളെയെന്നപോലെ മനുഷ്യരെ കുരുക്കിലാക്കുന്ന നിങ്ങളുടെ മന്ത്രച്ചരടുകള്‍ക്കു ഞാന്‍ എതിരാണ്"(എസക്കി:13;20). ഇത്തരത്തിലുള്ള ചരടുകള്‍ കെട്ടാന്‍ മത്സ്യത്തൊഴിലാളി സമൂഹത്തെ പ്രേരിപ്പിക്കുന്നത് ലത്തീന്‍ നേതാക്കന്മാരാണ് എന്നകാര്യത്തില്‍ ഒരു സംശയവുമില്ല. സുറിയാനി സമൂഹത്തിന്റെ മ്ലേച്ഛതകള്‍ അതുപോലെതന്നെ അനുകരിക്കുന്നതില്‍ ലത്തീന്‍ സമൂഹവും ഇന്ന് മത്സരിക്കുന്നു. അര്‍ത്തുങ്കല്‍ പള്ളിയിലെ പൈശാചികത അതിന്റെ പൂര്‍ണ്ണരൂപം പ്രാപിച്ചത് ചെറിയൊരു ഉദാഹരണം മാത്രമാണ്! ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. 'ഓഖി' ചുഴലിക്കാറ്റില്‍ അകപ്പെട്ടുപോയ സാധുക്കളില്‍ എത്രപേര്‍ സത്യദൈവത്തിന്റെ മാര്‍ഗ്ഗത്തില്‍ വ്യക്തതയോടെ ചരിച്ചിരുന്നു?! ദിവസങ്ങളോളം ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചുകൊണ്ട് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചവര്‍ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. ഈ അവസരത്തിലെങ്കിലും, തങ്ങളുടെ തിന്മകളെക്കുറിച്ചു പശ്ചാത്തപിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍, പാപത്തെക്കുറിച്ചുള്ള യഥാര്‍ത്ഥ അവബോധം ഇവര്‍ക്ക് ലഭിക്കണമെങ്കില്‍ നേതാക്കാന്മാര്‍ക്ക് ഈ അവബോധമുണ്ടായിരിക്കണം. നിര്‍ഭാഗ്യമെന്നു പറയട്ടെ, ലത്തീന്‍ സമൂഹത്തിലോ മറ്റിതര അപ്പസ്തോലിക സമൂഹങ്ങളിലോ ആത്മീയസത്യങ്ങള്‍ ഗ്രഹിച്ചിട്ടുള്ള വ്യക്തികള്‍ക്ക് വംശനാശം സംഭവിച്ചുപോയി!
'റീത്താ' പുണ്യവതിയുടെ പേരില്‍ പൊങ്കാലയിടുന്ന അധാര്‍മ്മിക മനുഷ്യരുടെ ഗുഹയായി ലത്തീന്‍ സമൂഹവും അതിലെ ആചാര്യന്മാരും അധഃപതിച്ചു! സാത്താനെ ആരാധിക്കുന്ന വിഷയത്തില്‍ മറ്റെല്ലാ റീത്തുകളോടും സഭകളോടും മത്സരിക്കുന്നവരാണ് ഇന്നത്തെ ലത്തീന്‍ വൈദീകര്‍! അര്‍ത്തുങ്കല്‍ പള്ളിയിലെ പൈശാചികത ഒരിക്കല്‍ക്കൂടി ഇവിടെ ഉദാഹരിക്കുകയാണ്! ശബരിമലയില്‍ സന്ദര്‍ശനം നടത്തി തിരികെവരുന്ന സാത്താന്യ ആരാധകര്‍ അര്‍ത്തുങ്കല്‍ പള്ളിയില്‍ അവരുടെ രുദ്രാക്ഷമാല ഊരിവയ്ക്കുന്നു. ഈ മാലകള്‍ ഒരു പുണ്ണ്യവസ്തുവായി സൂക്ഷിക്കുന്ന ശുംഭന്മാര്‍ ലത്തീന്‍ സഭയിലെ വൈദീകരായി ഇന്നും നിലനില്‍ക്കുന്നത് ഗൗരവമായി പരിഗണിക്കേണ്ടതല്ലേ? കാഞ്ഞൂര്‍ പള്ളിയില്‍ അരങ്ങേറുന്ന പൈശാചികത, അതേപടി അനുകരിക്കുന്ന ലത്തീന്‍ മേലധികാരികള്‍ ആരെയാണ് വഞ്ചിക്കുന്നത്? ഇത് വിശ്വാസികളോടു മാത്രമുള്ള വഞ്ചനയായി മനോവ കാണുന്നില്ല; മറിച്ച്, ദൈവത്തെയാണിവര്‍ വഞ്ചിക്കുന്നത്. ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വഞ്ചിക്കുന്ന ഇവരുടെ ഇടയില്‍നിന്ന് ഒറ്റപ്പെട്ടതെങ്കിലും ചില ശബ്ദങ്ങള്‍ തങ്ങളുടെ സമൂഹത്തിനായി ഉയരുന്നതിനെ മനോവ ശ്ലാഘിക്കുന്നു. എന്തെന്നാല്‍, സ്വന്തം സമൂഹത്തിനുവേണ്ടി നെഞ്ചുപൊട്ടി വിലപിക്കുന്ന സൂസെപാക്യം പിതാവിനെ മനോവ കാണുന്നു. ഈ പിതാവും ഇദ്ദേഹത്തോടു ചേര്‍ന്നുനില്‍ക്കുന്ന ചില വൈദീകരുമല്ലാതെ ആരാണ് മത്സ്യത്തൊഴിലാളികളുടെ യഥാര്‍ത്ഥ അവസ്ഥ കാണുകയും സഹതപിക്കുകയും ചെയ്യുന്നത്?
ആര്‍ക്കും വേണ്ടാത്ത സമൂഹമാണോ മത്സ്യത്തൊഴിലാളികളായ ക്രൈസ്തവര്‍? ഒരുദിവസം ഇവര്‍ കടലില്‍ പോയില്ലെങ്കില്‍ ഈ സമൂഹം ഒന്നടങ്കം വിലപിക്കും! അങ്ങനെയിരിക്കെ, കമ്മ്യൂണിസ്റ്റുകാരിയായ 'ചിന്താ ജെറോം' അര്‍ദ്ധനഗ്നതയ്ക്കുവേണ്ടി ചാനലുകളില്‍ വാദിക്കുന്നു. ഇവളുടെ ജല്പനങ്ങളെ അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാം. എന്നാല്‍, നാടുനീളെ നടന്നു 'കരുണ' പ്രഘോഷിക്കുന്ന വത്തിക്കാന്‍ രാജാവ് എവിടെപ്പോയി! കത്തോലിക്കാസഭയുടെ ചിലവില്‍ ഉലകംചുറ്റി, ഇസ്ലാമിനു കുഴലൂതുന്ന ഇയാളുടെ ആശ്വാസവാക്കുകള്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ കേട്ടില്ല. ആഗോള ഭീകരതയുടെ കാര്യത്തില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്ന 'രോഹിങ്ക്യന്‍ മുസ്ലീങ്ങളുടെ' കാര്യത്തിലാണ് ഈ മനുഷ്യരൂപിയുടെ ആകുലതകള്‍! ഏഷ്യയില്‍ ഇയാള്‍ നടത്തിയ പര്യടനം അവസാനിച്ചപ്പോഴും, ഈ ദേശങ്ങളില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ധ്വസനങ്ങളെ ഇയാള്‍ കണ്ടില്ല. അധികാരത്തില്‍ പിടിച്ചുകയറിയ നാള്‍മുതല്‍ ക്രിസ്തീയതയുടെ ഘാതകനായി നിലകൊള്ളുന്ന ഇയാളില്‍നിന്ന്‍ എന്തോ വലിയ നന്മ പ്രതീക്ഷിക്കുന്ന ചിലര്‍ കത്തോലിക്കാസഭയിലുണ്ട്. ഇയാളുടെ ആജ്ഞാനുവര്‍ത്തികളോട് ഒരുകാര്യം മനോവ ചോദിക്കട്ടെ: 'ഓഖി' ചുഴലിക്കാറ്റിന്റെ ഭീകരതയ്ക്ക് ഇരയായ വ്യക്തികളോട് ഫ്രാന്‍സീസ് എന്തെങ്കിലും ആശ്വാസവാക്കുകള്‍ ഇതിവരെ പറഞ്ഞിട്ടുണ്ടോ? ഈ മനുഷ്യരൂപിയെ തീറ്റിപ്പോറ്റാന്‍ മത്സ്യത്തൊഴിലാളികള്‍ എത്രത്തോളം പണം ചിലവഴിക്കുന്നു എന്നതിന്റെ കണക്കെടുത്തു വെളിപ്പെടുത്താന്‍ മനോവയ്ക്ക് ബുദ്ധിമുട്ടൊന്നുമില്ല!
ഇസ്ലാമിക ഭീകരതയെ ക്രിസ്തീയതയ്ക്കുമേല്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഫ്രാന്‍സീസില്‍നിന്നു ക്രിസ്ത്യാനികള്‍ എന്തെങ്കിലും നന്മ പ്രതീക്ഷിക്കേണ്ടതില്ല. സഭകളുടെ ഭാഗത്തുനിന്ന് ഒറ്റപ്പെടുമ്പോഴും, രാഷ്ട്രത്തിലെ നികുതിദായകര്‍ എന്നരീതിയില്‍ രാഷ്ട്രസംവീധാനങ്ങള്‍ ഇവര്‍ക്കു നീതി നടപ്പാക്കി കൊടുക്കണമായിരുന്നു. എന്നാല്‍, ആകാശത്തേക്ക് ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളെ വിക്ഷേപിച്ച 'മഹാരാജ്യത്തിന്റെ' സാങ്കേതിക വിദ്യകളും ബുദ്ധിവൈഭവങ്ങളും യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ ശുഷ്ക്കമായി!
'ഡിജിറ്റല്‍' ഇന്ത്യ!
ഇത്രത്തോളം കഴിവുകെട്ട ഒരു രാജ്യം ഭൂമുഖത്തുണ്ടോ? ഉടുതുണിക്ക് മറുതുണിയില്ലാത്ത പാക്കിസ്ഥാന്റെ പ്രദേശങ്ങളിലേക്ക് ഓലപ്പടക്കം എറിയാനല്ലാതെ, ഈ ലോകത്തിന്റെ വികാസത്തോട് എത്രത്തോളം ചേര്‍ന്നു സഞ്ചരിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്? പല ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും പൊതുസംവീധാനങ്ങളുടെ മുന്നില്‍പ്പോലും ഇന്ത്യ ഒന്നുമല്ലെന്നതാണു യാഥാര്‍ത്ഥ്യം! ഭൂമിയിലെ കാലാവസ്ഥാമാറ്റം മുന്‍കൂട്ടി കണ്ട്, അതു ലോകത്തോടു പ്രഖ്യാപിക്കുന്നത് ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ്. ലോകരാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കുന്നു. മഞ്ഞും മഴയും കൊടുങ്കാറ്റും ഇവര്‍ നിരീക്ഷിച്ച്, മുന്‍കൂട്ടി അത് തങ്ങളുടെ പൗരന്മാരെ അറിയിക്കുന്നുണ്ട്. ഈ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന കൂലിക്കാരായി ഇന്ത്യയാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍, സ്വന്തം പൗരന്മാരുടെ സുരക്ഷയ്ക്കായുള്ള ഒരു സംവീധാനവും ഇന്ത്യയ്ക്ക് സ്വന്തമായില്ല. ഇതാണ് ഡിജിറ്റല്‍ ഇന്ത്യ! അടിവസ്ത്രത്തില്‍പ്പോലും സ്വന്തം പേര് എഴുതിച്ചേര്‍ത്ത് അല്പനായി വാഴുന്ന മോദിയുടെ ലക്‌ഷ്യം പതഞ്‌ജലി രാമനെയും പശുവിനെയും സംരക്ഷിക്കുക എന്നതു മാത്രമാണ്.
കേരളത്തില്‍ പൊലിഞ്ഞുപോയ മത്സ്യത്തൊഴിലാളികള്‍ ക്രിസ്ത്യാനികളായിരുന്നു എന്നതുകൊണ്ടുതന്നെ, അത് ഇന്ത്യയുടെ ദേശീയ നഷ്ടമായി ഈ ശുംഭന്‍ കാണുന്നില്ല. കേന്ദ്ര 'കക്കൂസ്' മന്ത്രിയ്ക്കും ക്രിസ്ത്യാനികള്‍ക്കു സംഭവിച്ച ദുരന്തം ഒരു വേദനയല്ല! പീഡിപ്പിക്കപ്പെടാനുള്ള ഒരു സമൂഹം മാത്രമാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളെങ്കില്‍, എന്തിനാണ് ഈ സമൂഹം 'സീസറിനു' നികുതി കൊടുക്കുന്നത്? സീസറിന്റെ ഭാഗത്തുനിന്നു സംരക്ഷണമില്ലാത്ത സാഹചര്യത്തില്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമാണ്. തിരഞ്ഞെടുപ്പു നാളുകളില്‍ മാത്രമേ ക്രിസ്ത്യാനികളെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ആവശ്യമുള്ളു. ക്രിസ്തീയ പീഡനത്തിന്റെ കാര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിനൊന്നു മികവു പുലര്‍ത്തുന്നുവെങ്കിലും, ഇന്ന് പീഡനം അതിന്റെ പൂര്‍ണ്ണത കൈവരിച്ചിരിക്കുകയാണ്. ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവരുടെ മതവും ജാതിയും പരിഗണിച്ചാണ് അവരോടുള്ള കാരുണ്യം പ്രകടമാക്കുന്നത്. പുറ്റിങ്ങല്‍ ദുരന്തം ഉണ്ടായത് നാം കണ്ടു. അവിടെ വന്നെത്തിയ പന്ത്രണ്ട് കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയും ഇന്ന് എവിടെയാണ്? ലോകത്തിന്റെ മുഴുവന്‍ ഉപഗ്രഹങ്ങളെയും വിക്ഷേപിക്കുകയും സ്വന്തം രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഒന്നുംചെയ്യാന്‍ കഴിയാത്ത 'പുഷ്പകവിമാന' രാജ്യമാണോ ഇന്ത്യ? ലോകത്തിനു മുന്നില്‍ അവമാനിതരായി നില്‍ക്കുമ്പോഴും, പുരപ്പുറത്തുനിന്ന് മാഹാത്മ്യം വിളിച്ചോതുന്ന ഒരു രാജ്യമാണ് ഇന്ത്യ!
'ഓഖി' ചുഴലിക്കാറ്റു കശക്കിയെറിഞ്ഞ ജീവിതങ്ങള്‍ ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുമ്പോള്‍, പഴയൊരു ദുരന്തം ഓര്‍മ്മയില്‍ വരുന്നു. ഇറ്റാലിയന്‍ നാവീകരുടെ തോക്കില്‍നിന്ന്‍ ഉതിര്‍ന്നുവീണ വെടിയുണ്ടകളാല്‍ പൊലിഞ്ഞുപോയ ജീവനുകളെ സംബന്ധിച്ചുള്ള ഓര്‍മ്മകളാണിത്. ആ സംഭവം ചര്‍ച്ചയായ കാലത്ത് പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ഇപ്പോഴും മനോവയുടെ താളുകളിലുണ്ട്. വായിക്കാത്തവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'മരിക്കുകയാണെങ്കില്‍ `സായ്പ്പിന്റെ` കൈകൊണ്ട് മരിക്കണം!' മറ്റൊരു ലേഖനം ഇതാണ്: 'മനോവ പറഞ്ഞതു വെറുംവാക്കല്ല!'
അന്ന് മത്സ്യത്തൊഴിലാളികളുടെ പക്ഷത്തുനിന്നവര്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരിന്നു. എന്തെന്നാല്‍, പ്രതിസ്ഥാനത്തു കണ്ടെത്തിയ ഇറ്റാലിയന്‍ നാവികരും കത്തോലിക്കരായിരുന്നതുകൊണ്ട് അത് ആഘോഷമാക്കാന്‍ ഇന്ത്യയിലെ ക്രിസ്തീയ വിരുദ്ധ സംവീധാനങ്ങള്‍ മത്സരിച്ചു! ഇവിടെയും നാം ചിന്തിക്കേണ്ട പല വിഷയങ്ങളുണ്ട്. സമാനമായ അവസ്ഥയില്‍ കടലില്‍ നടന്ന മറ്റൊരു ദുരന്തത്തെ സൗകര്യപൂര്‍വ്വം അപ്രസക്തമാക്കാന്‍ സകലര്‍ക്കും സാധിച്ചു. ഇറ്റാലിയന്‍ നാവീകരില്‍നിന്നുണ്ടായ ദുരന്തത്തേക്കാള്‍ ഇരട്ടിയിലേറെ പ്രഹരമായിരുന്നു ഈ ദുരന്തം വരുത്തിവച്ചത്! ഇറ്റാലിയന്‍ നാവീകരുടെ ഇരകളായ വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് രണ്ടുകോടി വീതം നഷ്ടപരിഹാരവും, കുടുംബാങ്ങള്‍ക്ക് യൂറോപ്പില്‍ ജീവിക്കാനുള്ള വിസയുമാണ് ആ രാജ്യം വാഗ്ദാനംചെയ്തത്. ഇതിനുപുറമേ, നാവീകരെ ഇന്ത്യയില്‍ ഇന്നും വിചാരണ ചെയ്തുകൊണ്ടിരിക്കുന്നു. ഇവരെ തൂക്കിലേറ്റാനുള്ള മുറവിളി നടത്തുന്നവരുടെ ലക്‌ഷ്യം, മത്സ്യത്തൊഴിലാളികള്‍ക്കു നീതി നടപ്പാക്കുകയെന്നതല്ല. എന്തെന്നാല്‍, അഞ്ചുപേരുടെ ജീവനെടുത്തുകൊണ്ട് നരഹത്യനടത്തിയ മറ്റൊരു കപ്പലിന്റെ ഉടമസ്ഥരോട് ഈ ആക്രോശം ആരുടെ ഭാഗത്തുനിന്നും കണ്ടില്ല!
തെറ്റു ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്! എന്നാല്‍, സ്വന്തം രാജ്യത്തുള്ളവര്‍ കൂടുതല്‍ കടുത്ത തെറ്റു ചെയ്യുമ്പോഴും ഇരട്ടത്താപ്പു നയം കോടതിയുടെ ഭാഗത്തിനിന്നു വന്നാലും അനീതിക്ക് മുന്നില്‍ മനോവ ഓച്ഛാനിച്ചു നില്‍ക്കുകയില്ല! തെറ്റു ചെയ്തുവെന്ന് കോടതി വിധിക്കുന്നതിനുമുമ്പ് 'കൊലയാളി'യെന്ന് ആക്രോശിച്ചുകൊണ്ട് വിചാരണയില്ലാതെ തൂക്കിലേറ്റാന്‍ ചിലര്‍ നടത്തിയ മുറവിളികള്‍, കുറച്ചുകൂടി കടുത്ത പാതകം ചെയ്ത ഇന്ത്യന്‍ കപ്പലിനോടും അതിലെ ജീവനക്കാരോടും കേട്ടില്ല. കടലില്‍ പിടിച്ചിട്ടിരിക്കുന്ന ഇറ്റാലിയന്‍ കപ്പലിനോടൊപ്പം 'തെലാനി ഗ്രൂപ്പിന്റെ എം .വി. പ്രഭുദയ' എന്ന ഇന്ത്യന്‍ കപ്പലും ഉണ്ടായിരുന്നെങ്കില്‍ കോടതിയുടെ ആത്മാര്‍ത്ഥതയെ മനോവ സംശയിക്കുകയില്ലായിരുന്നു. അധികൃതരുടെ ആജ്ഞയെ പുല്ലുപോലെ തള്ളിക്കളഞ്ഞ് കടന്നുപോയവരെക്കാള്‍ എത്രയോ മാന്യന്മാരാണ് ഇറ്റാലിയന്‍ 'കൊലയാളികള്‍'!
രണ്ടുപേരുടെ മരണത്തിനിടയായ ഇറ്റാലിയന്‍ നാവീകരുടെ വെടിവയ്പ്പിനുശേഷം അഞ്ചുപേരെ കൊന്ന എം. വി. പ്രഭുദയയുടെ കാര്യം മാധ്യമങ്ങളും കോടതിയും മനുഷ്യസ്നേഹികളും മറന്നിട്ടും, ഇന്നും മരിക്കാത്ത ഓര്‍മ്മകളുമായി കലിതുള്ളുന്നത് ഇറ്റാലിയന്‍ നാവീകര്‍ക്കെതിരെയാണ്. സോമാലിയന്‍ കടല്‍ക്കൊള്ളക്കാരായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തിന് ഏറ്റവും അധികം ഇരയായിട്ടുള്ളത് ഇറ്റാലിയന്‍ കപ്പലുകളാണ്! അവര്‍ വെടിവച്ചത് സ്വയരക്ഷയ്ക്കാണെന്നതില്‍ യാതൊരു സംശയവും വേണ്ട. എങ്കിലും അര്‍ഹമായ ശിക്ഷ തെറ്റുചെയ്തവര്‍ക്ക് ലഭിക്കണം. എന്നാല്‍, നങ്കുരമിട്ടിരുന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്തു കടന്നുകളഞ്ഞ ഇന്ത്യന്‍കപ്പല്‍ പ്രാണരക്ഷയ്ക്കു വേണ്ടിയാണോ അതു ചെയ്തത്? ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ കണ്ടാല്‍, ഇന്ത്യക്കാരനു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടോ? ഇവരൊന്നും മാധ്യമ വിചാരണയ്ക്ക് വിധേയരായില്ലെന്നു മാത്രമല്ല, ഇവര്‍ ഇന്ന് എവിടെയാണെന്നതുപോലും ചര്‍ച്ചചെയ്യപ്പെടുന്നില്ല. ഇറ്റാലിയന്‍ നാവീകര്‍ ഇന്നും മാധ്യമങ്ങളുടെയും ഭരണകൂടങ്ങളുടെയും തടവറയിലാണ്.
ഇറ്റാലിയന്‍ നാവീകര്‍ പ്രതികളായ കുറ്റത്തില്‍, ഇരകളുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് രണ്ടുകോടിയാണെന്നു നമുക്കറിയാം. 'ഓഖി' ചുഴലിക്കാറ്റില്‍ മരണമടഞ്ഞവരുടെ ഘാതകര്‍ ആരാണെന്നത് ഇവിടെ ചിന്തിക്കണം. പ്രതികൂല കാലാവസ്ഥയെക്കുറിച്ചു മുന്നറിയിപ്പു നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളാണ് ഇവിടെ ഒന്നും രണ്ടും പ്രതികള്‍! ഇറ്റാലിയന്‍ നാവീകരില്‍നിന്നു വസൂലാക്കിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ ഈ സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. മാത്രവുമല്ല, ഇറ്റാലിയന്‍ നാവീകര്‍ നേരിടുന്ന വിചാരണയ്ക്ക് തുല്യമായ വിചാരണ ഈ ഭരണാധികാരികളും നേരിടണം! അല്ലാത്തപക്ഷം, നികുതി നല്കുന്നതില്‍നിന്നു വിട്ടുനില്‍ക്കാന്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്താന്‍ ക്രിസ്ത്യാനികള്‍ നിര്‍ബ്ബന്ധിതരാകും! ഉപ്പുസത്യാഗ്രഹത്തെക്കുറിച്ചു ചിന്തിക്കണം എന്നുതന്നെയാണ് മനോവ ഇവിടെ ഉദ്ദേശിച്ചത്!
മത്സ്യങ്ങളെ പിടിക്കുന്നവരെ മത്സ്യങ്ങള്‍ക്കുതന്നെ ഇരയാക്കിയത് ആരുടെയൊക്കെ ജാഗ്രതക്കുറവാണെന്നു ചിന്തിക്കുന്നതോടൊപ്പം, ഈ പാവങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ന് ആരൊക്കെയുണ്ടെന്നതും നാം ചിന്തിക്കണം. മനോവ തീര്‍ച്ചയായും നിങ്ങളോടൊപ്പമുണ്ട്! 'ഓഖി' ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍പ്പോലും, അന്താരാഷ്‌ട്ര 'ഫിലിം ഫെസ്റ്റിവല്‍' സംഘടിപ്പിച്ച കിരാതന്മാരോടൊപ്പമല്ല മനോവ! തിരുനാള്‍ മഹാമഹങ്ങള്‍ കൊണ്ടാടുന്ന കച്ചവടക്കാരുടെ പക്ഷത്തും മനോവയില്ല! ഇന്ത്യയില്‍ ക്രിസ്തീയതയ്ക്ക് വേരോട്ടമുണ്ടാക്കിയ മുക്കുവന്മാരായ നിങ്ങള്‍ ഇപ്പോള്‍ ഏത് അവസ്ഥയിലാണെങ്കിലും നിങ്ങളോടൊപ്പം മനോവയുണ്ട്!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-