സഭകളില്‍ ശുദ്ധീകരണം

പാപിക്ക്‌ സ്തോത്രഗീതം ഇണങ്ങുകയില്ല!

Print By
about

ഭാഷാവരവുമായി ബന്ധപ്പെട്ട് വിശ്വാസികളെ വഞ്ചിക്കുന്ന കപട പ്രവാചകനായ കല്‍ദായനുള്ള മറുപടിയുടെ തുടര്‍ച്ചയാണ് ഈ ലേഖനം. ഭാഷാവരവും ജപമാലയും ദിവ്യകാരുണ്യ ആരാധനയും പോലെതന്നെ കല്‍ദായവാദികളെ അസഹ്യപ്പെടുത്തുന്ന ഒന്നാണ് ഉച്ചത്തിലുള്ള ദൈവസ്തുതികള്‍! അതുകൊണ്ടുതന്നെ കല്‍ദായമാടമ്പിയുടെ തൂലിക ദൈവസ്തുതികള്‍ക്കെതിരേ ചലിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഈ ഭോഷ്ക്കിനെതിരേ പ്രതികരിക്കേണ്ടത് മനോവയുടെ ഉത്തരവാദിത്വമായി കരുതുന്നതുകൊണ്ടാണ് ഇങ്ങനെയൊരു ലേഖനം പ്രസിദ്ധീകരിക്കുന്നത്. തിന്മയില്‍നിന്നുപോലും നന്മയെ ഉളവാക്കുന്ന ദൈവം കല്‍ദായന്റെ ഭോഷ്ക്കുകള്‍ ദൈവജനത്തിനു നന്മയാക്കി മാറ്റുന്നതായി മനോവ തിരിച്ചറിയുന്നു. കാരണം, ഇത്തരത്തിലുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രചോദനമാകുന്നതുതന്നെ ചിലരുടെ ഗോഷ്ടികളാണ്.

എം എം അക്ബര്‍ എന്ന ഇസ്ലാമിക പ്രബോധകന്റെ ക്രിസ്തീയവിരുദ്ധ ജല്പനങ്ങളെ ചെറുക്കുവാനാണ് മനോവ ഖുറാന്‍ പഠനം ആരംഭിച്ചത്. ഈ ഉദ്യമം അനേകം ദൈവമക്കള്‍ക്ക് അനുഗ്രഹമായി മാറിയെന്നതിന് വായനക്കാര്‍ തന്നെയാണു സാക്ഷികള്‍! ആയതിനാല്‍, എം എം അക്ബറിനെപ്രതിയും ഒമാനില്‍നിന്നുള്ള കല്‍ദായഭോഷ്ക്കിനെപ്രതിയും യേഹ്ശുവായ്ക്കു മഹത്വം!

ഈ ലേഖനപരമ്പരയുടെ ഒന്നാംഭാഗത്ത് വിവരിച്ച ചില യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരേ കല്‍ദായന്‍ ചില ഭോഷ്ക്കുകള്‍ക്കൂടി വിളമ്പിയതായി മനോവയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കിഴക്കോട്ടു തിരിഞ്ഞുള്ള പ്രാര്‍ത്ഥന പ്രവാചകവചനങ്ങള്‍ക്കും യേഹ്ശുവായുടെ പ്രബോധനങ്ങള്‍ക്കും എതിരായുള്ള തിന്മയാണെന്നു പ്രസ്തുതലേഖനത്തില്‍ മനോവ വ്യക്തമാക്കിയിരുന്നു. ഇതിനെ നേരിടാന്‍ ബൈബിളില്‍ വചനമൊന്നും ഇല്ലാത്തതുകൊണ്ട്, കേട്ടുകേള്‍വിപോലുമില്ലാത്ത വിശുദ്ധരുടെ പേരിലാണ് ഇവന്‍ ഇറങ്ങിയിരിക്കുന്നത്. വിശുദ്ധരുടെ പേര് കേള്‍ക്കുമ്പോള്‍ ദുര്‍ബ്ബലരായ വിശ്വാസികള്‍ എന്തും വിശ്വസിക്കുമെന്ന ധാരണ ചിലര്‍ക്കുണ്ട്. ഇതില്‍ അല്പം യാഥാര്‍ത്ഥ്യം ഉണ്ടെന്നതും മനോവ വിസ്മരിക്കുന്നില്ല. അതിനാല്‍, ആമുഖമായിത്തന്നെ ഒരുകാര്യം വ്യക്തമാക്കാന്‍ മനോവ ആഗ്രഹിക്കുന്നു. ബൈബിളിലെ വിശുദ്ധലിഖിതങ്ങളുമായി പൊരുത്തപ്പെടാത്ത കാര്യങ്ങള്‍ ഏതു വിശുദ്ധന്റെ പേരില്‍ അവതരിപ്പിക്കപ്പെട്ടാലും അതു ശപിക്കപ്പെട്ടതാണ്! എന്തുകൊണ്ടെന്നാല്‍, വിശുദ്ധര്‍ തങ്ങളുടെ ജീവിതകാലത്ത് പല കാര്യങ്ങളും പറഞ്ഞിട്ടുണ്ടാകാം. എന്നാല്‍, അവയിലെ നെല്ലും പതിരും വേര്‍തിരിക്കുന്നത് വചനത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം.

മനോവയെ എതിര്‍ക്കാനായി കല്‍ദായന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന അയാളുടെ 'വിശുദ്ധലിഖിതം' ഇതാണ്: “ഞങ്ങള്‍ പ്രാര്‍ത്ഥിക്കാനായി എഴുന്നേല്‍ക്കുമ്പോള്‍, സ്വര്‍ഗ്ഗത്തിന്റെ ആരംഭമായ കിഴക്ക് ദിക്കിലേക്ക് തിരിയുന്നു. ഇത് ഞങ്ങള്‍ ചെയ്യുന്നത്, മറ്റു ദിശകളെ ഒഴിവാക്കി ദൈവം കിഴക്ക് മാത്രം വസിക്കുന്നതുകൊണ്ടല്ല … പ്രത്യുത ആ നില ഞങ്ങളുടെ മനസ്സുകളെ അത്യുന്നതങ്ങളിലേക്ക്, അഥവാ ദൈവത്തിലേക്ക് തിരിക്കാന്‍ ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നു”(വിശുദ്ധ അഗസ്റ്റിന്‍). തങ്ങളുടെ ആശയങ്ങള്‍ വിറ്റഴിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഏതെങ്കിലും വിശുദ്ധരുടെ തലയില്‍ അവ കെട്ടിവയ്ക്കുന്നതാണെന്നു കല്‍ദായന്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് ഇയാളുടെ മാത്രം പ്രത്യേകതയല്ല; അഭിനവ അപ്പസ്തോലന്മാര്‍ ഒക്കെത്തന്നെയും ഇന്ന് അനുവര്‍ത്തിക്കുന്ന 'ന്യൂജനറേഷന്‍' ശൈലിയാണിത്! ഹിപ്പോയിലെ അഗസ്തീനോസ് വിശുദ്ധനാണെന്ന് അംഗീകരിക്കാന്‍ മനോവയ്ക്കു മടിയില്ല. എന്നാല്‍, അദ്ദേഹത്തെ എല്ലാക്കാര്യങ്ങളിലും അനുകരിച്ചാല്‍ നരകത്തില്‍പ്പോകും എന്നകാര്യവും മനോവ വിളിച്ചുപറയും!

വിശുദ്ധ അഗസ്റ്റിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചില വരികള്‍ ഇങ്ങനെയാണ്: "പേഗന്‍ ബുദ്ധിജീവിയായി ജീവിച്ച അക്കാലത്ത് ഒരു സ്ത്രീയെ വെപ്പാട്ടിയാക്കിയ അഗസ്തീനോസിന്‌ അവളില്‍ അദയോദാത്തസ് എന്ന മകന്‍ പിറന്നു. ഇതിനിടെ മനിക്കേയന്‍ വിശ്വാസത്തിന്റെ പ്രഭാവത്തില്‍ വന്ന അദ്ദേഹം മിലാനിലെ മെത്രാന്‍ അംബ്രോസിന്റെ പ്രഭാഷണങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പിന്നീടു ക്രിസ്തുമതം സ്വീകരിക്കുകയും ജന്മനാടായ ഉത്തരാഫ്രിക്കയിലേയ്ക്കു മടങ്ങുകയും ചെയ്തു". വിശുദ്ധ അഗസ്റ്റിനെ ഇകഴ്ത്തുവാനല്ല ഈ ഭാഗം ഇവിടെ കുറിച്ചത്; മറിച്ച്, ദൈവവചനത്തിനു പകരമായി ഒരു വിശുദ്ധന്റെയും ജീവിതമോ വാക്കുകളോ അനുകരിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തുവാനാണ്! ഇദ്ദേഹത്തിന്റേതായി കല്‍ദായന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വാക്കുകള്‍ ദൈവവചന വിരുദ്ധമായതിനാല്‍, അര്‍ഹിക്കുന്ന അവജ്ഞയോടെ മനോവ അവ തള്ളിക്കളയുന്നു! പകരം ഈ വിശുദ്ധന്‍ ദൈവത്തോട് നടത്തിയ ഒരു പ്രാര്‍ത്ഥനയിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ വായനക്കാര്‍ക്കുമുന്നില്‍ വയ്ക്കുന്നു. അത് ഇപ്രകാരമായിരുന്നു: "ദൈവമേ, എനിക്ക് വിരക്തിയും ഇന്ദ്രിയനിഗ്രഹവും നല്‍കുക; പക്ഷേ ഇപ്പോള്‍ വേണ്ട"(വിശുദ്ധ അഗസ്റ്റിന്‍). വ്യത്യസ്ത കാലഘട്ടങ്ങളിലായി അഗസ്റ്റിന്‍ നടത്തിയ രണ്ടു പ്രാര്‍ത്ഥനകളാണ് ഇവ.

ഭൂമി ഉരുണ്ടതാണെന്ന യാഥാര്‍ത്ഥ്യം ലോകം തിരിച്ചറിയുന്നതിനുമുന്‍പ്, തങ്ങളുടെ അറിവിന്റെ പരിമിതിയില്‍നിന്നുകൊണ്ട് മനുഷ്യന്‍ ദൈവത്തോടു നടത്തിയ പ്രാര്‍ത്ഥനകളെ ഇന്നും മുറുകെപ്പിടിക്കുന്നത്, ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കണമെന്ന യേഹ്ശുവായുടെ വാക്കുകളെ വിലമതിക്കാത്തവരാണ്! തങ്ങള്‍ നില്‍ക്കുന്നത് ഒരു ഗോളത്തിനു മുകളിലാണെന്ന യാഥാര്‍ത്ഥ്യമെങ്കിലും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഈ ഭോഷ്ക്കുകള്‍ തുടരുമായിരുന്നില്ല. പ്രവാചകന്മാരെയും അപ്പസ്തോലന്മാരെയും നയിച്ചത് പരിശുദ്ധാത്മാവ് ആയിരുന്നതുകൊണ്ട് അവരാരും കിഴക്കോട്ടു തിരിഞ്ഞു ഗോഷ്ടികള്‍ കാണിച്ചതായി ബൈബിളില്‍ കാണുന്നുമില്ല. അതുകൊണ്ടുതന്നെ, തങ്ങളുടെ പൈശാചികതയെ ന്യായീകരിക്കാന്‍ ചില വിശുദ്ധരെ വേഷംകെട്ടിച്ച് ഇറക്കുകയാണ്! യേഹ്ശുവായുടെ എഴുപത്തിരണ്ടു ശിഷ്യന്മാരില്‍ രണ്ടുപേര്‍ കല്‍ദായരായിരുന്നുവെന്ന പ്രചാരണവും ഇതിന്റെ ഭാഗമാണ്! ആത്മാവിലും സത്യത്തിലും ദൈവപിതാവിനെ ആരാധിക്കണമെന്ന യേഹ്ശുവായുടെ ആഹ്വാനത്തെ നിഷേധിക്കാന്‍ കല്‍ദായര്‍ നടത്തുന്ന കാപട്യങ്ങളെ പുച്ഛിച്ചുതള്ളിയില്ലെങ്കില്‍ നരകമായിരിക്കും പ്രതിഫലം! ഈ വിഷയവുമായി മുന്നോട്ടുപോയാല്‍ മുഖ്യവിഷയത്തില്‍നിന്നു വ്യതിചലിക്കുവാനുള്ള സാധ്യത മുന്‍നിര്‍ത്തി ഈ വിവരണം ഇവിടെ ഉപസംഹരിക്കുന്നു.

ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍!

കിഴക്കോട്ടു തിരിഞ്ഞു കല്‍ദായര്‍ നടത്തുന്ന ഗോഷ്ടികള്‍ക്ക് ബൈബിളില്‍ യാതൊരു അടിസ്ഥാനവും ഇല്ലാത്തതുകൊണ്ട്, തങ്ങളുടെ പൂര്‍വ്വപിതാക്കന്മാരായ ഇസ്മായേല്‍ സന്തതികളെ കൂട്ടുപിടിച്ചുള്ള മുന്നേറ്റം നാം കണ്ടു. എന്നാല്‍, ബൈബിളില്‍ വ്യക്തമായ അടിസ്ഥാനമുള്ള പ്രാര്‍ത്ഥനാ രീതികളെ നിഷേധിക്കാന്‍ ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗ്ഗം രസകരമാണ്. ഭാഷാവരത്തിലുള്ള പ്രാര്‍ത്ഥനകളെയും ഉച്ചത്തില്‍ കരഘോഷത്തോടെയുള്ള സ്തുതിപ്പുകളെയും 'പാഗണ്‍' ആരാധനകളുമായി ചേര്‍ത്തുവയ്ക്കാനുള്ള വിഫലശ്രമത്തിലാണ് ഇസ്മായേല്‍ സന്തതികള്‍! ദൈവാത്മാവില്‍ നിറഞ്ഞ് ആരെങ്കിലും പാര്‍ത്ഥിക്കുന്നതു കണ്ടാല്‍, ഏതെങ്കിലും ദേവന്മാരുടെ ആരാധനകളുമായി ഇതിനെ സാമ്യപ്പെടുത്തുകയാണ് ഇവറ്റകളുടെ രീതി! മാത്രവുമല്ല, റോമന്‍ കത്തോലിക്കാസഭയിലെ ഓരോ വിശുദ്ധരെയും 'പാഗണ്‍' ദേവന്മാരുമായി ബന്ധിപ്പിക്കാന്‍ ഇത്തരം ദേവീ-ദേവന്മാരെ നിര്‍മ്മിക്കുന്ന തിരക്കിലാണ് ഒമാനിലെ കല്‍ദായമാടമ്പി! കത്തോലിക്കാസഭയില്‍ വിശുദ്ധരായി ആദരിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ബദലായി പൈശാചിക മൂര്‍ത്തികളെ കണ്ടെത്തുവാനും ഈ മൂര്‍ത്തികളുമായി വിശുദ്ധരെ ബന്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഇവന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു!

നസ്രാണിയാണെന്ന വാദവുമായി നടക്കുന്ന യിസ്മായേല്‍ സന്തതിയുടെ പുതിയ കണ്ടുപിടുത്തങ്ങള്‍ പരിശോധിച്ചാല്‍ അയാളുടെ അസുഖമെന്താണെന്ന് ആര്‍ക്കും മനസ്സിലാകും. ഭാഷാവരത്തില്‍ പ്രാര്‍ത്ഥിക്കുന്നതും ഉച്ചത്തിലുള്ള സ്തുതിപ്പുകളും 'ഹിസ്റ്റീരിയ' ബാധയാണെന്നു പറയുന്നതിലൂടെ തന്നില്‍ വസിക്കുന്ന ആത്മാവിനെ പരസ്യമായി പ്രഖ്യാപിക്കുകയാണ് ഈ ശുംഭന്‍! ആദിമ ക്രൈസ്തവ സമൂഹത്തില്‍ ഉണ്ടായിരുന്നതും, പിന്നീട് പാഷാണ്ടതകളുടെ കടന്നുകയറ്റത്തില്‍ അപ്രത്യക്ഷമായതുമായ സ്തുതിയാരാധന സഭയില്‍ പുനര്‍ജനിക്കുന്നത് കരിസ്മാറ്റിക് ഉണര്‍വിലൂടെയായിരുന്നു! അതുകൊണ്ടാണ്, നെസ്തോറിയന്‍ പാഷാണ്ടതക്കാര്‍ക്ക് കരിസ്മാറ്റിക് മുന്നേറ്റത്തോട് ഇത്രയധികം അസ്വസ്ഥതയുണ്ടാകാന്‍ കാരണം. കരിസ്മാറ്റിക് പ്രാര്‍ത്ഥനകളിലെ ഏറ്റവും പ്രധാന ഘടകം സ്തുതിയാരാധനയാണെന്നു നമുക്കറിയാം. ദൈവത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുന്നതിനെ എതിര്‍ക്കുന്നവരില്‍ കുടികൊള്ളുന്നത് സാത്താന്റെ ആത്മാവാണ്. കാരണം, ഈ ആരാധനാരീതിയെ ഏറ്റവുമധികം വെറുക്കുന്നത് സാത്താനും അവന്റെ അനുയായികളുമാണെന്ന യാഥാര്‍ത്ഥ്യം ബൈബിളില്‍നിന്നു നമുക്ക് മനസ്സിലാക്കാന്‍ കഴിയും!

ദൈവത്തിന്റെ ഹൃദയത്തിന് ഏറ്റവും ഇണങ്ങിയവനെന്ന ബഹുമതി അവിടുത്തെ അധരങ്ങളില്‍നിന്നുതന്നെ സ്വീകരിച്ച വ്യക്തിയാണ് ദാവീദ്. ഉച്ചത്തില്‍ സ്തുതിച്ചും ആര്‍പ്പുവിളിച്ചും നൃത്തംചെയ്തും യാഹ്‌വെയെ മഹത്വപ്പെടുത്തിയവരില്‍ ഏറ്റവും പ്രധാനി ദാവീദായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. തന്റെ ജീവിതം മുഴുവന്‍ സ്തുതിപ്പിനായി നീക്കിവച്ച ദാവീദിനെ അനുഗ്രഹിക്കാനും അംഗീകരിക്കാനും ദൈവമായ യാഹ്‌വെ തയ്യാറായി! പിന്നീടുവന്ന ഓരോ രാജാക്കന്മാരുടെയും പ്രവര്‍ത്തികളെ അളന്നത് ദാവീദ് എന്ന അളവുകോല്‍ വച്ചുകൊണ്ടാണെന്നും ബൈബിളില്‍ സാക്ഷ്യമുണ്ട്! ദാവീദിന്റെ ജീവിതത്തിലെ ഒരു സംഭവം സാമുവല്‍ പ്രവാചകന്റെ രണ്ടാംപുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. യാഹ്‌വെയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്ക് ആഘോഷത്തോടെ കൊണ്ടുവരുന്നതിനെക്കുറിച്ച് ബൈബിളില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: "ദൈവത്തിന്റെ പേടകം നിമിത്തം യാഹ്‌വെ ഓബദ്ഏദോമിന്റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്ന് ദാവീദ് അറിഞ്ഞു. അതുകൊണ്ട്, ദാവീദ് ദൈവത്തിന്റെ പേടകം അവിടെനിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷപൂര്‍വ്വം കൊണ്ടുവന്നു"(2സാമു: 6; 12). അതുവരെ പേടകം സ്ഥാപിക്കപ്പെട്ടിരുന്നത് ഹിത്യനായ ഓബദ്ഏദോമിന്റെ വീട്ടിലായിരുന്നു.

യാഹ്‌വെയുടെ പേടകവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയുടെ മുന്നില്‍ ദാവീദുരാജാവ് നൃത്തംചെയ്യുകയും ആര്‍പ്പുവിളിക്കുകയും ചെയ്തത് രാജപത്നിക്ക് ലജ്ജാവഹമായി തോന്നി. അവള്‍ അതു പ്രകടിപ്പിക്കുകയും ചെയ്തു. അവളുടെ വാക്കുകള്‍ ഇങ്ങനെ: "ഇസ്രായേലിന്റെ രാജാവ് ഇന്നു തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു! തന്റെ ദാസന്മാരുടെ സ്ത്രീകളുടെ മുമ്പില്‍ ആഭാസനെപ്പോലെ നിര്‍ലജ്ജം അവന്‍ നഗ്നത പ്രദര്‍ശിപ്പിച്ചില്ലേ?"(2സാമു: 6; 20). ഇവളുടെ വാക്കുകള്‍ക്ക് ദാവീദ് പറയുന്ന മറുപടി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "നിന്റെ പിതാവിനും കുടുംബത്തിനുംമേല്‍ യാഹ്‌വെയുടെ ജനമായ ഇസ്രായേലിനു രാജാവായി നിയമിക്കുന്നതിന് എന്നെ തിരഞ്ഞെടുത്ത യാഹ്‌വെയുടെ മുമ്പാകെയാണ് ഞാന്‍ നൃത്തം ചെയ്തത്. യാഹ്‌വെയുടെ മുമ്പില്‍ ഞാന്‍ ആനന്ദനൃത്തം ചെയ്യും. അതേ, യാഹ്‌വെയുടെ മഹത്വത്തിന് ഞാന്‍ നിന്റെ മുമ്പില്‍ ഇതില്‍ക്കൂടുതല്‍ അധിക്ഷേപാര്‍ഹനും നിന്ദ്യനുമാകും. എന്നാല്‍, നീ പറഞ്ഞ ആ പെണ്‍കുട്ടികള്‍ ഇതു നിമിത്തം എന്നെ ബഹുമാനിക്കും"(2സാമു: 6; 21, 22). കുര്‍ബ്ബാനമദ്ധ്യേ കാറോസൂസ പ്രാര്‍ത്ഥനയ്ക്കു പകരമായി പാട്ടുപാടി സ്തുതിയ്ക്കുകയും നൃത്തംചെയ്ത് യാഹ്‌വെയെ മഹത്വപ്പെടുത്തുകയും ചെയ്യുന്നതിനെ കല്‍ദായമാടമ്പിയുടെ മഞ്ഞപ്പത്രത്തില്‍ അധിക്ഷേപിച്ചതായി മനോവയുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവനോട് മനോവയ്ക്കു പറയാനും ഈ ഒരു ഉത്തരമേയുള്ളു!

യാഹ്‌വെയ്ക്കു മുമ്പില്‍ ഭോഷത്വത്തോളം താഴ്ന്നു നൃത്തംചെയ്ത ദാവീദുരാജാവിനെ പരിഹസിച്ച മിഖാലിനു സംഭവിച്ചത് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ് വായിക്കുന്നത്: "സാവൂളിന്റെ പുത്രി മിഖാല്‍ മരണംവരെയും സന്താനരഹിതയായിരുന്നു"(2സാമു: 6; 23). ഈ ശാപം കല്‍ദായനുനേരെ മനോവ ചൊരിയുന്നില്ല; കാരണം, അവനു യാഹ്‌വെ ഒരുക്കിയിരിക്കുന്ന പ്രതിഫലത്തോടു തുലനംചെയ്യുമ്പോള്‍, ഈ ശാപം വളരെ ചെറുതായിപ്പോകും! ഒരുകാര്യം വിസ്മരിക്കാതിരിക്കുക; ആത്മാവില്‍ പൂരിതരാകുന്ന വ്യക്തികള്‍ തങ്ങളെത്തന്നെ മറന്നു യാഹ്‌വെയുടെ മുമ്പില്‍ ആനന്ദനൃത്തം ചവിട്ടും. ഇതുകണ്ട് അസ്വസ്ഥരാകാനല്ലാതെ സാത്താനും അവന്റെ സന്തതികള്‍ക്കും മറ്റൊന്നും സാധ്യമല്ല!

യാഹ്‌വെ നല്‍കുന്ന അനുഗ്രഹങ്ങള്‍ക്കു നന്ദിപറഞ്ഞുകൊണ്ട് ആര്‍പ്പുവിളിക്കുകയും കിന്നരം വായിച്ചും തപ്പുകൊട്ടിയും അവിടുത്തെ കീര്‍ത്തിക്കുന്ന ദൈവദാസരെ ബൈബിളിലുടനീളം കാണാം. ശത്രുക്കള്‍ക്കെതിരേ വിജയംവരിച്ചപ്പോള്‍ യൂദിത്ത് യാഹ്‌വെയ്ക്കു കീര്‍ത്തനം പാടുന്നത് നാം വായിക്കുന്നുണ്ട്. അവിടെ ഇങ്ങനെ കുറിച്ചിരിക്കുന്നു: "യൂദിത്ത് ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ നിന്നുകൊണ്ട് കൃതജ്ഞതാസ്തോത്രമാലപിച്ചു. ജനം ആ സ്തുതിഗീതം ഉച്ചത്തില്‍ ഏറ്റുപാടി"(യൂദിത്ത്: 16; 1). യാഹ്‌വെയുടെ ദാസര്‍ അവിടുത്തെ സ്തുതിക്കുന്നതു കേട്ട് സാത്താനും സംഘവും ആവലാതിപ്പെട്ടിട്ടു കാര്യമില്ല! യാഹ്‌വെയ്ക്കു പ്രിയങ്കരനായ ദാവീദ് തന്റെ ജീവിതത്തിലുടനീളം അവിടുത്തെ സ്തുതിച്ചു മഹത്വപ്പെടുത്തുക മാത്രമല്ല, സകല സൃഷ്ടികളെയും അതിനു പ്രേരിപ്പിക്കുകയും ചെയ്തു. ദാവീദ് ഇങ്ങനെ പറയുന്നു: "ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ. ജനതകളെല്ലാം ആഹ്ലാദിക്കുകയും ആനന്ദഗാനം ആലപിക്കുകയും ചെയ്യട്ടെ! അങ്ങ് ജനതകളെ നീതിപൂര്‍വ്വം വിധിക്കുകയും ജനപദങ്ങളെ നയിക്കുകയും ചെയ്യുന്നു. ദൈവമേ, ജനതകള്‍ അങ്ങയെ പ്രകീര്‍ത്തിക്കട്ടെ! എല്ലാ ജനതകളും അങ്ങയെ സ്തുതിക്കട്ടെ!"(സങ്കീ: 67; 3-5). ദാവീദിന്റെ മറ്റൊരു ആഹ്വാനം ശ്രദ്ധിക്കുക: "ഭൂവാസികളേ, ആഹ്ലാദത്തോടെ ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍. അവിടുത്തെ നാമത്തിന്റെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍; സ്തുതികളാല്‍ അവിടുത്തെ മഹത്വപ്പെടുത്തുവിന്‍"(സങ്കീ: 66; 1, 2).

യാഹ്‌വെയ്ക്കു മുമ്പില്‍ ആര്‍പ്പുവിളിക്കാന്‍ ആഹ്വാനംചെയ്തതു വെറുതെയല്ല; ഇത്തരത്തില്‍ ഒരു ആര്‍പ്പുവിളിയാണ് ജറീക്കോ കോട്ടകളെ നിലംപതിപ്പിച്ചത്! ബൈബിളിലെ ഈ വിവരണം നോക്കുക: "ഏഴാംദിവസം പുരോഹിതന്മാര്‍ കാഹളം മുഴക്കുകയും നിങ്ങള്‍ പട്ടണത്തിനു ചുറ്റും ഏഴു പ്രാവശ്യം നടക്കുകയും വേണം. അവര്‍ കാഹളം മുഴക്കുന്നതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ആര്‍ത്തട്ടഹസിക്കണം. അപ്പോള്‍ പട്ടണത്തിന്റെ മതില്‍ നിലംപതിക്കും"(ജോഷ്വാ: 6; 4, 5). ജോഷ്വയുടെ കാലംകൊണ്ട് അവസാനിച്ച പ്രതിഭാസമാണിതെന്ന് ആരും കരുതേണ്ടാ; അപ്പസ്തോലന്മാരുടെ കാലത്തും ഇതുതന്നെയായിരുന്നു സംഭവിച്ചത്. ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് തടവറയില്‍ കഴിഞ്ഞിരുന്ന പൗലോസിനും സീലാസിനും എന്താണു സംഭവിച്ചതെന്നു നോക്കുക: "അര്‍ദ്ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു. തടവുകാര്‍ അതു കേട്ടുകൊണ്ടിരുന്നു. പെട്ടന്നു വലിയ ഒരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിത്തറ കുലുങ്ങി; എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാവരുടെയും ചങ്ങലകള്‍ അഴിഞ്ഞുവീണു"(അപ്പ. പ്രവ: 16; 25, 26).

സ്തുതിപ്പുകളെ ദൈവം അംഗീകരിക്കുന്നതുകൊണ്ടാണ് ഈ അവസരങ്ങളില്‍ അവിടുന്ന് അദ്ഭുതങ്ങള്‍ നടത്തുന്നതെന്നു ചിന്തിക്കാന്‍ സാമാന്യബുദ്ധി മാത്രം മതിയാകും. ഫലത്തില്‍നിന്നു തന്നെയാണല്ലോ നാം വൃക്ഷത്തെ തിരിച്ചറിയേണ്ടത്! ഉത്പത്തിമുതല്‍ വെളിപാടുവരെയുള്ള ബൈബിളിലെ എഴുപത്തിമൂന്നു പുസ്തകങ്ങള്‍ പരിശോധിച്ചാല്‍, എവിടെയും സ്തുതിപ്പിനെ യാഹ്‌വെ നിഷേധിക്കുന്നതായി കാണുന്നില്ല. മറിച്ച്, സ്തുതിപ്പുകള്‍ക്കുള്ള അംഗീകാരമുദ്രയായി സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അടയാളങ്ങള്‍ നല്‍കുന്നതായി കാണാം! എന്നാല്‍, സ്തുതിപ്പുകളെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ഭാഗങ്ങളും ബൈബിളില്‍ വായിക്കാന്‍ കഴിയുമെന്നകാര്യം മനോവ സമ്മതിക്കുന്നു. ആരൊക്കെയാണ് സ്തുതിപ്പുകള്‍ക്കെതിരേ വിമര്‍ശനങ്ങളും പരിഹാസവുമായി ഇറങ്ങിത്തിരിച്ചതെന്നു മനസ്സിലാക്കുമ്പോള്‍, യാഹ്‌വെ ഏതു പക്ഷത്താണെന്നു തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് മറ്റൊരു വസ്തുത! ആയതിനാല്‍, ഇക്കൂട്ടര്‍ ആരെല്ലാമായിരുന്നുവെന്ന്‍ നമുക്കു പരിശോധിക്കാം.

സ്തുതികളെ നിഷേധിക്കുന്നവര്‍!

രക്ഷകനായ യേഹ്ശുവായെ യെരുശലേമിലേക്ക് രാജകീയമായി ആനയിക്കുന്ന രംഗം ബൈബിളില്‍ നാം വായിക്കുന്നുണ്ട്. അതില്‍നിന്ന് ഒരുഭാഗം ഇവിടെ കുറിക്കാം: "ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്ഷങ്ങളില്‍നിന്നു ചില്ലകള്‍ മുറിച്ച് വഴിയില്‍ നിരത്തി. യേഹ്ശുവായ്ക്കു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തുവിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! യാഹ്‌വെയുടെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന! അവന്‍ യെരുശലെമില്‍ പ്രവേശിച്ചപ്പോള്‍ നഗരം മുഴുവന്‍ ഇളകിവശായി, ആരാണിവന്‍ എന്നു ചോദിച്ചു"(മത്താ: 21; 8-10). ലൂക്കായുടെ സുവിശേഷത്തില്‍ ശിഷ്യന്മാരും അവിടുത്തെ സ്തുതിക്കുന്നതായി വിവരിച്ചിരിക്കുന്നത് കാണാം: "അവന്‍ പട്ടണത്തോടടുത്ത് ഒലിവുമലയുടെ സമീപത്തെത്തിയപ്പോള്‍ ശിഷ്യഗണം മുഴുവന്‍ സന്തോഷിച്ച് തങ്ങള്‍ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികളെയുംപറ്റി ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി. യാഹ്‌വെയുടെ നാമത്തില്‍ വരുന്ന രാജാവ് അനുഗൃഹീതന്‍, സ്വര്‍ഗ്ഗത്തില്‍ സമാധാനം, അത്യുന്നതങ്ങളില്‍ മഹത്വം എന്ന് അവര്‍ ആര്‍ത്തുവിളിച്ചു"(ലൂക്കാ: 19; 37, 38). ജനങ്ങള്‍ ആര്‍പ്പുവിളിക്കുകയും ഉച്ചത്തില്‍ യേഹ്ശുവായെ മഹത്വപ്പെടുത്തുകയും ചെയ്തപ്പോള്‍, അവിടുന്ന് അതിനെ തടഞ്ഞുകൊണ്ട് ഒരുവാക്കുപോലും ഉരിയാടിയതായി ബൈബിളില്‍ രേഖപ്പെടുത്തിയിട്ടില്ല! എന്നാല്‍, ഇതുകേട്ട് അസ്വസ്ഥരായ മറ്റൊരുകൂട്ടര്‍ ഉണ്ടായിരുന്നു. യേഹ്ശുവായ്ക്ക് അര്‍പ്പിച്ച സ്തുതികളുടെ ശബ്ദം ഇവരുടെ കര്‍ണ്ണപുടങ്ങളെ അസ്വസ്തപ്പെടുത്തി. ഇവരെക്കുറിച്ചു ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോക്കുക: "ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചില ഫരിസേയര്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ ശിഷ്യന്മാരെ ശാസിക്കുക"(ലൂക്കാ: 19; 39).

ഫരിസേയര്‍ എന്ന വിഭാഗത്തില്‍പ്പെട്ടവര്‍ നിസ്സാരക്കാരാണെന്നു ധരിക്കരുത്; യെഹൂദരിലെ ശ്രേഷ്ഠ വിഭാഗവും കാര്‍ക്കശ്യത്തോടെ നിയമങ്ങള്‍ അനുഷ്ഠിക്കുന്നവരുമാണ് ഇവര്‍! ഇവരാണ് യേഹ്ശുവായോട് ഇപ്രകാരം നിര്‍ദ്ദേശിച്ചത്! കരിസ്മാറ്റിക് മുന്നേറ്റക്കാര്‍ യേഹ്ശുവായെ മഹത്വപ്പെടുത്തുന്നതു കാണുമ്പോള്‍, അതിനെ പാഗണ്‍ ആചാരങ്ങളോടു തുലനംചെയ്യുന്ന മാടമ്പികളും ഇതുതന്നെയാണ് പിന്തുടരുന്നത്. യേഹ്ശുവായെയും പരിശുദ്ധാത്മാവിനെയും പഠിപ്പിക്കാന്‍ തുനിയുന്ന ഇവരോട് മനോവയ്ക്കു പറയാനുള്ള ഉത്തരം അന്നുതന്നെ യേഹ്ശുവാ ഫരിസേയരോടു പറഞ്ഞു. അത് ഇപ്രകാരമായിരുന്നു: "ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു"(ലൂക്കാ: 19; 40).

കല്‍ദായരും ഫരിസേയരും!

കല്‍ദായരും ഫരിസേയരും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും ഇവര്‍ക്കു പൊതുവായി ചില സ്വഭാവ വൈകല്യങ്ങളുണ്ട്. പാരമ്പര്യത്തിന്റെ പേരിലുള്ള ധാര്‍ഷ്ട്യമാണ് ഇതിലൊന്ന്. യഹൂദരിലെ പ്രധാനികളെന്നു സ്വയം അഹങ്കരിക്കുന്നവരായിരുന്നു ഫരിസേയരെങ്കില്‍, ഇല്ലാത്ത പാരമ്പര്യത്തിന്റെ പേരില്‍ കള്ളക്കഥകളുണ്ടാക്കി സ്വയം വലുതാകാന്‍ ശ്രമിക്കുന്നവരാണ് കല്‍ദായര്‍! ഇസ്മായേലിന്റെയും ഏസാവിന്റെയും വംശാവലിയില്‍നിന്നുള്ള ഇവര്‍ സ്വയം യഹൂദപാരമ്പര്യം അവകാശപ്പെടുന്നു! യഹൂദരിലെ ഉന്നതരായ ഫരിസേയരുടെ ശൈലിയില്‍ മറ്റുള്ളവരെ നികൃഷ്ടരായി കരുതുന്നത് ഇതിന്റെ ഭാഗമാണ്! ക്രിസ്ത്യാനികളിലെതന്നെ ചിലരെ 'പുതുക്രിസ്ത്യാനി' എന്നപേരില്‍ അകറ്റിനിര്‍ത്തിയിരിക്കുന്ന ഇവര്‍ക്ക് ക്രിസ്തുവിനെയോ ക്രിസ്തീയതയെയോ അറിയില്ല എന്നതാണു യാഥാര്‍ത്ഥ്യം! ഈ പൈശാചിക പാരമ്പര്യക്കാര്‍ വാതില്‍ക്കല്‍ വിലങ്ങിക്കിടന്നതുകൊണ്ടു മാത്രമാണ് ഭാരതത്തില്‍ ക്രിസ്തീയത പ്രചരിക്കപ്പെടാതെ പോയത്! ഫരിസേയരല്ലെങ്കില്‍ക്കൂടി അതെയെന്ന നാട്യത്തോടെ കഴിഞ്ഞുകൂടുന്ന ഇവരെക്കൂടി ചേര്‍ത്താണ് യേഹ്ശുവാ ഈ വചനം അറിയിച്ചത്: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗ്ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല"(മത്താ: 23; 13, 14).

കേരളത്തിലെ ദുര്‍ബ്ബല വിഭാഗങ്ങളില്‍നിന്ന് ക്രിസ്തീയതയിലേക്കു കടന്നുവന്നവരെ തങ്ങളുടെ പള്ളിയില്‍ കയറ്റാതെ, അവര്‍ക്കുവേണ്ടി പ്രത്യേകം പള്ളിയുണ്ടാക്കണമെന്നു വാദിച്ചവരാണ് കല്‍ദായര്‍! ഭാരതത്തില്‍ ക്രിസ്തീയത വളരുന്നതില്‍ തടസ്സമായി നിന്ന ഘടകം എന്താണെന്നും ഉദയംപേരൂര്‍ സൂനഹദോസിലെ തീരുമാനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും! സൂനഹദോസ് വിളിച്ചുചേര്‍ത്ത റോമന്‍കത്തോലിക്കാസഭയുടെ നേതാക്കന്മാര്‍ക്കുമുന്നില്‍ സുറിയാനിസഭ ഉയര്‍ത്തിയ വാദം ഇവിടുത്തെ ക്രിസ്ത്യാനികളുടെ ക്രൈസ്തവവിരുദ്ധ നിലപാടിന്‍റെ വ്യക്തമായ തെളിവായി കണക്കാക്കാം. ഏഴു ദിവസം നീണ്ടുനിന്ന സൂനഹദോസിലെ ഏഴാംദിവസത്തെ തീരുമാനം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: 'താഴ്ന്ന ജാതിയില്‍നിന്ന് മതം മാറി വരുന്നവര്‍ക്കായി പ്രത്യേകം പള്ളി വേണമെന്ന് സുറിയാനി കത്തനാര്‍മാര്‍ വാദിച്ചതിന്‍റെ ഫലമായി അതനുവദിച്ചെങ്കിലും അതുണ്ടാകുന്നതുവരെ അവര്‍ക്ക് ഏത് പള്ളിയില്‍നിന്നും കൂദാശ സ്വികരിക്കാമെന്ന് വിധിച്ചു.'

രക്ഷകനെ പ്രതീക്ഷയോടെ കാത്തിരുന്ന ഫരിസേയര്‍ക്ക് യേഹ്ശുവായെ തിരിച്ചറിയാന്‍ കഴിയാത്തതുപോലെതന്നെ കല്‍ദായര്‍ക്കും അവിടുന്ന് ആയിരിക്കുന്നതുപോലെ അവിടുത്തെ തിരിച്ചറിയാന്‍ ഇനിയും കഴിഞ്ഞിട്ടില്ല! ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വന്നുകഴിഞ്ഞുവെന്ന്‍ യേഹ്ശുവാ പറഞ്ഞതിന്റെ അര്‍ത്ഥം ഗ്രഹിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇന്നും ഇവര്‍ കിഴക്കോട്ടു തിരിഞ്ഞു ഗോഷ്ടികള്‍ കാണിക്കുന്നത്! ബലിയര്‍പ്പണത്തെക്കുറിച്ചു വാതോരാതെ വീമ്പടിക്കുന്ന ഇവര്‍ യഥാര്‍ത്ഥ ബലിയെക്കുറിച്ച് അജ്ഞത പുലര്‍ത്തുന്നു. ദൈവത്തിനര്‍പ്പിക്കുന്ന സ്തുതികള്‍ അധരങ്ങളുടെ ബലിയാണെന്ന സത്യം ഇവര്‍ ഗ്രഹിക്കുന്നില്ല. അപ്പസ്തോലനായ പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "അവനിലൂടെ നമുക്ക് എല്ലായ്പോഴും ദൈവത്തിനു സ്തുതിയുടെ ബലി- അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍- അര്‍പ്പിക്കാം"(ഹെബ്രാ: 13; 15).

സ്തോത്രഗീതം പാപികള്‍ക്ക് ഇണങ്ങുന്നില്ല!

ദൈവത്തെ സ്തുതിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുന്നില്ലെങ്കില്‍ അതിന്റെ ഒരു കാരണം, അവര്‍ ദൈവത്തെക്കാള്‍ ഉന്നതരാണെന്ന ധാരണയാകാം! തങ്ങളേക്കാള്‍ ഉയര്‍ന്നവരെയാണല്ലോ ഒരുവന്‍ മഹത്വപ്പെടുത്തുന്നത്! അഹങ്കാരിയായ ഒരുവനും ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കഴിയുകയില്ല. ഈ വാക്യങ്ങള്‍ നോക്കുക: "അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല, മറിച്ച്, അവരുടെ യുക്തി വിചാരങ്ങള്‍ നിഷ്ഫലമായിത്തീരുകയും വിവേകരഹിതമായ ഹൃദയം അന്ധകാരത്തിലാണ്ടുപോവുകയും ചെയ്തു. ജ്ഞാനികളെന്ന്‍ അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്മാരായിത്തീര്‍ന്നു"(റോമാ: 1; 21, 22). പ്രഭാഷകന്‍ പറയുന്നതും ഇതുതന്നെയാണ്: "സ്തോത്രഗീതം പാപിക്ക്‌ ഇണങ്ങുന്നില്ല. അവന്‍ യാഹ്‌വെയില്‍നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നില്ല. ജ്ഞാനത്തിന്റെ ബഹിഃസ്ഫുരണമാണ് സ്തോത്രഗീതം; യാഹ്‌വെയാണ് അതിനെ പ്രചോദിപ്പിക്കുന്നത്"(പ്രഭാ:15;9,10). കല്‍ദായന്റെ സ്തുതി വിരോധത്തിന്റെ കാരണം ഇതുതന്നെയാണ്!

യാഹ്‌വെയെ സ്തുതിക്കാന്‍ കഴിയാത്ത ഇവര്‍, അപ്രകാരം ചെയ്യുന്നവരെ എതിര്‍ക്കുന്നതിനും പല കാരണങ്ങളുണ്ട്. രുചിയുള്ള ഭക്ഷണം കഴിക്കുന്നവരെ നോക്കി, വായില്‍ പുണ്ണുള്ളവന്‍ പുലഭ്യം പറയുന്നതുപോലെയുള്ള അസൂയയാണ് ഒരു കാരണം! സാത്താന്‍ ആദിമുതലേ അങ്ങനെതന്നെയായിരുന്നു എന്നതാണ് മറ്റൊരുകാര്യം! ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ ലോകത്തുള്ള സാത്താന്റെ സ്വാധീനം ക്ഷയിക്കുകയും അവന്റെ പ്രവര്‍ത്തികള്‍ നിര്‍വ്വീര്യമാവുകയും ചെയ്യും. പിശാചിനാല്‍ ബന്ധിക്കപ്പെട്ടവര്‍ ആ ബന്ധനത്തില്‍നിന്നു വിടുതല്‍ പ്രാപിക്കുന്നതും അവനെ അസ്വസ്ഥനാക്കുന്നു!

സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവന്‍!

"ഇസ്രായേലിന്റെ സ്തുതിയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനേ, അവിടുന്ന് പരിശുദ്ധനാണ്‌"(സങ്കീ: 22; 3). ഇത് ദാവീദിന്റെ വാക്കുകളാണ്. നാം യിസ്രായേല്‍ ആണെങ്കില്‍ നാം യാഹ്‌വെയെ സ്തുതിക്കും. കാരണം, നമ്മുടെ സ്തുതികളില്‍ ഉപവിഷ്ടനായിരിക്കുന്നവനാണ് യാഹ്‌വെ! ദൈവത്തിനു സ്തുതികള്‍ അര്‍പ്പിക്കുന്ന സ്വര്‍ഗ്ഗത്തിലെ മാലാഖമാരില്‍ ഒരു വിഭാഗമാണ്‌ 'സെറാഫുകള്‍'. യേശൈയാഹ് പ്രവാചകനു ലഭിച്ച സ്വര്‍ഗ്ഗീയ ദര്‍ശനത്തെക്കുറിച്ചു ബൈബിളില്‍ ഇങ്ങനെ വായിക്കുന്നുണ്ട്: "ഉസിയാരാജാവു മരിച്ച വര്‍ഷം യാഹ്‌വെ ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദൈവാലയം മുഴുവന്‍ നിറഞ്ഞുനിന്നു. അവിടുത്തെ ചുറ്റും സെറാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു. രണ്ടുചിറകുകള്‍ക്കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു. അവ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ യാഹ്‌വെ പരിശുദ്ധന്‍"(യേശൈയാഹ്: 6; 1-3). സ്തുതികളോട് അസഹിഷ്ണുതയുള്ളവര്‍ ഏതെങ്കിലും കാരണവശാല്‍ സ്വര്‍ഗ്ഗത്തിലെത്തിയാല്‍, സെറാഫുകളെ ഇവര്‍ ശാസിക്കുമെന്ന കാര്യത്തില്‍ സംശയമില്ല! സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്ക് 'ഹിസ്റ്റീരിയ' ബാധിച്ചുവെന്നും 'പാഗണ്‍' ദേവന്മാരെ അവര്‍ അനുകരിക്കുകയാണെന്നും വിളിച്ചുപറയാന്‍ ഈ 'ചാത്തന്മാര്‍' മടിക്കില്ല!

യോഹന്നാനു ലഭിച്ച വെളിപാടിലും സ്വര്‍ഗ്ഗത്തിലെ അവസ്ഥയെക്കുറിച്ചു സമാനമായ വിവരണമാണ് കാണുന്നത്. സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ യേഹ്ശുവായെ സ്തുതിക്കുന്നതിനെ സംബന്ധിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: "രാപകല്‍ ഇടവിടാതെ അവ ഉല്‍ഘോഷിക്കുന്നു: ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വ്വശക്തനും ദൈവവുമായ യേഹ്ശുവാ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍"(വെളി: 4; 8). സ്വര്‍ഗ്ഗത്തിന്റെ മറ്റൊരു ദര്‍ശനം നോക്കുക: "ഇതിനുശേഷം സ്വര്‍ഗ്ഗത്തില്‍ വലിയ ജനക്കൂട്ടത്തിന്റേതുപോലുള്ള ശക്തമായ സ്വരം ഞാന്‍ കേട്ടു; ഹല്ലേലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതാണ്"(വെളി: 19; 1). മറ്റൊരു വചനം ഇങ്ങനെ വായിക്കുന്നു: "അപ്പോള്‍ ഇരുപത്തിനാലു ശ്രേഷ്ഠന്മാരും നാലു ജീവികളും ആമ്മേന്‍, ഹല്ലേലൂയ്യാ എന്നു പറഞ്ഞുകൊണ്ട് സാഷ്ടാംഗം പ്രണമിച്ച് സിംഹാസനസ്ഥനായ ദൈവത്തെ ആരാധിച്ചു"(വെളി: 19; 4). ഇതൊക്കെയാണ് സ്വര്‍ഗ്ഗത്തിലെ അവസ്ഥയെന്നു ബൈബിള്‍ വ്യക്തമാക്കുമ്പോള്‍, സ്തുതികളെ അപഹസിച്ചുകൊണ്ട് കിഴക്കുനോക്കികള്‍ നടത്തുന്ന ജല്പനങ്ങളെ ദൈവജനം അവജ്ഞയോടെ തള്ളിക്കളയണം!

വേറൊരു വചനംകൂടി ശ്രദ്ധിക്കുക: "സിംഹാസനത്തില്‍നിന്ന് ഒരു സ്വരം ഞാന്‍ കേട്ടു: ദൈവത്തിന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍. പിന്നെ വലിയ ജനക്കൂട്ടത്തിന്റെയും പെരുവെള്ളത്തിന്റെയും ഗംഭീരമായ ഇടിമുഴക്കത്തിന്റെയും ശബ്ദംപോലെയുള്ള ഒരു സ്വരം ഞാന്‍ കേട്ടു: ഹല്ലേലൂയ്യാ! സര്‍വ്വശക്തനും നമ്മുടെ ദൈവവുമായ യേഹ്ശുവാ വാഴുന്നു. നമുക്ക് ആനന്ദിക്കാം; ആഹ്ലാദിച്ച് ആര്‍പ്പുവിളിക്കാം. അവിടുത്തേക്ക്‌ മഹത്വം നല്‍കാം. എന്തെന്നാല്‍, കുഞ്ഞാടിന്റെ വിവാഹം സമീപിച്ചിരിക്കുന്നു. അവിടുത്തെ മണവാട്ടി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു"(വെളി: 19; 5-7). എന്തുകൊണ്ടാണ് ദൈവത്തിന്റെ ജനം അവിടുത്തെ ഉച്ചത്തില്‍ സ്തുതിക്കുന്നതെന്ന് ഇനിയും കല്‍ദായനു മനസ്സിലായില്ലെങ്കില്‍, മനോവയ്ക്കു നിങ്ങളെക്കുറിച്ചു സഹതാപംപോലുമില്ല!

ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ചില വചനങ്ങള്‍ ഇവിടെ കുറിക്കുന്നു:

"എന്റെ നീതി സ്ഥാപിച്ചുകിട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ആനന്ദിച്ച് ആര്‍പ്പിടട്ടെ! തന്റെ ദാസന്റെ ശ്രേയസ്‌സില്‍ സന്തോഷിക്കുന്ന യാഹ്‌വെ വലിയവനാണ്, എന്ന് അവര്‍ എന്നും പറയുമാറാകട്ടെ! അപ്പോള്‍, എന്റെ നാവ് അങ്ങയുടെ നീതിയും സ്തുതിയും രാപകല്‍ ഘോഷിക്കും"(സങ്കീ:35;27,28).

"ഉത്‌സവഘോഷത്താല്‍ അങ്ങയെ സ്തുതിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; യാഹ്‌വേ, അവര്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു. അവര്‍ നിത്യം അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു; അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു"(സങ്കീ:89;15,16).

"എല്ലാ കഴിവും ഉപയോഗിച്ച് യാഹ്‌വെയെ സ്തുതിക്കുവിന്‍; അവിടുന്ന് അതിനും ഉപരിയാണ്. സര്‍വശക്തിയോടും കൂടെ അവിടുത്തെ പുകഴ്ത്തുവിന്‍; തളര്‍ന്നുപോകരുത്. എത്ര പുകഴ്ത്തിയാലും പരിധിയില്‍ എത്തുകയില്ല. ആര് അവിടുത്തെ കണ്ടിട്ടുണ്ട്? ആര്‍ക്ക് അവിടുത്തെ വര്‍ണിക്കാന്‍ കഴിയും? ആര്‍ക്ക് അവിടുത്തെ വേണ്ടവിധം പുകഴ്ത്താന്‍ കഴിയും?"(പ്രഭാ:43;30).

പ്രാര്‍ത്ഥന:

"സ്തുതികളുടെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നവനും എല്ലാ സ്തുതികള്‍ക്കും ഉപരിയായിരിക്കുന്നവനുമായ സൈന്യങ്ങളുടെ യാഹ്‌വേ, അങ്ങയെ ആയിരിക്കുന്ന അവസ്ഥയില്‍ സ്തുതിക്കുവാന്‍ ഈ ഭൂമിയിലെ ഭാഷകള്‍ക്കു പരിമിതികളുണ്ട്. ആയതിനാല്‍, ഞങ്ങളുടെ അവാച്യമായ നെടുവീര്‍പ്പുകളെപ്പോലും സ്തുതികളായി അവിടുന്നു പരിഗണിക്കുകയും മാലാഖാമാരുടെ സ്വര്‍ഗ്ഗീയഭാഷ നല്‍കി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യേണമേ! ആമ്മേന്‍!"

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3639 views

LOG IN

Lost your password?

SIGN UP

LOST PASSWORD