അറിഞ്ഞിരിക്കാന്‍

ക്രിസ്തീയത ഒരു മതംതന്നെ; അതിന്റെ സ്ഥാപകന്‍ ക്രിസ്തുവും!

Print By
about

11 - 08 - 2018

ക്രിസ്തീയത ഒരു മതമാല്ലെന്നും ക്രിസ്തു ഒരു മതത്തെയും സ്ഥാപിച്ചിട്ടില്ലന്നും ഘോരഘോരം പ്രസംഗിക്കുന്ന വ്യക്തികളെയും സഭകളെയും മനോവ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലെങ്കിലും, ക്രിസ്തീയത ഒരു മതമാണെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും താത്പര്യമില്ല. വിജാതിയ മതങ്ങളുടെ വക്താക്കളും സമാന ചിന്താഗതിക്കാരാണെന്നതും ശ്രദ്ധേയമാണ്. തങ്ങളുടേത് ഒരു സംസ്കാരമാണെന്നു ഹിന്ദുക്കള്‍ പറയുന്നുവെങ്കില്‍, മുസ്ലീങ്ങള്‍ തങ്ങളുടെ മതത്തെ ഒരു ജീവിത മാര്‍ഗ്ഗമായി പ്രഖ്യാപിക്കുന്നു. ക്രിസ്ത്യാനികളും വ്യത്യസ്തമല്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തീയതയെ ഒരു മാര്‍ഗ്ഗമായി ഇവരും കണക്കാക്കുന്നു. 'മതം' എന്നത് ഏതെങ്കിലും തരത്തില്‍ മോശമായ ഒന്നാണോ എന്ന് സംശയം ജനിപ്പിക്കുന്ന തരത്തിലാണ് 'മതം' എന്ന വാക്കിനെ ഓരോ മതവിഭാഗവും അകറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍, അംഗീകരിക്കപ്പെട്ട മതങ്ങളുടെയെല്ലാം പ്രബോധനഗ്രന്ഥങ്ങളില്‍ തങ്ങളുടേത് ഒരു 'മതം' ആണെന്ന പ്രഖ്യാപനം വായിക്കാന്‍ കഴിയും. യഹൂദരുടെയും ക്രിസ്ത്യാനികളുടെയും ഇസ്ലാമിന്റെയും ഗ്രന്ഥങ്ങളില്‍ ഈ പ്രഖ്യാപനമുണ്ട്. യാഥാര്‍ത്ഥ്യം ഇതാണെങ്കില്‍, 'മതം' എന്ന വാക്കിനെ മതപ്രഭാഷകര്‍ എന്തിനാണു ഭയപ്പെടുന്നത്?

മദ്രസയില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ ഇസ്ലാമിന്റെ പ്രമുഖ പ്രഭാഷകര്‍ വരെയുള്ള സകലരും പറയുന്നത് ഇസ്ലാം ഒരു മതമല്ല എന്നാണ്. ഇസ്ലാമിക പ്രബോധകരില്‍നിന്ന്‍ ഇത്തരം വാദഗതികള്‍ കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. ക്രിസ്ത്യന്‍, ഇസ്ലാം, ഹിന്ദു തുടങ്ങിയ പ്രധാന മതങ്ങളുടെയെല്ലാം പ്രചാരകര്‍ പൊതുവേ ഉയര്‍ത്തുന്ന ഈ വാദഗതികള്‍ക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? യാതൊരു അടിസ്ഥാനവുമില്ലെന്നു മനോവ പറയുമ്പോള്‍, അതു സ്ഥിരീകരിക്കാനുള്ള ഉത്തരവാദിത്വവും മനോവയ്ക്കുണ്ട്. 'മതം' എന്ന വാക്കിന്റെ അര്‍ത്ഥം അറിയാത്തവരാണ് ഈ വാദങ്ങളുടെ പിന്നിലെന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും ശരിയാകില്ല. എന്നാല്‍, ഭൂരിപക്ഷം ആളുകളും സത്യം അന്വേഷിക്കാതെ, പ്രചാരണരംഗത്തു സജ്ജീവമായവരാണ് എന്നകാര്യത്തില്‍ സംശയമില്ല. ആരെങ്കിലുമൊക്കെ പറയുന്ന കാര്യങ്ങള്‍, അതിലെ സത്യം അന്വേഷിച്ചറിയാതെ പ്രചരണം കൊഴുപ്പിക്കുന്ന അനേകര്‍ നമ്മുടെയിടയിലുണ്ട്. ആത്മീയരംഗത്തു മാത്രമല്ല, എല്ലാ മേഖലകളിലും ഇക്കൂട്ടര്‍ സജ്ജീവമാണ്. 'സോഷ്യല്‍ മീഡിയകളില്‍' ഇവര്‍ ശല്യക്കാരും അപകടകാരികളും ആണെന്ന സത്യം പറയാതെവയ്യ! 'O' പോസിറ്റീവ് രക്തം ആവശ്യമുണ്ടെന്ന് ആരെങ്കിലും ഒരു പോസ്റ്റിട്ടാല്‍, നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും അതു പ്രചരിപ്പിക്കാന്‍ സന്നദ്ധരായി ഇവരുണ്ടാകും! അപകടകരമായ അനേകം ആശയങ്ങളും തെറ്റായ അറിവുകളും അര്‍ദ്ധസത്യങ്ങളും ഇത്തരത്തില്‍ പ്രചരിക്കപ്പെടുന്നു എന്നത് ഗൗരവമായി കാണേണ്ടിയിരിക്കുന്നു.

തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കുന്നവര്‍ അറിഞ്ഞോ അറിയാതെയോ അനേകരെ കബളിപ്പിക്കുകയാണെന്നു തിരിച്ചറിയണം. ആയതിനാല്‍, 'മതം' എന്ന വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ് ചില അബദ്ധപ്രചരണങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് ഉചിതമാണെന്നു കരുതുന്നു. ആത്മീയതയിലും ലൗകികതയിലും ഏറെ അപകടം വരുത്തിവയ്ക്കുന്ന ഒന്നാണ് അബദ്ധപ്രചരണം. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വാര്‍ത്തകളിലെ ശരിതെറ്റുകള്‍ വിവേചിക്കാന്‍ ശ്രമിക്കാതെ 'ഷെയര്‍' ചെയ്യുന്നവരാണ് പലരും. മാരക രോഗങ്ങള്‍ക്കുള്ള മരുന്നുകളെക്കുറിച്ചുപോലും തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. മോഹനന്‍ വൈദ്യനെപ്പോലെയുള്ള 'മുറിവൈദ്യന്മാര്‍' നടത്തുന്ന ജല്പനങ്ങള്‍പ്പോലും പ്രചരിപ്പിക്കാന്‍ ആളുകളുണ്ട്. വ്യക്തമായ ബോധ്യമില്ലാത്ത വിഷയങ്ങളുടെ പ്രചാരകരായി നിലകൊള്ളുന്നതിലൂടെ സംഭവിക്കുന്ന ദുരന്തങ്ങള്‍ ഒരുപക്ഷെ വളരെ വലുതായിരിക്കാം. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും നമ്മള്‍ പ്രചരിപ്പിക്കുമ്പോള്‍, ഗുരുതരമായ തെറ്റിന്റെ ഭാഗമായി നമ്മളും മാറുകയാണ്. മാത്രവുമല്ല, ഒരുവന്‍ തനിക്കു വ്യക്തമായ ബോധ്യമില്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുമ്പോള്‍ അവന്‍ കള്ളസാക്ഷ്യം നല്‍കുന്നു. എന്തെന്നാല്‍, പ്രചരിപ്പിക്കപ്പെടുന്ന വാര്‍ത്ത കള്ളമാണെങ്കില്‍, അവന്‍ അറിയാതെതന്നെ ആ കള്ളത്തിന്റെ സാക്ഷികളായി മാറുകയാണു ചെയ്യുന്നത്. ഇത് എട്ടാം പ്രമാണത്തിന് എതിരായിട്ടുള്ള ഗുരുതരമായ പാപമാണ്! 

എവിടെനിന്നോ ലഭിച്ച വിവരങ്ങള്‍ ആധികാരികതയോടെ പ്രസംഗിക്കുന്ന വ്യക്തികള്‍ ആത്മീയരംഗത്തും സജ്ജീവമാണ്. 'ഭയപ്പെടേണ്ടാ' എന്ന് 366 തവണ ബൈബിളില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്ന് പ്രസംഗിക്കുന്നവരെ മനോവ കേട്ടിട്ടുണ്ട്. എണ്ണിനോക്കി സ്ഥിരീകരിക്കാതെ, ഈ 'അറിവ്' ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന ആളുകള്‍ ചെയ്യുന്നത് നിരുത്തരവാദപരമായ പ്രഘോഷണമാണ്. 'പ്രൊട്ടസ്റ്റന്റ്‌' സഭകള്‍ അംഗീകരിച്ചിരിക്കുന്ന ബൈബിളില്‍ 66 പുസ്തകങ്ങള്‍ മാത്രമേയുള്ളു. എന്നാല്‍, കത്തോലിക്കാസഭയിലെ വിശ്വാസികള്‍ 73 പുസ്തകങ്ങളുള്ള സമ്പൂര്‍ണ്ണ ബൈബിള്‍ പഠിക്കുന്നു. 66 പുസ്തകങ്ങളുള്ള 'പ്രൊട്ടസ്റ്റന്റ്‌' പ്രഘോഷകന്റെ വാക്കുകള്‍ അതേപടി ഏറ്റെടുത്തു കത്തോലിക്കാസഭക്കാരന്‍ പ്രചരിപ്പിച്ചാല്‍ അതു സത്യമാകണമെന്നില്ല. വ്യഭിചാരം ചെയ്യരുത് എന്ന ആറാം പ്രമാണം, പെന്തക്കോസ്തുകാരനെ സംബന്ധിച്ചിടത്തോളം ഏഴാം പ്രമാണമാണ്‌. അതുകൊണ്ട്, ആരെങ്കിലും പറയുന്നതു കേട്ട് പ്രചരണം നടത്തുന്നത് പക്വതയുള്ള ശുശ്രൂഷയായി പരിഗണിക്കരുത്. 'ഭയപ്പെടേണ്ടാ' എന്ന ആശ്വാസവചനം എത്ര തവണ ബൈബിളില്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നു മനോവ എണ്ണിനോക്കിയിട്ടില്ല. അതിനാല്‍, മനോവയ്ക്ക് അത് അറിയില്ല. അതുപോലെതന്നെ, ബൈബിളിലെ അദ്ധ്യായങ്ങളുടെ എണ്ണം, പുസ്തകങ്ങളുടെ എണ്ണം, വാക്യങ്ങളുടെ എണ്ണം, അക്ഷരങ്ങളുടെ എണ്ണം എന്നൊക്കെ പറഞ്ഞുകൊണ്ട് ചിലര്‍ വാചകക്കസര്‍ത്തുകള്‍ നടത്താറുണ്ട്. പെന്തക്കോസ്തുകാരുടെ ഈ വാദങ്ങള്‍ ഏറ്റെടുത്തു പ്രചരിപ്പിക്കുന്ന കത്തോലിക്കാസഭയിലെ വിശ്വാസിക്ക് താന്‍ ചെയ്യുന്നത് അബദ്ധമാണെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ല!

ഖുറാനില്‍ 36 ഇടങ്ങളില്‍ 'മറിയം' എന്ന പേരും, 25 ഇടങ്ങളില്‍ 'ഈസാ' എന്ന പേരും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പ്രചരിപ്പിക്കുന്ന വൈദീകരെ മനോവയ്ക്കറിയാം. ഡിവൈന്‍ ധ്യാനമന്ദിരത്തില്‍ പ്രഘോഷണം നടത്തുന്ന മാരിയോ ജോസഫ് പറഞ്ഞത് ഏറ്റുപിടിച്ചു എന്നല്ലാതെ, ഖുറാന്‍ ഇവര്‍ വായിച്ചിട്ടുണ്ടോ എന്നകാര്യം സംശയമാണ്. കാരണം, ഖുറാനില്‍ കാണുന്ന മറിയമാണ് ബൈബിളിലെ പരിശുദ്ധ കന്യകാമറിയം എന്ന് ഖുറാന്‍ വായിച്ചിട്ടുള്ള ആരും പറയില്ല. അതുപോലെതന്നെ, ഖുറാനില്‍ കാണുന്ന ഈസാനബിയുമായി ബൈബിളിലെ യേഹ്ശുവായ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍, അത് അവര്‍ കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ പറയുന്ന ഭോഷ്ക്കു മാത്രമാണ്! പറയുന്ന വ്യക്തിയുടെ ലക്‌ഷ്യം, പറയുന്ന വ്യക്തിക്ക് ആ വിഷയത്തെക്കുറിച്ചു പറയാനുള്ള ആധികാരികമായ അറിവ് എന്നിങ്ങനെ പല ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കണം ഒരു വിഷയത്തെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നത്.

മറ്റു മതവിഭാഗങ്ങളിലുള്ള വ്യക്തികള്‍ക്ക് ഒരുപക്ഷെ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വ്യാജങ്ങളെ കൂട്ടുപിടിക്കേണ്ടതായി വന്നേക്കാം. ചതിപ്രയോഗത്തിലൂടെ യുദ്ധങ്ങള്‍ ജയിച്ചുവെന്ന് പറയപ്പെടുന്ന കഥാപാത്രങ്ങളെയും, ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന ഉപദേശത്തോടെ നുണകള്‍ പറയാന്‍ പ്രേരിപ്പിക്കുന്ന കഥാനായകന്മാരെയും ദൈവങ്ങളായി പ്രതിഷ്ഠിക്കാന്‍ മടിയില്ലാത്ത മതവിഭാഗങ്ങള്‍ നമുക്കു ചുറ്റിലുമുണ്ട്. മതം വളര്‍ത്താന്‍ നുണകള്‍ പറയുന്നതില്‍ തെറ്റില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്ന വ്യാജപ്രവാചകനെയും നമുക്കറിയാം. വിജാതിയതയുടെ അടിസ്ഥാനംതന്നെ വ്യാജത്തില്‍നിന്നായാതുകൊണ്ടും, നുണയും നുണയുടെ പിതാവുമായവനാണ് എല്ലാ വിജാതിയതയുടെ നാഥന്‍ എന്നതുകൊണ്ടും ഇവരുടെ വ്യാജപ്രചരണങ്ങളെ ആ അര്‍ത്ഥത്തില്‍ മാത്രം എടുത്താല്‍ മതി. എന്നാല്‍, വ്യാജം പറയുന്ന അധരങ്ങളെപ്പോലും വെറുക്കുന്നവനും സത്യം മാത്രം പറയാന്‍ കല്പിച്ചിട്ടുള്ളവനുമായ സത്യദൈവത്തെ ആരാധിക്കുന്ന 'ക്രിസ്ത്യാനികള്‍' പറയുന്ന വ്യാജങ്ങളെ ഗൗരവത്തോടെ കാണണം. വ്യാജം പ്രചരിപ്പിക്കുന്ന ക്രൈസ്തവ നാമധാരികളെക്കുറിച്ചു ബൈബിള്‍ പറയുന്നത് 'വ്യാജസഹോദരന്മാര്‍' എന്നാണ്. ആയതിനാല്‍, ബൈബിള്‍ പ്രചരിപ്പിക്കാന്‍ വ്യാജത്തെ കൂട്ടുപിടിക്കേണ്ട യാതൊരു ആവശ്യവുമില്ല. അതിശയോക്തി കലര്‍ത്തിയുള്ള സാക്ഷ്യങ്ങളോ പ്രബോധനങ്ങളോ സുവിശേഷ പ്രചാരണത്തിനായി ആരും സൃഷ്ടിക്കേണ്ടതുമില്ല!

സത്യദൈവം വെറുക്കുന്ന ഒന്ന് അവിടുത്തെ ശുശ്രൂഷയുടെ ഭാഗമാക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അസ്വീകാര്യമായ ആശയങ്ങളുടെ പ്രചരണത്തിനാണ് നുണകള്‍ ആവശ്യമായി വരുന്നത്. കമ്മ്യുണിസംപോലുള്ള ആശയങ്ങളുടെ പ്രചരണത്തിന് നുണകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലക്‌ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്ന തത്വമാണ് കമ്മ്യുണിസ്റ്റുകള്‍ അധികാര സ്ഥാപനത്തിനായി സ്വീകരിച്ചിരിക്കുന്നത്. എതിര്‍ക്കുന്നവരെ കൊന്നൊടുക്കിക്കൊണ്ട് ഇവര്‍ ഓരോ രാജ്യങ്ങളിലും തങ്ങളുടെ ഭരണം സ്ഥാപിക്കുന്നു. ഏതൊരു കമ്മ്യുണിസ്റ്റു രാജ്യത്തും അധികാരം സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഈ തത്വത്തെ അടിസ്ഥാനമാക്കിയാണ്. വിജാതിയ മതങ്ങളുടെ പ്രബോധനവും ഇതുതന്നെയാണെങ്കില്‍, കമ്മ്യുണിസത്തിന്റെയും വിജാതിയതയുടെയും ഉദ്ഭവം ഒരിടത്തുനിന്നു തന്നെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. . ഹിന്ദുത്വത്തിന്റെയും കമ്മ്യുണിസത്തിന്റെയും പിറവി ഒരുവനില്‍നിന്നാണെന്നു വ്യക്തമാക്കുന്നതാണ് മഹാഭാരത യുദ്ധകഥയില്‍ കൃഷ്ണന്‍ അര്‍ജ്ജുനനു നല്‍കുന്ന ഉപദേശങ്ങള്‍! ആര് ആരില്‍നിന്ന്‍ ആശയം കടംകൊണ്ടു എന്നകാര്യത്തില്‍ മാത്രമേ തര്‍ക്കത്തിനു സാധ്യതയുള്ളു. സഹോദരങ്ങളായ കൗരവര്‍ക്കെതിരേ യുദ്ധംചെയ്യാന്‍ ശങ്കിച്ചുനില്‍ക്കുന്ന അര്‍ജ്ജുനനു കൃഷ്ണന്‍ നല്‍കുന്ന ഉപദേശങ്ങളാണ് ഗീതോപദേശങ്ങളിലുള്ളത്. കമ്മ്യുണിസത്തിന്റെ പ്രചരണത്തിനെന്നപോലെ എല്ലാ വിജാതിയ മതങ്ങളുടെയും പ്രചരണത്തിന് അവലംബിക്കുന്ന മാര്‍ഗ്ഗമാണ് 'നുണ'! സര്‍വ്വാധിപത്യം എന്ന ലക്‌ഷ്യം നേടിയെടുക്കാന്‍ നുണകള്‍ അടക്കമുള്ള ഏതൊരു ഹീനമാര്‍ഗ്ഗങ്ങളും സ്വീകരിക്കാമെന്നതാണ് ഇവരുടെയല്ലാം പൊതുതത്വം!

എന്നാല്‍, ക്രിസ്തീയതയുടെ പ്രചരണത്തിന് നുണകളെ കൂട്ടുപിടിക്കാന്‍ ദൈവം അനുവദിച്ചിട്ടില്ല. സത്യദൈവത്തെയും വ്യാജദൈവങ്ങളെയും വേറിട്ടു മനസ്സിലാക്കാനുള്ള അടയാളങ്ങളില്‍ പ്രധാനപ്പെട്ട അടയാളവും ഇതുതന്നെ! ചതിയും വഞ്ചനയും നുണയുടെ ഭാഗംതന്നെയാണ്. എതിരാളികളെ ചതിയിലൂടെ ഉന്മൂലനം ചെയ്യാന്‍ ഉപദേശിക്കുന്ന മതമാണ്‌ ഇസ്ലാം. മുഹമ്മദ്‌ നല്‍കിയിരിക്കുന്ന ഈ ഉപദേശം ശ്രദ്ധിക്കുക: "അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്"(സുറ: 9; 5). തങ്ങളുടെ മതപ്രചരണത്തിനു നുണകള്‍ പറയാം എന്നതാണ് ഇസ്ലാമിന്റെ നിയമം. ക്രൈസ്തവരാജ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഇവര്‍ പ്രയോഗിക്കുന്ന കുതന്ത്രവും നുണയെ അടിസ്ഥാനമാക്കിയുള്ളതാണ്. തങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ദേശങ്ങളില്‍ ഇസ്ലാമിനുള്ള ഉപദേശം ഇതാണ്: "അവിശ്വാസികളോട് ക്ഷമിക്കുക; സമാധാനം എന്നുപറയുക"(സുറ: 41; 88, 89). "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256).

എന്നാല്‍, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും നിലപാടുകളില്‍ മാറ്റംവരുത്തിക്കൊണ്ടിരിക്കണം. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളില്‍ യഥാക്രമം ഇവയാണ് ഇവരുടെ നിലപാടുകള്‍: "സ്വയരക്ഷക്കുവേണ്ടി നിങ്ങള്‍ യുദ്ധം ചെയ്യുന്നതില്‍ തെറ്റില്ല"(സുറ: 2; 190-194). "അവിശ്വാസികളെ നിങ്ങള്‍ എവിടെയെല്ലാം കാണുന്നുവോ അവിടെവച്ച് കൊന്നുകളയുക"(സുറ: 9; 1-6). ഇസ്ലാമിന്റെയും ഹിന്ദുവിന്റെ കമ്മ്യുണിസ്റ്റുകാരുടെയും പ്രചരണതന്ത്രം ഒന്നുതന്നെയാണെന്നും, അത് നുണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും നാം മനസ്സിലാക്കി. എന്നാല്‍, ഇതില്‍നിന്നു നേരേ വിപരീതമായ ഉപദേശമാണ് ക്രിസ്തീയതയുടെ പ്രചാരണത്തിനായി അതിന്റെ സ്ഥാപകനും നാഥനുമായ യേഹ്ശുവാ അവിടുത്തെ പ്രചാരകര്‍ക്കു നല്‍കിയിരിക്കുന്നത്. ഈ ഉപദേശം ശ്രദ്ധിക്കുക: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). യേഹ്ശുവാ കല്പിച്ചവ മാത്രം പഠിപ്പിക്കാനാണ് അവിടുത്തെ പ്രബോധകരെ അവിടുന്ന് അയച്ചത്. യേഹ്ശുവാ അറിയിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരുകാര്യവും മറ്റുള്ളവരെ അറിയിക്കാന്‍ അവിടുന്ന് അനുവദിച്ചിട്ടില്ല. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ അവിടുത്തെ പ്രവാചകനായ മോശവഴി നല്‍കിയ നിയമങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യാഹ്‌വെയുടെ താക്കീത് നോക്കുക: "ഞാന്‍ നിങ്ങളോടു കല്പിക്കുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം. ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്"(നിയമം: 12; 32).

സത്യദൈവമായ യാഹ്‌വെ വെറുക്കുന്ന എല്ലാറ്റിനെയും വെറുക്കുന്നവരാണ് അവിടുത്തെ മക്കള്‍. യാഹ്‌വെയുടെ ഒരു സ്വഭാവസവിശേഷത ശ്രദ്ധിക്കുക: "കള്ളം പറയുന്ന അധരങ്ങള്‍ യാഹ്‌വെയ്ക്കു വെറുപ്പാണ്; വിശ്വസ്തതയോടെ പെരുമാറുന്നവര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു"(സുഭാഷിതങ്ങള്‍: 12; 22). സത്യം മാത്രം പറയുകയെന്നത് ക്രിസ്തീയതയുടെ പ്രചാരകര്‍ പാലിക്കേണ്ട ജാഗ്രതയാണ്. അതിശയോക്തി കലര്‍ത്തി ഒന്നും പ്രചരിപ്പിക്കരുത്. അതുപോലെതന്നെ, എന്തെങ്കിലും മറച്ചുവച്ചുകൊണ്ടുള്ള പ്രബോധനവും അവിടുന്ന് അനുവദിച്ചിട്ടില്ല. ശിശുസ്നാനത്തെ എതിര്‍ക്കുന്നതിനുവേണ്ടി അനേകം വചനങ്ങള്‍ മറച്ചുവയ്ക്കുന്ന കൗശലക്കാരായ പ്രബോധകരെയും നാം കണ്ടിട്ടുണ്ട്. ഇവര്‍ ദൈവരാജ്യത്തെ വളര്‍ത്തുകയല്ല; മറിച്ച്, തങ്ങളുടെ തെറ്റായ ആശയത്തെയും അതുവഴി രൂപപ്പെട്ട വിഘടിത സമൂഹത്തെയുമാണ് വളര്‍ത്താന്‍ ശ്രമിക്കുന്നത്.

ഈ മേഖലകളിലൂടെ നമ്മുടെ ചര്‍ച്ച കടന്നുപോയത് വ്യക്തമായ ഉദ്ദേശത്തോടെതന്നെയാണ്. അനേകം മനുഷ്യര്‍ ഇന്ന് വ്യാജവാര്‍ത്തകളിലൂടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്. ആത്മീയ വിഷയങ്ങളിലും ഭൗതിക വിഷയങ്ങളിലും ഇത് സംഭവിക്കുന്നു. ഇവിടെയാണ്‌ സമൂഹമാധ്യമങ്ങളിലെ നന്മയും തിന്മയും ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അറിവുകള്‍ പങ്കുവയ്ക്കുന്നതിന് സമൂഹമാധ്യമങ്ങള്‍ നല്‍കുന്ന സംഭാവന വളരെ വലുതാണെങ്കിലും, തെറ്റായ അറിവുകളാണ് ഈ മാധ്യമത്തിലൂടെ ഇന്ന് പ്രചരിപ്പിക്കപ്പെടുന്നവയില്‍ ഏറെയും. ഒരുവന്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളിലെ ശരിതെറ്റുകള്‍ വിവേചിക്കാതെ മറ്റൊരാള്‍ അത് ഏറ്റെടുത്തു പ്രചരിപ്പിക്കുമ്പോള്‍ വ്യാജപ്രചരണത്തിന്റെ ഒരു വലിയ ശൃംഖലതന്നെ സൃഷ്ടിക്കപ്പെടുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയെന്നത് തൊഴിലാക്കിയിരിക്കുന്ന സംഘടനകളും വ്യക്തികളും ഈ രംഗത്തുണ്ട്. സകല മനുഷ്യരെയും അസത്യത്തിന്റെ ഭാഗമാക്കി മാറ്റുകയെന്ന പൈശാചിക അജണ്ടയാണ് ഇതിന്റെ പിന്നിലുള്ളത്. അതായത്, ലോകത്തെ മറ്റേതൊരു സംവീധാനത്തെയും എന്നപോലെ നവമാധ്യമങ്ങളുടെ നിയന്ത്രണവും സാത്താന്റെ അധീനതയിലായി കഴിഞ്ഞു. ശരിയും തെറ്റും തമ്മിലുള്ള വിവേചനം സാധ്യമാകാത്തവിധം അതീവ സൂക്ഷ്മതയോടെയാണ് അവന്റെ പ്രവര്‍ത്തനം. നവമാധ്യമങ്ങളിലെ എല്ലാ ചതിക്കുഴികളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ഇവിടെ ശ്രമിക്കുന്നില്ല. എന്നാല്‍, വ്യാജവാര്‍ത്തകളിലെ അപകടങ്ങളെ സംബന്ധിച്ചെങ്കിലും അറിവ് നേടേണ്ടത് അനിവാര്യമാണ്.

ലോകമനുഷ്യനെ സംബന്ധിച്ചിടത്തോളം അവന് 'നെഗറ്റിവ്' വാര്‍ത്തകളോടാണ് കൂടുതല്‍ ആഭിമുഖ്യം. അറിയാനാണെങ്കിലും അറിയിക്കാനാണെങ്കിലും 'നെഗറ്റിവ്' വാര്‍ത്തകള്‍ അവന്‍ തിരഞ്ഞെടുക്കുന്നു. ചാനലുകളില്‍ ചര്‍ച്ച ചെയ്യുന്നതിനായി 'നെഗറ്റിവ്' വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നത് ലോകമനുഷ്യന്റെ താത്പര്യം മനസ്സിലാക്കിക്കൊണ്ടാണ്‌. എല്ലാ വിഭാഗത്തില്‍പ്പെട്ട മാധ്യമങ്ങളുടെയും പൊതുവായ ശൈലിയാണിത്. ദൃശ്യ-ശ്രാവ്യ-അക്ഷര വ്യത്യാസമില്ലാതെ എല്ലാ മാധ്യമങ്ങളുടെയും ശൈലി ഇതുതന്നെയാണെന്നു മനസ്സിലാക്കാന്‍ സാധിക്കും. മാധ്യമങ്ങള്‍ എല്ലാംതന്നെ കച്ചവട സ്ഥാപനങ്ങളാണെന്നു നമുക്കറിയാം. ജനങ്ങളുടെ അഭിരുചിക്കൊത്തു വാര്‍ത്തകളുണ്ടാക്കാന്‍ ഇവര്‍ നിര്‍ബ്ബന്ധിതരാകുന്നത് ഇക്കാരണത്താലാണ്. ഭൂരിപക്ഷത്തിന്റെ ഇഷ്ടത്തിനനുസരണമായി ഇവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ സത്യം ബലികഴിക്കപ്പെടുന്നു. ഭൂമിയില്‍ തിന്മ വര്‍ദ്ധിച്ചു എന്നതിന്റെ അടയാളമാണിത്. അവസാന നാളുകളില്‍ ഉരുത്തിരിയുന്ന പ്രതിഭാസത്തെക്കുറിച്ച് ബൈബിള്‍ പറയുന്നത് ശ്രദ്ധിക്കുക: "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2 തിമോ: 4; 3, 4). ഇന്ന് രാമായണംപോലുള്ള കെട്ടുകഥകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജ്ജീവമാകുന്നത് ഇക്കാരണത്താലാണ്! പുരോഗമന പ്രസ്ഥാനങ്ങള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും യുക്തിവാദസംഘങ്ങളും ഇന്ന് കെട്ടുകഥകളില്‍ ആവേശംകൊള്ളുന്നു!

അവസാനകാലത്തിന്റെ അടയാളങ്ങളായി ബൈബിള്‍ പ്രഖ്യാപിച്ചിട്ടുള്ള സകലതും ഇന്ന് നമുക്കു കാണാന്‍ കഴിയും. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "അനേകര്‍ അങ്ങുമിങ്ങും ഓടി നടക്കുകയും അറിവു വര്‍ദ്ധിക്കുകയും ചെയ്യും"(ദാനിയേല്‍: 12; 4). ഇവിടെ വെളിപ്പെടുത്തിയിരിക്കുന്ന അറിവ് ജ്ഞാനമാണെന്ന്‍ ആരും ചിന്തിക്കരുത്. എന്തെന്നാല്‍, വചനം ഇപ്രകാരം പറയുന്നു: "തിന്മയിലുള്ള അറിവു ജ്ഞാനമല്ല; പാപികളുടെ ഉപദേശം വിവേകരഹിതമാണ്"(പ്രഭാ: 19; 22). അറിവുകള്‍ രണ്ടുതരത്തിലുണ്ട്; തെറ്റായ അറിവുകളും ശരിയായ അറിവുകളുമാണത്. ശരിയായ അറിവുകള്‍ ഒരുവനെ നന്മയിലേക്കു നയിക്കുമെങ്കില്‍, തെറ്റായ അറിവുകള്‍ നയിക്കുന്നത് തിന്മയിലേക്കാണ്. അവസാനനാളുകളില്‍ മനുഷ്യന്‍ തെറ്റായ അറിവുകളാല്‍ വഞ്ചിക്കപ്പെടും എന്ന മുന്നറിയിപ്പാണ് ദാനിയേല്‍പ്രവചനത്തില്‍ നാം വായിക്കുന്നത്. സമൂഹമാധ്യമങ്ങളടക്കം സകല മാധ്യമങ്ങളും ഇന്ന് പ്രചരിപ്പിക്കുന്ന അറിവുകളിലധികവും വ്യാജങ്ങളാണ്. എന്നാല്‍, വ്യാജത്തെയും സത്യത്തെയും തിരിച്ചറിയാന്‍ കഴിയാത്തവിധം ലോകമിന്ന് മിഥ്യാബോധത്തിന്റെ തടവറയിലായിരിക്കുന്നു. ലോകമനുഷ്യനെ തിന്മ ഗ്രസിച്ചപ്പോള്‍, അവനു സത്യത്തോടു താത്പര്യമില്ലാതായി. ആയതിനാല്‍, തിന്മയില്‍ വ്യാപരിക്കുന്ന ഭൂരിപക്ഷത്തിനുവേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നു.

പലസ്തീനിലെ കുടിയേറ്റക്കാരായ അറബികള്‍ക്കുവേണ്ടി നുണകള്‍ പ്രചരിപ്പിക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍പ്പോലും തയ്യാറാകുന്നത് ഇക്കാരണത്താലാണ്. ഇസ്രായേലിനെതിരേ പുലഭ്യം പറയുന്നതു കേള്‍ക്കാന്‍ താത്പര്യമുള്ളവരാണ് ഭൂരിപക്ഷം ആളുകളും. ഇസ്രായേലും പലസ്തീനിലെ അറബികളും തമ്മിലുള്ള യഥാര്‍ത്ഥ പ്രശ്നം മറച്ചുവച്ചുകൊണ്ടാണ് മാധ്യമങ്ങള്‍ പ്രചരണരംഗം കൊഴുപ്പിക്കുന്നത്. ചരിത്രസത്യങ്ങളോ വിശ്വാസപരമായ വിഷയങ്ങളോ ചര്‍ച്ചചെയ്യാന്‍ ഒരു മാധ്യമത്തിനും താത്പര്യമില്ല. വസ്തുതാപരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായാല്‍ അത് സ്വീകരിക്കാന്‍ ആരുമുണ്ടാകില്ലെന്നു മാധ്യമങ്ങള്‍ക്കറിയാം. മട്ടാഞ്ചേരിയില്‍ അവശേഷിക്കുന്ന ഒരേയൊരു യഹൂദ കുടുംബത്തിനുവേണ്ടി സത്യം പറയാന്‍ തയ്യാറായാല്‍ തങ്ങളുടെ കച്ചവടം പൂട്ടിപ്പോകുമെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയുന്നു! ഇതാണ് ഇന്നത്തെ മാധ്യമ ധര്‍മ്മവും മാധ്യമ സംസ്കാരവും! തങ്ങളെ പിന്തുടരുന്ന പ്രേക്ഷക വിഭാഗത്തെയും തങ്ങള്‍ക്കു പരസ്യം നല്‍കുന്ന വ്യവസായസ്ഥാപനങ്ങളെയും പ്രീണിപ്പിച്ചുകൊണ്ടുള്ള സത്യങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയുള്ളു. മാത്രവുമല്ല, ഇല്ല്യുമിനാറ്റി ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ആഗോളമാധ്യമ അജണ്ട നിറവേറ്റുകയും വേണം! സത്യത്തെ വക്രിച്ച മുഖത്തോടെ അവതരിപ്പിക്കുകയും അസത്യത്തിനു സത്യത്തിന്റെ മുഖപടം അണിയിക്കുകയും ചെയ്യുകയെന്നതാണ് 'ഇല്ല്യുമിനാറ്റി' അജണ്ട! അതിനാല്‍ത്തന്നെ, മാധ്യമങ്ങളെ ഇന്ന് വിശ്വാസത്തിലെടുക്കുന്നവര്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്!

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന വാര്‍ത്തകളിലെ വാസ്തവം മനസ്സിലാക്കാതെ അത് പ്രചരിപ്പിക്കുന്നതു വഴിയുണ്ടാകുന്നത് നാം ചിന്തിക്കുന്നതിനേക്കാള്‍ വലിയ അപകടമായിരിക്കാം. നമുക്ക് വ്യക്തമായ ബോധ്യമില്ലാത്ത ഒരു വാര്‍ത്ത ഷെയര്‍ ചെയ്യരുതെന്നു മാത്രമല്ല, അതിന് 'ലൈക്' നല്കുന്നതുപോലും വലിയ പാപമായി പരിഗണിക്കപ്പെടും. വ്യാജമായ ഒരു വാര്‍ത്തയ്ക്കോ ദൈവനിഷേധത്തിന്റെ സന്ദേശങ്ങള്‍ക്കോ 'ലൈക്' നല്‍കുന്നവന്‍ പാപത്തില്‍ പങ്കാളിയാവുകയാണ്‌ ചെയ്യുന്നത്. ഒരു 'ലൈക്' എന്നത് സന്ദേശത്തിനു നല്‍കുന്ന അംഗീകാര മുദ്രയാണെന്നു നാം അറിഞ്ഞിരിക്കണം. അതായത്, ഒരു സന്ദേശം ശ്രദ്ധയില്‍പ്പെടുമ്പോള്‍, അത് അംഗീകരിക്കപ്പെടേണ്ടതാണോ എന്ന് സൂക്ഷ്മമായി പരിശോധിക്കുകയും, ദൈവത്തിനു അപ്രീതിയുണ്ടാക്കുന്നതല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനുശേഷം മാത്രമേ അതിന് അംഗീകാരമുദ്ര നല്‍കാവൂ! ഇതുസംബന്ധമായി ബൈബിള്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രദ്ധിക്കുക: "പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്"(2 യോഹ: 1; 10, 11). ക്രിസ്തുവിനെ സംബന്ധിച്ചും അവിടുത്തെ പ്രബോധനങ്ങളെ സംബന്ധിച്ചും തെറ്റായ അറിവുകള്‍ പ്രചരിപ്പിക്കുന്നവരോടു സ്വീകരിക്കേണ്ട നിലപാടാണ് ഇവിടെ വ്യക്തമായിരിക്കുന്നത്. ഏതൊരു വിഷയത്തിലും നിലനില്‍ക്കുന്ന നിയമമാണിത്.

ദൈവത്തിനു സ്വീകാര്യമല്ലാത്ത പ്രബോധനങ്ങളെ പിന്തുണയ്ക്കുന്നവരും അതിന് 'ആമ്മേന്‍' പറയുന്നവരും സത്യനിഷേധകരുടെ വിഭാഗത്തില്‍ എണ്ണപ്പെടും. വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന വ്യക്തിയുമായുള്ള ആത്മബന്ധമോ, ആ വ്യക്തിക്ക് സമൂഹത്തിലുള്ള ഉന്നതസ്ഥാനമോ പരിഗണിച്ചുകൊണ്ട്, അയാളുടെ ആശയങ്ങളെ അപ്പാടെ പിന്തുണയ്ക്കുന്നത് ശരിയായ പ്രവണതയല്ല. അയാള്‍ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ വസ്തുതാപരമോ എന്നതായിരിക്കണം സ്വീകാര്യതയുടെ മാനദണ്ഡം. ചില വ്യക്തികള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ എന്താണെന്നുപോലും നോക്കാതെ അതിനു 'ലൈക്' ഇടുകയും 'ഷെയര്‍' ചെയ്യുകയും ചെയ്യുന്ന വ്യക്തികള്‍ നമുക്കിടയിലുണ്ട്. അയച്ച വ്യക്തിയോടുള്ള ബഹുമാനാര്‍ത്ഥമായിരിക്കാം ഇങ്ങനെ ചെയ്യുന്നത്. അല്ലെങ്കില്‍, ആ വ്യക്തിയിലുള്ള അമിതവിശ്വാസവും ഇതിനു കാരണമാകാം. എന്നാല്‍, ഏതെങ്കിലും വ്യക്തിയുമായുള്ള ബന്ധം നിലനിര്‍ത്തുകയോ ദൃഢമാക്കുകയോ ചെയ്യുന്നതിനായി അസത്യത്തിന്റെ പ്രചാരകരായി മാറുമ്പോള്‍ നഷ്ടമാക്കുന്നത് ദൈവവുമായുള്ള ബന്ധമാണ്! മനോവയുടെ ലേഖനങ്ങളെ പിന്തുണയ്ക്കുമ്പോഴും ഈ മാനദണ്ഡം സ്വീകരിക്കുക. എന്തെന്നാല്‍, അസത്യത്തെ അംഗീകരിക്കുന്നതും സത്യത്തെ തമസ്ക്കരിക്കുന്നതും ഒരേപോലെ കുറ്റകരമാണ്. ദൈവത്തിനു മുന്‍പില്‍ കണക്കുബോധിപ്പിക്കേണ്ട കുറ്റം!

അതുപോലെതന്നെ, ഭൂരിപക്ഷം ആളുകള്‍ നിലകൊള്ളുന്ന പക്ഷമാണ് സത്യത്തിന്റെ പക്ഷമെന്ന് ചിന്തിക്കുന്ന അനേകരുണ്ട്. ഇത് തികച്ചും തെറ്റായ ഒരു ധാരണയാണ്. സോദോം-ഗോമോറാ ദേശങ്ങള്‍ നശിപ്പിക്കപെടുന്ന കാലത്ത് അവിടെയൊരു ഹിതപരിശോധന നടത്തിയിരുന്നെങ്കില്‍, ഭൂരിപക്ഷം ഏതു പക്ഷത്തു നില്‍ക്കുമായിരുന്നു? ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: "വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്; കള്ള സാക്ഷ്യം നല്‍കി കുറ്റക്കാരനു കൂട്ടുനില്‍ക്കരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്‍മ ചെയ്യരുത്. ഭൂരിപക്ഷത്തോടു ചേര്‍ന്ന് നീതിക്കെതിരായി കോടതിയില്‍ സാക്ഷ്യം നില്‍ക്കരുത്"(പുറ: 23; 1, 2). നാം ഇതുവരെ ഇവിടെ ചര്‍ച്ചചെയ്ത മുഴുവന്‍ വിഷയങ്ങളെയും സംബന്ധിച്ചുള്ള ദൈവഹിതമാണ് ഈ ഉപദേശത്തിലുള്ളത്! നിയമം നല്‍കപ്പെട്ട നിമിഷം മുതല്‍ അത് പ്രാബല്യത്തില്‍ വന്നുവെങ്കിലും, നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ അതിന്റെ പ്രാധാന്യം വളരെ വലുതാണ്‌. എന്തെന്നാല്‍, ഇന്ന് തിന്മ അതിന്റെ പൂര്‍ണ്ണതയില്‍ എത്തിനില്‍ക്കുന്നതിനാല്‍, ഭൂരിപക്ഷത്തിന്റെ ശബ്ദത്തിന് വിലകൊടുക്കുന്നവര്‍ വഞ്ചിക്കപ്പെടും. സത്യദൈവത്തിന്റെ നിയമങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളയുകയും, അതിനു പകരം ലോകത്തിന്റെ നിയമം സ്ഥാപിക്കുകയും ചെയ്യുന്നത് അന്ത്യകാല അടയാളമായി നാം തിരിച്ചറിയണം. സോദോം- ഗോമോറാ ദേശങ്ങളില്‍ വസിച്ചിരുന്നവര്‍, തങ്ങള്‍ക്ക് അനിവാര്യമായ അന്ത്യത്തിനുവേണ്ടി തിന്മ തിരഞ്ഞെടുത്തു. അനീതിയില്‍ ആഹ്ലാദിച്ച അവര്‍ക്ക് അര്‍ഹിക്കുന്ന പ്രതിഫലം ലഭിക്കുകയും ചെയ്തു. അതുപോലെതന്നെ, ഭൂവാസികളില്‍ മഹാഭൂരിപക്ഷവും തിന്മയുടെ പക്ഷത്ത് നിലകൊള്ളുന്നത് അന്ത്യത്തിന്റെ ലക്ഷണമായി കണക്കാക്കണം. സത്യത്തിന്റെ പക്ഷത്തു നില്‍ക്കാന്‍ വിമുഖത കാണിക്കുന്നവരെ മിഥ്യാബോധം ഗ്രസിക്കുമ്പോള്‍, അവരായിരിക്കുന്ന അവസ്ഥയില്‍നിന്നു വിട്ടുമാറാന്‍ അവര്‍ക്കു സാധിക്കില്ല. ഇക്കൂട്ടരെ ഉറപ്പിച്ചുനിര്‍ത്താന്‍ ആവശ്യമായ മിഥ്യാബോധത്തിന്റെ പ്രചാരകരായി സകല മാധ്യമങ്ങളും മാറിയതും കാലത്തിന്റെ അടയാളമായി മനസ്സിലാക്കണം. 

സത്യദൈവത്തെ നിഷേധിക്കുന്നവരായി സകല മനുഷ്യരെയും മാറ്റിയെടുക്കുകയെന്ന പൈശാചിക അജണ്ടയാണ് ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇത് അന്ത്യകാല അടയാളമായി ബൈബിളില്‍ നാം വായിക്കുന്ന പ്രവചനമാണ്. ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക: "ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ. എന്തെന്നാല്‍, ആദിവസത്തിനുമുമ്പു വിശ്വാസത്യാഗമുണ്ടാവുകയും നാശത്തിന്റെ സന്താനമായ അരാജകത്വത്തിന്റെ മനുഷ്യന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു. ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും അവന്‍ എതിര്‍ക്കുകയും അവയ്ക്കുപരി തന്നെത്തന്നെ പ്രതിഷ്ഠിക്കുകയും ചെയ്യും. അതുവഴി, താന്‍ ദൈവമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് അവന്‍ ദൈവത്തിന്റെ ആലയത്തില്‍ സ്ഥാനം പിടിക്കും"(2 തെസലോ: 2; 4). അരാജകത്വത്തിന്റെ മനുഷ്യനുവേണ്ടിയാണ് ഇപ്പോള്‍ അന്താരാഷ്‌ട്രനിയമങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. എന്നാല്‍, ദൈവത്തിന്റെ സഭയിലുള്ളത് ദൈവീകനിയമങ്ങളാണ്. ലോകം നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് അനുസരണമായി സഭയിലെ നിയമങ്ങള്‍ പരിഷ്ക്കരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെങ്കില്‍, അത് അരാജകത്വത്തിന്റെ മനുഷ്യനുവേണ്ടിയുള്ള ചുവടുമാറ്റമായി നാം തിരിച്ചറിയണം.

സ്വന്തം ആത്മാവിന്റെ നിത്യരക്ഷയെക്കുറിച്ചു ചിന്തിക്കാതെ ജഡത്തിന്റെ അഭിലാഷങ്ങളെ സാന്ത്വനപ്പെടുത്തുന്നവരാക്കി സകലരെയും രൂപാന്തരപ്പെടുത്തുന്നതിനു സഹായകരമാകുന്ന നിയമങ്ങളാണ് ലോകം നിര്‍മ്മിക്കുന്നത്. മുന്‍കാലങ്ങളിലൊക്കെ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് ദൈവീകനിയമങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു. ബഹുഭൂരിപക്ഷം രാജ്യങ്ങളുടെയും നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത് മോശയിലൂടെ നല്‍കപ്പെട്ട പ്രമാണങ്ങളെ ആധാരമാക്കിയായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. ആ നിയമങ്ങള്‍ ഇന്ന് പൂര്‍ണ്ണമായിത്തന്നെ നീക്കംചെയ്യപ്പെട്ടു. ജനാധിപത്യത്തിന്റെ അനേകം ദുരന്തങ്ങളില്‍ ഒന്നാണിത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്ഥാപിതമായ ഐക്യരാഷ്ട്രസഭയാണ് ഇന്ന് ലോകരാജ്യങ്ങള്‍ക്കായി നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവര്‍ നിര്‍മ്മിക്കുന്നത് എതിര്‍ക്രിസ്തുവിന്റെ നിയമങ്ങളാണ്. അന്താരാഷ്‌ട്രനിയമങ്ങള്‍ എന്നറിയപ്പെടുന്ന ഈ പൈശാചിക നിയമങ്ങള്‍ അംഗീകരിക്കാത്ത രാജ്യങ്ങള്‍ ഒറ്റപ്പെടുന്ന അവസ്ഥയും ഇന്നുണ്ട്. അവന്റെ മുദ്ര സ്വീകരിക്കാത്തവര്‍ക്ക് കൊടുക്കല്‍വാങ്ങല്‍ അസാധ്യമാക്കും എന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പുകളാണ് ഇവയെല്ലാമെന്നു തിരിച്ചറിയാന്‍ ജ്ഞാനം അനിവാര്യമാണ്. ക്രിസ്തീയ രാജ്യങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന രാജ്യങ്ങളെല്ലാംതന്നെ ഈ പൈശാചിക നിയമങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞു.

ക്രിസ്തീയത ഒരു മതംതന്നെ!

വാര്‍ത്തകളിലെ ശരിതെറ്റുകള്‍ വിവേചിക്കാതെ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പരിണിതഫലമായി അനേകം ദുരന്തങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. അസത്യങ്ങളെ സത്യങ്ങളായി പരിഗണിക്കാന്‍ പ്രേരിപ്പിക്കുന്ന മിഥ്യാബോധത്തിന്റെ തടവറയില്‍ അകപ്പെട്ടതും വ്യാജപ്രചരണങ്ങള്‍ വഴിയാണ്. ക്രിസ്തീയത മതമല്ലെന്നും, ക്രിസ്തു മതസ്ഥാപകനല്ലെന്നും ഉദ്ഘോഷിക്കുന്നവരുടെ അടിമകളായി മാറിയ വ്യക്തികളാണ് ഈ അബദ്ധസിദ്ധാന്തത്തിന്റെ വക്താക്കള്‍! ക്രിസ്തീയത ഒരു മതമല്ല എന്ന ചിന്ത കടന്നുവരാനുണ്ടായ കാരണമാണ് നാമിതുവരെ ചിന്തിച്ചത്. ഇത് ക്രിസ്തീയതയുടെ മാത്രം കാര്യമല്ല; മറിച്ച്, ഇന്ന് നിലവിലുള്ള മതങ്ങളുടെയെല്ലാം പ്രചാരകര്‍ ഈ വാദം ഉയര്‍ത്തുന്നു. ആയതിനാല്‍, പ്രധാനപ്പെട്ട ചില മതങ്ങളുടെ ഗ്രന്ഥങ്ങളില്‍, തങ്ങളുടേത് ഒരു മതമാണെന്നു വ്യക്തമാക്കിയിരിക്കുന്നത് ചൂണ്ടിക്കാണിക്കാന്‍ മനോവ തയ്യാറാവുകയാണ്‌. ലോകത്തിന്റെ മതങ്ങളുടെ നിലപാടുകള്‍ പരിശോധിച്ചതിനുശേഷം ദൈവത്തിന്റെ മതത്തെക്കുറിച്ചുള്ള പരശോധനയിലേക്കു കടക്കാം.

ക്രിസ്തുമതത്തെയും യഹൂദമതത്തെയും ഒരു വിഭാഗത്തില്‍പ്പെടുത്താനാണ് മനോവയ്ക്കു താത്പര്യം. എന്തെന്നാല്‍, യഹൂദര്‍ വിശ്വസിക്കുന്ന ദൈവമായ യാഹ്‌വെയെ തന്നെയാണ് ക്രിസ്ത്യാനികള്‍ ദൈവമായി അംഗീകരിച്ചിരിക്കുന്നത്. മാത്രവുമല്ല, ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന സമൂഹത്തിലെ ബഹുഭൂരിപക്ഷം അംഗങ്ങളും യഹൂദരില്‍നിന്നു പരിവര്‍ത്തിതരായ വ്യക്തികളുടെ തലമുറയില്‍പ്പെട്ടവരാണ്. വളരെ ചെറിയൊരു വിഭാഗം മാത്രമാണ് യഹൂദമതത്തില്‍നിന്നു പുറത്തുവരാതെ, അതില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നത്. അതുപോലെതന്നെ, ഇന്നത്തെ ക്രിസ്ത്യാനികളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് അന്യദൈവാരാധകരില്‍നിന്നു മാനസാന്തരപ്പെട്ട് ക്രിസ്തുമതം സ്വീകരിച്ചവരായി നിലവിലുള്ളു. നിലവില്‍ യഹൂദരായിരിക്കുന്നവര്‍ പൂര്‍ണ്ണതപ്രാപിക്കുമ്പോള്‍ അവരും ക്രിസ്തീയതയിലേക്കു കടന്നുവരും എന്നതാണ് ബൈബിളിലെ പ്രവചനങ്ങളെ അടിസ്ഥാനമാക്കി മനോവ വിശ്വസിക്കുന്നത്.

ക്രിസ്തുമതത്തെയും യഹൂദമതത്തെയും ഒരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ചിന്തിക്കുമ്പോള്‍, ഈ ഭൂമുഖത്ത് ഇന്ന് നിലവിലുള്ള മതങ്ങളെ മൂന്നു വിഭാഗങ്ങളായി കണക്കാക്കാം. ഒന്നാമത്തെ വിഭാഗത്തില്‍ ക്രിസ്തുമതത്തെയും യഹൂദമതത്തെയും ചേര്‍ത്തുകഴിഞ്ഞു. യാഹ്‌വെയെ ദൈവമായി അംഗീകരിച്ചിരിക്കുന്ന മതങ്ങള്‍ എന്നനിലയിലാണ് ഈ മതങ്ങള്‍ ഒരേ വിഭാഗത്തില്‍ സ്ഥാനം പിടിക്കുന്നത്. രണ്ടാമത്തെ വിഭാഗമായ ഇസ്ലാംമതത്തിന്റെ ദൈവം അല്ലാഹുവാണ്. യഹൂദരും ക്രൈസ്തവരും ആരാധിക്കുന്ന 'യാഹ്‌വെ' തന്നെയാണ് അല്ലാഹുവെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഈ മതത്തിന്റെ സ്ഥാപകനായ മുഹമ്മദ്‌ നടത്തിയിട്ടുണ്ടെന്നു നമുക്കറിയാം. അനേകര്‍ വഞ്ചിക്കപ്പെട്ടതും ഈ കൗശലത്താലാണ്. യാഹ്‌വെയുടെ രക്ഷയില്‍നിന്നും അവിടുത്തെ നിയമങ്ങളില്‍നിന്നും മനുഷ്യനെ അകറ്റിനിര്‍ത്താന്‍ സാത്താനൊരുക്കിയ കെണിയാണ്‌ അല്ലാഹുവും ഇസ്ലാംമതവും! അല്ലാഹുവിന്റെ നിയമങ്ങളും നിത്യരക്ഷയ്ക്ക് അല്ലാഹു ഒരുക്കിയിരിക്കുന്ന മാര്‍ഗ്ഗവും പരിശോധിച്ചാല്‍, യാഹ്‌വെയില്‍നിന്ന് അല്ലാഹു എങ്ങനെയാണ് വേറിട്ടുനില്‍ക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കും. സത്യദൈവമായ യാഹ്‌വെയുമായി ബന്ധമില്ലാത്തതുകൊണ്ടുതന്നെ, അല്ലാഹുവിനെ ആരാധിക്കുന്ന ഇസ്ലാമിനെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കാം.

മൂന്നാമത്തെ വിഭാഗത്തില്‍ പരിഗണിക്കുന്നത് ഹിന്ദുമതത്തെയാണ്. സത്യദൈവമായ യാഹ്‌വെയെ ആരാധിക്കാത്ത സകല മനുഷ്യരെയും ഒന്നായിക്കണ്ട്, അവരെ 'വിജാതിയര്‍' എന്നാണ് ബൈബിള്‍ പരിചയപ്പെടുത്തുന്നത്. എന്നാല്‍, ബൈബിള്‍ എഴുതപ്പെട്ട കാലഘട്ടങ്ങളിലൊന്നും ഇസ്ലാംമതം ഉണ്ടായിരുന്നില്ല എന്നതുകൊണ്ട്, ഇസ്ലാംമതത്തെ വിജാതിയതയുടെ മറ്റൊരു രൂപമായി പരിഗണിക്കുകയാണ്. മറ്റു വിജാതിയതകളില്‍നിന്നു വ്യത്യസ്തമായി, വിഗ്രഹാരാധനയെ പരസ്യമായി അംഗീകരിക്കാന്‍ തയ്യാറല്ലാത്ത വിഗ്രഹാരാധകരാണ് ഇസ്ലാംമതക്കാര്‍. ഇസ്ലാമിന്റെ വിഗ്രഹങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനുള്ള അവസരമായി ഈ ലേഖനത്തെ പരിഗണിക്കുന്നില്ല എന്നതുകൊണ്ട് അതിലേക്കു കടക്കുന്നില്ല. മറ്റെല്ലാ വിജാതിയതകളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന വിജാതിയത എന്നനിലയിലാണ് ഈ മതത്തെ ഒരു പ്രത്യേക വിഭാഗമായി പരിഗണിച്ചിരിക്കുന്നത്. എന്നാല്‍, മൂന്നാമത്തെ വിഭാഗത്തില്‍ പരിഗണിക്കപ്പെടുന്ന എല്ലാ മതങ്ങളെയും ചേര്‍ത്തുവച്ച് ഹിന്ദുമതമായി പരിഗണിക്കാന്‍ കഴിയുമോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. ബുദ്ധമതം, സിക്കുമതം, ജൈനമതം എന്നിങ്ങനെ ആയിരക്കണക്കിനു മതങ്ങളെയെല്ലാം ചേര്‍ത്തുവച്ച്, ഇരുന്നൂറു വര്‍ഷത്തെ പഴക്കംപോലുമില്ലാത്ത ഹിന്ദുമതത്തിന്റെ മേല്‍വിലാസത്തില്‍ പരിചയപ്പെടുത്തണമോ എന്നതായിരിക്കാം പ്രധാന ചോദ്യം. ക്രിസ്തുവിന് അഞ്ഞൂറു വര്‍ഷംമുമ്പ് ജീവിച്ചുവെന്നു പറയപ്പെടുന്ന ബുദ്ധന്റെ പേരിലുള്ള മതത്തെപ്പോലും 'ഹിന്ദു' എന്ന പുത്തന്‍മതത്തില്‍ ചേര്‍ക്കുന്നതില്‍ ന്യായമുണ്ടോ?

ന്യായമുണ്ടോ എന്ന ചോദ്യം ആത്മാര്‍ത്ഥതയോടെയാണ് ചോദിക്കുന്നതെങ്കില്‍, 'ഹിന്ദുമതത്തിന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടും. കാരണം, ഈഴവര്‍ എന്ന വിഭാഗത്തെ ഹിന്ദുമതമായി പരിഗണിക്കാമെങ്കില്‍, ബുദ്ധമതത്തെയും അങ്ങനെ പരിഗണിക്കാം. അതുപോലെതന്നെ, ബുദ്ധമതക്കാര്‍ ഹിന്ദുക്കളല്ലെങ്കില്‍ ഈഴവരും ഹിന്ദുക്കളല്ല! വിജാതിയരെല്ലാം ദൈവമായി ആരാധിക്കുന്നത് പിശാചിനെയാണെന്നു നമുക്കറിയാം. ദൈവമാണെന്നു തെറ്റിദ്ധരിച്ചു പിശാചിനെ ആരാധിക്കുന്നവരും പിശാചാണെന്ന വ്യക്തമായ ബോധ്യത്തോടെ അതിനെ ആരാധിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. ശാസ്താവ്, കുട്ടിച്ചാത്തന്‍, മറുത, ഭദ്രകാളി, ചാത്തന്‍ഭഗവാന്‍, ചുടലയക്ഷി, സര്‍പ്പം എന്നിവയൊക്കെ ആരാധാനാമൂര്‍ത്തികളായി പരിഗണിക്കപ്പെട്ടത് ഇങ്ങനെയാണ്. ഇത്തരം ആരാധനകള്‍ നടത്തുന്ന എല്ലാവരെയും ചേര്‍ത്തുവയ്ക്കുന്നതാണ് ഹിന്ദുമതം. നായാടിമുതല്‍ നമ്പൂരിവരെ എന്ന് ഇവരുടെ ചില ആചാര്യന്മാര്‍ പറഞ്ഞുനടക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. നിരീശ്വരവാദികളെപ്പോലും തങ്ങളുടെ മതത്തിന്റെ ഭാഗമായി ഇവര്‍ പരിഗണിക്കുന്നു. വ്യക്തമായ അടിസ്ഥാനമുള്ള യഹൂദമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങളില്‍ ഉള്‍പ്പെടാത്ത സകല വിഭാഗങ്ങളെയും ഹിന്ദുമതത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുക്കുകയെന്നതാണ് ഹിന്ദുമത പ്രചാരകരുടെ ലക്‌ഷ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിപ്പാര്‍ക്കുന്ന വിഗ്രഹാരാധകരെയെല്ലാം ഒരു കുടക്കീഴില്‍ ചേര്‍ക്കുന്നതിനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ രൂപംകൊണ്ട മതമാണ്‌ 'ഹിന്ദുമതം'! 

മതം എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കിയിട്ടുള്ള ഏതൊരാള്‍ക്കും 'ഹിന്ദു' എന്നത് ഒരു മതമാണ്‌ എന്നകാര്യത്തില്‍ സംശയമുണ്ടാകില്ല. മറ്റു വിഭാഗങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണു യാഥാര്‍ത്ഥ്യം. 'മതം' എന്ന വാക്കിന്റെ അര്‍ത്ഥം അഭിപ്രായം എന്നാണ്. അഭിപ്രായം, ആശയം, ഇഷ്ടം, വിശ്വാസം, സമ്മതം, സിദ്ധാന്തം, ധര്‍മ്മം എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങള്‍ മതം എന്ന വാക്കിനുണ്ട്. അങ്ങനെയെങ്കില്‍, ഏത് ആശയങ്ങളില്‍ നിലകൊള്ളുന്നവരും മതത്തിന്റെയുള്ളിലാണ്. ദൈവമില്ലെന്നു വാദിക്കുന്നവന്‍ തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍, അത് മതപ്രചരണമായി പരിഗണിക്കപ്പെടും. കാരണം, ദൈവമില്ല എന്നതാണ് അവന്റെ വിശ്വാസം അഥവാ അഭിപ്രായം. അത് അവന്റെ മതമാണ്. ക്രിസ്തു ദൈവമാണെന്നും ഈ ദൈവത്തിലൂടെ മാത്രമേ ഏതൊരു മനുഷ്യനും നിത്യജീവനിലേക്ക്‌ പ്രവേശനം സാധ്യമാകുകയുള്ളു എന്നതും മനോവയുടെ മതമാണ്‌! വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ അടിസ്ഥാനമാക്കി രൂപീകരിക്കപ്പെട്ട കമ്മ്യുണിസ്റ്റ് പ്രസ്ഥാനവും ഒരു മതംതന്നെ! കമ്മ്യുണിസം ഒരു സിദ്ധാന്തമാണെങ്കില്‍, അത് ഒരു മതംകൂടിയാണ്. അതായത്, സ്വബോധം നഷ്ടപ്പെട്ട് വെന്റിലേറ്ററില്‍ കിടക്കുന്ന ഒരുവനു മതമുണ്ടോ എന്ന് മനോവയ്ക്കറിയില്ല. എന്നാല്‍, ചിന്താശേഷിയുള്ള ഏതൊരാള്‍ക്കും മതമുണ്ട് എന്നകാര്യത്തില്‍ മനോവയ്ക്കു യാതൊരു സംശയവുമില്ല. ആയതിനാല്‍, തങ്ങളുടേത് ഒരു മതമല്ല എന്ന ഭോഷത്വം ആരും പറയരുത്. 

ഇസ്ലാം ഒരു മതമാണെന്നു പറയുന്നത് ആ മതത്തിന്റെ എല്ലാമെല്ലാമായ മുഹമ്മദുതന്നെയാണ്. മുഹമ്മദിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം"(സുറ: 109; 1-6). "മതത്തില്‍ യാതൊരു നിര്‍ബന്ധവുമില്ല"(സുറ: 2; 256). ഖുറാനിലെ ഈ ആയത്തുകള്‍ മറ്റൊരു കാര്യത്തിനായി മുന്‍പ് നാം പരിശോധിച്ചതാണ്. ഇസ്ലാം ഒരു മതമാണെന്ന്‍ മുഹമ്മദുതന്നെ വ്യക്തമാക്കിയിരിക്കുമ്പോള്‍, മുഹമ്മദീയര്‍ ഇന്നത് നിഷേധിക്കാന്‍ പാടുണ്ടോ? വേറെയും തെളിവുകള്‍ നിരത്താനുണ്ടെങ്കിലും, സത്യം മനസ്സിലാക്കാന്‍ ഇതുതന്നെ ധാരാളമായതിനാല്‍ കൂടുതല്‍ വിവരണങ്ങള്‍ക്കു മുതിരുന്നില്ല. ആയതിനാല്‍, ക്രിസ്ത്യാനിയുടെയും യഹൂദന്റെയും മതവിഷയത്തിലേക്കു കടക്കാം.

യഹൂദരെ മതമായി പരിചയപ്പെടുത്തിയത് യേഹ്ശുവായാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു"(മത്താ: 23; 15). ഇസ്രായേലിലെ രണ്ടു ഗോത്രങ്ങള്‍ ചേര്‍ന്നുണ്ടായ വിഭാഗത്തെ ഒരു മതമായി പരിചയപ്പെടുത്തുന്നത് യേഹ്ശുവായാണ്. 'യഹൂദ' എന്നത് ഒരു മതമാണെന്നുള്ളതിനു മറ്റു തെളിവുകള്‍ ഇനിയും അന്വേഷിക്കേണ്ടതില്ല. എന്തെന്നാല്‍, യഹൂദരില്‍നിന്നുള്ള യഥാര്‍ത്ഥ യഹൂദനും യഹൂദരുടെ രാജാവുമായവന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നു!

ക്രിസ്തുമതത്തിന്റെ സ്ഥാപകന്‍ ക്രിസ്തുതന്നെ!

മതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിയ ആര്‍ക്കും ക്രിസ്തീയത ഒരു മതമാണെന്ന കാര്യത്തില്‍ സംശയമുണ്ടാകില്ലെന്നു കരുതുന്നു. ഇനിയും ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ അത് പരിഹരിക്കാനും മനോവ തയ്യാറാണ്. മതത്തിന് വിശ്വാസം എന്ന അര്‍ത്ഥംകൂടി ഉണ്ടെന്നു നാം കണ്ടു. ക്രിസ്തുവില്‍ വിശ്വസിക്കുന്ന വ്യക്തികളുടെ സമൂഹമാണ് അവിടുത്തെ സഭ. അതായത്, ഒരുവന്‍ ക്രിസ്ത്യാനി എന്ന് വിളിക്കപ്പെടുന്നത് അവന്റെ മതം അഥവാ വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ക്രിസ്ത്യാനികളെ ഒരു മതവിഭാഗമായിട്ടാണ് യഹൂദര്‍ പരിഗണിച്ചിരുന്നത് എന്നതിന്റെ തെളിവ് ബൈബിളിലുണ്ട്. പൗലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "എന്നാല്‍, നിന്റെ മുമ്പില്‍ ഇതു ഞാന്‍ സമ്മതിക്കുന്നു: അവര്‍ ഒരു മതവിഭാഗം എന്നു വിളിക്കുന്ന മാര്‍ഗമനുസരിച്ച് ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു. നിയമത്തിലും പ്രവചനഗ്രന്ഥങ്ങളിലും എഴുതപ്പെട്ടിരിക്കുന്നവയെല്ലാം ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു"(അപ്പ. പ്രവര്‍: 24; 14). ക്രിസ്തീയത ഒരു മാര്‍ഗ്ഗമാണെന്നത് ശരിതന്നെ; എന്നാല്‍, രക്ഷയുടെ ആ മാര്‍ഗ്ഗത്തെയാണ്‌ ക്രിസ്തുമതം എന്നുപറയുന്നത്!

ക്രിസ്തുവില്‍ വിശ്വസിക്കുകയും രക്ഷകനും നാഥനുമായി അവിടുത്തെ സ്വീകരിക്കുകയും ചെയ്യുന്ന വ്യക്തികളുടെ സമൂഹമാണ് സഭ! വിശ്വാസത്തിലൂടെയാണ് ഈ സഭയുടെ വാതായനങ്ങള്‍ ഒരുവനുവേണ്ടി തുറക്കപ്പെടുന്നത്. വിശ്വാസം എന്നത് ഒരുവന്‍ തിരഞ്ഞെടുക്കുന്ന ആശയവും അവന്റെ അഭിപ്രായവുമാണ്. അതിനാല്‍ത്തന്നെ, അത് അവന്റെ മതവുമാണ്! ഈ മതം പണിയപ്പെട്ടിരിക്കുന്നത് ക്രിസ്തുവാകുന്ന അടിത്തറയിലാണെന്നു നമുക്കറിയാം. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ മതമായതുകൊണ്ടും അവിടുത്തെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടതുകൊണ്ടും മാത്രമല്ല ക്രിസ്തുമതത്തിന്റെ സ്ഥാപകന്‍ ക്രിസ്തുതന്നെയാണെന്നു പറയുന്നത്. മറിച്ച്, അവിടുന്നുതന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതുകൊണ്ടു കൂടിയാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല"(മത്താ: 16; 18). തന്റെ സഭയാണെന്നു മാത്രമല്ല, അതു സ്ഥാപിക്കുന്നത് താന്‍തന്നെയാണെന്നും യേഹ്ശുവാ പ്രഖ്യാപിച്ചിരിക്കുന്നു. ആയതിനാല്‍, ക്രിസ്തുമതത്തിന്റെ സ്ഥാപകന്‍ യേഹ്ശുവായാണ് എന്നകാര്യത്തില്‍ ആര്‍ക്കും സംശയംവേണ്ടാ!

ആശയം, വിശ്വാസം, അഭിപ്രായം എന്നൊക്കെയുള്ളത് മതം എന്ന വാക്കിന്റെ അര്‍ത്ഥങ്ങളില്‍പ്പെടുമെന്നു നാം മനസ്സിലാക്കിയതാണ്. അങ്ങനെയെങ്കില്‍, യേഹ്ശുവാ നമ്മുടെ മുന്‍പില്‍ അവതരിപ്പിച്ച ആശയത്തില്‍ വിശ്വസിക്കുന്നവന്‍ അവിടുത്തെ മതത്തിന്റെ ഭാഗമാകും. അങ്ങനെ മതത്തിന്റെ ഭാഗമാകുന്ന ഓരോരുത്തരുടെയും വ്യക്തിപരമായ ഉത്തരവാദിത്വമാണ് മതപ്രചരണം. ഈ ഉത്തരവാദിത്വം ഭരമേല്പിച്ചത് ക്രിസ്തുവാണ്‌. യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും"(മര്‍ക്കോ: 16; 15, 16). നാം വിശ്വസിക്കുകയും സ്വീകരിക്കുകയും ചെയ്തിരിക്കുന്ന ആശയത്തെ പ്രചരിപ്പിക്കുകയെന്നത് നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വമാണ്. കമ്മ്യുണിസം പ്രചരിപ്പിക്കുന്ന ഒരു വ്യക്തി, താന്‍ വിശ്വസിക്കുന്ന ആശയത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുകയാണു ചെയ്യുന്നത്. ഫലത്തില്‍ അതുമൊരു മതപ്രചരണംതന്നെ! വിശുദ്ധ മത്തായി ഇങ്ങനെയാണ് യേഹ്ശുവായുടെ വാക്കുകള്‍ കുറിച്ചിരിക്കുന്നത്: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). താന്‍ പഠിപ്പിച്ച ആശയത്തിലേക്ക് മറ്റുള്ളവരെ ആകര്‍ഷിച്ചുകൊണ്ട് തന്റെ മതം വളര്‍ത്താന്‍ യേഹ്ശുവാ ചെയ്ത ആഹ്വാനമാണ് ഇവിടെ നാം വായിച്ചത്!

ക്രിസ്തു മതസ്ഥാപകനല്ല എന്നും മതപരിവര്‍ത്തനത്തിന് ക്രിസ്തു ആഹ്വാനം ചെയ്തിട്ടില്ലെന്നും ചില സുവിശേഷകര്‍ ടെലിവിഷന്‍ ചാനലുകളിലൂടെ വിളിച്ചുപറയുന്നത് മനോവയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഒറ്റവാക്കില്‍ ഇതിനെ 'വിവരമില്ലായ്മ' എന്നുമാത്രമേ മനോവയ്ക്കു പറയാന്‍ സാധിക്കുകയുള്ളു. എന്തെന്നാല്‍, സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതിനുമുമ്പ് അവസാനമായി യേഹ്ശുവാ നല്‍കിയ ആഹ്വാനം മതപരിവര്‍ത്തനത്തിനുള്ളതാണ്! മാനസാന്തരം എന്നത് മനഃപരിവര്‍ത്തനവും, അതിന്റെ പരിണിതഫലം മതപരിവര്‍ത്തനവുമാണെന്നു നാം മനസ്സിലാക്കിയിരിക്കണം. മതം എന്ന വാക്കിന്റെ നിര്‍വ്വചനം നേരാംവണ്ണം ഗ്രഹിക്കാത്തവരും, മതം എന്നത് മോശപ്പെട്ട എന്തോ ആണെന്നും ധരിച്ചുവച്ചിരിക്കുന്നവരുമാണ് തങ്ങളുടെ വിശ്വാസത്തെ ഒരു മതമായി അംഗീകരിക്കാന്‍ ലജ്ജിക്കുന്നത്! ആയതിനാല്‍, മനോവ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു, ക്രിസ്തീയത ഒരു മതമാണ്‌; അതിന്റെ സ്ഥാപകന്‍ ക്രിസ്തുതന്നെ!

ക്രിസ്തീയത ഒരു മതമല്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന പ്രബോധകര്‍ ശ്രദ്ധിക്കാതെപോയ ഒരു വെളിപ്പെടുത്തല്‍ക്കൂടിയുണ്ട്. അപ്പസ്തോലനായ പൗലോസിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ഠമാണെന്നു ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ശരിരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍ ആത്മാവില്‍ നീതികരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു ദൃശ്യനായി; ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ടു; ലോകം അവനില്‍ വിശ്വസിച്ചു. മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു"(1 തിമോ: 3; 16). ഇതിനപ്പുറം മറ്റൊരു വിശദ്ദീകരണത്തിനു മനോവ മുതിരുന്നില്ല!

ചേര്‍ത്തുവായിക്കാന്‍: മതം എന്ന ഒരേയൊരു വിഷയത്തെ വിശകലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ലേഖനം ആരംഭിച്ചതെങ്കിലും, ആ വിഷയത്തെ അപ്രസക്തമാക്കിക്കൊണ്ട് രണ്ടാമതൊരു വിഷയം ഈ ലേഖനത്തില്‍ ആധിപത്യം നേടാന്‍ ഇടവരുത്തിയ ദൈവാത്മാവിനു നന്ദിപറയുന്നു. മനോവയുടെ ലേഖനങ്ങളുടെ പൊതുസ്വഭാവമാണിത്. മനുഷ്യനല്ല മനോവയുടെ പിന്നില്‍ എന്നതിന്റെ ദൃഷ്ടാന്തവും ഇതുതന്നെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4512 views

LOG IN

Lost your password?

SIGN UP

LOST PASSWORD