വിചാരണ

യിസ്രായേലിന്റെ പിന്തുടര്‍ച്ചയും പൂര്‍ണ്ണതയും!

Print By
about

19 - 01 - 2019

ബദ്ധങ്ങള്‍ പഠിപ്പിക്കാന്‍ കത്തോലിക്കാസഭയില്‍ പരമ്പരാഗതമായിത്തന്നെ ആസ്ഥാനപ്രബോധകര്‍ ഉണ്ടെന്നിരിക്കെ, പുതുതായി ചില കുടിയേറ്റക്കാര്‍ കടന്നുവന്ന് ദൈവമക്കളെ വഴിതെറ്റിക്കുന്നതു കണ്ടിട്ട് വെറുതെയിരിക്കാന്‍ മനോവയ്ക്കാവില്ല. മാരിയോ ജോസഫിനെപ്പോലെയുള്ള പ്രബോധകരെത്തന്നെയാണ് ഇവിടെ ഉദ്ദേശിച്ചത്. മാരിയോ ജോസഫ് നടത്തുന്ന അബദ്ധപ്രബോധനങ്ങളെ വചനാടിസ്ഥാനത്തില്‍ ഖണ്ഡിച്ചുകൊണ്ടുള്ള ലേഖനങ്ങള്‍ ഇതിനോടകം മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍, ഈ അടുത്തകാലത്ത് ശ്രദ്ധയില്‍പ്പെട്ട ഗുരുതരമായ ദുരുപദേശത്തെ തുറന്നുകാണിക്കുകയും യഥാര്‍ത്ഥ സത്യം വചനത്തിന്റെ വെളിച്ചത്തില്‍ പ്രഖ്യാപിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ക്രിസ്ത്യാനികള്‍ക്കു തനതായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പാരമ്പര്യമോ ഇല്ലെന്നാണ് മാരിയോ പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിലൂടെ അപകടകരമായ പൈശാചികതയിലേക്ക് ദൈവജനത്തെ നയിക്കാനുള്ള ശ്രമവും ഇയാള്‍ നടത്തി. അതുപോലെതന്നെ, നോബിള്‍ പാറയ്ക്കല്‍ എന്ന ഒരുവന്‍ ക്രിസ്തീയതയെ പൈശാചികവത്ക്കരിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. ആയതിനാല്‍, ഇവരിലൂടെയെല്ലാം വന്നുഭവിക്കുന്ന അപകടങ്ങള്‍ തുറന്നുകാണിക്കുന്നതിനും, ക്രിസ്ത്യാനിയുടെ ആചാരാനുഷ്ഠാനങ്ങളും അവയുടെ പാരമ്പര്യവും വ്യക്തമാക്കുന്നതിനുമുള്ള ബാധ്യത മനോവ ഇവിടെ ഏറ്റെടുക്കുന്നു.

മാരിയോ ജോസഫിനെപ്പോലെയോ അതിനേക്കാള്‍ അപകടകാരികളോ ആയ അനേകം അബദ്ധപ്രചാരകര്‍ കത്തോലിക്കാസഭയില്‍ സാങ്കേതികമായി തുടരുന്നുണ്ട്. അപകടകരമായ പ്രബോധനങ്ങള്‍ നടത്തുന്ന ഇക്കൂട്ടര്‍ കത്തോലിക്കാസഭയുടെ പേരില്‍ മാത്രമല്ല ഉള്ളതെന്നും ഓര്‍ക്കണം. എന്നാല്‍, മറ്റു ദുരുപദേശകരെയോ ദുരുപദേശങ്ങളെയോ പരാമര്‍ശിക്കാതെ, മരിയോ ജോസഫിന്റെ ഏറ്റവും പുതിയ അബദ്ധപ്രചരണത്തെയാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്. എന്തെന്നാല്‍, അപകടകരമായ ഇത്തരം പ്രബോധനങ്ങളെ ഖണ്ഡിക്കുകയും യഥാര്‍ത്ഥ സത്യം വെളിപ്പെടുത്തുകയും ചെയ്യേണ്ടത് ഏതൊരു ക്രിസ്ത്യാനിയുടെയും ഉത്തരവാദിത്വമാണ്!

ക്രിസ്ത്യാനികള്‍ക്കു തനതായ ആചാരങ്ങളോ അനുഷ്ഠാനങ്ങളോ പാരമ്പര്യമോ ഇല്ലെന്ന് മാരിയോ ജോസഫിനെ ആരാണ് തെറ്റിദ്ധരിപ്പിച്ചത്? ക്രിസ്തീയത എന്താണെന്നോ ക്രിസ്തു ആരാണെന്നോ വ്യക്തമായി അറിയാത്ത ഒരുവന്‍ പ്രബോധകനാകാന്‍ തുനിഞ്ഞാല്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന അപകടങ്ങള്‍ തന്നെയാണ് മാരിയോയെയും ഗ്രസിച്ചിരിക്കുന്നത്. അബദ്ധധാരണകളാല്‍ ഒരുവന്‍ ബന്ധിതനായാല്‍ അത് അവനുതന്നെ നാശം വരുത്തുന്നു. എന്നാല്‍, അബദ്ധധാരണയില്‍ ബന്ധിതനായ ഒരുവന്‍ പ്രബോധകനാകാന്‍ തുനിഞ്ഞാല്‍ അത് സമൂഹത്തിനുതന്നെ അപകടവും അതുവഴിയുള്ള നാശവും വരുത്തിവയ്ക്കും! ആയതിനാലാണ് അപ്പസ്തോലനായ യാക്കോബ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്: "എന്റെ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹാരാകുമെന്നു മനസ്സിലാക്കുവിന്‍"(യാക്കോബ്: 3; 1). അപകടകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതു വഴി ഒരുവന്‍ തനിക്കു മാത്രമല്ല നാശം വരുത്തിവയ്ക്കുന്നത്; തന്നെ കേള്‍ക്കുന്ന അനേകരെ നാശത്തിലേക്കു നയിക്കാന്‍ അബദ്ധപ്രബോധനങ്ങള്‍ കാരണമായേക്കാം.

തെറ്റായ പ്രബോധനങ്ങളിലൂടെ സമൂഹത്തില്‍ വിതയ്ക്കപ്പെടുന്ന ദുരന്തങ്ങളെ സംബന്ധിച്ചു വായനക്കാര്‍ ബോധവാന്മാരും ബോധവതികളുമാണെന്നു മനോവയ്ക്കറിയാം. എന്നിരുന്നാലും, അപകടകരമായ ആശയപ്രചരണങ്ങളെ വിലക്കിക്കൊണ്ടുള്ള ചില ബൈബിള്‍സന്ദേശങ്ങള്‍ ഇവിടെ പരിശോധിക്കേണ്ടിയിരിക്കുന്നു. അതിനുശേഷം മാരിയോ ജോസഫ് പ്രചരിപ്പിച്ച ആശയത്തിലെ നിരുത്തരവാദപരമായ പിഴവുകള്‍ ചൂണ്ടിക്കാണിക്കാം. തുടര്‍ന്ന് പാരമ്പര്യത്തെ സംബന്ധിച്ചുള്ള യഥാര്‍ത്ഥ വസ്തുതയും പരിശോധിക്കേണ്ടതുണ്ട്. ഈ ക്രമത്തിലാണ് നമ്മുടെ പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ മനോവ ആഗ്രഹിക്കുന്നത്.

ഓരോ ക്രിസ്ത്യാനിയും അയയ്ക്കപ്പെട്ടിരിക്കുന്നത് സുവിശേഷം ലോകത്തെ അറിയിക്കാനാണ്. അവിടുത്തെ വചനം ശ്രദ്ധിക്കുക: "ഇതാ, എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയയ്ക്കുന്നു. ഉന്നതത്തില്‍നിന്നു ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍"(ലൂക്കാ: 24; 49). രക്ഷയുടെ സുവിശേഷം ലോകം മുഴുവനിലും പ്രചരിപ്പിക്കാനുള്ള ദൗത്യം ഭരമേല്‍പിക്കുന്നതിനുമുമ്പ് അവിടുന്ന് അറിയിച്ച വാക്കുകളാണിത്. ഉന്നതത്തില്‍നിന്നു ശക്തി സ്വീകരിക്കുകയെന്നതാണ് സുവിശേഷപ്രഘോഷണത്തിന് ഏറ്റവും അനിവാര്യം. എന്തെന്നാല്‍, പരിശുദ്ധാത്മാവാണ് ഏറ്റവും ശ്രേഷ്ഠനായ പ്രബോധകന്‍. യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും -  അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും, ഞാന്‍ പിതാവിന്റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേലില്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും, ഈ ലോകത്തിന്റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തും"(യോഹ: 16; 7-11).

പരിശുദ്ധാത്മാവാണ് ഉത്തമനായ പ്രബോധകനെന്നു സ്ഥിരീകരിക്കുന്ന അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. ഒരു വചനംകൂടി ശ്രദ്ധിക്കുക: "സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും"(യോഹ: 16; 13, 14). സുവിശേഷത്തിന്റെ പ്രബോധകരാകാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട മര്‍മ്മപ്രധാനമായ ചില കാര്യങ്ങള്‍ യേഹ്ശുവാ ഇവിടെ പ്രഖ്യാപിച്ചിരിക്കുന്നു. പരിശുദ്ധാത്മാവിനെ ധരിക്കാത്തവര്‍ക്ക് പ്രബോധനത്തിനുള്ള വരം ലഭിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനമായ പ്രഖ്യാപനം. എന്തെന്നാല്‍, സത്യാത്മാവിനെ ധരിക്കുന്നതോടെയാണ് ഒരുവന്‍ ആത്മീയപഠനം ആരംഭിക്കുന്നത്. സത്യത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചുമുള്ള പഠനം പരിശുദ്ധാത്മാവില്‍നിന്നു ആര്‍ജ്ജിച്ചു കഴിയുമ്പോള്‍ പ്രബോധകനാകാനുള്ള യോഗ്യത ഒരുവനു ലഭിക്കുന്നു. പരിശുദ്ധാത്മാവില്‍നിന്നു പഠിച്ച മൂന്നു വിഷയങ്ങളാണ് നാം മറ്റുള്ളവരെ പഠിപ്പിക്കേണ്ടത്. അതായത്, സത്യം, നീതി, ന്യായവിധി എന്നിങ്ങനെ മൂന്നു വിഷയങ്ങളില്‍ പ്രബോധനം നല്‍കാനുള്ള ഉത്തരവാദിത്വം ഭരമേല്പിക്കപ്പെട്ടിരിക്കുന്നവരാണ് ക്രിസ്ത്യാനികള്‍!

പൗലോസ് അപ്പസ്തോലന്റെ ചില പ്രബോധനങ്ങള്‍ ശ്രദ്ധയോടെ വായിക്കാത്തപക്ഷം ആശയക്കുഴപ്പത്തില്‍ അകപ്പെടാന്‍ സാദ്ധ്യതയുണ്ട്. എന്തെന്നാല്‍, പരസ്പര വിരുദ്ധമായ ആശങ്ങളെന്നു തോന്നാവുന്ന ചില പ്രബോധനങ്ങള്‍ അപ്പസ്തോലന്റേതായി വായിക്കാന്‍ കഴിയും. പ്രബോധനത്തിന്റെ കാര്യത്തിലുള്ള ഉപദേശത്തിലും ഈ വൈരുദ്ധ്യം കാണാന്‍ കഴിയും. എല്ലാവരും പ്രബോധകരാകാന്‍ തുനിയെരുതെന്ന് പൗലോസ് അപ്പസ്തോലന്‍ ഉപദേശിച്ചത് നാം കണ്ടു. ഇതിനു വിരുദ്ധമായ മറ്റൊരുപദേശം ശ്രദ്ധിക്കുക: "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല. അത് എന്റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം"(1 കോറി: 9; 16). ഇത്തരം വൈരുദ്ധ്യങ്ങള്‍ ചിലരെയെങ്കിലും ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടാകാം. എന്നാല്‍, അപ്പസ്തോലന്റെ ഈ ഉപദേശങ്ങളില്‍ വൈരുദ്ധ്യമില്ല എന്നതാണു വസ്തുത. എന്തെന്നാല്‍, പ്രബോധനവും പ്രഘോഷണവും തമ്മില്‍ വ്യത്യാസമുണ്ട്. സുവിശേഷം പ്രഘോഷിക്കുന്നതിനുള്ള അനേകം മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് പ്രബോധനം. സുവിശേഷം പ്രചരിപ്പിക്കാനുള്ള സാഹചര്യം ഒരുക്കുന്നവനും പ്രഘോഷണത്തിന്റെ ഭാഗമാണ്. പ്രസംഗകനുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരും പ്രസംഗം കേള്‍ക്കാന്‍ ആളുകളെ ക്ഷണിക്കുന്നവരും സമ്മേളനങ്ങള്‍ ഒരുക്കാനുള്ള സാമ്പത്തിക ക്രമീകരണങ്ങള്‍ നടത്തുന്നവനും പ്രസംഗത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.

എല്ലാ ക്രിസ്ത്യാനികളെയും വിളിച്ചിരിക്കുന്നത് സുവിശേഷം പ്രചരിപ്പിക്കാനാണെങ്കിലും, എല്ലാവരെയും പ്രബോധകരായി തിരഞ്ഞെടുത്തിട്ടില്ല എന്നാണ് ഇതിലൂടെ നാം മനസ്സിലാക്കേണ്ടത്. അതായത്, സുവിശേഷം അറിയിക്കുന്നതിന് പ്രബോധകരാകണമെന്നു നിര്‍ബ്ബന്ധമില്ല. ഈ വെളിപ്പെടുത്തല്‍ നോക്കുക: "ദൈവം സഭയില്‍ ഒന്നാമത് അപ്പസ്‌തോലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും, മൂന്നാമത് പ്രബോധകരെയും, തുടര്‍ന്ന് അദ്ഭുതപ്രവര്‍ത്തകര്‍, രോഗശാന്തി നല്‍കുന്നവര്‍, സഹായകര്‍, ഭരണകര്‍ത്താക്കള്‍, വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നിയമിച്ചിരിക്കുന്നു. എല്ലാവരും അപ്പസ്‌തോലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും പ്രബോധകരോ? എല്ലാവരും അദ്ഭുതപ്രവര്‍ത്തകരോ? എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരങ്ങളുണ്ടോ? എല്ലാവരും വിവിധഭാഷകളില്‍ സംസാരിക്കുന്നുണ്ടോ? എല്ലാവരും വ്യാഖ്യാനിക്കുന്നുണ്ടോ?"(1 കോറി: 12; 28-30). ദൈവത്തില്‍നിന്നുള്ള നിയമനം ഇങ്ങനെയാണ്. സത്യവും നീതിയും ന്യായവിധിയും പ്രഘോഷിക്കാന്‍ വിളി ലഭിച്ചിരിക്കുന്ന ഓരോരുത്തരും അവരവരുടെ വിളിക്കനുസരണമായി പ്രവൃത്തിക്കുന്നു. ആദിമസഭയില്‍ സകലരും സുവിശേഷത്തിന്റെ ഭാഗമായിരുന്നത് ഈവിധത്തിലാണ്.

പരിശുദ്ധാത്മാവില്‍ പ്രോജ്ജ്വലരായ അനേകം പ്രബോധകര്‍ ആദിമസഭയിലുണ്ടായിരുന്നുവെങ്കിലും, എല്ലാവരും പ്രബോധകരായിരുന്നില്ല. എന്നാല്‍, സഭയിലെ എല്ലാ അംഗങ്ങളും തങ്ങള്‍ക്കു ലഭിച്ചിരുന്ന വിളിയനുസരിച്ച് സുവിശേഷത്തിന്റെ ഭാഗമായി. അന്നത്തെ സഭയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ അനേകായിരം മടങ്ങ്‌ വിശ്വാസികള്‍ വിവിധ സഭകളിലായി ഇന്നുണ്ട്. എന്നിരുന്നാലും, സത്യം, നീതി, അന്ത്യവിധി എന്നീ വിഷയങ്ങള്‍ ആത്മാര്‍ത്ഥമായി പ്രഘിഷിക്കുന്നവര്‍ വളരെ ചുരുക്കംപേര്‍ മാത്രമേയുള്ളു. ക്രിസ്തീയത നേരിടുന്ന യഥാര്‍ത്ഥ അപചയവും ഇതുതന്നെ! രക്ഷപ്രാപിക്കാനുള്ള സത്യമാര്‍ഗ്ഗവും വിശ്വാസത്തിലൂടെ കൈവരിക്കാന്‍ കഴിയുന്ന നീതീകരണവും മാത്രമല്ല, അന്ത്യവിധിയുടെ ഭയാനകമായ യാഥാര്‍ത്ഥ്യവും പഠിപ്പിക്കുന്നവര്‍ ഇന്ന് സഭകളില്‍ എത്രപേരുണ്ട്? ആത്മാര്‍ത്ഥതയോടെ സുവിശേഷം പ്രഘോഷിക്കുന്ന അനേകര്‍ ഇന്നുമുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, സത്യം പൂര്‍ണ്ണമായി ഗ്രഹിച്ചതിനുശേഷം പ്രബോധനം നടത്തുന്നവര്‍ വളരെ ചുരുക്കമാണ്. ക്രിസ്തുവിന്റെ സുവിശേഷത്തിനുമപ്പുറം സ്വന്തം ബോധ്യങ്ങള്‍ പ്രചരിപ്പിക്കാനാണ് പലര്‍ക്കും താത്പര്യം. സഭകള്‍ പിന്തുടരുന്ന അപകടകരമായ ആചാരങ്ങളെ ന്യായീകരിക്കാനും സാധൂകരിക്കാനുമുള്ള മത്സരമായി ചിലര്‍ സുവിശേഷ പ്രചരണത്തെ കാണുന്നു.

ക്രിസ്തുവിലൂടെ മാത്രം സാധ്യമാകുന്ന ആത്മരക്ഷയെക്കുറിച്ചു പ്രബോധനം നല്‍കുന്നതില്‍നിന്ന്‍ അപ്പസ്തോലിക സഭകള്‍ വിരമിച്ചിട്ട്‌ അരനൂറ്റാണ്ടു കഴിഞ്ഞു. ക്രിസ്തുവിലുള്ള വിശ്വാസവും ജ്ഞാനസ്നാനവും വഴി മാത്രമേ നീതീകരണം സാദ്ധ്യമാകുകയുള്ളു എന്ന യാഥാര്‍ത്ഥ്യത്തെക്കുറിച്ചു പ്രസംഗിക്കാന്‍ ആരുംതന്നെയില്ല. അന്ത്യവിധിയെക്കുറിച്ചു പ്രബോധനം നടത്തുന്ന അപ്പസ്തോലിക സഭകള്‍ ഇല്ലെന്നുതന്നെ പറയാം. അങ്ങനെയൊരു വിധി ഉണ്ടെന്നു വിശ്വസിക്കാത്തവര്‍ എങ്ങനെയാണ് അതിനെക്കുറിച്ചു പ്രബോധനം നടത്തുന്നത്?! യേഹ്ശുവായുടെ പുനരാഗമാനത്തെപ്പോലും വിശ്വസിക്കാത്തവര്‍ ക്രിസ്ത്യാനികളുടെയില്‍ ജീവിക്കുന്നുവെന്നതാണ് ഏറ്റവും ഗുരുതരമായ കാര്യം. ദൈവീകമായ നിയമങ്ങള്‍ക്കു പകരം സ്വന്തമായി നിര്‍മ്മിച്ച നിയമങ്ങളെ മുറുകെപ്പിടിച്ചിരിക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും ക്രിസ്ത്യാനികളായി പരിഗണിക്കാന്‍ മനോവയ്ക്കു സാധിക്കില്ല. അതുപോലെതന്നെ, ക്രിസ്തു ഭരമേല്പിച്ച ഉത്തരവാദിത്വങ്ങളില്‍നിന്നു വ്യതിചലിച്ച്, തങ്ങളുടെ യുക്തിചിന്തകള്‍ പ്രചരിപ്പിക്കുന്നവരെ അവിടുത്തെ പ്രബോധകരായി അംഗീകരിക്കാനും മനോവയ്ക്കു കഴിയില്ല.

യേഹ്ശുവാ സഭയെ ഭരമേല്പിച്ച ദൗത്യം ഇതാണ്: "ആകയാല്‍, നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്‌നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20). യുഗാന്തംവരെ തുടരേണ്ടതായ ഈ ദൗത്യം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചത് ആരുടെ നിര്‍ദ്ദേശപ്രകാരമാണ്? സഭയില്‍ കടന്നുകൂടിയ പിശാചിന്റെ സന്തതികള്‍ തങ്ങളുടെ യുക്തിചിന്തകള്‍ സഭയുടെമേല്‍ കെട്ടിവച്ചപ്പോള്‍, യേഹ്ശുവാ കല്പിച്ചവയെല്ലാം ചിലര്‍ക്ക് കാലഹരണപ്പെട്ടവയായി. സുവിശേഷത്തിന്റെ വ്യാപനം തടയാന്‍ ശ്രമിക്കുന്ന ആരെയും നാം കേള്‍ക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ടതില്ല. എന്തെന്നാല്‍, ക്രിസ്തുവും അപ്പസ്തോലന്മാരും പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ ആരുതന്നെയായിരുന്നാലും അവരെല്ലാം സാത്താന്റെ സന്തതികളാണെന്നു നാം തിരിച്ചറിയണം.

എല്ലാ ജനതകളെയും ശിഷ്യപ്പെടുത്താന്‍ സാധിക്കണമെങ്കില്‍ യേഹ്ശുവായുടെ വചനത്തില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രബോധനം നടത്തണം. ഓരോ ക്രിസ്ത്യാനിയും ജനതകളോടു പ്രഖ്യാപിക്കേണ്ടത്‌ രക്ഷയെക്കുറിച്ചുള്ള സത്യമാണ്. ഈ സത്യത്തെ സ്വീകരിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് ജ്ഞാനസ്നാനം നല്‍കേണ്ട ഉത്തരവാദിത്വവും ക്രിസ്ത്യാനികള്‍ക്കുണ്ട്. മാത്രവുമല്ല, യേഹ്ശുവാ കല്പിച്ചവയെല്ലാം അനുസരിക്കാന്‍ എല്ലാ ജനതകളെയും പഠിപ്പിക്കുകയും വേണം. ഈ ഉത്തരവാദിത്വത്തില്‍നിന്ന് ക്രിസ്ത്യാനികളില്‍ ആരെയും യേഹ്ശുവാ ഇന്നേവരെ പിന്‍വലിച്ചിട്ടില്ല. ആര്‍ക്കും അവധി നല്‍കിയിട്ടുമില്ല! യേഹ്ശുവായുടെ പുനരാഗമനത്തില്‍ അവിടുന്ന് മറിച്ചൊരു പ്രഖ്യാപനം നടത്തുന്നതുവരെ ഓരോ ക്രൈസ്തവനും അവിശ്രാന്തം തുടരേണ്ട ശുശ്രൂഷയാണിത്! ശിഷ്യപ്പെടുത്തുക, സ്നാനപ്പെടുത്തുക, അവിടുത്തെ കല്പനകള്‍ അനുസരിക്കാന്‍ പഠിപ്പിക്കുക! ഇതാണ് ക്രിസ്ത്യാനിയുടെമേല്‍ അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്ന ശുശ്രൂഷകള്‍! ക്രിസ്ത്യാനിയായി അഭിഷേകം ചെയ്യപ്പെട്ടതോടെ മാരിയോ ജോസഫും ഈ ശുശ്രൂഷയുടെ ഭാഗമായി! അതായത്, സുവിശേഷം പ്രചരിപ്പിക്കുകയെന്നത് മാരിയോ ജോസഫിന്റെ അവകാശവും കടമയുമാണ്! ഏതൊരു ക്രിസ്ത്യാനിയെയും എന്നതുപോലെ രാജകീയ പൗരോഹിത്യമാണ് മാരിയോയുടെമേലും അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നത്!

വ്യാജപ്രബോധനങ്ങള്‍!

രാജകീയ പൗരോഹിത്യം എന്നത് എന്തും പ്രസംഗിക്കാനുള്ള അവകാശമല്ല! ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യിസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്മാരുണ്ടായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയുംചെയ്യും. പലരും അവരുടെ ദുഷിച്ച മാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും. അത്യാഗ്രഹം കാരണം വ്യാജം പറഞ്ഞു നിങ്ങളെ അവര്‍ ചൂഷണം ചെയ്യും. നേരത്തെതന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന അവരുടെ ശിക്ഷാവിധിക്കു കാലവിളംബം വരുകയില്ല. വിനാശം കണ്ണുതുറന്ന് അവരെ കാത്തിരിക്കുകയും ചെയ്യുന്നു"(2 പത്രോ: 2; 1-3). വളരെ ഗൗരവത്തോടെ മനസ്സിലാക്കേണ്ട വെളിപ്പെടുത്തലാണിത്. എന്തെന്നാല്‍, സത്യത്തിന്റെ പ്രബോധകരെയും വ്യാജപ്രബോധകരെയും വിവേചിച്ചറിയാന്‍ നമുക്കു സാധിച്ചില്ലെങ്കില്‍ ആത്മാവിന്റെ നിത്യനാശത്തിനുപോലും അത് കാരണമായേക്കാം. ഇങ്ങനെയുള്ള പ്രബോധകര്‍ക്ക് ക്രിസ്തുവിന്റെ രാജ്യത്ത് യാതൊരു ഓഹരിയുമില്ലാത്തതുപോലെ, ഇവരുടെ പ്രബോധനങ്ങളെ പിന്തുടരുന്നവര്‍ക്കും ഓഹരി നിഷേധിക്കപ്പെടുന്നു.

വളരെ പ്രാധാന്യത്തോടെ ഇക്കാര്യങ്ങള്‍ നാം മനസ്സിലാക്കിയിരിക്കണം. എന്തെന്നാല്‍, ആത്മാവിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല; രണ്ടാമതൊരു അവസരംകൂടി ലഭിക്കാത്ത പരീക്ഷയാണ് ഇഹലോകവാസം. ഇവിടെ പരാജയപ്പെടുന്നവരെ കാത്തിരിക്കുന്നത് ഭയാനകമായ അന്ത്യവിധിയാണ്. ആയതിനാല്‍, ക്രിസ്തുവിന്റെയും അപ്പസ്തോലന്മാരുടെയും പ്രബോധനങ്ങളില്‍നിന്നു വ്യതിചലിച്ച ആശയങ്ങളെയാണോ നാം അനുധാവനം ചെയ്യുന്നതെന്ന് ഓരോനിമിഷവും നാം ആത്മശോധന ചെയ്യണം. അവിടുത്തെ പ്രബോധനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവര്‍ക്കു മാത്രമേ അവിടുത്തെ വാഗ്ദാനങ്ങള്‍ പ്രാപിക്കാന്‍ കഴിയുകയുള്ളു.

ക്രിസ്ത്യാനികളെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് ദൈവരാജ്യത്തിന്റെ പ്രഘോഷകരായിട്ടാണെന്നു നാം മനസ്സിലാക്കി. അതിനാല്‍ത്തന്നെ, സുവിശേഷം അറിയിക്കുകയെന്നത് ഇവരുടെ കടമയാണ്. ക്രിസ്തുവിന്റെ വാഗ്ദാനം പ്രാപിക്കണമെങ്കില്‍ അവിടുത്തെ കല്പനകള്‍ അനുസരിക്കുക മാത്രമല്ല, അനുസരിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. അതുപോലെതന്നെ, സുവിശേഷം പ്രസംഗിക്കുന്നതില്‍നിന്ന് ആരെങ്കിലും വിരമിച്ചാല്‍ അത് അവിടുത്തെ വാഗ്ദാനങ്ങളില്‍ നിന്നുള്ള വിരമിക്കല്‍ക്കൂടിയായി കണക്കാക്കപ്പെടും. അതായത്, ക്രിസ്തീയത പൂര്‍ണ്ണമാകുന്നത് സുവിശേഷ പ്രചാരണത്തിലൂടെയാണ്! തങ്ങള്‍ക്കു സൗജന്യമായി ലഭിച്ച രക്ഷ മറ്റുള്ളവര്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന ബോധ്യം എല്ലാ ക്രിസ്ത്യാനികള്‍ക്കും ഉണ്ടായിരിക്കണം. തന്റെ നാമത്തില്‍ വിശ്വസിക്കുന്ന സകലര്‍ക്കും ആത്മരക്ഷ നല്‍കാന്‍ തയ്യാറായി യേഹ്ശുവാ കാത്തിരിക്കുന്നു. അവിടുന്ന് ഒരുക്കിവച്ചിരിക്കുന്ന രക്ഷയെക്കുറിച്ച് ജനതകളെ അറിയിക്കുകയെന്ന ഉത്തരവാദിത്വമാണ് ക്രിസ്ത്യാനികളില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഈ വചനം നോക്കുക: "ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്"(റോമ: 10; 17). ക്രിസ്തുവിനെയും ക്രിസ്തുവിലൂടെ മാത്രം പ്രാപിക്കാന്‍ കഴിയുന്ന നിത്യരക്ഷയെയും സംബന്ധിച്ച് അറിവു ലഭിക്കാതെ ഒരുവന്‍ നശിച്ചുപോയാല്‍, അവന്റെ ആത്മനാശത്തിനു ക്രിസ്ത്യാനികളോടു ദൈവം കണക്കുചോദിക്കും. ആയതിനാല്‍, ഓരോ ക്രിസ്ത്യാനിയും തന്റെ വ്യക്തിപരമായ ഉത്തരവാദിത്വമായി സുവിശേഷ പ്രചരണത്തെ ഏറ്റെടുക്കണം!

യേഹ്ശുവായുടെ വാക്കുകള്‍ ശ്രദ്ധിക്കുക: "അവന്‍ ശിഷ്യന്മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിക്കുവിന്‍"(മത്താ: 9; 37, 38). ഇത്രയുമെങ്കിലും ചെയ്യാന്‍ ഏതൊരു ക്രിസ്ത്യാനിക്കും സാധിക്കും. ആത്മാര്‍ത്ഥതയോടെയും സത്യസന്ധമായും സുവിശേഷം പ്രചരിപ്പിക്കുന്ന അനേകായിരം വേലക്കാരെ അയയ്ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ത്ഥിക്കാനെങ്കിലും കഴിയണം. ഇത്തരത്തിലുള്ള സുവിശേഷവേലക്കാരെ പ്രാര്‍ത്ഥനകൊണ്ടും ദശാംശങ്ങള്‍ക്കൊണ്ടും സഹായിക്കാനുള്ള ഉത്തരവാദിത്വവും ക്രിസ്ത്യാനികള്‍ക്കുണ്ട്. എന്നാല്‍, സുവിശേഷ പ്രഘോഷണരംഗത്തു വ്യാപരിക്കുന്ന കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ ദശാംശങ്ങള്‍ വ്യാജപ്രചരണത്തിനായി ചിലവഴിക്കപ്പെടും. അനുഗൃഹത്തിനു പകരം ശാപം വന്നുഭവിക്കാന്‍ ഇടയാകാത്തവിധം ജാഗ്രതയോടെയും വിവേചനത്തോടെയും മാത്രമേ നമ്മുടെ സഹായങ്ങള്‍ വിനിയോഗിക്കാവു! പ്രവാചകരില്‍നിന്നു വ്യാജപ്രവാചകരെ തിരിച്ചറിയാനുള്ള അടയാളം ബൈബിള്‍ നല്‍കുന്നുണ്ട്. സത്യദൈവത്തില്‍നിന്ന്‍ വ്യാജദൈവങ്ങളിലേക്കു തന്ത്രപൂര്‍വ്വം നയിക്കുന്ന പ്രവാചകവേഷക്കാരാണ് വ്യജപ്രവാചകര്‍! അതായത്, ജീവജലത്തിന്റെ ഉറവയില്‍നിന്ന് ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകളിലേക്കു ദൈവജനത്തെ നയിക്കുന്നവര്‍ വ്യാജപ്രവാചകരും വ്യാജപ്രബോധകരുമാണ്!

ഈ ഉപശീര്‍ഷകത്തിലേക്കു കടന്നപ്പോള്‍ നാം വായിച്ച വചനത്തില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ, മതത്തിനു പുറത്തുനിന്നോ സഭയ്ക്കു പുറത്തുനിന്നോ ആയിരിക്കില്ല വ്യാജപ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്യുന്നത്. യിസ്രായേല്‍ ജനത്തിനിടയില്‍ വ്യാജപ്രവാചകന്മാര്‍ ഉണ്ടായിരുന്നതുപോലെ നമ്മുടെയിടയിലും വ്യാജോപദേഷ്ടാക്കള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് അപ്പസ്തോലനായ പത്രോസ് നല്‍കിയിരിക്കുന്നത്. സഭയിലെ ഉപദേഷ്ടാക്കളുടെ വേഷത്തില്‍ത്തന്നെ ആയിരിക്കും അവരുടെ പ്രത്യക്ഷീകരണമെന്നു മനസ്സിലാക്കാന്‍ യിസ്രായേലിലെ വ്യാജപ്രവാചകന്മാര്‍ വഹിച്ചിരുന്ന പദവികള്‍ ശ്രദ്ധിച്ചാല്‍ മതി. യിസ്രായേല്‍ മക്കളെ അന്യദേവന്മാരിലേക്കും അവരുടെ ആചാരാനുഷ്ഠാനങ്ങളിലേക്കും നയിക്കാനായിരുന്നു വ്യാജപ്രവാചകന്മാര്‍ ശ്രമിച്ചതെങ്കില്‍, ക്രിസ്ത്യാനികളുടെയിടയില്‍ കടന്നുകൂടിയ വ്യാജോപദേഷ്ടാക്കളുടെ ശ്രമവും അതുതന്നെ! സഭയിലെ ദൈവമക്കളെ വിജാതിയതയിലേക്കു നയിക്കുന്നതിനായി അനേകം പ്രബോധകരെയാണ് സാത്താന്‍ അഭിഷേകം ചെയ്തിരിക്കുന്നത്. നോബിള്‍ പാറയ്ക്കലും മാരിയോ ജോസഫും മാത്രമല്ല, ആഗോളതലത്തില്‍ത്തന്നെ അനേകം വ്യാജപ്രബോധകരെ അവന്‍ വിന്യസിച്ചിരിക്കുന്നു!

വ്യാജപ്രവാചകന്മാരെ തിരിച്ചറിയാനുള്ള അടയാളം നമുക്കു നല്‍കിയിരിക്കുന്നത് പ്രവാചക ശ്രേഷ്ഠനായ മോശയാണ്. പ്രവാചകനിലൂടെ യാഹ്‌വെ നല്‍കുന്ന കല്പന ശ്രദ്ധിക്കുക: "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്കു അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന് അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3). അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യാഹ്‌വെയുടെ വാക്കുകളെ അവഗണിച്ചുകൊണ്ട് ആര്‍ക്കും ക്രിസ്ത്യാനിയായിരിക്കാന്‍ കഴിയില്ല. യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്ന് വിശ്വസിക്കുന്നവര്‍ക്കല്ലാതെ, മറ്റാര്‍ക്കാണ് ക്രിസ്തുവിന്റെ ശിഷ്യനായിരിക്കാന്‍ സാധിക്കുക? ഒരുവന്‍ ക്രിസ്തുവിന്റെ ശിഷ്യനാണെങ്കില്‍ അവന്‍ ക്രിസ്തുവിനാല്‍ സ്ഥിരീകരിക്കപ്പെട്ട യാഹ്‌വെയുടെ നിയമങ്ങള്‍ ഇടവലം വ്യതിചലിക്കാതെ പാലിക്കും!

കത്തോലിക്കാസഭയിലെ ദൈവമക്കളെ യാഹ്‌വെയുടെ നിയമങ്ങളില്‍നിന്നു വ്യതിചലിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന അനേകം ജാരസന്തതികള്‍ സഭയില്‍ കടന്നുകൂടിയിട്ടുണ്ട്. ക്രൈസ്തവസഭകളില്‍ കടന്നുകൂടിയിരിക്കുന്ന വിജാതിയ ആചാരങ്ങളെ സഭയില്‍ത്തന്നെ നിലനിര്‍ത്താനും അവയെ മഹത്വവത്ക്കരിക്കാനും ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന നോബിള്‍ പാറയ്ക്കല്‍ എന്ന മനുഷ്യരൂപിയെ ചിലരെങ്കിലും അറിയും. ദൈവമായ യാഹ്‌വെ നിയമംമൂലം നിഷിദ്ധമാക്കിയിരിക്കുന്ന സകല മ്ലേച്ഛതകളെയും പ്രകീര്‍ത്തിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ഇവന്‍ സജ്ജീവമാണ്. ദൈവം നിഷിദ്ധമാക്കിയവയെ അനുവദനീയമാക്കലാണ് ഇവന്റെ ജോലി! അന്യദേവന്മാരുടെ ആചാരങ്ങളെ സ്വന്തം ആചാരങ്ങളായി ഏറ്റെടുക്കാന്‍ ക്രിസ്ത്യാനികളെ പ്രേരിപ്പിക്കാന്‍ പിശാചില്‍നിന്ന്‍ അച്ചാരം വാങ്ങിയവരില്‍ ഇവന്റെ സ്ഥാനം വലുതാണ്‌. മ്ലേച്ഛതകളെ ആസ്വദിക്കുന്നവര്‍ക്ക് പ്രചോദനമായി നിലകൊള്ളുന്ന ഇത്തരം അധമന്മാരെ പിന്തുണയ്ക്കാന്‍ കത്തോലിക്കാസഭയുടെ നേതാക്കന്മാരായി സ്വയം അവരോധിക്കപ്പെട്ട സംഘപരിവാര മെത്രാന്മാരുമുണ്ട്. ഈ മെത്രാന്‍വേഷക്കാരുടെ പ്രീതി പിടിച്ചുപറ്റാന്‍ എന്തെല്ലാം വേണമെന്നു മാരിയോ ജോസഫും പഠിച്ചുകഴിഞ്ഞു!

ഇസ്ലാമിനെയും ക്രിസ്ത്യാനികളെയും ചേര്‍ത്തുവച്ചുകൊണ്ട് 'വ്യാജസുവിശേഷം' പ്രചരിപ്പിച്ചുകൊണ്ടിരുന്ന മാരിയോ ഇപ്പോള്‍ പുതിയ മേഖലകളിലേക്കുകൂടി കടന്നുകയറിയിരിക്കുകയാണ്. ക്രിസ്ത്യാനികള്‍ക്ക് പാരമ്പര്യമോ പരമ്പരാഗതമായ ആചാരങ്ങളോ ഇല്ലെന്നാണ് ഇവന്റെ വാദം. ക്രിസ്തുവിന്റെ പേരിലുള്ള ചില സഭകള്‍ അനുകരിക്കുന്ന പൈശാചികതയെ സാധൂകരിക്കാനാണ് ഇവന്‍ ഈ അബദ്ധം പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. വിജാതിയ ആചാരങ്ങള്‍ അനുകരിക്കുന്നതിനെ ന്യായീകരിക്കുന്നതിനായി ദൈവീകനിയമങ്ങളെ അപ്പാടെ അവഗണിക്കുന്ന ചില പ്രബോധകരുണ്ടെന്നു നമുക്കറിയാം. യിസ്രായേലിന്റെ ദൈവത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ആവര്‍ത്തിച്ചു പറയുന്ന ഇവര്‍ക്ക് അവിടുത്തെ നിയമങ്ങളോട് അസഹിഷ്ണുതയാണ്. സ്വന്തം പാരമ്പര്യത്തെപ്പോലും നിഷേധിക്കാന്‍ തയ്യാറാകുന്നതിന്റെ കാരണവും ഇതുതന്നെയാണ്. ദൈവംതന്നെ നേരിട്ടു നല്‍കിയ നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളുമുള്ള സമൂഹമായിരുന്നു യിസ്രായേല്‍ജനം. എന്നാല്‍, പൈശാചികമായ അനുകരണങ്ങളിലൂടെ പലപ്പോഴും ഈ ജനം ദൈവത്തില്‍നിന്ന് അകന്നുപോയിട്ടുണ്ട്. അപ്പോഴൊക്കെ ദൈവം അവരുടെയിടയിലേക്ക് പ്രവാചകന്മാരെ അയച്ചു. മോശയുടെ നിയമങ്ങളിലേക്ക് അവരെ തിരിച്ചുനടത്തുന്നതിനാണ് പ്രവാചകന്മാര്‍ അയയ്ക്കപ്പെട്ടത്.

യിസ്രായേല്‍ ജനത്തിനിടയില്‍ സംഭാവിച്ചതുതന്നെയാണ് ക്രിസ്ത്യാനികളുടെയിടയിലും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു നാം മനസ്സിലാക്കണം. മോശയായിരുന്നു യിസ്രായേലിന്റെ നായകനെങ്കില്‍, പത്രോസിനെയാണ്‌ ക്രിസ്ത്യാനികള്‍ക്ക് നായകനായി യേഹ്ശുവാ തിരഞ്ഞെടുത്തത്. മോശയുടെയും പത്രോസിന്റെയും തിരഞ്ഞെടുപ്പുകളില്‍ സമാനതകളുണ്ട്. വാക്ചാതുര്യമില്ലാത്ത മോശയ്ക്കുവേണ്ടി അഹറോനായിരുന്നു സംസാരിച്ചതെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. അതുപോലെ, പത്രോസിന്റെ ന്യൂനതകള്‍ പരിഹരിക്കുന്നതിനുവേണ്ടി പൗലോസിനെ യേഹ്ശുവാ നമുക്കു തന്നു. ചെറിയ വാക്കുകളിലൂടെ പത്രോസ് നമ്മോടു സംസാരിച്ചതുതന്നെയാണ് കൂടുതല്‍ വ്യക്തതയോടെ പൗലോസ് വിശദമാക്കിത്തന്നത്. പത്രോസിന്റെ പ്രഥമ പ്രബോധനം ഇതായിരുന്നു: "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ: 4; 12). രക്ഷപ്രാപിക്കാനുള്ള ഏക മാര്‍ഗ്ഗമാണ് പത്രോസ് പ്രഖ്യാപിച്ചത്. ആദ്യനൂറ്റാണ്ടില്‍നിന്നു വ്യത്യസ്തമായി പുതിയ മാര്‍ഗ്ഗങ്ങളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യമാണ് ക്രിസ്തീയതയുടെ പ്രസക്തി!

അപ്പസ്തോലനായ പത്രോസ് അറിയിച്ചതില്‍നിന്നു വേറിട്ടതൊന്നും പൗലോസ് പ്രഖ്യാപിച്ചില്ല. രക്ഷപ്രാപിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഏതാണെന്ന് പത്രോസ് വ്യക്തമാക്കിയപ്പോള്‍, മറ്റു മാര്‍ഗ്ഗങ്ങളില്‍ പതിയിരിക്കുന്ന അപകടവും വ്യര്‍ത്ഥതയും മനസ്സിലാക്കിത്തന്നത് പൗലോസാണ്. അപ്പസ്തോലന്‍ ഇപ്രകാരം പ്രഖ്യാപിച്ചു: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1 കോറി: 10; 20). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ വിജാതിയതയെക്കുറിച്ചു മോശയിലൂടെ നല്‍കിയ മുന്നറിയിപ്പുകളെല്ലാം ഉള്‍ക്കൊള്ളുന്നതാണ് പൗലോസിന്റെ ഈ പ്രബോധനം. മോശയിലൂടെ നല്‍കപ്പെട്ട ഒരു നിയമം ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം: 12; 31). വിജാതിയര്‍ ആരാധിക്കുന്നതു പിശാചിനെയായതുകൊണ്ടാണ് അവരുടെ ആചാരങ്ങള്‍ സത്യദൈവത്തിനു നിഷിദ്ധമായത്. അവരുടെ ദേവന്മാരെ നാം സ്മരിക്കുകയോ അവറ്റകളുടെ നാമം നമ്മുടെ നാവുകളില്‍നിന്നു കേള്‍ക്കുകയോ ചെയ്യുന്നത് യാഹ്‌വെയ്ക്കു വെറുപ്പാണ്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ:23;13).

അന്യദേവന്മാരോടും അവരുടെ ആചാരങ്ങളോടും ദൈവത്തിനുള്ള മനോഭാവത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. മോശയിലൂടെ അറിയിച്ചത് യോഹ്ഷ്വയിലൂടെ അവിടുന്ന് ആവര്‍ത്തിച്ചിരിക്കുന്നത് നോക്കുക: "ആകയാല്‍, മോശയുടെ നിയമഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതെല്ലാം വിശ്വസ്തതയോടെ അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍; അതില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്. ഇവിടെ നിങ്ങളുടെ ഇടയില്‍ അവശേഷിച്ചിരിക്കുന്നവരുമായി കൂടിക്കലരുകയോ അവരുടെ ദേവന്മാരുടെ നാമം ഉച്ചരിക്കുകയോ അവരെക്കൊണ്ട് ആണയിടുകയോ അവരെ സേവിക്കുകയോ നമസ്‌കരിക്കുകയോ ചെയ്യാതിരിക്കുന്നതിനും നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യാഹ്‌വെയോടു വിശ്വസ്തത പാലിക്കുന്നതിനും വേണ്ടിയാണ് ഇത്"(യോഹ്ഷ്വ: 23; 6-8). പത്രോസും പൗലോസും മറ്റ് അപ്പസ്തോലന്മാരും ഇതുതന്നെയാണ് ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. നോബിള്‍ പാറയ്ക്കലും മാരിയോ ജോസഫും നല്‍കുന്ന പ്രബോധനങ്ങളെ സ്വീകരിക്കുന്നവര്‍ നിത്യനാശത്തില്‍ പതിക്കുമെന്നതിനു ദൈവത്തിന്റെ പരിശുദ്ധാത്മാവാണ് സാക്ഷി!

ദൈവം വെറുക്കുന്ന ആചാരങ്ങള്‍ ക്രൈസ്തവസഭകളില്‍ കടന്നുകൂടിയത് പല ഘട്ടങ്ങളിലായിട്ടാണ്. ദൈവത്തെക്കുറിച്ചും ദൈവീകനിയമങ്ങളെക്കുറിച്ചും അറിയാത്ത മനുഷ്യരിലൂടെയും സഭകളില്‍ കടന്നുകൂടിയ പൈശാചിക സന്തതികളിലൂടെയും കടന്നുകൂടിയതാണ് ഈ മ്ലേച്ഛതകള്‍. എന്നാല്‍, സത്യം അറിയാനുള്ള എല്ലാ സംവീധാനങ്ങളും സാഹചര്യങ്ങളും നിലവിലുള്ള ഇന്നും അത് തുടരുന്നത് ദുരൂഹമാണ്. മാത്രവുമല്ല, പുതിയപുതിയ ദുരാചാരങ്ങള്‍ സഭയില്‍ സ്ഥാപിക്കാന്‍ ചിലര്‍ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന അവസ്ഥയും ഇന്നുണ്ട്. യിസ്രായേലില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനമാണ് അപ്പസ്തോലിക സഭകളില്‍ ഇന്നു നടക്കുന്നത്. ഈ പ്രവചനം ശ്രദ്ധിക്കുക: "അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരായുള്ള അവരുടെ പാപവും പെരുകി. അവരുടെ മഹിമ ഞാന്‍ അപമാനമായി മാറ്റും"(ഹോസിയാ: 4; 7). യിസ്രായേലിന്റെ ചിതറിക്കപ്പെടലിനു കാരണം വിഗ്രഹങ്ങളും വിജാതിയ അനുകരണങ്ങളുമായിരുന്നെങ്കില്‍, ക്രൈസ്തവസഭകളെന്നു പറയപ്പെടുന്ന അപ്പസ്തോലിക സഭകളില്‍ നടക്കുന്നതും ഇതുതന്നെയാണ്. ഇത്തരം ക്രൈസ്തവനാമധാരികളെ ദൈവം ചിതറിക്കും എന്നകാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടാ! 

പുത്തന്‍ ദുരാചാരങ്ങളില്‍ ഗവേഷണം നടത്തുന്നതോടൊപ്പം നിലവിലുള്ള ദുരാചാരങ്ങളെ നിലനിര്‍ത്തുവാനുള്ള സംവീധാനങ്ങളും ഈ സഭകളിലുണ്ട്. നോബിള്‍ പാറയ്ക്കല്‍, മാരിയോ ജോസഫ് എന്നിങ്ങനെ അനേകം പ്രബോധകരെ അതിനായി ഇവര്‍ രംഗത്തിറക്കിയിരിക്കുന്നു. പാപത്തെ പുണ്യമായി അവതരിപ്പിക്കാന്‍ വിരുതുള്ള അനേകം പ്രസംഗത്തൊഴിലാളികള്‍ ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ക്രൈസ്തവസഭകളില്‍ ഉദരശുശ്രൂഷകര്‍ വ്യാപരിക്കുന്നത് ക്രിസ്തീയതയില്‍ വന്നുഭവിച്ച ദുരന്തമാണ്. ജനത്തെ പാപത്തില്‍ കെട്ടിയിടാനായി പ്രബോധനങ്ങള്‍ നടത്തുന്നവര്‍ക്ക് സ്ഥാനമാനങ്ങളും സമ്പത്തും നല്‍കാന്‍ സഭകളിലെ പൈശാചിക നേതൃത്വങ്ങള്‍ തയ്യാറാണ്. ഹോസിയാഹ് പ്രവാചകന്റെ പ്രവചനമാണ് ഇവിടെ പൂര്‍ത്തിയാകുന്നത്. പ്രവചനം ശ്രദ്ധിക്കുക: "എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്‍മ അവര്‍ അത്യധികം കാംക്ഷിക്കുന്നു"(ഹോസിയാ: 4; 8). കത്തോലിക്കാസഭയെ നശിപ്പിക്കാന്‍ കടന്നുകൂടിയിരിക്കുന്ന ഇത്തരം വചനവിരോധികളെയാണ് അധികാരികള്‍ എന്ന് പറയപ്പെടുന്നവര്‍ക്കു പ്രിയം! സത്യം തുറന്നുപറയുന്നവരെ സഭാവിരുദ്ധരെന്നു മുദ്രകുത്താനും വ്യക്തിഹത്യ നടത്താനും ഇവര്‍ക്കു യാതൊരു മടിയുമില്ല. ഇതെല്ലാം തിരിച്ചറിയാന്‍ ദൈവമക്കള്‍ തയ്യാറാകുന്നില്ലെങ്കില്‍, വിനാശം നിങ്ങളുടെ സമീപത്തുതന്നെയുണ്ടെന്നു മറക്കരുത്.

ക്രിസ്തുവും യാഹ്‌വെയും ക്രൈസ്തവ ആചാരങ്ങളും!

"അലസതയിലും, ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നു സഹോദരരേ, യേഹ്ശുവായുടെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്പിക്കുന്നു"(2 തെസലോ: 3; 6). ക്രിസ്ത്യാനികള്‍ക്കു തങ്ങളുടേതു മാത്രമായ പാരമ്പര്യം ഇല്ലെങ്കില്‍ ഉത്തമക്രിസ്ത്യാനികളില്‍ ഒരുവനായ പൗലോസ് അപ്പസ്തോലന്റെ ഈ ഉപദേശം തെറ്റാണെന്നു പറയേണ്ടിവരും. ക്രിസ്തുവിന്റെ അപ്പസ്തോലന്മാരെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട്, തങ്ങളെത്തന്നെ അപ്പസ്തോലന്മാരായി പരിചയപ്പെടുത്തുന്ന അഭിനവ അപ്പസ്തോലന്മാര്‍ക്ക് ഇതൊന്നും ബാധകമല്ലെന്നു മനോവയ്ക്കറിയാം. യേഹ്ശുവാ തന്നെയാണ് യാഹ്‌വെ എന്ന് മനസ്സിലാക്കിയിട്ടില്ലാത്ത ഇവര്‍ തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചിരിക്കുന്നത് ദൈവത്തിനും മുകളിലാണ്.

"ആകയാല്‍, യേഹ്ശുവാ യാഹ്‌വെയാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും"(റോമാ: 10; 9). ഇതാണ് ബൈബിളിലെ യഥാര്‍ത്ഥ വചനം. എന്നാല്‍, പിശാച് ആദ്യംതന്നെ വചനത്തിന്റെ പരിഭാഷയില്‍ ഇടപെട്ടു. അങ്ങനെ യേഹ്ശുവാ യാഹ്‌വെയാണ് എന്നതിനു പകരം 'യേശു കര്‍ത്താവാണ്' എന്ന് തെറ്റായി വിവര്‍ത്തനം ചെയ്തു. ക്രിസ്തുവിനെ പൂര്‍ണ്ണതയോടെ അറിയാന്‍ പലര്‍ക്കും കഴിയാത്തത് പരിഭാഷയില്‍ പിശാച് കൈകടത്തിയതുകൊണ്ടാണ്.

യിസ്രായേലിന്റെ ദൈവമായ യാഹ്‌വെയെ തന്നെയാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതെങ്കില്‍, യേഹ്ശുവാ വന്നത് യാഹ്‌വെയുടെ നാമത്തിലാണെങ്കില്‍, യേഹ്ശുവാ വഹിക്കുന്നത് യാഹ്‌വെയുടെ നാമമാണെങ്കില്‍, ഞാനും പിതാവും ഒന്നാണെന്ന് യേഹ്ശുവാ പറഞ്ഞത് വിശ്വസിക്കുന്നുണ്ടെങ്കില്‍, എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു എന്ന് പ്രഖ്യാപിച്ച യേഹ്ശുവായുടെ അനുയായികളായ ക്രിസ്ത്യാനികള്‍ പിന്തുടരേണ്ടത് യിസ്രായേലിന്റെ നിയമങ്ങളും ചട്ടങ്ങളും ആചാരങ്ങളുമാണ്! ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: "യാഹ്‌വെയായ എനിക്ക് മാറ്റമില്ല. അതുകൊണ്ട് യാക്കോബിന്റെ സന്തതികളേ, നിങ്ങള്‍ പൂര്‍ണ്ണമായി സംഹരിക്കപ്പെട്ടില്ല. നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതല്‍ എന്റെ കല്പനകളില്‍നിന്നു നിങ്ങള്‍ വ്യതിചലിച്ചു; അവ അനുഷ്ഠിച്ചില്ല. നിങ്ങള്‍ എന്റെ അടുക്കലേക്കു മടങ്ങിവരുവിന്‍. അപ്പോള്‍ ഞാന്‍ നിങ്ങളുടെ അടുത്തേക്കു വരാം - സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു"(മലാക്കി: 3; 6, 7).

വ്യതിചലിച്ച പാതകളില്‍നിന്നു മടങ്ങിവരാന്‍ തയ്യാറായാല്‍ മാത്രമേ യേഹ്ശുവാ അടുത്തുവരികയുള്ളു. അവിടുത്തെ നാമത്തില്‍ രണ്ടോമൂന്നോ പേര്‍ ഒരുമിച്ചു ചേരുന്നിടത്ത്‌ അവരുടെ മദ്ധ്യേ താനുണ്ടായിരിക്കുമെന്ന് യേഹ്ശുവാ വാഗ്ദാനം ചെയ്തിട്ടുണ്ട്. വിജാതിയ ആചാരങ്ങള്‍ അനുകരിച്ചുകൊണ്ട് സമ്മേളിക്കുന്ന ഒരു കൂട്ടായ്മയിലും അവിടുത്തെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയില്ല. ആയതിനാല്‍, ക്രിസ്തുവിന്റെ പേരിലാണെങ്കില്‍പ്പോലും, വിജാതിയ ആചാരങ്ങള്‍ ആചരിച്ചുകൊണ്ടാണ് സമ്മേളിക്കുന്നതെങ്കില്‍, അവിടെ സന്നിഹിതനാകുന്നത് പിശാചായിരിക്കും. എന്തെന്നാല്‍, അവിടുന്ന് നിയമംമൂലം നിഷിദ്ധമാക്കിയ ആചാരങ്ങള്‍ ഉള്ളിടത്ത് അവിടുത്തേക്കു കടന്നുവരാന്‍ അവിടുത്തെ പരിശുദ്ധി അനുവദിക്കുന്നില്ല! നിയമലംഘനം പാപമാണ്; പാപമുള്ളിടത്ത് യേഹ്ശുവായുടെ സംരക്ഷണം ഉണ്ടാകില്ല. അവിടുത്തെ വചനം ശ്രദ്ധിക്കുക: "തങ്ങളുടെ ദൈവത്തിനെതിരായി പാപം ചെയ്താലല്ലാതെ ഞങ്ങളുടെ ജനത്തെ ശിക്ഷിക്കാനോ വാളിനിരയാക്കാനോ ആര്‍ക്കും സാധിക്കുകയില്ല"(യൂദിത്ത്: 11; 10). ഒരു വെളിപ്പെടുത്തല്‍ക്കൂടി ശ്രദ്ധിക്കുക: "തങ്ങളുടെ ദൈവത്തിനെതിരായി പാപം ചെയ്യാതിരുന്നിടത്തോളം കാലം അവര്‍ക്ക് അഭിവൃദ്ധിയുണ്ടായി. പാപത്തെ വെറുക്കുന്ന ദൈവം അവരോടുകൂടെ ഉണ്ടായിരുന്നു"(യൂദി: 5; 17).

അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം യാക്കോബിലൂടെ അവന്റെ നാമത്തില്‍ തനിക്കുവേണ്ടി ഒരു ജനത്തെ തിരഞ്ഞെടുത്തു. ആ ജനമാണ് യിസ്രായേല്‍! മറ്റു ജനതകള്‍ക്ക് പരിച്‌ഛേദനത്തിലൂടെ ഈ ജനത്തിന്റെ ഭാഗമാകാനുള്ള അവസരം ദൈവമൊരുക്കി. ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "യിസ്രായേലിന്റെ ദൈവം ചെയ്ത പ്രവൃത്തികള്‍ കണ്ട ആഖിയോര്‍ ദൈവത്തില്‍ ഗാഢമായി വിശ്വസിക്കുകയും പരിച്‌ഛേദനം സ്വീകരിച്ച് യിസ്രായേല്‍ഭവനത്തോടു ചേരുകയും ചെയ്തു"(യൂദിത്ത്: 14; 10). ഈ ജനത്തിനു പൂര്‍ണ്ണത നല്‍കാന്‍ ക്രിസ്തു ഭൂമിയില്‍ വന്നു. ക്രിസ്തുവിനെ സ്വീകരിച്ച യാക്കോബിന്റെ മക്കളുടെ കൂട്ടായ്മയാണ് ക്രിസ്ത്യാനികള്‍ എന്നറിയപ്പെടുന്നത്. പുരാതന യിസ്രായേലിന്റെ ഭാഗമാകാന്‍ പരിച്‌ഛേദനത്തിലൂടെ സാദ്ധ്യമാകുമായിരുന്നെങ്കില്‍, ക്രിസ്തീയതയുടെ ഭാഗമാകാന്‍ ജ്ഞാനസ്നാനം അനിവാര്യമാക്കിയത് യേഹ്ശുവായാണ്! അതായത്, യിസ്രായേല്‍ പൂര്‍ണ്ണതപ്രാപിക്കുന്നത് യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിലൂടെയാണെന്നു നാം അറിഞ്ഞിരിക്കണം. ഏതൊരു ജനതയ്ക്കും ഈ വിധത്തില്‍ പൂര്‍ണ്ണതപ്രാപിക്കാന്‍ സാധിക്കും! കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍, ക്രിസ്തുവിനെ സ്വീകരിക്കാന്‍ തയ്യാറാകാത്തവര്‍ യാക്കോബിന്റെ മക്കളാണെങ്കില്‍ക്കൂടി യിസ്രായേല്‍ജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടും!

ക്രിസ്തുവില്‍ പൂര്‍ണ്ണതപ്രാപിച്ച ദൈവജനമായ ക്രൈസ്തവര്‍ക്ക് വ്യക്തമായ ആചാരങ്ങളുണ്ടെന്ന വെളിപ്പെടുത്താലോടെയാണ് ഈ ഉപശീര്‍ഷകത്തിനു ചുവടേ പഠനം ആരംഭിച്ചത്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളും ആചാരങ്ങളും  തന്നെയാണ് ക്രിസ്തീയതയിലും പിന്തുടരേണ്ടതെന്നു വ്യക്തമാക്കുന്ന അനേകം തെളിവുകള്‍ ബൈബിളിലുണ്ട്. സാബത്താചരണത്തിന്റെ കാര്യത്തിലും ക്രിസ്ത്യാനികള്‍ പിന്തുടരുന്നത് മോശയിലൂടെ നല്‍കപ്പെട്ട നിയമമാണെന്നു നമുക്കറിയാം. ക്രിസ്തു സ്ഥാപിച്ച ഒരു ആചാരത്തെക്കൂടി മനസ്സിലാക്കുമ്പോള്‍, ക്രിസ്ത്യാനികള്‍ക്കു തനതായ ആചാരങ്ങളില്ലെന്നു വാദിച്ച മാരിയോയുടെ കാപട്യം വ്യക്തമാകും. പരിശുദ്ധ കുര്‍ബ്ബാനയുടെ ആചരണമാണ് ക്രിസ്തു സ്ഥാപിച്ച പ്രധാനപ്പെട്ട ആചാരം! യേഹ്ശുവാ ഇപ്രകാരം അരുളിച്ചെയ്തു: "എന്റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍"(ലൂക്കാ: 22; 19).

കുറച്ചുകൂടി വ്യക്തമായി ഈ ആചാരത്തെ മനസ്സിലാക്കാന്‍ ഒരു വചനംകൂടി ശ്രദ്ധിക്കുക: "രക്ഷകനായ യേഹ്ശുവാ, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം യേഹ്ശുവായുടെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്"(1 കോറി: 11; 23-26). ക്രിസ്ത്യാനികള്‍ക്ക് തനതായ ആചാരങ്ങള്‍ ഇല്ലാത്തതുകൊണ്ട് വിജാതിയരുടെ ദുരാചാരങ്ങള്‍ കടമെടുക്കുന്ന ക്രൈസ്തവനാമധാരികളും, ഇവരെ പാപത്തില്‍ കെട്ടിയിടുന്ന മാരിയോയെപ്പോലെയുള്ള അബദ്ധപ്രബോധകരും തിരിച്ചറിയാനാണ് ഈ വചനമിവിടെ കുറിച്ചത്. പരിശുദ്ധ കുര്‍ബ്ബാനയുടെ ആചരണത്തില്‍പ്പോലും വിജാതിയ പൈശാചികത കൂട്ടിക്കലര്‍ത്തിയ ശപിക്കപ്പെട്ടവര്‍ ക്രൈസ്തവസഭകളിലുണ്ട്. ഓണക്കുര്‍ബ്ബാനയും നിലവിളക്കിനു മുന്‍പിലുള്ള കുര്‍ബ്ബാനയര്‍പ്പണവും നടത്തുന്ന ചാത്തന്മാര്‍ സഭയുടെ ശാപമാണെന്നു തിരിച്ചരിയുന്നതോടൊപ്പം, വിഗ്രഹങ്ങളുടെ സാന്നിദ്ധ്യത്തില്‍ വിജാതിയതയുമായി സമന്വയിപ്പിച്ച് അര്‍പ്പിക്കുന്ന കുര്‍ബ്ബാനയില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലെന്നും അറിഞ്ഞിരിക്കണം. എന്തെന്നാല്‍, നിഷിദ്ധവസ്തുക്കള്‍ സൂക്ഷിക്കുന്നിടത്തു കടന്നുവരാന്‍ സൈന്യങ്ങളുടെ ദൈവമായ യേഹ്ശുവായ്ക്കു സാധിക്കില്ല!

നിലവിളക്ക് സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും പള്ളികളില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം കടന്നുവരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് ക്രിസ്തുവിനെയോ അവിടുത്തെ പരിശുദ്ധിയെയോ വേണ്ടവിധം ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ല. മിഥ്യാലോകത്തു ജീവിക്കുന്ന ഇവര്‍ സ്വന്തം ശിക്ഷാവിധി ക്ഷണിച്ചുവരുത്തുന്നു. സൈന്യങ്ങളുടെ ദൈവത്തിന്റെ പരിശുദ്ധി എങ്ങനെയുള്ളതാണെന്നു നോക്കുക: "എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(യോഹ്ഷ്വ: 7; 12). അവിടുന്നെ തുടര്‍ന്നു വെളിപ്പെടുത്തുന്നു: "യിസ്രായേലിന്റെ ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: യിസ്രായേലേ, നിഷിദ്ധവസ്തുക്കള്‍ നിങ്ങളുടെയിടയില്‍ ഉണ്ട്. അത് എടുത്തുമാറ്റുന്നതുവരെ നിങ്ങളുടെ ശത്രുക്കളെ നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല"(യോഹ്ഷ്വ: 7; 13).

സത്യം ഏവരെയും സ്വതന്ത്രരാക്കട്ടെ! അതുവഴി നിത്യജീവനു നിയോഗം ലഭിച്ച സമൂഹത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യട്ടെ!

"No; I, Yahweh, do not change!"(Malachi: 3; 6).

ചേര്‍ത്തുവായിക്കാന്‍: നോബിള്‍, മാരിയോ തുടങ്ങിയവര്‍ പ്രചരിപ്പിക്കുന്ന ഓരോ വാക്കുകളെയും ഈ ലേഖനത്തില്‍ ചേര്‍ത്തിട്ടില്ല. ഇതിനു മുന്‍പുതന്നെ അവയെ ചൂണ്ടിക്കാണിച്ച് എതിര്‍ക്കുന്ന ലേഖനങ്ങള്‍ മനോവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചുവടേ ചേര്‍ത്തിരിക്കുന്ന ലേഖനങ്ങള്‍ വായിക്കുക.

കത്തോലിക്കാസഭയില്‍നിന്ന് അല്ലാഹുവിന്റെ സങ്കീര്‍ത്തനം!

ഖുറാന്‍ മനുഷ്യനിര്‍മ്മിത ഗ്രന്ഥമല്ല!

നിലവിളക്കിനുവേണ്ടിയുള്ള 'നിലവിളി'!

കത്തോലിക്കാസഭയിലെ 'പണ്ഡിത ഭോഷ്ക്കുകള്‍'!

കുണ്ടുകുളത്തിന്റെ പൈശാചിക തമാശകള്‍!

മാവേലിയ്ക്കും ഒരു ദിവ്യബലി!!

കൊരട്ടിമുത്തിയുടെ അനുജത്തി കൊടുങ്ങല്ലൂരമ്മ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4058 views

LOG IN

Lost your password?

SIGN UP

LOST PASSWORD