അറിഞ്ഞിരിക്കാന്‍

ക്രിസ്തു അടച്ചുപൂട്ടുന്ന ആരാധനാലയങ്ങള്‍!

Print By
about

24 - 10 - 2020

യെരുശലെമിലെ ദൈവാലയത്തില്‍ സന്ദര്‍ശനം നടത്തിയ യേഹ്ശുവാ ക്രുദ്ധനായി ചമ്മട്ടിയെടുത്തു! അത് ഒരു പ്രവചനത്തിന്റെ നിറവേറലായിരുന്നുവെന്ന് നമുക്കെല്ലാമറിയാം. പ്രവചനമിതാണ്: “അങ്ങയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളഞ്ഞു; അങ്ങയെ നിന്ദിക്കുന്നവരുടെ നിന്ദനം എന്റെമേല്‍ നിപതിച്ചു”(സങ്കീ: 69; 9). സങ്കീര്‍ത്തകനായ ദാവീദ് തന്നെക്കുറിച്ചുതന്നെ പറഞ്ഞ കാര്യമാണെങ്കിലും, അതൊരു പ്രവചനമായിരുന്നുവെന്നതാണ്‌ നാം കണ്ടത്. പ്രവചനങ്ങളെല്ലാം ഇങ്ങനെയാണ്; പ്രവാചകന്മാര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍, അത് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനമായി മാറിയിട്ടുണ്ട്. പല ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനുണ്ടെങ്കിലും, അതിലേക്കു നാം തത്ക്കാലം കടക്കുന്നില്ല. എന്നാല്‍, യേഹ്ശുവാ ചമ്മട്ടിയെടുക്കാനുണ്ടായ കാരണവും, അത് പ്രവാചകകാലഘട്ടത്തിലും നാമായിരിക്കുന്ന ഈ കാലഘട്ടത്തിലും എങ്ങനെയാണ് ഒരേപോലെ പ്രസക്തമാകുന്നതെന്നും നമുക്കു പരിശോധിക്കേണ്ടിയിരിക്കുന്നു. അതായത്, യാഹ്‌വെയുടെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ യേഹ്ശുവാ ചമ്മട്ടിയെടുത്തുവെങ്കില്‍, ഇത്തരം ചമ്മട്ടിയെടുക്കലുകള്‍ ദാവീദിന്റെ കാലഘട്ടമായ പ്രവാചകകാലഘട്ടത്തില്‍ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. കൂടാതെ, ഈ കാലഘട്ടത്തില്‍ ചമ്മട്ടിയെടുക്കാന്‍ ആരെങ്കിലും നിയോഗിക്കപ്പെട്ടിട്ടുണ്ടോ എന്നതും അറിയേണ്ടതുണ്ട്.

പള്ളികള്‍ അടച്ചുപൂട്ടിയത് ക്രിസ്തുവോ ശത്രുവോ എന്ന ചോദ്യത്തിന് ഉത്തരം തേടിയുള്ള അന്വേഷണത്തിന്റെ നാലാം ഘട്ടത്തിലേക്കാണ് നാം പ്രവേശിച്ചിരിക്കുന്നത്. ഈ ലേഖനപരമ്പരയുടെ ഒന്നുമുതല്‍ മൂന്നുവരെയുള്ള അദ്ധ്യായങ്ങള്‍ ക്രമമായി ഇവിടെ ചേര്‍ക്കുന്നുണ്ട്. നാലാം ഖണ്ഡത്തിലെ പഠനം കൂടുതല്‍ വ്യക്തതയുള്ളതാകാന്‍ അതു പഠിതാക്കളെ സഹായിക്കും.

അദ്ധ്യായം 1. പള്ളികള്‍ അടച്ചുപൂട്ടിയത് ക്രിസ്തുവോ ശത്രുവോ?

അദ്ധ്യായം 2. ദൈവാലയങ്ങള്‍ക്കു നേരേ അണലിസന്തതികള്‍!

അദ്ധ്യായം 3. ക്രിസ്തുവിന്റെ സഭയെ വിഴുങ്ങാന്‍ 'ട്രോജന്‍ കുതിരകള്‍'!

നാലാം അദ്ധ്യായത്തില്‍ നാം പരിശോധിക്കുന്നത് ക്രിസ്തു അടച്ചുപൂട്ടുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്. യെരുശലെമിലെ ദൈവാലയത്തില്‍ അവിടുന്ന് നടത്തിയ ശുദ്ധീകരണ നടപടിയില്‍നിന്നുതന്നെ തുടങ്ങാം. ആ സംഭവത്തെക്കുറിച്ച് നാലു സുവിശേഷകരും വിശദ്ദീകരിച്ചിട്ടുണ്ട്. യോഹന്നാന്‍ നല്‍കുന്ന വിശദ്ദീകരണം ശ്രദ്ധിക്കുക: “യെഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേഹ്ശുവാ യെരുശലെമിലേക്കു പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയം മാറ്റാനിരിക്കുന്നവരെയും ദൈവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടുംകൂടെ ദൈവാലയത്തില്‍നിന്നു പുറത്താക്കി; നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ കല്പിച്ചു: ഇവയെ ഇവിടെനിന്ന് എടുത്തുകൊണ്ടു പോകുവിന്‍. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവടസ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടിരിക്കുന്നത് അപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ അനുസ്മരിച്ചു”(യോഹ: 2; 13-17). യോഹന്നാന്‍ ഇവിടെ ചൂണ്ടിക്കാണിച്ച പ്രവചനമാണ് നാം ആമുഖമായി പരിശോധിച്ചത്. മത്തായിയുടെ സുവിശേഷത്തിലെ വിവരണംകൂടി വായിച്ചതിനുശേഷം വിശദാംശങ്ങളിലേക്കു കടക്കാം. വിവരണമിങ്ങനെയാണ്: “യേഹ്ശുവാ ദൈവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു. അവന്‍ അവരോടു പറഞ്ഞു: എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു”(മത്താ: 21; 12, 13).

ദൈവത്തിനു തന്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എത്ര വലുതാണെന്നു മനസ്സിലാക്കാന്‍ ഈ സംഭവം മാത്രം മതി. അവിടുത്തെ തീക്ഷ്ണതയില്‍ ഇപ്പോള്‍ എന്തെങ്കിലും മാന്ദ്യം സംഭവിച്ചിട്ടുണ്ടോ? ഇല്ലെന്നു മാത്രമല്ല, അന്നും ഇന്നും എന്നും ഒരുവന്‍തന്നെയായ അവിടുത്തേക്ക്‌ എന്തെങ്കിലും മാറ്റം സംഭവിച്ചുവെന്ന് വാദിക്കുന്നവരുടെ ലക്‌ഷ്യം വ്യക്തമാണ്. മനുഷ്യകുലത്തിന്റെ നാശമാണ് അവര്‍ ലക്ഷ്യമിടുന്നത്. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ, അവിടുന്ന് ആയിരിക്കുന്ന പൂര്‍ണ്ണതയില്‍ ലോകത്തിനു വെളിപ്പെടുത്തിയത് ക്രിസ്തുവാണ്‌. ആ ദൈവംതന്നെയാണ് യേഹ്ശുവായെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വിശ്വസിക്കുന്നവര്‍ക്കു മാത്രമേ ക്രിസ്ത്യാനിയായി തുടരാന്‍ സാധിക്കുകയുള്ളു. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയില്‍നിന്നു വേറിട്ട സ്വഭാവം യേഹ്ശുവായ്ക്കില്ല! ദൈവത്തെക്കുറിച്ചുള്ള അറിവില്‍ പൂര്‍ണ്ണതപ്രാപിക്കാത്തവനായിരുന്നപ്പോള്‍ പീലിപ്പോസ് എന്ന ശിഷ്യന്‍ യേഹ്ശുവായോട് അഭ്യര്‍ത്ഥിച്ചത് പിതാവായ ദൈവത്തെ തനിക്കു കാണിച്ചുതരണം എന്നായിരുന്നു. അവന് യേഹ്ശുവാ നല്‍കിയ മറുപടിയില്‍ ദൈവത്തെക്കുറിച്ചുള്ള സത്യത്തിന്റെ പൂര്‍ണ്ണത ദര്‍ശിക്കാന്‍ കഴിയും. അവിടുന്ന് നല്‍കിയ മറുപടി ഇതാണ്: “ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ?”(യോഹ: 14; 9, 10). ഈ സത്യം യെഹൂദരോടും അവിടുന്ന് പ്രഖ്യാപിക്കുന്നുണ്ട്. അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “ഞാനും പിതാവും ഒന്നാണ്”(യോഹ: 10; 30). സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയില്‍നിന്നു വ്യത്യസ്തനായി യേഹ്ശുവായെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത് ആരുതന്നെയായാലും അവരുടെ ലക്‌ഷ്യം അവിടുത്തെ ദൈവത്വത്തെ നിഷേധിക്കുകയെന്നതാണ്.

യാഹ്‌വെയെ ക്രോധത്തിന്റെയും യേഹ്ശുവായെ കാരുണ്യത്തിന്റെയും വക്താക്കളായി വേര്‍തിരിക്കുന്ന കൗശലക്കാര്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ കാരുണ്യം അതിന്റെ പൂര്‍ണ്ണതയില്‍ വെളിപ്പെട്ടത് യേഹ്ശുവായിലൂടെയാണ്. ദൈവമായിരുന്നിട്ടും അത് കാര്യമായി പരിഗണിക്കാതെ തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ചു മനുഷ്യനായി ഭൂമിയിലേക്കു വന്ന യാഹ്‌വെതന്നെയാണ് യേഹ്ശുവാ! ത്രിത്വത്തെ സംബന്ധിച്ചുള്ള അറിവില്‍ പൂര്‍ണ്ണതപ്രാപിക്കുമ്പോള്‍ മാത്രമേ ഈ സത്യത്തെ യഥാതഥം ഗ്രഹിക്കാന്‍ കഴിയുകയുള്ളു. ഒരുകാര്യം വ്യക്തമായി അറിഞ്ഞിരിക്കണം; എന്തെന്നാല്‍, ദൈവത്തിന്റെ ക്രോധം മറച്ചുവച്ചുകൊണ്ട്, അവിടുത്തെ കാരുണ്യത്തെ മാത്രം പ്രഘോഷിക്കുന്നവര്‍ യഥാര്‍ത്ഥ പ്രഘോഷകരല്ല! അവിടുന്ന് ആയിരിക്കുന്നതുപോലെ അവിടുത്തെ പ്രഘോഷിക്കുന്നവരാണ് യഥാര്‍ത്ഥ പ്രഘോഷകര്‍! ഈ വചനം ശ്രദ്ധിക്കുക: “അവിടുത്തെ കാരുണ്യംപോലെതന്നെ ശിക്ഷയും വലുതാണ്‌; പ്രവൃത്തികള്‍ക്കനുസരണമായി അവിടുന്ന് മനുഷ്യനെ വിധിക്കുന്നു”(പ്രഭാ: 16; 12). ഇത് പ്രവാചകകാലഘട്ടത്തില്‍ ജീവിച്ചവര്‍ക്കുവേണ്ടി മാത്രമുള്ള വചനമല്ല; ദൈവത്തിന്റെ വചനം കാലങ്ങളെയും കാലഘട്ടങ്ങളെയും കടന്ന് അനന്തതവരെ നിലനില്‍ക്കുന്നതാണ്! ക്രിസ്ത്യാനികള്‍ക്ക് ഈ നിയമം ബാധകമല്ലെന്നു വാദിക്കുന്ന കുബുദ്ധികള്‍ക്കു ബോധ്യപ്പെടാനായി ഒരു സന്ദേശംകൂടി കുറിക്കുന്നു: “അതുകൊണ്ട് ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും നിന്റെ ശ്രദ്ധയിലിരിക്കട്ടെ. വീണവനോടു കാഠിന്യവും, ദൈവത്തിന്റെ കൃപയില്‍ നിലനിന്നാല്‍ നിന്നോടു കാരുണ്യവും അവിടുന്നു കാണിക്കും. അല്ലെങ്കില്‍, നീയും മുറിച്ചുനീക്കപ്പെടും”(റോമാ: 11; 22). ഇത് പൗലോസ് അപ്പസ്തോലന്‍ നല്‍കുന്ന പ്രബോധനമാണ്. ഈ ഉപദേശങ്ങളെല്ലാം നിലനില്‍ക്കുമ്പോഴാണ്, കാരുണ്യത്തെ മാത്രം ഉയര്‍ത്തിപ്പിടിക്കുന്ന പ്രബോധകര്‍ അരങ്ങുവാഴുന്നത്. തിന്മയില്‍ വ്യാപരിക്കാനുള്ള ധൈര്യം പകര്‍ന്നുനല്‍കുന്ന പ്രബോധകരാണിവര്‍.

ഈ ലേഖനത്തിലുടനീളം പരാമര്‍ശിക്കപ്പെടുന്ന ഒരു കാര്യമായതിനാലാണ് ദൈവത്തിന്റെ സ്വഭാവസവിശേഷതയെക്കുറിച്ച് ആമുഖമായി ഇത്രയും കുറിച്ചത്. ഒരു കാര്യത്തില്‍ക്കൂടി തീര്‍പ്പുണ്ടാക്കിയതിനുശേഷം നമുക്ക് യെരുശലെമിലെ ദൈവാലയത്തില്‍ യേഹ്ശുവാ നടത്തിയ ശുദ്ധീകരണത്തിലേക്കു തിരിച്ചുവരാം. ദൈവത്തിന് അസാദ്ധ്യമായി എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനാണ് നാം തീര്‍പ്പുണ്ടാക്കേണ്ടത്. ദൈവത്തിന് അസാദ്ധ്യമായി എന്തെങ്കിലുമുണ്ടോയെന്നു ചോദിച്ചാല്‍, ഉണ്ടെന്നു മനോവ പറയും. അങ്ങനെയെങ്കില്‍ ഈ വചനത്തിന്റെ അര്‍ത്ഥമെന്താണ്? “ഞാന്‍ സകല മര്‍ത്ത്യരുടെയും ദൈവമായ യാഹ്‌വെയാണ്. എനിക്ക് അസാദ്ധ്യമായി എന്തെങ്കിലുമുണ്ടോ?”(യിരെമിയാഹ്: 32; 27). വചനം ഗ്രഹിക്കുന്നതിലും ദൈവത്തെ മനസ്സിലാക്കുന്നതിലും തെറ്റുപറ്റിയ അനേകരുണ്ട്. തെറ്റുപറ്റിയവരുടെ ശിഷ്യത്വം സ്വീകരിച്ചവരാണ് ഇവരേക്കാള്‍ കൂടുതല്‍! ആരുടെയെങ്കിലും വിവരംകെട്ട ആശയത്തിനുകീഴില്‍ ചടഞ്ഞിരിക്കുകയെന്നതല്ല മനുഷ്യന്റെ ഉത്തരവാദിത്തം; മറിച്ച്, ദൈവത്തെ അന്വേഷിക്കണം. സത്യം അന്വേഷിക്കുന്നവന്‍ അത് കണ്ടെത്തും. വചനത്തോടു ചേര്‍ന്നുനില്‍ക്കാത്ത ആശയങ്ങള്‍ക്ക് ആരും കീഴ്പ്പെടരുത്. ആരില്‍നിന്നു പഠിക്കുന്നു എന്നതിനേക്കാള്‍ എന്തു പഠിക്കുന്നു എന്നതാണ് പ്രധാനം! ബൈബിളിനെ ഏക ദൃഷ്ടാന്തമായി പരിഗണിച്ചാണ് പഠനമെങ്കില്‍പ്പോലും ജാഗ്രത അനിവാര്യമാണ്. അല്ലാത്തപക്ഷം, ആശയക്കുഴപ്പത്തില്‍ അകപ്പെടുന്നവിധം ബൈബിള്‍ വചനങ്ങള്‍പ്പോലും നമ്മുടെ മുന്‍പിലെത്തും. ഇണവചനങ്ങളുടെ പ്രസക്തി ഇവിടെയാണ്‌. ബൈബിള്‍ വായിക്കുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് ബൈബിളില്‍ത്തന്നെ പരിഹാരവുമുണ്ട്. ബൈബിള്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: “യാഹ്‌വെയുടെ ഗ്രന്ഥത്തില്‍ കണ്ടുപിടിച്ചു വായിക്കുക. ഇവയിലൊന്നും കാണാതിരിക്കുകയില്ല. ഒന്നിനും ഇണയില്ലാതിരിക്കുകയില്ല. എന്തെന്നാല്‍, യാഹ്‌വെയുടെ അധരങ്ങള്‍ കല്പിക്കുകയും അവിടുത്തെ ആത്മാവ് അവയെ ഒരുമിച്ചുകൂട്ടുകയും ചെയ്തിരിക്കുന്നു”(യേശയ്യാഹ്: 34; 16).

നമുക്ക് ആവശ്യമുള്ളതെല്ലാം ബൈബിളിലുണ്ട്. മറ്റെവിടെയെങ്കിലും അന്വേഷിച്ചാല്‍ തെറ്റുപറ്റാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. നിയമങ്ങളും പ്രവചനങ്ങളും അടങ്ങുന്ന ദൈവവചനത്തില്‍ അന്വേഷിച്ച് ദൈവത്തെ അറിയുകയെന്നതാണ് ഓരോ മനുഷ്യന്റെയും വ്യക്തിപരമായ ഉത്തരവാദിത്തം. ദൈവം അഭിലഷിക്കുന്നതും അവിടുത്തെ തേടുന്നവരെയാണ്! ഈ വചനം ശ്രദ്ധിക്കുക: “യാഹ്‌വെ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന വിവേകികളുണ്ടോ എന്ന് അവിടുന്ന് ആരായുന്നു”(സങ്കീ: 14; 2). തന്നെ അന്വേഷിച്ച് കണ്ടെത്തുന്നവരെ പ്രതീക്ഷയോടെ നോക്കിക്കാണുന്നവനാണ് യാഹ്‌വെ! “തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, യാഹ്‌വെ സമീപസ്ഥനാണ്”(സങ്കീ: 145; 18). ദൈവത്തെ പരമാര്‍ത്ഥ ഹൃദയത്തോടെ അന്വേഷിക്കുന്ന ഏവനും തന്നെത്തന്നെ വെളിപ്പെടുത്തുമെന്നത് അവിടുത്തെ വാഗ്ദാനമാണ്! യേഹ്ശുവാ പറഞ്ഞു: “അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നു കിട്ടും. എന്തെന്നാല്‍, ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നു കിട്ടുകയും ചെയ്യുന്നു”(ലൂക്കാ: 11; 9, 10). വചനം പഠിക്കുകയെന്നത് ദൈവത്തെ അന്വേഷിക്കലാണ്. അന്വേഷണത്തിനു തയ്യാറാകാതെ, കേള്‍ക്കുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്നവരുടെ വിശ്വാസത്തിന് ഉറപ്പുണ്ടായിരിക്കുകയില്ല. അങ്ങനെയുള്ളവര്‍ പരസ്പരവിരുദ്ധമായ ആശയങ്ങളാല്‍ കുഴപ്പത്തിലാകുകയും വിശ്വാസസ്ഥിരതയില്ലാത്ത അവസ്ഥയില്‍ ആടിയുലയുകയും ചെയ്യും.

നമുക്കു വിഷയത്തിലേക്കു വരാം. അങ്ങനെയെങ്കില്‍ യിരെമിയാഹ് പ്രവാചകനിലൂടെ അരുളിച്ചെയ്ത വചനത്തിന്റെ പൊരുളെന്താണ്? ദൈവത്തിന് അസാദ്ധ്യമായി എന്തെങ്കിലുമുണ്ടോയെന്ന ചോദ്യത്തിനുള്ള യഥാര്‍ത്ഥ ഉത്തരം എന്താണ്? തന്റെ ശക്തിക്കതീതമായി ഒന്നുമില്ല എന്ന അര്‍ത്ഥത്തിലാണ് യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തത്. ഈ വചനത്തെ നാം പരിഗണിക്കേണ്ടതും അങ്ങനെതന്നെ! എന്നാല്‍, അവിടുത്തേക്ക്‌ അസാദ്ധ്യമായ ചില കാര്യങ്ങളുണ്ട്. ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് മനോവ ഇതു പറയുന്നത്. ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവമായ യാഹ്‌വെയ്ക്ക് അസാദ്ധ്യമായ ആ കാര്യങ്ങള്‍ മനോവ ഇവിടെ വെളിപ്പെടുത്താം. സത്യദൈവമായ യാഹ്‌വെയ്ക്കു പാപം ചെയ്യാനോ അനീതി പ്രവര്‍ത്തിക്കാനോ സാധിക്കില്ല. വ്യാജം പറയുകയെന്നതും അവിടുത്തേക്ക്‌ അസാദ്ധ്യമാണ്. ഈ വചനം ശ്രദ്ധിക്കുക: “വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല. അനുതപിക്കാന്‍ അവിടുന്നു മനുഷ്യപുത്രനുമല്ല. പറഞ്ഞത് അവിടുന്നു ചെയ്യാതിരിക്കുമോ? പറഞ്ഞതു നിറവേറ്റാതിരിക്കുമോ?”(സംഖ്യ: 23; 19). അശുദ്ധിയില്‍ വസിക്കാന്‍ അവിടുത്തേക്കു സാധിക്കുകയില്ല. വിഗ്രഹങ്ങളുടെ സാന്നിദ്ധ്യമുള്ള ഒരിടത്തും അവിടുത്തേക്ക്‌ കടന്നുവരാന്‍ കഴിയുകയുമില്ല. അതുപോലെതന്നെ, വിഗ്രഹാലയങ്ങളില്‍ അവിടുന്ന് പ്രവേശിക്കുന്നുമില്ല! മക്കളായ നമ്മോട് അരുതെന്നു കല്പിച്ചിട്ടുള്ളവ അവിടുന്ന് ചെയ്യുമോ? താന്‍ വെറുക്കുന്നതൊന്നും യാഹ്‌വെ ചെയ്യുകയില്ല. ഈ വചനം ശ്രദ്ധിക്കുക: “എന്റെ വീഴ്ചയ്ക്കു കാരണം യാഹ്‌വെയാണെന്ന് പറയരുത്; എന്തെന്നാല്‍, താന്‍ വെറുക്കുന്നത് അവിടുന്ന് ചെയ്യുകയില്ല”(പ്രഭാ: 15; 11). ചില കാര്യങ്ങള്‍ ദൈവത്തിന് അസാദ്ധ്യമായിരിക്കുന്നത് അവിടുത്തെ സര്‍വ്വശക്തിക്കൊരു അപവാദമായി ആരും കരുതരുത്. ഒരുവനു തന്റെ മാതാവിനെയോ പിതാവിനെയോ ദ്രോഹിക്കാന്‍ സാധിക്കാത്തത് അവന്റെ പോരായ്മയല്ല, മഹത്വമാണ്! അത് അവന്റെ കഴിവുകേടല്ല, ശക്തിയാണ്! തിന്മ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതും അങ്ങനെതന്നെ!

അശുദ്ധിയില്‍ വസിക്കാന്‍ യാഹ്‌വെയ്ക്കു കഴിയാത്തത് അവിടുത്തെ പരിശുദ്ധിയുടെ അടയാളമാണ്. മ്ലേച്ഛവിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ട ഇടങ്ങളില്‍ വ്യാപരിക്കുകയെന്നത് യാഹ്‌വെയെ സംബന്ധിച്ചിടത്തോളം അസാദ്ധ്യമായ കാര്യമാണെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. യിസ്രായേലിലെ ഒരു വ്യക്തിയുടെ ഭവനത്തില്‍ സൂക്ഷിച്ചിരുന്ന നിഷിദ്ധവസ്തുക്കളെപ്രതി യിസ്രായേല്‍ജനം മുഴുവന്റെയും ഇടയില്‍നിന്നു പിന്‍വാങ്ങിയ ദൈവമാണ് യാഹ്‌വെ! അവിടുത്തെ വാക്കുകള്‍ ശ്രദ്ധിക്കുക: “യിസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പന അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സാമാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, യിസ്രായേല്‍ ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുന്‍പില്‍ തോറ്റു പിന്‍മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല”(യോഹ്ഷ്വ: 7; 11, 12).

അന്നും ഇന്നും എപ്പോഴും അവിടുത്തെ സ്വഭാവം ഇതാണ്! അശുദ്ധിയില്‍ വ്യാപരിക്കുന്ന വ്യക്തികള്‍ക്കോ സമൂഹത്തിനോ വേണ്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനും അവിടുത്തേക്ക്‌ സാധിക്കില്ല. യിസ്രായേല്‍ജനത്തോട് യോഹ്ഷ്വ പറഞ്ഞ വാക്കുകള്‍ നോക്കുക: “യോഹ്ഷ്വ ജനത്തോടു പറഞ്ഞു: നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ യാഹ്‌വെ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും”(യോഹ്ഷ്വ: 3; 5). അശുദ്ധിയില്‍ വ്യാപരിക്കുന്ന ഒരുവനെ സ്വീകരിക്കാനോ, അവനോടൊപ്പം വ്യാപരിക്കാനോ യാഹ്‌വെയ്ക്കു സാധിക്കില്ല. ദൈവത്തിന്റെ വചനം ശ്രദ്ധിക്കുക: “ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു”(2 കോറി: 6; 16-18). യാഹ്‌വെ തന്നെയാണ് യേഹ്ശുവാ! ഈ സത്യം അറിയുകയും വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യുമ്പോള്‍ മാത്രമേ ഒരുവനു യഥാര്‍ത്ഥ ക്രിസ്ത്യാനിയാകാന്‍ സാധിക്കുകയുള്ളു. ഈ ലേഖനം പ്രധാനമായും ക്രിസ്ത്യാനികളെ ഉദ്ദേശിച്ചുള്ളതാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ക്രിസ്തുവിനെ പൂര്‍ണ്ണമായും അനുധാവനം ചെയ്യും. അവിടുത്തേക്ക്‌ അഹിതമായ ഒന്നിലും അവന്‍ വ്യാപരിക്കില്ല. അപ്പോള്‍ മാത്രമേ ക്രിസ്തു അവനോടൊപ്പം ഉണ്ടായിരിക്കുകയുള്ളു.

മുപ്പത്തിമൂന്നു വര്‍ഷം യേഹ്ശുവാ ഈ ഭൂമിയില്‍ മനുഷ്യനായി ജീവിച്ചപ്പോള്‍ അവിടുത്തോടൊപ്പം നടന്നവരെല്ലാം പരിപൂര്‍ണ്ണ വിശുദ്ധരായിരുന്നില്ല. വിശ്വാസത്തില്‍പ്പോലും സ്ഥിരതയില്ലാത്ത ശിഷ്യന്മാര്‍ അവിടുത്തോടൊപ്പമുണ്ടായിരുന്നു. യേഹ്ശുവായെ അനുഗമിച്ചിരുന്നവരില്‍ പലരും വിവിധഘട്ടങ്ങളിലായി അവിടുത്തെ വിട്ടുപോയിട്ടുണ്ട്. അതുകൊണ്ടാണല്ലോ അവിടുത്തേക്ക്‌ ഇപ്രകാരം പന്ത്രണ്ടു ശിഷ്യന്മാരോടു ചോദിക്കേണ്ടിവന്നത്: “നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ?”(യോഹ: 6; 67). ക്രിസ്തുവിന്റെ വചനം കഠിനമാണെന്നു മനസ്സിലാക്കിയവരാണ് അവിടുത്തെ വിട്ടുപോയത്. മോശയിലൂടെ നല്‍കപ്പെട്ട നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും മയപ്പെടുത്തിയും ജീവിച്ച ജനത്തിനിടയിലേക്കാണ് യേഹ്ശുവാ കടന്നുവന്നതെന്നു വ്യക്തമാകാന്‍ അവരുടെ പിന്മാറ്റം ഒരു ദൃഷ്ടാന്തമാണ്. യാഹ്‌വെയുടെ നിയമത്തെക്കാള്‍ കഠിനമാണ് യേഹ്ശുവായുടെ നിയമങ്ങള്‍ എന്ന് അനുഭവത്തിലൂടെ അവര്‍ മനസ്സിലാക്കി. എന്തെന്നാല്‍, അവരുടെ കാലഘട്ടമായപ്പോഴേക്കും യാഹ്‌വെയുടെ നിയമങ്ങളില്‍ ധാരാളമായി വെള്ളം ചേര്‍ക്കപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ, യേഹ്ശുവായുടെ നിയമങ്ങള്‍ കടുപ്പമുള്ളതായി അവര്‍ക്ക് അനുഭവപ്പെട്ടു. യഥാര്‍ത്ഥത്തില്‍ യേഹ്ശുവാ പുതുതായി ഒരു നിയമവും നല്‍കിയില്ല; മോശയിലൂടെ യാഹ്‌വെ നല്‍കിയ നിയമങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കുക മാത്രമാണ് അവിടുന്ന് ചെയ്തത്.

ഇന്നത്തെ അവസ്ഥയും അന്നത്തേതില്‍നിന്നു തെല്ലും വിഭിന്നമല്ല! നിയമങ്ങളില്‍ ചേര്‍ക്കപ്പെട്ട വെള്ളത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചതുമൂലം നിയമങ്ങള്‍ക്കു 'വെള്ളച്ചുവ' മാത്രമേ ഇപ്പോഴുള്ളൂ. ക്രൈസ്തവസഭകളിലെ നിയമജ്ഞന്മാര്‍ നിര്‍മ്മിച്ച വ്യാജനിയമങ്ങളാണ് ഇന്ന് ദൈവികനിയമങ്ങള്‍ക്കു പകരം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നിയമനിഷേധിയുടെ ആത്മാവിനാല്‍ നയിക്കപ്പെടുന്ന ഇക്കൂട്ടരാണ് ക്രിസ്തുവിന്റെ നിയമത്തെ ലളിതസുന്ദരമെന്നും, യാഹ്‌വെയുടെ നിയമത്തെ കാലഹരണപ്പെട്ട കഠിനനിയമങ്ങളെന്നും വേര്‍തിരിക്കുന്നത്. സര്‍വ്വനാശമാണ് ഇവരുടെ ലക്‌ഷ്യം! യാഹ്‌വെയുടെ നിയമങ്ങളില്‍ യെഹൂദപൗരോഹിത്യം ചേര്‍ത്ത വെള്ളത്തെ നീക്കംചെയ്യുകയാണ് യഥാര്‍ത്ഥത്തില്‍ യേഹ്ശുവാ ചെയ്തത്! എന്നാല്‍, ഇന്നത്തെ ക്രൈസ്തവനിയമജ്ഞര്‍ അതില്‍ വീണ്ടും വെള്ളം ചേര്‍ത്തുവെന്നു മാത്രമല്ല, ക്രിസ്തുവിന്റെ കാരുണ്യത്തെ പാപംചെയ്യാനുള്ള നിരാക്ഷേപ സാക്ഷ്യപത്രമായി ദുര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നു! ദൈവത്തിന്റെ കാരുണ്യംപോലെതന്നെ കാഠിന്യവും നമ്മുടെ ശ്രദ്ധയിലുണ്ടായിരിക്കണം എന്ന മുന്നറിയിപ്പോടെയാണ് ഈ പഠനം നാം തുടങ്ങിയത്. ആയതിനാല്‍,  അതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദാംശങ്ങള്‍ ഇനിയും ആവശ്യമില്ലെന്നറിയാം. എന്നിരുന്നാലും ഒരുകാര്യം ശ്രദ്ധയിലിരിക്കട്ടെ; അത് ദൈവത്തിന്റെ കാരുണ്യത്തിലൂന്നിയുള്ള സുവിശേഷവുമായി ഇക്കാലത്ത് അനേകര്‍ രംഗത്തുവരും എന്ന മുന്നറിയിപ്പാണ്! കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുന്നവര്‍ക്ക് ഉത്തമമായ പ്രബോധനം രുചിക്കില്ല. അപ്പസ്തോലനായ പൗലോസിന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുക: “ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും”(2 തിമോ: 4; 3, 4). ഗൗരവത്തോടെ ഗ്രഹിക്കേണ്ട മുന്നറിയിപ്പാണിത്. കേള്‍വിക്ക് ഇമ്പമുള്ള പ്രബോധനങ്ങളിലേക്ക് ഹൃദയം ചായുന്നുണ്ടോയെന്ന് ഓരോരുത്തരും തങ്ങളെത്തന്നെ പരിശോധിക്കണം.

ഉത്തമപ്രബോധനം ഇതാണ്: “സഹോദരരേ, അവസാനമായി ഞങ്ങള്‍ രക്ഷകനായ യേഹ്ശുവായില്‍ നിങ്ങളോട് അപേക്ഷിക്കുകയും യാചിക്കുകയും ചെയ്യുന്നു: ജീവിക്കേണ്ടതും ദൈവത്തെ പ്രീതിപ്പെടുത്തേണ്ടതും എങ്ങനെയെന്നു നിങ്ങള്‍ ഞങ്ങളില്‍നിന്നു പഠിച്ചു; അതനുസരിച്ച് ഇപ്പോള്‍ നിങ്ങള്‍ ജീവിക്കുന്നതുപോലെ ഇനിയും മുന്നേറുവിന്‍. രക്ഷകനായ യേഹ്ശുവായുടെ നാമത്തില്‍ ഞങ്ങള്‍ ഏതെല്ലാം അനുശാസനങ്ങളാണു നല്‍കിയതെന്നു നിങ്ങള്‍ക്കറിയാം. നിങ്ങളുടെ വിശുദ്ധീകരണമാണ്; ദൈവം അഭിലഷിക്കുന്നത്-അസന്മാര്‍ഗ്ഗികതയില്‍നിന്നു നിങ്ങള്‍ ഒഴിഞ്ഞുമാറണം; നിങ്ങളോരോരുത്തരം സ്വന്തം ശരീരത്തെ വിശുദ്ധിയിലും മാന്യതയിലും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് അറിയണം; ദൈവത്തെ അറിയാത്ത വിജാതീയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്; ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം, ഞങ്ങള്‍ നേരത്തെതന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് യേഹ്ശുവാ. അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. അതിനാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍ മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്”(1 തെസലോ: 4; 1-8). ഏതു മതത്തില്‍ വിശ്വസിച്ചാലും എങ്ങനെയൊക്കെ ജീവിച്ചാലും സ്വര്‍ഗ്ഗരാജ്യം അവകാശമാക്കാന്‍ കഴിയുമെന്ന ഉദാരദൈവശാസ്ത്രത്താല്‍ ആരും വഞ്ചിതരാകരുത്!

അന്യദേവന്മാരുടെ സാന്നിദ്ധ്യമോ വിഗ്രഹങ്ങളുടെ സാമീപ്യമോ വ്യഭിചാരത്തിന്റെ അശുദ്ധിയോ കാര്യമായി പരിഗണിക്കാത്തവനാണ് യേഹ്ശുവായെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍, അവര്‍ അവിടുത്തെ അറിഞ്ഞിട്ടില്ലെന്നു മാത്രമല്ല, അവര്‍ക്ക് ക്രിസ്തുവിന്റെ സഭയില്‍ ഭാഗഭാഗിത്വം ഉണ്ടായിരിക്കുകയുമില്ല. യാഹ്‌വെതന്നെയാണ് യേഹ്ശുവാ എന്ന് ഏറ്റുപറയുന്നവര്‍ക്കല്ലാതെ ആര്‍ക്കാണ് ക്രിസ്ത്യാനിയാകാന്‍ സാധിക്കുക!? യേഹ്ശുവാ ദൈവമാണെന്നു പ്രഖ്യാപിക്കാത്തവന്‍ എങ്ങനെ ക്രിസ്തുവിന്റെ സഭയില്‍ പ്രവേശിക്കും?! ഗുരുവായും പ്രബോധകനായും യേഹ്ശുവായെ പരിഗണിക്കുന്ന അനേകരുണ്ടാകാം. അവിടുന്ന് യഥാര്‍ത്ഥ പ്രബോധകനും പൂര്‍ണ്ണനായ ഗുരുവുമാണ്! എന്നാല്‍, ഗുരുവായും പ്രബോധകനായും ക്രിസ്തുവിനെ പരിഗണിക്കുന്നവരെയല്ല അവിടുന്ന് സ്വീകരിക്കുന്നത്; മറിച്ച്, അവിടുന്ന് ആയിരിക്കുന്നതുപോലെ അവിടുത്തെ ദൈവമായി ഏറ്റുപറയുന്നവരെയാണ് അവിടുന്ന് സ്വീകരിക്കുകയും തന്റെ ഭവനത്തില്‍ സാരഥ്യം നല്‍കുകയും ചെയ്യുന്നത്. ബൈബിളില്‍ ഒരു സംഭവം വിവരിക്കുന്നത് നോക്കുക: “യേഹ്ശുവാ കേസറിയാഫിലിപ്പി പ്രദേശത്ത് എത്തിയപ്പോള്‍ ശിഷ്യന്മാരോടു ചോദിച്ചു: മനുഷ്യപുത്രന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്? അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റു ചിലര്‍ യേലിയാഹ് എന്നും വേറെ ചിലര്‍ യിരെമിയാഹ് അല്ലെങ്കില്‍ പ്രവാചകന്മാരിലൊരുവന്‍ എന്നും പറയുന്നു. അവന്‍ അവരോടു ചോദിച്ചു: എന്നാല്‍, ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്. യേഹ്ശുവാ അവനോട് അരുളിച്ചെയ്തു: യോനാഹിന്റെ പുത്രനായ ശിമയോനേ, നീ ഭാഗ്യവാന്‍! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്. ഞാന്‍ നിന്നോടു പറയുന്നു: നീ കേപ്പായാണ്; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”(മത്താ: 16; 13-19). ക്രിസ്തുവിനെ പ്രവാചകനായും ഗുരുവായുമൊക്കെ പരിഗണിച്ചവര്‍ അന്നുണ്ടായിരുന്നു. അവരെയാരെയും അവിടുന്ന് സ്വീകരിച്ചില്ല. അതുപോലെതന്നെ, ക്രിസ്തുവിനെ പ്രവാചകനായും സാമൂഹികപരിഷ്കര്‍ത്താവായും അംഗീകരിക്കുന്നവര്‍ ഇന്നുമുണ്ട്. ഇവരുടെ പൂര്‍വ്വീകരെപ്പോലെതന്നെ ഇവരും തിരസ്ക്കരിക്കപ്പെടും എന്നതാണ് ഇവര്‍ക്കുള്ള പ്രതിഫലം!

കേപ്പായുടെ വിശ്വാസപ്രഖ്യാപനം ഏറ്റുപറയുന്നവര്‍ക്കു മാത്രമേ അവന്റെ വിശ്വാസപ്രഖ്യാപനത്തിനുമേല്‍ സ്ഥാപിതമായിരിക്കുന്ന സഭയില്‍ അംഗമാകാന്‍ സാധിക്കുകയുള്ളു! അപ്പസ്തോലന്മാര്‍ പഠിപ്പിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു പ്രബോധനവും ക്രിസ്തുവിന്റെ സഭയ്ക്കില്ല. അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന പ്രബോധനങ്ങള്‍ ദൈവത്തില്‍നിന്നുള്ളതാണ്. വിഗ്രഹങ്ങളുടെ മാലിന്യത്തിലും അന്യദേവന്മാരുമായുള്ള ബാന്ധവത്തിലും തുടരാന്‍ പ്രേരിപ്പിക്കുന്നതല്ല അപ്പസ്തോലിക പ്രബോധനങ്ങള്‍! ഈ ഉപദേശം ശ്രദ്ധിക്കുക: “വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും -വിഗ്രഹാരാധകനും- ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. ആരും അര്‍ത്ഥശൂന്യമായ വാക്കുകള്‍കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു. അതിനാല്‍, അവരുമായി സമ്പര്‍ക്കമരുത്”(എഫേ: 5; 5-7).

ദൈവത്തിന്റെ കാരുണ്യംപോലെതന്നെ അവിടുത്തെ കാഠിന്യവും വലുതാണെന്നു മനസ്സിലാക്കാനാണ് നാമിവിടെ ശ്രമിച്ചത്. ദൈവത്തിന്റെ ശിക്ഷയെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും ശിക്ഷയെ മറച്ചുവച്ചുകൊണ്ട് കാരുണ്യത്തെ മാത്രം പ്രഘോഷിക്കുകയും ചെയ്യുന്നവര്‍ തങ്ങള്‍ക്കും സമൂഹത്തിനും വരുത്തിവയ്ക്കുന്ന ദുരന്തം ചെറുതല്ല. ഒരു വചനംകൂടി നോക്കുക: “ദൈവത്തെ അറിയാത്ത വിജാതിയരെപ്പോലെ കാമവികാരങ്ങള്‍ക്കു നിങ്ങള്‍ വിധേയരാകരുത്; ഈ വിഷയത്തില്‍ നിങ്ങള്‍ വഴിപിഴയ്ക്കുകയോ സഹോദരനെ വഞ്ചിക്കുകയോ അരുത്. കാരണം ഞങ്ങള്‍ നേരത്തേതന്നെ പറയുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതുപോലെ, ഇക്കാര്യങ്ങളിലെല്ലാം പ്രതികാരം ചെയ്യുന്നവനാണ് യേഹ്ശുവാ”(1 തെസ: 4; 5, 6). പ്രതികാരം എന്നത് വിധിയുടെ ഭാഗംതന്നെയാണെന്നു നമുക്കറിയാം. വിധിക്കാന്‍ അധികാരമുള്ളതാകട്ടെ യേഹ്ശുവായ്ക്കു മാത്രമാണെന്ന് അവിടുന്നുതന്നെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ സത്യത്തെ മറച്ചുവയ്ക്കാനാണ് അവിടുത്തെ കാരുണ്യത്തെ ഉയര്‍ത്തിക്കാട്ടുന്ന പ്രബോധകരെ പിശാച് ഏറ്റെടുത്തിരിക്കുന്നത്. ക്രിസ്തുവിന്റെ കാരുണ്യത്തെക്കുറിച്ച് ആവര്‍ത്തിച്ചു പറയുന്നവരുടെ ലക്‌ഷ്യം അവിടുത്തെ മഹത്വപ്പെടുത്തുക എന്നതല്ല; മറിച്ച് അശുദ്ധിയോടുള്ള അവിടുത്തെ അസഹിഷ്ണുതയും ക്രോധവും മറച്ചുവയ്ക്കുകയെന്നതാണ്. യേഹ്ശുവാ തന്നെയാണ് യാഹ്‌വെയെന്നു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ത്ഥമാണെന്ന് അറിഞ്ഞുകൊള്ളുക! എന്തെന്നാല്‍, താന്‍തന്നെയാണ് യാഹ്‌വെ എന്ന് യേഹ്ശുവാ എല്ലാ മേഖലയിലും തെളിയിച്ചിട്ടുണ്ട്. അബ്രാഹത്തിനു യാഹ്‌വെ പേര് പരിഷ്ക്കരിച്ചു നല്‍കിയെങ്കില്‍, ശിമയോന്റെ പേര് 'കേപ്പാ' എന്നാക്കിക്കൊണ്ട് യേഹ്ശുവാ അവിടുത്തെ അസ്തിത്വം വെളിപ്പെടുത്തി!

വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ അവസ്ഥയിലേക്ക് യിസ്രായേല്‍ജനം അധഃപതിച്ചപ്പോള്‍ അവരോടൊപ്പം ചേര്‍ന്നുനിന്ന് സംരക്ഷിക്കാന്‍ യാഹ്‌വെയ്ക്കു സാധിക്കാത്തതുപോലെ, അവിശ്വാസികള്‍ക്കിടയില്‍ അദ്ഭുതം പ്രവര്‍ത്തിക്കാന്‍ യേഹ്ശുവായ്ക്കും സാധിച്ചിട്ടില്ല. യേഹ്ശുവായ്ക്ക് സ്വന്തം നാട്ടില്‍ അദ്ഭുതം പ്രവര്‍ത്തിക്കാന്‍ കഴിയാത്തതിന്റെ കാരണം അവരുടെ അവിശ്വാസമായിരുന്നുവെന്ന് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വിവരണം ശ്രദ്ധിക്കുക: “യേഹ്ശുവാ ഈ ഉപമകള്‍ അവസാനിപ്പിച്ചശേഷം അവിടെനിന്നു പുറപ്പെട്ട്, സ്വദേശത്തു വന്ന്, അവരുടെ സിനഗോഗില്‍ പഠിപ്പിച്ചു. അവര്‍ വിസ്മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്? ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ? യാക്കോബ്, യോസേപ്പ്, ശിമയോന്‍, യെഹൂദാസ് എന്നിവരല്ലേ ഇവന്റെ സഹോദരന്മാര്‍? ഇവന്റെ സഹോദരിമാരെല്ലാം നമ്മുടെ കൂട്ടത്തിലുണ്ടല്ലോ? പിന്നെ ഇവന് ഇതെല്ലാം എവിടെനിന്ന്? അവര്‍ക്ക് അവനില്‍ ഇടര്‍ച്ചയുണ്ടായി. യേഹ്ശുവാ അവരോടു പറഞ്ഞു: പ്രവാചകന്‍ സ്വദേശത്തും സ്വഭവനത്തിലുമല്ലാതെ മറ്റെങ്ങും അവമതിക്കപ്പെടുന്നില്ല. അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല”(മത്താ: 13; 53-58). ഈ സംഭവത്തിന്റെ അവസാന ഭാഗം മര്‍ക്കോസ് രേഖപ്പെടുത്തിയിരിക്കുന്നതു നോക്കുക: “ഏതാനും രോഗികളുടെമേല്‍ കൈകള്‍വച്ചു സുഖപ്പെടുത്തുവാനല്ലാതെ മറ്റ് അത്ഭുതമൊന്നും അവിടെ ചെയ്യാന്‍ അവനു സാധിച്ചില്ല”(മര്‍ക്കോ: 6; 5). യാഹ്‌വെ തന്നെയാണ് യേഹ്ശുവാ എന്ന് സ്ഥിരീകരിക്കുന്ന അനേകം തെളിവുകള്‍ ബൈബിളിലുണ്ട്. അവയെല്ലാം ഇവിടെ ഉദ്ധരിക്കാന്‍ മനോവ ശ്രമിക്കുന്നില്ല.

ചിതറിയ ചില ചിന്തകള്‍പോലെ മൂന്നു വിഷയങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടു. ദൈവത്തിന്റെ പരിശുദ്ധി, കാരുണ്യത്തോളംതന്നെ ഗൗരവമുള്ള അവിടുത്തെ കാഠിന്യം, സര്‍വ്വശക്തനായ ദൈവത്തിന്റെ മുന്‍പിലെ അസാദ്ധ്യത എന്നീ വിഷയങ്ങളാണ് നാം പരിശോധിച്ചത്. ദൈവത്തെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അറിയുകയെന്നത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ്. എന്തെന്നാല്‍, ഏകസത്യദൈവത്തെ അവിടുന്ന് ആയിരിക്കുന്ന അവസ്ഥയില്‍ അറിയുന്നതിലൂടെ ഒരുവന്‍ തന്റെ നിത്യജീവന്‍ സുരക്ഷിതമാക്കുന്നു! വചനം ശ്രദ്ധിക്കുക: “ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മ്ശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍”(യോഹ: 17; 3). ദൈവത്തെ അറിയുകയെന്നാല്‍ അവിടുത്തെ മനസ്സറിയുക എന്നതാണ്. അപ്പോഴാണ്‌ അവിടുത്തെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും വേര്‍തിരിച്ചറിയാന്‍ നമുക്കു സാധിക്കുകയുള്ളു. അവിടുത്തെ പരിശുദ്ധിക്ക് യോജിക്കാത്ത പ്രവര്‍ത്തികളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും അതുവഴി നമുക്കു സാധിക്കും. അതുപോലെതന്നെ നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. യാഹ്‌വെയുടെ പരിശുദ്ധിയില്‍നിന്നു വേറിട്ടതായി യേഹ്ശുവായുടെ പരിശുദ്ധിയെ കാണുന്നവര്‍ ക്രിസ്ത്യാനികളല്ല എന്നതാണ് ആ സത്യം! എന്തെന്നാല്‍, യാഹ്‌വെയും യേഹ്ശുവായും രണ്ടല്ല! ഇനി നമുക്ക് യെരുശലെമിലെ ദൈവാലയത്തില്‍ യേഹ്ശുവാ നടത്തിയ ശുദ്ധീകരണത്തെക്കുറിച്ചുള്ള പഠനത്തിലേക്ക് മടങ്ങിപ്പോകാം!

ദൈവാലയ ശുദ്ധീകരണം ക്രൈസ്തവസഭകള്‍ക്കുള്ള മുന്നറിയിപ്പ്!

ഈ പഠനത്തിന്റെ തുടക്കത്തില്‍ നാം വായിച്ച വചനങ്ങള്‍ ഇനിയും ആവര്‍ത്തിക്കുന്നില്ല. ഇവിടെ നാം മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ആ സംഭവത്തിലൂടെ യേഹ്ശുവാ എന്താണ് നമ്മോടു പറയുന്നത് എന്നാണ്. അതൊരു മുന്നറിയിപ്പായിരുന്നു! ദൈവത്തിന്റെ ആലയത്തെ എപ്രകാരം പവിത്രമായി സൂക്ഷിക്കണമെന്നും, അവിടുത്തെ ആലയത്തെ മലിനമാക്കുന്ന അവസ്ഥയോട് അവിടുന്ന് എത്രത്തോളം അസഹിഷ്ണുവാണെന്നും വ്യക്തമാക്കുന്ന ആ സംഭവം നമ്മുടെ മുന്‍പില്‍ തുറന്നുവച്ച മുന്നറിയിപ്പുകള്‍ എന്താണ്? യെരുശലേം ദൈവാലയത്തിലെ ശുദ്ധീകരണ നടപടിയിലൂടെ യേഹ്ശുവാ നല്‍കുന്ന മുന്നറിയിപ്പ് എന്താണെന്നു വ്യക്തമാക്കുന്നതിനുവേണ്ടിയാണ് അവിടുത്തെ പരിശുദ്ധിയെക്കുറിച്ചും അവിടുന്ന് ആയിരിക്കുന്ന അവസ്ഥയെക്കുറിച്ചും ആമുഖമായി നാം മനസ്സിലാക്കിയത്. ഇനി നാം മനസ്സിലാക്കേണ്ടത് ദൈവാലയത്തെ സംബന്ധിച്ചുള്ള ദൈവഹിതമാണ്! എന്തെന്നാല്‍, ഈ വിഷയത്തില്‍ അറിവില്ലാത്തവരായാല്‍, ദൈവദൂതന്മാര്‍ നില്‍ക്കാന്‍ ഭയപ്പെടുന്നിടത്ത് ഭോഷന്മാര്‍ വിളയാടും!

ആരാധനാസ്ഥലത്തെക്കുറിച്ചുള്ള ദൈവഹിതം എന്താണെന്നു നോക്കുക: “തോന്നുന്നിടത്തൊക്കെ നിങ്ങള്‍ ദഹനബലിയര്‍പ്പിക്കരുത്. നിങ്ങളുടെ ഗോത്രങ്ങളിലൊന്നില്‍നിന്നു യാഹ്‌വെ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ ദഹനബലിയര്‍പ്പിക്കുകയും ഞാന്‍ ആജ്ഞാപിക്കുന്നതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുവിന്‍”(നിയമം: 12; 13, 14). ഈ കല്പനപ്രകാരമാണ് യെരുശലെമില്‍ ദൈവാലയം നിര്‍മ്മിച്ചത്. മോശയുടെ പ്രവചനം ശ്രദ്ധിക്കുക: “നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങള്‍ക്കവകാശമായി നല്‍കുന്ന ദേശത്തു വാസമുറപ്പിക്കും. അപ്പോള്‍ തന്റെ നാമം സ്ഥാപിക്കാനായി നിങ്ങളുടെ ദൈവമായ യാഹ്‌വെ ഒരു സ്ഥലം തിരഞ്ഞെടുക്കും”(നിയമം: 12; 10, 11). ഈ പ്രവചനമാണ് ശലോമോനിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടത്. ദൈവാലയത്തെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും സ്വര്‍ഗ്ഗത്തിലെ ദൈവംതന്നെ പ്രഖ്യാപിച്ചു. ഏതൊരു ചെറിയ നിര്‍മ്മിതിപോലും യാഹ്‌വെയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു! കൊത്തുപണികളും ചിത്രപ്പണികളും എങ്ങനെയായിരിക്കണമെന്നു മാത്രമല്ല, ദൈവാലയത്തില്‍ സ്ഥാപിക്കേണ്ട വിളക്കുകാലുകളുടെ വലിപ്പവും ആകൃതിയുംപോലും തീരുമാനിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്! ദൈവത്തിന്റെ നിര്‍ദ്ദേശം മറികടന്ന് ഒരു നിര്‍മ്മാണവും ശലോമോന്‍ നടത്തിയില്ല. അതായത്, സ്വര്‍ഗ്ഗത്തില്‍ വരയ്ക്കപ്പെട്ട പ്ലാനില്‍ മനുഷ്യന്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഏക നിര്‍മ്മിതിയാണ്‌ യെരുശലേം ദൈവാലയം! ഈ ആലയത്തില്‍ ദൈവത്തിന്റെ ചൈതന്യം വസിച്ചു! എന്നാല്‍, യാഹ്‌വെയുടെ പരിശുദ്ധിക്ക് യോജിക്കാത്ത വസ്തുക്കള്‍ ഈ ആലയത്തില്‍ സ്ഥാനംപിടിച്ചപ്പോള്‍ അവിടുത്തെ മഹത്വം ആലയത്തില്‍നിന്നു വിട്ടുപോയി!

ദൈവത്തിന്റെ ആലയത്തില്‍ സ്ഥാപിക്കേണ്ടതും സ്ഥാപിക്കാന്‍ പാടില്ലാത്തതും എന്തൊക്കെയാണെന്ന് വ്യക്തമായ നിയമം സ്വര്‍ഗ്ഗത്തില്‍നിന്നു നല്‍കപ്പെട്ടിട്ടുണ്ട്. ഈ നിയമത്തെ ധിക്കരിച്ചപ്പോഴാണ് യാഹ്‌വെയുടെ മഹത്വം ആലയത്തില്‍നിന്നു വിട്ടുപോയത്. ദൈവാലയത്തില്‍ സ്ഥാപിക്കപ്പെട്ട മ്ലേച്ഛതകളെക്കുറിച്ച് പ്രവാചകന്മാരിലൂടെ ഓരോ കാലത്തും ദൈവം താക്കീതുകള്‍ നല്‍കി! ദൈവത്തിനു വസിക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിലൂടെ ദൈവാലയം വെറുമൊരു കെട്ടിടമായി മാറുന്നുവെന്നതാണു യാഥാര്‍ത്ഥ്യം! പ്രവാചകനായ യെസെക്കിയേലിനു യാഹ്‌വെയില്‍നിന്നു ലഭിച്ച അരുളപ്പാടുകളും ദര്‍ശനങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. യെസെക്കിയേലിന്റെ പ്രവചനഗ്രന്ഥത്തിലെ പത്താം അദ്ധ്യായത്തില്‍ നാം വായിക്കുന്നത് ഇതാണ്. 'യാഹ്‌വെയുടെ മഹത്വം ദൈവാലയം വിടുന്നു' എന്ന ശീര്‍ഷകത്തോടെയാണ് ഈ അദ്ധ്യായം ബൈബിളില്‍ ചേര്‍ത്തിരിക്കുന്നത്. പതിനൊന്നാമത്തെ അദ്ധ്യായത്തില്‍ നാം വായിക്കുന്നത് യാഹ്‌വെയുടെ മഹത്വം യെരുശലെമില്‍ നിന്നുതന്നെ പിന്‍വലിക്കപ്പെടുന്നതിനെക്കുറിച്ചാണ്. ഇതില്‍നിന്നെല്ലാം നാമെന്താണ് മനസ്സിലാക്കേണ്ടത്? ഏത് അശുദ്ധമായ സാഹചര്യത്തിലും വസിക്കുന്നവനാണ് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെ എന്നാണോ? ഒരിക്കലുമല്ല, മ്ലേച്ഛതകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരിടത്തും ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരിക്കുകയില്ല. യാഹ്‌വെ തന്റെ പരിശുദ്ധിക്ക് ഇണങ്ങാത്ത ഒന്നിനോടും ഒത്തുതീര്‍പ്പിനു തയ്യാറാകില്ല എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. അന്യദേവന്മാരുടെയോ വിജാതിയതയുടെയോ സ്മരണയുണര്‍ത്തുന്ന എന്തെങ്കിലും സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഇടങ്ങളില്‍ പരിശുദ്ധനായ ദൈവം കടന്നുവരികയോ സാന്നിദ്ധ്യം നല്‍കുകയോപോലുമില്ല! എന്തെന്നാല്‍, അവിടുന്ന് പരിശുദ്ധിയുടെ പരിപൂര്‍ണ്ണതയാണ്. അന്നും ഇന്നും എന്നും അവിടുന്ന് അങ്ങനെതന്നെ!

ദൈവാലയത്തില്‍നിന്നും ദൈവാലയം സ്ഥാപിക്കപ്പെട്ട യെരുശലെമില്‍നിന്നും യാഹ്‌വെയുടെ മഹത്വം അകന്നുപോയത് എന്തുകൊണ്ടാണെന്ന് യെസെക്കിയേല്‍ പ്രവാചകനിലൂടെതന്നെ വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക: “ദൈവത്തില്‍നിന്നുള്ള ദര്‍ശനങ്ങളില്‍ എന്നെ യെരുശലെമില്‍ അകത്തെ അങ്കണത്തിന്റെ വടക്കേ വാതില്‍ക്കലേക്കു കൊണ്ടുപോയി. അസൂയ ജനിപ്പിക്കുന്ന അസൂയാവിഗ്രഹത്തിന്റെ പീഠം അവിടെ ഉണ്ടായിരുന്നു. അതാ, അവിടെ യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം. സമതലത്തില്‍വച്ചു ഞാന്‍ കണ്ട ദര്‍ശനത്തിലേതുപോലെതന്നെ ആയിരുന്നു അത്. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, വടക്കുദിക്കിലേക്കു കണ്ണുകളുയര്‍ത്തുക. ഞാന്‍ വടക്കുദിക്കിലേക്കു കണ്ണുകളുയര്‍ത്തി. അതാ, ബലിപീഠത്തിന്റെ വാതില്‍ക്കല്‍ വടക്കുവശത്ത് ആ അസൂയാവിഗ്രഹം നില്‍ക്കുന്നു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, അവര്‍ ചെയ്യുന്നത് നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധസ്ഥലത്തുനിന്ന് എന്നെ തുരത്താന്‍വേണ്ടി യിസ്രായേല്‍ജനം അവിടെ ചെയ്തുകൂട്ടുന്ന കടുത്ത മ്ലേച്ഛതകള്‍ നീ കാണുന്നുണ്ടോ? ഇതിനെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ ഇനിയും കാണും”(യെസെക്കി: 8; 3-6). യെസെക്കിയേല്‍ പ്രവാചകനു ദര്‍ശനത്തില്‍ ലഭിച്ചത് അന്നത്തെ അവസ്ഥ മാത്രമായിരുന്നില്ല; മറിച്ച്, ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ദുരന്തത്തെ സംബന്ധിച്ചുള്ള പ്രവചനംകൂടിയായിരുന്നു. ഇവിടെ യാഹ്‌വെ അരുളിച്ചെയ്യുന്ന ഒരു വചനം പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്. 'എന്റെ വിശുദ്ധസ്ഥലത്തുനിന്ന് എന്നെ തുരത്താന്‍വേണ്ടി യിസ്രായേല്‍ജനം അവിടെ ചെയ്തുകൂട്ടുന്ന കടുത്ത മ്ലേച്ഛതകള്‍ നീ കാണുന്നുണ്ടോ' എന്ന ചോദ്യമാണ് നാം ഗൗരവത്തോടെ പരിഗണിക്കേണ്ടത്. ദൈവാലയത്തില്‍ അശുദ്ധി സ്ഥാപിക്കുന്നത് തന്നെ തുരത്താനാണെന്നു ദൈവം പറയുന്നു! അനേകം തവണ ബൈബിള്‍ വായിച്ചിട്ടും പലരുടെയും ശ്രദ്ധയില്‍പ്പെടാത്തതോ ശ്രദ്ധയില്‍പ്പെട്ടിട്ടും ആരുംതന്നെ കാര്യമായെടുക്കാത്തതോ ആയ ഒരു വാക്കാണിത്.

ദൈവത്തിന്റെ ആലയത്തില്‍നിന്നു ദൈവത്തെ 'തുരത്താന്‍' മനുഷ്യനു സാധിക്കും എന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയണം. യിസ്രായേല്‍ജനം ദൈവാലയത്തില്‍ സ്ഥാപിച്ചത് അസൂയാവിഗ്രഹവും അഷേരാപ്രതിഷ്ഠകളും ബാല്‍ദേവന്മാരുടെ വിഗ്രഹങ്ങളുമായിരുന്നുവെങ്കില്‍, ഇന്ന് ക്രൈസ്തവരുടെ ആരാധനാലയങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത മ്ലേച്ഛതകളാണ്! ഇതിനേക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ ഇനിയും കാണുമെന്ന് പ്രവാചകനോട് അരുളിച്ചെയ്തത് അന്വര്‍ത്ഥമായിക്കഴിഞ്ഞു. തുടര്‍ന്നുള്ള ദര്‍ശനങ്ങള്‍ക്കൂടി ശ്രദ്ധിക്കുക: “അവിടുന്ന് എന്നെ അങ്കണത്തിന്റെ വാതില്‍ക്കലേക്കു കൊണ്ടുവന്നു. ഞാന്‍ നോക്കി. അതാ, ഭിത്തിയില്‍ ഒരു ദ്വാരം. അവിടുന്ന് എന്നോടു കല്പിച്ചു: മനുഷ്യപുത്രാ, ഭിത്തി തുരക്കുക. ഞാന്‍ ഭിത്തി തുരന്നു. അതാ, ഒരു വാതില്‍. അവിടുന്നു തുടര്‍ന്നു, അകത്തു പ്രവേശിച്ച് അവര്‍ അവിടെ ചെയ്തുകൂട്ടുന്ന നികൃഷ്ടമായ മ്ലേച്ഛതകള്‍ കാണുക. ഞാന്‍ അകത്തുകടന്നു നോക്കി. അതാ, എല്ലാത്തരം ഇഴജന്തുക്കളും അറപ്പുണ്ടാക്കുന്ന ജീവികളും യിസ്രായേല്‍ ഭവനത്തിന്റെ എല്ലാ വിഗ്രഹങ്ങളും ചുറ്റുമുള്ള ഭിത്തിയില്‍ ചിത്രീകരിച്ചിരിക്കുന്നു. യിസ്രായേലിലെ എഴുപതുശ്രേഷ്ഠന്‍മാരും അവരുടെകൂടെ ഷാഫാന്റെ മകനായ യാസാനിയാഹും അവയുടെ മുമ്പില്‍ നില്‍ക്കുന്നു. ഓരോരുത്തരുടെയും കയ്യില്‍ ധൂപകലശമുണ്ടായിരുന്നു. സുഗന്ധിയായ ധൂമപടലം ഉയര്‍ന്നുകൊണ്ടിരുന്നു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, യിസ്രായേല്‍ ഭവനത്തിലെ ശ്രേഷ്ഠന്മാര്‍ ഇരുളില്‍, ചിത്രങ്ങള്‍ നിറഞ്ഞ മുറിയില്‍ ചെയ്യുന്നതെന്തെന്നു നീ കാണുന്നുണ്ടോ? അവര്‍ പറയുന്നു: യാഹ്‌വെ ഞങ്ങളെ കാണുന്നില്ല. യാഹ്‌വെ ഈ ദേശത്തെ ഉപേക്ഷിച്ചിരിക്കുന്നു. അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഇതിലും ഗുരുതരമായ മ്ലേച്ഛതകള്‍ അവര്‍ ചെയ്യുന്നതു നീ കാണും”(യെസെക്കി: 8; 7-13). ഇന്നത്തെ ക്രൈസ്തവ ആരാധനാലയങ്ങളുടെ ഒരു നേര്‍ചിത്രമാണ് യെസെക്കിയേല്‍ ദര്‍ശനത്തില്‍ കണ്ടത്.

ദൈവാലയമെന്നു പറയപ്പെടുന്ന ആലയങ്ങളില്‍ ഒന്നുപോലും ദൈവത്തിന്റെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നതാണു യാഥാര്‍ത്ഥ്യം. ജീവിച്ചിരുന്നതിന് യാതൊരു തെളിവുമില്ലാത്ത വ്യാജകഥാപാത്രങ്ങളെപ്പോലും വിശുദ്ധരുടെ കിരീടം അണിയിച്ച് അവരുടെ പേരില്‍ കാണിക്കവഞ്ചികളും ആരാധനാലയങ്ങളും സ്ഥാപിച്ചത് ദൈവം കല്പിച്ചിട്ടാണോ? വിശുദ്ധരെ പ്രഖ്യാപിക്കാന്‍ ക്രിസ്ത്യാനികളോട് ക്രിസ്തു കല്പിച്ചിട്ടുണ്ടോ? ഏതു വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അഭ്യാസം ആരംഭിച്ചത്? ഏത് അപ്പസ്തോലിക പ്രബോധനത്തിന്റെ പിന്‍ബലമാണ് ഈ സാഹസത്തിനുള്ളത്? ദൈവത്തിന്റെ ആലയത്തില്‍ മ്ലേച്ഛത സ്ഥാപിക്കുകയെന്ന പൈശാചിക അജണ്ടയുടെ ഭാഗമാണിത്. യേഹ്ശുവായുടെ നാമത്തിലുള്ള രക്ഷയുടെ സുവിശേഷം പ്രസംഗിക്കാനാണ് ക്രിസ്ത്യാനികള്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. വിശുദ്ധരോടുള്ള ഭക്തിയുടെ പ്രചാരകരായി ക്രൈസ്തവര്‍ അയയ്ക്കപ്പെട്ടിട്ടില്ല! ഗീവര്‍ഗ്ഗീസിനോടൊപ്പം പാമ്പും കുതിരയും മാത്രമല്ല, പ്രവചനത്തില്‍ കാണുന്നതുപോലെ യിസ്രായേല്‍ ഭവനത്തിന്റെ എല്ലാ വിഗ്രഹങ്ങളും ദൈവാലയഭിത്തിയില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ഇത് ഗൗരവമായി കാണുക മാത്രമല്ല, യിസ്രായേല്‍ ഭവനത്തിനു വിഗ്രഹങ്ങളുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുകയും വേണം. യിസ്രായേല്‍ ഭവനത്തിനു വിഗ്രഹങ്ങളില്ലാതിരിക്കെ, യിസ്രായേല്‍ ഭവനത്തിന്റെ വിഗ്രഹം എന്ന പ്രവചനത്തിലൂടെ എന്തായിരിക്കും ഉദ്ദേശിച്ചത്?! വിശുദ്ധര്‍ എന്നപേരില്‍ പ്രതിഷ്ഠിക്കപ്പെടുന്ന രൂപങ്ങള്‍ ഇന്ന് വിഗ്രഹത്തിനു തുല്യമായി മാറിയിട്ടുണ്ടെങ്കില്‍, അതുതന്നെയാണ് പ്രവചനത്തില്‍ കാണുന്ന 'യിസ്രായേല്‍ഭവനത്തിന്റെ വിഗ്രഹങ്ങള്‍'!

യെസെക്കിയേല്‍ പ്രവചനം ഇങ്ങനെ തുടരുന്നു: “അവിടുന്ന് എന്നെ ദൈവാലയത്തിന്റെ വടക്കേ വാതിലിന്റെ മുമ്പിലേക്കു കൊണ്ടുപോയി. അതാ, അവിടെ തമ്മൂസിനെക്കുറിച്ചു വിലപിക്കുന്ന സ്ത്രീകള്‍. അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ കാണും. ദൈവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. യാഹ്‌വെയുടെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദൈവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്‌കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യെഹൂദാഭവനം ഇവിടെ കാട്ടുന്ന മേച്ഛതകള്‍ നിസ്‌സാരങ്ങളോ? അവര്‍ ദേശത്തെ അക്രമങ്ങള്‍കൊണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു. അതിനാല്‍ ക്രോധത്തോടെ ഞാന്‍ അവരുടെനേരെ തിരിയും. ഞാന്‍ അവരെ വെറുതെവിടുകയില്ല. ഞാന്‍ കരുണ കാണിക്കുകയില്ല. അവര്‍ എന്റെ കാതുകളില്‍ ഉറക്കെ കരഞ്ഞാലും ഞാന്‍ കേള്‍ക്കുകയില്ല”(യെസെക്കി: 8; 14-18). കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിച്ചാല്‍ മാത്രമേ ദൈവം കേള്‍ക്കുകയുള്ളുവെന്ന് വാദിക്കുന്ന ചില കുബുദ്ധികള്‍ നമ്മുടെയിടയിലുണ്ട്. സൂര്യനമസ്കാരത്തിന് ക്രിസ്തീയപരിവേഷം നല്‍കുന്ന കൗശലക്കാരാണ് ഇക്കൂട്ടര്‍! ഇവര്‍ ഉയര്‍ത്തുന്ന ഒരു വാദവും നിലനില്‍ക്കുന്നതല്ലെന്നു മാത്രമല്ല, തികച്ചും പൈശാചികവും ക്രൈസ്തവവിരുദ്ധവുമാണ്. എന്തെന്നാല്‍, ദിക്കുനോക്കിയുള്ള പ്രാര്‍ത്ഥനകള്‍ ദൈവം അനുവദിച്ചിട്ടില്ല!

ദിക്കുകളിലും ആകാശഗോളങ്ങളിലും ദൃഷ്ടിയൂന്നിയുള്ള പ്രാര്‍ത്ഥനകള്‍ ക്രിസ്ത്യാനികള്‍ക്കു നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ബൈബിളിലുണ്ട്. ക്രിസ്തുവിന്റെ സഭയുടെ ഭാഗമായിരിക്കെ, ഇത്തരം പൈശാചികതയെ തോളിലേറ്റിയ സമൂഹമായിരുന്നു ഗലാത്യര്‍! ഇന്ന് തുര്‍ക്കിയുടെ ഭാഗമായ ഗലാത്തിയും സമീപപ്രദേശങ്ങളുമെല്ലാം മുന്‍പ് ക്രൈസ്തവകേന്ദ്രങ്ങളായിരുന്നു. വിജാതിയരില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ച യെഹൂദേതര ക്രിസ്ത്യാനികളായിരുന്നു അവര്‍. എന്നാല്‍, ഇന്ന് അവിടെ ഒരു ക്രിസ്ത്യാനിപോലും ഇല്ലാത്ത അവസ്ഥയില്‍ ക്രിസ്തീയത ഉന്മൂലനം ചെയ്യപ്പെട്ടുവെങ്കില്‍, അതിന്റെ കാരണം ആകാശഗോളങ്ങളെ കണ്ട് അവയില്‍ ആകൃഷ്ടരായി അവയുടെ ആരാധനകളെ ക്രിസ്തീയതയോടു ചേര്‍ത്തുവയ്ക്കാന്‍ ശ്രമിച്ചതുകൊണ്ടാണ്! ഗലാത്തിയരുടെ അപ്പസ്തോലനായി അത്യദ്ധ്വാനം ചെയ്ത പൗലോസ് അവരെക്കുറിച്ചു വ്യഗ്രതപ്പെട്ടത് ഇങ്ങനെയാണ്: “ദൈവത്തെ അറിയാതിരുന്ന അന്ന് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവമല്ലാത്തവയെ സേവിച്ചു. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ ദൈവത്തെ അറിയുന്നു; അതിലുപരി ദൈവം നിങ്ങളെ അറിയുന്നു. ആകയാല്‍, ബലഹീനങ്ങളും വ്യര്‍ത്ഥങ്ങളുമായ ആ പ്രപഞ്ചശക്തികളുടെ അടുത്തേക്കു വീണ്ടും തിരിച്ചുപോകാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും? എന്ത്! ഒരിക്കല്‍ക്കൂടി അവയുടെ സേവകരാകാന്‍ നിങ്ങള്‍ ഇച്ഛിക്കുന്നുവോ? നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും ഋതുക്കളും വര്‍ഷങ്ങളും ആചരിക്കുന്നുപോലും! നിങ്ങളുടെയിടയില്‍ ഞാന്‍ അദ്ധ്വാനിച്ചതു വൃഥാവിലയോ എന്നു ഞാന്‍ ഭയപ്പെടുന്നു”(ഗലാത്തി: 4; 8-11). അപ്പസ്തോലന്‍ ഭയപ്പെട്ടതുതന്നെ സംഭവിച്ചു! വിജാതിയ അനുകരണങ്ങളിലൂടെ ദൈവത്തെ തങ്ങളില്‍നിന്നു തുരത്താന്‍ സാധിക്കുമെന്ന് ഗലാത്തിയര്‍ തെളിയിച്ചു! വിജാതിയമായ അടയാളങ്ങള്‍ ധരിച്ചിരിക്കുന്ന സമൂഹത്തോടൊപ്പം വ്യാപരിക്കാന്‍ ദൈവമായ യേഹ്ശുവായ്ക്കു സാധിക്കില്ല! 

ദൈവാലയത്തില്‍ മ്ലേച്ഛതകള്‍ പ്രതിഷ്ഠിക്കുന്നത് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന വ്യക്തികളല്ലെന്നു നമുക്കറിയാം. പിശാചുബാധിതരായ വ്യക്തികളാണ് മ്ലേച്ഛതകള്‍ സ്ഥാപിക്കുന്നത്. നിലവിളക്ക് അടക്കമുള്ള വിജാതിയമായ ചിഹ്നങ്ങള്‍ ആരാധനാലയങ്ങളില്‍ പ്രതിഷ്ഠിക്കുന്നതും ദൈവത്തെ ദൈവാലയങ്ങളില്‍നിന്നു തുരത്താനാണ്. ദൈവാലയത്തില്‍നിന്നു ദൈവത്തെ തുരത്താന്‍ മറ്റനേകം മാര്‍ഗ്ഗങ്ങള്‍ ഇന്ന് അവലംബിക്കുന്നുണ്ട്. സാത്താനെ സ്തുതിക്കാനായി ചിട്ടപ്പെടുത്തിയിരിക്കുന്ന 'ചെണ്ടമേളം' ഇല്ലാത്ത 'തിരുനാളുകള്‍' ക്രൈസ്തവസഭകള്‍ക്കുണ്ടോ? സത്യദൈവത്തെ 'തുരത്താന്‍' പിശാചുബാധിതര്‍ നടത്തുന്ന ആഘോഷങ്ങളായി തിരുനാളുകള്‍ അധഃപതിച്ചു. ആയതിനാല്‍, സൈന്യങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു: “വ്യര്‍ത്ഥമായ കാഴ്ചകള്‍ ഇനിമേല്‍ അര്‍പ്പിക്കരുത്. ധൂപം എനിക്കു മ്ലേഛവസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞ തിരുനാള്‍ ആഘോഷങ്ങളും എനിക്കു സഹിക്കാനാവില്ല. നിങ്ങളുടെ അമാവാസികളും തിരുനാള്‍ ആഘോഷങ്ങളും ഞാന്‍ വെറുക്കുന്നു. അവ എനിക്കു ഭാരമായിരിക്കുന്നു. അവ എനിക്കു ദുസ്‌സഹമായിത്തീര്‍ന്നിരിക്കുന്നു”(യേശയ്യാ: 1; 13, 14). ക്രൈസ്തവരുടെ ആരാധനാലയങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്? തിരുനാള്‍ ആഘോഷങ്ങളും ആചാരാനുഷ്ഠാനങ്ങളും പൂര്‍ണ്ണമായി വിജാതിയവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു.

വിജാതിയരുടെ ദുരാചാരങ്ങള്‍ സ്വന്തം ആരാധനയുടെ ഭാഗമാക്കിയാലും വിജാതിയരുടെ വിഗ്രഹങ്ങളെ തങ്ങളുടെ ആരാധനാലയത്തില്‍ സ്ഥാപിച്ചാലും ഏകസത്യദൈവമായ യേഹ്ശുവാ അത് ഗൗരവമായി കാണില്ലെന്നു പഠിപ്പിക്കുന്നവരുടെ ലക്‌ഷ്യം വ്യക്തമാണ്. ദൈവത്തെ പ്രകോപിപ്പിക്കുകയും അതുവഴി ക്രൈസ്തവ കൂട്ടായ്മകളില്‍നിന്നു ദൈവത്തെ അകറ്റുകയും ചെയ്യുകയെന്നതാണ് ഇവരുടെ ലക്‌ഷ്യം. ഇക്കൂട്ടരെക്കുറിച്ച് മോശവഴി അരുളിച്ചെയ്ത വചനം ശ്രദ്ധിക്കുക: “കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയില്‍ ഉണ്ടാവരുത്. അങ്ങനെയുള്ളവര്‍ ഈ ശാപവാക്കുകള്‍ കേള്‍ക്കുമ്പോള്‍ കുതിര്‍ന്നതും വരണ്ടതും ഒന്നുപോലെ എന്ന ഭാവത്തില്‍, ഞാന്‍ എന്റെ ഇഷ്ടത്തിനു നടന്നാലും സുരക്ഷിതനായിരിക്കും എന്നു പറഞ്ഞു തന്നെത്തന്നെ അനുഗ്രഹിക്കും”(നിയമം: 29; 18, 19). വിജാതിയതയിലേക്ക് ദൈവജനത്തെ നയിക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും നേതാക്കന്മാരെയുമാണ് കയ്പുള്ള വിഷഫലം കായ്ക്കുന്ന മരത്തിന്റെ വേര് എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്. പതിനാറും പതിനേഴും വാക്യം വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ദൈവത്തിനു ദുസ്സഹമായവയെക്കൊണ്ട് ആരാധനാലയങ്ങള്‍ നിറഞ്ഞിരിക്കുന്നു. യെരുശലേം ദൈവാലയത്തില്‍ സ്ഥാപിക്കപ്പെട്ടത്തിന്റെ പതിനായിരം ഇരട്ടി മ്ലേച്ഛതകളാണ് ക്രൈസ്തവരുടെ ആരാധനാലയങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. യെരുശലെമില്‍ യേഹ്ശുവാ ചമ്മട്ടിയെടുത്തത് പ്രാവ്, ആട്, കാള എന്നിവ വില്‍ക്കുന്നവരുടെയും നാണയം മാറ്റാനിരിക്കുന്നവരുടെയും നേരേയായിരുന്നു. ഇന്ന് ക്രൈസ്തവരുടെ ആരാധനാലയങ്ങളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന മ്ലേച്ഛതകളോടു തുലനം ചെയ്യുമ്പോള്‍ അത് എത്രയോ നിസ്സാരമെന്നു പറയേണ്ടിവരും. എന്നാല്‍, യേഹ്ശുവാ അതുപോലും നിസ്സാരമായി കണ്ടില്ല എന്നതാണ് ഭയപ്പെടുത്തുന്ന സത്യം!

വിജാതിയരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത് എന്ന് കല്പിച്ച ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് മിശ്രവിവാഹങ്ങള്‍ പള്ളികളില്‍ വച്ച് നടത്തിക്കൊടുക്കുന്നത് കത്തോലിക്കാസഭയിലെ ആചാര്യന്മാരാണ്. പിശാചിനു വിടുവേല ചെയ്യുന്ന നരകസന്തതികള്‍ സഭയുടെ ആചാര്യവേഷത്തില്‍ കടന്നുകൂടിയതിന്റെ ദൃഷ്ടാന്തമായി ഈ ആഭാസത്തെ കാണാം. ഇവിടെ വ്യഭിചാരദല്ലാള്‍മാരായി വര്‍ത്തിക്കുന്നത് വൈദികരാണെങ്കില്‍, ഈ വൈദികസംവിധാനത്തെ ഇനിയും ഇതുപോലെ തുടരാന്‍ യേഹ്ശുവാ അനുവദിക്കുമോ? ഇസ്ലാംമതക്കാര്‍ക്ക് അവരുടെ പൈശാചികമൂര്‍ത്തിയായ അല്ലാഹുവിനെ ആരാധിക്കാന്‍ ക്രിസ്ത്യാനികളുടെ ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കുന്നതും വൈദികരാണ്‌! സത്യദൈവത്തെ പ്രകോപിപ്പിക്കാന്‍ ഇവര്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങള്‍ എല്ലാ സീമകളും കടന്നിരിക്കുന്നു. ഇനിയും ഈ സംവിധാനത്തിനു കീഴില്‍ നശിപ്പിക്കപ്പെടാന്‍ സഭാമക്കളെ യേഹ്ശുവാ വിട്ടുകൊടുക്കുമെന്ന് ആരും കരുതേണ്ടാ! അവിടുത്തേക്ക്‌ സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു വൈദികസമൂഹത്തിന്റെ അധഃപതനം! അതേ, ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടിയത് ക്രിസ്തുതന്നെയാണ്! യേഹ്ശുവായ്ക്കു കടന്നുവരാന്‍ കഴിയാത്തവിധം മലിനമാക്കപ്പെട്ട ആലയങ്ങള്‍ അവിടുന്നുതന്നെ അടച്ചുപൂട്ടി! യേഹ്ശുവാ അടച്ചുപൂട്ടിയ പള്ളികള്‍ ചവിട്ടിത്തുറക്കാന്‍ മനുഷ്യന്‍ ശ്രമിക്കരുത്!

ദൈവം അടച്ച പള്ളികള്‍ മനുഷ്യന്‍ ചവിട്ടിത്തുറക്കരുത്!

'കൊറോണ' എന്ന വൈറസിനെ സൃഷ്ടിക്കാന്‍ ചൈന ഒരു നിമിത്തമായി എന്നതു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍, അതിനേക്കാള്‍ വലിയ യാഥാര്‍ത്ഥ്യമാണ് ഈ വൈറസ് ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നത്! ദൈവത്തിന്റെ അനുഗ്രഹമാണ് 'കൊറോണ' എന്ന് വിളിച്ചുപറയാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് 'ഡോണാള്‍ഡ് ട്രംപ്'! എന്നാല്‍, കൊറോണയുടെ വ്യാപനം ആരംഭിച്ച മാസത്തില്‍ത്തന്നെ ഈ സത്യം മനോവ പറഞ്ഞിരുന്നു! നമുക്കു വിഷയത്തിലേക്കു വരാം. ആഗോളതലത്തില്‍ കത്തോലിക്കാസഭയുടെ ആരാധനാലയങ്ങള്‍ അടച്ചുപൂട്ടപ്പെട്ടത്‌ നടാടെയാണ്! എന്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഏതെങ്കിലും ചില ആരാധനാലയങ്ങളോ, ഏതെങ്കിലും പ്രദേശത്തെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് അവിടെയുള്ള പള്ളികള്‍ മാത്രമായോ അടച്ചിട്ടുണ്ടാകാം. എന്നാല്‍, സാര്‍വ്വത്രികമായി ആരാധനാലയങ്ങള്‍ ഒരേസമയം അടച്ചുപൂട്ടിയത് ഇതാദ്യമായിട്ടാണ്! നിരന്തരദഹനബലി നിര്‍ത്തലാക്കപ്പെടും എന്ന പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി ഇതിനെ കാണുന്ന ചിലരുണ്ടെങ്കിലും, ഇവരുടെ വാദങ്ങളെ മനോവയോ ദൈവത്തിന്റെ വചനമോ പിന്തുണയ്ക്കുന്നില്ല. എന്തെന്നാല്‍, പ്രവചനത്തില്‍ പറയുന്നത് നിരോധനത്തെക്കുറിച്ചാണെന്നു മാത്രമല്ല, അത് പകുതി ആഴ്ചത്തെക്കുള്ള നിരോധനവുമാണ്. നിരോധിക്കുന്നതാകട്ടെ, എതിര്‍ക്രിസ്തുവും! പ്രവചനമിതാണ്: “നാശം വിധിക്കപ്പെട്ടിരിക്കുന്നു. ഒരാഴ്ചത്തേക്ക് അവന്‍ പലരുമായി ശക്തമായ ഉടമ്പടി ഉണ്ടാക്കും. പകുതി ആഴ്ചത്തേക്ക് ബലിയും കാഴ്ചകളും അവന്‍ നിരോധിക്കും. ദൈവാലയത്തിന്റെ ചിറകിന്‍മേല്‍ വിനാശകരമായ മ്‌ളേച്ഛത വരും. ദൈവമൊരുക്കിയ വിധി വിനാശകന്റെമേല്‍ പതിക്കുന്നതുവരെ അത് അവിടെ നില്‍ക്കും”(ദാനി: 9; 27).

പകുതി ആഴ്ചത്തേക്ക് എന്നുപറയുമ്പോള്‍ മൂന്നോ നാലോ ദിവസത്തേക്ക് മാത്രമുള്ള നിരോധനമാണ്. മാത്രവുമല്ല, ബലികളോടൊപ്പം കാഴ്ചകളും നിരോധിക്കുമെന്നാണ് പ്രവചനം. ഇവിടെ കാഴ്ചകള്‍ നിരോധിക്കപ്പെട്ടിട്ടില്ലെന്നു നമുക്കറിയാം. കാഴ്ചകളിലും കാണിക്കകളിലും കണ്ണും മനസ്സും നട്ടിരിക്കുന്ന ഒരു വിഭാഗമാണ്‌ പള്ളികളെ ഭരിക്കുന്നത്. ബലികള്‍ നിര്‍ത്തലാക്കപ്പെടുന്നത് ഇവരെ സംബന്ധിച്ചിടത്തോളം വിഷമമുണ്ടാക്കുന്ന കാര്യമല്ല. എന്നാല്‍, കുര്‍ബ്ബാനമദ്ധ്യേ ലഭിക്കുന്ന കാണിക്കയും അമ്പുപെരുന്നാളിലൂടെ കിട്ടിക്കൊണ്ടിരുന്ന വരുമാനവും നിലച്ചത് ഇവരെ വലിയതോതില്‍ അസ്വസ്ഥരും ആകുലരുമാക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാദുവായിലെ അന്തോണീസിന്റെ പേരില്‍ ഒരു ഇടവകാവികാരി തന്റെ വികാരം മറച്ചുവയ്ക്കാതെ നടത്തുന്ന വിളംബരമാണ് വീഡിയോയില്‍! കാണാത്തവര്‍ കണ്ടോളൂ: 'കച്ചവടത്തിലെ പുത്തന്‍ പരീക്ഷണങ്ങള്‍!' അന്തോണീസ് ഇതുവല്ലതും അറിയുന്നുണ്ടോ? നേര്‍ച്ചയ്ക്ക് താങ്ങുവില നിശ്ചയിച്ചത് അന്തോണീസ് അറിഞ്ഞോ? കൊറോണകാലത്ത് പള്ളിയില്‍ വരാന്‍ മുട്ടിനില്‍ക്കുന്ന അല്പവിശ്വാസികള്‍ക്ക് ആശ്വാസമായി ഇതുപോലെ ചില വികാരിവിരുതന്മാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സ്വന്തമായി പൊങ്കാലവരെ നടത്തിക്കൊണ്ടിരുന്ന സംഘത്തിന്റെ പ്രതിനിധിയുടെ വിലാപമാണ്‌ നാമിവിടെ കേട്ടത്!

ഹൈന്ദവസ്ത്രീകള്‍ മാത്രം കൊണ്ടാടുന്ന ഒരു ആചാരമാണു 'പൊങ്കാല'! കുപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയെക്കുറിച്ച് കേരളീയരെ ബോധവത്ക്കരിക്കേണ്ട ആവശ്യമില്ലെന്നു കരുതുന്നു. സ്ത്രീകള്‍ നിരനിരയായിരുന്ന് അടുപ്പുകൂട്ടി പാചകം ചെയ്യുന്ന ഈ ആചാരം ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടല്ലോ! എന്നാല്‍, ഈ ആചാരവും ക്രൈസ്തവര്‍ സ്വന്തമാക്കിയെന്നു കേള്‍ക്കുമ്പോള്‍ അദ്ഭുതവും ഭയവും തോന്നുക സ്വാഭാവികം! 2004 ജനുവരി 13-ന് മാതൃഭൂമി ദിനപ്പത്രത്തില്‍ ഇതിനെക്കുറിച്ച് വാര്‍ത്ത വന്നിരുന്നു. കേരളത്തിലെ നാന്തിരിക്കല്‍ പള്ളിയിലെ വികാരിയാണ് (ആളുടെ പേരു കുറിക്കുന്നില്ല) ഇതു നടത്തിയത്. തൂശനില, കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, പൂക്കള്‍, വെഞ്ചരിച്ച മണ്‍കലം, അടുപ്പ് എന്നിവയാണ് ആവശ്യമായ വസ്തുക്കള്‍! ഈ അടുപ്പില്‍ തീ കത്തിക്കുന്നത് അള്‍ത്താരയിലെ തിരിയില്‍നിന്നു കൊളുത്തിയ തീയായിരിക്കണം. പായസം ഉണ്ടാക്കി കഴിക്കുമ്പോള്‍ വിശുദ്ധ റീത്ത അനുഗ്രഹിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയിലെ അതേ കര്‍മ്മങ്ങള്‍ അപ്രകാരംതന്നെ ക്രിസ്തീയമാക്കാനുള്ള ശ്രമമാണിതെന്ന് പൊങ്കാലയിലെ ആചാരങ്ങള്‍ അറിയാവുന്നവര്‍ക്ക് വ്യക്തമാകും. കത്തോലിക്കാസഭയിലെ വൈദികവേഷധാരി നടത്തിയ ഈ ആഭാസാനുകരണം പ്രവാചകന്മാരുടെ കാലഘട്ടത്തിലെ പുരോഹിതരും നടത്തിയിട്ടുണ്ട്. യിസ്രായേലിന്റെ തകര്‍ച്ചയ്ക്കു കാരണമായ പൈശാചികതകളില്‍ ഈ പൊങ്കാലയുമുണ്ടായിരുന്നു.

പ്രവാചകനായ യിരെമിയാഹിലൂടെ ദൈവം അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: “ആകാശരാജ്ഞിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി അപ്പം ചുടാന്‍ കുഞ്ഞുങ്ങള്‍ വിറകുപെറുക്കുന്നു; പിതാക്കന്മാര്‍ തീ ഊതുന്നു; സ്ത്രീകള്‍ മാവു കുഴയ്ക്കുന്നു. എന്നെ പ്രകോപിപ്പിക്കാന്‍വേണ്ടി, അവര്‍ അന്യദേവന്മാര്‍ക്കു പാനീയബലി അര്‍പ്പിക്കുന്നു. എന്നെയാണോ അവര്‍ പ്രകോപിപ്പിക്കുന്നത് - യാഹ്‌വെ ചോദിക്കുന്നു. അല്ല, തങ്ങളെത്തന്നെയാണു പ്രകോപിപ്പിച്ചു പരിഭ്രാന്തിയില്‍ ആഴ്ത്തുന്നത്”(യിരെമിയാഹ്: 7; 18, 19). അതായത്, യിസ്രായേലിന്റെ നാശത്തിനായി അന്നത്തെ പുരോഹിതര്‍ എന്തെല്ലാം ചെയ്തുവോ, അതെല്ലാം പൂര്‍വ്വാധികം ശക്തിയോടെ ആവര്‍ത്തിക്കുന്നതാണ് ഇന്നത്തെ വൈദികരിലൂടെ നാം കാണുന്നത്! ഈ കച്ചവടങ്ങളെയും വിജാതിയരെപ്പോലും ലജ്ജിപ്പിക്കുന്ന ഉത്സവാഭാസങ്ങളെയും തച്ചുടച്ചു തരിപ്പണമാക്കാന്‍ ക്രിസ്തു തീരുമാനിച്ചുകഴിഞ്ഞു! ഇനി അവിടുത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല. അനേകം പ്രവാചകന്മാരെ അയച്ചു മുന്നറിയിപ്പു നല്‍കിയിട്ടും അതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറാകാത്തതുകൊണ്ടാണ് യെരുശലേം ദൈവാലയം ശത്രുക്കളുടെ കരങ്ങളില്‍ ഏല്പിച്ചുകൊടുത്തതും തകര്‍ത്തുകളഞ്ഞതും! അതുപോലെതന്നെ, അനേകം വ്യക്തികളെ കത്തോലിക്കാസഭയിലേക്ക് തന്റെ ദൂതുമായി ക്രിസ്തു അയച്ചു. അന്ന് പ്രവാചകന്മാരോട് യിസ്രായേലിലെ പുരോഹിതര്‍ ചെയ്തതുതന്നെ ഇന്ന് കത്തോലിക്കാസഭയിലെ പുരോഹിതസംഘം ഈ ദൂതന്മാരോടും ചെയ്തു! ഇനി അവിടുത്തെ ഊഴമാണ്!

ക്രൈസ്തവരെല്ലാവരും രാജകീയപുരോഹിതഗണവും ദൈവത്തിന്റെ സ്വന്തം ജനവും ആണെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൊണ്ടല്ല മനോവ ക്രിസ്തുവിനു ശുശ്രൂഷചെയ്യുന്നത്. അഹറോന്റെ സന്തതിപരമ്പരയെ പൗരോഹിത്യശുശ്രൂഷ ഭരമേല്പിച്ചത് ക്രിസ്തു ബലിയര്‍പ്പിച്ചതുവരെയാണ്. യഥാര്‍ത്ഥ ബലിയര്‍പ്പണം ക്രിസ്തുവിലൂടെ പൂര്‍ത്തീകരിക്കപ്പെട്ടു. അഹറോന്റെ ക്രമപ്രകാരം ബലിവസ്തുവും മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം പുരോഹിതനുമായിട്ടാണ് ക്രിസ്തു ബലിയര്‍പ്പണം പൂര്‍ത്തിയാക്കിയത്. മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം ബലിവസ്തുക്കള്‍ അപ്പവും വീഞ്ഞുമാണെന്നു നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, അഹറോന്റെ ക്രമപ്രകാരമുള്ള ബലിയില്‍ പ്രധാനമായും അര്‍പ്പിക്കപ്പെടുന്നത് രക്തവും മാംസവുമാണ്. ഈ രണ്ടു ബലികളെയും സമന്വയിപ്പിച്ചാണ് ക്രിസ്തു അവിടുത്തെ ബലിയര്‍പ്പിച്ചത്. തന്റെ ശരീരവും രക്തവും കുരിശാകുന്ന ബലിപീഠത്തില്‍ അര്‍പ്പിച്ചുകൊണ്ട് എന്നേക്കുമുള്ള ഏകബലി അവിടുന്ന് അര്‍പ്പിച്ചു. ഈ അര്‍പ്പണത്തിന്റെ തലേന്ന് രാത്രിയില്‍ അപ്പവും വീഞ്ഞും ഭാഗിച്ചു നല്‍കിക്കൊണ്ട് ശിഷ്യന്മാരോട് യേഹ്ശുവാ പറഞ്ഞത് തന്റെ ശരീരവും രക്തവും എന്നാണ്. ഇതാണ് യിസ്രായേലിന്റെ പുതിയ ബലി! ഈ ബലിയില്‍ പങ്കുചേരുന്നവരാണ് യഥാര്‍ത്ഥ യിസ്രായേല്‍! ഇത് യേഹ്ശുവാ അര്‍പ്പിച്ച ബലിയുടെ അനുസ്മരണമായതുകൊണ്ടുതന്നെ, ഈ ബലിയര്‍പ്പിക്കാന്‍ അഹറോന്റെ പരമ്പരയില്‍ ജനിക്കണമെന്നു നിര്‍ബ്ബന്ധമില്ല! എന്തെന്നാല്‍, എന്നേക്കുമുള്ള ഏകബലി അര്‍പ്പിച്ച ക്രിസ്തു നിത്യപുരോഹിതനായിരിക്കുന്നതുകൊണ്ടും, ക്രിസ്തുവില്‍ വിശ്വസിച്ച്, അവിടുത്തെ സഭയില്‍ അംഗമാകുന്നവര്‍ അവിടുത്തെ പൗരോഹിത്യത്തിന്റെ ഭാഗമായിരിക്കുന്നതുകൊണ്ടും, എല്ലാ ക്രൈസ്തവര്‍ക്കും അവിടുത്തെ ബലിയുടെ അനുസ്മരണത്തിനു കാര്‍മ്മികത്വം വഹിക്കാം. നാലാം നൂറ്റാണ്ടുവരെ അങ്ങനെയായിരുന്നു താനും!

യിസ്രായേല്‍ജനത്തെ അന്നത്തെ പുരോഹിതര്‍ എങ്ങനെ വഴിതെറ്റിച്ചുവോ, അങ്ങനെതന്നെയാണ് ആധുനിക യിസ്രായേലിന്റെ കാര്യത്തിലും സംഭവിച്ചത്. യിസ്രായേല്‍ജനത്തിനു ശുശ്രൂഷചെയ്യാന്‍ നിയോഗിക്കപ്പെട്ട പുരോഹിതര്‍ ജനത്തിനുമേല്‍ അധികാരികളായി വര്‍ത്തിച്ചതുപോലെ, ക്രൈസ്തവരുടെമേല്‍ സ്വയംപ്രഖ്യാപിത അധികാരികളായി വൈദികസമൂഹം ആധിപത്യം പുലര്‍ത്തുന്നു. പള്ളികളില്‍ ശുശ്രൂഷചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ പള്ളികളുടെ അവകാശികളായി മാറി! ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട യിസ്രായേല്‍ജനത്തെ പിശാചിന്റെ പാളയത്തിലേക്കു നയിച്ചത് അഹറോന്റെ പിന്മുറയിലെ പൗരോഹിത്യമായിരുന്നെങ്കില്‍, ക്രിസ്തുവിന്റെ സഭയെ ക്രിസ്തീയവിരുദ്ധമാക്കിയതും നാലാം നൂറ്റാണ്ടിലെ പൗരോഹിത്യമാണ്. സ്വയം അധികാരികളായി പ്രഖ്യാപിച്ച ഈ സമൂഹം, തങ്ങളുടെ ആധിപത്യം നിലനിര്‍ത്തേണ്ടതിന് സഭയില്‍ അടിമകളെ വാര്‍ത്തെടുത്തു. 'അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠം' എന്ന വചനത്തെ തങ്ങളുടെ നിലനില്പിനായി വളച്ചൊടിച്ചപ്പോള്‍ അടിമകളുടെ സംഖ്യ അനുദിനം വര്‍ദ്ധിച്ചുവന്നു! വൈദികരും മെത്രാന്മാരും പറയുന്നത് വള്ളിപുള്ളി വിടാതെ അനുസരിക്കുന്നതാണ് ദൈവഹിതമെന്നു കരുതുന്ന അടിമകള്‍ ക്രൈസ്തവസഭകളില്‍ സാങ്കേതികമായി തുടരുന്നുണ്ട്. ഈ അടിമകള്‍ ഒരുകാര്യം അറിഞ്ഞിരിക്കണം. എന്തെന്നാല്‍, യിസ്രായേല്‍ജനത്തിന് ആരാധിക്കാന്‍ കാളക്കുട്ടിയുടെ വിഗ്രഹം ആദ്യമായി നിര്‍മ്മിച്ചു നല്കിയത് അഹറോനായിരുന്നു. അഹറോന്‍ നിര്‍മ്മിച്ചതുകൊണ്ട് അതിനെ ആരാധിച്ചവര്‍ ശിക്ഷിക്കപ്പെടാതിരുന്നില്ല. അഹറോനോട്‌ മോശ പറഞ്ഞതെന്താണെന്നു ശ്രദ്ധിക്കുക: “നീ ഈ ജനത്തിന്റെമേല്‍ ഇത്ര വലിയൊരു പാപം വരുത്തിവയ്ക്കാന്‍ അവര്‍ നിന്നോട് എന്തുചെയ്തു?”(പുറപ്പാട്: 32; 21).

അഹറോന്‍ നിര്‍മ്മിച്ച വിഗ്രഹത്തെ ആരാധിച്ച ജനത്തെക്കുറിച്ച് മോശയോടു യാഹ്‌വെ ഇപ്രകാരം അരുളിച്ചെയ്തു: “ഇവര്‍ ദുശ്ശാഠ്യക്കാരായ ഒരു ജനമാണെന്ന് ഞാന്‍ കണ്ടുകഴിഞ്ഞു. അതിനാല്‍, എന്നെ തടയരുത്; എന്റെ ക്രോധം ആളിക്കത്തി അവരെ വിഴുങ്ങിക്കളയട്ടെ”(പുറപ്പാട്: 32; 9, 10). മോശ നിലവിളിച്ചപേക്ഷിച്ചതുകൊണ്ടാണ് അന്ന് യാഹ്‌വെ പിന്മാറിയത്. എന്നാല്‍, തെറ്റ് ആവര്‍ത്തിച്ചപ്പോള്‍ അവിടുത്തെ കോപം അവരെ വിഴുങ്ങുകതന്നെ ചെയ്തുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ആയതിനാല്‍, പുരോഹിതരുടെ വാക്കുകേട്ട് വചനവിരുദ്ധതയില്‍ തുടരുന്നവര്‍ സുരക്ഷിതരാണെന്ന് കരുതരുത്. നിങ്ങളെ ദൈവത്തിന്റെ ക്രോധം വിഴുങ്ങുമ്പോള്‍ നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ പുരോഹിതരുണ്ടായിരിക്കില്ല; മറിച്ച്, അഹറോനെപ്പോലെ അവരും കൈകഴുകും!

അഹറോന്‍ തുടങ്ങിവച്ച വിഗ്രഹനിര്‍മ്മാണമാണ് അവന്റെ പിന്‍ഗാമികള്‍ ഏറ്റെടുത്ത് യിസ്രായേല്‍ജനത്തിനു ദുരന്തം സമ്മാനിച്ചത്. തെറ്റ് പഠിപ്പിക്കുന്നവര്‍ മാത്രമല്ല, പഠിക്കുന്നവരും നാശത്തില്‍ നിപതിക്കുമെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അന്ധനെ അനുഗമിക്കുന്ന അന്ധന്റെ ഭാവി ശുഭകരമായിരിക്കില്ല. മനുഷ്യന്റെ മനസ്സ് തിന്മയിലേക്കു ചാഞ്ഞിരിക്കുന്നുവെന്നാണ് ദൈവവചനം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. തിന്മയിലേക്കു ചാഞ്ഞിരിക്കുന്ന മനുഷ്യമനസ്സുകളെ നേരായ മാര്‍ഗ്ഗത്തില്‍ നയിക്കുന്നതിനാണ് നിയമം നല്കപ്പെട്ടിരിക്കുന്നതും ജനനായകന്മാരെ നിയോഗിച്ചിരിക്കുന്നതും! ജനത്തെ നയിക്കാന്‍ നിയുക്തരായിരിക്കുന്നവരുടെ അധരങ്ങളില്‍ ജ്ഞാനമില്ലെങ്കില്‍ ജനം ഒന്നടങ്കം നശിക്കും. ഈ വചനം ശ്രദ്ധിക്കുക: “പുരോഹിതന്‍ അധരത്തില്‍ ജ്ഞാനം സൂക്ഷിക്കണം. ജനം പ്രബോധനം തേടി അവനെ സമീപിക്കണം. അവന്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ദൂതനാണ്‌. എന്നാല്‍, നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു. നിങ്ങള്‍ എന്റെ മാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുമ്പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും”(മലാക്കി: 2; 7-9). ഇന്ന് ക്രിസ്തീയത, വിശിഷ്യാ കത്തോലിക്കാസഭയിലെ വിശ്വാസികള്‍ നേരിടുന്ന ദുരന്തമാണിത്. വൈദികരുടെ വേഷത്തില്‍ വിരാജിക്കുന്ന മനുഷ്യരുടെ അധരങ്ങളില്‍ ജ്ഞാനത്തിന്റെ ഒരു കണികപോലുമില്ല! തെറ്റായ പ്രബോധനങ്ങളിലൂടെ ഇവര്‍ വിശ്വാസികളെ നയിക്കുന്നു. ദൈവത്തെക്കുറിച്ചോ രക്ഷയെക്കുറിച്ചോ നിത്യജീവനെക്കുറിച്ചോ അറിവില്ലാത്തവരാണ് വിശ്വാസികളുടെ പ്രബോധകരായി രംഗത്തുള്ളത്. ഇവര്‍ ചമയ്ക്കുന്ന മതബോധനത്തിന്റെ പരിണിതഫലമായി വിശ്വാസികള്‍ വിജാതിയതയുടെ തടവുകാരായി അധഃപതിച്ചിരിക്കുന്നു.

ക്രൈസ്തവ ആരാധനാലയങ്ങളെ വിഗ്രഹാലയങ്ങളാക്കി മാറ്റിയത് വൈദികരാണ്‌. ആരാധനാലയങ്ങളുടെ അധികാരം കൈയ്യാളുന്നവര്‍ ആരാണെന്നു നമുക്കറിയാം. ഈ ആരാധനാലയങ്ങള്‍ കാണുമ്പോള്‍ ദൈവചിന്തയ്ക്കു പകരം അന്യദേവന്മാരുടെ സ്മരണകളാണ് ഉയരുന്നതെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ആരാണ്? ഹിന്ദുക്കളുടെ മതചിഹ്നം ക്രിസ്ത്യാനികള്‍ക്ക് അലങ്കാരമായതെങ്ങനെ? സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയുടെ വചനം ശ്രദ്ധിക്കുക: “അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്”(പുറ: 23; 13). അന്യദേവന്മാരുടെ സ്മരണയുണര്‍ത്തുന്ന സ്ഥലങ്ങളില്‍ ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടാകുമെന്നു കരുതുന്നവര്‍ക്ക് ദൈവത്തെ അറിയില്ല എന്നതാണു യാഥാര്‍ത്ഥ്യം! വെറുതേ കുന്തുരുക്കത്തിന്റെ പണവും വിശ്വാസികളുടെ സമയവും നഷ്ടപ്പെടുത്താമെന്നല്ലാതെ, ക്രൈസ്തവ ആരാധനാലയങ്ങളില്‍ ഇപ്പോള്‍ നടക്കുന്ന കലാപരിപാടികളില്‍ ക്രിസ്തുവിന്റെ സാന്നിദ്ധ്യം ആരും പ്രതീക്ഷിക്കേണ്ടതില്ല! പുരോഹിതശുശ്രൂഷ ചെയ്യുന്നവര്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന വചനമാണിത്: “വിശുദ്ധവും അവിശുദ്ധവും, ശുദ്ധവും അശുദ്ധവും നിങ്ങള്‍ വേര്‍തിരിച്ചറിയണം. യാഹ്‌വെ മോശവഴി കല്പിച്ചിട്ടുള്ളവയെല്ലാം അനുഷ്ഠിക്കാന്‍ നിങ്ങള്‍ യിസ്രായേല്‍ജനത്തെ പഠിപ്പിക്കുകയും വേണം”(ലേവ്യര്‍: 10; 10, 11). ഈ വചനത്തെ അവഗണിക്കുന്ന പുരോഹിതവേഷധാരികളെ തന്റെ ആലയത്തിലെ ശുശ്രൂഷയില്‍നിന്ന് യേഹ്ശുവാ വിച്ഛേദിക്കും!

എന്തെന്നാല്‍, ഈ വചനം ശ്രദ്ധിക്കുക: “പുരോഹിതാ, നിനക്കെതിരേയാണ് എന്റെ ആരോപണം. പട്ടാപ്പകല്‍ നീ കാലിടറി വീഴും. പ്രവാചകനും രാത്രി നിന്നോടൊപ്പം കാലിടറി വീഴും. നിന്റെ അമ്മയെ ഞാന്‍ നശിപ്പിക്കും. അജ്ഞതനിമിത്തം എന്റെ ജനം നശിക്കുന്നു. നീ ജ്ഞാനം തിരസ്‌കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്‌കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കല്പന വിസ്മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും. അവര്‍ പെരുകിയതോടൊപ്പം എനിക്കെതിരായുള്ള അവരുടെ പാപവും പെരുകി. അവരുടെ മഹിമ ഞാന്‍ അപമാനമായി മാറ്റും. എന്റെ ജനത്തിന്റെ പാപംകൊണ്ട് അവര്‍ ഉപജീവനം കഴിക്കുന്നു; അവരുടെ തിന്മ അവര്‍ അത്യധികം കാംക്ഷിക്കുന്നു. പുരോഹിതനെപ്പോലെതന്നെ ജനവും. അവരുടെ ദുര്‍മ്മാര്‍ഗ്ഗങ്ങള്‍ക്ക് അവരെ ഞാന്‍ ശിക്ഷിക്കും; അവരുടെ പ്രവൃത്തികള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും”(ഹോസെയാഹ്: 4; 4-9).

കവര്‍ച്ചക്കാരുടെ ഗുഹകള്‍!

യെരുശലെമിലെ ദൈവാലയത്തെക്കുറിച്ചു യേഹ്ശുവാ പറഞ്ഞത് 'കവര്‍ച്ചക്കാരുടെ ഗുഹ' എന്നാണ്! അതിനേക്കാള്‍ ഗുരുതരമായ മ്ലേച്ഛതകളാല്‍ നിറഞ്ഞിരിക്കുന്ന ഇന്നത്തെ ക്രൈസ്തവ ആരാധനാലയങ്ങളെ നോക്കി അവിടുന്ന് എന്തായിരിക്കും പറയുന്നത്? ഒരു തര്‍ക്കവും വേണ്ടാ, ഇന്നത്തെ ക്രൈസ്തവ ആരാധനാലയങ്ങളെ അവിടുന്ന് വിളിക്കുന്നത് 'പിശാചുക്കളുടെ ആവാസകേന്ദ്രം' എന്നായിരിക്കും! ക്രിസ്തുവിന്റെ നാളുകളില്‍ യെരുശലെമിലെ ദൈവാലയത്തില്‍ പൊങ്കാലകള്‍ അരങ്ങേറിയിരുന്നില്ല. അവിടെ അശേരാപ്രതിഷ്ഠകളും ഇല്ലായിരുന്നു. പലപ്പോഴായി ഈ മ്ലേച്ഛതകള്‍ സ്ഥാപിക്കപ്പെട്ടിരുന്നുവെങ്കിലും, നട്ടെല്ലുള്ള ആണുങ്ങള്‍ രാജാക്കന്മാരായി വന്നപ്പോള്‍ അവയെല്ലാം അഗ്നിക്കിരയാക്കി! യേഹ്ശുവായുടെ കാലത്ത് ആ പ്രാര്‍ത്ഥനാലയത്തില്‍ 'നിലവിളക്ക്' എന്ന ശിവലിംഗപ്രതിഷ്ഠയും ഉണ്ടായിരുന്നില്ല. അവിടെയുണ്ടായിരുന്നത് സ്വര്‍ഗ്ഗത്തിലെ ദൈവം 'ഡിസൈന്‍' ചെയ്ത 'മെനോറാ' എന്ന വിളക്കുകാലായിരുന്നു! അങ്ങനെയെങ്കില്‍, അന്ന് അവിടെ നിലനിന്നിരുന്ന മ്ലേച്ഛതകളുടെ പട്ടികയില്‍ മണിട്രാന്‍സ്ഫര്‍, ബലിമൃഗങ്ങളുടെ കച്ചവടം തുടങ്ങിയവ മാത്രമാണ്. പ്രാവുകളെയും ആടുകളെയും അവിടെ കച്ചവടം നടത്തിയത് ബലിയര്‍പ്പിക്കാന്‍ വരുന്നവരെ ലക്ഷ്യംവച്ചായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതെയുള്ളു. നാണയമാറ്റം (കറന്‍സി കണ്‍വേര്‍ഷന്‍) നടത്തുന്നതും തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥമാണെന്നു നമുക്കറിയാം. അതായത്, ഇന്നത്തെ ക്രൈസ്തവ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ മെഴുകുതിരികളും മറ്റു ഭക്തവസ്തുക്കളും വില്‍ക്കുന്നതുപോലെ മാത്രം ഇവയെ കണ്ടാല്‍മതി. എന്നാല്‍, യേഹ്ശുവാ അതുപോലും ഇഷ്ടപ്പെട്ടില്ല എന്നതാണ് നാം മനസ്സിലാക്കേണ്ടത്! യേഹ്ശുവാ അംഗീകരിക്കുന്നത് സ്വര്‍ഗ്ഗം അംഗീകരിക്കുന്നതു മാത്രമാണ്! സ്വര്‍ഗ്ഗം എതിര്‍ക്കുന്നത് യേഹ്ശുവായും എതിര്‍ക്കുന്നു! ഇവിടെ നാം പുനര്‍വിചിന്തനത്തിനു തയ്യാറാകണം!

കൂടുതുറന്ന് കുര്‍ബ്ബാന, ഗ്രിഗോറിയന്‍ മാസ്, മരിച്ചവരുടെ കുര്‍ബ്ബാന, പാട്ടുകുര്‍ബ്ബാന, ആഘോഷമായ പാട്ടുകുര്‍ബ്ബാന, സാധാരണ കുര്‍ബ്ബാന എന്നിങ്ങനെ പലതരം കുര്‍ബ്ബാനകളെക്കുറിച്ച് കത്തോലിക്കാസഭയിലെ വിശ്വാസികള്‍ കേട്ടിട്ടുണ്ട്. ഇതില്‍ ഏതു കുര്‍ബ്ബാനയ്ക്കാണ് കൂടുതല്‍ ശക്തി? താരതമ്യേന 'ഫീസ്‌' കുറവുള്ള സാധാരണ കുര്‍ബ്ബാനയ്ക്ക് ശക്തി കുറവാണോ? ഇക്കാര്യത്തിലുള്ള തര്‍ക്കങ്ങളും പഠനങ്ങളും കത്തോലിക്കാസഭയില്‍ നടക്കുന്നുണ്ട്. 'ലിറ്റര്‍ജിക്കല്‍ ഗവേഷണകേന്ദ്രങ്ങള്‍' തുറന്നുവച്ചിരിക്കുന്നത് ഇതിനുവേണ്ടി മാത്രമല്ല, ദൈവജനത്തിന്റെ പാപംകൊണ്ട് എങ്ങനെ ഉപജീവനം കഴിക്കാമെന്ന ഗവേഷണവും ഇവിടെ നടക്കുന്നു! പൈശാചിക ആചാരങ്ങളെ എങ്ങനെ പുണ്യപരിവേഷത്തോടെ ക്രിസ്തീയമാക്കാമെന്ന വിഷയത്തിലും ഗവേഷണമുണ്ട്. ഇവിടെ നടക്കുന്ന പൈശാചിക ഗവേഷണങ്ങളുടെ അന്തിമഫലമാണ് ആരാധനാലയങ്ങളില്‍ സ്ഥാനംപിടിക്കുന്നത്! ഒരുതരത്തില്‍പ്പറഞ്ഞാല്‍, മുസ്ലിങ്ങളുടെ 'ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍' സ്ഥാപനംപോലെ! നമുക്കു വിഷയത്തിലേക്കു മടങ്ങിവരാം. വിവിധതരം കുര്‍ബ്ബാനകളെക്കുറിച്ചാണ് നാം ചിന്തിച്ചത്. അവയ്ക്കു നിശ്ചയിച്ചിരിക്കുന്ന വിലകളിലെ ഏറ്റക്കുറച്ചിലുകള്‍ ഏതെങ്കിലും വിധത്തില്‍ ഫലത്തെ സ്വാധീനിക്കുമോ എന്ന ചോദ്യവും നമ്മുടെ മുന്‍പില്‍ വന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം തരേണ്ടത് 'ലിറ്റര്‍ജിക്കല്‍' ഗവേഷണകേന്ദ്രമാണ്! എന്നാല്‍ മനോവയ്ക്ക് പറയാന്‍ അപ്പസ്തോലികമായ ഒരു വെളിപ്പെടുത്തലുണ്ട്. ഇതാണത്: “ദുഷിച്ച മനസ്സുള്ളവരും സത്യബോധമില്ലാത്തവരും ദൈവഭക്തി ധനലാഭത്തിനുള്ള മാര്‍ഗ്ഗമാണെന്നു കരുതുന്നവരുമായ മനുഷ്യര്‍ തമ്മിലുള്ള തുടര്‍ച്ചയായ വാദകോലാഹലങ്ങളും ഇതിന്റെ തുടര്‍ച്ചയത്രേ”(1 തിമോ: 6; 5). ഏതിന്റെ തുടര്‍ച്ചയാണെന്നറിയാന്‍ ആറാം അദ്ധ്യായം മുഴുവനായി വായിക്കുക!

ദൈവമില്ലാത്തതും ദൈവത്തിനു കടന്നുവരാന്‍ കഴിയാത്തതുമായ കെട്ടിടങ്ങളായി ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ മാറിയത് തിരിച്ചറിയുകയെന്നതാണ് ഇനി നമുക്കു മുന്‍പിലുള്ള ഉത്തരവാദിത്തം! എന്തെന്നാല്‍, ദൈവം കടന്നുവരാത്തതും പിശാചുക്കള്‍ കടന്നുവന്ന് അവറ്റകളുടെ ആവാസകേന്ദ്രമാക്കിയിരിക്കുന്നതുമായ ഇടങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന പ്രാര്‍ത്ഥനകളും ബലികളും ദൈവം സ്വീകരിക്കുന്നില്ല. ദൈവത്തെ വെല്ലുവിളിച്ചുകൊണ്ട് വിജാതിയരുമായുള്ള വിവാഹം നടത്തിയ പള്ളികളില്‍ പിന്നീടൊരിക്കലും ദൈവം കാലുകുത്തില്ലെന്നു നാം അറിഞ്ഞിരിക്കണം. ശിവലിംഗം (നിലവിളക്ക്) സ്ഥാപിച്ചിരിക്കുന്ന പള്ളികളില്‍ ക്രിസ്തുവല്ല, ശിവനാണ് സന്നിഹിതനാകുന്നത്. സര്‍വ്വമത പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടുള്ള ഇടങ്ങളിലും സൈന്യങ്ങളുടെ ദൈവത്തിന്റെ സാന്നിദ്ധ്യമുണ്ടാകില്ല. ഓണക്കുര്‍ബ്ബാന നടത്തിയതിനുശേഷം, പിന്നീട് എപ്പോഴെങ്കിലും ആ പള്ളിയില്‍ അര്‍പ്പിച്ചിട്ടുള്ള ബലികളില്‍ ക്രിസ്തു കടന്നുവന്നിട്ടുണ്ടെന്നു കരുതുന്നവര്‍ ക്രിസ്തുവിനെ അറിയാത്തവരാണ്! ഇസ്ലാമിനു നിസ്ക്കരിക്കാന്‍ തുറന്നുകൊടുത്ത പള്ളികള്‍ അന്നുമുതല്‍ പിശാചിന്റെ ആലയങ്ങളായി മാറുന്നു! എന്തെന്നാല്‍, നിസ്ക്കാരത്തിലൂടെ അവിടെ പ്രഖ്യാപിക്കപ്പെട്ടത് ഈ ആലയം പിശാചിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നാണ്. ഇത് വ്യക്തമാകണമെങ്കില്‍, നിസ്ക്കാരത്തില്‍ ഉരുവിടുന്ന അറബിവാക്കുകളുടെ അര്‍ത്ഥം അറിയണം!

അന്യദേവന്മാരുടെ നാമം സ്മരിക്കരുതെന്നും അതു നമ്മുടെ നാവില്‍നിന്നു കേള്‍ക്കാനിടയാകരുതെന്നും നമ്മോടു കല്പിച്ചത് സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്. അവിടുത്തെ കല്പന നിലനില്‍ക്കുമ്പോള്‍, യാതൊരു ഉളുപ്പുമില്ലാതെ വിജാതിയ അനുകരണങ്ങള്‍ നടത്തുന്ന വൈദികരെ നമുക്കറിയാം. പൗരോഹിത്യത്തില്‍നിന്നു വിച്ഛേദിക്കപ്പെട്ട വ്യക്തികളാണ് ഇക്കൂട്ടര്‍! ദൈവാലയത്തെ അശുദ്ധമാക്കുകയും, അതുവഴി ദൈവാലയങ്ങളില്‍നിന്നു ദൈവത്തെ തുരത്തുകയും ചെയ്തതിനുശേഷം അവിടെ അര്‍പ്പിക്കപ്പെടുന്ന ബലികളില്‍ ദൈവം സംപ്രീതനാകുമെന്ന് ആരും കരുതരുത്. ഇത്തരം ആലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ബലികളും കാഴ്ചകളും സ്വീകരിക്കുന്നത് പിശാചാണ്! എന്തെന്നാല്‍, അന്യദേവന്മാരുടെ നാമത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തുകയോ, വിജാതിയമായ മുദ്രകള്‍ സ്ഥാപിക്കുകയോ ചെയ്തിട്ടുള്ള ഇടങ്ങളിലെല്ലാം പിശാചുക്കള്‍ വന്നു വസിക്കുന്നു! നിസ്ക്കാരത്തിനും ഇഫ്താര്‍ വിരുന്നുകള്‍ക്കുമായി തുറന്നുകൊടുത്ത പള്ളികളുടെ കാര്യം പ്രസക്തമാകുന്നത് ഇവിടെയാണ്‌! അല്ലാഹു എന്ന ബാല്‍ദേവനോടുള്ള പ്രാര്‍ത്ഥനായ്ക്കുശേഷമാണ് ഇഫ്താര്‍ വിരുന്നുകള്‍ നടത്തുന്നത്. ഇത്തരം അവസരങ്ങളിലും നിസ്ക്കാരവേളകളിലും ഇസ്ലാംമതക്കാര്‍ ഉയര്‍ത്തുന്ന പ്രാത്ഥനയുടെ അര്‍ത്ഥമെങ്കിലും ക്രൈസ്തവ ആചാര്യന്മാര്‍ അറിഞ്ഞിരിക്കണം. അല്ലാഹു എന്ന ബാല്‍ദേവനാണ് ഏകദൈവമെന്നും ക്രിസ്ത്യാനികള്‍ വഴിപിഴച്ചവരാണെന്നുമുള്ള പ്രഖ്യാപനമാണ് നിസ്ക്കാരത്തിലെ പ്രധാന ഘടകം! ഇസ്ലാമിന്റെ പ്രാര്‍ത്ഥന പൂര്‍ണ്ണമായി എഴുതി മനോവയുടെ താളുകളെ മലിനപ്പെടുത്താന്‍ താത്പര്യമില്ലാത്തതുകൊണ്ട് ഉപസംഹാരത്തിലേക്കു കടക്കുകയാണ്. അതിനു മുന്‍പായി ഒരുകാര്യംകൂടി കുറിക്കുന്നു. ഓര്‍ത്തഡോക്സ്-യാക്കോബയാ പള്ളികളിലെ പൈശാചികതയെക്കുറിച്ചാണത്.

സ്വന്തം സമൂഹത്തെ വിജാതിയവത്ക്കരിക്കുന്നതില്‍ പരസ്പരം മത്സരിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളാണ് യാക്കോബയായും ഓര്‍ത്തഡോക്സും! റംസാനും ബക്രീദും വരുമ്പോള്‍ ഇവര്‍ എവിടെയെങ്കിലുമൊക്കെ പോയി മുസ്ലിങ്ങളെ കൂട്ടിക്കൊണ്ടുവന്ന് തങ്ങളുടെ പള്ളിയില്‍ നിസ്ക്കാരപ്പായ വിരിച്ചുകൊടുക്കും. പള്ളി അലങ്കരിക്കുന്നതിലും ആചാരാനുഷ്ഠാനങ്ങള്‍ ക്രമീകരിക്കുന്നതിലും ഇവര്‍ മത്സരിക്കുന്നത് ഹിന്ദുക്കളോടാണ്. രാഹുവിന്റെയും ഗുളികന്റെയും സൗകര്യം നോക്കിയാണ് ഇവര്‍ പള്ളിയിലെ ആരാധാസമയം നിശ്ചയിക്കുന്നത്. മഹാനവമിയുടെ അന്ന് കുഞ്ഞുങ്ങളെ ഇവര്‍ എഴുത്തിനിരുത്തും! ഈ ആഭിചാരങ്ങളുടെ മദ്ധ്യേ കടന്നുവന്ന് അനുഗ്രഹം ചൊരിയുന്നവനാണ് ക്രിസ്തുവെന്ന് ആരും ധരിക്കരുത്. ഈ കെട്ടിടങ്ങളുടെ പരിസരത്തുപോലും ദൈവം കടന്നുവരില്ല. അത് സൈന്യങ്ങളുടെ ദൈവത്തിന്റെ സ്വഭാവസവിശേഷതയാണ്! ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനും നശിപ്പിക്കാനും മാത്രമല്ല, അവിടെ കാഷ്ഠിച്ചുവയ്ക്കാന്‍പോലും പിശാചിന്റെ സന്തതികളായ വിജാതിയര്‍ക്കു സാധിക്കുന്നുവെങ്കില്‍, ഒരുകാര്യം അറിഞ്ഞിരിക്കുക! എന്തെന്നാല്‍, ഈ കെട്ടിടങ്ങളില്‍ ദൈവം ഇല്ല; അവിടുന്ന് ഈ കെട്ടിടങ്ങളെ സംരക്ഷിക്കുന്നുമില്ല! ഓര്‍ത്തഡോക്സ്-യാക്കോബയാ വിഭാഗങ്ങളുടെ ആരാധനാലയങ്ങളുടെ ഇന്നത്തെ അവസ്ഥ എന്താണ്? ദൈവാലയങ്ങളില്‍നിന്നു ദൈവത്തെ തുരത്തിയത്തിനുശേഷം കോടതിവ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സമൂഹങ്ങള്‍ എല്ലാ ക്രൈസ്തവസമൂഹങ്ങള്‍ക്കും ഒരു ഭീകരദൃഷ്ടാന്തമാണ്! നിലവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്ന ഏതൊരു പ്രാര്‍ത്ഥനാലയങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല!

ഹാഗിയാ സോഫിയ അടക്കം ഇസ്ലാം പിടിച്ചെടുത്ത പള്ളികള്‍ തിരിച്ചുപിടിച്ചാലും, ആ കെട്ടിടങ്ങളില്‍ കുര്‍ബ്ബാനയും പ്രാര്‍ത്ഥനയും പുനഃസ്ഥാപിക്കാന്‍ ആരും ശ്രമിക്കേണ്ട. എന്തെന്നാല്‍, പൈശാചിക ആരാധനകള്‍ അര്‍പ്പിക്കപ്പെട്ടതോടെ അവിടം പിശാചിന്റെ വാസസ്ഥലമായി മാറി! അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ സൈന്യങ്ങളുടെ യാഹ്‌വെ പരമപരിശുദ്ധനായതുകൊണ്ട് അവിടുത്തേക്കുള്ള ആരാധനകള്‍ അര്‍പ്പിക്കുന്നത് പരിശുദ്ധമായ ഇടങ്ങളില്‍ വേണം!

ഉപസംഹാരം!

കൊറോണ ഒരു നിമിത്തം മാത്രമാണെന്നും, പള്ളികള്‍ അടച്ചുപൂട്ടിയത് യേഹ്ശുവാ തന്നെയാണെന്നും നാം മനസ്സിലാക്കി. യേഹ്ശുവായ്ക്കു കടന്നുവരാന്‍ തക്കവിധം യോഗ്യമായ പ്രാര്‍ത്ഥനാലയം ഇല്ലാത്തതുകൊണ്ടും, അവിടുത്തെ സാന്നിദ്ധ്യമില്ലാത്ത ഇടങ്ങളില്‍ പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി ദൈവജനത്തെ വഞ്ചിക്കുന്ന അവസ്ഥ കണ്ട് മനംമടുത്തതുകൊണ്ടുമാണ് അവിടുന്ന് പള്ളികള്‍ അടച്ചുപൂട്ടിയത്! തന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്ന അധികാരവര്‍ഗ്ഗത്തെ ഇനിയും അവിടുന്ന് വച്ചുപൊറുപ്പിക്കില്ല. പള്ളികള്‍ അടച്ചത് ഒരു തുടക്കം മാത്രമാണ്! ഇനിയൊരു സുപ്രധാന വിഷയം അവതരിപ്പിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം.

പള്ളികള്‍ അടച്ചുപൂട്ടിയത്തിനു പിന്നില്‍ ഒരു സുപ്രധാന കാരണം കൂടിയുണ്ട്. വൈദികസംവിധാനത്തിന്റെ നീരാളിപ്പിടുത്തത്തില്‍നിന്നു വിശ്വാസിസമൂഹത്തെ മോചിപ്പിക്കുകയെന്ന മഹനീയദൗത്യം കൂടി കൊറോണയെ ദൈവം ഭരമേല്പിച്ചിരിക്കുകയാണ്! ജ്ഞാനത്തെ തിരസ്ക്കരിച്ചവരും വിജ്ഞാനാഭാസത്തിന്റെ വങ്കത്തരങ്ങളിലൂടെ വിശ്വാസികളെ നയിക്കുന്നവരുമായ ഇടയന്മാര്‍ ക്രിസ്തുവിന്റെ സഭയ്ക്ക് ഭാരമായിരിക്കുന്നു. ഈ ലോകത്തിന്റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവരുടെ കരാളഹസ്തങ്ങളിലാണ് ദൈവജനം. ഇല്ലാത്ത അധികാരത്തിന്റെ വാള്‍മുനയ്ക്കു മുന്‍പില്‍ ബന്ദികളാക്കപ്പെട്ട ഈ ദൈവജനം മോചനംപ്രാപിക്കേണ്ടത് കാലത്തിന്റെ അനിവാര്യത മാത്രമല്ല, പ്രവചനത്തിന്റെ പൂര്‍ത്തീകരണവുംകൂടിയാണ്! ഈ വചനം ശ്രദ്ധിക്കുക: “ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും എന്നെഴുതപ്പെട്ടിരിക്കുന്നു”(മത്താ: 26; 31). യേഹ്ശുവായെ മരണത്തിന് ഏല്പിച്ചുകൊടുക്കുന്നതും തദവസരത്തില്‍ അവിടുത്തെ ശിഷ്യന്മാര്‍ ചിതറിപ്പോകുന്നതുമാണ് ഈ വചനത്തിന്റെ പശ്ചാത്തലം. ശെഖരിയാഹിന്റെ പ്രവചനഗ്രന്ഥത്തില്‍നിന്നാണ് യേഹ്ശുവാ ഈ വചനം എടുത്തത്. അതായത്, ഇതൊരു പ്രവചനമാണ്. പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞാലും യുഗാന്തംവരെ പ്രസക്തി നഷ്ടപ്പെടാതെ നിലനില്‍ക്കും എന്നൊരു പ്രത്യേകത ബൈബിളിലെ പ്രവചനങ്ങള്‍ക്കുണ്ട്. എന്തെന്നാല്‍, പുരാതന യിസ്രായേലിനെ സംബന്ധിച്ചു മാത്രമല്ല, ആധുനിക യിസ്രായേലിനെക്കൂടി പരിഗണിച്ചുകൊണ്ടുള്ളതാണ് പ്രവചനങ്ങള്‍! ഈ വിഷയം നാം ചര്‍ച്ചചെയ്തിട്ടുള്ളതുകൊണ്ട് അതിലേക്കു കടക്കുന്നില്ല!

 'ഞാന്‍ ഇടയനെ അടിക്കും; ആടുകള്‍ ചിതറിപ്പോകും' എന്ന പ്രവചനം ഒരിക്കല്‍ മാത്രം നിറവേറേണ്ട പ്രവചനമല്ല; മറിച്ച്, യേഹ്ശുവായുടെ പുനരാഗമനകാലത്ത് സംഭവിക്കേണ്ട ചിലതുകൂടി ഈ പ്രവചനത്തിലുണ്ട്. അത് അറിയണമെങ്കില്‍ ശെഖരിയാഹിന്റെ പ്രവചനത്തില്‍നിന്നുതന്നെ വായിക്കണം. പ്രവചനമിതാണ്: “സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: എന്റെ ഇടയനെതിരേ, എന്നോടു ചേര്‍ന്നു നില്‍ക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ. ദുര്‍ബ്ബലര്‍ക്കെതിരേ ഞാന്‍ കരം ഉയര്‍ത്തും. യാഹ്‌വെ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരു ഭാഗം ശേഷിക്കും. ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്ധിവരുത്തും; സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കും. അവര്‍ എന്റെ നാമം വിളിച്ചപേക്ഷിക്കും. ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യാഹ്‌വെ എന്റെ ദൈവം എന്ന് അവരും പറയും”(ശെഖരിയാഹ്: 13; 7-9). ദേശവാസികളില്‍ മൂന്നില്‍ രണ്ടുഭാഗം നശിപ്പിക്കപ്പെടുന്നത് യേഹ്ശുവായുടെ പുനരാഗമനത്തിലാണെന്നു നമുക്കറിയാം. അറിയാത്തവര്‍ ശെഖരിയാഹിന്റെ പ്രവചനപുസ്തകത്തിലെ 12 മുതല്‍ 14 വരെയുള്ള അദ്ധ്യായങ്ങള്‍ വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. പ്രവചനങ്ങളെ സംബന്ധിക്കുന്ന ചര്‍ച്ചയിലേക്കു കടക്കാതെ, ഈ ലേഖനം ഉപസംഹരിക്കേണ്ടതിന് ആവശ്യമായ വിഷയത്തിലേക്കു കടക്കുകയാണ്.

യേഹ്ശുവായുടെ പുനരാഗമനത്തിനു മുന്നോടിയായി വ്യാജ ഇടയന്മാരുടെ പിടിയില്‍നിന്ന് ആടുകളെ രക്ഷിക്കേണ്ടതുണ്ട്. ഇടയന്മാരുടെ വഞ്ചന തിരിച്ചറിയാന്‍ കഴിവില്ലാത്ത ആടുകളാണ് അധികവും. തെറ്റായ പഠിപ്പിക്കലുകളുടെ ഇരകളായതിന്റെ ഫലമായി തങ്ങളെത്തന്നെ ഇടയന്മാര്‍ക്ക് അടിമവച്ചിരിക്കുന്ന ഈ ആടുകളെ മോചിപ്പിക്കണമെങ്കില്‍, ഇടയന്മാരെ പ്രഹരിക്കാതെ തരമില്ല! കാരണം, ആടുകള്‍ക്ക് കൂട്ടത്തോടെ 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' ബാധിച്ചിരിക്കുകയാണ്. ആയതിനാല്‍ ഇടയനെതിരേ വാളോങ്ങി ആടുകളെ ചിതറിക്കണം! ഇത് ആടുകളെ നശിപ്പിക്കാനല്ല, രക്ഷിക്കാനാണ്! ധനലാഭത്തില്‍ മാത്രം ശ്രദ്ധയൂന്നിയിരിക്കുന്നവരും ആടുകളെ ചെന്നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നവരുമായ ഇടയന്മാരുടെ ധനാഗമമാര്‍ഗ്ഗങ്ങളെല്ലാം അവിടുന്ന് അടച്ചുകളയും. കത്തോലിക്കാസഭയിലെ വൈദികസംഘം നടത്തുന്ന കച്ചവടസ്ഥാപനങ്ങള്‍ ഓരോന്നും അവിടുന്ന് പൂട്ടി 'സീല്‍' വയ്ക്കും. മനോവയുടേത് വെറുംവാക്കല്ല; മറിച്ച്, ബൈബിളിലെ പ്രവചനമാണ്! പ്രവചനമിങ്ങനെ: “ഇനിമേല്‍ സൈന്യങ്ങളുടെ യാഹ്‌വെയുടെ ആലയത്തില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കുകയില്ല”(ശെഖരിയാഹ്: 14; 21). പള്ളികള്‍ അടച്ചതിലൂടെ അടയ്ക്കപ്പെട്ടത് ഒരു വ്യാപാരസ്ഥാപനമാണ്!

വൈദികസംവിധാനത്തിനു കീഴിലായിരിക്കുന്ന കാലത്തോളം ആരെയും രക്ഷിക്കാന്‍ കഴിയില്ല! അത്രത്തോളം അപകടകരമായ ആശയങ്ങളാലാണ് വൈദികര്‍ ഇന്ന് വിശ്വാസികളെ നയിക്കുന്നത്. ഉറകെട്ട ഉപ്പുപോലെ വലിച്ചെറിയപ്പെടേണ്ട അവസ്ഥയില്‍ ആയിരിക്കുന്ന വൈദികസമൂഹത്തിന്റെ പിടിയില്‍നിന്നു കത്തോലിക്കാസഭയെ മോചിപ്പിക്കാന്‍ ദൈവം ഒരുക്കുന്ന പദ്ധതിയോടു സഹകരിക്കുകയാണു നമ്മുടെ ഉത്തരവാദിത്തം. ക്രിസ്തുവിന്റെ മനുഷ്യാവതാരകാലത്ത് യിസ്രായേലിലെ പുരോഹിതര്‍ എത്രത്തോളം അന്ധതയിലായിരുന്നുവോ, അതിനേക്കാള്‍ പതിന്മടങ്ങ്‌ അന്ധകാരത്തിലാണ് ഇന്നത്തെ വൈദികസമൂഹം. അന്ന് യേഹ്ശുവാ അവരെക്കുറിച്ച് ശിഷ്യന്മാരോട് ഇപ്രകാരം അരുളിച്ചെയ്തു: “അവരെ വിട്ടേക്കൂ; അവര്‍ അന്ധരെ നയിക്കുന്ന അന്ധരാണ്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും”(മത്താ: 15; 14). ഇന്നും യേഹ്ശുവായ്ക്കു പറയാനുള്ളത് ഇതുതന്നെയാണ്! എന്നാല്‍, അവിടുത്തെ വചനം ഗ്രഹിക്കാന്‍ കഴിയാത്തവിധം ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞവരായി വിശ്വാസികളില്‍ ഭൂരിപക്ഷവും മാറിയിരിക്കുന്നു! ദൈവത്തിന്റെ നിയമത്തെക്കാള്‍ അവര്‍ക്കു പ്രിയം മാനുഷിക പ്രമാണങ്ങളും വചനവിരുദ്ധ പാരമ്പര്യങ്ങളുമാണ്! 'സ്റ്റോക്ക് ഹോം സിന്‍ഡ്രോം' എന്ന അവസ്ഥ അത്ര നിസ്സാരമല്ല! ആയതിനാല്‍, യേഹ്ശുവാ നേരിട്ട് ഇടപെട്ടിരിക്കുന്നു. എന്തെന്നാല്‍, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന ചെറിയ അജഗണത്തെ അവിടുത്തേക്ക്‌ തള്ളിക്കളയാന്‍ കഴിയില്ല. അവിടുത്തെ പുനരാഗമനത്തിനു മുന്‍പ് അവിടുന്ന് തന്റെ സഭയെ വൈദികസംവിധാനത്തിന്റെ പിടിയില്‍നിന്നു വിടുവിക്കും! അതാണ്‌ സഭയുടെ എടുക്കപ്പെടല്‍! യേഹ്ശുവായുടെ പുനരാഗമനത്തെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവര്‍ക്കു മാത്രമാണ് അവിടുത്തെ സഭയുടെ ഭാഗമായിരിക്കാന്‍ കഴിയുകയുള്ളു! “അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ത്ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി”(ഹെബ്രാ: 9; 28). അതായത്, സാങ്കേതികമായി കത്തോലിക്കാസഭയില്‍ അംഗമായതുകൊണ്ട് ആരും ക്രിസ്തുവിന്റെ സഭയുടെ ഭാഗമാകണമെന്നില്ല!

അപ്പോള്‍ പരിശുദ്ധ കുര്‍ബ്ബാന ആരുടെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടും എന്നൊരു ചോദ്യം ഉയരും! ഈ ചോദ്യത്തിനുള്ള ഉത്തരം അപ്പസ്തോലന്മാരുടെ കാലഘട്ടം തന്നെയാണ്. നാലാം നൂറ്റാണ്ടില്‍ വൈദികസംവിധാനം സഭയില്‍ സ്ഥാപിതമാകുന്നതുവരെ ദൈവമക്കള്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പം മുറിക്കുകയും ചെയ്തിരുന്നു. കേപ്പായുടെയും പൗലോസിന്റെയുമൊക്കെ കാലത്ത് അപ്പം മുറിച്ചപ്പോള്‍, അത് ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെട്ടിരുന്നു എന്നതിന്റെ തെളിവായി കോറിന്തോസുകാര്‍ക്കെഴുതിയ ഒന്നാംലേഖനം പരിഗണിക്കാന്‍ കഴിയും. അപ്പസ്തോലന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: “തന്മൂലം, ആരെങ്കിലും അയോഗ്യതയോടെ യേഹ്ശുവായുടെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്താല്‍ അവന്‍ യേഹ്ശുവായുടെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു. അതിനാല്‍, ഓരോരുത്തരും ആത്മശോധനചെയ്തതിനുശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍നിന്നു പാനംചെയ്യുകയും ചെയ്യട്ടെ”(1 കോറി: 11; 27, 28). ഈ സത്യത്തെ തെളിവായി ഉള്‍ക്കൊള്ളാന്‍ വിശ്വാസികളുടെ ആദ്ധ്യാത്മികത പാകപ്പെടണം. ലിറ്റര്‍ജിക്കല്‍ പരീക്ഷണശാലകളില്‍ നടക്കുന്ന പൈശാചികപരീക്ഷണങ്ങളുടെ വിഴുപ്പ് ചുമക്കുന്ന കഴുതകളായി വിശ്വാസികള്‍ അധഃപതിക്കരുത്. വൈദികരുടെ മുഖമാണോ പൃഷ്ഠമാണോ വിശ്വാസികള്‍ക്കുനേരേ തിരിക്കേണ്ടതെന്ന തര്‍ക്കത്തില്‍ പക്ഷംചേരാനല്ല ക്രിസ്തു നമ്മേ വിളിച്ചിരിക്കുന്നത്. ഇത്തരം തര്‍ക്കങ്ങള്‍ മറ്റു ജോലിയൊന്നുമില്ലാത്തവര്‍ക്കുള്ളതാണ്. തിന്നിട്ട് എല്ലിന്റെയിടയില്‍ കുത്തുമ്പോള്‍ ഇത്തരം വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക! വിശ്വാസികള്‍ തിരിയേണ്ടത് അപ്പസ്തോലിക പാരമ്പര്യങ്ങളിലേക്കാണ്, പിതാക്കന്മാരുടെ വഴിപിഴച്ച പാരമ്പര്യങ്ങളിലേക്കല്ല!

അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ശരീരരക്തങ്ങളായി രൂപാന്തരപ്പെടാന്‍ ഒന്നരമണിക്കൂര്‍ കുന്തിരിക്കം പുകയ്ക്കേണ്ട ആവശ്യമൊന്നുമില്ല; അത് സംഭവിക്കുന്നത് യേഹ്ശുവായുടെ വചനത്തിന്റെ യോഗ്യതയാലാണ്! യോഗ്യമായ സ്ഥലം തിരഞ്ഞെടുത്ത് അപ്പം മുറിക്കുക; യോഗ്യതയോടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുക! ഇതിനപ്പുറമുള്ളതെല്ലാം അലങ്കാരങ്ങള്‍ മാത്രമാണ്. ഈ അലങ്കാരങ്ങളുടെ മറപിടിച്ചാണ് അനാചാരങ്ങള്‍ കടന്നുകൂടിയത്. നാം ജാഗ്രതപുലര്‍ത്തേണ്ടത് ഇവിടെയാണ്‌! പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് അനേകം തെറ്റിദ്ധാരണകള്‍ വിശ്വാസികള്‍ക്കിടയിലുണ്ട്. ഈ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നതുകൊണ്ട് പള്ളികള്‍ അടയ്ക്കപ്പെട്ടപ്പോള്‍ പലരും അസ്വസ്ഥരായി. എല്ലാ ദിവസവും കുര്‍ബ്ബാന സ്വീകരിച്ചിരുന്നവര്‍ക്ക് അതിനു സാധിക്കാതെവന്നപ്പോള്‍, തങ്ങളുടെ ആദ്ധ്യാത്മികതയില്‍ ശോഷണം സംഭവിച്ചതായി അനുഭവപ്പെട്ടു! കുര്‍ബ്ബാന സ്വീകരണത്തെ സംബന്ധിച്ചുള്ള അജ്ഞതയാണ് ഈ അനുഭവത്തിനാധാരം. ഒരിക്കല്‍ സ്വീകരിച്ച കുര്‍ബ്ബാനയിലൂടെ നമ്മുടെയുള്ളിലേക്ക് കടന്നുവരുന്ന ക്രിസ്തുസാന്നിദ്ധ്യം എങ്ങനെയാണ് നമുക്കു നഷ്ടപ്പെടുന്നത്? പാപംചെയ്യുമ്പോള്‍ മാത്രമാണ് ക്രിസ്തുവിനെ നാം നഷ്ടപ്പെടുത്തുന്നത്. പാപംചെയ്യുന്നവര്‍ അശുദ്ധരാകും; അശുദ്ധിയില്‍ വസിക്കാന്‍ യേഹ്ശുവായ്ക്കു സാധിക്കാത്തതുകൊണ്ട് അവിടുന്ന് അവരുടെയുള്ളില്‍നിന്നു പുറത്തുപോകും! പാപങ്ങളെക്കുറിച്ച് അനുതപിച്ചതിനുശേഷം വീണ്ടും കുര്‍ബ്ബാന സ്വീകരിക്കുമ്പോള്‍ അവിടുന്ന് അവരുടെയുള്ളിലേക്കു കടന്നുവരും. പാപംചെയ്യാതിരിക്കുക എന്നതാണ് ക്രിസ്തുവിന്റെ സാന്നിദ്ധ്യം സ്ഥായിയായി നിലനിര്‍ത്താനുള്ള ഏകമാര്‍ഗ്ഗം! നാം അശുദ്ധരായിരിക്കുമ്പോള്‍ നമ്മുടെയുള്ളിലേക്ക് കടന്നുവരാന്‍ യേഹ്ശുവായ്ക്കു സാധിക്കാത്തതുപോലെ, ദൈവാലയങ്ങള്‍ അശുദ്ധമായിരിക്കുമ്പോള്‍ അവിടേയ്ക്കു കടന്നുവരാനും അവിടുത്തേക്ക്‌ സാധിക്കില്ല! സത്യം വളരെ 'സിമ്പിള്‍' അല്ലേ?! കുര്‍ബ്ബാനയുടെ പേരില്‍ കത്തോലിക്കാസഭയിലെ ആചാര്യന്മാര്‍ നടത്തുന്ന ആഭാസങ്ങള്‍ ഈ വീഡിയോയില്‍ ഉണ്ട്: 'സഭാചാര്യന്മാരുടെ പൈശാചികത!'

എല്ലാദിവസവും കുര്‍ബ്ബാനയ്ക്കായി ഒത്തുചേരണമെന്ന് യേഹ്ശുവാ കല്പിച്ചിട്ടുണ്ടോ? ഇല്ല എന്നതാണു യാഥാര്‍ത്ഥ്യം! പരിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചുകൊണ്ട് യേഹ്ശുവാ കല്പിച്ചതെങ്ങനെയെന്ന് അപ്പസ്തോലന്‍ വിവരിക്കുന്നതു നോക്കുക: “യേഹ്ശുവായില്‍നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം ഇതാണ്: രക്ഷകനായ യേഹ്ശുവാ, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മ്മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരംതന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍”(1 കോറി: 11; 23-25). പാനംചെയ്യുമ്പോഴെല്ലാം അവിടുത്തെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍ എന്നാണ് കല്പിച്ചത്. ക്രിസ്തുവിന്റെ നാമത്തില്‍ നാം ഒരുമിച്ചുകൂടുമ്പോള്‍ അവിടുത്തെ ഓര്‍മ്മയ്ക്കായി അപ്പം മുറിക്കുകയും അത് ഭക്ഷിക്കുകയും ചെയ്യണം. വചനം പഠിക്കാനായോ പ്രാര്‍ത്ഥനയ്ക്കായോ സമ്മേളിക്കുമ്പോള്‍ അനിവാര്യമായും ചെയ്യേണ്ട കാര്യമാണിത്. എന്നാല്‍, അപ്പം മുറിക്കാനായി ആരെങ്കിലും സഭചേരാന്‍ അവിടുന്ന് കല്പിച്ചിട്ടില്ല! ആദിമസഭയുടെ പരിശുദ്ധിയിലേക്ക് നാം മടങ്ങിപ്പോകുന്നതില്‍ ഒരു തെറ്റുമില്ല; മറിച്ച്, അതാണ്‌ കൂടുതല്‍ ശ്രേഷ്ഠം! അതിനുള്ള ക്രമീകരണമാണ് യേഹ്ശുവാ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. നമുക്ക് അവിടുത്തോട്‌ സഹകരിക്കാം! വൈദികരെന്നോ വൈദികരല്ലാത്തവരെന്നോ ഉള്ള വ്യത്യാസമില്ലാതെ, യേഹ്ശുവായില്‍ വിശ്വസിക്കുകയും ആ വിശ്വാസം അധരംകൊണ്ട് പ്രഖ്യാപിക്കുകയും ചെയ്യുന്ന ഏവനും രക്ഷിക്കപ്പെടും! ആകാശത്തിനുകീഴെ മനുഷ്യരുടെയിടയില്‍ രക്ഷയ്ക്കായുള്ള ഏകനാമം യേഹ്ശുവായുടേതു മാത്രമാണെന്നു പ്രഖ്യാപിക്കാതെ ആരും നീതീകരിക്കപ്പെടുന്നില്ല! വൈദികര്‍ക്കും കപ്യാര്‍മാര്‍ക്കും ഒരേ നിയമംതന്നെ!

കൊറോണ പോയിട്ട് പള്ളികള്‍ തുറക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട; കൊറോണ പോയാല്‍ അതിനേക്കാള്‍ വലുത് വരും! കമ്മ്യൂണിസ്റ്റുകള്‍ നാശത്തിനായി കൊണ്ടുവന്നത് ദൈവം നന്മയ്ക്കായി മാറ്റി! അതിനാല്‍, ഇന്ന് കൊറോണ ദൈവത്തില്‍നിന്നുള്ള അനുഗ്രഹമാണ്! യേഹ്ശുവായുടെ പുനരാഗമനംവരെ ഇനി മഹാമാരികളുടെ കാലമാണ്! ഈ ഭൂമിയിലുള്ള മനുഷ്യരില്‍ മൂന്നില്‍ രണ്ടുഭാഗത്തെയും ആ മഹാമാരികള്‍ വിഴുങ്ങും! അതായത്, 66.6 ശതമാനത്തെ ഈ ഭൂമിയില്‍നിന്നു തുടച്ചുനീക്കും! അവശേഷിക്കുന്ന മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ യേഹ്ശുവാ അഗ്‌നിശുദ്ധിവരുത്തുകയും സ്വര്‍ണ്ണമെന്നപോലെ മാറ്റ് പരിശോധിക്കുകയും ചെയ്യും. അവര്‍ യേഹ്ശുവായുടെ നാമം വിളിച്ചപേക്ഷിക്കും. അവിടുന്ന് ഈ ഭൂമി മുഴുവന്റെയും രാജാവായി ആയിരംവര്‍ഷം ഭരണംനടത്തും! അതിനുമുന്‍പ്‌ ലോകാരോഗ്യസംഘടനയുടെ കൊറോണകാല തമാശകള്‍ പരമ്പരയായി ഇനിയും വരാനിരിക്കുന്നു. ആയതിനാല്‍, ക്രിസ്തു അടച്ചുപൂട്ടിയ പള്ളികള്‍ ചവിട്ടിത്തുറക്കാന്‍ സഭയിലെ കച്ചവടക്കാര്‍ ശ്രമിക്കരുത്. പള്ളികള്‍ അടച്ചതുകൊണ്ട് സത്യവിശ്വാസികള്‍ക്ക് ഒരു ആത്മനാശവും സംഭവിച്ചിട്ടില്ല; കച്ചവടക്കാര്‍ക്കാണ് നഷ്ടം സംഭവിച്ചത്!

ചേര്‍ത്തുവായിക്കാന്‍: ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ ഹിന്ദുക്കള്‍ കയ്യേറുന്ന കാലം വിദൂരമല്ല! അങ്ങനെ അവര്‍ ചെയ്താലും അവരെ കുറ്റപ്പെടുത്താന്‍ മനോവയുണ്ടാകില്ല എന്നതാണ് മറ്റൊരു സത്യം. മനോവ മാത്രമല്ല, ഒരു ക്രിസ്ത്യാനിയും അതിനെ കുറ്റപ്പെടുത്തില്ല. കാരണം, വിജാതിയ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിക്കുകയും ശിവലിംഗം പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്ന ഒരു കെട്ടിടത്തിന്റെ അവകാശികള്‍ ശിവഭക്തര്‍ തന്നെയാണ്! അവിടെ നടക്കുന്ന ആചാരങ്ങളിലും വഴിപാടുകളിലും ക്രിസ്തീയമായ ഒന്നും കാണാന്‍ കഴിയില്ലെന്നു മാത്രമല്ല, എല്ലാം വിജാതിയരുടേതിനു സമാനവുമാണ്! ഇന്ത്യയില്‍ ഇനി സംഭവിക്കാനിരിക്കുന്ന ഏറ്റവും വലിയ നല്ലകാര്യം അതായിരിക്കും! പൈശാചികവത്ക്കരിക്കപ്പെട്ടവയെല്ലാം പിശാചിന്റെ സന്തതികള്‍ കരസ്ഥമാക്കട്ടെ!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫേസ്ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4416 views

LOG IN

Lost your password?

SIGN UP

LOST PASSWORD