എഡിറ്റോറിയല്‍

മതമേലധികാരികളുടെ രാഷ്ട്രീയ ഇടപെടല്‍ മഹാപരാധമോ?

Print By
about

കേരളത്തില്‍ ഏറ്റവുമധികം കേട്ടുവരുന്ന ചില വാചകങ്ങളിലൊന്നാണ് മതനേതാക്കന്മാര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങളും മറ്റു ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുംപോലെ വലിയ അപരാധമായി ചിലരെല്ലാം ഇതിനെ വ്യാഖ്യാനിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഒട്ടുമിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിനെ വിമര്‍ശിക്കുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഏറ്റവുമധികം ആകുലത കമ്മ്യൂണിസ്റ്റുകാര്‍ക്കാണ്. അവിടെയും എല്ലാ മതനേതാക്കളോടും അയിത്തമില്ല എന്നതാണു ശ്രദ്ധേയമായ കാര്യം!

മതനേതാക്കന്മാര്‍ എന്നു പറയുമ്പോള്‍തന്നെ ലക്ഷ്യം വയ്ക്കുന്നത് ക്രിസ്തീയ നേതാക്കളെയാണ്! ഇത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കണമെങ്കില്‍ ചില ചരിത്രങ്ങളിലേക്കു കടന്നുപോകണം. തത്ക്കാലം ചരിത്രത്തിലേക്കു കടക്കുന്നതിനുമുമ്പ് കേരളത്തിലെ ആനുകാലിക സംഭവങ്ങള്‍തന്നെ പരിശോധിക്കാം.
 
ഓരോ തിരഞ്ഞെടുപ്പു കാലങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു വിമര്‍ശനമല്ല മതനേതാക്കന്മാരുടെ രാഷ്ട്രീയ ഇടപെടലിനെ സംബന്ധിച്ചുള്ളത്. കറിവേപ്പിലയൊക്കെ രാഷ്ട്രീയ നിഘണ്ടുവില്‍ കയറുന്നതിനും ദശാബ്ദങ്ങള്‍ക്കുമുമ്പേ കമ്മ്യൂണിസ്റ്റ് നിഘണ്ടുവില്‍ മെത്രാന്‍ വിരോധം സ്ഥാനം പിടിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ ദൃഷ്ടിയില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ മാത്രമാണ് രാഷ്ട്രീയ ഇടപെടലിന് അയോഗ്യരായിട്ടുള്ളു. എന്നാല്‍, കമ്മ്യൂണിസ്റ്റുകളെ പൂര്‍ണ്ണമായും മോശം പറയരുതല്ലോ! ഇടതുപക്ഷ സഹയാത്രികനായിരുന്ന മരിച്ചുപോയ പൗലോസ് മാര്‍ പൗലോസ് ഒക്കെ വിശുദ്ധ സഖാക്കന്മാരുടെ പട്ടികയില്‍ ആയിരുന്നു എന്നത് ഇന്നത്തെ യുവതലമുറക്ക് അറിവുണ്ടാകില്ല. ഇത്തരക്കാരോട് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരു വേവലാതിയും ഇല്ലെന്നു മാത്രമല്ല;  തങ്ങളുടെ യോഗങ്ങളില്‍ പ്രസംഗിക്കാന്‍ കൊണ്ടുനടക്കുകയും ചെയ്യുമായിരുന്നു.
 
ഇവര്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് മാന്യതയും കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ അനഭിമതരും എന്ന നയമാണ് സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകാത്തത്! ക്രിസ്ത്യന്‍ പുരോഹിതന്മാരില്‍തന്നെ കമ്മ്യൂണിസ്റ്റ് അനുഭാവികളായവരെ ബുദ്ധിജീവികളുടെ ഗണത്തിലും വിരുദ്ധ നിലപാട് എടുക്കുന്നവരെ 'ബൂര്‍ഷ്വാകള്‍' എന്ന പ്രത്യയശാസ്ത്ര ഓമനപ്പേരിലുമാണു കരുതുന്നത്! ഇങ്ങനെ ബൂര്‍ഷ്വാകളും ബുദ്ധിജീവികളുമായ രണ്ടുതരം അധികാരികളാണ് ക്രൈസ്തവസഭകളിലുള്ളത്! ബുദ്ധിജീവികള്‍ ഇവരില്‍ കുറവാണെന്ന കാരണത്താലാണ് ക്രിസ്ത്യന്‍ നേതൃത്വത്തോട് കമ്മ്യൂണിസ്റ്റുകള്‍ക്ക് ഈര്‍ഷ്യ!
 
ക്രൈസ്തവ നേതാക്കന്മാര്‍ രാഷ്ട്രീയ നിലപാട് എടുക്കുന്നതിനോട് അസഹിഷ്ണുതയുള്ള മറ്റൊരു വിഭാഗംകൂടിയുണ്ട്. ചുവന്ന മഷികൊണ്ടു മാത്രം എഴുതാന്‍ ശീലിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് കൂലിയെഴുത്തുകാരാണ് ഇവര്‍! ഇവരും ക്രൈസ്തവ അധികാരികളെ ചുളിഞ്ഞ നെറ്റിയോടെയാണു സമീപിക്കുന്നത്.
 
ഇവരിലെയെല്ലാം കാപട്യം മനസ്സിലാക്കാന്‍ കുറച്ചു വര്‍ഷം പുറകോട്ടു തിരിഞ്ഞാല്‍ മതി. കേരളത്തിലെ കൂടിയേറ്റ കര്‍ഷകരുടെ രണ്ടു ധീരരായ നേതാക്കളുണ്ടായിരുന്നു. തലശേരി മെത്രാനായിരുന്ന മാര്‍. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയും വടക്കനച്ചന്‍ എന്ന ഫാദര്‍ വടക്കനും! ഗാന്ധിയന്‍ ചിന്താഗതിക്കാരനായി മരണംവരെ ജീവിച്ച വള്ളോപ്പിള്ളി പിതാവ് കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്നും കണ്ണിലെ കരടായിരുന്നു. എന്നാല്‍, വടക്കനച്ചനോട് രണ്ടുതരം നിലപാടായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ക്ക്. കാരണം, കുറേക്കാലം അദ്ദേഹം കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു. അപ്പോഴെല്ലാം കമ്മ്യൂണിസ്റ്റുകള്‍ വടക്കനച്ചനെ തോളിലേറ്റി നടന്നു. എന്താണ് ഇതില്‍നിന്നു മനസ്സിലാക്കേണ്ടത്? ഇവരുടെ എതിര്‍പ്പുകള്‍ക്ക് എന്തെങ്കിലും ധാര്‍മ്മീകതയുണ്ടോ? കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെയിറക്കാന്‍ നേതൃത്വം നല്‍കിയത് ക്രൈസ്തവസഭയായിരുന്നു എന്നത് വിദ്വേഷത്തിന്റെ ഒരുവശം മാത്രമാണ്. ആഗോളതലത്തില്‍ ക്രൈസ്തവരെ മുഖ്യശത്രുവായിട്ടാണ് കമ്മ്യൂണിസ്റ്റുകള്‍ കാണുന്നത് എന്നതാണു പ്രധാന വിഷയം!
 
മതത്തിന്, രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ഭരണഘടനാപരമായ തടസ്സമുണ്ടോ?
 
ഇന്ത്യയില്‍ പൗരത്വവും വോട്ടവകാശവുമുള്ള ഏതൊരുവനും ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇടപെടാനും അഭിപ്രായം പറയാനും കക്ഷിചേരാനും അവകാശമുണ്ടെന്നാണ് മനോവയുടെ നിലപാട്! ഇത് ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള അവകാശമായി കരുതുകയും ചെയ്യുന്നു. രാവും പകലും ചൈനയെ സ്വപ്നം കണ്ടു ജീവിക്കുന്ന സ്വപ്നജീവികള്‍ക്ക് എന്ത് ഇന്ത്യന്‍ ഭരണഘടന! സഖാക്കളോട് ഒരുകാര്യം ചോദിച്ചോട്ടേ, ഒരുവന്‍ പുരോഹിതനോ സമുദായ നേതാവോ ആകുമ്പോള്‍ ഇന്ത്യന്‍ പൗരത്വവും വോട്ടവകാശവും റദ്ദാക്കപ്പെടുമോ? വോട്ടു ചെയ്യാനുള്ള അവകാശമുണ്ടെങ്കില്‍ ഏതെങ്കിലും ഭാഗത്ത് കക്ഷിചേരാനും വിമര്‍ശിക്കാനും അവകാശമുണ്ട്. കാരണം,  ഇത് ഇന്ത്യയാണ്; ചൈനയല്ല!
 
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഒരു മതത്തിന്റെ ആദ്ധ്യാത്മിക നേതാവാണ്. അദ്ദേഹം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നു എന്നുമാത്രമല്ല, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സംസ്ഥാന അദ്ധ്യക്ഷനുമാണ്! വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും ഓരോ സമുദായങ്ങളുടെ നേതാക്കന്മാരാണ്. ഇവര്‍ക്കെല്ലാം രാഷ്ട്രീയത്തില്‍ അവരുടേതായ നിലപാടുകള്‍ എടുക്കുവാനും അനുയായികളെ ആഹ്വാനം ചെയ്യാനുമുള്ള അവകാശത്തെ ചോദ്യം ചെയ്യാത്തവര്‍ എന്തുകൊണ്ടാണ് ക്രൈസ്തവര്‍ക്കു മാത്രം മറ്റൊരു നിയമം കൊണ്ടുവരുന്നത്?! പാണക്കാട് തങ്ങള്‍ക്കും മറ്റു സമുദായങ്ങളുടെ ആചാര്യന്മാര്‍ക്കും സ്വന്തം ജനങ്ങളെയും രാജ്യത്തെയും ഭരിക്കേണ്ടത് ആരാണെന്നു തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നാണ്  മനോവ വാദിക്കുന്നത്. കാരണം,  അവരും ഈ രാജ്യത്തു നികുതി കൊടുക്കുകയും നിയമം പാലിക്കുകയും ചെയ്യുന്നവരാണ്! അതുപോലെതന്നെ ക്രൈസ്തവ മതനേതാക്കള്‍ക്ക് അവരുടെ നിലപാടുകള്‍ അനുയായികളെ അറിയിക്കാനും ഉപദേശിക്കാനും അവകാശമുണ്ട്.
 
സഭാനേതാക്കന്മാര്‍ക്ക് ഒഴിച്ചുകൂടാനാകാത്ത മറ്റൊരു ദൗത്യം കൂടിയുണ്ട്; അത് ആത്മീയതയില്‍ അടിസ്ഥാനമിട്ടതാണ്! മതവിശ്വാസത്തിനു ചേരാത്തവ എന്തെന്നു പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം ഇവരുടെ കടമയാണ്. തങ്ങളുടെ മതത്തോട് എക്കാലവും എതിരിട്ട ഒരു പ്രസ്ഥാനം തങ്ങളെ ഭരിച്ചാലുണ്ടാകുന്ന ആപത്ത് മുന്‍കാല അനുഭവങ്ങളുടെയും ചരിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ വിവരിക്കേണ്ടതും നേതാക്കന്മാര്‍ ചുമതലയായി കാണണം!
 
വിശ്വാസികളെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്താനും വിശ്വാസത്തിനു വിരുദ്ധമായ അവസ്ഥകളില്‍നിന്ന് വിടുവിക്കാനും ശ്രമിക്കുന്നില്ലെങ്കില്‍ നേതാക്കളായി തുടരാന്‍ അവര്‍ക്ക് ധാര്‍മ്മികമായ അവകാശമില്ല. രോഗികളെ ചികിത്സിക്കാന്‍ തയ്യാറാകാത്ത ഡോക്ടര്‍ക്ക് തല്‍സ്ഥാനത്തു തുടരാന്‍ അവകാശം ഇല്ലാത്തതുപോലെ തന്നെയാണ്  ഇതും!
 
ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് കമ്മ്യൂണിസ്റ്റ് ആകാനോ യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റിനു ക്രിസ്ത്യാനിയാകാനോ സാധിക്കുകയില്ല. കാരണം, ഇവരണ്ടും നേരേ വിപരീത ദിശയിലുള്ള ആദര്‍ശങ്ങളാണ്. ഇവരണ്ടും ഒരുമിച്ചു കൊണ്ടുപോകുന്നവര്‍ രണ്ടിലും പൂര്‍ണ്ണരല്ല എന്നതാണു സത്യം! ഇതറിയണമെങ്കില്‍,  ക്രിസ്തുവിനെയും കമ്മ്യൂണിസത്തെയും വ്യക്തമായി അടുത്തറിഞ്ഞേ മതിയാകു. ഇടതുപക്ഷ അനുഭാവികളായ ക്രൈസ്തവ നാമധാരികള്‍ക്ക് വ്യക്തമാകാനായി ലളിതമായ ഭാഷയില്‍ അതു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. 
 
അവിശ്വാസികളുമായി കൂട്ടുചേരരുത്!


"നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന്  അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്?  ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്?"(2 കോറി: 6; 14, 15). പലയിടത്തും ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള ഈ ഒരു വചനം മാത്രം മതി കമ്മ്യൂണിസവുമായി ക്രിസ്തീയതയ്ക്ക് യാതൊരു ബന്ധവും പാടില്ലെന്നു മനസ്സിലാക്കാന്‍!

കമ്മ്യൂണിസം വിശ്വാസത്തെ എതിര്‍ക്കുന്നില്ല എന്നൊക്കെ ചിലര്‍ കപടമായി പഠിപ്പിക്കുന്നുണ്ട്. വിശ്വാസികളെ വഴിതെറ്റിക്കാന്‍ അവര്‍ ഒരുക്കുന്ന കെണിയാണിത്. കമ്മ്യൂണിസമെന്നാല്‍  വൈരുദ്ധ്യാത്മിക ഭൗതീക വാദമാണ്! കാണപ്പെടാത്ത ഒന്നിനെയും വിശ്വസിക്കാതിരിക്കുക എന്നതാണ് ഇതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥം! മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് 1948-ല്‍ ജര്‍മ്മന്‍ഭാഷയില്‍ എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അങ്ങനെയൊരു വാദം കൊണ്ടുവന്നതുതന്നെ ക്രിസ്തീയ വിശ്വാസത്തെ എതിര്‍ക്കുകയെന്ന ഉദ്ദേശത്തോടെ ആയിരുന്നു. കാരണം, ഈ പ്രത്യയശാസ്ത്രം എഴുതിയുണ്ടാക്കിയ രാജ്യത്ത് ക്രിസ്തീയത മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ഒരു കമ്മ്യൂണിസ്റ്റുപോലും ഇല്ലെന്ന ഭാഗ്യം ജര്‍മ്മനിയെ ഇന്ന് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഉയര്‍ത്തി! ജര്‍മ്മനിയില്‍നിന്ന്‍ ആട്ടിയോടിക്കപ്പെട്ട കമ്മ്യൂണിസമാണ് ഇന്ന് ഏഷ്യയില്‍ അവശേഷിക്കുന്നത്!

വിശ്വാസത്തെക്കുറിച്ച് ക്രിസ്തീയത നല്‍കുന്ന വ്യാഖ്യാനം മനസ്സിലാക്കുമ്പോള്‍ മാത്രമാണ്  വൈരുദ്ധ്യാത്മിക ഭൗതീകവാദത്തിന്റെ കുടിലത വ്യക്തമാകുന്നത്. വിശ്വാസത്തെക്കുറിച്ച് കത്തോലിക്കാസഭ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്: 'വിശ്വാസമെന്നാല്‍,  കാണപ്പെടാത്തവ ഉണ്ടെന്ന ബോദ്ധ്യവും, പ്രത്യാശിക്കുന്നവ ലഭിക്കുമെന്നുള്ള ഉറപ്പുമാണ്'. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ക്രിസ്തീയതയും തമ്മില്‍ എങ്ങനെ പൊരുത്തപ്പെടുമെന്ന് ഇതിലൂടെ ചിന്തിച്ചാല്‍ മതി!

അവിശ്വാസികളുമായി കൂട്ടുചേരരുതെന്ന് വചനം പറയുന്നതിനെ നിസ്സാരമായി കാണാന്‍ ശ്രമിക്കരുത്. ഇതിന്റെ ഗൗരവം കൂടുതല്‍ വ്യക്തമാക്കുന്ന ഒരു വചനഭാഗം ബൈബിളിലുണ്ട്.
"അവിശ്വാസിയായ ഒരു ജീവിതപങ്കാളി വേര്‍പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപ്രകാരം ചെയ്തുകൊള്ളട്ടെ. അത്തരം സന്ദര്‍ഭങ്ങളില്‍ ആ സഹോദരന്റെയോ സഹോദരിയുടെയോ വിവാഹബന്ധം നിലനില്‍ക്കുന്നില്ല"(1 കോറി: 7; 15). ഇന്നുമുതല്‍ മരണംവരെ ഏകമനസ്സോടെ ജീവിക്കുമെന്ന് പ്രതിജ്ഞചെയ്ത പങ്കാളിയാണെങ്കില്‍പോലും അവിശ്വാസിയാണെങ്കില്‍ പിരിയാന്‍ അനുവദിക്കുന്നത്, വിശ്വാസവും അവിശ്വാസവും ഒരുമിച്ചുപോകുന്നത് അപകടം ആയതിനാലാണ്! അവിശ്വാസിയും വിശ്വാസിയും തമ്മിലുള്ള വിവാഹബന്ധം നിലനില്‍ക്കുന്നില്ല എന്നാണു വചനം വ്യക്തമാക്കുന്നത്.

വിശ്വാസജീവിതം തുടര്‍ന്നുകൊണ്ട് ഒരുവനെ കമ്മ്യൂണിസം സ്വീകരിക്കുന്നില്ല. മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നതിന്‍റെ പേരില്‍ പാര്‍ട്ടിയംഗങ്ങള്‍ വിശദ്ദീകരണം നല്‍കേണ്ടി വരുന്നത് ഈ സിദ്ധാന്തം നിലനില്‍ക്കുന്നതുകൊണ്ടാണ്. അതുകൊണ്ടാണല്ലോ സഖാവ് ഇ.കെ. നായനാര്‍ പി.ജെ. ജോസഫിനോട് പള്ളിയെ തള്ളിപ്പറഞ്ഞു വന്നാല്‍ ഇടതുപക്ഷത്തു ചേര്‍ക്കാമെന്നു പറഞ്ഞത്! ഒടുവില്‍ കേരളം കണ്ടത് ഈ സഖാവിന്റെ ശവം, മതാചാരപ്രകാരം സംസ്കരിച്ചതാണ്! സംഭവാമി യുഗേ യുഗേ!

കമ്മ്യൂണിസം കാലഹരണപ്പെട്ട സിദ്ധാന്തം!

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ ഇതു പറഞ്ഞപ്പോള്‍ കേരളത്തിലെ ബുദ്ധിജീവികള്‍, അവരുടെ ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഉപദേശിച്ചതു കേട്ടപ്പോള്‍ ചിരിവന്നുപോയി! മഹാപണ്ഡിതനായ മാര്‍പ്പാപ്പ ജര്‍മ്മന്‍കാരന്‍കൂടി ആയിരുന്നെന്നു മറക്കരുത്! കമ്മ്യൂണിസ്റ്റുകാരെപ്പോലെ അദ്ദേഹത്തിനു കാപട്യമില്ല എന്നതിന്റെ തെളിവാണ് ക്യൂബന്‍ സന്ദര്‍ശനത്തിനുമുന്‍പുള്ള ഈ പ്രസ്താവന. ക്യൂബയിലേക്ക് പോകുമ്പോള്‍ അവരെ 'മണിയടിക്കാന്‍'വേണ്ടി കമ്മ്യൂണിസത്തെ ശ്ലാഘിക്കാന്‍ മാര്‍പ്പാപ്പ തുനിഞ്ഞില്ല. ഇവിടെ ഒരു സഖാവ് മെത്രാന്റെ അരമന സന്ദര്‍ശിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ആഴ്ചകള്‍ക്കുമുമ്പേ 'മണിയടി' തുടങ്ങും! മാര്‍പ്പാപ്പ അറിയിച്ചത് കത്തോലിക്കാസഭയുടെ ഔദ്യോഗിക നയമാണ്. ഇതിനു വിരുദ്ധമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് സഭാവിരുദ്ധര്‍!

ജന്മിത്വം വാണിരുന്ന നാളുകളില്‍ കമ്മ്യൂണിസത്തിന് അല്പമെങ്കിലും പ്രസക്തിയുണ്ടായിരുന്നു. ഇന്ന് യഥാര്‍ത്ഥത്തില്‍ തൊഴിലാളിവര്‍ഗ്ഗ മേധാവിത്വമാണു സര്‍വ്വ മേഖലയിലും കാണുന്നത്. നോക്കുകൂലിക്കു മുന്നില്‍പോലും പകച്ചു നില്‍ക്കാനേ നമുക്ക് കഴിയുന്നുള്ളു. സംഘടിതരായ വര്‍ഗ്ഗത്തില്‍നിന്നുള്ള വിമോചനമാണ് ഈ കാലഘട്ടത്തില്‍ ആവശ്യമായിരിക്കുന്നത്! കമ്മ്യൂണിസത്തിന്റെ പേരില്‍ റഷ്യയിലും യൂറോപ്പിലും നടന്ന തെമ്മാടിത്തരങ്ങളെക്കൂടി ഈ അവസരത്തില്‍ അറിയുന്നത് നല്ലതായിരിക്കും!

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന മുതലാളിമാരില്‍നിന്ന് നീതി ലഭ്യമാക്കാനുള്ള പ്രവര്‍ത്തിയുടെ ഫലമായി ഉള്ളവനില്‍നിന്ന് പിടിച്ചെടുത്ത് ഇല്ലാത്തവനു കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് അനീതിക്കു പാത്രമായത്? സത്യസന്ധതയോടെ പ്രവര്‍ത്തിച്ചവരും കഠിനാദ്ധ്വാനംകൊണ്ട് പണമുണ്ടാക്കി കൃത്യമായി നികുതി കൊടുത്തവരും പീഡനം അനുഭവിച്ചു. എന്നാല്‍, അനീതിയില്‍ പണമുണ്ടാക്കിയവര്‍ കമ്മ്യൂണിസ്റ്റുകാരുടെ പക്ഷംചേര്‍ന്ന് സുരക്ഷിതരായി. ഇന്ന് ഇന്ത്യയിലെ സാന്റിയാഗോ മാര്‍ട്ടിനും ഫാരിസ് അബുബക്കറുമെല്ലാം പിണറായിയുടെ തണലില്‍ സുരക്ഷിതരായതുപോലെ! കൗശലം അറിവില്ലാതിരുന്ന നീതിമാന്മാരായ സമ്പന്നര്‍ മാത്രമാണു 'പിച്ചച്ചട്ടി' എടിക്കേണ്ടി വന്നത്!

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന മഹത്തായ മുദ്രാവാക്യമാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടേത്. എന്നാല്‍, കമ്മ്യൂണിസത്തില്‍ ഒരു കുറ്റവാളിയെ പിടിക്കാന്‍ എന്ന പേരില്‍ ആയിരം നീതിമാന്മാരെ വേട്ടയാടുകയാണു ചെയ്തത്! കമ്മ്യൂണിസത്തിന്റെ തടവറയില്‍നിന്നു മോചനംനേടിയ പോളണ്ടിലെയും പഴയ കിഴക്കന്‍ ജര്‍മ്മനിയിലേയും ചില സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴാണ് ഇന്നവര്‍ അനുഭവിക്കുന്ന സന്തോഷവും കമ്മ്യൂണിസത്തോടുള്ള അനുഭവസ്ഥരുടെ വെറുപ്പും മനസ്സിലാകുന്നത്.

കമ്മ്യൂണിസ്റ്റുകാരുടെ ക്രിസ്തീയ പ്രണയത്തിലെ കാപട്യം!

'പാലം കടക്കുവോളം നാരായണാ; പാലം കടന്നു കഴിയുമ്പോള്‍ കൂരായണാ' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ സഭാപ്രേമം! തിരഞ്ഞെടുപ്പു വരുമ്പോള്‍ മതമേലധികാരികളോടു വാത്സല്യവും തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അവര്‍ നികൃഷ്ടജീവികളും! പാര്‍ട്ടി സെക്രട്ടറിയുടെ നോട്ടത്തില്‍ ബിഷപ്പ് ചിറ്റിലപ്പിള്ളി നികൃഷ്ടജീവി ആണല്ലോ!

ഒരു പോസ്റ്റര്‍ ഒട്ടിക്കാന്‍പോലും അണികളെ കിട്ടാതെ 'ഈവന്‍ മാനേജുമെന്റിനെ' നിയോഗിക്കാന്‍ തക്കവിധം ശുഷ്ക്കിച്ച അവസ്ഥ നാം കണ്ടു. കൃത്രിമ ശ്വസനം നടത്തി 'വെന്റിലേറ്ററില്‍' കിടക്കുന്ന കമ്മ്യൂണിസത്തിനു ജീവന്‍ നിലനിര്‍ത്താനുള്ള അവസാന അടവാണു ക്രിസ്തീയ പ്രണയം! അതിനായി ക്യൂബയേയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ചൂണ്ടിക്കാട്ടുകയാണ്. നിലപാടുകള്‍ ശരിയല്ലെന്ന് ഉറക്കെപ്പറയാന്‍ മടിക്കുന്നവര്‍ ആരും കാണുന്നില്ലെന്ന വിചാരത്തോടെ പ്രത്യയശാസ്ത്രങ്ങളെ വിഴുങ്ങുന്ന കാഴ്ച വളരെ കൗതുകകരമാണ്!

കേരളത്തിലെ കമ്മ്യൂണിസവും ലാറ്റിന്‍ അമേരിക്കയിലെ കമ്മ്യൂണിസവും ഒന്നാണെന്ന് ആരും ധരിക്കരുത്. വൈരുദ്ധ്യാത്മിക ഭൗതീകവാദത്തില്‍ ഊന്നിയ റഷ്യയിലെയും ചൈനയിലെയും കമ്മ്യൂണിസത്തിന്റെ 'ഫോട്ടോസ്റ്റാറ്റ്' പകര്‍പ്പാണ് ഇന്ത്യയിലെ കമ്മ്യൂണിസമെങ്കില്‍, ലാറ്റിനമേരിക്കയില്‍ അങ്ങനെയല്ല. ചൈനയിലെ കത്തോലിക്കര്‍ക്ക് വത്തിക്കാനുമായി ബന്ധപ്പെടാന്‍ അനുമതിയില്ല. കമ്മ്യൂണിസ്റ്റ് പട്ടാളത്തിന്റെ കാവലിലാണ്, പള്ളികളില്‍ ആരാധനകള്‍ നടക്കുന്നത്. റോമിനെ അംഗീകരിക്കുന്ന ഏതെങ്കിലുമൊരു വാചകം പ്രസംഗത്തില്‍ വന്നുപോയാല്‍ അത് കടുത്ത ശിക്ഷക്ക് കാരണമാകും. എന്നാല്‍,  ക്യൂബയിലും ലാറ്റിന്‍ അമേരിക്കയിലുമുള്ള മുഴുവന്‍ ആളുകളും വിശ്വാസികളാണെന്നു മാത്രമല്ല തൊണ്ണൂറു ശതമാനത്തിലേറെയും റോമന്‍ കത്തോലിക്കരുമാണ്!

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി ഓഫീസുകളിലും ഭവനങ്ങളിലും ചുവന്ന മാലയിട്ടു ഭിത്തിയില്‍ തൂക്കിയിരിക്കുന്ന മാര്‍ക്സ്, എംഗല്‍സ്, സ്റ്റാലിന്‍ തുടങ്ങിയ ഭൗതീകവാദ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഈ രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ പോലുമില്ല! ഇവിടുത്തെ ജനങ്ങള്‍ കത്തോലിക്കാ വിശ്വാസികള്‍ എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞാല്‍ മതിയാകില്ല; യാഥാസ്ഥിതിയരായ കത്തോലിക്കരാണെന്നു പറയണം. അവരുടെ വിശ്വാസ ആചാരങ്ങള്‍ മനസ്സിലാക്കണമെങ്കില്‍, ടെലിവിഷനില്‍ അവരുടെ ഫുട്ബോള്‍ കളി കണ്ടാല്‍ മതി!

ദൈവജനത്തിന് രാജാവും ആത്മീയ ആചാര്യന്മാരും!

ക്രിസ്തീയത എന്നാല്‍ യെഹൂദമതത്തിന്റെ തുടര്‍ച്ചയാണ്. അതുകൊണ്ടുതന്നെ ആ പാരമ്പര്യമാണ്  ക്രൈസ്തവസഭകള്‍ തുടരുന്നത്. ദൈവജനത്തെ നയിക്കാന്‍ കാലാകാലങ്ങളില്‍ ജനനേതാക്കളും പുരോഹിതരും പ്രവാചകന്മാരും ന്യായാധിപന്മാരും രാജാക്കന്മാരും ഉണ്ടായിട്ടുണ്ട്. ഇവരെല്ലാം പരസ്പരം ചേര്‍ന്നുനിന്ന് തിരുത്തേണ്ടവയെ തിരുത്തിയാണു മുന്നോട്ടു നീങ്ങിയത്. മോശ ജനനേതാവായിരുന്നപ്പോള്‍ തന്റെ സഹോദരനായ അഹറോന്‍ പുരോഹിത ശുശ്രൂഷ ചെയ്തു. മോശയ്ക്കുശേഷം യോഹ്ഷ്വ നേതാവായി. പിന്നീട് ന്യായാധിപന്മാരുടെ കാലഘട്ടമായിരുന്നു. യിസ്രായേലിനെ നയിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട ന്യായാധിപന്മാര്‍ക്കുശേഷം ജനങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം രാജാക്കന്മാരെ അഭിഷേകം ചെയ്തു.

ഈ കാലയളവിലെല്ലാം പുരോഹിതന്മാരും പ്രവാചകന്മാരും ദൈവത്താല്‍ നിയോഗിക്കപ്പെട്ട് ശുശ്രൂഷ ചെയ്തുപോന്നു. ശമുയേല്‍ പ്രവാചകന്റെ കാലത്താണ് തങ്ങള്‍ക്കൊരു രാജാവിനെ വേണമെന്നു ദൈവജനം ആവശ്യപ്പെട്ടത്. ശമുയേല്‍ പ്രവാചകന്‍ ജനങ്ങള്‍ക്കുവേണ്ടി അവരുടെ ആവശ്യപ്രകാരം അഭിഷേകം ചെയ്ത ആദ്യത്തെ രാജാവായിരുന്നു ശൗവുല്‍! ശൗവുലിനുശേഷം ദാവീദും പിന്നീട് ശലോമോനും യിസ്രായേലില്‍ രാജാവായി.

ഈ രാജാക്കന്മാര്‍ ഭരണം നടത്തുമ്പോഴൊക്കെ അവരുടെ തിന്മകള്‍ ചൂണ്ടിക്കാണിക്കുകയും അവരെ ശാസിക്കുകയും ചെയ്തിരുന്നത് പ്രവാചകന്മാരായിരുന്നു. ഭരണാധികാരികള്‍ ജനങ്ങളെ തിന്മയിലൂടെ നയിക്കുമ്പോള്‍ ദൈവത്തിന്റെ താക്കീതുകള്‍ പ്രവാചകന്മാരിലൂടെ അവിടുന്ന് നല്‍കി. വരാനിരിക്കുന്ന ഭീകരദുരന്തങ്ങളും തോല്‍പ്പിക്കപ്പെടുന്ന യുദ്ധങ്ങളും പ്രവാചകന്മാരിലൂടെയാണ് മുന്‍കൂട്ടി അറിഞ്ഞിരുന്നത്. ഭരണാധികാരികള്‍ എല്ലാക്കാര്യങ്ങളിലും പ്രവാചകന്മാരുടെ ഉപദേശം ആരാഞ്ഞിരുന്നു. എന്നാല്‍, ഇന്നത്തെപ്പോലെ അന്നും ദുശ്ശാഠ്യക്കാരായ രാജാക്കന്മാര്‍ പ്രവാചകന്മാരെ അവഗണിക്കുകയും നിന്ദിക്കുകയും വധിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതെല്ലാം രാജ്യത്തിന്റെയും ജനതയുടെയും ദുരന്തങ്ങള്‍ക്കു കാരണമായി!

ജനങ്ങളും ഭരണാധികാരികളും ഒന്നുപോലെ തിന്മയില്‍ പതിച്ചപ്പോള്‍ രാജ്യം ശത്രുക്കളുടെ കരങ്ങളില്‍ ഏല്പിക്കപ്പെടുകയും അടിമത്വത്തിലാകുകയും ചെയ്തു. ബാബിലോണിന്റെയും അസ്സീറിയായുടെയും കീഴില്‍ യിസ്രായേല്‍ജനത്തെ പീഡനത്തിന് ഏല്പിച്ചുകൊടുക്കാന്‍ യാഹ്‌വെ തയ്യാറായി. യിസ്രായേല്‍ജനം അന്യദേവന്മാരെ സേവിക്കുകയും ദൈവപ്രമാണങ്ങളെ ഉപേക്ഷിക്കുകയും ചെയ്തപ്പോഴാണ് ഇങ്ങനെ അടിമകളാക്കപ്പെട്ടത്!

യിസ്രായേല്‍ മക്കളുടെ തുടര്‍ച്ചയായി വന്ന ക്രൈസ്തവരും ആദ്യകാലത്തെ ഉഗ്രപീഡനങ്ങള്‍ക്കുശേഷം ഭരണത്തില്‍ പങ്കാളികളായിട്ടുണ്ട്. ക്രിസ്തീയത ഏറ്റവുമധികം സഹനം ഏറ്റുവാങ്ങിയ റോമില്‍, പിന്നീട് ഭരണാധികാരികളായി ക്രൈസ്തവര്‍ വരികയും ഭരണം സഭയുടെ നിര്‍ദ്ദേശപ്രകാരം ആകുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി യൂറോപ്പില്‍ ആകമാനം ക്രിസ്തീയ സഭയുടെ സ്വാധീനമുള്ള രാജാക്കന്മാര്‍ ഭരണം നടത്തി! അങ്ങനെ യൂറോപ്പിന്റെ നിയമംതന്നെ ക്രിസ്തീയ നിയമത്തിന്റെ പകര്‍പ്പായിമാറി!

കമ്മ്യൂണിസം; ദൈവം അയച്ച ശിക്ഷ!

യാഹ്‌വെയുടെ പ്രമാണങ്ങളില്‍നിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ സേവിച്ചപ്പോള്‍, അവിടുന്ന് അസ്സീറിയായുടെയും ബാബിലോണിന്റെയും നുകത്തിനുകീഴില്‍ യിസ്രായേല്‍ജനത്തെ കെട്ടി ശിക്ഷിക്കാന്‍ തീരുമാനിച്ചു. അങ്ങനെ തങ്ങളുടെ ശിക്ഷ അവര്‍ സ്വയം ഏറ്റെടുത്തു! ഇതിനു സമാനമായ അവസ്ഥയാണ് കത്തോലിക്കാസഭ യൂറോപ്പില്‍ നേരിട്ടത്! ധാര്‍മ്മികമായി അധഃപതനത്തിലേക്ക് സഭ നീങ്ങിത്തുടങ്ങിയപ്പോള്‍, വെട്ടുക്കിളികളെ അയക്കുന്നതുപോലെ അറേബ്യയില്‍നിന്ന് ഇസ്ലാമിനെ അയച്ച് ക്രിസ്ത്യാനികളെ പീഡിപ്പിക്കാന്‍ ദൈവം അനുവദിച്ചു. യിസ്രായേലിന്റെ ചരിത്രത്തിലും അങ്ങനെ ആയിരുന്നല്ലോ! തിന്മയുടെ പ്രതീകങ്ങളെയാണ്  പീഡനത്തിന് അയച്ചിരുന്നത്!

അതുകൊണ്ടൊന്നും സഭ പാഠം ഉള്‍ക്കൊള്ളാതെ വീണ്ടും പാപത്തിലേക്ക് പതിച്ചപ്പോഴാണ്, കമ്മ്യൂണിസം എന്ന മഹാമാരിയെ ദൈവജനത്തിനുമേല്‍ അയച്ചത്! ഇന്നും ദൈവജനത്തിന്റെ ശത്രുക്കളായി നിലനില്‍ക്കുന്നത് ഈ രണ്ടു പൈശാചിക മാരികളാണ്! വെട്ടുക്കിളികളെന്ന് ഇസ്ലാമിനെ പറഞ്ഞത് വെറുമൊരു ആലങ്കാരിക ഭാഷയല്ല! ഇന്നത്തെ യൂറോപ്പിലെ സാമ്പത്തീക പ്രതിസന്ധിയുടെ കാരണങ്ങളിലൊന്ന് ഈ വര്‍ഗ്ഗമാണ്! അഭയാര്‍ത്ഥികളായി യൂറോപ്പില്‍ കടന്നുകൂടി കൈസ്തവരുടെ ചിലവില്‍ ജീവിക്കുകയാണ്! കുഞ്ഞുങ്ങളുണ്ടായാല്‍ അവരുടെ ചിലവ് സര്‍ക്കാര്‍ നോക്കുന്നതിനാല്‍, ഇതുതന്നെയാണു മുഖ്യതൊഴില്‍! സര്‍ക്കാരിന്റെ ഖജനാവു മുഴുവന്‍ കൊള്ളയടിച്ച് വിഹരിക്കുന്ന ഇവരെ വെട്ടുക്കിളികള്‍ എന്നല്ലാതെ മറ്റെന്താണു വിളിക്കുക? കൂട്ടത്തില്‍ 'ലവ് ജിഹാദി'ലൂടെ മതം മാറ്റലും!

ക്രൈസ്തവരുടെ നികുതിപ്പണംകൊണ്ട് തിന്നുകൊഴുത്ത് മക്കളെ പെറ്റുകൂട്ടി. അവര്‍ സ്കൂളില്‍ പോകാറായപ്പോള്‍ കത്തോലിക്ക സ്കൂളുകളില്‍ കുരിശു വച്ചിരിക്കുന്നത് അസഹനീയമായതിനാല്‍ അത് എടുത്തുമാറ്റണമെന്നാണ് സാത്താന്റെ സന്തതികളുടെ മുറവിളി. ഇതു ശിക്ഷയോ രക്ഷയോ?

ദൈവജനം പാപം ചെയ്യുമ്പോഴല്ലാതെ ഒരു ശക്തിക്കും ഇവരെ കീഴടക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഇത്തരം മഹാമാരികള്‍ വരുമ്പോഴും വിജാതിയര്‍ ഇവരെ കൊള്ളയടിക്കുമ്പോഴും എവിടെയാണു പാളിച്ചകള്‍ ഉണ്ടായതെന്നു കണ്ടെത്തി തിരുത്താന്‍ സഭകള്‍ തയ്യാറാകേണ്ടിയിരിക്കുന്നു. കാരണം, ദൈവത്തിന്റെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം. ഇതൊക്കെ അവിചാരിതമായി സംഭവിക്കുന്നതായി കണക്കാക്കരുത്. സഭകള്‍ ദൈവവചനത്തില്‍നിന്ന് വ്യതിചലിച്ച് ദൈവശാസ്ത്രങ്ങള്‍ക്കുപിന്നാലെ പോകാന്‍ വെമ്പല്‍ കൊണ്ടതുമുതലാണ് ഈ രണ്ടു വിപത്തുക്കളെയും ദൈവം അനുവദിച്ചത്!

ശിക്ഷയുടെ മുന്നറിയിപ്പിനോടൊപ്പം രക്ഷയുടെ വാഗ്ദാനവും യാഹ്‌വെ നല്‍കി. ഇത് ആരുടേയും യോഗ്യതയാലല്ല; മറിച്ച്, ദൈവം പിതാക്കന്മാര്‍ക്കു നല്‍കിയ വാഗ്ദാനം അനുസ്മരിക്കുന്നതുകൊണ്ടാണ്! യിസ്രായേലിനെയും പിന്നീട് അവരുടെ തുടര്‍ച്ചയായ ക്രൈസ്തവരെയുമാണ് ഈ വാഗ്ദാനത്തില്‍ പങ്കാളികള്‍ ആക്കിയിരിക്കുന്നത്.
"നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കാതെയും ഈ കല്പനകളെല്ലാം അനുസരിക്കാതെയും നടന്നാല്‍, എന്റെ നിയമങ്ങള്‍ ധിക്കരിക്കുകയും പ്രമാണങ്ങള്‍ വെറുത്ത് എന്റെ കല്പനകള്‍ അനുഷ്ഠിക്കാതിരിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്താല്‍ ഞാനും അപ്രകാരം നിങ്ങളോടു പ്രവര്‍ത്തിക്കും"(ലേവ്യ: 26; 14, 15). എങ്ങനെയാണു യാഹ്‌വെ പ്രവര്‍ത്തിക്കുന്നതെന്ന് പിന്നീടുള്ള വചനങ്ങളില്‍ കാണാം."ഞാന്‍ നിങ്ങള്‍ക്കെതിരെ മുഖംതിരിക്കും. ശത്രുക്കളുടെ മുമ്പില്‍വച്ചു നിങ്ങള്‍ വധിക്കപ്പെടും. നിങ്ങളെ വെറുക്കുന്നവര്‍ നിങ്ങളെ ഭരിക്കും"(ലേവ്യ: 26; 17). വിജാതിയരും അവിശ്വാസികളും നമ്മെ വെറുക്കുന്നവരും നമ്മെ ഭരിക്കുമ്പോള്‍ ഈ മുന്നറിയിപ്പ് ഓര്‍മ്മിക്കണം! എങ്കിലും പൂര്‍ണ്ണമായി നശിപ്പിച്ചു കളയാന്‍ ദൈവം അനുവദിക്കില്ലെന്ന വാഗ്ദാനവും ഈ ശിക്ഷകളോടൊപ്പം നല്‍കിയിട്ടുണ്ട്. "ശത്രുദേശത്തായിരിക്കുമ്പോള്‍ ഞാന്‍ അവരെ പരിപൂര്‍ണ്ണമായി തള്ളിക്കളയുകയോ അവരോടുള്ള ഉടമ്പടി ലംഘിക്കുന്നവിധത്തില്‍ അവരെ വെറുക്കുകയോ നശിപ്പിക്കുകയോ ചെയ്യില്ല. എന്തെന്നാല്‍, ഞാന്‍ അവരുടെ ദൈവമായ യാഹ്‌വെയാണ്"(ലേവ്യ: 26; 44).

തിന്മയില്‍നിന്നുപോലും നന്മയെ ജനിപ്പിക്കുന്ന ദൈവം!

കമ്മ്യൂണിസ്റ്റുകള്‍ ആധിപത്യം പുലര്‍ത്തിയ രാജ്യങ്ങളിലെ ക്രൈസ്തവരെ നോക്കിയാല്‍ ഇതു വ്യക്തമാകും! കമ്മ്യൂണിസ്റ്റ് സ്വാധീനമുള്ള ലാറ്റിന്‍ അമേരിക്കയിലും അവരുടെ ഭരണം നടമാടിയ പോളണ്ടിലും പഴയ പൂര്‍വ്വജര്‍മ്മനിയിലും ജീവിച്ച ക്രൈസ്തവര്‍ നല്ല ക്രിസ്തീയ മൂല്യം സൂക്ഷിക്കുന്നവരാണ്! മറ്റു യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയും അപേക്ഷിച്ച് കുടുംബബന്ധങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഈ രാജ്യങ്ങളില്‍ കൂടുതല്‍ കെട്ടുറപ്പുണ്ട്. ആത്മീയ കാര്യങ്ങളില്‍ ഇവര്‍ മറ്റുള്ളവരെക്കാള്‍ ഏറെ മുന്നിലാണ്! സ്വാതന്ത്ര്യത്തോടെ ക്രൈസ്തവരായി ജീവിക്കാന്‍ അവസരമുണ്ടായിരുന്ന നാടുകളില്‍ മൂല്യശോഷണവും വിശ്വാസത്തകര്‍ച്ചയും ഉടലെടുത്തപ്പോള്‍, കമ്മ്യൂണിസ്റ്റ് ഭരണത്തിലും സ്വാധീനത്തിലും വിശ്വാസവും മൂല്യങ്ങളും നിലനിന്നെങ്കില്‍, ക്രിസ്തീയ നേതൃത്വം പ്രത്യേകിച്ച് കത്തോലിക്കാസഭ പാളിച്ചകളില്‍നിന്ന് ഒളിച്ചോടരുത്!

എങ്കിലും ഒരുകാര്യം വിസ്മരിക്കുന്നില്ല; റഷ്യയിലെയും ചൈനയിലെയും ഇവരുടെ പകര്‍പ്പായ ഇന്ത്യയിലെയും പ്രാകൃത കമ്മ്യൂണിസമല്ല, ലാറ്റിന്‍ അമേരിക്കയിലേയും പോളണ്ടിലേയും കമ്മ്യൂണിസം!


ദൈവത്തെയും ദൈവവിശ്വാസത്തെയും എതിരിടുന്ന ഒരു പ്രത്യയശാസ്ത്രത്തിലും ക്രൈസ്തവര്‍ പങ്കാളികളാകാനോ അതിനെ പ്രോത്സാഹിപ്പിക്കാനോ ദൈവം തന്റെ ജനത്തെ അനുവദിച്ചിട്ടില്ല! ഈ സത്യം ദൈവജനത്തെ അറിയിക്കുകയും ബോധവത്ക്കരിക്കുകയും ചെയ്യേണ്ട ധാര്‍മ്മീകമായ ഉത്തരവാദിത്വം സഭാനേതൃത്വങ്ങള്‍ക്കുണ്ട്. പിണറായിയോ പവനാഴിയോ ആരുതന്നെ കുരച്ചാലും അവഗണിച്ച് മുന്നോട്ടുപോവുക!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    3256 views

LOG IN

Lost your password?

SIGN UP

LOST PASSWORD