എഡിറ്റോറിയല്‍

മനോവയുടെ ആശയങ്ങള്‍ മോഷ്ടിക്കപ്പെട്ടവയോ?

Print By
about

07 - 07 - 2013

നോവയുടെ ശത്രുക്കളെ അലോസരപ്പെടുത്തുന്ന ഏറ്റവും പുതിയ വിഷയമാണ് ഇവിടെ ശീര്‍ഷകമായി കുറിച്ചിരിക്കുന്നത്. എതിരിടാനുള്ള എല്ലാ ആയുധങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ടവരുടെ ദീനരോദനമായി മാത്രമേ മനോവ ഇതിനെ കാണുന്നുള്ളു. മനോവ ഉയര്‍ത്തുന്ന ആശയങ്ങളെ 'മുടിനാരിഴ' കീറി പരിശോധിച്ചിട്ടും ഇവര്‍ക്ക് ഒരു തെറ്റുപോലും ചൂണ്ടിക്കാണിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, മനോവയുടെ ലേഖനങ്ങളെല്ലാം മറ്റാരുടെയോ ആശയങ്ങളെ പകര്‍ത്തിയെഴുതിയതാണെന്ന ആരോപണവുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്! എന്നാല്‍, ആരുടെയാണ് മനോവ അപഹരിച്ചതെന്നു വെളിപ്പെടുത്താന്‍ ആരും തയ്യാറാകുന്നുമില്ല! ആയതിനാല്‍, ഒരുകാര്യം ആമുഖമായി മനോവ വ്യക്തമാക്കുന്നു: ഇവിടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ലേഖനങ്ങള്‍ കോപ്പിയടിക്കപ്പെട്ടതാണെങ്കില്‍ നിയമപരമായി നേരിടുക. അല്ലാത്തപക്ഷം, ഒറിജിനല്‍ ഏതെന്നു വ്യക്തമാക്കുക! പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നവപോലും പൂര്‍ണ്ണമായി എഴുതിത്തീര്‍ക്കാന്‍ സാധിക്കാത്തപ്പോള്‍, മറ്റുള്ളവരുടെ ആശയങ്ങള്‍ പകര്‍ത്തിയെഴുതാന്‍ മനോവ ശ്രമിക്കുകയില്ല. മനുഷ്യരുടെ ആശയങ്ങളല്ല മനോവയുടെ ലേഖനങ്ങളിലെ വിഷയങ്ങള്‍. മാത്രവുമല്ല, ഒരു മനുഷ്യായുസ്സില്‍ എഴുതിത്തീര്‍ക്കാന്‍ കഴിയാത്തത്ര വിഷയങ്ങള്‍ മനോവയുടെ മുന്നിലുണ്ട്!

ഇസ്ലാമും ഹിന്ദുവും അടക്കമുള്ള വിജാതിയ മതവിശ്വാസികള്‍ മനോവയെ ഭീഷണിപ്പെടുത്തി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നതില്‍ അദ്ഭുതപ്പെടുന്നില്ല. ആശയപരമായി എതിരിടാനുള്ള ത്രാണിയില്ലാത്തവര്‍ ആയുധമെടുത്തും പുലഭ്യം പറഞ്ഞും എതിരാളികളുടെ വായടപ്പിക്കാന്‍ ശ്രമിക്കുന്നത് അവരില്‍ വസിക്കുന്ന ദുഷ്ടാത്മാവിന്റെ ഉത്തമ ദൃഷ്ടാന്തമായി പരിഗണിക്കാം! അതുകൊണ്ടുതന്നെ ഈ നീക്കങ്ങളില്‍ അസ്വാഭാവികമായി ഒന്നും മനോവ കാണുന്നില്ല! ഏതു ശക്തിക്കെതിരെയാണോ മനോവ പോരാടുന്നത്, ആ ശക്തികള്‍ വിഫലമായ ആക്രമണങ്ങള്‍ മനോവയ്ക്കെതിരെ അഴിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍, ക്രിസ്തീയമെന്നും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നതെന്നും അവകാശപ്പെടുന്ന സഭകളെല്ലാം ഒന്നടങ്കം മനോവയ്ക്കെതിരെ ഉറഞ്ഞുതുള്ളുന്ന പ്രവണത ഈ അടുത്ത നാളുകളില്‍ പ്രകടമാണ്!

പെന്തക്കോസ്തു സഭകളിലെ വിവരക്കേടുകള്‍ മനോവ വെളിപ്പെടുത്തിയപ്പോള്‍, കത്തോലിക്കാസഭയിലെ എല്ലാ റീത്തുകളും അതിനെ ശ്ലാഘിക്കുകയും മനോവയുടേതു പ്രവാചകശബ്ദമെന്നു പുകഴ്ത്തുകയും ചെയ്തു. അന്നൊക്കെ പെന്തക്കോസ്തുകാരുടെ മുഖ്യശത്രു മനോവയായിരുന്നു! അങ്ങനെ ഇസ്ലാമിനും ഹിന്ദുവിനുമൊപ്പം പെന്തക്കൊസ്തുകാരും മനോവയെ ശത്രുപക്ഷത്തു നിര്‍ത്തി. കത്തോലിക്കാസഭയില്‍നിന്നു സഭയ്ക്കെതിരെ നിലയുറപ്പിച്ച 'ന്യൂജനറേഷന്‍' മുന്നേറ്റങ്ങള്‍ക്കെതിരേ മനോവയുടെ ശബ്ദം ഉയര്‍ന്നപ്പോള്‍, കത്തോലിക്കാസഭയില്‍നിന്നു റീത്തുകള്‍ക്കതീതമായി കയ്യടി ലഭിച്ചു. എന്നാല്‍, 'എമ്പറര്‍ എമ്മാനുവേല്‍' എന്നപേരില്‍ ഭോഷ്ക്കുകള്‍ പ്രചരിപ്പിക്കുന്നവര്‍ 'വക്കീല്‍ നോട്ടീസ്' അയച്ചു മനോവയെ ചിരിപ്പിക്കുകയാണു ചെയ്തത്! ജപമാലയുടെ ഉത്പത്തിയെക്കുറിച്ച് മനോവയില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ച ഒരു പെന്തക്കോസ്തു പാസ്റ്റര്‍ നിരന്തരം അസഭ്യം എഴുതുകയും പിശാചെന്നു വിളിക്കുകയും ചെയ്യുന്നു. ഇംഗ്ലണ്ടില്‍ തമ്പടിച്ച് ഉദരശുശ്രൂഷ നടത്തുന്ന ഇയാളെയോ, ഇത്തരം വയറ്റില്‍പ്പിഴപ്പ് പ്രസ്ഥാനങ്ങളെയോ ശ്രദ്ധിക്കാന്‍ മനോവയ്ക്കു സമയമില്ല എന്നതാണു വാസ്തവം!

ഇക്കാലത്തൊക്കെയും പാശ്ചാത്യരെന്നോ പൗരസ്ത്യരെന്നോ വ്യത്യാസമില്ലാതെ എല്ലാ കത്തോലിക്കരും മനോവയുടെ പക്ഷത്തായിരുന്നു! എന്നാല്‍, ഇന്നു സ്ഥിതിഗതികളെല്ലാം മാറിമറിഞ്ഞു. കല്‍ദായവാദത്തിലെ വചനവിരുദ്ധതയും പൊള്ളത്തരവും തുറന്നുകാട്ടാന്‍ മനോവ തയ്യാറായപ്പോള്‍, 'പറങ്കി'യെന്നു വിളിച്ചു മനോവയെ 'ബ്രാന്‍ഡ്' ചെയ്യാന്‍ കിഴക്കിന്റെ സാക്ഷികള്‍ ഉത്സുകരായി. 'കൂനന്‍കുരിശു സത്യം' ഒരു പൈശാചിക അജണ്ടയായിരുന്നുവെന്നു തെളിവുകളുടെ പിന്‍ബലത്തോടെ പ്രഖ്യാപിച്ചതാണ് ഇത്തരക്കാരുടെ ശത്രുതയ്ക്ക് ആധാരമായത്. ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്തതും ഉടന്‍ വെളിപ്പെടുത്താനിരിക്കുന്നതുമായ സത്യങ്ങള്‍ക്കൂടി വായിക്കുമ്പോള്‍ ഇക്കൂട്ടരുടെ വേദന അതിന്റെ പാരമ്യത്തില്‍ എത്തുമെന്ന കാര്യത്തില്‍ മനോവയ്ക്കു സംശയമില്ല. എന്നാല്‍, കിഴക്കിന്റെ സാക്ഷികളും പൗരസ്ത്യവാദികളും പ്രചരിപ്പിക്കുന്ന ബ്ലോഗുകളില്‍നിന്ന്‍ മനോവയുടെ ലേഖനങ്ങള്‍ നീക്കംചെയ്താല്‍ അതു ശൂന്യമാകും എന്നതാണു യാഥാര്‍ത്ഥ്യം!

മനോവയുടെ ശത്രുക്കള്‍ ഇപ്പോള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ പൈശാചികത വെളിപ്പെടുത്താന്‍ മനോവ ധൈര്യം കാട്ടിയപ്പോള്‍, ലത്തീന്‍ റീത്തിലും അസ്വാരസ്യം മുളപൊട്ടി! ഇപ്പോള്‍ സകലരുംചേര്‍ന്നു മനോവയെ പിശാചെന്നു വിളിക്കാന്‍ തുടങ്ങി! യേഹ്ശുവാ ഏകരക്ഷകനാണെന്നു വിളിച്ചുപറയുന്നവരെ പിശാചെന്നു വിളിക്കുന്നവരെ ആരാണു നയിക്കുന്നതെന്ന് വായനക്കാര്‍ തിരിച്ചറിഞ്ഞുകൊള്ളുക! 'ഫ്രീമേസണ്‍'സംഘത്തെ നയിക്കുന്ന സാത്താന്റെ മേല്‍വിലാസം വെളിപ്പെടുത്താന്‍ തയ്യാറായ മനോവയ്ക്കെതിരേ, സഭകളുടെയോ മതങ്ങളുടെയോ വേര്‍തിരിവില്ലാതെ സകലരും അഴിഞ്ഞാടി! ഇത് 'ഫ്രീമേസണ്‍' പ്രസ്ഥാനങ്ങളുടെ സ്വാധീനമാണു തെളിയിക്കുന്നത്.

അതായത്, ഒരു വിഭാഗത്തെ സുഖിപ്പിച്ചുകൊണ്ട്‌ മറുവിഭാഗത്തെ ആക്രമിച്ചാല്‍, മനോവയെ പിന്തുണയ്ക്കാന്‍ ഏതെങ്കിലും ഒരു വിഭാഗം തയ്യാറാണ്. എന്നാല്‍, സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്റെ പിന്തുണയില്ലാതെ ലോകത്തിന്റെ കൈയ്യടി നേടുകയെന്നത് മനോവയുടെ ലക്ഷ്യമല്ല. സത്യത്തിനു സാക്ഷ്യംവഹിക്കുകയും അതുവഴി ദൈവത്തെ പ്രീതിപ്പെടുത്തുകയും ചെയ്യുകയെന്നതാണു മനോവ ഏറ്റെടുത്തിരിക്കുന്ന ദൗത്യം! അതുകൊണ്ടുതന്നെ അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ കഴിയില്ല. സത്യത്തിനു വിരുദ്ധമായ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യംചെയ്യപ്പെടാതിരുന്നാല്‍, അസത്യത്തില്‍ തുടരുന്നതിന് അതു പ്രോത്സാഹനമാകും. ഇത്തരത്തില്‍ തുടര്‍ന്നുപോകുന്ന തിന്മകളെ ചൂണ്ടിക്കാണിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതില്‍ മനോവ ആരുടേയും മുഖം നോക്കുകയോ പക്ഷംചേരുകയോ ചെയ്തിട്ടില്ല! ചെറിയ അവഗണനകളിലൂടെ സഭകളില്‍ കടന്നുകൂടുകയും പിന്നീട് പാരമ്പര്യത്തിന്റെ ഭാഗമായി നിലയുറപ്പിക്കുകയും ചെയ്തിട്ടുള്ള തിന്മകളെ വചനത്തിന്റെ വെളിച്ചത്തില്‍ തുറന്നുകാണിക്കുകയെന്ന പ്രവാചക ദൗത്യമാണ് മനോവ ഏറ്റെടുത്തിരിക്കുന്നത്!

പ്രവചനങ്ങളെ നിന്ദിക്കുന്നവര്‍ക്കു ദുരിതം!

യാക്കോബിനെ തിരഞ്ഞെടുത്ത് അവന്റെ സന്തതികളെ ഒരു ജനതയാക്കിയപ്പോള്‍ ദൈവം അവര്‍ക്കു ചില ചട്ടങ്ങളും നിയമങ്ങളും നല്‍കി. അബ്രാഹത്തിനും യിസഹാക്കിനും യാക്കോബിനും നല്‍കിയ വാഗ്ദാനമാണ് പുറപ്പാടുകാലത്തു നിറവേറ്റപ്പെട്ടത്. യാക്കോബിന്റെ സന്തതിയായ യോസെഫിലൂടെ ഈജിപ്തില്‍ വന്നുവസിച്ചവര്‍ ഒരു ജനതയായിരുന്നില്ല. ഇവരെക്കുറിച്ചു ബൈബിള്‍ പറയുന്നത് ഇങ്ങനെ: "അങ്ങനെ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബക്കാര്‍ ആകെ എഴുപതു പേരാണ്"(സൃഷ്ടി: 46; 27). എന്നാല്‍, നാനൂറു വര്‍ഷത്തെ പ്രവാസത്തിനുശേഷം കാനാന്‍ദേശത്തേക്കു യാത്ര തുടങ്ങുമ്പോള്‍ ഇവരുടെ സംഖ്യ ഇരുപതു ലക്ഷമായിരുന്നു! പിതാക്കന്മാരോടു ചെയ്ത വാഗ്ദാനപ്രകാരം യാഹ്‌വെ തിരഞ്ഞെടുത്ത ഈ ജനതയ്ക്കാണ്‌ അവിടുന്ന് നിയമങ്ങളും ചട്ടങ്ങളും നല്‍കിയത്. ഇവര്‍ക്കു നല്‍കപ്പെട്ട നീതിപൂര്‍വ്വകമായ നിയമങ്ങളോടും ചട്ടങ്ങളോടും തുലനംചെയ്യാന്‍ പ്രാപ്തമായ നിയമങ്ങളോ ചട്ടങ്ങളോ മറ്റൊരു ജനതയ്ക്കും ഇന്നുവരെ ഉണ്ടായിട്ടില്ല. മോശയുടെ വാക്കുകള്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?(നിയമം: 4; 7, 8).

ഈ നിയമങ്ങളെയും ചട്ടങ്ങളെയും സംരക്ഷിച്ചു നിര്‍ത്തുകയെന്നതാണ് ഒരു യഥാര്‍ത്ഥ പ്രവാചകന്റെ ദൗത്യം! നിയമങ്ങളില്‍നിന്നും ചട്ടങ്ങളില്‍നിന്നും ദൈവജനം വ്യതിചലിക്കുമ്പോള്‍ താക്കീതുകളിലൂടെ ഇവരെ നേര്‍വഴിക്കു നയിക്കാന്‍ പ്രവാചകരെ ദൈവം അയയ്ക്കും. അതുകൊണ്ടാണ് പ്രവാചകന്മാര്‍ ദൈവജനത്തിന്റെ കാവല്‍ക്കാരാണെന്നു വചനം വ്യക്തമാക്കിയിരിക്കുന്നത്. യെസെക്കിയേല്‍ പ്രവാചകനോടു യാഹ്‌വെ അരുളിച്ചെയ്ത ഈ വചനം നോക്കുക: "മനുഷ്യപുത്രാ, യിസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം. ഞാന്‍ ദുഷ്ടനോട്, ദുഷ്ടാ, നീ തീര്‍ച്ചയായും മരിക്കും എന്നു പറയുകയും അവന്‍ തന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ മുന്നറിയിപ്പു നല്‍കാതിരിക്കുകയും ചെയ്‌താല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍, അവന്റെ രക്തത്തിന് ഞാന്‍ നിന്നോട് പകരം ചോദിക്കും. ദുഷ്ടനോട് തന്റെ മാര്‍ഗ്ഗത്തില്‍നിന്നു പിന്തിരിയാന്‍ നീ താക്കീതു കൊടുത്തിട്ടും അവന്‍ പിന്തിരിയാതിരുന്നാല്‍ അവന്‍ തന്റെ ദുര്‍വൃത്തിയില്‍ത്തന്നെ മരിക്കും. എന്നാല്‍, നീ നിന്റെ ജീവനെ രക്ഷിക്കും"(യെസെക്കി: 33; 7-9).

ഇക്കാരണത്താല്‍ത്തന്നെ, പ്രവാചകനെ ധിക്കരിക്കുന്നവര്‍ ദൈവത്തെയാണ് ധിക്കരിക്കുന്നത്. "നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന് പ്രവാചകന്റെ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന് നീതിമാന്റെ പ്രതിഫലവും ലഭിക്കുന്നു"(മത്താ: 10; 40, 41). യേഹ്ശുവായെ സ്വീകരിക്കുന്നവന്‍ അവിടുത്തെ അയച്ച പിതാവിനെയാണ് സ്വീകരിക്കുന്നതെങ്കില്‍, യേഹ്ശുവാ അയച്ച ദൈവശുശ്രൂഷകാരെ സ്വീകരിക്കുന്നവര്‍ യേഹ്ശുവായെത്തന്നെയാണു സ്വീകരിക്കുന്നത്. ദൈവം അയച്ച പ്രവാചകനെയും യേഹ്ശുവാ അയച്ച സുവിശേഷകനെയും തിരിച്ചറിയണമെങ്കില്‍ ഇവരുടെ വാക്കുകള്‍ ദൈവവചനവുമായി പൊരുത്തപ്പെടുന്നതാണോ എന്നു പരിശോധിക്കണം. ക്രിസ്തുവിനുമുമ്പ് യിസ്രായേലില്‍ പ്രവാചകന്മാര്‍ ഉണ്ടായിരുന്നതിനേക്കാള്‍ അധികം വ്യാജപ്രവാചകന്മാരും ഉണ്ടായിരുന്നു. സത്യപ്രവാചകന്മാരെയും വ്യാജപ്രവാചകന്മാരെയും തമ്മില്‍ തിരിച്ചറിഞ്ഞത് മോശയുടെ നിയമത്തെ അടിസ്ഥാനമാക്കിയായിരുന്നു. തന്ത്രപൂര്‍വ്വം അന്യദേവന്മാരിലേക്കു നയിക്കുന്ന വ്യാജപ്രവാചകന്മാരെ തിരിച്ചറിയുവാനും അവരെ തള്ളിക്കളയുവാനുമായി മോശതന്നെ ചില അടയാളങ്ങള്‍ നല്‍കിയിട്ടുള്ളതായി ബൈബിളില്‍ വായിക്കാന്‍ സാധിക്കും. "നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരനോ വന്ന്‍ ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന്‍ അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്‍ അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3).

അന്യദേവന്മാരിലേക്കും വിജാതിയ ആചാരങ്ങളിലേക്കും ദൈവജനത്തെ തന്ത്രപൂര്‍വ്വം വശീകരിക്കുന്ന വ്യാജപ്രവാചകന്മാര്‍ ഇന്നു സഭയിലുണ്ട്. ഇത്തരക്കാരുടെ സ്തുതിപാഠകരാണ് മനോവയെ വ്യാജപ്രവാചകനെന്നു വിളിച്ചുകൊണ്ട് ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നത്! യഥാര്‍ത്ഥ സത്യത്തില്‍നിന്നു ദൈവജനത്തെ വ്യതിചലിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് തങ്ങളുടെ നില ഭദ്രമാക്കണമെങ്കില്‍ സത്യത്തിനുനേരെ പുലഭ്യം പറയാതെ നിവൃത്തിയില്ല. ഇത്തരം പ്രവര്‍ത്തികള്‍ ഈ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയായി കരുതരുത്. പഴയനിയമത്തിലെ പ്രവാചകന്മാരുടെ കാലത്ത്, ഇവര്‍ക്കു ബദലായി വ്യാജന്മാര്‍ വിഹരിച്ചിരുന്നത് ബൈബിളില്‍ കാണാം. യഥാര്‍ത്ഥ പ്രവാചകന്മാരെ നിന്ദിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന ഇക്കൂട്ടര്‍, ജനങ്ങളുടെയും നേതാക്കളുടെയും അഭിരുചിക്ക് അനുസരണമായ പ്രവചനങ്ങള്‍ നടത്തി സകലരുടെയും പ്രീതിക്കു പാത്രമാകുന്നു. എന്നാല്‍, യഥാര്‍ത്ഥ പ്രവാചകര്‍ ലോകത്തിന്റെ പ്രീതി അന്വേഷിക്കാതെ ദൈവത്തെ മഹത്വപ്പെടുത്തുന്നതില്‍ ശ്രദ്ധവച്ചു! അതിനാല്‍ത്തന്നെ ലോകം ഇവരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തു!

അന്യദേവന്മാരിലേക്കും അവരുടെ ആചാരങ്ങളിലേക്കും ദൈവജനത്തെ നയിക്കുന്നവര്‍ എത്ര ഉന്നതാരായിരുന്നാലും അവര്‍ സ്വജനത്തില്‍നിന്നു വിച്ഛേദിക്കപ്പെടേണ്ടവര്‍ ആണെന്നിരിക്കേ, അവരുടെ പാപത്തെ ലഘൂകരിച്ചു കാണുന്നവര്‍ ദൈവത്തിന്റെ വചനത്തെ ധിക്കരിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ ബഹുമാനിക്കപ്പെടേണ്ടവരല്ല; മറിച്ച്, സഭയില്‍നിന്നു പുറത്താക്കപ്പെടേണ്ടവരും സമൂഹത്തില്‍ ഒറ്റപ്പെടേണ്ടവരുമാണ്! അതുകൊണ്ടുതന്നെ ഇത്തരക്കാരെ സംബോധന ചെയ്യുമ്പോള്‍ മൃദുവായ ഭാഷ പ്രയോഗിക്കുന്നതിനു പകരം കടുത്ത ഭാഷ ഉപയോഗിക്കാന്‍ മനോവ ശ്രദ്ധിക്കുന്നു. ഇതുതന്നെയാണ് പ്രവാചകന്മാരില്‍നിന്നും ക്രിസ്തുവില്‍നിന്നും അവിടുത്തെ അപ്പസ്തോലന്മാരില്‍നിന്നും മനോവയ്ക്കു പഠിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. വചനം ഇങ്ങനെയാണു പറഞ്ഞിരിക്കുന്നത്: "അവന്‍ പ്രവാചകനോ സ്വപ്നവിശകലനക്കാരനോ, ആരായാലും വധിക്കപ്പെടണം. എന്തെന്നാല്‍, നിങ്ങളെ ഈജിപ്തില്‍നിന്ന്‍ ആനയിച്ചവനും അടിമത്തത്തിന്റെ ഭവനത്തില്‍നിന്നു മോചിപ്പിച്ചവനും നിങ്ങളുടെ ദൈവവുമായ യാഹ്‌വെയെ എതിര്‍ക്കാനും അവിടുന്നു കല്പിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനും ആണ് അവന്‍ ശ്രമിച്ചത്. അങ്ങനെ നിങ്ങള്‍ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം"(നിയമം: 13; 5).

ഇവിടംകൊണ്ട് അവിടുന്ന് അവസാനിപ്പിച്ചില്ല. ഈ പ്രവര്‍ത്തിയുടെ ഗൗരവം മനസ്സിലാക്കിത്തരാന്‍ വചനം ഇങ്ങനെ തുടരുന്നു: "നിന്റെ സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോ ആത്മസുഹൃത്തോ നിനക്കും പിതാക്കന്മാര്‍ക്കും അജ്ഞാതരായ അന്യദേവന്മാരെ നമുക്കു സേവിക്കാം എന്നു പറഞ്ഞു രഹസ്യമായി നിന്നെ വശീകരിക്കാന്‍ ശ്രമിച്ചെന്നു വരാം. ആ ദേവന്മാര്‍ നിനക്കു ചുറ്റും അടുത്തോ അകലെയോ വസിക്കുന്ന ജനതകളുടെ ദേവന്മാരായിരിക്കാം. എന്നാല്‍, നീ അവനു സമ്മതം നല്കുകയോ അവനെ ചെവിക്കൊള്ളുകയോ അരുത്. അവനോടു കരുണ കാണിക്കരുത്. അവനെ വെറുതെ വിടുകയോ അവന്റെ കുറ്റം ഒളിച്ചു വയ്ക്കുകയോ ചെയ്യരുത്. അവനെ കൊല്ലുകതന്നെ വേണം. അവനെ വധിക്കാന്‍ നിന്റെ കരമാണ് ആദ്യം ഉയരേണ്ടത്"(നിയമം: 13; 6-9). എന്തുകൊണ്ടാണ് ഈ നിയമം നല്‍കിയിരിക്കുന്നതെന്നു നോക്കുക: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ രക്ഷിച്ച നിന്റെ ദൈവമായ യാഹ്‌വെയില്‍നിന്ന്‍ നിന്നെ അകറ്റാനാണ് അവന്‍ ശ്രമിച്ചത്. യിസ്രായേല്‍ജനം മുഴുവന്‍ ഇതു കേട്ടു ഭയപ്പെടും. മേലില്‍ ഇതുപോലുള്ള ദുഷ്കൃത്യങ്ങള്‍ക്ക് ആരും ഒരുങ്ങുകയില്ല"(നിയമം: 13; 10, 11). കൊല്ലുകയെന്നത് ആധുനിക യിസ്രായേലിനെ സംബന്ധിച്ചിടത്തോളം വാച്യാര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ല; മറിച്ച്, അവര്‍ നമുക്കു മരിച്ചവനെപ്പോലെയും സഭയില്‍ ഇല്ലാത്തവനെപ്പോലെയും ആയിരിക്കണം. പുത്രനായ യേഹ്ശുവാ സഭയ്ക്കു നല്‍കിയിരിക്കുന്ന ചട്ടങ്ങളില്‍നിന്നു വ്യതിചലിച്ചു ജീവിക്കുകയോ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുന്നവന്‍ നമുക്കു വിജാതിയനെപ്പോലെ ആയിരിക്കണമെന്നു വചനം പറയുന്നു.

യേഹ്ശുവായുടെ ഉപദേശം ശ്രദ്ധിക്കുക: "നിന്റെ സഹോദരന്‍ തെറ്റുചെയ്‌താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോധ്യപ്പെടുത്തികൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ"(മത്താ: 18; 15-17). വേലി തന്നെയാണു വിളവു തിന്നുന്നതെങ്കില്‍, അതായത് സഭയുടെ ഉന്നതസ്ഥാനീയരായി പരിഗണിക്കപ്പെടുന്നവരാണ് ഇത്തരം ചെയ്തികള്‍ക്ക് ഒരുമ്പെടുന്നതെങ്കില്‍ എന്തു ചെയ്യും? ഇതിനുള്ള ഉത്തരവും ബൈബിളിലുണ്ട്. കേപ്പായില്‍ തെറ്റു കണ്ടപ്പോള്‍ അതിനെ ചോദ്യംചെയ്തുകൊണ്ട് പൗലോസ് ഇക്കാര്യത്തിനു ദൃഷ്ടാന്തം നല്‍കിയിട്ടുണ്ട്. പ്രവാചകന്മാരെല്ലാം അവരുടെ ജീവിതംകൊണ്ട് ഇതു സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇവയെല്ലാംതന്നെ പലവട്ടം മനോവ വിവരിച്ചിട്ടുള്ളതുമാണ്.

സഭാ മാനേജര്‍മാരുടെ തെറ്റുകളെ മൂടിവയ്ക്കുന്നത് സഭയോടുള്ള സ്നേഹമായി കരുതുന്ന ചിലരുണ്ട്. ഇത് സഭയോടുള്ള ദ്രോഹമാണെന്നു മാത്രമല്ല, ദൈവീക നിയമങ്ങളോടുള്ള ധിക്കാരവുംകൂടിയാണ്. കാരണം, അതു മറച്ചുവയ്ക്കരുതെന്നു കല്പിച്ചിട്ടുള്ളതു യാഹ്‌വെയാകുന്നു. സ്ഥാപിത താത്പര്യക്കാരായ ചിലര്‍ അധികാരികളുടെ പ്രീതി സമ്പാദിക്കുന്നതിനായി ഇങ്ങനെ പ്രവര്‍ത്തിക്കാറുണ്ട്. ദൈവജനത്തെ വഞ്ചിക്കുന്ന ഇത്തരക്കാര്‍ ദൈവത്തെയല്ല, തങ്ങളെത്തന്നെയാണു ശുശ്രൂഷിക്കുന്നത്! 

പ്രവാചകകാലത്തെ യിസ്രായേലിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ക്രൈസ്തവരെന്ന യാഥാര്‍ത്ഥ്യമാണ് ആദ്യമായി നാം തിരിച്ചറിയേണ്ടത്. മോശവഴി നല്‍കിയ നിയമങ്ങളില്‍നിന്നു ദൈവജനം വ്യതിചലിച്ച നാളുകളിലൊക്കെ ജനത്തിനു മുന്നറിയിപ്പുമായി പ്രവാചകന്മാരെ ദൈവം അയച്ചിട്ടുണ്ട്. നിയമങ്ങളും ചട്ടങ്ങളും അനുസരിക്കുന്നതില്‍ വന്ന വീഴ്ചകള്‍ പരിഹരിച്ച്, ആദ്യത്തെ അവസ്ഥയിലേക്കു തിരിച്ചുനടത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ഈ പ്രവാചകന്മാരില്‍ നിക്ഷിപ്തമായിരുന്നത്! ഇതുതന്നെയാണ് ആധുനിക യിസ്രായേലായ ക്രൈസ്തവരുടെ ഇടയിലേക്ക് പരിശുദ്ധാത്മാവു നിയോഗിക്കുന്ന വ്യക്തികളുടെ ദൗത്യവും. ഇവരില്‍ത്തന്നെ, സത്യത്തിനു സാക്ഷ്യംനല്‍കുന്നവരും സത്യത്തില്‍നിന്നു മറ്റുള്ളവരെ വ്യതിചലിപ്പിക്കുന്നവരും ഉണ്ട്. ഇവരെ തിരിച്ചറിയാതിരുന്നാല്‍ വന്നുഭവിക്കുന്ന ദുരന്തം നിസ്സാരമല്ല! മുഖസ്തുതികള്‍ക്കൊണ്ട് മനുഷ്യരെ വഴിതെറ്റിക്കുന്നവരല്ല യഥാര്‍ത്ഥ പ്രവാചകര്‍; ദൈവവുമായുള്ള മനുഷ്യന്റെ ബന്ധത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കുകയും അതു പരിഹരിക്കാനുള്ള മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ പ്രവാചകന്‍!

തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന പ്രവാചകനാണ്‌ സാമാന്യജനത്തിനു സ്വീകാര്യന്‍. അന്നത്തേതില്‍നിന്ന്‍ വ്യത്യസ്ഥമായി ഒന്നും ഇക്കാര്യത്തില്‍ സംഭവിച്ചിട്ടില്ല. എന്നാല്‍, അന്ത്യകാലത്ത് ഈ സ്ഥിതി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു പരിണമിക്കുമെന്ന് വചനം മുന്നറിയിപ്പു തന്നിട്ടുണ്ട്. ഈ വചനം നോക്കുക: "ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും"(2 തിമോ: 4; 3, 4). ഇതുതന്നെയാണ് ഇന്നു കാണുന്നതും. വചനവിരുദ്ധമായ ആചാരങ്ങളും കെട്ടുകഥകളും വിശ്വാസത്തിന്റെ ഭാഗമായി പ്രചരിപ്പിക്കുന്നവരെ മഹാന്മാരെന്നു പ്രകീര്‍ത്തിക്കുകയും അവരുടെ ആരാധകരായി അധഃപതിക്കുകയും ചെയ്യുന്ന വിശ്വാസികള്‍, സത്യം പറയുന്നവനുനേരേ അസഹിഷ്ണുത പ്രകടിപ്പിക്കുന്നു! സഭയുടെ അധികാരശ്രേണികളില്‍ കയറിക്കൂടിയിരിക്കുന്ന സാത്താന്റെ ആജ്ഞാനുവര്‍ത്തികളാണ് മുഖസ്തുതികള്‍ക്കൊണ്ടു ദൈവജനത്തെ വഴിതെറ്റിക്കുന്നത്. ഇവര്‍ക്കെതിരേ മോശയിലൂടെ ശക്തമായ മുന്നറിയിപ്പു യാഹ്‌വെ നല്‍കിയിരിക്കുന്നത് നാം കണ്ടു.

ഈജിപ്തിലെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചതിന്റെ പേരിലാണ് അന്ന് ദൈവം ഇപ്രകാരം പറഞ്ഞതെങ്കില്‍, സ്വപുത്രനെ യാഗമായി നല്‍കാന്‍ തയ്യാറായതിന്റെ പേരില്‍ എത്രത്തോളം അവിടുന്ന് അസഹിഷ്ണുവാകും!? മറ്റാരിലും രക്ഷയില്ലെന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കിയിട്ടും, ആരിലൂടെയും രക്ഷപ്രാപിക്കാമെന്ന അപകടകരമായ ആശയങ്ങള്‍ രഹസ്യവും പരസ്യവുമായി പ്രഖ്യാപിക്കുന്ന വ്യാജപ്രബോധകരെ നമ്മുടെ ഇടയില്‍നിന്നു നീക്കിക്കളയുകയെന്നതും അനിവാര്യമല്ലേ!? യേഹ്ശുവാ പറഞ്ഞു: "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല"(യോഹ: 14; 6). എന്നാല്‍, പിതാവിന്റെ സന്നിധിയിലേക്കു പുതിയ വഴികള്‍ വെട്ടുന്നവരും പിതാവിനെക്കുറിച്ചു നുണ പ്രചരിപ്പിക്കുന്നവരും കത്തോലിക്കാസഭയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന അപകടകരമായ അവസ്ഥ ഇപ്പോഴുണ്ട്. ഇത്തരക്കാരുടെ കുഴലൂത്തുകാരായി അധഃപതിച്ച വിശ്വാസികളും ഇവരെപ്പോലെതന്നെ അപകടകാരികളാണ്!

സത്യപ്രവാചകന്മാരെ അവഗണിച്ചുകൊണ്ട് വ്യാജപ്രവാചകന്മാരെ ആശ്ലേഷിച്ച ചരിത്രം പഴയകാലത്ത് യിസ്രായേലില്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിന് അവര്‍ നല്‍കേണ്ടിവന്ന വിലയും വലുതായിരുന്നു. അധികാരികളുടെ അരമനകളില്‍ കയറിക്കൂടി മുഖസ്തുതികള്‍ക്കൊണ്ട് അവരെ വശീകരിക്കുകയും യഥാര്‍ത്ഥ ശുശ്രൂഷകരെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന വ്യാജസഹോദരങ്ങള്‍ ഇന്നു നമ്മുടെ ഇടയിലുണ്ട്. ഇത്തരക്കാരുടെ മുന്‍ഗാമികളെ ബൈബിളിലും കാണാന്‍ കഴിയും. ഉദാഹരണമായി ഒരു സംഭവം ഇവിടെ കുറിക്കുന്നത് അനിവാര്യമായി മനോവ കരുതുന്നു. യിസ്രായേലിലെ പ്രവാചകന്മാരില്‍ ശക്തനായിരുന്ന ആമോസിന്റെ പുസ്തകത്തിലെ ഒരു സംഭവമാണ് ഇവിടെ വിവരിക്കുന്നത്.

യെഹൂദായുടെ രാജാവായി ഉസിയാഹും യിസ്രായേലിന്റെ രാജാവായി യെരോബോവാമും ഭരണംനടത്തുന്ന കാലത്താണ് ആട്ടിടയനായിരുന്ന അമോസിനെ പ്രവാചകനായി ദൈവം ഉയര്‍ത്തിയത്. യിസ്രായേലിലെ അതിക്രമങ്ങള്‍ക്കെതിരെയായിരുന്നു ആമോസിന്റെ പ്രവചനങ്ങളെല്ലാം. യാഹ്‌വെ അരുളിച്ചെയ്യുന്നുവെന്ന മുഖവുരയോടെ ആമോസ് പറഞ്ഞതെല്ലാം ശാപവാക്കുകളായിരുന്നു. "ടയിര്‍ ആവര്‍ത്തിച്ച് ചെയ്ത അതിക്രമങ്ങള്‍ക്കുള്ള ശിക്ഷ ഞാന്‍ പിന്‍വലിക്കുകയില്ല. കാരണം, അവര്‍ ഒരു ജനത്തെ മുഴുവന്‍ യേദോമിന് ഏല്പിച്ചുകൊടുത്തു. സാഹോദര്യത്തിന്റെ ഉടമ്പടി അവര്‍ വിസ്മരിച്ചു. ആകയാല്‍, ഞാന്‍ ടയിറിന്റെ മതിലിന്‍മേല്‍ അഗ്നി അയയ്ക്കും. അവളുടെ ശക്തിദുര്‍ഗ്ഗങ്ങളെ അതു വിഴുങ്ങിക്കളയും"(ആമോസ്: 1; 9, 10). സമാനമായ മുന്നറിയിപ്പ് യേദോമിനെതിരെയും പ്രഖ്യാപിക്കുന്നത് തൊട്ടടുത്ത വചനത്തില്‍ കാണാം. ഇങ്ങനെ യിസ്രായേലിലെ ഓരോ പട്ടണങ്ങള്‍ക്കെതിരെയും പ്രവാചകനായ ആമോസ് താക്കീതുകള്‍ നല്‍കി. യിസ്രായേലില്‍ കടന്നുകൂടിയ വിഗ്രഹങ്ങള്‍മൂലം യാഹ്‌വെയുടെ സാന്നിദ്ധ്യം ജനത്തിന്റെ മദ്ധ്യത്തില്‍നിന്ന് അകന്നുപോയി എന്നതാണ് ഈ പ്രവചനങ്ങള്‍ക്ക് ആധാരമായ കാര്യം. അന്യദേവന്മാരെ സേവിച്ചതുമൂലം നഷ്ടപ്പെട്ടുപോയ ദൈവികസാന്നിദ്ധ്യം തിരികെ ലഭിക്കണമെങ്കില്‍ എന്തു ചെയ്യണമെന്നു പ്രവാചകന്‍ ജനത്തെ ഉപദേശിച്ചു. എന്നാല്‍, ജനം ഈ പ്രവാചകനെ ശ്രവിക്കാന്‍ തയ്യാറായില്ല. മാത്രവുമല്ല, സ്തുതിപാഠകനായ അമാസിയാഹ് എന്ന വ്യാജപ്രവാചകന്റെ വാക്കുകളെയാണ് രാജാവും ജനവും സ്വീകരിച്ചത്.

ആധുനിക യിസ്രായേലായ കത്തോലിക്കാസഭയും ഇതുതന്നെയാണ് അനുവര്‍ത്തിക്കുന്നത്. മുഖസ്തുതികൊണ്ട് വഞ്ചിക്കുന്ന വ്യാജന്മാരെ സ്വീകരിക്കുകയും സത്യത്തിനു സാക്ഷ്യം നല്‍കുന്നവരെ പീഡിപ്പിക്കുകയും ചെയ്യുന്നു! യിസ്രായേലിലെ അകൃത്യങ്ങള്‍ നിമിത്തം ഗുരുതരമായ ദുരന്തങ്ങള്‍ തങ്ങളുടെ രാജ്യത്തേക്കു വന്നുഭവിച്ചിട്ടും സത്യത്തിലേക്കു തിരിയാന്‍ അവര്‍ കൂട്ടാക്കിയില്ല. പകരം, സ്വന്തം ചെയ്തികളെ ന്യായീകരിച്ചുകൊണ്ട് ആ തിന്മകളില്‍ത്തന്നെ വ്യാപരിച്ചു. ഈ വചനം നോക്കുക: "ദൈവമായ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ നഗരങ്ങളിലും പല്ലിനു പണിയില്ലാതാക്കിയതു ഞാനാണ്. നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ ആഹാരത്തിന്റെ തരിപോലും ഇല്ലാതാക്കി. എന്നിട്ടും നിങ്ങള്‍ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല. യാഹ്‌വെ അരുളിച്ചെയ്യുന്നു: കൊയ്ത്തിനു മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ മഴ മുടക്കി; ഒരു നഗരത്തില്‍ മഴപെയ്യിച്ചപ്പോള്‍ മറ്റൊന്നില്‍ പെയ്യിച്ചില്ല. ഒരു വയലില്‍ മഴ പെയ്തപ്പോള്‍ മഴ ലഭിക്കാതെ മറ്റൊരു വയല്‍ വരണ്ടു. രണ്ടോ മൂന്നോ നഗരങ്ങളിലുള്ളവര്‍ ദാഹജലം പ്രതീക്ഷിച്ചു മറ്റൊരു നഗരത്തിലേക്കു പോയി. അവിടെ അവര്‍ക്ക് അതു തൃപ്തിയാവോളം ലഭിച്ചില്ല. എന്നിട്ടും നിങ്ങള്‍ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല- യാഹ്‌വെ അരുളിച്ചെയ്യുന്നു. സസ്യങ്ങളെ ഉണക്കുന്ന കാറ്റുവീഴ്ചകൊണ്ടും, പൂപ്പുരോഗങ്ങള്‍ക്കൊണ്ടും നിങ്ങളെ ഞാന്‍ പ്രഹരിച്ചു. തോട്ടങ്ങളും മുന്തിരിത്തോപ്പുകളും ഞാന്‍ ഫലശൂന്യമാക്കി. അത്തിവൃക്ഷങ്ങളും ഒലിവുമരങ്ങളും വെട്ടുക്കിളികള്‍ നശിപ്പിച്ചു. എന്നിട്ടും നിങ്ങള്‍ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല"(ആമോസ്: 4; 6-9). യാഹ്‌വെയിലേക്കു മടങ്ങിവരാനായി അവിടുന്നു തന്റെ ജനത്തിനുമേല്‍ ശിക്ഷണങ്ങള്‍ അയക്കുമ്പോള്‍, അതിന്റെ പിന്നിലുള്ള ദൈവഹിതം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ അന്നത്തേതില്‍നിന്നു വിഭിന്നമല്ലാത്ത വിധത്തില്‍ ഇന്നുമുണ്ട്!

പ്രവാചകരിലൂടെ അന്നു മുന്നറിയിപ്പു നല്‍കിയതുപോലെ ഇന്നും അവിടുന്നു പ്രവര്‍ത്തിക്കുന്നു. ഒരുകാര്യം വിസ്മരിക്കാതിരിക്കുക: അന്ന്‍ പ്രവാചകന്മാരെ തിരഞ്ഞെടുത്തത് ഏതെങ്കിലും പ്രത്യേക ഗോത്രത്തില്‍നിന്നോ കൊട്ടാരങ്ങളില്‍നിന്നോ മഹത്തായ പാരമ്പര്യങ്ങളില്‍നിന്നോ ആയിരുന്നില്ല. ആമോസ് പ്രവാചകന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഞാനൊരു പ്രവാചകനല്ല, പ്രവാചകപുത്രനുമല്ല. ഞാന്‍ ആട്ടിടയനാണ്. സിക്കമൂര്‍മരം വെട്ടിയൊരുക്കുകയായിരുന്നു എന്റെ ജോലി. ആടുമേയിച്ചു നടന്ന എന്നെ വിളിച്ച് യാഹ്‌വെ അരുളിച്ചെയ്തു: എന്റെ ജനമായ യിസ്രായേലില്‍ ചെന്ന് പ്രവചിക്കുക"(ആമോസ്: 7; 14, 15). ഇതില്‍നിന്നു വ്യത്യസ്ഥമായ ഒരു തിരഞ്ഞെടുപ്പല്ല ഇന്നും അവിടുന്ന് നടത്തുന്നത്. യാഹ്‌വെയുടെ ഇത്തരത്തിലുള്ള തിരഞ്ഞെടുപ്പുകളെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ യഥാര്‍ത്ഥ ശുശ്രൂഷകരെ അന്നു പീഡിപ്പിച്ചിരുന്നു. അവരില്‍ കുടികൊണ്ടിരുന്ന ആത്മാവിനെ ഉള്ളില്‍ വഹിക്കുന്ന നേതാക്കന്മാരും പുരോഹിതരുമാണ് ആധുനിക യിസ്രായേലിന്റെയും ശാപം. ദൈവശാസ്ത്ര പഠനത്തിന്റെ ഉന്നതങ്ങളില്‍ യാത്രചെയ്യുന്ന ഇവര്‍ക്ക് ദൈവശുശ്രൂഷകരെക്കുറിച്ചു ചില മുന്‍ധാരണകളുണ്ട്. അതിനാല്‍, അവര്‍തന്നെ ഓരോരുത്തര്‍ക്കുമായി ചുമതലകള്‍ ഭാഗിച്ചു നല്‍കുന്നു. സഭയില്‍ അവസാനത്തെ ഗണത്തില്‍പ്പെടുന്ന ഏറാന്‍മൂളികളായി അത്മായരെ പരിഗണിച്ചു 'ബഹുമാനിക്കുകയും' ചെയ്യുന്നു! അവരില്‍ ആരെയെങ്കിലും പരിശുദ്ധാത്മാവു തിരഞ്ഞെടുത്താല്‍, ഈ ആത്മാവിനെപ്പോലും നിഷേധിക്കാന്‍ ഇവര്‍ മടിക്കുകയുമില്ല!

ഇന്നു കത്തോലിക്കാസഭയില്‍ നിലനില്‍ക്കുന്ന ഈ പ്രവണത യിസ്രായേലിന്റെ പിന്തുടര്‍ച്ച തന്നെയാണെന്നു ബൈബിള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ആമോസ് പ്രവാചകന്റെയും അമാസിയാഹ് എന്ന വ്യാജപ്രവാചകന്റെയും ചരിത്രം ഇവയില്‍ ഒന്നുമാത്രമാണ്! യിസ്രായേല്‍ രാജ്യത്തു നടമാടിയിരുന്ന തിന്മയ്ക്കെതിരേ ശക്തമായ ഭാഷയില്‍ താക്കീതു നല്‍കിയ ആമോസ് പ്രവാചകനെ അംഗീകരിക്കാന്‍ രാജാക്കന്മാരോ പുരോഹിതരോ തയ്യാറായിരുന്നില്ല. എന്നാല്‍, മുഖസ്തുതികൊണ്ട് ജനങ്ങളെ വഞ്ചിച്ചിരുന്ന പുരോഹിതനും വ്യാജപ്രവാചകകനുമായ അമാസിയാഹ് സര്‍വ്വരാലും അംഗീകരിക്കപ്പെട്ടിരുന്നു. രാജസന്നിധിയില്‍പ്പോലും ബഹുമാനിക്കപ്പെടാന്‍ അമാസിയാഹിനു കഴിഞ്ഞു. അതുവഴി സത്യപ്രവാചകനായ ആമോസിനെക്കുറിച്ച് രാജാവിന്റെ മുന്നില്‍ ദൂഷണം പറയാന്‍ അമാസിയാഹിന് അവസരം ലഭിച്ചു. "അപ്പോള്‍ ബെഥേലിലെ പുരോഹിതനായ അമാസിയാഹ് യിസ്രായേല്‍രാജാവായ യെരോബോവാമിന്റെ അടുത്ത് ആളയച്ചുപറഞ്ഞു: ആമോസ് നിനക്കെതിരേ യിസ്രായേല്‍ ഭവനത്തിന്റെ മദ്ധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്റെ വാക്കുകള്‍ പൊറുക്കാന്‍ നാടിനു കഴിയുന്നില്ല. കാരണം, യെരോബോവാം വാളിനിരയാകും, യിസ്രായേല്‍ സ്വന്തം നാട്ടില്‍നിന്ന്‍ പ്രവാസത്തിലേക്കു പോകും എന്ന്‍ ആമോസ് പറയുന്നു"(ആമോസ്: 7; 10, 11). ദൈവത്തിന്റെ വചനം മായംചേര്‍ക്കാതെ പ്രഘോഷിച്ച ആമോസ് പ്രവാചകനെതിരേ യിസ്രായേലിലെ ഒരു പുരോഹിതന്‍ നടത്തിയ ദുരാരോപണമാണിത്!

യാഹ്‌വെയിലേക്കു തിരിയാന്‍ വിസമ്മതിക്കുന്നതിലൂടെ ജനതയുടെമേല്‍ വന്നുഭവിക്കാന്‍ പോകുന്ന അനര്‍ത്ഥങ്ങള്‍ പ്രവചിച്ചാല്‍, രാജ്യദ്രോഹക്കുറ്റമായി കരുതുന്ന ഈ പുരോഹിതന്റെ പിന്മുറക്കാരാണ് ഇന്നു കത്തോലിക്കാസഭയുടെ ശത്രുക്കള്‍! സഭയില്‍ കടന്നുകൂടിയിരിക്കുന്ന തിരുത്തപ്പെടേണ്ട തിന്മകള്‍ ചൂണ്ടിക്കാണിക്കുന്ന ദൈവദാസരെ ഇവര്‍ സഭാവിരുദ്ധരായി മുദ്രകുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. ദൈവവചനത്തിനു വിപരീതമായ പ്രവര്‍ത്തികളുമായി നിലകൊള്ളുന്ന സഭയിലെ കീടങ്ങളെ ദൈവജനത്തിനു വെളിപ്പെടുത്തിക്കൊടുക്കാന്‍ മനോവ ആരെയും ഭയപ്പെട്ടിട്ടില്ല. യിസ്രായേലിനെതിരേ പ്രവചിച്ച പ്രവാചകന്മാരെ നേരിടാന്‍ അന്നത്തെ പുരോഹിതര്‍ ശ്രമിച്ചതുപോലെതന്നെ, സത്യത്തിനു സാക്ഷ്യംവഹിക്കുന്ന മനോവയെ തകര്‍ക്കാന്‍ ഇന്നത്തെ പുരോഹിതരിലെ 'ഫ്രീമേസണ്‍' വക്താക്കളും ശിങ്കിടികളും കിണഞ്ഞു ശ്രമിക്കുന്നു! അമാസിയാഹിന്റെ ഭീഷണിയെ ആമോസ് പ്രവാചകന്‍ എങ്ങനെയാണു നേരിട്ടതെന്ന് നോക്കുക: "ഇപ്പോള്‍ യാഹ്‌വെയുടെ വാക്കു കേള്‍ക്കുക. യിസ്രായേലിനെതിരേ പ്രവചിക്കരുതെന്നും യിസഹാക്കിന്റെ ഭവനത്തിനെതിരേ പ്രസംഗിക്കരുതെന്നും നീ പറയുന്നു. അതിനാല്‍, യാഹ്‌വെ അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തില്‍ വേശ്യയായിത്തീരും. നിന്റെ പുത്രന്മാരും പുത്രികളും വാളിനിരയാകും. നിന്റെ ഭൂമി അളന്നു പങ്കിടും. അശുദ്ധദേശത്തു കിടന്നു നീ മരിക്കും. യിസ്രായേല്‍ തീര്‍ച്ചയായും സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകും"(ആമോസ്: 7; 16, 17).

മനോവയുടെ വാക്കുകള്‍ക്കു മൂര്‍ച്ച കൂടുതലാണെന്നു വിമര്‍ശിക്കുന്നവര്‍, തിന്മയ്ക്കെതിരേ പ്രവാചക ശബ്ദത്തിന്റെ മൂര്‍ച്ച എത്ര കഠോരമായിരുന്നുവെന്ന് വചനത്തില്‍ പരിശോധിക്കുക. ഒരു ജനത്തെ ഒന്നടങ്കം നാശത്തിലേക്കു നയിക്കുന്നവര്‍ക്കെതിരേ മൃദുസമീപനം സ്വീകരിക്കാന്‍ യാഹ്‌വെ കല്പിച്ചിട്ടില്ല. അന്യദേവാരാധനയിലേക്കും വിജാതിയ അനുകരണങ്ങളിലേക്കും തന്ത്രപൂര്‍വ്വം ദൈവജനത്തെ വശീകരിക്കുന്നവരുടെ തെറ്റുകള്‍ മൂടിവയ്ക്കരുതെന്നു കല്പിച്ചിരിക്കുന്നത് സൈന്യങ്ങളുടെ ദൈവമാണ്. സഭയില്‍നിന്നു വിച്ഛേദിക്കപ്പെടേണ്ടവരുടെ ചെയ്തികളെ ന്യായീകരിക്കുകയോ അതു മറച്ചുവയ്ക്കുകയോ ചെയ്യുന്നവരും ശിക്ഷാവിധിയില്‍ തന്നെയാണ്!

ശിവസ്തുതികള്‍ അര്‍പ്പിക്കുകയും വിഗ്രഹങ്ങള്‍ക്കുമുന്നില്‍ താണ്ഡവനൃത്തമാടുകയും ചെയ്ത ഒരു പുരോഹിതവേഷധാരിയെ ഈ അടുത്ത ദിവസങ്ങളില്‍ മാധ്യമങ്ങളിലൂടെ കണ്ടു. ദൈവശാസ്ത്രത്തില്‍ 'ഡോക്ടറേറ്റ്' എടുക്കുന്ന ശീലമൊക്കെ പുരോഹിതരില്‍ പലരും അവസാനിപ്പിച്ചു. ഇപ്പോള്‍ ഈ 'നപുംസകം' ഡോക്ടറേറ്റ് എടുത്തിരിക്കുന്നത് 'താണ്ഡവ' നൃത്തത്തിലാണ്! ഇവന്റെ അഴിഞ്ഞാട്ടം കാണേണ്ടവര്‍ ഈ 'ലിങ്ക്' സന്ദര്‍ശിക്കുക: 'പുരോഹിതന്‍ പുരുഷനായിരിക്കണം' 

ഈ വീഡിയോകൂടി കണ്ടിട്ട് നിങ്ങള്‍ത്തന്നെ വിലയിരുത്തുക മനോവയുടെ വാക്കുകള്‍ക്ക് മൂര്‍ച്ച അധികമായോ എന്നകാര്യം: 'വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്ത്!' 

പിതാവിന്റെ സന്നിധിയിലേക്കുള്ള ഏകവഴിയായ പുത്രനെ പ്രഘോഷിക്കുക എന്ന ആഹ്വാനമാണ് യേഹ്ശുവാ ഓരോ ക്രൈസ്തവനും നല്‍കിയിരിക്കുന്നത്. ഒരു അത്മായന്‍ ഈ ശുശ്രൂഷ ചെയ്‌താല്‍, അതിനെ സംശയത്തോടെ നോക്കിനില്‍ക്കുന്നവര്‍ എന്താണു ചെയ്തുകൊണ്ടിരിക്കുന്നത് എന്ന്‍ അറിയണമെങ്കില്‍ ഈ വീഡിയോ ലിങ്ക് കാണാന്‍ മറക്കരുത്: ഇതോ കത്തോലിക്കാസഭയുടെ അപ്പസ്തോലിക ദൗത്യം?

ഇതിനെ ചോദ്യംചെയ്യുകയും എതിര്‍ക്കുകയും ചെയ്യേണ്ടത് ക്രൈസ്തവ ധര്‍മ്മമായി മനോവ കരുതുന്നു. ഇതേ പ്രവര്‍ത്തികള്‍ തന്നെയാണ് ആമോസ് അടക്കമുള്ള പ്രവാചകന്മാരും ചെയ്തത്. ആമോസ് ശാപവാക്കുകള്‍ പ്രവചിക്കുന്നതിനുമുന്‍പ് അമാസിയാഹ് പുരോഹിതന്‍ പറഞ്ഞ വാക്കുകള്‍ക്കൂടി ശ്രദ്ധിക്കുക: "അമാസിയാഹ് ആമോസിനോടു പറഞ്ഞു: ദീര്‍ഘദര്‍ശീ, യെഹൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹര്‍വൃത്തി കഴിച്ചുകൊള്ളുക. ഇനിമേല്‍ ബെഥേലില്‍ പ്രവചിക്കരുത്. ഇതു രാജാവിന്റെ വിശുദ്ധ മന്ദിരവും രാജ്യത്തിന്റെ ഭവനവുമാണ്"(ആമോസ്: 7; 12, 13). ഇതുതന്നെയല്ലേ കത്തോലിക്കാസഭയുടെ നേതാക്കളെന്നു ഭാവിച്ചു കഴിയുന്നവര്‍ പറയുന്നതും? ഇവിടെ കേപ്പായുടെ സിംഹാസനം ഉണ്ടെന്നും ഈ സഭയ്ക്കെതിരേ നരകകവാടങ്ങള്‍ പ്രബലപ്പെടില്ലെന്നും ഇവര്‍ പറയുന്നു! എന്നാല്‍, കേപ്പായുടെ പ്രബോധനങ്ങളും യേഹ്ശുവാ ഭരമേല്പിച്ച ദൗത്യവും ഉപേക്ഷിച്ചവര്‍, കേപ്പായ്ക്കു ലഭിച്ച വാഗ്ദാനത്തെ മുറുകെപ്പിടിക്കുന്നതില്‍ എന്ത്‌ അര്‍ത്ഥമാണുള്ളത്? ഇതിനേക്കാള്‍ ശക്തമായ വാഗ്ദാനങ്ങള്‍ വഹിച്ച ജനമായിരുന്നു യിസ്രായേല്‍. എന്നാല്‍, യാഹ്‌വെയുടെ കല്പനകളില്‍നിന്നു വ്യതിചലിച്ചപ്പോള്‍ വാഗ്ദാനം പ്രാപിക്കുന്നതിനുള്ള യോഗ്യതയും നഷ്ടമായി. അതുപോലെതന്നെ, യേഹ്ശുവാ ഏല്പിച്ച ദൗത്യത്തില്‍നിന്നു വ്യതിചലിക്കുമ്പോള്‍, അവിടുത്തെ വാഗ്ദാനം പ്രാപിക്കുന്നതില്‍നിന്ന്‍ അയോഗ്യരാക്കപ്പെടുന്നു!

നേതാക്കന്മാര്‍ യോഗ്യരാണെന്നു പ്രഖ്യാപിക്കുന്ന സ്തുതിപാഠകരെ വിളിച്ചുകൂട്ടി ഷെവലിയര്‍ പട്ടം നല്‍കി ബഹുമാനിച്ചാല്‍, ഇല്ലാത്ത യോഗ്യത കൈവരില്ല! യേഹ്ശുവാ ഏകരക്ഷകനാണെന്നു പ്രഘോഷിക്കാന്‍ ലജ്ജിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നവരെക്കുറിച്ച് സ്വര്‍ഗ്ഗത്തിലെ ദൂതന്മാരുടെ മുന്നില്‍ യേഹ്ശുവായും ലജ്ജിക്കുമെന്നാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ, യേഹ്ശുവായിലൂടെയല്ലാതെയുള്ള രക്ഷ പ്രഘോഷിച്ചുകൊണ്ട് സഭയില്‍ കടിച്ചുതൂങ്ങി കിടക്കുന്ന സകല 'പൈനേടന്മാരെ'ക്കുറിച്ചും മനോവയുടെ മനോഭാവവും അതുതന്നെയാണ്! അതു പോപ്പാണെങ്കിലും മനോവയ്ക്കു മറ്റൊരു ബൈബിളും മറ്റൊരു ക്രിസ്തുവുമില്ല!

യേഹ്ശുവാ കാശ്മീരില്‍ വന്ന്‍ ഇന്ത്യന്‍ സംസ്ക്കാരവും യോഗവിദ്യയും പഠിച്ച്, അമാനുഷീകനായി എന്നു പ്രചരിപ്പിക്കുന്ന സാത്താന്റെ സന്തതികളുടെ വാദങ്ങള്‍ക്കു വെള്ളവും വളവും നല്‍കാന്‍ ആദ്ധ്യാത്മിക വ്യഭിചാരശാലകള്‍ നടത്തുന്നവരെക്കുറിച്ചു മൃദുസമീപനം സ്വീകരിച്ച് 'പട്ടും വളയും' നേടാന്‍ മനോവ ആഗ്രഹിക്കുന്നുമില്ല! മരിച്ചവനെ ഉയിര്‍പ്പിച്ചതും രോഗികളെ വചനംകൊണ്ടു സുഖപ്പെടുത്തിയതും അഞ്ചപ്പംകൊണ്ട് പതിനായിരങ്ങള്‍ക്കു വിരുന്നൊരുക്കിയതും ഇന്ത്യയില്‍നിന്നു പഠിച്ച ചെപ്പടി വിദ്യയായിരുന്നെങ്കില്‍, യേഹ്ശുവായെ പഠിപ്പിച്ച ഗുരുവിനു വേറെ ശിഷ്യന്മാര്‍ ഇല്ലായിരുന്നോ? ലോകരാജ്യങ്ങളിലെ ഏറ്റവും നിസ്സാരന്മാരുടെ കണ്ടുപിടുത്തങ്ങളെപ്പോലും ആസ്വദിക്കുക എന്നതല്ലാതെ, ഒരു മൊട്ടുസൂചിപോലും ഈ മഹാരാജ്യം ലോകത്തിനു സമ്മാനിച്ചിട്ടില്ല! ഒരു യെഹൂദന്‍ ഇന്ത്യയില്‍വന്ന്‍ ജ്ഞാനം അഭ്യസിച്ചുവെന്നു വാദിക്കുന്നവര്‍, യെഹൂദന്റെ ബുദ്ധി കടമെടുത്താണ് ഇന്നും നിലനില്‍ക്കുന്നത്! നൂറു ഇന്ത്യക്കാര്‍ക്ക് ഒരു യഹൂദനേ ഈ ഭൂമിയില്‍ ജീവിച്ചിരിപ്പുള്ളു! കൃഷി പഠിക്കാന്‍പോലും യിസ്രായേലിലേക്കു വിമാനം കയറുന്ന ഇന്ത്യക്കാരന്റെ വിജ്ഞാനികളായ പൂര്‍വ്വീകരെല്ലാം വംശനാശം വന്നുപോയോ?

അതിനാല്‍, യേഹ്ശുവായെ പൂണൂല്‍ കെട്ടിക്കാനും താമരയില്‍ ഇരുത്താനും ശ്രമിക്കുന്ന ഏഭ്യന്മാരെക്കുറിച്ചു പറയുമ്പോള്‍ മനോവയുടെ ഭാഷ അല്പം കടുത്തതായിരിക്കും!

കാലടിയിലെ 'സമീക്ഷ' എന്ന പൈശാചിക കേന്ദ്രത്തില്‍ 'ശ്രീമാന്‍' സെബാസ്റ്റ്യന്‍ പൈനേടത്ത് കുറേ ജാതിമരം നട്ടു വളര്‍ത്തുന്നുണ്ട്. അതിന്റെ ചുവട്ടില്‍ ആളുകളെ ഇരുത്തി 'പോസിറ്റീവ് എനര്‍ജി' വലിച്ചെടുപ്പിക്കലാണ് ഇയാളുടെ ധ്യാനത്തിന്റെ ഒരു രീതി!

ക്രിസ്തു വിഗ്രഹങ്ങളുടെ മദ്ധ്യസ്ഥനോ?

പിതാവായ ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലുണ്ടായ ഉലച്ചില്‍ പരിഹരിച്ച്, മനുഷ്യരെ ദൈവവുമായും സ്വര്‍ഗ്ഗവുമായും അനുരഞ്ജിപ്പിച്ച മദ്ധ്യസ്ഥനാണ് യേഹ്ശുവാ എന്ന് വചനം പഠിപ്പിക്കുന്നു. "സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട് അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയ രക്തംവഴി സമാധാനം സ്ഥാപിക്കുകയും ചെയ്തു"(കൊളോ: 1; 20). യേഹ്ശുവാ വഴി മാത്രമാണ് സ്വര്‍ഗ്ഗത്തിലെ ദൈവവുമായി മനുഷ്യന്റെ ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നത്. അത് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഏറ്റുപറയുന്നതിലൂടെ നടക്കുന്ന രൂപാന്തരീകരണമാകുന്നു. എന്നാല്‍, ക്രിസ്തുവിലൂടെ മാത്രം സംഭവിക്കുന്ന ഈ രക്ഷയുടെ പങ്കാളികളായി സാത്താനെ പരിചയപ്പെടുത്തുന്ന കുതന്ത്രമാണ് 'ശ്രീമാന്‍' പൈനേടത്തിന്റെ സമീക്ഷയിലൂടെ ഇവന്‍ നടപ്പാക്കുന്നത്! വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചിനാണെന്നു വചനം പറഞ്ഞിരിക്കുന്നതിനാല്‍, അവരുടെ ദേവന്മാര്‍ പിശാചുക്കള്‍ തന്നെയാണെന്ന കാര്യത്തില്‍ കത്തോലിക്കാസഭയ്ക്കു സംശയമൊന്നുമില്ല. അങ്ങനെയെങ്കില്‍, പേരു പറയാന്‍ അറയ്ക്കുന്ന വിജാതിയ വിഗ്രഹങ്ങള്‍ക്ക് ആലയം നിര്‍മ്മിച്ച്, അവറ്റകള്‍ക്കൊപ്പം യേഹ്ശുവായെ പ്രതിഷ്ഠിച്ചിരിക്കുന്ന 'സമീക്ഷയെ' ആദ്ധ്യാത്മിക വ്യഭിചാരശാല എന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടത്!

ക്രിസ്തുവിന്റെ നാമം ഉപയോഗിക്കുന്നതിനു പിന്നില്‍ രണ്ടു ഗൂഢലക്ഷ്യമാണുള്ളത്. ഒന്നാമതായി, ക്രൈസ്തവരെ വിഗ്രഹാലയങ്ങളിലേക്കു തന്ത്രപൂര്‍വ്വം വശീകരിക്കുകയെന്ന അജണ്ട. മറ്റൊന്ന്, ദൈവപുത്രനെ സാത്താനൊപ്പം സമനാക്കി അപമാനിക്കുകയെന്ന നരകത്തിന്റെ അജണ്ട നടപ്പാക്കല്‍! ഇത്തരം പൈശാചികതയ്ക്കെതിരേ കണ്ണടയ്ക്കുന്ന സഭാ മാനേജര്‍മാരെ ചോദ്യംചെയ്യാതിരുന്നാല്‍, അനേകം ദൈവമക്കള്‍ വഞ്ചിക്കപ്പെടും. ചോദ്യംചെയ്‌താല്‍, മനോവയെ 'ആന്റിക്രൈസ്റ്റ്' എന്നു വിളിക്കും! എന്നാല്‍, മനോവ മാനിക്കുന്നത് സൈന്യങ്ങളുടെ ദൈവത്തെ ആയതിനാല്‍, ചങ്ങലയില്‍ കിടക്കുന്ന നായയുടെ കുര കേട്ടു മനോവ യാത്ര അവസാനിപ്പിക്കുന്നില്ല! മനോവയ്ക്കു പിന്തുണയായി വചനം ഇങ്ങനെ പറയുന്നു: "പാറിപ്പറക്കുന്ന കുരുവിയും തെന്നിപ്പറക്കുന്ന മീവല്‍പ്പക്ഷിയും എങ്ങും തങ്ങാത്തതുപോലെ അകാരണമായ ശാപം എങ്ങും ഏശുന്നില്ല"(സുഭാ: 26; 2).

വിഗ്രഹങ്ങളുമായി മനുഷ്യരെ അനുരഞ്ജിപ്പിക്കുകയായിരുന്നില്ല യേഹ്ശുവായുടെ ദൗത്യമെന്നു നാം തിരിച്ചറിയണം. അന്യദേവന്മാരിലേക്കു ദൈവജനത്തെ നയിക്കുന്നവന്‍ ഒരു പ്രവാചകനാണെങ്കില്‍പ്പോലും അവന്‍ വധിക്കപ്പെടണമെന്നു കല്പിച്ചവന്‍ തന്നെയാണ് ഇന്നും ദൈവം! മാറ്റമില്ലാത്ത ഈ ദൈവത്തെ യോഗാധ്യാനത്തില്‍ പങ്കെടുപ്പിച്ചു മാനസാന്തരപ്പെടുത്താമെന്നു 'പൈനേടന്മാര്‍' വ്യാമോഹിക്കുകയും വേണ്ട! സ്വന്തം ആരാധനാമൂര്‍ത്തികളുടെ മേല്‍വിലാസം പരിഷ്കൃത സമൂഹത്തിനുമുന്നില്‍ വെളിപ്പെടുത്താന്‍പോലും ലജ്ജിച്ചിരുന്ന ഹൈന്ദവര്‍ക്ക് ഉണര്‍വു നല്‍കാനും, അവരുടെ ദേവന്മാര്‍ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാനും യത്നിക്കുന്നവര്‍ ക്രൈസ്തവസഭകളില്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. ഇത്തരം കള്ളനാണയങ്ങളെ തുറന്നുകാണിക്കുന്നതാണോ മനോവ ചെയ്യുന്ന മഹാപരാധം?! ഇത്തരക്കാരെ സംബോധനചെയ്യുമ്പോള്‍ മനോവയുടെ ഭാഷ ഇനിയും കടുത്തേക്കാം! ആരാണ് കത്തോലിക്കാസഭയുടെ ശത്രു? ക്രിസ്തുവിന്റെ നാമവും സഭയുടെ സൗകര്യങ്ങളും ഉപയോഗിച്ച് വിഗ്രഹങ്ങള്‍ക്ക് ആഗോളവിപണി ഉണ്ടാക്കുന്ന ഇവരോ, ഇവരുടെ കാപട്യങ്ങള്‍ വിളിച്ചുപറയുന്ന മനോവയോ? ഈ വചനം നോക്കുക: "അവളുടെ പുരോഹിതന്മാര്‍ എന്റെ നിയമം ലംഘിക്കുന്നു. അവര്‍ എന്റെ വിശുദ്ധവസ്തുക്കളെ മലിനമാക്കുന്നു. വിശുദ്ധവും അശുദ്ധവും തമ്മില്‍ അവര്‍ അന്തരം കാണുന്നില്ല. നിര്‍മ്മലവും മലിനവും തമ്മിലുള്ള വ്യത്യാസം അവര്‍ പഠിപ്പിക്കുന്നില്ല"(യെസെക്കി: 22; 26).

ദൈവവചനത്തിനു വിരുദ്ധമായ എന്തു പ്രബോധനത്തിന്റെ അടിസ്ഥാനത്തിലാണ് മനോവയെ വ്യാജപ്രവാചകനെന്നു വിളിച്ച്, മനോവയ്ക്കെതിരേ പ്രചരണങ്ങള്‍ നടത്തുന്നതെന്നു വെളിപ്പെടുത്തേണ്ടത് അവര്‍തന്നെയാണ്. ക്രിസ്തുവിന്റെയോ അപ്പസ്തോലന്മാരുടെയോ പ്രബോധനങ്ങളെ യാതൊരു മായവും ചേര്‍ക്കാതെ പ്രഘോഷിക്കുക മാത്രമേ മനോവ ചെയ്തിട്ടുള്ളു. കത്തോലിക്കാസഭ പാരമ്പര്യമായി പിന്തുടരുന്ന വിശ്വാസങ്ങളില്‍നിന്നു വ്യതിചലിക്കുകയോ അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല! എന്നാല്‍, ഇവയെല്ലാം പ്രവര്‍ത്തിക്കുന്നവരെ ദൈവജനത്തിനു വെളിപ്പെടുത്തി കൊടുക്കുന്നതിലൂടെ അവരെ രക്ഷിക്കുവാന്‍ മനോവ ശ്രമിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പസ്തോലന്മാരും കാണിച്ചുതന്ന മാതൃകയും ഇതുതന്നെയാണ്! യുഗാന്തംവരെ കൂടെയുണ്ടാകുമെന്ന് വാഗ്ദാനം നല്‍കിയപ്പോള്‍, യുഗാന്തംവരെ നാം എങ്ങനെ ആയിരിക്കണമെന്ന നിര്‍ദ്ദേശവും യേഹ്ശുവാ നല്‍കിയിരുന്നു. "ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തംവരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും"(മത്താ: 28; 19, 20).

യേഹ്ശുവാ നിര്‍ദ്ദേശിച്ച മൂന്നു കാര്യങ്ങളില്‍ ശ്രദ്ധവയ്ക്കാതെ, വാഗ്ദാനം കൂടെയുണ്ടെന്നു കരുതുന്നവര്‍, വിതയ്ക്കാത്തതു കൊയ്യാന്‍ അരിവാളുമായി ഇറങ്ങുന്ന ഭോഷന്മാര്‍ക്കു തുല്യരാണ്! ക്രിസ്തീയ വിശ്വാസത്തിലേക്ക് ആളുകളെ ക്ഷണിക്കുന്നതിനെ പരിഹസിച്ചുകൊണ്ട് പോപ്പ് ഫ്രാന്‍സീസ് തന്റെ തനിനിറം ഈയിടെ വ്യക്തമാക്കി! പൈശാചികത പറയുന്നത് കേപ്പാ ആയാലും പിശാചെന്നു വിളിക്കപ്പെടും എന്നതിനു തെളിവ് ബൈബിളിലുണ്ട്. കേപ്പായുടെ അധരങ്ങളില്‍നിന്നു പുറപ്പെട്ട നിഷേധവാക്കിന് യേഹ്ശുവായുടെ മറുപടി ഇതായിരുന്നു: "സാത്താനേ, എന്റെ മുമ്പില്‍നിന്നു പോകൂ, നീ എനിക്കു പ്രതിബന്ധമാണ്. നിന്റെ ചിന്ത ദൈവീകമല്ല. മാനുഷികമാണ്‌"(മത്താ: 16; 23). യേഹ്ശുവായുടെ പീഡാനുഭവത്തെ തടയാന്‍ ശ്രമിച്ച കേപ്പായോട് ഇപ്രകാരം അവിടുന്ന് പറഞ്ഞെങ്കില്‍, മനുഷ്യരുടെ രക്ഷയെ തടയുന്ന ഫ്രാന്‍സീസിനോടു പറയേണ്ടത് അതിനേക്കാള്‍ കടുത്ത ഭാഷയിലാണ്!

വ്യാജപ്രവാചകന്റെ അടയാളങ്ങള്‍!

ദൈവവചനത്തിനു വിരുദ്ധമായ പ്രബോധനങ്ങളിലൂടെ ദൈവജനത്തെ വഞ്ചിക്കുന്ന ഒരു പുരോഹിതവേഷധാരി ഈ അടുത്തനാളില്‍ നടത്തിയ പ്രഭാഷണമാണ് ഈ ഉപശീര്‍ഷകത്തിന് ആധാരം. വ്യാജപ്രവാചകന്മാരെ തിരിച്ചറിയാന്‍ ഇയാള്‍ തന്റെ യുക്തിയില്‍ കണ്ടെത്തിയ അടയാളം ദൈവവചനത്തിനു വിരുദ്ധമാണെന്ന യാഥാര്‍ത്ഥ്യം ആദ്യംതന്നെ വെളിപ്പെടുത്തട്ടെ! യഥാര്‍ത്ഥ പ്രവാചകന്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന വ്യക്തിയായിരിക്കും എന്നാണ് ഇയാളുടെ കണ്ടെത്തല്‍! വ്യാജപ്രവാചകനാകട്ടെ, ഒരിടത്ത് സ്ഥിരമായി താമസിക്കുന്നവനായിരിക്കുമെന്ന് ഇയാള്‍ വാദിക്കുന്നു. യാഹ്‌വെ അയച്ച പതിനെട്ടു പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാല്‍, ഇതു തികച്ചും വാസ്തവവിരുദ്ധമാണെന്നു കാണാം. ക്രിസ്തീയതയെ വിജാതിയതയുമായി ചേര്‍ത്തുവയ്ക്കാന്‍ തീവ്രയജ്ഞം നടത്തുന്ന പുരോഹിത വേഷധാരിയില്‍നിന്ന്‍ ഇതില്‍ക്കൂടുതല്‍ പ്രതീക്ഷിക്കുന്നതും മൗഢ്യമാണ്! ഊരുതെണ്ടികളെന്നു സ്വയം പരിചയപ്പെടുത്തുന്ന കാഷായവേഷധാരികളുടെ സ്വാധീനമാണ് ഇയാളെ ഇത്തരം അബദ്ധങ്ങളില്‍ കൊണ്ടുചെന്നെത്തിച്ചത്. പ്രത്യേക ദൗത്യങ്ങളൊന്നുമില്ലാതെ ഭിക്ഷാംദേഹികളായി ഉപജീവനം കഴിക്കുന്ന സന്യാസികള്‍ ഇന്ത്യന്‍ സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണെന്നു നമുക്കറിയാം. ദൈവത്തിന്റെ പ്രവാചകന്മാരെ ഇത്തരക്കാരുമായി കൂട്ടിയിണക്കാനുള്ള ഇയാളുടെ ശ്രമം ഏത് അജണ്ടയുടെ ഭാഗമാണെന്നു തിരിച്ചറിയാന്‍ മനോവയ്ക്കു കഴിയും.

അന്ത്യപ്രവാചകനായ യോഹന്നാനില്‍നിന്ന്‍ നമുക്കു തുടങ്ങാം. സ്നാപകയോഹന്നാന്‍ ഒരു ദേശാടകനായിരുന്നില്ല; മറിച്ച്, യോര്‍ദ്ദാനില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച മഹാപ്രവാചകനായിരുന്നു. സമീപപ്രദേശങ്ങളില്‍നിന്നുള്ള ജനങ്ങള്‍ അവന്റെ അടുത്തേക്കു വരികയും അവനില്‍നിന്നു വചനം കേള്‍ക്കുകയുമായിരുന്നു. സ്നാപകന്‍ മറ്റെവിടെയും പോയി പ്രഘോഷിക്കുകയോ പ്രവചിക്കുകയോ സ്നാനപ്പെടുത്തുകയോ ചെയ്തതായി ബൈബിളില്‍ കാണുന്നില്ല. അങ്ങനെയെങ്കില്‍, ശാലോമിലൂടെ പ്രബോധനം നടത്തുന്ന ഇയാളുടെ വാക്കുകള്‍ പരിഗണിച്ചാല്‍, യോഹന്നാന്‍ വ്യാജപ്രവാചകനാണെന്നു ചിന്തിക്കേണ്ടിവരും!

യാഹ്‌വെ നിര്‍ദ്ദേശിക്കുന്ന വ്യക്തികളുടെ അരികിലേക്കാണു പ്രവാചകന്‍ കടന്നുചെല്ലുന്നത്. ദൈവത്താല്‍ അയയ്ക്കപ്പെടുന്നവനാണ് പ്രവാചകന്‍. രാജാക്കന്മാരോടോ പുരോഹിതന്മാരോടോ അറിയിക്കാനാണ് പ്രവാചകന്‍ ദൈവത്താല്‍ നിയോഗിക്കപ്പെടുന്നത്. മറിച്ച്, പ്രവചനങ്ങളുമായി ചുറ്റിത്തിരിയുന്ന ശൈലി സത്യപ്രവാചകന്മാര്‍ക്കില്ല. ദാനിയേല്‍ പ്രവാചകന്‍ നിയോഗിക്കപ്പെട്ടത് പ്രധാനമായും ബാബിലോണ്‍ രാജാക്കന്മാരുടെ അരികിലേക്കായിരുന്നു. ഓരോ പ്രവാചകന്മാരുടെയും ചരിത്രം പരിശോധിച്ചാല്‍ ഇതില്‍നിന്നു വ്യത്യസ്ഥമായി ഒന്നും കണ്ടെത്താന്‍ കഴിയില്ല! താന്‍ പ്രവാചകനാണെന്നു പ്രചരിപ്പിക്കാന്‍, തന്റെ  ശീലങ്ങളെയും ദൗര്‍ബ്ബല്യങ്ങളെയും പ്രവാചക മുദ്രയായി വ്യാഖ്യാനിക്കാതെ തരമില്ല എന്നതാണ് ഇത്തരം വാദങ്ങളുടെ അടിസ്ഥാനം!

അപ്പസ്തോലന്മാരെ അയച്ചുകൊണ്ട് യേഹ്ശുവാ പറഞ്ഞു: "നിങ്ങള്‍ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോള്‍, അവിടെ യോഗ്യതയുള്ളവന്‍ ആരെന്ന്‍ അന്വേഷിക്കുകയും അവിടം വിടുന്നതുവരെ അവനോടുകൂടെ താമസിക്കുകയും ചെയ്യുവിന്‍"(മത്താ: 10; 11). എഴുപത്തിരണ്ടുപേരെ അയച്ചുകൊണ്ട് ഇപ്രകാരം അവിടുന്നു നിര്‍ദ്ദേശിച്ചു: "അവരോടൊപ്പം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടില്‍ത്തന്നെ വസിക്കുവിന്‍. വേലക്കാരന്‍ തന്റെ കൂലിക്ക് അര്‍ഹനാണല്ലോ. നിങ്ങള്‍ വീടുകള്‍തോറും ചുറ്റിനടക്കരുത്"(ലൂക്കാ: 10; 7). ഇതൊക്കെയാണ് ഊരുചുറ്റലിന്റെ കാര്യത്തില്‍ മനോവയ്ക്കു പറയാനുള്ളത്!

വ്യാജപ്രവാചകനെയും സത്യപ്രവാചകനെയും വേര്‍തിരിച്ചറിയാന്‍ ദൈവം നല്‍കുന്ന ചില അടയാളങ്ങള്‍ ബൈബിളിലുണ്ട്. അവയില്‍ ഒന്നാണ് നാം ആരംഭത്തില്‍ കണ്ട വചനം. നിയമപുസ്തകത്തില്‍ മോശ രേഖപ്പെടുത്തിയിരിക്കുന്ന വചനമാണിത്. അന്യദേവന്മാരിലേക്കു നയിക്കുന്ന ആശയങ്ങളുമായി നമ്മെ ആരെങ്കിലും സമീപിച്ചാല്‍, അവര്‍ വ്യാജന്മാരാണെന്നും അവര്‍ക്കു ചെവികൊടുക്കരുതെന്നും മോശ കര്‍ശനമായ താക്കീതു നല്‍കിയിരിക്കുന്നു. അന്യദേവന്മാരുടെ പ്രചാരകനായ മനുഷ്യന്‍ വ്യാജപ്രവാചകന്റെ അടയാളം വെളിപ്പെടുത്തുമ്പോള്‍ ഈ സത്യം മറച്ചുവയ്ക്കുന്നതു സ്വാഭാവികം! താന്‍ വ്യാജനാണെന്നു ജനത്തെ ബോദ്ധ്യപ്പെടുത്താനുള്ള അവിവേകം ഇയാള്‍ക്കില്ലെന്നു സാരം!

വ്യാജപ്രവാചകന്മാര്‍ക്കെതിരേ യാഹ്‌വെയുടെ വാക്കുകള്‍ കേള്‍ക്കുക: "ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്‍തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാര്‍ക്കു ദുരിതം"(യെസെക്കി: 13; 3). ദൈവത്തിന്റെ വചനത്തിനു വിരുദ്ധമായി തങ്ങളുടെ യുക്തിയെ അനുധാവനംചെയ്യുന്ന സുവിശേഷ പ്രഘോഷകര്‍ അനേകരുണ്ട്. സത്യദൈവത്തെയും വ്യാജദേവന്മാരെയും ഒന്നായി പരിഗണിച്ച് ധ്യാനങ്ങളും ധ്യാനപ്രസംഗങ്ങളും നടത്തുന്ന ആധുനിക ദൈവശാസ്ത്രക്കാരെയാണ് ഈ വചനത്തില്‍ കാണുന്നത്! ഇത്തരക്കാര്‍ക്ക് ദൈവവചനംത്തെക്കാള്‍ പ്രധാനം തത്വശാസ്ത്രങ്ങളും യുക്തിചിന്തകളുമാണ്! ക്രിസ്തുവിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ കൃഷ്ണന്റെ ചില സ്വഭാവരീതികള്‍ ഓര്‍മ്മയിലെത്തുന്ന സ്ഥല-ജല വിഭ്രാന്തരായ ആളുകള്‍ പ്രവാചകനാട്യത്തില്‍ ഊരുചുറ്റുന്നുണ്ട്. ഇവര്‍ സംഘംചേര്‍ന്ന്, ഇവരുടെ സിനഗോഗില്‍ വച്ചു തയ്യാറാക്കിയ പൈശാചികഗ്രന്ഥമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'! യേഹ്ശുവായെയും മഗ്ദലേഥ് മറിയത്തെയും കാണുമ്പോള്‍, കൃഷ്ണനും മീരാഭായിയുമാണെന്നു തോന്നുന്ന മാനസീക വിഭ്രാന്തിയുടെ ഉടമകളാണ് ഈ ബൈബിളിന്റെ അണിയറ ശില്പികള്‍!

വ്യാജപ്രവാചകന്മാരുടെ മറ്റൊരു അടയാളം നോക്കുക: "അവളുടെ പ്രവാചകന്മാര്‍ യാഹ്‌വെ  സംസാരിക്കാതിരിക്കെ യാഹ്‌വെ ഇങ്ങനെ അരുളിച്ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ട് അവര്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനങ്ങള്‍ നടത്തുകയും ചെയ്ത് അവരുടെ തെറ്റുകള്‍ മൂടിവയ്ക്കുന്നു"(യെസെക്കി: 22; 28). പാപം എന്നൊന്നില്ല എന്ന അപകടകരമായ ആശയങ്ങളിലേക്കാണ് പുത്തന്‍ ദൈവശാസ്ത്രജ്ഞര്‍ എത്തിയിരിക്കുന്നത്. ശരീരത്തിലെ ഹോര്‍മ്മോണിനെ പഴിച്ചുകൊണ്ട് പാപത്തെ ന്യായീകരിക്കുന്ന പ്രവണതയും 'ന്യൂജനറേഷന്‍' പ്രവാചകരിലുണ്ട്! ഊരുചുറ്റി നടക്കുന്ന പ്രവാചകന്മാരെക്കുറിച്ചു വചനം നല്‍കുന്ന ഒരു മുന്നറിയിപ്പുകൂടി ശ്രദ്ധിക്കുക: "അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബ്ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2 തിമോത്തി: 3; 5-7).

വ്യാജപ്രവാചകന്മാരുടെയും കപട അപ്പസ്തോലന്മാരുടെയും അടയാളങ്ങള്‍ കുറിച്ചിരിക്കുന്ന ചില വചനങ്ങള്‍ ഇവയാണ്:

"ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേഹ്ശുവായെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക"(2 കോറി: 11; 4).

"ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി: 1; 8).

"ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ: 2; 8).

"മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ"(കൊളോ: 2; 18). "പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്ഷയില്‍ വീഴ്ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു"(1 തെസ: 3; 5).

"അലസതയിലും ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന്‍ ഒഴിഞ്ഞുനില്‍ക്കണമെന്നു സഹോദരരേ, യേഹ്ശുവാ മ്ശിഹായുടെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്പ്പിക്കുന്നു"(2 തെസ: 3; 6).

"വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു"(1 തിമോ: 4; 1).

"ആരെങ്കിലും ഇതില്‍നിന്നും വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ രക്ഷകനായ യേഹ്ശുവാ മ്ശിഹായുടെ യഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യംചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍"(1 തിമോ: 6; 3, 4).

"അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും. അപ്പോള്‍ സ്വാര്‍ത്ഥസ്നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ദൈവദൂഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും"(2 തിമോ:3; 1, 2).

"പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും ദൈവവുമായ യേഹ്ശുവാ മ്ശിഹായെ തള്ളിപ്പറയുകയും ചെയ്യുന്നു"(യെഹൂദാഹ്: 1; 4).

"തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും. പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൗകീകരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്"(യെഹൂദാഹ്: 1; 18, 19).

ഇവയില്‍ ഏതെങ്കിലും വചനം മനോവയ്ക്കെതിരേ വിരല്‍ചൂണ്ടുന്നുവെങ്കില്‍, നിങ്ങള്‍ ഒരിക്കലും മനോവ വായിക്കരുത്! അതുപോലെതന്നെ, ഈ വചനങ്ങള്‍ ആരിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നു സൂക്ഷ്മമായി പരിശോധിക്കുകയും വേണം. കാരണം നിങ്ങളുടെ ആത്മാവിനു പകരംവയ്ക്കാന്‍ മറ്റൊന്നുമില്ല. അബദ്ധങ്ങളിലൂടെ നിങ്ങളെ നയിക്കുന്ന ആരും അന്ത്യവിധിദിനത്തില്‍ നിങ്ങള്‍ക്കുവേണ്ടി വാദിക്കാന്‍ ഉണ്ടാവുകയുമില്ല!

മനോവയെ ഉയര്‍ത്തുന്ന ദൈവം!

വിജാതിയരും കത്തോലിക്കാ വിരുദ്ധരും കൈകോര്‍ത്തുകൊണ്ട് മനോവയ്ക്കെതിരേ പോരാടിയപ്പോള്‍ മനോവയെ ഉയര്‍ത്തിനിര്‍ത്തി സംരക്ഷിച്ചതു സൈന്യങ്ങളുടെ ദൈവമായ യാഹ്‌വെയാണ്. അതേ ദൈവത്തില്‍ തന്നെയാണ് ഇന്നും മനോവയുടെ പ്രത്യാശ. വിജാതിയരോട് പറയുന്നതില്‍നിന്നു വ്യത്യസ്ഥമായി വിവിധ സഭകളിലായി ചിതറിക്കിടക്കുന്ന മുഴുവന്‍ ക്രൈസ്തവരോടും  മനോവയ്ക്കു പറയാനുള്ളത് ഇതാണ്: "ഈ ആലോചനയും ഉദ്യമവും മനുഷ്യനില്‍നിന്നാണെങ്കില്‍ പരാജയപ്പെടും. മറിച്ച്, ദൈവത്തില്‍നിന്നാണെങ്കില്‍ അവരെ നശിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിര്‍ക്കുന്നവരായി നിങ്ങള്‍ എണ്ണപ്പെടുകയും ചെയ്യും"(അപ്പ. പ്രവര്‍: 5; 38, 39). ക്രൈസ്തവരെ പീഡിപ്പിക്കാന്‍ സംഘടിതരായി നീങ്ങിയ യെഹൂദരോട്, അവരുടെ നിയമോപദേഷ്ടാവും ആദരണീയനുമായ ഗെമാലിയേല്‍ പറഞ്ഞ വാക്കുകളാണിത്. ഇതുതന്നെയാണ് മനോവയെ എതിര്‍ക്കുന്ന ക്രൈസ്തവരോടു മനോവയ്ക്കും പറയാനുള്ളത്.

ഏതോ സംഘടന നല്‍കുന്ന ഭീമമായ 'ഫണ്ട്' ഉപയോഗിച്ചാണ് മനോവ പ്രവര്‍ത്തിക്കുന്നതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റ് ആരുടെ ഭാഗത്തു കണ്ടാലും മുഖംനോക്കാതെ എതിര്‍ക്കുന്ന മനോവയെ ഏതു സംഘടനയാണ് സഹായിക്കാന്‍ സാദ്ധ്യതയുള്ളത്? ഇസ്ലാമും ഹിന്ദുവുമടക്കമുള്ള വിജാതിയ മതങ്ങള്‍ മനോവയുടെ വാക്കുകളുടെ മൂര്‍ച്ച നന്നായി അനുഭവിച്ചിട്ടുള്ളതാണ്. മനോവയെ ഉന്മൂലനം ചെയ്യുമെന്നു ഭീഷണി മുഴക്കിയിരിക്കുന്ന ഇവരുടെ സഹായം മനോവയ്ക്കു ലഭിക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആരും പറയില്ല. പെന്തക്കോസ്തു സഭകളെ എതിര്‍ക്കുന്ന വ്യക്തികളില്‍ പലരും മനോവയിലെ ലേഖനങ്ങളെയാണ് ആശ്രയിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ട്ടിന്‍ ലൂഥറിനെതിരേ മനോവ പ്രസിദ്ധീകരിച്ച ഒറ്റ ലേഖനം മാത്രം വായിച്ചാല്‍, മനോവയ്ക്ക് പെന്തക്കോസ്തു പിന്തുണ ലഭിക്കുമോയെന്നു മനസ്സിലാകും. യാക്കോബയാ, ഓര്‍ത്തഡോക്സ്, മാര്‍ത്തോമ്മാ തുടങ്ങിയ സഭകളും മനോവയുടെ വാക്കുകളുടെ മൂര്‍ച്ച അനുഭവിച്ചവരാണ്. കത്തോലിക്കാ സഭയിലെ റീത്തുകളില്‍ മനോവയുടെ വിചാരണയ്ക്കു വിധേയരാകാത്ത ഒരു റീത്തുപോലും ഉണ്ടാകില്ല! അങ്ങനെയെങ്കില്‍ ആരായിരിക്കും മനോവയുടെ 'സ്പോണ്‍സര്‍'?

നാസ്തികവാദികളോ കമ്യൂണിസ്റ്റുകളോ ഏതെങ്കിലും യുക്തിവാദ ഗ്രൂപ്പുകളോ മനോവയെ സഹായിക്കാന്‍ സാദ്ധ്യതയില്ലെന്നു മനോവയുടെ താളുകള്‍ പരിശോധിക്കുന്നവര്‍ക്കു വ്യക്തമാകും! മനോവ ഏറ്റവുമധികം എതിര്‍ക്കുന്ന 'ഫ്രീമേസണ്‍' സംഘടനകളുടെ പിന്തുണയുണ്ടെന്നു ചിന്തിക്കുന്നതും മൗഢ്യമാണ്! സാത്താന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയും അവന്റെ മുഖംമൂടി പിച്ചിചീന്തുകയും ചെയ്യുന്ന മനോവ പ്രവര്‍ത്തിക്കുന്നത് ആരുടെ പിന്തുണയോടെയാണെന്നു തിരിച്ചറിയാന്‍ ആത്മീയജ്ഞാനം മാത്രം മതി!

ഏതെങ്കിലും സഭകളോ സംഘടനകളോ മനോവയെ സാമ്പത്തീകമായി സഹായിച്ചിട്ടില്ല. എന്നാല്‍, സഭകളും മതങ്ങളും സംഘടനകളും മനോവയെ ദ്രോഹിച്ചിട്ടുണ്ട്. 2008 മുതല്‍ 'സൈബര്‍' മാധ്യമരംഗത്ത് മനോവയുണ്ട്. ഓരോ മാസവും പതിനയ്യായിരത്തോളം രൂപ ചിലവഴിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. ഈ നിമിഷംവരെയും ഒരുത്തരോടും മനോവ സഹായം യാചിച്ചിട്ടില്ലെങ്കിലും, പ്രതിസന്ധിഘട്ടങ്ങള്‍ വന്നപ്പോഴൊക്കെ കൃത്യസമയത്തുതന്നെ ആരെയെങ്കിലും ദൈവം അയച്ചിട്ടുണ്ട്! ഏതെങ്കിലും കോടീശ്വരന്മാരെയാണ് അതിനായി അവിടുന്ന് നിയോഗിച്ചതെന്ന് ആരും കരുതേണ്ട. ദൈവത്തെക്കുറിച്ചുള്ള തീഷ്ണതയാല്‍ ജ്വലിക്കുന്ന യുവാക്കളെയാണ് മനോവയുടെ സഹായികളായി അവിടുന്നു നിയോഗിച്ചിട്ടുള്ളത്!

ഏതെങ്കിലും സഭകളില്‍നിന്ന്‍ വിശ്വാസികളെ അടര്‍ത്തിയെടുത്ത് മറ്റു സഭകള്‍ക്കു വിതരണംചെയ്യാനോ സ്വന്തമായി സഭയുണ്ടാക്കി അതിന്റെ മാര്‍പ്പാപ്പയാകാനോ മനോവ ഉദ്ദേശിക്കുന്നില്ല. കത്തോലിക്കാസഭയില്‍ പറ്റിച്ചേര്‍ന്നുനിന്ന്‍ അതിന്റെ രക്ഷകരാണെന്നു ഭാവിക്കുന്ന ചിലര്‍ മനോവയെ പെന്തക്കോസ്താക്കാന്‍ ശ്രമിച്ചു. എന്നാല്‍, പരിശുദ്ധ കന്യകാമറിയത്തിന്റെ മാഹാത്മ്യം മനോവയിലൂടെ അറിഞ്ഞിട്ടുള്ളവര്‍ ഇക്കാര്യത്തിലും ആകെ കണ്‍ഫ്യൂഷനിലാണ്. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും മനോവയുടെ സഭ 'എമ്പറര്‍ എമ്മാനുവേല്‍' ആണെന്ന കാര്യം ഉറപ്പിക്കാം. അപ്പോഴാണ്‌, ഈ സമൂഹത്തിനെതിരേ മനോവയുടെ ലേഖനം ഇറങ്ങിയത്. മനോവയുടെ സഭ അന്വേഷിച്ചു നടക്കുകയും വായനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ശത്രുക്കള്‍ ഇന്നു നെല്ലിക്കായ്ക്കും ചെമ്പരത്തിപ്പൂവിനും വേണ്ടിയുള്ള ഓട്ടത്തിലാണ്!

മനോവ ഏതു സഭയിലാണെന്ന് ആലോചിച്ച് ആരും ബുദ്ധിമുട്ടേണ്ട. പരിശുദ്ധ കത്തോലിക്കാസഭ തന്നെയാണ് എന്നും മനോവയുടെ സഭ! ഇന്നു കത്തോലിക്കാസഭയുടെ രക്ഷകരായി നടിച്ചു മനോവയെ ആക്ഷേപിക്കുന്ന സകലരും സഭവിട്ടു പുറത്തുപോയാലും മനോവ സഭയിലുണ്ടാകും. അത് പോപ്പിന്റെ മാഹാത്മ്യം കണ്ടിട്ടല്ല; കേപ്പായുടെ സിംഹാസനം ഈ സഭയില്‍ ഉള്ളതുകൊണ്ടാണ്!

മനോവ വായിക്കുന്നത് പാപമാണെന്നു പ്രചരിപ്പിക്കുന്ന കപട സഭാസ്നേഹികളുണ്ട്. ദൈവവചനത്തെക്കാളും ദൈവത്തെക്കാളും മനുഷ്യരെ സേവിക്കുന്ന ചിലരാണ് ഇതിനുപിന്നില്‍. വചനത്തെയോ സഭയെയോ ധിക്കരിക്കുന്ന ഒരു വാക്കുപോലും മനോവ ഇന്നുവരെ പ്രചരിപ്പിച്ചിട്ടില്ല. അനേകരെ അബദ്ധങ്ങളില്‍നിന്നു വിടുവിക്കാനും വചനത്തിന്റെ യഥാര്‍ത്ഥ സത്യങ്ങളിലേക്കു നയിക്കാനും ശ്രമിക്കുകയും ആ ശ്രമത്തില്‍ വിജയിക്കുകയും ചെയ്തിട്ടുള്ള മനോവയെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, കൂടുതല്‍ ശക്തിപ്പെടുകയാണ്‌ ചെയ്യുന്നതെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ മനോവയെ എതിര്‍പ്പിലൂടെ ശക്തിപ്പെടുത്തുന്നവരെപ്രതിയും യേഹ്ശുവായുടെ നാമത്തിനു മഹത്വം! ആരെങ്കിലും മനോവ വായിക്കാതിരുന്നു എന്നതുകൊണ്ട് ഒരു നഷ്ടവും മനോവയ്ക്കു സംഭവിക്കില്ല. കാരണം, സന്ദര്‍ശകരുടെ എണ്ണം നോക്കി പ്രതിഫലം കിട്ടുന്ന വ്യവസായമല്ല ഇത്. യേഹ്ശുവായില്‍നിന്നുള്ള പ്രതിഫലത്തില്‍ മാത്രം ശ്രദ്ധവച്ച് അവിടുന്നു നിശ്ചയിക്കുന്ന കാലംവരെ മനോവ മുന്നോട്ടുപോകും!

മനോവ വായിച്ചതുമൂലം ക്രിസ്തുവിനെ ഉപേക്ഷിച്ചുപോയവരോ കത്തോലിക്കാസഭയില്‍നിന്നു മറ്റേതെങ്കിലും സഭയിലേക്കു ചേക്കേറിയവരോ ഉണ്ടെങ്കില്‍ തെളിവുസഹിതം കൊണ്ടുവരിക! അതിനുശേഷം മനോവയെ നയിക്കുന്ന ആത്മാവിനെ വിവേചിക്കുക! മനോവയുടെ മിത്രമാണെന്നു ഭാവിച്ചുകൊണ്ടു തന്ത്രപൂര്‍വ്വം നിലകൊള്ളുന്ന ആദ്ധ്യാത്മികശിഖണ്ഡികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പും വായനക്കാരുടെ ശ്രദ്ധയ്ക്കായി നല്‍കുന്നു! വിനാശകരമായ ആശയങ്ങള്‍ കൗശലത്തോടെ പ്രചരിപ്പിക്കുന്ന എമ്പറര്‍ എമ്മാനുവേലിന്റെ 'ബി ടീം' ആണ് ഇക്കൂട്ടര്‍! യേഹ്ശുവായുടെ പുനരാഗമനത്തെക്കുറിച്ചും പരിശുദ്ധ ത്രീത്വത്തിലെ സ്ത്രീ സാന്നിദ്ധ്യത്തെക്കുറിച്ചും അപകടകരമായ ആശയങ്ങള്‍ ഇവര്‍ പ്രചരിപ്പിക്കുന്നു!

ഒരുകാര്യംകൂടി മനോവയ്ക്കു പറയാനുണ്ട്: മനോവ വായിക്കുന്നതും പ്രചരിപ്പിക്കുന്നതും പാപമാണെന്നു പ്രഖ്യാപിച്ചിരിക്കുന്നവര്‍ അതിന്റെ കാരണംകൂടി വ്യക്തമാക്കണം. മനോവ നല്‍കുന്ന വചനങ്ങളിലും വ്യാഖ്യാനങ്ങളിലും തെറ്റുണ്ടെങ്കില്‍ അവ വ്യക്തമാക്കുകയും യഥാര്‍ത്ഥ വചനവും വ്യാഖ്യാനവും മനുഷ്യര്‍ക്കു മനസ്സിലാകുന്നവിധത്തില്‍ വിവരിക്കുകയും ചെയ്യുക! മറിച്ച്, കാരണംകൂടാതെ എതിര്‍ത്താല്‍, സത്യത്തിനെതിരെയുള്ള പാപമായി അതു പരിഗണിക്കപ്പെടും!

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    4777 views

LOG IN

Lost your password?

SIGN UP

LOST PASSWORD