ദൈവകല്‍പ്പനകള്‍

ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്!

Print By
about

"അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്;അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യാഹ്‌വെ, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും"(പുറ:20;1-5).

ഇസ്രായേലിന്റെ ദൈവം നല്‍കിയ പത്തു പ്രമാണങ്ങളില്‍ ഒന്നാമത്തേതാണ് ഇവിടെ കുറിച്ചിരിക്കുന്നത്. അഞ്ചു വാക്യങ്ങളില്‍ ഒതുക്കിയ ഈ കല്പനയുടെ ആന്തരീക അര്‍ത്ഥം വളരെ വിശാലമാണെന്ന് പലരും മനസ്സിലാക്കിയിട്ടില്ല എന്നതാണു വസ്തുത! എങ്കിലും, ഈ വാക്യങ്ങള്‍പ്പോലും ഒറ്റവാചകത്തിലേക്ക് ഒതുക്കിക്കൊണ്ടാണ് ഇന്ന്‍ പുതുതലമുറയെ സഭ പഠിപ്പിക്കുന്നത്. 'ദൈവമായ യാഹ്‌വെ ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്' എന്ന ചെറിയ ഈ വാചകത്തില്‍തന്നെ പൂര്‍ണ്ണമായ അര്‍ത്ഥം ഉള്‍ക്കൊള്ളുന്നുവെങ്കിലും, അവ പൂര്‍ണ്ണമായും ഗ്രഹിക്കാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ആയതിനാല്‍, പ്രമാണങ്ങളുടെ വിശാലമായ അര്‍ത്ഥതലങ്ങളിലേക്ക് ദൈവജനത്തെ നയിക്കാന്‍ മനോവ ഉദ്യമിക്കുന്നു! ഒന്നാം പ്രമാണത്തെ അതിന്റെ പൂര്‍ണ്ണതയില്‍ നമുക്കിവിടെ പരിശോധിക്കാം.

സാത്താനെ ആരാധിക്കുന്നവരും അനേകം ദേവന്മാരെ സേവിക്കുന്നവരും ഒറ്റസ്വരത്തില്‍ പറയുന്ന കാര്യമാണ്, ഒരു ദൈവം മാത്രമേയുള്ളൂ എന്നത്. ഇവര്‍ ഈ പറയുന്നതിലെ ആത്മാര്‍ത്ഥത എത്ര ആലോചിച്ചിട്ടും മനോവയ്ക്ക് ഗ്രഹിക്കാന്‍ കഴിയുന്നില്ല! ലോകത്തുള്ള എല്ലാ വിജാതിയവിഭാഗങ്ങളും ഏകദൈവ വിശ്വാസികളായിരുന്നാലും അവര്‍ ദൈവമെന്നു വിളിക്കുന്ന ദേവന്മാര്‍ സത്യദൈവമല്ല എന്നതാണു യാഥാര്‍ത്ഥ്യം. ഈ കാരണത്താലാണ്, മറ്റു ദൈവങ്ങളെ ആരാധിക്കരുതെന്ന് ദൈവമായ  യാഹ്‌വെ നിയമംമൂലം വിലക്കിയത്. സത്യദൈവത്തെ മാത്രമാണ് തങ്ങള്‍ ആരാധിക്കുന്നത് എന്ന ധാരണയില്‍ കഴിയുന്ന പലരും അങ്ങനെയാണോ എന്നറിയണമെങ്കില്‍ സൂക്ഷ്മമായ പരിശോധന ആവശ്യമായിരിക്കുന്നു. കാരണം, ഇടംവലം തിരിയാതെ സൂക്ഷ്മമായി പാലിക്കണമെന്ന നിര്‍ദ്ദേശത്തോടെയാണ് അവിടുന്ന് ഈ കല്പനകള്‍ നല്‍കിയത്! ആയതിനാല്‍, ഒന്നാമത്തെ പ്രമാണത്തെ അതിന്റെ പൂര്‍ണ്ണമായ തലത്തില്‍ പരിശോധിക്കുകയും, ഏതൊക്കെയാണ് ഈ പ്രമാണലംഘനത്തിന്റെ പരിധിയില്‍ വരുന്നതെന്ന് മനസ്സിലാക്കുകയും ചെയ്യാം!

ചില സഭാവിഭാഗങ്ങള്‍ ഒന്നാം പ്രമാണത്തെ മുറിച്ചു രണ്ടാക്കി പഠിപ്പിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആദ്യത്തെ ഒരു പ്രമാണത്തെ രണ്ടാക്കുകയും അവസാനത്തെ രണ്ടു പ്രമാണങ്ങളെ ഒരുമിച്ചുചേര്‍ക്കുകയും ചെയ്തുകൊണ്ടാണ് ഇവര്‍ ഈ കൗശലം പ്രയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള കുതന്ത്രങ്ങള്‍ക്ക് വ്യക്തമായ കാരണവുമുണ്ട്; അപ്പസ്തോലിക സഭകളെ വിമര്‍ശിക്കാനുള്ള സാഹചര്യമൊരുക്കുകയാണ് ഇതുവഴി അവര്‍ ലക്ഷ്യമിട്ടത്! കത്തോലിക്കാസഭയും മറ്റു ശ്ലൈഹീകസഭകളും തങ്ങളുടെ ആരാധനാലയങ്ങളിലും ഭവനങ്ങളിലും വച്ചിരിക്കുന്ന രൂപങ്ങളും ചിത്രങ്ങളും വിഗ്രഹങ്ങളാണെന്നും അവരെല്ലാം വിഗ്രഹാരാധകരാണെന്നും പ്രചരിപ്പിച്ചുകൊണ്ട് ഇവര്‍ സത്യത്തെ വികലമാക്കുന്നു! ഒന്നാംപ്രമാണത്തില്‍ യാഹ്‌വെ വ്യക്തമാക്കിയിരിക്കുന്നത്, സത്യദൈവത്തെയല്ലാതെ മറ്റെന്തിനെ ആരാധിച്ചാലും അതു വിഗ്രഹാരാധനയാകും എന്നതാണ്! പ്രതിമയുണ്ടാക്കരുതെന്നു പറയാന്‍ മാത്രമായി ഒരു കല്പനയുടെ ആവശ്യമില്ലെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രമേ ആവശ്യമുള്ളു. കാരണം, ഒന്നാമത്തെ പ്രമാണത്തില്‍ ഇവ പൂര്‍ണ്ണമായി അടങ്ങിയിട്ടുണ്ട്; മാത്രവുമല്ല, അവിടുന്ന്  പ്രമാണങ്ങള്‍ക്കു നമ്പറിട്ടല്ലാ നല്‍കിയതെന്ന് ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക് മനസ്സിലാകും!

പ്രമാണങ്ങളുടെ ഘടന!

പ്രമാണങ്ങളെ പൊതുവെ പത്തായി കണക്കാക്കിയിട്ടുണ്ട്. ഇവയെത്തന്നെ രണ്ടു വിഭാഗങ്ങളായി വേര്‍തിരിക്കാന്‍ കഴിയും. ഇവയില്‍ ഒന്നാമത്തേത്, ദൈവവും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചുള്ളതാണെങ്കില്‍, രണ്ടാമത്തേത് മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തി നല്‍കിയിട്ടുള്ളതാണ്! ഈ മാനദണ്ഡത്തിലാണ് പ്രമാണങ്ങളെ യേഹ്ശുവാ ഭാഗിച്ചത്. കത്തോലിക്കാസഭ പഠിപ്പിക്കുന്ന പ്രമാണങ്ങളില്‍ ആദ്യത്തെ മൂന്നെണ്ണം ദൈവവുമായി മനുഷ്യര്‍ക്കുണ്ടാകേണ്ട ബന്ധത്തെ സൂചിപ്പിക്കുന്നു. ശേഷിക്കുന്ന ഏഴു പ്രമാണങ്ങള്‍ മനുഷ്യന്‍ മനുഷ്യനോട് അനുവര്‍ത്തിക്കേണ്ട നിയമങ്ങളാണ്. പെന്തക്കോസ്തു വിഭാഗങ്ങള്‍ പ്രചരിപ്പിക്കുന്നതിനെ മുഖവിലക്കെടുത്താല്‍ വലിയൊരു പ്രശ്നമുണ്ട്. പ്രശ്നമിതാണ്; മൂന്ന്, ഏഴ് തുടങ്ങിയ സംഖ്യകള്‍ പൂര്‍ണ്ണതയുടെ സംഖ്യകളാണെന്നു നമുക്കറിയാം. നാല്, ആറ് എന്നീ സംഖ്യകള്‍ അപൂര്‍ണ്ണതയെ സൂചിപ്പിക്കുന്നതിനാല്‍, ഇത്തരത്തില്‍ ഒരു വിഭജനം യേഹ്ശുവായില്‍നിന്നു പ്രതീക്ഷിക്കേണ്ടതില്ല. മാത്രവുമല്ല, ദൈവവുമായി ബന്ധപ്പെട്ടുള്ള മൂന്നു പ്രമാണങ്ങള്‍ ത്രിത്വത്തെയും പ്രതീകാത്മകമായി സൂചിപ്പിക്കുന്നുണ്ട്. ഇക്കാരണത്താല്‍തന്നെ, കത്തോലിക്കാസഭയുടെ പഠിപ്പിക്കാലാണ് സത്യമെന്നു തിരിച്ചറിയാന്‍ കഴിയും. 

സഭകള്‍ തമ്മിലുള്ള വിഭാഗിയതയല്ല നാമിവിടെ ചിന്തയ്ക്കു വിഷയമാക്കുന്നത്; യാഹ്‌വെ നല്‍കിയ കല്പനയുടെ പൂര്‍ണ്ണത മനസ്സിലാക്കുകയാണ്. അതിനാല്‍, നമുക്ക് വിഷയത്തിലേക്കു വരാം. സത്യദൈവത്തെ അല്ലാതെ മറ്റൊരു ദേവനെ ദൈവമായി പരിഗണിക്കുന്നവരെല്ലാം ഒന്നാം പ്രമാണത്തിന്റെ ലംഘകരാണെന്നു നാം മനസ്സിലാക്കിയിരിക്കണം. ദൈവത്തിനുപരിയായി മറ്റു ദേവന്മാരെ മാത്രമല്ല, മറ്റെന്തിനെയെങ്കിലും പരിഗണിക്കുന്നവരും ഈ വിഭാഗത്തില്‍പ്പെടും. ഈ വിധത്തില്‍ ദൈവത്തിനു പകരമോ ഉപരിയോ ആയ എന്തെങ്കിലും ഒരുവന്റെ ജീവിതത്തിലുണ്ടെങ്കില്‍ അതു വിഗ്രഹങ്ങളാണ്! അതുകൊണ്ട് വിജാതിയരായ എല്ലാവരും വിഗ്രഹാരാധകരായി കണക്കാക്കപ്പെടുന്നത് പ്രതിമകളെ പൂജിക്കുന്നതുകൊണ്ടു മാത്രമല്ല; അവര്‍ ആരാധിക്കുന്നത് സത്യദൈവത്തെ അല്ലാത്തതുകൊണ്ടുകൂടിയാണ്. ഈ സത്യം മനസ്സിലാക്കിയിട്ടുള്ള ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഒന്നാംപ്രമാണമെന്നാല്‍, വിഗ്രഹാരാധനക്ക് എതിരായ കല്പനയാണെന്നു തിരിച്ചറിയാന്‍ കഴിയും. സത്യദൈവത്തെയല്ലാതെ മറ്റൊരു ദേവന്മാരെയും ദൈവമായി പരിഗണിക്കുകയോ ആരാധിക്കുകയോ ചെയ്യരുതെന്ന പ്രമാണം അനുസരിക്കണമെങ്കില്‍, ആദ്യമായി അറിഞ്ഞിരിക്കേണ്ടത് ആരാണ് സത്യദൈവം എന്നാതാകുന്നു.

ആരാണ് സത്യദൈവം?

ദൈവത്തെ ആരാധിക്കണമെങ്കില്‍ ദൈവം ആരാണെന്നു തിരിച്ചറിയേണ്ടത് അനിവാര്യമായിരിക്കുന്നു. ദൈവമായ യാഹ്‌വെ മോശയിലൂടെ കല്പനകള്‍ നല്‍കിയപ്പോള്‍തന്നെ സത്യദൈവത്തെയും വ്യാജദൈവങ്ങളെയും തിരിച്ചറിയാനുള്ള അടയാളവും നല്‍കിയിട്ടുണ്ട്! ഈ വിവരണം ആരംഭിച്ചതുതന്നെ ആ വചനം കുറിച്ചുകൊണ്ടായിരുന്നുവെങ്കിലും ഒരിക്കല്‍ക്കൂടി അത് ആവര്‍ത്തിക്കുന്നു: "അടിമത്തത്തിന്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ യാഹ്‌വെ. ഞാനല്ലാതെ വേറെ ദേവന്‍മാര്‍ നിനക്കുണ്ടാകരുത്"(പുറ:20;1). ഇസ്രായേലിന്റെ ദൈവമല്ലാതെ മറ്റൊരു ദൈവവും സത്യദൈവമല്ലെന്ന് ഈ വചനത്തില്‍ വ്യക്തമാകുന്നു. അതുകൊണ്ട്, ഈ ദൈവത്തെയല്ലാതെ മറ്റൊരു ദൈവത്തെയോ, ഈ ദൈവം വെളിപ്പെടുത്തിയ അവിടുത്തെ നാമത്തെയല്ലാതെ മറ്റൊരു നാമത്തെയോ അംഗീകരിക്കുന്നവര്‍ ഒന്നാംപ്രമാണത്തിന്റെ നിഷേധകരും വിഗ്രഹാരാധകരായ വിജാതിയരുമായി എണ്ണപ്പെടും!

ഈജിപ്തില്‍നിന്നു ഇസ്രായേലിനെ നയിച്ച ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്ന വെളിപ്പെടുത്തല്‍ ഉള്ളതിനാല്‍, ഈ ദൈവത്തിന്റെ 'ഐഡന്റിറ്റി' തട്ടിയെടുക്കാന്‍ പല വ്യാജന്മാരും ശ്രമിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒരുവനാണ് ഇസ്ലാമിന്റെ ചന്ദ്രദേവനായ 'ഹുബാല്‍' എന്ന അല്ലാഹു! എന്നാല്‍, ഏറ്റവും ആദ്യമായി ഈ അവകാശം അവരോധിക്കപ്പെട്ടത്‌ യിസ്രായേല്‍ജനം നിര്‍മ്മിച്ച കാളക്കുട്ടിയില്‍ ആയിരുന്നു. കാളക്കുട്ടിയുടെ പ്രതിമയെക്കുറിച്ച് അവര്‍ പറഞ്ഞതു ശ്രദ്ധിക്കുക: "അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദേവന്മാര്‍"(പുറ: 32; 4). മോശ ഈ കാളക്കുട്ടിയെ നശിപ്പിച്ചതിനാല്‍, അധികനാള്‍ ഈ ദേവന് ആയുസ്സുണ്ടായില്ല. ഇസ്ലാമിന്റെ കാര്യം ഇതില്‍നിന്നു വിഭിന്നമാണെന്നു നമുക്കറിയാം.  

യിസ്രായേലിന്റെ ദൈവത്തെയാണ് തങ്ങളും ആരാധിക്കുന്നതെന്ന മിഥ്യാധാരണ ജനിപ്പിക്കാന്‍ ഇസ്ലാംമത സ്ഥാപകനായ മുഹമ്മദ്‌ ചില കൗശലങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ദൈവമായ യാഹ്‌വെ അവിടുത്തെ നാമം വെളിപ്പെടുത്തിയിരിക്കെ, ആ നാമമല്ലാതെ മറ്റൊരു നാമത്തിലും അറിയപ്പെടാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല! ഇക്കാര്യം വചനത്തിലൂടെ അവിടുന്ന് വെളിപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. ദൈവം ആരാണെന്ന് കൂടുതല്‍ വ്യക്തമാകാന്‍, മോശയും ദൈവവും തമ്മിലുള്ള ഈ സംഭാഷണം മതിയാകും: "ഇതാ, ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ പോയി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തു പറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ. ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍ (യാഹ്‌വെ)എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു. അവിടുന്ന് വീണ്ടും അരുളിച്ചെയ്തു: ഇസ്രായേല്‍ മക്കളോടു നീ പറയുക: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യാഹ്‌വെ, അബ്രാഹത്തിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, എന്നെ നിങ്ങളുടെയടുത്തേക്ക് അയച്ചിരിക്കുന്നു. ഇതാണ്, എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ: 3; 13-15).

ഇസ്ലാംമതക്കാര്‍ ആരാധിക്കുന്നത് ഈ ദൈവത്തെ ആയിരുന്നുവെങ്കില്‍ എന്നേക്കുമായി അവിടുന്ന് നല്‍കിയ നാമത്തെ മാറ്റിമറിക്കുകയില്ലായിരുന്നു. ഈ മാറ്റിമറിക്കലിന് അവര്‍ നിരത്തുന്ന വാദങ്ങള്‍ പൊള്ളയും വ്യാജവുമാണ്‌. അറബി ഭാഷയില്‍ ദൈവം എന്നതിന് അല്ലാഹുവെന്നാണ്‌ ഉപയോഗിക്കുന്നതെന്ന വാദം വാസ്തവമായിരുന്നെങ്കില്‍ മറ്റുഭാഷകള്‍ സംസാരിക്കുന്ന ഇസ്ലാംമതക്കാര്‍ എന്തുകൊണ്ട് തങ്ങളുടെ സംസാരഭാഷയില്‍ ദൈവത്തെ സൂചിപ്പിക്കുന്ന വാക്ക് ഉപയോഗിക്കുന്നില്ല. ഏതൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്ന ഖുറാനിലും 'അല്ലാഹു' എന്ന പദമാല്ലാതെ മറ്റൊരു പദവും ഉപയോഗിക്കാറില്ല! അറബികളിലെ ഖുറൈഷി ഗോത്രക്കാരുടെ മുന്നൂറ്റി അറുപതു ദേവന്മാരില്‍ ഒരുവനുമാത്രം ഉണ്ടായിരുന്ന അല്ലാഹുവെന്ന നാമം എങ്ങനെയാണ് ദൈവത്തിന്റെ പൊതുവായ പേരായത്? മലയാളികളായ മുസ്ലിങ്ങള്‍ എന്തുകൊണ്ടാണ് ദൈവമെന്നു പറയാന്‍ വിസമ്മതിക്കുകയും അല്ലാഹുവെന്ന് പറയാന്‍ വാശിപിടിക്കുകയും ചെയ്യുന്നത്? ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കാന്‍ തയ്യാറാകാതെ, അല്ലാഹുവിന്റെ നാമത്തില്‍ സത്യവാചകം ചൊല്ലാന്‍ കോടതിവിധി സമ്പാദിക്കുവാന്‍മാത്രം ഗൌരവകരമായ വിഷയമാണിതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ദൈവമല്ല!

അബ്രാഹവും ഇസഹാക്കും യാക്കോബും ആരാധിക്കുകയും മോശയുടെ നേതൃത്വത്തില്‍ ഇസ്രായേലിനെ കാനാന്‍ദേശത്തേക്ക് നയിക്കുകയും ചെയ്ത ദൈവത്തെയല്ല മുഹമ്മദ്‌ പ്രഖ്യാപിച്ചതെന്ന് ഇനിയുമേറെ തെളിവുകളുണ്ട്. അല്‍ ഉസാ, അല്‍ ലാത്താ, അല്‍ മനാത്താ എന്നീ ദേവതകളുടെ പിതാവാണ് അല്ലാഹുവെന്ന് ആദ്യകാലങ്ങളില്‍ മുഹമ്മദ്‌ പ്രചരിപ്പിക്കുകയും പിന്നീട് അവയെ നിഷേധിക്കുകയും ചെയ്തതിനു ചരിത്രത്തില്‍ വ്യക്തമായ രേഖകള്‍ ലഭ്യമാണ്. ഈ ദേവതകളുടെ പിതാവായ ഒരു ദേവനെ ഖുറൈഷികള്‍ സേവിച്ചിരുന്നുവെന്നും ആ ദേവന്‍ 'ഹുബാല്‍' എന്ന ചന്ദ്രദേവന്‍ ആണെന്നും അറിയുമ്പോള്‍ ഈ വിഷയം കൂടുതല്‍ ഗൌരവമുള്ളതാകും. എന്നാല്‍, സത്യദൈവത്തിന് ഇത്തരത്തിലുള്ള പുത്രിമാര്‍ ഇല്ലെന്നും അവിടുത്തെ ഏകജാതന്‍ യേശുക്രിസ്തുവാണെന്നും സംശയത്തിനിടമില്ലാതെ ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖുറാനില്‍ മുഹമ്മദ്‌ സൂചിപ്പിച്ചിരിക്കുന്ന അല്ലാഹുവല്ല ബൈബിളിലെ ദൈവമെന്നത് വ്യക്തമാകുന്നതിലൂടെ ഒന്നാംപ്രമാണത്തെ ലംഘിക്കുന്ന വിഗ്രഹാരാധകരുടെ ഗണത്തിലാണ് ഇസ്ലാംമതക്കാരും എന്നകാര്യം സ്ഥിരീകരിക്കപ്പെടുന്നു!

പ്രമാണങ്ങള്‍ നല്‍കിയ ദൈവംതന്നെ താന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നതിലൂടെ സത്യദൈവം ആരാണെന്ന ചോദ്യത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു! അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവവും യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവമല്ലാതെ മറ്റൊരു ദൈവമില്ല. ഈ ദൈവമാണ് മോശയിലൂടെ നിയമങ്ങളും ചട്ടങ്ങളും നമുക്കു നല്‍കിയിരിക്കുന്നത്. ആകാശവും ഭൂമിയും അവയിലുള്ള സകലവും സൃഷ്ടിച്ചു പരിപാലിക്കുന്നത് ഈ സത്യദൈവമാകുന്നു! ഇവിടെ ഇസ്മായേലിന്റെ ദൈവമെന്നു വിളിക്കപ്പെടാന്‍ യാഹ്‌വെ ആഗ്രഹിക്കാത്തത്, അവന്റെ ദൈവം വേറെ ആയതുകൊണ്ടുതന്നെയാണ്!

വിഗ്രഹാരാധന!

"നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിന്റെ യാഹ്‌വെയും ദൈവവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്‍മാരുടെ തിന്‍മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്"(നിയമം: 5; 8, 9). ഒന്നാംപ്രമാണത്തിന്റെ വിവരണമായിട്ടാണ് ഈ വചനഭാഗങ്ങള്‍ നല്‍കിയിട്ടുള്ളത്. ചിലര്‍ ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ രണ്ടാമത്തെ കല്പനയല്ല! ഒന്നാംപ്രമാണത്തിന്റെ വിവരണമാണിതെന്നു ഗ്രഹിക്കാന്‍ ദൈവശാസ്ത്രം പഠിക്കേണ്ട ആവശ്യമൊന്നുമില്ല. കാരണം, സത്യദൈവത്തെ ആരാധിക്കുന്നതിനു പകരമായോ ദൈവത്തെക്കാള്‍ ഉപരിയായോ ഒന്നും നമ്മുടെ ജീവിതത്തില്‍ ഉണ്ടാകരുതെന്നാണ് ഒന്നാമതായി യാഹ്‌വെ പറഞ്ഞിരിക്കുന്നത്. വിഗ്രഹാരാധയെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കുന്നിടത്തും ദൈവത്തെ ആരാധിക്കുന്നതിനു പകരമായുള്ള ആരാധനയെക്കുറിച്ചാണ് സൂചന നല്‍കുന്നത്!

വിഗ്രഹങ്ങളും രൂപങ്ങളും ഉണ്ടാക്കുകപോലും ചെയ്യരുതെന്ന് കല്പിച്ചിരിക്കുന്ന വചനത്തെക്കുറിച്ച് പലരും ആശയക്കുഴപ്പത്തില്‍ ആണെന്നകാര്യം മനോവയ്ക്കറിയാം. രൂപങ്ങളോ സാദൃശ്യങ്ങളോ നിര്‍മ്മിക്കുന്നതിനെ ദൈവം പരിപൂര്‍ണ്ണമായി എതിര്‍ക്കുന്നുവെന്ന്‍ കരുതുന്നവരും അല്ലാത്തവരുമായ വ്യക്തികള്‍ തമ്മിലാണു വാഗ്വാദങ്ങള്‍ നടക്കുന്നത്. രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനെ പൂര്‍ണ്ണമായി യാഹ്‌വെ വിലക്കിയിട്ടില്ല എന്ന്‍ പിന്നീടുള്ള സംഭവങ്ങളും വചനഭാഗങ്ങളും പരിശോധിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും! നിനക്കായി ഒരു വിഗ്രഹം ഉണ്ടാക്കരുത് എന്ന മുഖവുരയോടെയാണ്‌ ഈ വചനം ആരംഭിച്ചിരിക്കുന്നത്! എല്ലാത്തരം പ്രതിമകളും ചിത്രങ്ങളും വിഗ്രഹങ്ങളല്ല എന്നതാണ് സത്യം. പ്രതിമകളും ചിത്രങ്ങളും ആരാധനയുടെ തലത്തിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ മാത്രമാണ് അതു വിഗ്രഹമായി മാറുന്നത്. പ്രതിമകളോ ചിത്രങ്ങളോ മാത്രമല്ല, ഏതൊരു വസ്തുക്കളും വ്യക്തികളും ഹൃദയത്തില്‍ രൂപമെടുക്കുന്ന അഭിലാഷങ്ങള്‍പോലും വിഗ്രഹങ്ങളായി മാറും എന്നതാണ് പരമാര്‍ത്ഥം! ദൈവത്തെക്കാള്‍ ഉപരിയായി നമ്മുടെ ജീവിതത്തില്‍ സ്വാധീനമുണ്ടാക്കുന്ന ഏതൊന്നും വിഗ്രഹം തന്നെയാണ്! അന്യദേവാരാധന വിഗ്രഹാരാധനയുടെ ഏറ്റവും പ്രകടമായ പ്രവര്‍ത്തിയാണെന്ന്‍ നാം മനസ്സിലാക്കിയിരിക്കണം.

രൂപം ഉണ്ടാക്കരുതെന്നു പറഞ്ഞത് എല്ലാത്തരം രൂപനിര്‍മ്മിതികളെയും വിലക്കിക്കൊണ്ടുള്ള കല്പനയല്ല എന്നതിന്റെ വ്യക്തമായ തെളിവുകള്‍ ബൈബിളിലുണ്ട്. ദൈവമായ യാഹ്‌വെ കല്പനകള്‍ നല്‍കിയത് അഹറോന്‍ ജീവിച്ചിരിക്കുന്ന കാലത്താണ്. കല്പനകളുമായി മലമുകളില്‍നിന്നു മോശ ഇറങ്ങിവന്നപ്പോള്‍ ജനങ്ങള്‍ കാളക്കുട്ടിയെ ആരാധിക്കുകയായിരുന്നുവെന്ന് ബൈബിളിലൂടെ നമുക്കറിയാം. ഈ കാളക്കുട്ടിയെ സ്വര്‍ണ്ണംകൊണ്ട് നിര്‍മ്മിച്ചു നല്‍കിയത് അഹറോനാണെന്നും ബൈബിള്‍ വിശദീകരിക്കുന്നു. "മോശ മലയില്‍നിന്നിറങ്ങി വരാന്‍ താമസിക്കുന്നുവെന്നു കണ്ടപ്പോള്‍, ജനം അഹറോന്റെ ചുറ്റും കൂടി പറഞ്ഞു: ഞങ്ങളെ നയിക്കാന്‍ വേഗം ദേവന്മാരെ ഉണ്ടാക്കിത്തരുക"(പുറ:32;1). കല്പന ലഭിക്കുന്ന കാലത്ത് അഹറോന്‍ ജീവിച്ചിരുന്നുവെന്നതിന് ഇത് തെളിവാണ്. എന്നാല്‍, അഹറോന്റെ മരണശേഷം നടക്കുന്ന ഒരു സംഭവം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. 'ഹോര്‍' മലയില്‍വച്ച് അഹറോന്‍ മരിക്കുന്ന സംഭവം വിവരിച്ചിരിക്കുന്നത് സംഖ്യയുടെ പുസ്തകത്തിലെ ഇരുപതാം അദ്ധ്യായത്തിലാണ് കാണുന്നത്(സംഖ്യ:20;28). തൊട്ടടുത്ത അദ്ധ്യായം ആരംഭിക്കുന്നത് പിച്ചളസര്‍പ്പം എന്ന തലക്കെട്ടോടെയാണ്!

ഒന്നിന്റെയും രൂപങ്ങള്‍ ഉണ്ടാക്കരുതെന്ന് ആരിലൂടെയാണോ ദൈവം അറിയിച്ചത്, ആ മോശയിലൂടെതന്നെ പിച്ചളകൊണ്ട് സര്‍പ്പത്തെ ഉണ്ടാക്കിക്കുന്നത് ഇവിടെ കാണാന്‍ കഴിയും. ഇസ്രായേല്‍ജനം ദൈവത്തിനെതിരെ മറുതലിച്ചപ്പോള്‍ ആഗ്നേയസര്‍പ്പങ്ങളെ അവരുടെ ഇടയിലേക്ക് അവിടുന്ന് അയക്കുകയും ഈ സര്‍പ്പത്തിന്റെ ദംശനമേറ്റ് അനേകര്‍ മരിക്കുകയും ചെയ്തു. ഇതില്‍നിന്നു മോചനം നല്‍കാന്‍ യാഹ്‌വെ ഉപദേശിച്ച മാര്‍ഗ്ഗമായിരുന്നു പിച്ചളസര്‍പ്പത്തെ ഉയര്‍ത്തല്‍. ആ സംഭവം ബൈബിളില്‍ വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "ജനം മോശയുടെ അടുക്കല്‍ വന്നു പറഞ്ഞു. അങ്ങേയ്ക്കും യാഹ്‌വെയ്ക്കുമെതിരായി സംസാരിച്ചു ഞങ്ങള്‍ പാപംചെയ്തു. ഈ സര്‍പ്പങ്ങളെ പിന്‍വലിക്കാന്‍ യാഹ്‌വെയോടു പ്രാര്‍ഥിക്കേണമേ! മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു. യാഹ്‌വെ മോശയോട് അരുളിച്ചെയ്തു: ഒരു പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്തിനിര്‍ത്തുക. ദംശനമേല്ക്കുന്നവര്‍ അതിനെ നോക്കിയാല്‍ മരിക്കുകയില്ല"(സംഖ്യ: 21; 7, 8). മുന്‍പേ നല്‍കിയ കല്പന ലംഘിക്കാന്‍ അവിടുന്നുതന്നെ പറയുമോ? ആരാധനയ്ക്കായുള്ള വിഗ്രഹങ്ങളായി രൂപങ്ങള്‍ നിര്‍മ്മിക്കരുതെന്നാണ് യാഹ്‌വെ കല്പനയിലൂടെ ഉദ്ദേശിച്ചതെന്ന് ഇവിടെ വ്യക്തമാകുന്നു.

നൂറ്റാണ്ടുകള്‍ക്കുശേഷം സോളമന്‍ രാജാവിലൂടെ ദൈവാലയം നിര്‍മ്മിച്ചപ്പോള്‍ അവിടെ സ്ഥാപിക്കേണ്ട കൊത്തുരൂപങ്ങള്‍ എങ്ങനെ ആയിരിക്കണമെന്ന് യാഹ്‌വെതന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്! രാജാക്കന്മാരുടെ ഒന്നാമത്തെ പുസ്തകത്തിലെ ആറാമത്തെ അദ്ധ്യായം വായിച്ചാല്‍ അവിടുന്നു നേരിട്ടു നല്‍കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ കാണാന്‍ കഴിയും. ഇതിലൂടെയെല്ലാം മനസ്സിലാകുന്ന യാഥാര്‍ത്ഥ്യം, പ്രതിമകളും രൂപങ്ങളും ആരാധനയുടെ തലത്തിലേക്ക് വഴിമാറുമ്പോള്‍ മാത്രമാണ് അവ വിഗ്രഹങ്ങളായി മാറുന്നത്! ഇത് വ്യക്തമാക്കുന്ന മറ്റൊരു സംഭവംകൂടി ബൈബിളില്‍ വായിക്കാന്‍ സാധിക്കും. ദൈവമായ യാഹ്‌വെ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട പിച്ചളസര്‍പ്പം പിന്നീട് ഇസ്രായേല്‍ ജനത്തിനു വിഗ്രഹമായി മാറുന്നതാണ് ആ സംഭവം. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന സംഭവം നോക്കുക: "മോശ ഉണ്ടാക്കിയ നെഹുഷ്താന്‍ എന്നു വിളിക്കപ്പെടുന്ന ഓട്ടു സര്‍പ്പത്തിന്റെ മുമ്പില്‍ ഇസ്രായേല്‍ ധൂപാര്‍ച്ചന നടത്തിയതിനാല്‍ അവന്‍ അതു തകര്‍ത്തു"(2രാജാ: 18; 4). ഈ വിഗ്രഹത്തെ തകര്‍ത്തുകളഞ്ഞ ഹെസക്കിയാ രാജാവിനെക്കുറിച്ച് നീതിമാന്‍ എന്നാണു ബൈബിള്‍ പറയുന്നത്!

യാഹ്‌വെ അനുവദിച്ചു നല്‍കിയതുപോലും വിഗ്രഹങ്ങളായി മാറാനുള്ള സാധ്യതയാണ് ഇവിടെ കാണുന്നത്. നമ്മുടെ ജീവിതത്തില്‍ യാഹ്‌വെ നല്‍കിയിട്ടുള്ളവയാണെങ്കിലും അവയില്‍ ഒന്നുപോലും ദൈവത്തിനു മുകളിലോ അവിടുത്തോട്‌ സമമായോ സ്ഥാനം പിടിക്കാന്‍ ഇടയാകരുത്! മാതാപിതാക്കളോ മക്കളോ  മറ്റാരുതന്നെയായിരുന്നാലും ഈ വിധത്തില്‍ വിഗ്രഹങ്ങളായി മാറാം! അവിടുത്തെ വചനം ഇങ്ങനെയാണ് പറയുന്നത്: "എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല"(മത്താ: 10; 37). ദൈവം നിശ്ചയിച്ച മാതാപിതാക്കളുടെ സന്തതികളായിട്ടാണ് നാം ഓരോരുത്തരും ജനിച്ചത്. അതിനാല്‍, മാതാപിതാക്കളെ നമുക്ക് നല്‍കിയത് ദൈവമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ഈ മാതാപിതാക്കളെ മക്കള്‍ ബഹുമാനിക്കണമെന്ന് കല്പനയിലൂടെ അവിടുന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. വാഗ്ദാനത്തോടുകൂടിയ കല്പനയും ഇതുമാത്രമാണ്. "നീ ദീര്‍ഘനാള്‍ ജീവിച്ചിരിക്കാനും നിന്റെ ദൈവമായ യാഹ്‌വെ തരുന്ന നാട്ടില്‍ നിനക്കു നന്‍മയുണ്ടാകാനും വേണ്ടി അവിടുന്നു കല്‍പിച്ചിരിക്കുന്നതു പോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക"(പുറ:20;16).

ഈ പ്രമാണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്, തന്നെക്കാള്‍ അധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ തനിക്കു യോഗ്യനല്ലെന്ന് യേശു പറയുന്നത്. അബ്രാഹത്തിനു വാര്‍ദ്ധക്യത്തില്‍ നല്‍കിയ പുത്രനെ ബലികഴിക്കാന്‍ ആവശ്യപ്പെട്ടതിലൂടെ തന്നെക്കാള്‍ അധികമായി പുത്രനെ സ്നേഹിക്കുന്നുണ്ടോ എന്ന്‍ അവിടുന്ന് പരീക്ഷിച്ചറിയുകയായിരുന്നു. ദൈവത്തിന് അറിയാത്തതുകൊണ്ടല്ല, മറിച്ച്, അബ്രാഹത്തെ നമുക്കൊരു ദൃഷ്ടാന്തമാക്കുകയായിരുന്നു! ആര്‍ഷഭാരത സംസ്കാരമെന്ന വിജാതിയ സംസ്കാരത്തില്‍ മാതാ, പിതാ, ഗുരു, ദൈവം എന്നീ ക്രമത്തിലാണ് 'പ്രോട്ടോക്കോള്‍' നിശ്ചയിച്ചിരിക്കുന്നത്! അവരുടെ ദേവന്മാര്‍ക്ക് ഇതുതന്നെ അര്‍ഹിക്കുന്നതിലും അധികമായ അംഗീകാരമാണെന്നിരിക്കെ, ദൈവജനം അതു ഗൌനിക്കേണ്ടതില്ല! ഇവര്‍ ആരാധിക്കുന്ന ദൈവം സത്യദൈവം അല്ലാത്തതുകൊണ്ടും ആ ക്രമം ഏതു രീതിയില്‍ ചിട്ടപ്പെടുത്തിയാലും അന്തിമഫലം നരകമായതുകൊണ്ടുമാണ് ഇപ്രകാരം പറഞ്ഞത്!

അവിടുത്തെ രൂപം നിര്‍മ്മിക്കരുതെന്നുള്ളത് ഒന്നാമത്തെ കല്പനയോടു ചേര്‍ത്തുവച്ചുകൊണ്ട് സൈന്യങ്ങളുടെ ദൈവം നല്‍കിയ ഉപദേശമായിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു ഉപദേശം നല്‍കിയതെന്നും അവിടുന്നുതന്നെ വ്യക്തമാക്കി. അവിടുത്തെ വാക്കുകള്‍ മോശയിലൂടെ അറിയിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "ഹോറെബില്‍വച്ച് അഗ്നിയുടെ മധ്യത്തില്‍നിന്നു യാഹ്‌വെ നിങ്ങളോടു സംസാരിച്ച ദിവസം നിങ്ങള്‍ ഒരു രൂപവും കണ്ടില്ല. അതിനാല്‍, എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍, പുരുഷന്റെയോ സ്ത്രീയുടെയോ ഭൂമിയിലുള്ള ഏതെങ്കിലും മൃഗത്തിന്റെയോ ആകാശത്തിലെ ഏതെങ്കിലും പറവയുടെയോ നിലത്തിഴയുന്ന ഏതെങ്കിലും ജന്തുവിന്റെയോ ഭൂമിക്കടിയിലെ ജലത്തില്‍ വസിക്കുന്ന ഏതെങ്കിലും മത്സ്യത്തിന്റെയോ സാദൃശ്യത്തില്‍ വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ അശുദ്ധരാക്കാതിരിക്കാന്‍ സൂക്ഷിച്ചു കൊള്ളുവിന്‍"(നിയമം: 4; 15-18). ദൈവത്തിന്റെ രൂപം കണ്ടിട്ടില്ലാത്തതുകൊണ്ടാണ് അവിടുത്തെ രൂപം ഉണ്ടാക്കരുതെന്ന് അവിടുന്നു കല്പിച്ചത്! എന്നാല്‍, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവിടുത്തെ രൂപം ദര്‍ശിച്ചു കഴിഞ്ഞു!

ഈ വചനം ശ്രദ്ധിക്കുക: "പീലിപ്പോസ് പറഞ്ഞു: യേഹ്ശുവായേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക, ഞങ്ങള്‍ക്ക് അതുമതി. യേഹ്ശുവാ പറഞ്ഞു: ഇക്കാലമത്രയും ഞാന്‍ നിങ്ങളോടുകൂടെയായിരുന്നിട്ടും പീലിപ്പോസേ, നീ എന്നെ അറിയുന്നില്ലേ? എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക എന്നു നീ പറയുന്നതെങ്ങനെ? ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്നു നീ വിശ്വസിക്കുന്നില്ലേ?"(യോഹ: 14; 8, 9). യേഹ്ശുവാ ചോദിച്ച ചോദ്യം ഹൃദയത്തില്‍ ഏറ്റെടുക്കുകയും വിശ്വസിക്കുകയും ചെയ്തവരുടെ സമൂഹമാണ് ക്രിസ്ത്യാനികള്‍! ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദൈവം ഇവര്‍ക്കു സമീപസ്ഥനാണ്; അവിടുത്തെ മുഖം ദര്‍ശിച്ചവരാണ് ക്രിസ്ത്യാനികള്‍! ദൈവത്തിന്റെ മുഖം ദര്‍ശിക്കുന്ന കാലംവരെ അവിടുത്തെ രൂപം നിര്‍മ്മിക്കാന്‍ അനുവാദമില്ല! ദര്‍ശിച്ചു കഴിഞ്ഞാല്‍ ആ നിയമത്തിന്റെ പ്രാബല്യം നഷ്ടപ്പെടും! എന്നാല്‍, ഇതിനെ വിഗ്രഹാരധനയ്ക്കുള്ള ന്യായീകരണമായി ആരും പരിഗണിക്കരുത്. യേഹ്ശുവായുടെ സ്മരണയുണര്‍ത്താന്‍ മാത്രമാണ് അവിടുത്തെ ചിത്രങ്ങള്‍ നാം പരിഗണിക്കേണ്ടത്!

പള്ളികളിലും നമ്മുടെ ഭവനങ്ങളിലും സ്ഥാപിച്ചിട്ടുള്ള രൂപങ്ങളും പ്രതിമകളും ആരാധനയുടെ തലങ്ങളിലേക്ക് ഉയര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അപകടം സമീപത്താണെന്നു തിരിച്ചറിയണം! വിശുദ്ധരെ ബഹുമാനിക്കുകയും അവരോടു മാദ്ധ്യസ്ഥം തേടുകയും ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും ചില സാഹചര്യങ്ങളില്‍ ഇവരൊക്കെ വിഗ്രഹങ്ങളായി മാറുന്നതും കാണാന്‍ കഴിയുന്നുണ്ട്. ഭൌതീകമായ ചില താത്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം പാപങ്ങള്‍ക്കുനേരെ അധികാരികള്‍ മൗനംപാലിക്കുന്നത് ഗുരുതരമായ വീഴ്ചയായി കാണാതിരിക്കാനും കഴിയില്ല!

അന്യദേവാരാധനയുടെ ആധുനിക മുഖം!

ഒറ്റനോട്ടത്തില്‍തന്നെ പൈശാചികത തിരിച്ചറിയാന്‍ കഴിയുന്ന ദുര്‍മ്മൂര്‍ത്തികളിലേക്ക് ദൈവജനത്തെപ്പോലും നയിക്കാന്‍ പര്യാപ്തമായവിധം ആധുനികശാസ്ത്രത്തിന്റെ പരിവേഷത്തിലാണ് വിഗ്രഹങ്ങള്‍ ഇന്നു വിപണിയിലുള്ളത്. ദൈവശാസ്ത്ര പണ്ഡിതരെന്ന്‍ അവകാശപ്പെടുന്നവരും ദൈവജനത്തിനു നേരായ മാര്‍ഗ്ഗം ഉപദേശിക്കേണ്ടവരുമായ സഭാനേതാക്കന്മാര്‍പോലും ഇന്ന്‍ ഇവറ്റകളുടെ  ദാസ്യവേലക്കാരാണെന്നത് അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നു! വിഗ്രഹങ്ങളിലേക്ക് മനുഷ്യരെ പടിപടിയായി നയിക്കുകയും ഒടുവില്‍ വിടുതല്‍ ലഭിക്കാത്ത ബന്ധനത്തില്‍ അകപ്പെടുത്തുകയും ചെയ്യുന്ന അനേകം സംവീധാനങ്ങളില്‍ ഏറ്റവും പ്രചാരം സിദ്ധിച്ച ഒന്നാണ് യോഗാ! എന്താണ് 'യോഗ'യെന്നും ഇതിലൂടെ വന്നുഭവിക്കുന്ന ദുരന്തങ്ങള്‍ എന്താണെന്നും വ്യക്തമാക്കുന്ന അനേകം ലേഖനങ്ങള്‍ ഇതിനോടകം മനോവ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

യോഗയെന്ന 'മെഡിറ്റേഷന്‍' ഒന്നാംപ്രമാണത്തിനെതിരെയുള്ള പാപമാണെന്നു ക്രൈസ്തവരില്‍ പലര്‍ക്കും അറിയില്ല. അറിയിക്കാന്‍ ചുമതലയുള്ളവരില്‍ പലരും യോഗയുടെ പ്രചാരകരായി ‍‍പ്രവര്‍ത്തിക്കുന്നുവെന്നതാണ് ഏറ്റവും ദാരുണമായ അവസ്ഥ! ചില വ്യായാമമുറകള്‍ ചേര്‍ത്തുവച്ചുകൊണ്ട് വിഗ്രഹാരാധനയിലേക്ക് മനുഷ്യരെ നയിക്കുന്ന കുടിലതയാണ് യോഗയിലുള്ളത്. ഇത് വെറുമൊരു 'മെഡിറ്റേഷന്‍' മാത്രമാണെന്നു വാദിക്കുന്നവര്‍ തന്ത്രപൂര്‍വ്വം മറച്ചുവയ്ക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. പാശ്ചാത്യനാടുകളില്‍ 'യോഗ' പരിശീലിക്കുന്നവരില്‍ അധികവും ഇപ്പോള്‍തന്നെ ഹിന്ദുമതം സ്വീകരിച്ചുകഴിഞ്ഞു! അവശേഷിക്കുന്നവര്‍ സത്യദൈവത്തെ ആരാധിക്കുന്ന അവസ്ഥയില്‍നിന്ന്‍ വ്യതിചലിക്കുകയും ചെയ്തു! ഫലത്തില്‍നിന്നു വൃക്ഷത്തെ തിരിച്ചറിയാന്‍ കഴിയുന്ന ദൈവമക്കള്‍ക്ക് ഇതില്‍ക്കൂടുതല്‍ തെളിവിന്റെ ആവശ്യമില്ല.

വിഗ്രഹങ്ങള്‍ എന്താണെന്ന് നാം മനസ്സിലാക്കിയിട്ടുണ്ട്; അവയെ കുമ്പിടുകയോ ആരാധിക്കുകയോ ചെയ്‌താല്‍ അതു വിഗ്രഹാരാധനയാകുമെന്നും നമുക്കറിയാം. സൂര്യനമസ്ക്കാരം യോഗയുടെ ഭാഗമാണെന്നുള്ള യാഥാര്‍ത്ഥ്യം, അതു പരിശീലിക്കുന്നവരോ അതിനെക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവരോ ആയ എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളതാണ്. വിവാദമായ ഭാഗങ്ങള്‍ മാറ്റിനിര്‍ത്തി വ്യായാമം മാത്രം ചെയ്‌താല്‍ മതിയെന്ന നിര്‍ദ്ദേശത്തോടെയാണ് ക്രിസ്ത്യാനികളെ യോഗയിലേക്ക് ആകര്‍ഷിക്കുന്നത്! ഇത്തരത്തില്‍ യോഗികളായി മാറുകയും എല്ലാ പ്രകൃതിശക്തികളെയും ആരാധിച്ചുകൊണ്ട് കാവിയുടുത്ത്‌ പത്മാസനത്തില്‍ ഇരിക്കുകയും ചെയ്യുന്ന ക്രൈസ്തവപുരോഹിതന്മാര്‍ ഇന്നുണ്ട്! യോഗാധ്യാനങ്ങള്‍ നടത്തിക്കൊണ്ട് പരസ്യമായി ദൈവത്തെ നിന്ദിക്കുകയും ദൈവജനത്തെ വഞ്ചിക്കുകയും ചെയ്യുന്ന ക്രൈസ്തവ ആശ്രമങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് മനോവ മുന്‍പ് വെളിപ്പെടുത്തിയിടരുന്നു. അത്തരത്തിലുള്ള ഒരാശ്രമാമാണ് കാലടിയില്‍ എംസി.ബിഎസ്. സഭ നടത്തുന്ന ദിവ്യകാരു ണ്യാശ്രമം! ക്രിസ്തീയതയെ വിജാതിയവത്ക്കരിക്കാന്‍ നിഗൂഢശ്രമമാണ് ഇത്തരം ചില കേന്ദ്രങ്ങള്‍ നടത്തുന്നത്.

സൂര്യനെയും ചന്ദ്രനേയും വണങ്ങുന്നതിലൂടെ അവയെ സൃഷ്ടിച്ച ദൈവത്തെയാണ് ആരാധിക്കുന്നതെന്ന അബദ്ധമാണ് ചില ആധുനീക ദൈവശാസ്ത്രജ്ഞര്‍ പ്രചരിപ്പിക്കുന്നത്. ഈ വാദം ശരിയാണെങ്കില്‍ തെറ്റുപറ്റിയത് ദൈവത്തിനാണോ? അവിടുന്ന് മോശയിലൂടെ ഇപ്രകാരം കല്പിച്ചു: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും- കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമാവര്‍ത്തനം:4;19). നമസ്ക്കരിക്കുകയെന്നാല്‍ വണങ്ങലും ആരാധനയുമാണെന്ന്‍ നമുക്കറിയാം. കുമ്പിടലും വണങ്ങലും ആരാധനയുടെ ഭാഗമല്ലെന്നു വാദിക്കുന്നവര്‍ ഈ വചനവുംകൂടി ഓര്‍മ്മയില്‍ സൂക്ഷിക്കുക: "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു; മനുഷ്യപുത്രാ, നീ കണ്ടില്ലേ?  യൂദാ ഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സരങ്ങളോ?"(എസക്കിയേല്‍:8;16). എന്തിന്റെ പേരിലായിരുന്നാലും സൂര്യനമസ്കാരം യാഹ്‌വെയെ പ്രകോപിപ്പിക്കുമെന്ന് ഈ വചനം വ്യക്തമാക്കിയിരിക്കേ, വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ആരെ പ്രീതിപ്പെടുത്താനാണെന്ന് നാം തിരിച്ചറിയണം!

സൂര്യനമസ്കാരത്തെ സൂര്യസ്നാനമെന്നു പേരുമാറ്റിയാണ് ചില കുബുദ്ധികള്‍ പ്രചരിപ്പിക്കുന്നത്. സൂര്യനിലുള്ള വിറ്റാമിന്‍- ഡി) ആകിരണം ചെയ്യാനുള്ള ശാസ്ത്രീയ മാര്‍ഗ്ഗമായി തെറ്റിദ്ധരിപ്പിച്ച് സൂര്യനമസ്കാരത്തിലേക്ക് നയിക്കാനുള്ള കുതന്ത്രമാണ് ഹൈന്ദവകുബുദ്ധികള്‍ നടത്തുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല! ഓസോണ്‍ പാളികളിലെ വിള്ളല്‍മൂലം സൂര്യനില്‍നിന്ന് അള്‍ട്രാവയലറ്റ് രശ്മികള്‍ മനുഷ്യശരീരത്തില്‍ പതിക്കുകയും, അതുവഴി ക്യാന്‍സര്‍പോലുള്ള മാരക വിപത്തുകള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യം ഇന്നു നിലവിലുണ്ട്. പാപം ചെയ്യാനുപയോഗിക്കുന്ന വസ്തുക്കള്‍ക്കൊണ്ടുതന്നെ ശിക്ഷ നടപ്പാക്കുമെന്ന ദൈവവചനം ഇവിടെ ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു! "സര്‍പ്പങ്ങളെയും വിലകെട്ട ജന്തുക്കളെയും ആരാധിക്കത്തക്കവിധം വഴിതെറ്റിച്ച അവരുടെ മൂഢവും ഹീനവുമായ വിചാരങ്ങള്‍ക്കു പ്രതിക്രിയയായി അങ്ങ് അവരുടെമേല്‍ അനേകം തിര്യക്കുകളെ അയച്ച് അവരെ ശിക്ഷിച്ചു. പാപം ചെയ്യാന്‍ ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുതന്നെ ശിക്ഷിക്കപ്പെടുമെന്ന് അവര്‍ ഗ്രഹിക്കാനാണ് ഇങ്ങനെ ചെയ്തത്"(ജ്ഞാനം:11;15,16).

വിഗ്രഹാരാധന നടത്തുന്നവന്‍ തനിക്കു മാത്രമല്ല ദ്രോഹം വരുത്തുന്നത്; സമൂഹത്തെ മുഴുവന്‍ അവന്‍ ശാപഗ്രസ്തമാക്കുകയാണ്. അതുകൊണ്ടാണ് ഇവര്‍ക്ക് മരണശിക്ഷ നല്‍കുവാന്‍ യാഹ്‌വെ കല്പിച്ചത്. ഈ നിയമം ശ്രദ്ധിക്കുക: "നിന്റെ ദൈവമായ യാഹ്‌വെ നിനക്കുതരുന്ന ഏതെങ്കിലും പട്ടണത്തില്‍, സ്ത്രീയോ പുരുഷനോ ആരായാലും, അവിടുത്തെ മുമ്പില്‍ തിന്മ പ്രവര്‍ത്തിച്ച് അവിടുത്തെ ഉടമ്പടി ലംഘിക്കുകയും ഞാന്‍ വിലക്കിയിട്ടുള്ള അന്യദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ മറ്റേതെങ്കിലും ആകാശശക്തിയെയോ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് ആരെങ്കിലും പറഞ്ഞു നീ കേട്ടാല്‍, ഉടനെ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കണം. ഇസ്രായേലില്‍ ഇങ്ങനെയൊരു ഹീനകൃത്യം നടന്നിരിക്കുന്നുവെന്നു തെളിഞ്ഞാല്‍, ആ തിന്മ പ്രവര്‍ത്തിച്ചയാളെ പട്ടണവാതില്‍ക്കല്‍ കൊണ്ടുവന്ന് കല്ലെറിഞ്ഞു കൊല്ലണം"(നിയമം: 17; 1-5). ഈ നിയമങ്ങളില്‍ ഏതെങ്കിലും അസാധുവാക്കപ്പെട്ടോ എന്നത് ആധുനിക ഇസ്രായേല്‍ എന്ന്‍ അവകാശപ്പെടുന്നവര്‍ വെളിപ്പെടുത്തണം. പിന്നെ എന്തുകൊണ്ട് വിജാതിയ അനുകരണങ്ങളും യോഗാധ്യാനങ്ങളും കൊണ്ടുനടക്കുന്ന സന്യാസസഭകളെ താക്കീതു ചെയ്യുന്നില്ല? ആര്‍ഷഭാരത സംസ്കാരം പ്രചരിപ്പിക്കാന്‍ തുനിഞ്ഞിറങ്ങിയവരെ എന്തുകൊണ്ട് സഭയുടെ ഉന്നത നേതൃത്വത്തിലേക്ക് ഉയര്‍ത്തി? ഇത്തരം ഉയര്‍ത്തലുകളെ പരിശുദ്ധാത്മാവിനുമേല്‍ ആരോപിക്കുന്ന രീതിയാണ് ഇന്ന് നിലവിലുള്ളത്!

'രാഹുവും ഗുളികനും ജാതകമെഴുത്തും!'

ശാസ്ത്രീയമായി ലോകം പുരോഗതി പ്രാപിക്കുകയും മനുഷ്യര്‍ അറിവുനേടുകയും ചെയ്തപ്പോള്‍ അന്ധവിശ്വാസങ്ങളെ സമൂഹം പുച്ഛിച്ചുതള്ളി. ഇത്തരത്തില്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന പല പൈശാചിക ആചാരങ്ങളും പുതിയ മേല്‍വിലാസത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ആധുനീക സമൂഹം കണ്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്രീയമായ പരിവേഷങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്കുമേല്‍ ആവരണമാക്കിക്കൊണ്ടാണ് ഇത്തരം ക്ഷുദ്രവിദ്യകള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത് എന്നകാര്യം കൗതുകമുണര്‍ത്തുന്നു! മനുഷ്യന്‍ ചൊവ്വാഗ്രഹത്തില്‍ താമസമാക്കാന്‍ തയ്യാറെടുക്കുന്ന കാലത്തുപോലും, ചോവ്വാദോഷംമൂലം നട്ടംതിരിയുന്ന ഒരു മതവിഭാഗമാണ് ഈ വിധത്തിലുള്ള അന്ധവിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയത അവകാശപ്പെടുന്നത്!

നിയമത്തിലൂടെ കര്‍ശനമായി നിരോധിച്ചിട്ടും നിസ്സാരമായി അവഗണിച്ചുകൊണ്ട്, ക്രൈസ്തവരെന്ന്‍ അവകാശപ്പെടുന്നവര്‍പോലും പ്രാശ്നികരെയും ഭാവിപ്രവചിക്കുന്നവരെയും സമീപിക്കുന്നത് അത്യന്തം ഗുരുതരമായ പാപമാണ്. ജ്യോതിഷികള്‍ക്ക് ഭാവിപ്രവചിക്കാന്‍ കഴിയില്ലെന്നു മനോവ പറയില്ല; എന്നാല്‍, ഇതില്‍ പ്രവര്‍ത്തിക്കുന്നത് പിശാചാണെന്നു തറപ്പിച്ചുപറയാന്‍ ബൈബിള്‍ വചനത്തെ മുന്‍നിര്‍ത്തി സാധിക്കും! യാഹ്‌വെ വിലക്കിയിട്ടുള്ള ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുകയും അതോടൊപ്പം ക്രിസ്ത്യാനിയാണെന്നു പറയുകയും ചെയ്യുന്നത് അപമാനകരമാണ്. പിശാചുക്കള്‍തന്നെയായ അന്യദേവന്മാരാണ് ക്ഷുദ്രവിദ്യകളുടെ പിന്നിലെ യഥാര്‍ത്ഥ ശക്തി! ഈ വചനം നോക്കുക: "നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകനോ സ്വപ്ന വിശകലനക്കാരാനോ വന്ന് ഒരു അടയാളമോ അദ്ഭുതമോ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്യുകയും അവന്‍ പറഞ്ഞവിധം സംഭവിക്കുകയും ചെയ്താലും, നിങ്ങള്‍ക്ക് അജ്ഞാതരായ അന്യദേവന്മാരെ നമുക്കു പിഞ്ചെല്ലാം, അവരെ സേവിക്കാം എന്ന്‍ അവന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ ആ പ്രവാചകന്റെയോ വിശകലനക്കാരന്റെയോ വാക്കുകള്‍ കേള്‍ക്കരുത്. എന്തുകൊണ്ടെന്നാല്‍, നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ തന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്‍ അറിയാന്‍ നിങ്ങളുടെ ദൈവമായ യാഹ്‌വെ നിങ്ങളെ പരീക്ഷിക്കുകയാണ്"(നിയമം: 13; 1-3). അതിനാല്‍, ഈ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഒന്നാംപ്രമാണത്തിന്റെ ലംഘകരാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല!

പാപത്തിന്റെ ഗൗരവം മനുഷ്യരല്ല നിശ്ചയിക്കുന്നത്; ദൈവമാണ്! അതുകൊണ്ട് അവിടുന്ന് നല്‍കിയ നിയമങ്ങളില്‍ ഒന്നുപോലും നിസ്സാരമായി കരുതാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല. അത്തരത്തില്‍ പഠിപ്പിക്കുന്നതും തിന്മയാണ്! രാഹുകാലം നോക്കി വിവാഹം നടത്തുന്നതും, ജാതകം എഴുതുന്നതും സഭാനേതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു തിരുത്തേണ്ടത് അവരുടെ കടമയാണ്. യേഹ്ശുവാ പറഞ്ഞ ഈ വചനം നോക്കുക: "ഈ പ്രമാണങ്ങളില്‍ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാന്‍ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവനെന്നു വിളിക്കപ്പെടും"(മത്താ: 5; 19). സ്വര്‍ഗ്ഗരാജ്യത്തില്‍ ചെറിയവരെന്നു വിളിക്കപ്പെടുന്നവരെയല്ല നാം അനുസരിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടത്!

വാരഫലവും വിജാതിയമായ മറ്റ് അനുകരണങ്ങളും നിസ്സാരമായി കരുതുന്നവര്‍ യേഹ്ശുവായുടെ ഈ വചനത്തെ ഗൗരവമായി എടുക്കണം. പരിപൂര്‍ണ്ണ വിശുദ്ധിയുള്ളവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. ആശുദ്ധര്‍ക്ക് അവിടെ പ്രവേശനമില്ലെന്ന് വചനം വ്യക്തമാക്കിയിരിക്കുന്നു! ശുദ്ധീകരണസ്ഥലത്തെ ലക്ഷ്യം വച്ചല്ല ദൈവജനം ജീവിക്കേണ്ടത്; മറിച്ച്, സ്വര്‍ഗ്ഗരാജ്യത്തെ മുന്നില്‍ക്കണ്ടാണ്! "എന്നാല്‍, ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മ്മാര്‍ഗ്ഗികള്‍, കൊലപാതകികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്ധകവും എരിയുന്ന തടാകമായിരിക്കും"(വെളി: 21; 8). യേഹ്ശുവായുടെ രാജ്യത്ത് പ്രവേശനം ലഭിക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പ് നോക്കുക: "എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തില്‍ പേരെഴുതപ്പെട്ടവര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്ധമായതൊന്നും, മ്ലേച്ഛതയും കൌടില്യവും പ്രവര്‍ത്തിക്കുന്ന ആരും,  അതില്‍ പ്രവേശിക്കുകയില്ല"(വെളി: 21; 27). ഒരുവനെ അശുദ്ധമാക്കുന്നത് പാപമാണെന്നു നമുക്കറിയാം. വിഗ്രഹാരാധനയിലൂടെയും വിജാതിയ അനുകരണത്തിലൂടെയും വ്യക്തികളും സമൂഹവും അശുദ്ധിയില്‍ അകപ്പെടുമെന്ന് വചനം വ്യക്തമാക്കിയിട്ടുണ്ട്.

അന്യദേവന്മാരെ ആരാധിച്ചാല്‍ സംഭവിക്കുന്നത് നാശമായിരിക്കുമെന്നു പറഞ്ഞ ദൈവംതന്നെയാണ് ഇന്നും ദൈവം! എന്നിട്ടും വിജാതിയ അനുകരണങ്ങളെ നിസ്സാരമായി കാണാന്‍ എന്തുകൊണ്ടാണ് അധികാരികള്‍ തുനിയുന്നതെന്ന് മനസ്സിലാകുന്നില്ല! യാഹ്‌വെ ഇങ്ങനെയാണല്ലോ പറഞ്ഞിരിക്കുന്നത്: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ വിസ്മരിക്കുകയും മറ്റു ദേവന്മാരുടെ പിറകേപോയി അവരെ സേവിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ തീര്‍ച്ചയായും നിങ്ങള്‍ നശിച്ചുപോകുമെന്ന് ഇന്നു ഞാന്‍ മുന്നറിയിപ്പു തരുന്നു"(നിയമം :8; 19). പ്രാശ്നികരെയും മന്ത്രവാദികളെയും സമീപിക്കുന്നതും നരകശിക്ഷയ്ക്ക് കാരണമാകുമെന്ന് അവിടുന്ന് താക്കീതു തന്നിട്ടുണ്ട്. "നിന്റെ ദൈവമായ യാഹ്‌വെ തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണംപറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്. ഇത്തരക്കാര്‍ യാഹ്‌വെയ്ക്കു നിന്ദ്യരാണ്. അവരുടെ ഈ മ്ലേച്ഛപ്രവര്‍ത്തികള്‍ നിമിത്തമാണ് അവിടുന്ന് അവരെ നിങ്ങളുടെ മുമ്പില്‍നിന്ന്‍ നിഷ്കാസനം ചെയ്യുന്നത്. നിന്റെ ദൈവമായ യാഹ്‌വെയുടെ മുമ്പില്‍ നീ കുറ്റമറ്റവനായിരിക്കണം. നീ കീഴടക്കാന്‍ പോകുന്ന ജനതകള്‍ ജോത്സ്യരെയും പ്രാശ്നികരെയും ശ്രവിച്ചിരുന്നു. എന്നാല്‍, നിന്റെ ദൈവമായ യാഹ്‌വെ നിന്നെ അതിനനുവദിച്ചിട്ടില്ല"(നിയമം: 18; 9-14).

ദൈവം അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ എന്തിനാണ് പുതിയ വ്യാഖ്യാനങ്ങള്‍ തേടുന്നതെന്ന് ഗൌരവത്തോടെ ചിന്തിക്കണം. ദൈവത്തിനു തെറ്റുപറ്റിയെന്നാണോ ഇത്തരക്കാര്‍ കരുതുന്നത്? യാഹ്‌വെ കര്‍ശനമായി നിരോധിച്ചിട്ടുള്ളവയെ മഹത്വവത്ക്കരിക്കാനും അവയൊന്നും പാപമല്ലെന്നു പ്രഖ്യാപിക്കുവാനുമായി തീഷ്ണമായ പഠനങ്ങള്‍ നടത്തുന്നവര്‍ ആരെയാണ് സേവിക്കുന്നതെന്ന് ചിന്തിക്കണം.

പാപം ഒരു നേരമ്പോക്കോ?!

ഇതൊന്നും ഞാന്‍ വിശ്വാസത്തോടെ ചെയ്യുന്നതല്ല; മറിച്ച്, വെറും നേരമ്പോക്കിനുവേണ്ടി ചെയ്യുന്നതാണ് എന്നൊക്കെ പറയുന്നവരെ മനോവ കണ്ടിട്ടുണ്ട്. മാധ്യമങ്ങളില്‍ വാരഫലം കാണുമ്പോള്‍ വെറുതെയൊന്നു വായിക്കും എന്നല്ലാതെ ഞാന്‍ അതൊന്നും വിശ്വസിക്കാറില്ല എന്നാണ് ഇവര്‍ പറയുന്നത്. കൈനോട്ടക്കാരനെ കണ്ടാലും ഇതുപോലെതന്നെ വെറുതെ കൈയ്യോന്നു നീട്ടിക്കൊടുക്കും; ഇവയില്‍ വിശ്വാസം ഉണ്ടായിട്ടല്ല!

സ്വന്തം ആത്മരക്ഷയെ നിസ്സാരമായി കാണുന്നവരാണ് ഇക്കൂട്ടരെന്ന് യാതൊരു സങ്കോചവുമില്ലാതെ മനോവ പറയും! അരുതെന്ന് യാഹ്‌വെ പറഞ്ഞാല്‍ അതിന് വേറെ അര്‍ത്ഥങ്ങളൊന്നുമില്ല. ദൈവത്തിന്റെ കല്പനകളെ മനുഷ്യന്‍ നിസ്സാരമാക്കിയതാണ് പറുദീസയില്‍ കണ്ടത്. ഒരു മരത്തിലെ ഫലം ഇത്ര അപകടകാരിയാണോ എന്ന നിസ്സാരഭാവം മനുഷ്യരാശിയുടെമേല്‍ മുഴുവന്‍ ശാപമായി പരിണമിച്ചെങ്കില്‍, നിസ്സാരമായതൊന്നും ദൈവം കല്പിച്ചിട്ടില്ലെന്നു നാം മനസ്സിലാക്കണം. അന്യദേവന്മാരുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തുകപോലും അരുതെന്ന് യാഹ്‌വെ കല്പിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ ഗൗരവം മനസ്സിലാക്കി തന്നെയാണ് അവിടുന്ന് പറഞ്ഞിരിക്കുന്നത്. അതിനെ നിസ്സാരവത്ക്കരിച്ച്, അവരുടെ ആലയങ്ങളിലെ വിഗ്രഹങ്ങള്‍ ദൈവത്തിന്റെ ആലയത്തിലും സ്വന്തം ഭവനത്തിലും പ്രതിഷ്ഠിക്കാന്‍ തയ്യാറാകുന്നവര്‍ എത്ര ഉന്നതരായിരുന്നാലും ചോദ്യം ചെയ്യപ്പെടണം. ഇന്ത്യയിലെ വിഗ്രഹാലയങ്ങളിലേക്ക് ദൈവജനത്തെ ആകര്‍ഷിക്കാന്‍ ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള 'പാക്കേജ്' ആണ് ഇന്ത്യന്‍ ടൂറിസം! ഇതിന്റെ ഏറ്റവും ആധുനീകരൂപമാണ് കേരളത്തിലെ വിനോദസഞ്ചാര വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്ന 'വിവാഹ ടൂറിസം'! കേരളത്തിലെ വിജാതിയ ആരാധനാലയങ്ങളില്‍ വച്ച് വിവാഹം നടത്താനുള്ള അവസരം വിദേശികള്‍ക്ക് വാഗ്ദാനം ചെയ്യുന്നതാണ് ഈ പദ്ധതി!

വിനോദയാത്രയുടെയും പഠനയാത്രകളുടെയും പേരില്‍ കുട്ടികളെയും യുവാക്കളെയും വിഗ്രഹാലയങ്ങളിലേക്കു നയിക്കുന്നതില്‍ സഭാധികാരികളും അവരുടെതായ പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ ഗുരുതരമായ പ്രത്യാഘാതം അവര്‍ തിരിച്ചറിയാത്തത് വചനത്തെക്കുറിച്ചുള്ള അജ്ഞതയോ, അറിവിലുള്ള അഹങ്കാരമോ ആയിരിക്കാം. "അവരെ അനുകരിച്ചു വഞ്ചിതരാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്. യാഹ്‌വെ വെറുക്കുന്ന സകല മ്ലേച്ഛതകളും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി ചെയ്തു"(നിയമം: 12; 30, 31). ഈ വചനം ബൈബിളില്‍ ഉള്ളിടത്തോളം ഇത്തരം ചെയ്തികള്‍ നരകശിക്ഷ അര്‍ഹിക്കുന്ന പാപമാണ്. പഠനങ്ങളുടെപേരില്‍ വിഗ്രഹാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒന്നാംപ്രമാണത്തിനെതിരെയുള്ള പാപമാണെന്നറിഞ്ഞിട്ടും അതിനു നേതൃത്വം നല്‍കുന്ന വൈദീകരും കന്യാസ്ത്രികളും ഒരു തലമുറയെയാണ് നശിപ്പിക്കുന്നത്. പല കുട്ടികളും പറയുന്നത്, തങ്ങളോടൊപ്പം അച്ചന്മാരും കന്യാസ്ത്രികളും ഉണ്ടായിരുന്നുവെന്നാണ്. യേഹ്ശുവാ പറഞ്ഞ ഒരു വചനമാണ് ഇവിടെ ഓര്‍മ്മ വരുന്നത്. "നിയമജ്ഞരും ഫരിസേയരും മോശയുടെ സിംഹാസനത്തില്‍ ഇരിക്കുന്നു. അതിനാല്‍, അവര്‍ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുവിന്‍. എന്നാല്‍ അവരുടെ പ്രവര്‍ത്തികള്‍ നിങ്ങള്‍ അനുകരിക്കരുത്"(മത്താ: 23; 2, 3). അവര്‍ പറയുന്നതെല്ലാം അനുസരിക്കണമെന്ന വചനത്തെ ചിലരെല്ലാം തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മോശയുടെ സിംഹാസനത്തിലാണ് അവര്‍ ഇരിക്കുന്നത് എന്ന വാക്കാണ്‌ ഇവിടെ പ്രാധാന്യമുള്ളത്.

മോശയുടെ സിംഹാസനത്തില്‍ ഇരിക്കുകയെന്നാല്‍, അവന്റെ ചട്ടങ്ങള്‍ പഠിപ്പിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. മോശയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായവ പറഞ്ഞാല്‍, അവ അനുസരിക്കാന്‍ ആര്‍ക്കും ബാധ്യതയില്ല! അതുകൊണ്ട്, മോശയുടെ നിയമങ്ങള്‍ പഠിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. ഒരു ഡോക്ടര്‍ നല്‍കുന്ന മരുന്ന് അദ്ദേഹത്തിലുള്ള വിശ്വാസത്തെപ്രതി യാതൊരു സങ്കോചവുമില്ലാതെ നാം കഴിച്ചേക്കാം. സാധാരണഗതിയില്‍ അപകടങ്ങളൊന്നും സംഭവിക്കാറുമില്ല. എന്നിരുന്നാലും, അപകടങ്ങള്‍ സംഭവിച്ച ചരിത്രവും നമ്മുടെ മുന്നിലുണ്ട്. മരുന്നിനെക്കുറിച്ചും ചികിത്സാവിധികളെക്കുറിച്ചും വേണ്ടത്ര അറിവില്ലെങ്കിലും, മരുന്നിന്റെ കാലാവധി കഴിഞ്ഞതാണോ എന്ന്‍ പരിശോധിക്കാനെങ്കിലും നാം തയ്യാറായിരിക്കണം. അതുപോലെ സഭാനേതാക്കന്മാര്‍ നമ്മെ പഠിപ്പിക്കുമ്പോള്‍, അത് ഏതു വചനത്തെ ആധാരമാക്കിയാണെന്നു ചോദിക്കാനും പരിശോധിച്ചു കണ്ടെത്താനും നാം തയ്യാറായില്ലെങ്കില്‍ നിത്യജീവനിലേക്കുള്ള പാതയില്‍ നിങ്ങള്‍ കാലിടറി വീഴും! കാരണം, സാത്താന്‍ നട്ടുവളര്‍ത്തുന്ന പാഴ്ച്ചെടികളും മോശയുടെ സിംഹാസനത്തെ ചുറ്റിപ്പറ്റി കറങ്ങുന്നുണ്ട്!

മോശയുടെ സിംഹാസനം എന്നത് പ്രതീകാത്മകമായ ഒന്നാണ്! മോശയുടെ നിയമങ്ങള്‍ പഠിപ്പിക്കുന്നവര്‍ 'ഫുട്പാത്തില്‍' ഇരുന്നാലും അത് മോശയുടെ സിംഹാസനംതന്നെയാകുന്നു. അതിനാല്‍, പഠിപ്പിക്കുന്ന വിഷയമാണ് അവര്‍ ഇരിക്കുന്ന സിംഹാസനം ഏതാണെന്നു വ്യക്തമാക്കുന്നത്! അന്യദേവന്മാരുടെ മാര്‍ഗ്ഗം പഠിപ്പിക്കുകയും മോശയുടെ നിയമങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ ഇരിപ്പിടത്തിനു മുകളില്‍ മോശയെന്ന് എഴുതിവച്ചാല്‍ അങ്ങനെയാകില്ല!

കമിതാക്കള്‍ വിഗ്രഹങ്ങളാകുമോ?

അവളില്ലാതെ എനിക്കു ജീവിക്കാന്‍ കഴിയില്ലെന്ന് ഒരു പുരുഷനോ, അവനെ കൂടാതെയുള്ള ജീവിതം എനിക്കു ചിന്തിക്കാന്‍ കഴിയില്ലെന്ന് ഒരു സ്ത്രീയോ കരുതിയാല്‍ അവര്‍ പ്രണയിക്കുന്നത് വിഗ്രഹത്തെയാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. പ്രണയബന്ധങ്ങളില്‍ അധികവും വിഗ്രഹാരാധനയില്‍ എത്തിച്ചേരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം! പ്രണയങ്ങള്‍ പരാജയപ്പെടുമ്പോള്, അത്‍ ആത്മഹത്യയിലും സ്വയംനിന്ദയിലുമൊക്കെ കലാശിക്കുന്നതിന്റെ കാരണവും ഇതുതന്നെ. വിഗ്രഹങ്ങളെ ദൈവം തകര്‍ത്തുകളയും എന്നകാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ച്, അവിടുന്ന് തിരഞ്ഞെടുത്ത ഒരുവന്റെ ജീവിതത്തില്‍, അവിടുത്തേക്കാള്‍ ഉപരിയായി പ്രതിഷ്ഠിക്കപ്പെട്ട ഒന്നും ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. ബന്ധങ്ങള്‍ ബന്ധനമാകുമ്പോള്‍, ആ ബന്ധനങ്ങളെ യാഹ്‌വെ തകര്‍ത്തുകളയുന്നത് അവിടുന്നു നമ്മെ കൂടുതല്‍ സ്നേഹിക്കുന്നതുകൊണ്ടാണ്. അല്ലെങ്കില്‍ ആ വിഗ്രഹങ്ങളോടൊപ്പം നാം ഗന്ധകാഗ്നിത്തടാകത്തില്‍ എരിയും!

കമിതാക്കള്‍ മനോവയ്ക്കെതിരെ പല്ലിറുമ്മിയിട്ടു കാര്യമില്ല; അപ്രിയസത്യങ്ങള്‍ പറയാതിരിക്കാന്‍ മനോവയ്ക്ക് സാധിക്കില്ല എന്നതുതന്നെയാണ് അതിനു കാരണം! പ്രണയവിവാഹങ്ങള്‍ അധികവും പരാജയപ്പെടുന്നതിന്റെ കാരണമായി മനഃശാസ്ത്രജ്ഞര്‍ നിരത്തുന്ന വാദങ്ങളെ തള്ളിപ്പറയുന്നില്ലെങ്കിലും ആത്മീയമായ കാരണമായി മനോവ ചൂണ്ടിക്കാണിക്കുന്നത് മറ്റൊന്നാണ്. കമിതാക്കള്‍ പരസ്പരം വിഗ്രഹങ്ങളായി വര്‍ത്തിച്ചുവെന്നത് ദൈവത്തെ പ്രകോപിപ്പിച്ചു! മനഃശാസ്ത്രപരമായ മറ്റെല്ലാ സാധുതകളും നിലനില്‍ക്കേതന്നെ ഈ ആത്മീയവശവും തള്ളിക്കളയാന്‍ കഴിയില്ല.

പ്രണയബന്ധങ്ങളില്‍ ദൈവത്തിനു യാതൊരു സ്ഥാനവുമില്ലെന്ന് മനോവ പറയുന്നില്ല. കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ ദൈവത്തിനു മുന്നിലും ദൈവമാണെന്ന് കരുതപ്പെടുന്ന ഏതൊരു വിഗ്രഹത്തിനുമുന്നിലും പ്രണമിക്കാന്‍ കമിതാക്കള്‍ക്കു മടിയില്ല. ഇതൊന്നും ദൈവത്തോടുള്ള സ്നേഹമല്ലെന്നും, അതിനുപരി തങ്ങളുടെ പരസ്പരമുള്ള സ്നേഹത്തെ പിന്തുണയ്ക്കാന്‍ കൂട്ടാളിയെ തേടുന്നതാണെന്നും കമിതാക്കള്‍ക്കു വ്യക്തമായ തിരിച്ചറിവുണ്ട്. അതുകൊണ്ടാണ്, അത്മീയരാണെന്ന് കരുതപ്പെടുന്നവര്‍പോലും തങ്ങളുടെ പ്രണയം പരാജയപ്പെട്ടാല്‍ ആത്മീയതയില്‍നിന്നു വിട്ടുപോകുന്നത്. പ്രണയത്തിനിടയില്‍ ദൈവത്തിനുള്ള സ്ഥാനം ഒന്നാമതല്ല! അതിനാല്‍, പ്രണയങ്ങള്‍ ഒന്നാംപ്രമാണത്തിന്റെ ലംഘനമാണെന്ന അപ്രിയസത്യം ധൈര്യപൂര്‍വ്വം മനോവ പ്രസ്താവിക്കുന്നു! പ്രണയത്തിന്റെ അനന്തരഫലമായി ആത്മീയശക്തി ചോര്‍ന്നുപോയ വ്യക്തിയെ ബൈബിളില്‍ കാണുന്നുണ്ട്. ന്യായാധിപന്മാരുടെ പുസ്തകത്തിലെ 'സാംസണ്‍' ആണ് ആ വ്യക്തി!

പ്രണയിച്ചിട്ടില്ലാത്തവരും പ്രണയത്തിന്റെ ദുരന്തഫലം അനുഭവിച്ചിട്ടുള്ളവരും മനോവയുടെ വാദത്തെ അംഗീകരിച്ചാലും പ്രണയത്തിന്റെ മാസ്മരികതയില്‍ നിലനില്‍ക്കുന്നവര്‍ അംഗീകരിക്കില്ലെന്ന് അറിയാം. എങ്കിലും ചില വിവരണങ്ങള്‍ക്കൂടി നല്‍കുന്നത് സാന്ദര്‍ഭികമായി കരുതുന്നു. എന്നാല്‍, വളരെ പ്രധാനപ്പെട്ട ഒരുകാര്യം അതിനുമുമ്പ് സൂചിപ്പിക്കേണ്ടതായുണ്ട്. എല്ലാ പാപങ്ങളും ഫലത്തില്‍ ഒന്നാംപ്രമാണത്തിന്റെ ലംഘനമാണെന്ന യാഥാര്‍ത്ഥ്യമാണ് ഈ പ്രധാനകാര്യം! എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കുന്ന ഒരുവനു യാഹ്‌വെയുടെ കല്പനകളില്‍ ഒന്നുപോലും നിസ്സാരമായി തള്ളാന്‍ കഴിയില്ല. അതിനാല്‍, പ്രമാണത്തിന്റെ ലംഘനങ്ങളെല്ലാം ചെന്നെത്തുന്നത് ഒന്നാംപ്രമാണത്തിലാകുന്നു. ഈ സത്യത്തിന്റെ വെളിച്ചത്തില്‍ പ്രണയത്തിലെ പ്രമാണലംഘനത്തിന്റെ പുതിയൊരു മേഖല തുറന്നുവരും. ഈ മേഖലയാണ് മിശ്രവിവാഹം!

മിശ്രവിവാഹം ദൈവം വെറുക്കുന്നു!

പ്രേമത്തിനു കണ്ണില്ലെന്ന ഒരു പ്രചാരം നിലവിലുണ്ട്. പ്രണയം കൊടുമ്പിരികൊള്ളുമ്പോള്‍ കമിതാക്കളിലെ സ്ത്രീകള്‍ 'ലിബറല്‍' ആശയത്തിന്റെ വക്താക്കളാക്കുന്നത് കാണാറുണ്ട്. എല്ലാ ദൈവവും ഒന്നാണെന്നും മതവിശ്വാസികള്‍ ആധുനികതയ്ക്കു യോജിക്കാത്തവരാണെണെന്നും തത്വജ്ഞാനികളെപ്പോലെ വിളിച്ചുകൂവും! ഇവരുടെ പ്രഘോഷണങ്ങള്‍ കേട്ടാല്‍, ലോകത്ത് ഇന്നുവരെ ഉണ്ടായിട്ടുള്ള എല്ലാ വിജ്ഞാനശാഖകളുടെയും പിന്നില്‍ സ്ത്രീകളാണെന്നു തോന്നിപ്പോകും! വിജാതിയ പങ്കാളിയുടെ വലയില്‍ കുടുങ്ങുന്നതുവരെ യാഥാസ്ഥിതിക വിശ്വാസിയായിരുന്ന ഇവള്‍ക്ക് ഒരു രാവ് പുലര്‍ന്നപ്പോള്‍ കൈവന്ന വിജ്ഞാനമാണിതെന്നും വിസ്മരിക്കരുത്! ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒരു വിഷയമായിട്ടല്ല ബൈബിള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മനോവയും അങ്ങനെതന്നെ ബോധനം നല്‍കാന്‍ ആഗ്രഹിക്കുന്നു.

പ്രണയത്തില്‍ കുടുങ്ങി സത്യദൈവത്തെ ഉപേക്ഷിച്ച പുരുഷന്മാരുമുണ്ട്. ബൈബിളില്‍ കാണുന്ന തെളിവാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. വിജ്ഞാനത്തില്‍ ഒന്നാമനായി ഗണിക്കുന്ന സോളമന്‍ രാജാവിനു സംഭവിച്ച ദുരന്തം മറ്റൊന്നായിരുന്നില്ല. വിജാതിയ സ്ത്രീകളുമായുള്ള ബന്ധം അവനെ വിഗ്രഹാലയങ്ങളിലേക്ക് നയിച്ചു. മഹാജ്ഞാനിയായ സോളമന്‍ അധഃപതിച്ചുവെങ്കില്‍, ജാസിഗിഫ്റ്റിനെപ്പോലെ വെറുമൊരു 'പള്ളിപ്പാട്ടുകാരന്റെ' കാര്യം പറയേണ്ടതില്ലല്ലോ! ഇതുമായി ബന്ധപ്പെട്ട് യാഹ്‌വെ നല്‍കിയിട്ടുള്ള കല്പനകളെ ഇനി നമുക്ക് പരിശോധിക്കാം.

"അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും"(നിയമം: 7; 3, 4). ഈ വചനത്തിന്റെ പൊരുള്‍ ഇന്നു നാം അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നുണ്ട്. വിജ്ഞാനമെന്ന പേരില്‍ വിഡ്ഢികള്‍ മൌഢ്യം പുലമ്പുന്നത് ഈ വചനം ലംഘിച്ചതിനാലാണ്! സത്യദൈവത്തില്‍നിന്ന്‍ അവിടുത്തെ മക്കളെ വിഗ്രഹങ്ങളിലേക്കു നയിക്കാനാണ് ലോകമിന്ന് മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നത്. ദൈവമായ യാഹ്‌വെ അരുതെന്നു കല്പിച്ചിട്ടുള്ളതെല്ലാം ധിക്കരിച്ചുകൊണ്ട് മനുഷ്യര്‍ക്കായി പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ നരകത്തിലേക്കു നയിക്കുന്ന സാത്താന്റെ മദ്ധ്യവര്‍ത്തികളാണ്!

വിജാതിയരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത് എന്ന നിയമം നിലവിലുള്ളപ്പോള്‍ എന്തുകൊണ്ടാണ് കത്തോലിക്കാസഭ ഇത്തരം അവിഹിതബന്ധങ്ങള്‍ പള്ളിയില്‍വച്ച് ആശിര്‍വദിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചേക്കാം. സാത്താന്റെ നിയമങ്ങള്‍ നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്നവര്‍ സഭയുടെ തലപ്പത്ത് എത്തിയിരിക്കുന്നു എന്നാണ് ഇതിനു മനോവ നല്‍കുന്ന ഉത്തരം. ഈ വിഷയത്തെ വ്യക്തമാക്കുന്ന ലേഖനം മനോവയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിവരണത്തിലേക്കു കടക്കുന്നില്ല. അരുതെന്ന് യാഹ്‌വെ പറഞ്ഞത് അതിന്റെ എല്ലാവശങ്ങളും അറിഞ്ഞുകൊണ്ടുതന്നെയാണ്. അതിനാല്‍, പുതിയ വ്യാഖ്യാനങ്ങളൊന്നും ഇക്കാര്യത്തില്‍ ആരില്‍നിന്നും യാഹ്‌വെ ആഗ്രഹിക്കുന്നില്ല! സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാ ദൈവജനത്തിനുമായി അവിടുന്നു നല്‍കിയ കല്പനയാണിതെന്നു മനോവ മറക്കുന്നില്ല; എന്നാല്‍, ആരും മറക്കരുതെന്ന്‍ ഓര്‍മ്മപ്പെടുത്തുവാനുള്ള ധാര്‍മ്മീകമായ ചുമതലയും മനോവയ്ക്കുണ്ട്!

ഒരു മനുഷ്യന്‍ എത്ര വിശുദ്ധനാണെങ്കിലും പിഴവുകള്‍ ഉണ്ടാകാം. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു ആത്മീയമാനുഷ്യന്‍ പ്രമാണങ്ങള്‍ എഴുതി നല്‍കിയാല്‍ തന്റെ ബലഹീനതകളെ ന്യായീകരിക്കുന്ന വിധത്തിലായിരിക്കാം പ്രഖ്യാപനങ്ങള്‍ ഉണ്ടാകുക. എന്നാല്‍, തന്റെ ജനത്തിനു കല്പനകള്‍ നല്‍കിയപ്പോള്‍ ഈ പിഴവ് ഉണ്ടാകരുതെന്ന് യാഹ്‌വെ ആഗ്രഹിച്ചു. അതിനാല്‍, അവിടുത്തെ വിരല്‍തുമ്പുകൊണ്ടുതന്നെ സ്വന്തം ജനത്തിനു കല്പനകള്‍ എഴുതി നല്‍കാന്‍ ദൈവം തയ്യാറായി! ഈ കല്പനകളെ മാറ്റിമറിക്കാനോ അസാധുവാക്കാനോ യോഗ്യതയുള്ള ഒരുവനും ഈ ഭൂമുഖത്തു ജനിച്ചിട്ടുമില്ല, ഇനിയൊട്ടു ജനിക്കുകയുമില്ല!

മിശ്രവിവാഹംമൂലം സംഭവിക്കുന്ന മറ്റൊരു വലിയ ദുരന്തംകൂടിയുണ്ട്. വിജാതിയരായ വ്യക്തികളെ വിവാഹം കഴിക്കുന്നവര്‍ അന്യദേവന്റെ പുത്രിയെ അഥവാ പുത്രനെയാണ് സ്വീകരിക്കുന്നത്. വചനം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ആരും ഇതില്‍ സംശയിക്കേണ്ടാ. നാം ദൈവമക്കളായി പരിഗണിക്കപ്പെടുന്നത് യേഹ്ശുവായിലുള്ള വിശ്വാസം വഴിയാണ്. യേഹ്ശുവായുടെ നാമത്തില്‍ സ്നാനം സ്വീകരിക്കുന്ന ഏതൊരുവനും അവിടുത്തെ നാമത്തില്‍ ദൈവപുത്രരായി ദത്തെടുക്കപ്പെടും. ക്രിസ്തുവിന്റെ മരണത്തോട് ഐക്യപ്പെടാത്ത ഒരുവനും ദൈവപുത്രനല്ല. വചനം ഇതു സ്ഥിരീകരിച്ചിരിക്കുന്നതു നോക്കുക: "യേഹ്ശുവാ മ്ശിഹായോട് ഐക്യപ്പെടാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച നാമെല്ലാവരും അവന്റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചതെന്നു നിങ്ങള്‍ക്കറിഞ്ഞുകൂടേ?"(റോമാ: 6; 3). യേഹ്ശുവായുടെ മരണത്തോട് ഐക്യപ്പെടുകയും അതുവഴി സത്യദൈവത്തെ ആരാധിക്കുകയും ചെയ്യുന്നവര്‍ ദൈവത്തിന്റെ മക്കളാണ്. എന്നാല്‍, വിജാതിയര്‍ ആരാധിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുന്നത് പിശാചിനാണെന്ന് ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്: "വിജാതീയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്. നിങ്ങള്‍ പിശാചുക്കളുടെ പങ്കാളികളാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല"(1കോറി: 10; 20).

ഈ വചനത്തിലൂടെ വിജാതിയരുടെ പിതാവ് ആരാണെന്നുള്ള യാഥാര്‍ത്ഥ്യം വ്യക്തമാകുന്നു. അന്യദേവന്റെ പുത്രീ-പുത്രന്മാര്‍ ആരുടെ മക്കളാണെന്ന് തിരിച്ചറിവുള്ള ദൈവമാണ് നമുക്കു പ്രമാണങ്ങള്‍ നല്‍കിയിട്ടുള്ളത്. അതിനാല്‍, ദൈവത്തെ ആരും പഠിപ്പിക്കാന്‍ തുനിയേണ്ടതില്ല! "യൂദാ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു. ജറുസലെമിലും ഇസ്രായേലിലും മ്ലേച്ഛപ്രവൃത്തികള്‍ നടന്നിരിക്കുന്നു. യാഹ്‌വെയ്ക്കു പ്രിയപ്പെട്ട വിശുദ്ധമന്ദിരത്തെ യൂദാ അശുദ്ധമാക്കി. അന്യദേവന്റെ പുത്രിയെ വിവാഹംചെയ്തിരിക്കുന്നു"(മലാക്കി: 2; 11). അന്യദേവന്മാരുടെ പുത്രീ-പുത്രന്മാരെ വിവാഹം ചെയ്തുകൊടുക്കാന്‍ ദൈവത്തിന്റെ ആലയം തുറന്നുകൊടുക്കുന്നവര്‍ ഈ വചനങ്ങളുടെ ഗൗരവം അറിയാത്തവരോ അജ്ഞത നടിക്കുന്നവരോ ആയിരിക്കാം! ഒന്നാംപ്രമാണത്തിന്റെ പരസ്യമായ ലംഘനം നടത്തുന്നവരെയും അതിനു സാഹചര്യമൊരുക്കുന്നവരെയും കാത്തിരിക്കുന്നത് ഒരേ ഗന്ധകത്തടാകമാണെന്നു മറക്കരുത്.

ഒന്നാംപ്രമാണവും വിഗ്രഹാരാധനയും!

ദൈവത്തിനും അപ്പുറമായി മറ്റൊന്നിനും നമ്മുടെ ജീവിതത്തില്‍ സ്ഥാനമുണ്ടാകാന്‍ പാടില്ലെന്നതാണ് ഒന്നാംപ്രമാണമെന്ന് അതിലെ വാക്കുകളില്‍തന്നെ വ്യക്തമാണ്! ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും ആരാധിച്ചാല്‍ അതു വിഗ്രഹാരാധനയാണെന്നും നമുക്കറിയാം. പിന്നെന്തിനാണ് വിഗ്രഹാരാധന അരുതെന്ന കല്പനയെ ഒന്നാംപ്രമാണത്തില്‍നിന്ന്‍ അടര്‍ത്തിമാറ്റുന്നത്? ഒമ്പതാമത്തെയും പത്താമത്തെയും പ്രമാണങ്ങളെ വിശകലനം ചെയ്യുമ്പോള്‍ ഈ അടര്‍ത്തിമാറ്റലിനുപിന്നിലെ കൗശലം നമുക്ക് വ്യക്തമാകും! ഒരിക്കല്‍ക്കൂടി വ്യക്തമായി പറയുകയാണ്‌: സത്യദൈവവുമായ സൈന്യങ്ങളുടെ യാഹ്‌വെയെ പിന്നോട്ടുമാറ്റി പ്രഥമസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന മറ്റു സകലതും വിഗ്രഹങ്ങളാണ് എന്ന യാഥാര്‍ത്ഥ്യം ആരും വിസ്മരിക്കരുത്. ഇത്തരത്തിലുള്ള വിഗ്രഹങ്ങളിലേക്കു മനുഷ്യരെ നയിക്കാന്‍ ആധുനികവും ശാസ്ത്രീയവുമായ പല മാര്‍ഗ്ഗങ്ങളിലൂടെയും സാത്താനും അവന്റെ സന്തതികളും ശ്രമിച്ചുകൊണ്ടാണിരിക്കുന്നത്.

വിഗ്രഹാരാധന അരുതെന്ന പ്രമാണത്തിന്റെ പ്രസക്തി ഏതുവിധേനയെങ്കിലും കുറച്ചുകാണിക്കാനുള്ള സാത്താന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഒന്നാംപ്രമാണത്തില്‍നിന്ന്‍ ഇതിനെ മാറ്റിയതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പ്രമാണങ്ങളില്‍ ഏതെങ്കിലും ഒന്ന്‍ നിസ്സാരമായി കരുതരുത്. വചനം ഇങ്ങനെ പഠിപ്പിക്കുന്നു: "ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍മാത്രം വീഴ്ച്ചവരുത്തുകയും ചെയ്‌താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു. എന്തെന്നാല്‍, വ്യഭിചാരം ചെയ്യരുത്, എന്നു കല്പിച്ചവന്‍തന്നെ കൊല്ലരുത് എന്നും കല്പിച്ചിട്ടില്ലേ? നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍ നീ നിയമം ലംഘിക്കുന്നു"(യാക്കോ: 2; 10, 11). സമ്പത്തിനോടുള്ള അഭിനിവേശവും വിഗ്രഹാരാധനയാണെന്ന് തിരിച്ചറിയുമ്പോള്‍ ഒന്നാംപ്രമാണത്തിന്റെ വിശാലത വ്യക്തമാകും. ഈ വചനം ശ്രദ്ധിക്കുക: "നിങ്ങളില്‍ ഭൗമീകമായിട്ടുള്ളതെല്ലാം-അസന്മാര്‍ഗ്ഗികത, അശുദ്ധി, മനഃക്ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധനതന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം- നശിപ്പിക്കുവിന്‍"(കൊളോ: 3; 5).

ഒന്നാംപ്രമാണത്തിനെതിരേ സാത്താന്റെ ആയുധം 'ഫ്രീമേസണ്‍റി'!

യോഗപോലുള്ള മെഡിറ്റേഷനുകളില്‍ ആരംഭിച്ച്, 'ബ്ലാക്ക് മാസില്‍' കൊണ്ടുചെന്നെത്തിക്കുന്ന അതിഭയാനകമായ പദ്ധതികളുമായാണ് സാത്താന്‍ അവന്റെ അനുയായികളെ ഈ ഭൂമുഖത്ത് വിന്യസിച്ചിരിക്കുന്നത്! കത്തോലിക്കാസഭയിലും മറ്റിതര സഭകളിലും അവന്റെ ആളുകള്‍ സ്ഥാനംപിടിച്ചു കഴിഞ്ഞു. നന്മയുടെ രൂപത്തില്‍ ആരംഭിച്ച്, പൈശാചികതയുടെ പൂര്‍ണ്ണതയില്‍ കൊണ്ടുചെന്നെത്തിക്കുന്ന രഹസ്യ അജണ്ടകളുമായി ഇക്കൂട്ടര്‍ ദൈവജനത്തെ സമീപിക്കുമ്പോള്‍ ഇവരെ തിരിച്ചറിയാന്‍ പ്രയാസമായിരിക്കും എന്നതാണ് ഇതിന്റെ ദുരന്തം വര്‍ദ്ധിപ്പിക്കുന്നത്! നിന്റെ ദൈവമായ യാഹ്‌വെ ഞാനാകുന്നു; ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന കല്പനയെ ധിക്കരിക്കാന്‍ ദൈവജനത്തെ പ്രേരിപ്പിക്കുന്നത്, നാം നേതാക്കന്മാരും ഗുരുക്കന്മാരുമായി കരുതി ആദരിക്കുന്ന വ്യക്തികളാണെങ്കില്‍ എങ്ങനെ നാം രക്ഷപെടും?

രോഗശാന്തി, മനഃശാന്തി, ശാരീരിക ക്ഷമത തുടങ്ങിയ വാഗ്ദാനങ്ങളുമായി നിങ്ങളെ സമീപിക്കുമ്പോള്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന ദുരന്തം തിരിച്ചറിയുകയെന്നത് ശ്രമകരമായിരിക്കും. അന്യദേവന്മാരുടെ കീര്‍ത്തനങ്ങള്‍ അടങ്ങുന്ന വിനോദങ്ങളും മറ്റുമായി കലാസാംസ്കാരിക രംഗം അവന്‍ കൈയ്യടക്കി കഴിഞ്ഞു! അതുകൊണ്ടുതന്നെ, ഒറ്റനോട്ടത്തില്‍ അപകടം തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍പ്പോലും, വിജാതിയമായ ഒന്നും സ്വീകരിക്കാതിരിക്കുകയെന്ന ഒറ്റവഴി മാത്രമേ പ്രതിരോധമായി പരിഗണിക്കാനുള്ളു. ശാസ്ത്രീയ നൃത്തവും ഗാനങ്ങളുമായി കത്തോലിക്കാ പുരോഹിതര്‍പോലും അരങ്ങുതകര്‍ക്കുമ്പോള്‍, പാവം ദൈവജനം വഴിതെറ്റിയാല്‍ ആരാണ് ഉത്തരം പറയുക? ശിവസ്തുതികള്‍ നടത്തുകയും അന്യദേവന്മാരെ ആദരിച്ചുകൊണ്ട് അവരെ ബൈബിളില്‍ ചേര്‍ത്തുവയ്ക്കുകയും ചെയ്യുമ്പോള്‍ യാഹ്‌വെയുടെ ഈ വചനം ഭയത്തോടെ ഓര്‍ക്കുക: "അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അതു നിങ്ങളുടെ നാവില്‍നിന്നു കേള്‍ക്കാനിടയാവരുത്"(പുറ: 23; 13). ഇത്തരത്തിലുള്ള നാശത്തിലേക്കു നിങ്ങളെ കൗശലപൂര്‍വ്വം വശീകരിക്കുന്നത് എത്ര ഉന്നതരായിരുന്നാലും, നഷ്ടപ്പെടുന്നത് നിങ്ങളുടെ നിത്യജീവനാണെന്ന തിരിച്ചറിഞ്ഞ് അവരില്‍നിന്ന് അകന്നുനില്‍ക്കണം.

കല്‍ദായവാദവും ഒന്നാംപ്രമാണ ലംഘനവും!

ആരും പെട്ടന്നു തിരിച്ചറിയാത്ത കൗശലത്തോടെയാണ് സാത്താന്റെ പ്രവര്‍ത്തനങ്ങള്‍! കല്‍ദായവാദികള്‍ പരസ്യമായി ഒന്നാംപ്രമാണത്തെ ലംഘിക്കുന്നുവന്നത് പലരും തിരിച്ചറിയാത്തതും ഇക്കാരണത്താല്‍ തന്നെയാണ്. എന്താണ് ഇവര്‍ ചെയ്യുന്ന പ്രമാണലംഘനം എന്നു നോക്കുക.

പരിശുദ്ധ കുര്‍ബ്ബാനയില്‍ ത്രിത്വൈക ദൈവത്തിന്റെ സജ്ജീവ സാന്നിദ്ധ്യം ഉണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. യേഹ്ശുവാ പറഞ്ഞു: "എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍മൂലം ജീവിക്കും. ഇതു സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങി വന്ന അപ്പമാണ്"(യോഹ: 6; 57, 58). എന്നെ ഭക്ഷിക്കുയെന്നു പറഞ്ഞുകൊണ്ടാണ് ഈ അപ്പം നമുക്കു നല്‍കപ്പെട്ടത്‌. ഒരു പ്രത്യേക സമയത്തേക്കു മാത്രമായിട്ടല്ല ദിവ്യകാരുണ്യത്തില്‍ യേഹ്ശുവാ വസിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ ദൈവത്തെയും ദൈവപുത്രനെയും നിഷേധിക്കുന്ന ആശയങ്ങളുടെ വക്താക്കളാണ്! ദൈവാലയത്തില്‍ പ്രഥമസ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്ന ദിവ്യസക്രാരി നീക്കംചെയ്യുകയും പകരമായി പാഷാണ്ടതയുടെ പര്യായമായ താമരക്കുരിശു സ്ഥാപിക്കുകയും ചെയ്യണമെന്നു മുറവിളികൂട്ടുന്നവരെ ദൈവജനം തിരിച്ചറിയണം. ദൈവത്തിനു പകരം വിവാദകുരിശിനെ പ്രഥമസ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള നീക്കങ്ങള്‍ക്കെതിരേ ജാഗ്രത പാലിച്ചേ മതിയാകൂ!

ദിവ്യകാരുണ്യ അദ്ഭുതങ്ങളിലൂടെ അവിടുത്തെ സജ്ജീവ സാന്നിദ്ധ്യം കൂടെക്കൂടെ സ്ഥിരീകരിക്കുന്നത് അസ്വസ്ഥതയോടെ വീക്ഷിക്കുന്ന വിഭാഗമാണ്‌ കല്‍ദായര്‍. ഓരോ അദ്ഭുതങ്ങളെയും പരിഹസിക്കുകയും മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ട് ചില വിരുതന്മാര്‍ സോഷ്യല്‍ മീഡിയകളിലൂടെ കറങ്ങുന്നുണ്ട്. ഇവരുടെ പൊതുലക്ഷ്യം ത്രിത്വൈക ദൈവത്തെ അപമാനിച്ചുകൊണ്ട് ഒന്നാംപ്രമാണ ലംഘകരെ സൃഷ്ടിക്കുക എന്നതാകുന്നു. ദിവ്യബലി വെറുമൊരു വിരുന്നാണെന്നും ദിവ്യകാരുണ്യം വെറും ഭക്ഷണം മാത്രമാണെന്നുമുള്ള അപകടകരമായ ആശയത്തിന്റെ വക്താക്കളില്‍നിന്ന്‍ അകന്നുനിന്നില്ലെങ്കില്‍ നിത്യനാശത്തില്‍ നിപതിക്കുമെന്ന കാര്യം ഓര്‍ക്കുക! 

നിങ്ങളെത്തന്നെ നശിപ്പിക്കുന്ന വിഗ്രഹങ്ങളില്‍നിന്ന്‍ ഓടിമാറുവിന്‍! അല്ലെങ്കില്‍ അതു നിങ്ങളെ കീഴ്പ്പെടുത്തുകയും നിത്യനാശത്തില്‍ പതിപ്പിക്കുകയും ചെയ്യും! ആരാധനയോളം വളര്‍ന്നിട്ടുള്ള എല്ലാ ബന്ധങ്ങളും എന്നേക്കുമായി മുറിച്ചുമാറ്റുവിന്‍! അത് ഏതെങ്കിലും വിശുദ്ധരോടുള്ളതാണെങ്കില്‍പ്പോലും!

 

NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

    13224 views

LOG IN

Lost your password?

SIGN UP

LOST PASSWORD