തങ്ങളും കത്തോലിക്കാസഭയില്‍ ആണെന്ന പ്രചരണവുമായി ചില കിഴക്കുനോക്കികള്‍ ജനത്തെ വഴിതെറ്റിക്കുന്നത് മനോവ മനസ്സിലാക്കുന്നു. നീതിസൂര്യന്‍ എന്ന വിശേഷണത്തോടെ യേഹ്ശുവായെ ബൈബിളില്‍ വിശേഷിപ്പിക്കുന്നു എന്നതിനാല്‍, സൂര്യനെ നോക്കി നമസ്ക്കരിക്കാന്‍ പ്രേരിപ്പിക്കുന്നവരുടെ വിവരക്കേട് വെളിപ്പെടുത്താതെ തരമില്ല! ആകാശത്തിലെ കോടിക്കണക്കിനു നക്ഷത്രങ്ങളില്‍ താരതമ്യേന ചെറുതാണ് സൂര്യനെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും ഇപ്പോള്‍ അറിയാം! നമ്മള്‍ നേരിട്ടറിയുന്ന സൂര്യനേക്കാള്‍ എത്രയോ ഇരട്ടി വലിപ്പമുള്ള സൂര്യന്മാരെ മനുഷ്യന്‍ കണ്ടെത്തിക്കഴിഞ്ഞു! മനുഷ്യന് എത്തിപ്പിടിക്കാന്‍ കഴിയാത്തവിധം വിശാലമായ ഈ പ്രപഞ്ചത്തിനു രൂപംനല്‍കിയ ദൈവത്തെ ഒരു ചെറുഗോളമായി ആരാധിക്കുന്നവര്‍ ശിലായുഗത്തില്‍നിന്നു വികാസം പ്രാപിക്കാത്തവരാണ്! യേഹ്ശുവായ്ക്ക് 'നീതിസൂര്യന്‍' എന്ന വിശേഷണം നല്‍കിയത് പ്രപഞ്ചത്തിലെ സൂര്യന്മാര്‍ക്കു തുല്യനായി പരിഗണിക്കണമെന്ന ആഹ്വാനത്തോടെയല്ല. ഇതു വ്യക്തമാക്കുന്ന വചനം ബൈബിളിലുണ്ട്.
ഇന്നത്തെ കിഴക്കുനോക്കികളുടെ പൂര്‍വ്വീകരെ പരിഹസിക്കുന്ന വചനം ബൈബിളില്‍ ഇങ്ങനെ വായിക്കുന്നു: "അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു. അവിടുന്നു ചോദിച്ചു: മനുഷ്യപുത്രാ, നീ കണ്ടില്ലേ? യൂദാഭവനം ഇവിടെ കാട്ടുന്ന മ്ലേച്ഛതകള്‍ നിസ്സാരങ്ങളാണോ? അവര്‍ ദേശത്തെ അക്രമങ്ങള്‍ക്കൊണ്ടു നിറച്ചു. എന്റെ ക്രോധത്തെ ഉണര്‍ത്താന്‍ അവര്‍ വീണ്ടും തുനിഞ്ഞിരിക്കുന്നു, അവര്‍ അതാ മൂക്കത്തു കമ്പു വയ്ക്കുന്നു"(യെസെക്കി: 8; 16, 17). കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ത്ഥിക്കണമെന്നു ബൈബിളില്‍ എവിടെയും നിര്‍ദ്ദേശമുള്ളതായി വായിക്കുന്നില്ല. എന്നാല്‍, ഇത്തരം പ്രാര്‍ത്ഥനകളിലെ ഭോഷ്ക്കുകളെ പ്രവാചകന്മാര്‍ വിമര്‍ശിക്കുന്നതായി കാണാന്‍ കഴിയും. പുരാതന യിസ്രായേലിന്റെ കാലത്തായാലും ആധുനിക യിസ്രായേലിന്റെ കാലത്തായാലും കിഴക്കുനോക്കിയുള്ള പ്രാര്‍ത്ഥന സൂര്യനമസ്കാരക്കാരുടെ ശൈലിയാണ്! ക്രിസ്ത്യാനികളായിരുന്നുകൊണ്ട് സൂര്യനെ നമസ്ക്കരിക്കാനുള്ള എളുപ്പവഴിയായിട്ടാണ് സൂര്യനില്‍ യേഹ്ശുവായുടെ പ്രാതിനിധ്യം ആരോപിക്കുന്നത്! അതായത്, യേഹ്ശുവായെ മറയാക്കി സൂര്യനെ ആരാധിക്കുന്ന പൈശാചിക കുതന്ത്രമാണിത്! സൂര്യനെയോ ചന്ദ്രനെയോ മറ്റ് ആകാശഗോളങ്ങളെയോ ആരാധിക്കരുതെന്നും അവയ്ക്കുമുന്നില്‍ പ്രണമിക്കരുതെന്നും മുന്നറിയിപ്പു നല്‍കിയിരിക്കുന്ന നിയമങ്ങള്‍ ബൈബിളിലുണ്ട്. ഈ വചനം നോക്കുക: "നിങ്ങള്‍ ആകാശത്തിലേക്കു കണ്ണുകള്‍ ഉയര്‍ത്തി സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും-എല്ലാ ആകാശഗോളങ്ങളെയും-കണ്ട് ആകൃഷ്ടരായി അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചുകൊള്ളുവിന്‍"(നിയമം: 4; 19). ഗുരുതരമായ ഈ പാപത്തിലേക്ക് മനുഷ്യനെ പടിപടിയായി കൊണ്ടുചെന്നെത്തിക്കുന്ന ആഭാസമാണ് 'യോഗാ'! 'യേശുനമസ്കാരം' എന്നപേരില്‍ സാത്താനെ നമസ്കരിക്കാന്‍ പരിശീലിപ്പിക്കുന്ന ആദ്ധ്യാത്മിക വ്യഭിചാരശാലകള്‍ ചില 'കന്യാസ്ത്രീകള്‍' നടത്തുന്നതും നമുക്കറിയാം! ഒരു ക്രിസ്ത്യാനിയോടു സൂര്യനെ നമസ്കരിക്കാമെന്ന് ഒറ്റയടിക്ക് ആരെങ്കിലും പറഞ്ഞാല്‍ അതു സ്വീകരിക്കില്ലെന്നു പിശാചിനറിയാം. അതുകൊണ്ടാണ് ഇത്തരം കൗശലങ്ങളുമായി സാത്താന്റെ ഏജന്റുമാര്‍ നിലയുറപ്പിച്ചിരിക്കുന്നത്!
ഒരുവശത്ത് യോഗയുമായി ചിലര്‍ കറങ്ങുമ്പോള്‍, മറ്റുചിലര്‍ കിഴക്കുനോക്കി പ്രാര്‍ത്ഥനയെന്ന കുതന്ത്രവുമായിട്ടാണ് ഇറങ്ങിയിരിക്കുന്നത്. യഹൂദരോ ക്രൈസ്തവരോ ആചരിച്ചിട്ടില്ലാത്ത ഈ ആചാരത്തിന്റെ ഉറവിടം എവിടെനിന്നാണെന്ന് ആര്‍ക്കും അറിയില്ല! കിഴക്കിന്റെ അപ്പസ്തോലന്മാര്‍ ഇതിനായി കണ്ടെത്തിയിരിക്കുന്ന ബൈബിള്‍ഭാഗങ്ങളും പാരമ്പര്യങ്ങളും പരിശോധിച്ചാല്‍ ഇവരുടെ കൗശലം വ്യക്തമാകും. കിഴക്കോട്ടുതിരിഞ്ഞു പ്രാര്‍ത്ഥിക്കണമെന്നു വാദിക്കുന്ന കല്‍ദായര്‍ തങ്ങളുടെ വാദങ്ങളെ ന്യായീകരിക്കാന്‍ കൂട്ടുപിടിച്ചിരിക്കുന്ന ഓരോ വചനങ്ങളും നമുക്കു പരിശോധിക്കാം.
ജ്ഞാനികളും കിഴക്കു കണ്ട നക്ഷത്രവും!
രക്ഷകനായ യേഹ്ശുവായുടെ ജനനത്തെക്കുറിച്ച് അറിവുലഭിച്ച ജ്ഞാനികള്‍ അവിടുത്തെ സന്ദര്‍ശിക്കുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. കിഴക്കുമായി ബന്ധപ്പെട്ട ഒരു സൂചന ഇപ്രകാരം നാം അവിടെ വായിക്കുന്നു: "എവിടെയാണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവന്‍? ഞങ്ങള്‍ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാന്‍ വന്നിരിക്കുകയാണ്"(മത്താ: 2; 2). ഇതു പറയുന്ന ജ്ഞാനികള്‍ പൗരസ്ത്യദേശക്കാരാണ്. പൗരസ്ത്യദേശമെന്നാല്‍, കിഴക്കന്‍ദേശമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ! അതായത്, ഇവര്‍ തങ്ങളുടെ ദേശമായ കിഴക്ക് നക്ഷത്രം കാണുകയും അതിനെ അനുഗമിച്ച് ബേത് ലെഹെമില്‍ എത്തുകയും ചെയ്തു. അങ്ങനെയെങ്കില്‍, ഈ ജ്ഞാനികള്‍ പുറപ്പെട്ടത് ഇസ്രായേലിനു കിഴക്കുള്ള ഏതെങ്കിലും ദേശത്തുനിന്നായിരിക്കണം. കാരണം, ഇവര്‍ നക്ഷത്രം കണ്ടത് ഇവരുടെ ദേശത്തുവച്ചാണെന്ന് ഇവര്‍തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, യേഹ്ശുവാ ജനിച്ച സ്ഥലത്തിനു കിഴക്കുമായി എന്തെങ്കിലും ബന്ധം പറയാന്‍ കഴിയുന്നത് പടിഞ്ഞാറുഭാഗത്ത് ജീവിക്കുന്നവര്‍ക്കു മാത്രമാണ്!
യേഹ്ശുവായുടെ ജനനസ്ഥലത്തെ ലക്ഷ്യംവച്ചാണ് കിഴക്കോട്ടു തിരിയുന്നതെങ്കില്‍, ലോകത്തുള്ള മുഴുവന്‍ ജനങ്ങളും തിരിയേണ്ടത് കിഴക്കോട്ടല്ല. പടിഞ്ഞാറുഭാഗത്തുള്ളവര്‍ മാത്രമാണ് കിഴക്കോട്ടു തിരിയേണ്ടതുള്ളു! തെക്കുഭാഗത്തുള്ളവരെ സംബന്ധിച്ച് വടക്കോട്ടും, വടക്കുഭാഗത്തുള്ളവരെ സംബന്ധിച്ച് തെക്കോട്ടും, കിഴക്കുഭാഗത്ത് ജീവിക്കുന്ന ആളുകള്‍ പടിഞ്ഞാറോട്ടും തിരിഞ്ഞാലേ യേഹ്ശുവായുടെ ജനനസ്ഥലത്തേക്കു ദര്‍ശനം ലഭിക്കുകയുള്ളു! സകലരെയും കിഴക്കോട്ടു തിരിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍, ഗലീലിയോയുടെ കാലത്തിനുമുമ്പുള്ള ദൈവശാസ്ത്രമാണ് മുറുകെപ്പിടിച്ചിരിക്കുന്നത്! യേഹ്ശുവായെ സന്ദര്‍ശിച്ച ജ്ഞാനികളെ സംബന്ധിച്ചിടത്തോളം അവിടുത്തെ ജനനസ്ഥലം കിഴക്കല്ല. എന്തെന്നാല്‍, യേഹ്ശുവായുടെ ജനനസ്ഥലത്തിന്റെ കിഴക്കുഭാത്തുനിന്നാണ് ജ്ഞാനികള്‍ എത്തിയത്! അങ്ങനെയെങ്കില്‍ സ്വാഭാവികമായും അവര്‍ സഞ്ചരിച്ചതും ലക്‌ഷ്യം വച്ചതും പടിഞ്ഞാറു ദിശയിലേക്കായിരിക്കണം!
യാഹ്‌വെയുടെ മഹത്വം കിഴക്കുനിന്നു വരുന്നു!
"പിന്നീട് അവന്‍ എന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ കിഴക്കുനിന്നു വരുന്നു"(യെസെക്കി: 43; 1). യെസെക്കിയേല്‍ പ്രവാചകനു ലഭിച്ച ദര്‍ശനത്തില്‍നിന്നുള്ള ഭാഗമാണ് ഇവിടെ വായിച്ചത്. ദൈവത്തിന്റെ മഹത്വം കിഴക്കുനിന്നു വന്നതുകൊണ്ടാണ് ഇന്നും ഇവര്‍ കിഴക്കോട്ടു തിരിഞ്ഞുനിന്നു പ്രാര്‍ത്ഥിക്കുന്നതെന്ന ഒരു വാദം കല്‍ദായര്‍ ഉയര്‍ത്താറുണ്ട്. എന്നാല്‍, കിഴക്കുനിന്നു വന്ന ദൈവമഹത്വം ദൈവാലയത്തില്‍ പ്രവേശിക്കുകയും ഉള്ളിലാകെ അതു നിറയുകയും ചെയ്തുവെന്ന സത്യം ഇവര്‍ അറിഞ്ഞില്ല. വചനം ഇങ്ങനെ വെളിപ്പെടുത്തുന്നു: "അപ്പോള്‍ ആത്മാവ് എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു"(യെസെക്കി: 43; 5). ദൈവാലയത്തിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ദൈവമഹത്വം ദര്‍ശിക്കാതെ, കിഴക്കോട്ടു തിരിഞ്ഞുനില്‍ക്കുന്നതിനെ ഭോഷ്ക് എന്നല്ലാതെ മറ്റൊന്നും പറയാന്‍ മനോവയ്ക്കു കഴിയില്ല! ദൈവാലയത്തില്‍ ദൈവമഹത്വം നിറഞ്ഞുനില്‍ക്കുമ്പോള്‍ കിഴക്കോട്ടു വായില്‍നോക്കി നില്‍ക്കുന്നവരെക്കുറിച്ചു പ്രവാചകനിലൂടെ പറയുന്ന വചനം ഇതാണ്: "അവിടുന്ന് എന്നോടു ചോദിച്ചു: മനുഷ്യപുത്രാ, നീ ഇതു കണ്ടില്ലേ? ഇവയെക്കാള്‍ വലിയ മ്ലേച്ഛതകള്‍ നീ കാണും. ദൈവാലയത്തിന്റെ അകത്തളത്തിലേക്ക് അവിടുന്ന് എന്നെ കൊണ്ടുപോയി. യാഹ്‌വെയുടെ ആലയത്തിന്റെ വാതില്‍ക്കല്‍, പൂമുഖത്തിനും ബലിപീഠത്തിനും നടുവില്‍, ഇരുപത്തിയഞ്ചോളം പേര്‍ ദൈവാലയത്തിന് പുറംതിരിഞ്ഞു കിഴക്കോട്ടു നോക്കി നില്‍ക്കുന്നു. അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു"(യെസെക്കി: 8; 15, 16). ഇനിയും കൂടുതലായ വിവരണം നല്‍കാതെതന്നെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ് വായനക്കാര്‍ക്കുണ്ടെന്നു മനോവ കരുതുന്നു.
കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍!
"കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനം"(മത്താ: 24; 27). രക്ഷകനായ യേഹ്ശുവായുടെ പുനരാഗമനവുമായി ബന്ധപ്പെട്ട് അവിടുന്നു നല്‍കിയിരിക്കുന്ന സൂചനകളില്‍ ഒന്നാണിത്. കിഴക്കോട്ടു തിരിയാന്‍ കല്‍ദായരെ പ്രേരിപ്പിക്കുന്ന ഒരു ഘടകം ഈ വചനമാണെന്ന് ഇവര്‍ വാദിക്കുന്നു. ഈ വചനത്തിനുമുന്‍പ് മറ്റുചില കാര്യങ്ങള്‍ യേഹ്ശുവാ വെളിപ്പെടുത്തിയിട്ടുണ്ട്. അവയെല്ലാം അവഗണിച്ചുകൊണ്ട് ഈ വചനത്തെ മാത്രം പരിഗണിക്കുന്നത് കല്‍ദായരുടെ കൗശലാമാണ്. ക്രിസ്തു അവിടെ അല്ലെങ്കില്‍ ഇവിടെ എന്നു പറഞ്ഞുകൊണ്ട് പല വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെടുമെന്നും, അവരുടെ വഞ്ചനകളില്‍ അകപ്പെടരുതെന്നുമുള്ള മുന്നറിയിപ്പിനുശേഷമാണ് ഈ വചനം നല്‍കിയിരിക്കുന്നത്. ഇടിമിന്നല്‍പ്പോലെ പൊടുന്നനെയായിരിക്കും അവിടുത്തെ വരവെന്നു വെളിപ്പെടുത്താന്‍ പല ഉദാഹരണങ്ങള്‍ നല്‍കിയ കൂട്ടത്തില്‍ ഈ വചനവും നല്‍കപ്പെട്ടു എന്നതാണു യാഥാര്‍ത്ഥ്യം! യാഹ്‌വെയുടെ ദിനം കള്ളനെപ്പോലെ വരും എന്ന വചനം യേഹ്ശുവായുടെ അപ്പസ്തോലന്‍ നല്‍കിയിട്ടുണ്ട്. ഈ വചനത്തെ വാച്യാര്‍ത്ഥത്തില്‍ സ്വീകരിക്കുന്നവരുടെ അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്നാണ് മനോവയ്ക്കു പറയാനുള്ളത്. സകല കള്ളന്മാരിലും പ്രത്യാശയര്‍പ്പിച്ചു നിങ്ങള്‍ കാത്തിരിക്കുമോ?
കിഴക്ക് ഏദനില്‍ ഒരു തോട്ടം!
കല്‍ദായര്‍ക്കു കിഴക്കിനോടുള്ള പ്രണയത്തിന്റെ മറ്റൊരു കാരണം ഇതാണ്: "അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു"(സൃഷ്ടി: 2; 8). അതിനാല്‍, നാം വിട്ടുപോന്ന പറുദീസായെ കാംഷിച്ചുകൊണ്ട് കിഴക്കോട്ടു നോക്കി പ്രാര്‍ത്ഥിക്കുന്നു! എത്ര മനോഹരമായ ആശയം! ഏദനു കിഴക്ക് യാഹ്‌വെ സ്ഥാപിച്ച ഈ തോട്ടത്തിനു പിന്നീട് എന്തു സംഭവിച്ചുവെന്ന് ഇവര്‍ക്കറിയില്ലേ? ഈ വചനം നോക്കുക: "മനുഷ്യനെ പുറത്താക്കിയതിനുശേഷം ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാന്‍ ഏദന്‍തോട്ടത്തിനു കിഴക്ക് അവിടുന്നു കെരൂബുകളെ കാവല്‍ നിര്‍ത്തി; എല്ലാവശത്തേക്കും കറങ്ങുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാളും അവിടുന്നു സ്ഥാപിച്ചു"(സൃഷ്ടി: 3; 24). ഭൂമിയില്‍നിന്ന് എടുക്കപ്പെട്ട ഈ തോട്ടത്തിന്റെ ഇന്നത്തെ സ്ഥിതി മറ്റൊന്നാണെന്ന് വചനം വായിച്ചിട്ടുള്ള ഏവര്‍ക്കും അറിയാം. യേഹ്ശുവായുടെ മരണശേഷം 'നല്ലകള്ളനെ' അടക്കം സകല നീതിമാന്മാരെയും അവിടെ പ്രവേശിപ്പിച്ചുവെന്നു നാം മനസ്സിലാക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ അത് ഏദനു കിഴക്കല്ല സ്ഥിതിചെയ്യുന്നത്. പിന്നീട് ഏദനു കിഴക്കു വാസമുറപ്പിച്ച ഒരു വിരുതനെ നമുക്കു ബൈബിളില്‍ കാണാം. സഹോദരനെ കൊന്ന കായേന്‍ ആയിരുന്നു അത്. വചനം ഇങ്ങനെ: "കായേന്‍ യാഹ്‌വെയുടെ സന്നിധിവിട്ട് ഏദനു കിഴക്കു നോദു ദേശത്ത് വാസമുറപ്പിച്ചു"(സൃഷ്ടി: 4; 16). യാഹ്‌വെയുടെ സന്നിധിവിട്ട് അകന്നുപോയവനാണ് പിന്നീട് ഏദനു കിഴക്ക് വസിച്ചതെങ്കില്‍, കിഴക്കുനോക്കികള്‍ യാഹ്‌വെയുടെ സന്നിധിയിലേക്കാണു നോക്കുന്നതെന്ന വാദത്തിനു കഴമ്പില്ല! വാസ്തവത്തില്‍ ഇവര്‍ കൊലയാളിയായ കായേനിനെയാണ് ആരാധനയോടെ നോക്കുന്നത്!
ആത്മാവിലും സത്യത്തിലും അവിടുത്തെ ആരാധിക്കുവിന്‍!
"ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി; എന്നാല്‍, യഥാര്‍ത്ഥമായ ആരാധനാസ്ഥലം യെരുശലേമിലാണ് എന്നു നിങ്ങള്‍ പറയുന്നു"(യോഹ: 4; 20). ശെമരിയാക്കാരിയായ സ്ത്രീ യേഹ്ശുവായോടു പറഞ്ഞ വാക്കുകളാണ് ഇത്. യെഹൂദരെ സംബന്ധിച്ച് യെരുശലേമാണ് യഥാര്‍ത്ഥ ആരാധനാസ്ഥലമെന്ന് അവര്‍ കരുതിയിരുന്നു. ഈ കാരണത്താലാണ് ഇവള്‍ ഇപ്രകാരം യേഹ്ശുവായോടു ചോദിച്ചത്. എന്നാല്‍, ഇതിനുള്ള മറുപടിയായി യേഹ്ശുവാ പറയുന്നത് ശ്രദ്ധിക്കുക: "സ്ത്രീയേ, എന്നെ വിശ്വസിക്കുക. ഈ മലയിലോ യെരുശലെമിലോ നിങ്ങള്‍ പിതാവിനെ ആരാധിക്കാത്ത സമയം വരുന്നു. നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്ഷ യെഹൂദരില്‍നിന്നാണ്. എന്നാല്‍, യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം വരുന്നു. അല്ല, അത് ഇപ്പോള്‍ത്തന്നെയാണ്. യഥാര്‍ത്ഥത്തില്‍ അങ്ങനെയുള്ള ആരാധകരെത്തന്നെയാണ് പിതാവ് അന്വേഷിക്കുന്നതും. ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്"(യോഹ: 4; 21-24). യഥാര്‍ത്ഥ പ്രാര്‍ത്ഥന എന്താണെന്ന് ഇത്ര വ്യക്തതയോടെ യേഹ്ശുവാ പറഞ്ഞിട്ടും അതു മനസ്സിലാക്കാത്തവരല്ലേ സ്ഥലവും ദിക്കും അന്വേഷിച്ച് ഇന്നും അലയുന്നത്? പന്തക്കുസ്താനാളില്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ച അപ്പസ്തോലന്മാര്‍ യേഹ്ശുവായെ ആരാധിച്ചത് ദിക്കുനോക്കിയായിരുന്നുവെന്നു വാദിക്കുന്നവര്‍ ആത്മാവില്‍ വീണ്ടും ജനിക്കാത്ത ജഢികമനുഷ്യരാണ്!
കിഴക്കിനോടുള്ള പ്രണയത്തിനുപിന്നില്‍ പടിഞ്ഞാറിനോടുള്ള പക!
കല്‍ദായവാദികളുടെ കിഴക്കിനോടുള്ള പ്രണയത്തിനുപിന്നിലുള്ള യഥാര്‍ത്ഥ കാരണം പടിഞ്ഞാറിനോടുള്ള വിദ്വേഷം മാത്രമാണ്. ഈ വിദ്വേഷത്തിനുമുണ്ട് കാരണം! ഇവരുടെ ദൃഷ്ടിയില്‍ പടിഞ്ഞാറുഭാഗത്തു സ്ഥിതിചെയ്യുന്ന പോര്‍ച്ചുഗല്‍ എന്ന രാജ്യത്തോടുള്ള പകയാണ് ഇവരെ ഇങ്ങനെ ആക്കിത്തീര്‍ത്തത്. പോര്‍ച്ചുഗീസുകാരോടുള്ള ഈ പകയാണ് റോമന്‍ കത്തോലിക്കാസഭയെ ഒന്നടങ്കം 'പറങ്കികള്‍' എന്നുവിളിച്ച് ആക്ഷേപിക്കാന്‍ കല്‍ദായരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ക്രിസ്തീയതയുടെ പ്രചാരണത്തില്‍ പോര്‍ച്ചുഗീസുകാര്‍ വഹിച്ച പങ്ക് വളരെ പ്രധാനമാണെന്നു നമുക്കറിയാം. അതിനാല്‍ത്തന്നെ, ഈ രാജ്യത്തോടും ജനതയോടും സാത്താനുള്ള വിദ്വേഷവും ഊഹിക്കാവുന്നതേയുള്ളു. ഇസ്ലാംമതക്കാരെ സംബന്ധിച്ചിടത്തോളം ഇസ്രായേലിനോടുള്ളതിനേക്കാള്‍ കടുത്ത പകയാണ് പോര്‍ച്ചുഗീസുകാരോടുള്ളത്! ഇസ്ലാമിന്റെ വേരില്‍നിന്നുതന്നെയുള്ള മറ്റൊരു മുളയായ കല്‍ദായര്‍ക്ക് പോര്‍ച്ചുഗലിനോടുള്ള പകയുടെ പ്രധാന കാരണം, ഉദയംപേരൂര്‍ സൂനഹദോസ് എന്ന ചരിത്രപ്രധാനമായ സമ്മേളനവുമായി ബന്ധപ്പെട്ടുള്ളതാണ്! ഈ സമ്മേളനത്തിലൂടെയാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ കത്തോലിക്കാസഭയുടെ ഭാഗമായതും യഥാര്‍ത്ഥ ക്രിസ്തീയത എന്താണെന്ന് അറിഞ്ഞതും.
മന്ത്രവാദം, ആഭിചാരം, ജാതകമെഴുത്ത് തുടങ്ങിയ പൈശാചിക പ്രവര്‍ത്തികളുമായി ഒരു 'പാഗണ്‍' സംസ്കാരമായിരുന്നു ഉദയംപേരൂര്‍ സൂനഹദോസിനുമുന്‍പ് ഭാരതത്തിലെ ക്രിസ്ത്യാനികള്‍ പിന്തുടര്‍ന്നിരുന്നത്. പേരുകൊണ്ടുമാത്രം വിജാതിയരില്‍നിന്നു വേറിട്ടുനിന്ന ക്രൈസ്തവവിഭാഗത്തെ യഥാര്‍ത്ഥ ക്രിസ്തീയത അഭ്യസിപ്പിച്ചുവെന്ന കുറ്റമാണ് പോര്‍ച്ചുഗീസുകാര്‍ ചെയ്തത്. ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന ക്രൈസ്തവരുടെ രീതികള്‍ അറിയണമെങ്കില്‍, ഉദയംപേരൂര്‍ സൂനഹദോസിലെ തീരുമാനങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും. അന്നു നീക്കംചെയ്യാന്‍ തീരുമാനമായ ദുരാചാരങ്ങളുടെ പട്ടിക വായിക്കുന്നവര്‍ക്ക് കല്‍ദായപാരമ്പര്യത്തിന്റെ തനിനിറം കാണാം. ഉദയംപേരൂര്‍ സൂനഹദോസിലെ അവസാന സമ്മേളന ദിനത്തില്‍ ചില തീരുമാനങ്ങളെടുത്തത് ശ്രദ്ധിച്ചാല്‍ പതിനാറാം നൂറ്റാണ്ടുവരെ കേരളത്തില്‍ ക്രൈസ്തവര്‍ ഇല്ലായിരുന്നുവെന്ന് ചിന്തിക്കേണ്ടിവരും. അവ ഇങ്ങനെയാണ് എഴുതപ്പെട്ടിരിക്കുന്നത്: 'അവസാനദിവസം അസന്മാര്‍ഗ്ഗിക ആചാരങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. പാരമ്പര്യ സ്വത്തു തര്‍ക്കം, ദത്തെടുക്കല്‍ വസ്ത്രധാരണരീതി എന്നിവയും ചര്‍ച്ച ചെയ്യപ്പെട്ടു. മന്ത്രവാദം, ജ്യോതിഷം, അയിത്താചരണം, തുടങ്ങിയവ ക്രിസ്ത്യാനികള്‍ക്ക് നിഷിദ്ധമാക്കി'.
ക്രൈസ്തവനാമം വഹിച്ചുകൊണ്ട് ജാതകം എഴുതി സൂക്ഷിച്ചിരിക്കുന്ന അനേകം സുറിയാനി ക്രിസ്ത്യാനികള്‍ ഇന്നും കേരളത്തിലുണ്ട്. രാഹുകാലം നോക്കി പള്ളിയിലെ കുര്‍ബ്ബാനക്രമം ഉണ്ടാക്കിയിരിക്കുന്ന യാക്കോബായ-ഓര്‍ത്തഡോക്സ് പള്ളികള്‍ മനോവയ്ക്കറിയാം! ഉദയംപേരൂര്‍ സൂനഹദോസിന്റെ തീരുമാനപ്രകാരം നീക്കംചെയ്ത ഈ ദുരാചാരങ്ങളെ തിരികെക്കൊണ്ടുവരികയെന്ന ഒരേയൊരു ലക്ഷ്യത്തോടെ നടത്തിയ നീക്കമായിരുന്നു 'കൂനന്‍കുരിശു സത്യമെന്ന കുപ്രസിദ്ധ സമരമുറ! കേരളത്തിലെ മാര്‍ത്തോമാക്രിസ്ത്യാനികളുടെമേല്‍ 'കല്‍ദായര്‍' അടിച്ചേല്പിച്ച പാഷാണ്ഡതകളെ പോര്‍ച്ചുഗീസുകാര്‍ നീക്കംചെയ്തപ്പോള്‍ പുറത്താക്കപ്പെട്ട പുസ്തകങ്ങള്‍ ഇവയായിരുന്നു: 'പാര്‍സിമാന്‍, മാര്‍ഗസീശ, പിതാക്കന്മാരുടെ പുസ്തകം, പവിഴത്തിന്‍റെ പുസ്തകം, മാക്കമൊത്ത്(പറുദീസ), മിശിഹായുടേ തിരുബാല പുസ്തകം, സുന്നഹദോസുകളുടെ പുസ്തകം, സ്വര്‍ഗത്തില്‍നിന്നും വന്ന കത്ത്, കമീസിന്‍റെ പാട്ടുകള്‍, നര്‍സായുടേ പുസ്തകം, പ്രഹന്‍ പുസ്തകം(യൗസേപ്പിന് മറിയത്തെ കല്യാണം കഴിക്കുന്നതിനു മുന്‍പ് വേറേ ഭാര്യയും മക്കളും ഉണ്ടായിരുന്നെന്നു ഈ പുസ്തകത്തില്‍ പറയുന്നു), യോഹന്നാന്‍ വരകല്‍ദോസ- (യേശുവും ദൈവത്തിന്റെ പുത്രനും വെവ്വേറെയാണെന്നു പറയുന്ന പുസ്തകം), വാവാകട്ടെ പുസ്തകം, നുഹറ, എംങ്കര്‍ത്താപുസ്തകം, കമ്മീസിന്റെ പാട്ടുകള്‍, ഇദാറ, സുബാടേ നമസ്കാരം, അന്‍പത് നൊയമ്പിന്റെ ഉദര്‍ പ്രാര്‍ത്ഥന.'
ഈ പുസ്തകങ്ങള്‍ ഓരോന്നും പരിശോധിച്ചാല്‍, കല്‍ദായരും ഇസ്ലാമും 'ഒരേ തൂവല്‍പ്പക്ഷികള്‍' അല്ലെന്നു പറയാന്‍ കഴിയില്ല. എന്തിനുമേതിനും പാശ്ചാത്യരെ പുലഭ്യംപറയുന്ന ഇസ്ലാമികശൈലി കല്‍ദായരും പിന്തുടരുന്നത് ഈ പൈശാചികതയുടെ ഉറവിടത്തെയാണ് സൂചിപ്പിക്കുന്നത്! പൗരസ്ത്യമല്ലാത്ത സകലതും അശുദ്ധമായി പ്രഖ്യാപിച്ചുകൊണ്ട്, ഉറക്കത്തില്‍പ്പോലും 'പറങ്കികള്‍, പറങ്കികള്‍' എന്നു പിച്ചുംപേയും പറയുന്ന ഒരുവന്‍ അറബികളുടെയിടയില്‍ വസിക്കുന്നുണ്ട്. റോമന്‍ കത്തോലിക്കാസഭയെ ആക്ഷേപിക്കാന്‍വേണ്ടി മാത്രം വായതുറക്കുന്ന ഇയാള്‍ പ്രചരിപ്പിക്കുന്ന ഭോഷ്ക്കുകള്‍, കല്‍ദായപാരമ്പര്യത്തിന്റെ പൈശാചികതയെ തുറന്നുകാണിക്കുന്നതാണ്!
ഇന്ന് കേരളത്തില്‍നിന്നു പാശ്ചാത്യനാടുകളിലേക്ക് വൈദീകര്‍ പോകാറുണ്ട്. പാശ്ചാത്യസഭകളിലെ വിശ്വാസികള്‍ക്ക് അനുപാതമായി വൈദീകര്‍ ഇല്ലാത്തതാണ് ഇതിനു കാരണം. പോര്‍ച്ചുഗീസുകാരും മറ്റു പാശ്ചാത്യരും ഇന്ത്യയില്‍ സുവിശേഷം അറിയിക്കാനും വിശ്വാസികളെ ശരിയായ ദിശയില്‍ നയിക്കാനുമായി വന്നതുപോലെ, സൗജന്യസേവനമാണ് ഈ കുടിയേറ്റത്തിനു പിന്നിലെന്ന് ആരും ധരിക്കരുത്. നികുതിയില്ലാതെ ഭീമമായ പ്രതിഫലം ലക്ഷ്യമിട്ടാണ് കേരളസഭ പാശ്ചാത്യനാടുകളില്‍ ശുശ്രൂഷനടത്തുന്നത്. ഇന്ത്യയിലെ പ്രതികൂല കാലാവസ്ഥയെയും മറ്റു പ്രതിസന്ധികളെയും അവഗണിച്ചുകൊണ്ട് ഇവിടെ ശുശ്രൂഷചെയ്യാന്‍ കടന്നുവന്ന വിശുദ്ധരായ പുരോഹിതരെ പരിഹസിക്കുന്ന 'കിഴക്കിന്റെ സാക്ഷികള്‍' അവര്‍ക്കു നല്‍കിയ പേരാണ് 'പറങ്കികള്‍'! ശൈത്യമേഖലയില്‍നിന്ന് ഉഷ്ണമേഖലയിലേക്കുള്ള കുടിയേറ്റത്തില്‍ ത്വക്കിലുണ്ടാകുന്ന രൂപമാറ്റത്തെ കല്‍ദായര്‍ പറങ്കിപ്പുണ്ണെന്നു പരിഹസിച്ചു. ഇതാണ് കിഴക്കിന്റെ സാക്ഷികളുടെ പ്രചരണശൈലി! മന്ത്രവാദവും കൂടോത്രവും ഉന്മൂലനംചെയ്യാന്‍ ശ്രമിച്ചവര്‍ക്കുനേരെ സാത്താന്‍ ഇത്രയുമെങ്കിലും ചെയ്യേണ്ടേ!
ക്രിസ്തുവിനെക്കാള്‍ അധികമായി ദിക്കിനെ ആരാധിക്കുന്ന കിഴക്കിന്റെ കാമുകന്മാര്‍ക്ക് പാശ്ചാത്യരില്‍നിന്ന്‍ വരുന്ന ഒരു നന്മയെയും(ഡോളര്‍, യൂറോ, പാല്‍പ്പൊടി തുടങ്ങിയവ ഒഴികെ) സ്വീകരിക്കാന്‍ കഴിയുന്നില്ല! അതുകൊണ്ടുതന്നെ, കത്തോലിക്കാസഭയിലെ പുണ്യങ്ങളായ; ജപമാലഭക്തി, ദിവ്യകാരുണ്യ ആരാധന, കരിസ്മാറ്റിക് മുന്നേറ്റം എന്നിവ കല്‍ദായര്‍ക്കു നിഷിദ്ധങ്ങളായി. ജപമാലയെയും ദിവ്യകാരുണ്യത്തെയും സംബന്ധിച്ചുള്ള വിവരണം മനോവ ഇതിനോടകം നല്‍കിക്കഴിഞ്ഞതാണ്. കരിസ്മാറ്റിക് മുന്നേറ്റത്തോടുള്ള കല്‍ദായരുടെ അസ്വസ്ഥതയ്ക്ക് പാശ്ചാത്യം എന്ന ഒറ്റക്കാരണമല്ല ഉള്ളത്. ആ കാരണങ്ങളിലേക്ക് അല്പമൊന്നു കടന്നുചെല്ലേണ്ടിയിരിക്കുന്നു.
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ദൈവീക സങ്കല്പം!
പൗരസ്ത്യ സുറിയാനിസഭകള്‍ വിശുദ്ധനായി പരിഗണിക്കുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ വികലമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ദുരാചാരമാണ് 'കിഴക്കുനോക്കി പ്രാര്‍ത്ഥന'! സൂര്യനെ ദൈവമായി ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി! ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നപ്പോഴും ഈ വിശ്വാസങ്ങള്‍ ഇയാള്‍ തുടര്‍ന്നുപോന്നു. താന്‍ ആരാധിക്കുന്ന 'സിയൂസ്' എന്ന സൂര്യദേവന്റെ പുത്രനാണ് യേഹ്ശുവായെന്ന് ഇയാള്‍ വിശ്വസിച്ചു. ഇസിസൂസ് എന്ന പേര് യേഹ്ശുവായ്ക്കു നല്‍കിയത് ഇക്കാരണത്താലായിരുന്നു. ഈശോയും ജീസസും ഒക്കെയായി യേഹ്ശുവായുടെ പേര് പരിണമിച്ചത് ഇങ്ങനെയാണ്! യേഹ്ശുവായെ സൂര്യനായി പരിഗണിച്ചുകൊണ്ടുള്ള ആരാധനയുടെ ഉദ്ഭവം ഇങ്ങനെയായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ വികലമായ വിശ്വാസങ്ങളെ തോളിലേറ്റുന്നവരാണ് ഇന്നത്തെ 'കിഴക്കുനോക്കികള്‍'!
കല്‍ദായരും കരിസ്മാറ്റിക്കും പിന്നെ ഭാഷാവരവും!
കരിസ്മാറ്റിക് മുന്നേറ്റത്തെ മൊത്തത്തിലും ഭാഷാവരത്തെ പ്രത്യേകിച്ചും കല്‍ദായര്‍ എതിര്‍ക്കുവാനുള്ള കാരണം വളരെ ലളിതമാണ്. കത്തോലിക്കാസഭയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സാത്താന്‍ ആവിഷ്കരിച്ചു നടപ്പാക്കിയ രണ്ടാംവത്തിക്കാന്‍ സൂനഹദോസും അതിലൂടെ വിസ്സര്‍ജ്ജിച്ച സെക്കുലറിസവും പൂര്‍ണ്ണമായ ഫലപ്രാപ്തിയില്‍ എത്തുന്നതിനെ തടഞ്ഞുനിര്‍ത്തിയത് കരിസ്മാറ്റിക് മുന്നേറ്റമായിരുന്നു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുകയെന്നത് സാത്താന്റെ ദൗത്യമായതിനാല്‍, താമരയും പരുന്തും പ്രധാന വിഗ്രഹമായി കൊണ്ടുനടക്കുന്ന കിഴക്കുനോക്കികളും അതുതന്നെ അനുവര്‍ത്തിക്കും. യേഹ്ശുവാ ഏകരക്ഷകനാണെന്ന സഭയുടെ എക്കാലത്തെയും വിശ്വാസപ്രഘോഷണത്തിനു തടയിടുകയെന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ അനേകം അജണ്ടകളില്‍ പ്രധാനപ്പെട്ടതായിരുന്നു. ജപമാലപ്രാര്‍ത്ഥനയെ തകര്‍ക്കാനും ഈ സൂനഹദോസില്‍ ശ്രമമുണ്ടായി എന്നതും അവഗണിക്കരുത്. ഇതില്‍നിന്നുതന്നെ, രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ആത്മാവും കല്‍ദായരെ നയിച്ചുകൊണ്ടിരിക്കുന്ന ആത്മാവും ഒന്നാണെന്നു തിരിച്ചറിയാന്‍ കഴിയും. കല്‍ദായരുടെ കുര്‍ബ്ബാനകളിലൊന്നും ദിവ്യകാരുണ്യ അദ്ഭുതങ്ങള്‍ നടക്കാത്തതുമൂലം ഈ ദിവ്യാദ്ഭുതങ്ങളെല്ലാം തെറ്റാണെന്നു പ്രചരിപ്പിക്കുന്നതും ഇവരുടെ ദൗത്യത്തിന്റെ ഭാഗമാണ്.
കരിസ്മാറ്റിക് മുന്നേറ്റത്തെ സംബന്ധിച്ച് വലിയൊരു വിവരണം നല്‍കാതെതന്നെ ചില സത്യങ്ങള്‍ ഇവിടെ കുറിക്കുകയാണ്. 1962 ഒക്ടോബര്‍ 11-ന് അന്നത്തെ പോപ്പായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ ഉദ്ഘാടനംചെയ്ത രണ്ടാംവത്തിക്കാന്‍ സൂനഹദോസ് അവസാനിച്ചത് 1965 ഡിസംബര്‍ 8-നു പോപ്പ് പോള്‍ ആറാമന്റെ കാലത്തായിരുന്നു. കത്തോലിക്കാസഭയില്‍ വലിയൊരു ഉണര്‍വ് കൊണ്ടുവന്ന സമ്മേളനം എന്നാണ് ഈ സൂനഹദോസിനെക്കുറിച്ചു കപടവിശ്വാസികള്‍ ഇന്നും പ്രചരിപ്പിക്കുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ലെന്നു തിരിച്ചറിയണമെങ്കില്‍, യൂറോപ്പിലെ ക്രിസ്തീയതയെ നോക്കിയാല്‍ മതി. ക്രിസ്തുവില്‍നിന്നും അവിടുത്തെ വചനത്തില്‍നിന്നുമുള്ള സഭയുടെ വ്യതിചലനത്തില്‍ മനംനൊന്ത അനേകരെ പെന്തക്കോസ്തുസഭക്കാര്‍ വശീകരിച്ചു കൊണ്ടുപോയി. ഈ കാലഘട്ടത്തില്‍ പരിശുദ്ധാത്മാവു മുഖേന സഭയിലേക്കു ദൈവം അയച്ച ഉണര്‍വിന്‍ കൊടുങ്കാറ്റായിരുന്നു കരിസ്മാറ്റിക് മുന്നേറ്റം!
കത്തോലിക്കാസഭയിലെ കരിസ്മാറ്റിക് മുന്നേറ്റത്തെ ഭയത്തോടെ കണ്ട സാത്താന്‍ അവന്റെ അനുയായികളിലൂടെ ഇതിനെ തകര്‍ക്കാന്‍ എക്കാലവും ശ്രമിച്ചിട്ടുണ്ട്. കരിസ്മാറ്റിക് പ്രാര്‍ത്ഥനായോഗങ്ങളില്‍ പങ്കെടുക്കുകയോ ധ്യാനങ്ങളില്‍ സംബന്ധിക്കുകയോ ചെയ്യുന്നവരെ 'വട്ടന്മാര്‍' എന്നുവിളിച്ചു പരിഹസിക്കുന്ന രീതി ആരംഭകാലത്ത് ഉണ്ടായിരുന്നു. എന്നാല്‍, പിന്നീട് ഇക്കൂട്ടരുടെ ജല്പനങ്ങള്‍ വിലപ്പോകാത്തവിധം ഈ ഉണര്‍വു പ്രസ്ഥാനം വിശ്വാസികളില്‍ സ്വാധീനം ചെലുത്തി. വൈദ്യശാസ്ത്രം ഉപേക്ഷിച്ച രോഗികള്‍ സുഖപ്പെടുകയും പാപികള്‍ മാനസ്സാന്തരപ്പെടുകയും ചെയ്യുന്ന അദ്ഭുതങ്ങളെ ഖണ്ഡിക്കാനുള്ള ശക്തിയോ അറിവോ കല്‍ദായ കോമരങ്ങള്‍ക്ക് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞില്ല! എന്നിരുന്നാലും, ഒളിഞ്ഞുംതെളിഞ്ഞും കരിസ്മാറ്റിക്കിനെ അധിക്ഷേപിക്കാനുള്ള ആയുധങ്ങള്‍ ഇവര്‍ സ്വരുക്കൂട്ടുകയും അവസരം കിട്ടുമ്പോഴെല്ലാം ആക്രമിക്കുകയും ചെയ്യുന്നു! അറബിനാട്ടില്‍ തമ്പടിച്ചു റോമന്‍ കത്തോലിക്കാസഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന കല്‍ദായ 'അപ്പസ്തോല'നാണ് ഇപ്പോള്‍ ഈ മുന്നേറ്റത്തിനെതിരേ വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നത്! ഇയാള്‍ക്ക് അജ്ഞാതമായതിനെയെല്ലാം നിഷേധിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ശൈലി ഇയാള്‍ അലങ്കാരമായി കരുതുന്നു. 'കിഴക്കിന്റെ സാക്ഷി' എന്ന പ്രസിദ്ധീകരണത്തിലൂടെ നന്മയായിട്ടുള്ള സകലത്തിനെയും പരിഹസിക്കുന്നത് ഇതിന്റെ ഭാഗമാണ്. കത്തോലിക്കാസഭ പരിപാവനമായി സ്വീകരിച്ചിട്ടുള്ള ജപമാല, ദിവ്യകാരുണ്യ ആരാധന, ക്രൂശിതരൂപം തുടങ്ങിയവയെ പരസ്യമായി അവഹേളിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴും, താന്‍ സഭയില്‍ അംഗമാണെന്ന് ഇയാള്‍ വാദിക്കുന്നു!
ഇയാളുടെ അവസാനത്തെ ലേഖനമാണ് 'ഭാഷാവരം ചോദ്യംചെയ്യപ്പെടുന്നു' എന്നത്! ബൈബിള്‍ വായിക്കാന്‍ സാഹചര്യമില്ലാതിരുന്ന കാലത്ത് ചില ശുംഭന്മാര്‍ വിളിച്ചുകൂവിയിരുന്ന ഈ ഭോഷ്ക്, ഇലക്ട്രോണിക് യുഗമായ ഇന്നും ഏറ്റുപാടാന്‍ നാണമില്ലാത്തവര്‍ക്കു വംശനാശം സംഭവിച്ചിട്ടില്ല എന്നതിന്റെ ഉത്തമദൃഷ്ടാന്തമാണ് ഇയാള്‍! കരിസ്മാറ്റിക് മുന്നേറ്റത്തെ അപഹസിക്കുവാനായി ഇയാള്‍ ചില നുണക്കഥകള്‍ ഈ അടുത്തനാളുകളില്‍ എഴുതിവിട്ടിരുന്നു. അധികമാരും വായിക്കാത്തതുകൊണ്ടും വായിച്ചവരെല്ലാം അവഗണിച്ചതുകൊണ്ടും മനോവ അതിനു മറുപടി നല്‍കി സമയം കളയുന്നില്ല! എന്നാല്‍, കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ ആരംഭവും വളര്‍ച്ചയും സംബന്ധിച്ചുള്ള ലഘുവായ ഒരു കുറിപ്പ് ഇവിടെ ചേര്‍ക്കുന്നത് നന്നായിരിക്കുമെന്ന് കരുതുന്നു. കൂടാതെ, ഭാഷാവരത്തെ സംബന്ധിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍, ദൈവവചനത്തിന്റെ അടിസ്ഥാനത്തില്‍ അവ ദൂരീകരിക്കേണ്ട ഉത്തരവാദിത്വവും മനോവയ്ക്കുണ്ട്!
കരിസ്മാറ്റിക് മുന്നേറ്റം ആരംഭിക്കുന്നത് 1960-ല്‍ പ്രോട്ടസ്റ്റന്റ് സഭയിലാണ്. പിന്നീട് 1967-ല്‍ കത്തോലിക്കാസഭയില്‍ ഈ ഉണര്‍വു പ്രസ്ഥാനത്തിനു തുടക്കംകുറിച്ചു. 1971-ല്‍ ഓര്‍ത്തഡോക്സ് സഭയിലും ഇത് ആരംഭിച്ചുവെന്നതാണ് ചരിത്രം. പെന്തക്കോസ്തു ശൈലി അനുകരിച്ചാണ് കരിസ്മാറ്റിക് ഉണര്‍വു പ്രസ്ഥാനം ഉടലെടുത്തതെന്ന വിരുദ്ധപക്ഷത്തിന്റെ വാദത്തെ തള്ളിപ്പറയാന്‍ മനോവയ്ക്കു കഴിയില്ല! ലോകത്തുള്ള എല്ലാ മതങ്ങളുടെയും നന്മകള്‍ ചികഞ്ഞെടുക്കാനും അവയിലെ നന്മയും തിന്മയും വിവേചിക്കാതെ ക്രിസ്തീയതയുടെ ഭാഗമാക്കാനും വെമ്പല്‍ക്കൊള്ളുന്നവരാണ് ഇത്തരം മുടന്തന്‍ ന്യായങ്ങളുമായി ഇറങ്ങിയിരിക്കുന്നത് എന്നകാര്യവും വിസ്മരിക്കുന്നില്ല! രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം ഇത്തരം പൈശാചികശക്തികള്‍ ഉണരുകയും പരസ്യമായിത്തന്നെ വിഹരിക്കുകയും ചെയ്തു. എന്നാല്‍, ക്രിസ്തുവിനെ ഏകരക്ഷകനായി ആരാധിക്കുന്നവരും ക്രിസ്തുവിന്റെ നാമം വഹിക്കുന്നവരുമായ 'പെന്തക്കോസ്തു വിഭാഗങ്ങളിലെ നന്മകള്‍ അനുകരിക്കുന്നത് മഹാപാപമായി കരുതുന്നവരുടെ വാദങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. കാരണം, വിജാതിയരുടെ ദുരാചാരങ്ങളെ മുഴുവന്‍ തോമാശ്ലീഹായുടെമേല്‍ കെട്ടിവയ്ക്കുന്ന കുബുദ്ധികളാണിവര്‍!
പെന്തക്കോസ്തു സഭകളിലെ വിവരക്കേടുകള്‍ വെളിപ്പെടുത്താന്‍ മടിയില്ലാത്തതുപോലെ, അവരിലെ നന്മകളെ പ്രശംസിക്കാനും മനോവ പിശുക്കു കാണിക്കില്ല. അതിനാല്‍ത്തന്നെ, കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ ആരംഭത്തിനു ഹേതുവായത് പെന്തക്കോസ്തു സഭകളാണെന്ന യാഥാര്‍ത്ഥ്യം മനോവയോ കരിസ്മാറ്റിക് ഉണര്‍വില്‍ നിലനില്‍ക്കുന്നവരോ നിഷേധിക്കുമെന്നു കരുതുകയും വേണ്ട. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിലവില്‍വന്ന പെന്തക്കോസ്തു പ്രസ്ഥാനമാണ് പരമ്പരാഗതസഭകള്‍ക്കുള്ളിലെ കരിസ്മാറ്റിക്ക് നവീകരണത്തിന് മാതൃകയായത്. വ്യക്തിപരമായ പരിവര്‍ത്തനത്തിനും, അതിന്റെ സ്ഥിരീകരണത്തിനായി പരിശുദ്ധാത്മാവിലൂടെയുള്ള ജ്ഞാനസ്നാനത്തിനും, പരിവര്‍ത്തനത്തിന്റേയും അതിലെ സ്ഥിരതയുടേയും പ്രകടമായ തെളിവുകളിലൊന്നെന്ന നിലയില്‍ ഭാഷാവരത്തിനും മറ്റും പ്രാധാന്യം കല്പിച്ച കുറേ വിശ്വാസികളിലായിരുന്നു പെന്തക്കോസ്തു പ്രസ്ഥാനത്തിന്റെ തുടക്കം. വ്യതിരിക്തമെന്നു തോന്നിച്ച ഈ വിശ്വാസാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്ന ഈ വ്യക്തികള്‍ക്ക് പരമ്പാരാഗത സഭകളില്‍ ഇടം കണ്ടെത്താനാകാതെ വന്നതിനെ തുടര്‍ന്ന് അവര്‍ ഒരു പ്രത്യേക വിഭാഗമായി മാറി. വ്യത്യസ്ത പെന്തക്കോസ്തു സഭകളുടെ ഉത്ഭവം അങ്ങനെയാണ്.
പെന്തക്കോസ്തു സഭകളെ അനുകരിച്ചുള്ള വ്യവസ്ഥാപിത സഭകളിലെ നവീകരണത്തിന്റെ തുടക്കം 1960-ല്‍ അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് വിഭാഗമായ എപ്പിക്കോസ്പല്‍ സഭയിലായിരുന്നു. കാലിഫോര്‍ണിയയിലെ വാന്‍ നുയ്സില്‍ എപ്പിസ്കോപ്പല്‍ പുരോഹിതനായിരുന്ന ഡെനിസ് ജെ. ബെന്നെറ്റ് ആയിരുന്നു ഈ തുടക്കത്തിനു പിന്നില്‍. അദ്ദേഹത്തിന്റെ കാലത്ത് ഒന്‍പതുമണി എന്ന പുസ്തകം, അക്കാലത്തെ വ്യക്തിപരമായ അനുഭവങ്ങളുടെ വിവരണമാണ്. ഈ പുതിയ പ്രസ്ഥാനത്തെ സൂചിപ്പിക്കാന്‍ 'കരിസ്മാറ്റിക്' എന്ന വാക്ക് ആദ്യമായുപയോഗിച്ചത് 1962-ല്‍ ഹരാല്‍ഡ് ബ്രഡേസന്‍ എന്ന ലൂഥറന്‍ പ്രഭാഷകനായിരുന്നു. 'നവ-പെന്തകോസ്ത്' എന്ന്‍ അതു വിശേഷിപ്പിക്കുന്നതു കേട്ട്, 'വ്യവസ്ഥാപിതസഭകളിലെ കരിസ്മാറ്റിക് നവീകരണം' എന്ന പേരാണ് ഈ പുതിയ പ്രസ്ഥാനത്തിനു കൂടുതല്‍ ചേരുക എന്ന് അഭിപ്രായപ്പെടുകയാണ് അദ്ദേഹം ചെയ്തത്. രോഗശാന്തി, ഭാഷാവരം, ഭാഷാവ്യാഖ്യാനം, പ്രവചനം തുടങ്ങിയ ദാനങ്ങളെ സഭകള്‍ പൊതുവേ അവഗണിച്ചതായി കരുതുന്ന ഈ പ്രസ്ഥാനം, അവയുടെ പുനര്‍ജ്ജീവനത്തിന് ഏറെ പ്രാധാന്യം കല്പിക്കുന്നു. കരിസ്മാറ്റിക് എന്ന വാക്ക്, ദാനം എന്നര്‍ത്ഥമുള്ള 'കരിസ്മാ' (χάρισμα) എന്ന ഗ്രീക്ക് പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. കരിസ്മായുടെ തന്നെ മൂലം, പൗലോസ് അപ്പസ്തോലന്‍ കൊറിന്ത്യര്‍ക്കെഴുതിയ ലേഖനത്തിലെ കൃപ, വരം എന്നൊക്കെ അര്‍ത്ഥമുള്ള 'കരിസ്' (χάρις) എന്ന ഗ്രീക്ക് പദമാണ്. ഈ അര്‍ത്ഥം പിന്തുടര്‍ന്നാല്‍, കൃപ ദാനമായി ലഭിച്ച് ആനന്ദഭരിതനായ ഏതു ക്രിസ്ത്യാനിയും 'കരിസ്മാറ്റിക്ക്' ആകാം. എന്നാല്‍, വ്യവസ്ഥാപിതസഭകളിലെ ആത്മീയവരങ്ങളുടെ വരവിനെ സൂചിപ്പിക്കാന്‍ മാത്രമാണ് കരിസ്മാറ്റിക് പ്രസ്ഥാനം എന്ന പേര് സാധാരണ ഉപയോഗിക്കാറുള്ളത്.
ദൈവവചനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജീവിതചര്യ ഒരു വ്യക്തിയോ സമൂഹമോ ചിട്ടപ്പെടുത്തിയാല്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവര്‍ ദൈവത്തില്‍നിന്നുള്ളവരല്ല. മറ്റേതെങ്കിലും സഭകളോ സമൂഹങ്ങളോ ഈ ശൈലി സ്വീകരിക്കുന്നുവെന്ന കാരണത്താല്‍ കത്തോലിക്കര്‍ക്ക് ഇതു പാടില്ലെന്ന വാദം മൗഢ്യമാണ്! യേഹ്ശുവാ ഏകരക്ഷകനാണെന്നു പെന്തക്കോസ്തുകാരും കരിസ്മാറ്റിക്കുകളും ഒരേസ്വരത്തില്‍ പറയുന്നതുകൊണ്ടാണോ കത്തോലിക്കാസഭയിലെ ചില ശുംഭന്മാര്‍ ഈ സത്യത്തിനുനേരേ പുരികം വളയ്ക്കുന്നത്? പെന്തക്കോസ്തു സഭകള്‍ പറയുന്നതിലെ സത്യങ്ങളെ അംഗീകരിക്കുകയും അസത്യത്തെ തള്ളിക്കളയുകയും ചെയ്തുകൊണ്ടാണ് കത്തോലിക്കാസഭയിലെ കരിസ്മാറ്റിക്കുകള്‍ നിലകൊള്ളുന്നത്. യേഹ്ശുവാ എന്ന ഒരുവനെ കേന്ദ്രീകരിച്ചു മുന്നോട്ടുപോകുന്ന സഭകളില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കില്‍ത്തന്നെയും ഏറെ പൊരുത്തങ്ങളും ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്. ഈ സമാനതകളെ നോക്കിക്കൊണ്ട്, കരിസ്മാറ്റിക് പ്രസ്ഥാനത്തെ പെന്തക്കോസ്തു സഭകളോടു ചേര്‍ത്തുകെട്ടാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്! ആദിമസഭയില്‍ ഉണ്ടായിരുന്നതും കാലക്രമേണ അവഗണിക്കപ്പെട്ടതുമായ പ്രാര്‍ത്ഥനാശൈലി തന്നെയാണ് കരിസ്മാറ്റിക് പ്രാര്‍ത്ഥനാരീതി എന്ന യാഥാര്‍ത്ഥ്യത്തിനു ബൈബിളാണു പ്രധാന സാക്ഷ്യം! പന്തക്കുസ്താ ദിനംമുതല്‍ ഈ ശൈലിതന്നെയാണ് അപ്പസ്തോലന്മാര്‍ തുടര്‍ന്നുപോന്നത്. അപ്പസ്തോലന്മാരുടെ ശൈലി പിന്തുടരുന്നതിനെ പെന്തക്കോസ്ത് അനുകരണമെന്ന് ആക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍, ഈ ശൈലിയില്‍നിന്നു വ്യതിചലിച്ചവര്‍ തങ്ങളുടെ വ്യതിയാനങ്ങളെക്കുറിച്ചു പുനര്‍വിചിന്തനം നടത്തുകയും സത്യത്തിലേക്ക് തിരിച്ചുവരികയും ചെയ്യണം.
ക്രിസ്തു ഏല്പിച്ച ദൗത്യത്തില്‍നിന്നു പടിപടിയായി വ്യതിചലിച്ചവര്‍ ക്രിസ്തീയതയുടെ അന്തഃസത്തതന്നെ മാറ്റിമറിച്ചു. സുവിശേഷപ്രഘോഷണത്തെ വെറും ആതുരസേവനം മാത്രമാക്കി ചുരുക്കി. യേഹ്ശുവാ ഏകരക്ഷകനാണെന്നും വിജാതിയര്‍ ബലിയര്‍പ്പിക്കുന്നത് പിശാചുക്കള്‍ക്കാണെന്നും വിളിച്ചുപറയാന്‍ ഭയവും ലജ്ജയും കാരണമായപ്പോള്‍, പുതിയ ദൈവശാസ്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായി. അനേകം രക്തസാക്ഷികളുടെ മഹിമയെ തള്ളിപ്പറയാനും സത്യത്തെ കുഴിച്ചുമൂടാനും ഇവര്‍ വത്തിക്കാനില്‍ സമ്മേളിച്ചു! ക്രിസ്തീയതയ്ക്ക് വിജാതിയമുഖം നല്‍കുവാന്‍ പൈശാചികശക്തികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കിയ സമ്മേളനമായിരുന്നു രണ്ടാംവത്തിക്കാന്‍ സൂനഹദോസ്! മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ക്രിസ്തീയതയ്ക്കു വിജാതിയതയില്‍നിന്നു വേറിട്ടതായ യാതൊരു പ്രസക്തിയുമില്ലെന്ന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ വിളിച്ചുകൂട്ടിയ സമ്മേളനം! എന്നാല്‍, പരിശുദ്ധാത്മാവ് അവിടുത്തെ ദൗത്യത്തില്‍നിന്നു വിരമിച്ചില്ല! "ശത്രുക്കളെയും രക്തദാഹികളെയും നിശ്ശബ്ദരാക്കാന്‍ അവിടുന്ന് ശിശുക്കളുടെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളുടെയും അധരങ്ങള്‍ക്കൊണ്ട് സുശക്തമായ കോട്ടകെട്ടി"(സങ്കീ: 8; 2). ഇതായിരുന്നു കരിസ്മാറ്റിക് ഉണര്‍വു പ്രസ്ഥാനം!
യേഹ്ശുവാ ഈ പ്രവചനത്തെ വ്യാഖ്യാനിക്കുന്ന സന്ദര്‍ഭം പരിശോധിച്ചാല്‍, ബുദ്ധിഹീനനുപോലും യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ കഴിയും. ദൈവാലയത്തിലെ കച്ചവടക്കാരെയും നാണയകൈമാറ്റക്കാരെയും അവിടുന്ന് പുറത്താക്കുമ്പോള്‍, അവിടെയുണ്ടായിരുന്ന കുട്ടികള്‍ ആര്‍പ്പുവിളിച്ചത് ചിലരെ അസ്വസ്ഥപ്പെടുത്തി. അതിനെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "അവന്‍ ചെയ്ത വിസ്മയകരമായ പ്രവൃത്തികളെയും ദാവീദിന്റെ പുത്രനു ഹോസാന എന്ന് ഉദ്ഘോഷിച്ച് ദൈവാലയത്തില്‍ ആര്‍പ്പുവിളിക്കുന്ന കുട്ടികളെയും കണ്ടപ്പോള്‍ പ്രധാനപുരോഹിതന്മാരും നിയമജ്ഞരും രോഷാകുലരായി"(മത്താ: 21; 15). ഇവരുടെ രോഷപ്രകടനത്തിനുള്ള മറുപടിയായിട്ടാണ് പ്രവചനത്തെ യേഹ്ശുവാ വ്യാഖ്യാനിച്ചത്. അത് ഇപ്രകാരമായിരുന്നു: "ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളില്‍ നീ സ്തുതി ഒരുക്കി എന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?"(മത്താ: 21; 16). കരിസ്മാറ്റിക് പ്രാര്‍ത്ഥനകളിലെ സ്തുതിപ്പുകള്‍ കാണുമ്പോള്‍ അസ്വസ്ഥരാകുന്ന പുതുതലമുറയിലെ ഫരിസേയരോട് മനോവയ്ക്കു ചോദിക്കാനുള്ളതും ഇതുതന്നെയാണ്!
ഭാഷാവരം ചോദ്യംചെയ്യപ്പെടുന്നത് എവിടെ?
ഭാഷാവരം ചോദ്യംചെയ്യപ്പെടുന്നു എന്നതാണ് ഒമാനിലെ കല്‍ദായമാടമ്പിയുടെ ഇപ്പോഴത്തെ ആകുലത! വിജാതിയരെ എക്കാലവും അസ്വസ്ഥപ്പെടുത്തിയിട്ടുള്ള ഭാഷാവരം കല്‍ദായര്‍ക്കും അസഹനീയമാണെങ്കില്‍, അതിനുള്ള കാരണവും ഊഹിക്കാവുന്നതെയുള്ളു! പന്തക്കുസ്താദിനത്തില്‍ ഭാഷാവരം എന്ന പ്രതിഭാസത്തിനു തുടക്കമിട്ടപ്പോള്‍ത്തന്നെ ഇതു ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്! അതുകൊണ്ടുതന്നെ, കല്‍ദായന്റെ ജല്പനത്തെ പുതുമയായി മനോവ കാണുന്നുമില്ല. എന്നാല്‍, പരിശുദ്ധാത്മാവിന്റെ ഈ മഹത്തായ വരത്തെ അന്നും ഇന്നും ചോദ്യംചെയ്യുന്നത് ഒരേ വിഭാഗക്കാര്‍ത്തന്നെയാണെന്നു ബൈബിള്‍ വായിച്ചാല്‍ മനസ്സിലാകും. ആദ്യമായി ഭാഷാവരത്തോടെ പ്രാര്‍ത്ഥിക്കുകയും പ്രവചിക്കുകയും ചെയ്തത് യേഹ്ശുവായുടെ ശിഷ്യന്മാരായിരുന്നു. ആ സംഭവം ഇങ്ങനെയാണ് ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്: "പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാം ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടന്ന്‍ ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി"(അപ്പ.പ്രവര്‍: 2; 1-4).
അപ്പസ്തോലന്മാര്‍ ഭാഷാവരത്തില്‍ സംസാരിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുന്നത് കേട്ടപ്പോള്‍, അവിടെ തടിച്ചുകൂടിയ വ്യക്തികള്‍ വ്യത്യസ്ഥമായ രീതിയിലാണു പ്രതികരിച്ചതെന്നു നമുക്കറിയാം. ചിലര്‍ ദൈവത്തിന്റെ അദ്ഭുതപ്രവര്‍ത്തികള്‍ കണ്ടു വിസ്മയിച്ചുവെങ്കില്‍, മറ്റുചിലര്‍ പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: "പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരിപിടിച്ചിരിക്കുകയാണ്"(അപ്പ.പ്രവര്‍: 2; 13). ഇവരാണ് ഭാഷാവരം ചോദ്യംചെയ്യപ്പെടുന്നുവെന്ന ആകുലതയുമായി നടക്കുന്നവരുടെ പൂര്‍വ്വീകര്‍! ഈ ചോദ്യംചെയ്യപ്പെടല്‍ ആരംഭിച്ചത് പന്തക്കുസ്താദിനത്തില്‍ തന്നെയായിരുന്നുവെന്ന് വ്യക്തമാകാന്‍ ഇത്രയും മതിയെന്നു കരുതുന്നു. ഭാഷാവരത്തെക്കുറിച്ച് ഏറ്റവുമധികം വിവരണം നല്‍കിയിട്ടുള്ളത് പൗലോസ് അപ്പസ്തോലനാണ്. ഭാഷാവരത്തിലുള്ള പ്രാര്‍ത്ഥനയെക്കുറിച്ചും പ്രവചനത്തെക്കുറിച്ചും മാത്രമല്ല, ഇതിന്റെ വ്യാഖ്യാനത്തെക്കുറിച്ചും അപ്പസ്തോലന്‍ വിവരിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കാലത്തേക്ക് മാത്രമായി നല്‍കിയിട്ടുള്ള പരിശുദ്ധാത്മാവിന്റെ വരമല്ല ഭാഷാവരം. ഈ വരത്തിനുവേണ്ടി തീവ്രമായി അഭിലഷിക്കുവാനുള്ള ഉപദേശവും പൗലോസ് അപ്പസ്തോലന്‍ നല്‍കിയിരിക്കുന്നു. ഈ ഉപദേശം നോക്കുക: "ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷണമായി അഭിലഷിക്കുവിന്‍"(1 കോറി: 12; 31).
പരിശുദ്ധാത്മാവിനെക്കുറിച്ചു വ്യക്തമായ അറിവില്ലാത്തവരും ആത്മാവിനെ യഥാര്‍ത്ഥത്തില്‍ സ്വീകരിച്ചിട്ടില്ലാത്തവരുമാണ് ഭാഷാവരത്തെയും മറ്റു വരദാനങ്ങളെയും അസഹിഷ്ണുതയോടെ കാണുന്നത്. പ്രവചനവരത്തെയും ഭാഷാവരത്തെയും സംബന്ധിച്ചു മാത്രമായി ഒരു അദ്ധ്യായംതന്നെ അപ്പസ്തോലനായ പൗലോസ് രചിച്ചിട്ടുണ്ട്. കോറിന്തോസിലെ സഭയ്ക്ക് എഴുതിയ ഒന്നാമത്തെ ലേഖനത്തിന്റെ പതിനാലാം അദ്ധ്യായം വായിച്ചിട്ടും ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍, അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കാത്തവരാണ് എന്നകാര്യത്തില്‍ സംശയമില്ല! ജ്ഞാനസ്നാനം സ്വീകരിച്ചവരെല്ലാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നില്ലേ എന്ന ചോദ്യം ഇവിടെ ഉന്നയിക്കപ്പെട്ടെക്കാം. ജ്ഞാനസ്നാനം സ്വീകരിക്കുന്ന എല്ലാവര്‍ക്കും പരിശുദ്ധാത്മാവിനെ ലഭിക്കണമെന്നില്ല എന്ന ഉത്തരമാണ് ബൈബിളിനെ അടിസ്ഥാനമാക്കി മനോവയ്ക്കു നല്‍കാനുള്ളത്! ഈ ബൈബിള്‍ഭാഗം ശ്രദ്ധിക്കുക: "അവര്‍ ചെന്ന്‍ അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയുംമേല്‍ വന്നിരുന്നില്ല. രക്ഷകനായ യേഹ്ശുവായുടെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിക്കുകമാത്രമേ ചെയ്തിരുന്നുള്ളു. പിന്നീട് അവരുടെമേല്‍ അവര്‍ കൈകള്‍വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു"(അപ്പ.പ്രവര്‍: 8; 15-17).
പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അറിവില്‍ അപൂര്‍ണ്ണരായ അനേകരില്‍ ഒരുവനാണ് കിഴക്കിന്റെ സാക്ഷ്യവുമായി ഇറങ്ങിയിരിക്കുന്നത് എന്നകാര്യം പറയാതെവയ്യാ! പരിശുദ്ധാത്മാവിനെ സ്വീകരിക്കാത്തവരും സഭയില്‍ അംഗങ്ങളായി കഴിയുന്നുണ്ട്. ആത്മാവിനെ സ്വീകരിച്ച ദൈവമക്കളെ കാണുമ്പോള്‍ ഇത്തരക്കാര്‍ വിജാതിയരെപ്പോലെയും അവിശ്വാസികളെയുംപോലെ പ്രതികരിക്കുന്നതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. കാരണം, വചനം ഇങ്ങനെ വ്യക്തമാക്കുന്നു: "നിയമത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അന്യഭാഷകള്‍ സംസാരിക്കുന്ന ആളുകള്‍മുഖേനയും അന്യദേശക്കാരുടെ അധരങ്ങള്‍മുഖേനയും ഞാന്‍ ഈ ജനത്തോടു സംസാരിക്കും; എന്നാലും അവര്‍ എന്നെ കേള്‍ക്കാന്‍ കൂട്ടാക്കുകയില്ല എന്നു യാഹ്‌വെ പറയുന്നു. ഭാഷാവരം വിശ്വാസികള്‍ക്കുള്ളതല്ല, അവിശ്വാസികള്‍ക്കുള്ള അടയാളമാണ്. പ്രവചനമാകട്ടെ, അവിശ്വാസികള്‍ക്കുള്ളതല്ല, വിശ്വാസികള്‍ക്കുവേണ്ടിയുള്ളതും"(1 കോറി: 14; 21, 22). ഇതൊന്നും മനസ്സിലാക്കാതെയാണ് ദൈവമക്കളെ വഞ്ചിക്കാന്‍ കല്‍ദായന്‍ ഇറങ്ങിയിരിക്കുന്നത്. ഭാഷാവരത്തിലുള്ള പ്രാര്‍ത്ഥനയെ കുറ്റംപറഞ്ഞുകൊണ്ട് ഒരു ബൈബിള്‍ഭാഗം ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്. തലയും വാലും മുറിച്ച്, നടുമുറി മാത്രമായി ഇയാള്‍ പ്രചരിപ്പിക്കുന്ന ബൈബിള്‍വാക്യം പൂര്‍ണ്ണമായി വായിച്ചാല്‍ ഇങ്ങനെയാണ്: "ആകയാല്‍, സഭ മുഴുവന്‍ സമ്മേളിച്ചിരിക്കെ ഓരോരുത്തരും ഭാഷാവരത്തോടെ സംസാരിക്കുന്നതായി അജ്ഞരോ അവിശ്വാസികളോ വന്നുകണ്ടാല്‍ നിങ്ങള്‍ക്കു ഭ്രാന്താണെന്ന് അവര്‍ പറയുകയില്ലേ? എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഒരു അവിശ്വാസിയോ അജ്ഞനോ അവിടെ വരുന്നതെങ്കില്‍ തന്നെത്തന്നെ വിധിക്കാനും പരിശോധിക്കാനും ഹൃദയരഹസ്യങ്ങള്‍ നിങ്ങള്‍ അവനു കാരണമാകും. അങ്ങനെ അവന്‍ സാഷ്ടാംഗപ്രണാമം ചെയ്ത് ദൈവത്തെ ആരാധിക്കാനും ദൈവം നിങ്ങളുടെ ഇടയിലുണ്ടെന്നു പ്രഖ്യാപിക്കാനും ഇടയാകും"(1 കോറി: 14; 23-25).
ഭാഷാവരത്തിലുള്ള പ്രാര്‍ത്ഥനയെ നിഷേധിക്കുന്ന ബൈബിള്‍ഭാഗമായി ഇതിനെ കാണാന്‍ കഴിയുമോ? ഭാഷാവരം അവിശ്വാസികള്‍ക്കുള്ള അടയാളമാണെന്നു പ്രഖ്യാപിച്ചതിനുശേഷം, അപ്പസ്തോലന്‍തന്നെ അതിനെ നിഷേധിക്കുമെന്നു കരുതാന്‍ കഴിയുമോ? എന്നാല്‍, വ്യാഖ്യാനിക്കാന്‍ ആളില്ലാത്തപ്പോള്‍ ഭാഷാവരത്തില്‍ പ്രവചിക്കരുതെന്ന്‍ അപ്പസ്തോലന്‍ ഉപദേശിക്കുന്നുണ്ട്. ഭാഷാവരത്തിലുള്ള പ്രാര്‍ത്ഥനയും ഭാഷാവരത്തിലുള്ള പ്രവചനവും ഒന്നാണെന്നു ധരിച്ചുവച്ചിരിക്കുന്നവര്‍ക്കാണ് തെറ്റുപറ്റിയത്! ഭാഷാവരത്തെ അവഹേളിക്കുന്ന കല്‍ദായമാടമ്പി ഈ വചനം വായിക്കാന്‍ മറക്കരുത്: "പ്രവാചകനെന്നോ ആത്മീയ മനുഷ്യനെന്നോ ആരെങ്കിലും തന്നെത്തന്നെ കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കു ഞാന്‍ എഴുതുന്ന ഈ സംഗതികള്‍ ദൈവത്തിന്റെ കല്പനയായി അവന്‍ അംഗീകരിക്കുന്നില്ലെങ്കില്‍ അവനും അംഗീകരിക്കപ്പെടുകയില്ല. ആകയാല്‍, എന്റെ സഹോദരരെ, പ്രവചനവരത്തിനായി തീവ്രമായി അഭിലഷിക്കുവിന്‍. ഭാഷാവരത്തോടെ സംസാരിക്കുന്നവരെ നിരോധിക്കേണ്ടാ"(1 കോറി: 14; 37-39). അപ്പസ്തോലന്റെ ഈ ഉപദേശം നിലനില്‍ക്കുമ്പോള്‍ത്തന്നെ, ഭാഷാവരത്തെ നിരോധിക്കാനുള്ള ചിലരുടെ താത്പര്യത്തിനുപിന്നില്‍ ശക്തമായ പൈശാചിക സ്വാധീനമുണ്ട്. കാരണം, ഈ സ്വര്‍ഗ്ഗീയഭാഷയെ സാത്താന്‍ അസ്വസ്ഥതയോടെയാണു ശ്രവിക്കുന്നത്! അവന്റെ കര്‍ണ്ണപുടങ്ങളെ ഇത് അലോസരപ്പെടുത്തുന്നു!
വ്യാഖ്യാനത്തിനുള്ള വരം ലഭിച്ചവര്‍ സമൂഹത്തിലില്ലെങ്കില്‍ ഭാഷാവരത്തില്‍ പ്രവചിക്കരുതെന്നാണ് അപ്പസ്തോലന്‍ ഉപദേശിച്ചിട്ടുള്ളത്. മറിച്ച്, ഭാഷാവരത്തില്‍ പ്രാര്‍ത്ഥിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഈ ബൈബിള്‍ഭാഗം നോക്കുക: "ഭാഷാവരത്തോടെ സംസാരിക്കുന്നെങ്കില്‍ രണ്ടോ മൂന്നോ പേര്‍ മാത്രമേ സംസാരിക്കാവൂ. ഓരോരുത്തരും മാറിമാറി സംസാരിക്കുകയും ഒരാള്‍ വ്യാഖ്യാനിക്കുകയും ചെയ്യണം. വ്യാഖ്യാനിക്കാന്‍ ആളില്ലെങ്കില്‍ അവര്‍ സഭയില്‍ മൗനം ദീക്ഷിക്കുകയും ഓരോരുത്തരും തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കുകയും ചെയ്യട്ടെ. രണ്ടോ മൂന്നോ പേര്‍ പ്രവചിക്കുകയും മറ്റുള്ളവര്‍ അതു വിവേചിക്കുകയും ചെയ്യട്ടെ. കൂടിയിരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും വെളിപാട് ഉണ്ടായാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നവന്‍ നിശബ്ദനാകണം. അങ്ങനെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും മാറിമാറി പ്രവചിക്കാനും പഠിക്കാനും പ്രോത്സാഹനം ലഭിക്കാനും ഇടയാകും. പ്രവാചകരുടെ ആത്മാവ് പ്രവാചകര്‍ക്കു വിധേയമാണ്. എന്തെന്നാല്‍, ദൈവം കോലാഹലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്"(1 കോറി: 14; 27-33). പ്രാര്‍ത്ഥനായോഗങ്ങളില്‍ പാലിക്കേണ്ട അച്ചടക്കത്തെയാണ് അപ്പസ്തോലന്‍ ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. വരങ്ങളെ നിഷേധിക്കുന്നതായി ഇവിടെ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍, അവര്‍ എന്തിനെയും നിഷേധിക്കാന്‍ തുനിഞ്ഞിറങ്ങിയ വ്യക്തികളാണ്!
വിവിധങ്ങളായ വരങ്ങളുള്ള ദൈവമക്കള്‍ കത്തോലിക്കാസഭയിലെ കരിസ്മാറ്റിക് കൂട്ടായ്മകളിലുണ്ട്. ഒരിക്കല്‍പ്പോലും ഈ കൂട്ടായ്മകളില്‍ സഹകാരികളാകാത്തവര്‍ എന്തിനാണ് ഇവരെ വിമര്‍ശിക്കുന്നത്? ഇവര്‍ ഭാഷാവരത്തില്‍ പ്രവചിക്കുമ്പോള്‍ വ്യാഖ്യാനിക്കാന്‍ ആളുണ്ടോ എന്ന ആകുലതയുമായി കല്‍ദായന്‍ എന്തിനാണ് ചുറ്റിത്തിരിയുന്നത്?
ദൈവത്തിനുമുന്നില്‍ മനുഷ്യന്‍ തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ടു നടത്തുന്ന സമര്‍പ്പണമാണ് പ്രാര്‍ത്ഥന! നന്ദിയും സ്തുതിയും നിയോഗങ്ങളും ഇതിലുണ്ട്. ഒരുവന്‍ പ്രാര്‍ത്ഥിക്കുന്നതുപോലെതന്നെ അപരനും പ്രാര്‍ത്ഥിക്കണമെന്ന അവന്റെ നിര്‍ബന്ധത്തിനുപിന്നില്‍ പ്രാര്‍ത്ഥനയെക്കുറിച്ചുള്ള അജ്ഞതയാണുള്ളത്. താന്‍ രുചികരമായി ആസ്വദിക്കുന്ന ഭക്ഷണംതന്നെയാണ് അപരനും പ്രിയമെന്നുള്ള അബദ്ധധാരണയെ ഇതിനോട് ഉപമിക്കാം! ഓരോരുത്തരും തങ്ങളുടെ ആത്മീയോത്ക്കര്‍ഷത്തിനു യോജിക്കുന്ന പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനാശൈലികളും തിരഞ്ഞെടുക്കുന്നു. അവയില്‍ ഒന്ന്‍ മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമെന്നോ താഴ്ന്നതെന്നോ ചിന്തിക്കേണ്ടതില്ല! ബൈബിളില്‍ ഇല്ലാത്തതും അപ്പസ്തോലന്മാരോ പ്രവാചകന്മാരോ സ്വീകരിക്കാത്തതുമായ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നത് തെറ്റാണെന്നു പറയാന്‍ കഴിയില്ല. എന്നാല്‍, വചനവിരുദ്ധമായ പ്രാര്‍ത്ഥനകളും ശൈലികളും ദൈവത്തിനു സ്വീകര്യമാകുമെന്നു കരുതുകയുമരുത്. ഭാഷാവരത്തിലുള്ള പ്രാര്‍ത്ഥനകള്‍ക്ക് ബൈബിളില്‍ അടിസ്ഥാനമുണ്ടെന്നും അപ്പസ്തോലന്മാരുടെയും ആദിമസഭയുടെയും പാരമ്പര്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നും കണ്ടുകഴിഞ്ഞു. ഇതിനെ എതിര്‍ക്കുന്നവര്‍ അനുവര്‍ത്തിക്കുന്ന കിഴക്കുനോക്കിശൈലി അപ്പസ്തോലന്മാരോ ആദിമസഭയോ സ്വീകരിച്ചിരുന്നതായി ബൈബിളില്‍ സാക്ഷ്യമില്ലെന്നുമാത്രമല്ല, ഈ ശൈലിയെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന തെളിവുകള്‍ ബൈബിളില്‍ വായിക്കുന്നുമുണ്ട്. തങ്ങളുടെ ഭോഷ്ക്കുകളെ ന്യായീകരിക്കാന്‍ ഇവര്‍ ആശ്രയിക്കുന്നത് ചില പാഷാണ്ഡതകളെയും കത്തോലിക്കാസഭ വിലക്കിയിരിക്കുന്ന പുസ്തകങ്ങളെയുമാണ്!
അപ്പസ്തോലന്മാരും ആദിമസഭയും സ്വീകരിക്കാത്ത കിഴക്കുനോക്കി പ്രാര്‍ത്ഥനയുടെ ജാള്യത മറയ്ക്കാന്‍, പരിശുദ്ധാത്മാവിന്റെ വരങ്ങളെയും ഈ വരങ്ങളില്‍ ആശ്രയിച്ചുള്ള പ്രാര്‍ത്ഥനകളെയും 'കല്‍ദായന്‍' പുലഭ്യംപറയുന്നു! രണ്ടായിരത്തോളം വര്‍ഷമായി ചോദ്യംചെയ്യപ്പെടുന്ന ഭാഷാവരം, ഇന്നും ചോദ്യംചെയ്യപ്പെടുന്നത് ഇതില്‍ സത്യമുള്ളതുകൊണ്ടാണ്! ഭാഷാവരത്തില്‍ പ്രാര്‍ത്ഥിക്കാനും പ്രവചിക്കാനും മാത്രമല്ല, എഴുതാനും സാധിക്കുമെന്നുള്ള അറിവ് കല്‍ദായമാടമ്പിക്ക് ഇല്ലാതെപോയത് ബൈബിള്‍ വായിക്കാത്തതുകൊണ്ടും പരിശുദ്ധാത്മാവിനെ സ്വീകരിക്കാത്തതുകൊണ്ടും ആയിരിക്കാം! ഭാഷാവരത്തിലുള്ള എഴുത്തിനെക്കുറിച്ച് അറിയണമെങ്കില്‍ ദാനിയേല്‍പ്രവാചകന്റെ പുസ്തകം വായിച്ചാല്‍ മതി. ഇത് ശ്രദ്ധിക്കുക: "പെട്ടന്ന് ഒരു മനുഷ്യന്റെ കൈവിരലുകള്‍ പ്രത്യക്ഷപ്പെട്ട്, ദീപപീഠത്തിനുനേരേ, രാജകൊട്ടാരത്തിന്റെ മിനുത്ത ഭിത്തിയില്‍ എന്തോ എഴുതി. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവ് കണ്ടു"(ദാനിയേല്‍: 5; 5). ഈ എഴുത്തു വായിക്കാന്‍ രാജാവ് വിളിച്ചുവരുത്തിയ ആളുകളുടെ ഗണത്തില്‍ കല്‍ദായന്റെ പൂര്‍വ്വീകരും ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ഭാഗത്ത് ഇതു വായിക്കാന്‍ കഴിയും: "ആഭിചാരകരെയും കല്‍ദായരെയും ജ്യോത്സ്യന്മാരെയും വരുത്താന്‍ അവന്‍ വിളിച്ചുപറഞ്ഞു"(ദാനിയേല്‍: 5; 7). ആഭിചാരകരുടെയും ജ്യോത്സ്യന്മാരുടെയും ഗണത്തില്‍പ്പെട്ടവരാണ് കല്‍ദായരും എന്നകാര്യത്തിനു ബൈബിള്‍ നല്‍കുന്ന സാക്ഷ്യമാണിത്! ഈ മന്ത്രവാദികള്‍ക്കൊന്നും വായിക്കാനോ വ്യാഖ്യാനിക്കാനോ കഴിയാത്ത ഭാഷയില്‍ എഴുതപ്പെട്ട ലിഖിതങ്ങള്‍ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തത് ദാനിയേല്‍ ആയിരുന്നു.
ഇതാണ് ആ ലിഖിതവും വ്യാഖ്യാനവും: "മെനേ, മെനേ, തെഖേല്‍, പാര്‍സീന്‍. ഇതാണ് അര്‍ത്ഥം: മെനേ- ദൈവം നിന്റെ രാജ്യത്തിന്റെ നാളുകള്‍ എണ്ണുകയും അതിന്റെ അവസാനം കുറിക്കുകയും ചെയ്തിരിക്കുന്നു. തെഖേല്‍- നിന്നെ തുലാസില്‍ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു. പേരെസ്- നിന്റെ രാജ്യം വിഭജിച്ച് മേദിയാക്കാര്‍ക്കും പേര്‍ഷ്യാക്കര്‍ക്കും നല്‍കിയിരിക്കുന്നു"(ദാനിയേല്‍: 5; 25-28). ഭാഷാവരത്തിലുള്ള പ്രാര്‍ത്ഥനകളും പ്രവചനങ്ങളും കാണുമ്പോള്‍ കല്‍ദായമാടമ്പി കാണിക്കുന്ന അസഹിഷ്ണുതയുടെ പ്രധാനകാരണം, ഇയാള്‍ 'കല്‍ദായന്‍' ആണ് എന്നതാകുന്നു! സ്വര്‍ഗ്ഗത്തില്‍നിന്നുള്ള തിരുവെഴുത്തുകള്‍ വായിക്കാനോ വ്യാഖ്യാനിക്കാനോ ഇവര്‍ക്ക് കഴിവു ലഭിച്ചിട്ടില്ല!
യേഹ്ശുവായുടെ ശിഷ്യരില്‍ കല്‍ദായരോ?!
യേഹ്ശുവായുടെ പന്ത്രണ്ട് അപ്പസ്തോലന്മാരിലോ എഴുപത്തിരണ്ട് അനുയായികളിലോ യഹൂദരല്ലാതെ മറ്റാരും ഇല്ലായിരുന്നു. അതിനു വ്യക്തമായ കാരണവുമുണ്ട്. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളില്‍ ആരും കല്‍ദായരായിരുന്നില്ല എന്നുമാത്രമല്ല, കല്‍ദായരും ഇസ്രായേല്‍ക്കാരും തമ്മില്‍ കടുത്ത ശത്രുതയിലുമായിരുന്നു. യേഹ്ശുവാ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളെയും പരിഗണിച്ചില്ല എന്നതും ശ്രദ്ധേയമാണ്! കാരണം, യഹൂദര്‍ എന്നറിയപ്പെടുന്നവര്‍ യൂദാ, ബഞ്ചമിന്‍ ഗോത്രങ്ങളില്‍ നിന്നുള്ളവരും ലേവിഗോത്രക്കാരും മാത്രമായിരുന്നു. യഥാര്‍ത്ഥത്തില്‍ യൂദായും ബഞ്ചമിനും മാത്രമാണ് യഹൂദര്‍! എന്നാല്‍, ലേവിഗോത്രക്കാര്‍ക്ക് മറ്റു ഗോത്രങ്ങളെപ്പോലെ ഓഹരി നല്‍കാത്തതുകൊണ്ട്, ഇസ്രായേലിലും യൂദായിലും ഇവര്‍ ചിതറി ജീവിച്ചു. ഇത് യാഹ്‌വെയുടെ മുന്‍കൂട്ടിയുള്ള പദ്ധതിപ്രകാരമായിരുന്നു.
ശലോമോന്റെ കാലശേഷം യിസ്രായേല്‍ വിഭജിക്കപ്പെടുകയും രണ്ടു രാജ്യങ്ങളായിത്തീരുകയും ചെയ്യുമ്പോള്‍ ഇരുകൂട്ടര്‍ക്കും പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ ലേവ്യരെ ആവശ്യമാണെന്നു യാഹ്‌വെ കണ്ടു! അതുകൊണ്ടുതന്നെ മോശയിലൂടെ അവിടുന്ന് ഇത്തരത്തിലൊരു ക്രമീകരണം നടത്തി! വചനം ഇങ്ങനെ അരുളിച്ചെയ്യുന്നു: "ഇത് എല്ലാ തലമുറകള്‍ക്കും ഉള്ള വ്യവസ്ഥയാണ്. യിസ്രായേലില്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല. എന്നാല്‍, യിസ്രായേല്‍ജനം യാഹ്‌വെയ്ക്കു കാഴ്ചയായി സമര്‍പ്പിക്കുന്ന ദശാംശം ലേവ്യര്‍ക്ക് അവകാശമായി ഞാന്‍ നല്‍കിയിരിക്കുന്നു. അതുകൊണ്ടാണ്, യിസ്രായേല്‍ക്കാരുടെ ഇടയില്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല എന്നു ഞാന്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്"(സംഖ്യ: 18; 23, 24). യിസ്രായേലില്‍ ഇവര്‍ക്ക് മണ്ണ് അവകാശമായി നല്‍കിയിരുന്നെങ്കില്‍, വിഭജനകാലത്ത് ഇവര്‍ ഏതെങ്കിലും രാജ്യത്തിന്റെ ഭാഗമായി മാറുകയും ഒരു വിഭാഗത്തിനു പുരോഹിതശുശ്രൂഷയ്ക്ക് ലേവ്യരെ ലഭിക്കാതിരിക്കുകയും ചെയ്യുമായിരുന്നു! ആരെല്ലാമാണ് യെഹൂദരെന്നു വ്യക്തമാക്കുന്നതിനാണ് ഇത്രയും ഇവിടെ കുറിച്ചത്. യെഹൂദരില്‍ ഒരുവനായി യെഹൂദാഗോത്രത്തിന്റെ പരമ്പരയിലാണ് യേഹ്ശുവാ ജനിച്ചതെന്നു നമുക്കറിയാം.
യെഹൂദരുടെ നിയമങ്ങളെയെല്ലാം അതിന്റെ പൂര്‍ണ്ണതയില്‍ പാലിക്കുവാന്‍ അവിടുന്ന് ശ്രദ്ധിച്ചിരുന്നു. മറ്റു ജനതകളുമായി യെഹൂദര്‍ ബന്ധപ്പെട്ടിരുന്നില്ല എന്നുമാത്രമല്ല, സ്വന്തം സഹോദരങ്ങളായ സമരിയാക്കരോടുപോലും ഇവര്‍ക്കു സമ്പര്‍ക്കം ഉണ്ടായിരുന്നില്ല! യിസ്രായേലിലെ യെഹൂദാഹ്, ബെന്യാമിന്‍ ഗോത്രങ്ങള്‍ ഒഴികെയുള്ള ഗോത്രങ്ങളെ മൊത്തത്തില്‍ ശെമരിയാക്കാര്‍ എന്നാണ് വിളിച്ചിരുന്നത്. കാരണം, യെഹൂദാരാജ്യത്തിന്റെ തലസ്ഥാനം യെരുശലേം ആയിരുന്നതുപോലെ, യിസ്രായേലിന്റെ തലസ്ഥാനം ശെമരിയായായിരുന്നു. അതിനാല്‍, യാക്കോബിന്റെ മക്കളില്‍ യെഹൂദായും ബെന്യാമിനും ഒഴികെയുള്ളവര്‍ ശെമരിയാക്കാരാണ്! ചിലരെങ്കിലും ചിന്തിച്ചുവച്ചിരിക്കുന്നതുപോലെ ശെമരിയാക്കാര്‍ വിജാതിയരല്ല; യാക്കോബിന്റെ മക്കള്‍തന്നെയാണ്! യിസ്രായേല്‍ജനവും കല്‍ദായരും തമ്മില്‍ കടുത്ത ശത്രുതയില്‍ കഴിഞ്ഞിരുന്നതിനാല്‍, യേഹ്ശുവായുടെ അനുയായികളായി ഇക്കൂട്ടരെ തിരഞ്ഞെടുക്കുകയില്ല എന്നകാര്യം നമുക്കറിയാം. യിസ്രായേല്‍ജനം പാപംചെയ്തപ്പോഴൊക്കെ യാഹ്‌വെ ഇവരെ കല്‍ദായരുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുകൊടുക്കുന്നതായി ബൈബിളില്‍ വായിക്കുന്നുണ്ട്. യെഹൂദരെ അടിമകളാക്കി ഭരിച്ചിരുന്ന ഒരു ജനവിഭാഗത്തില്‍നിന്നു ശിഷ്യരെ തിരഞ്ഞെടുത്താല്‍, ഈ കാരണംകൊണ്ടുതന്നെ യേഹ്ശുവായെ നിഷേധിക്കാന്‍ പുരോഹിതര്‍ക്കു സാധിക്കുമായിരുന്നു. യേഹ്ശുവായുടെമേല്‍ കുറ്റം ആരോപിച്ചവരൊന്നും ഇത്തരം ഒരു ആരോപണം നടത്തിയതായി കാണുന്നുമില്ല!
യാക്കോബിന്റെ സന്തതികളുടെ എക്കാലത്തെയും ശത്രുക്കളായിരുന്നു പൗരസ്ത്യര്‍. മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യദേശത്തു വസിച്ചിരുന്ന കല്‍ദായരും യിസ്രായേല്‍ജനത്തെ എല്ലാവിധത്തിലും ദ്രോഹിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതു വ്യക്തമാക്കുന്ന അനേകം ബൈബിള്‍ഭാഗങ്ങളില്‍ ചിലത് നോക്കുക: "യിസ്രായേല്‍ക്കാര്‍ വിത്തു വിതച്ചുകഴിയുമ്പോള്‍ മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും വന്ന് അവരെ ആക്രമിച്ചിരുന്നു. അവര്‍ യിസ്രായേലിനെതിരായി താവളമടിച്ച് ഗാസായുടെ പരിസരപ്രദേശംവരെയുള്ള വിളവെല്ലാം നശിപ്പിച്ചിരുന്നു"(ന്യായാ: 6; 3, 4). മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: "മിദിയാന്‍കാരും അമലേക്യരും പൗരസ്ത്യരും ഒന്നിച്ചുകൂടി, യോര്‍ദ്ദാന്‍ കടന്ന് യെസ്രേല്‍ താഴ്വരയില്‍ താവളമടിച്ചു"(ന്യായാ: 6; 33). യേഹ്ശുവായും അവിടുത്തെ ശിഷ്യന്മാരും പൗരസ്ത്യരായിരുന്നുവെന്നും എഴുപത്തിരണ്ട് അനുയായികളില്‍ കല്‍ദായര്‍ ഉണ്ടായിരുന്നുവെന്നും പറയുന്നത് അപഹാസ്യമായ കാര്യമാണ്. യിസ്രായേല്യരോട് കല്‍ദായര്‍ പ്രവര്‍ത്തിച്ച ക്രൂരതകള്‍ ചെറുതായിരുന്നില്ല. ബൈബിലെ ഈ സംഭവം നോക്കുക: "എന്നാല്‍, കല്‍ദായസൈന്യം രാജാവിനെ അനുധാവനം ചെയ്ത് യെരീക്കോ സമതലത്തില്‍വച്ചു മറികടന്നു. അപ്പോള്‍ അവന്റെ പടയാളികള്‍ ചിതറിപ്പോയി. കല്‍ദായര്‍ രാജാവിനെ പിടിച്ച് റിബ് ലയില്‍ ബാബിലോണ്‍ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു. പുത്രന്മാരെ അവന്റെ കണ്‍മുമ്പില്‍ വച്ചു നിഗ്രഹിച്ചു. അവനെ കണ്ണുകള്‍ ചൂഴ്ന്നെടുത്തതിനുശേഷം, ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി"(2 രാജാ: 25; 5-7).
ദൈവജനത്തെ പീഡിപ്പിക്കാന്‍ എക്കാലത്തും മുന്നിട്ടുനിന്ന ഒരു സംസ്കാരത്തെ വെള്ളപൂശുവാനുള്ള കുടിലതന്ത്രം ഈ വാദങ്ങളുടെ പിന്നിലുണ്ട്. കല്‍ദായരുടെ മറ്റൊരു ക്രൂരത കാണുക: "ബാബിലോണ്‍രാജാവായ നബുക്കദ്നേസറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം അഞ്ചാംമാസം ഏഴാംദിവസം അവന്റെ അംഗരക്ഷകന്മാരുടെ നായകനായ ദാസന്‍ നബുസരദാന്‍ യെരുശലെമില്‍ വന്നു. അവിടെ യാഹ്‌വെയുടെ ആലയവും രാജകൊട്ടാരവും യെരുശലെമിലെ വീടുകളും അഗ്നിക്കിരയാക്കി; മാളികകള്‍ കത്തി ചാമ്പലായി. അവനോടുകൂടെ ഉണ്ടായിരുന്ന കല്‍ദായ സൈന്യം യെരുശലെമിനു ചുറ്റുമുള്ള കോട്ട തകര്‍ത്തു"(2 രാജാ: 25; 8-10). ദൈവത്തിന്റെ ആലയത്തെപ്പോലും തങ്ങളുടെ ക്രൂരതയ്ക്കിരയാക്കിയ ജനതയുടെ സംസ്കാരമാണോ ക്രിസ്ത്യാനി പിന്തുടരേണ്ടത്? യേഹ്ശുവാ പൗരസ്ത്യനായിരുന്നുവെങ്കില്‍, അവിടുത്തെ ജനനം അറിഞ്ഞു ജ്ഞാനികള്‍ സന്ദര്‍ശിക്കുന്നത് പൗരസ്ത്യദേശത്തുനിന്നായിരുന്നു. ബൈബിളില്‍ ഇങ്ങനെ കാണുന്നു: "ഹൊറേദോസ് രാജാവിന്റെ കാലത്ത് യെഹൂദായിലെ ബേത് ലെഹെമില്‍ യേഹ്ശുവാ ജനിച്ചപ്പോള്‍ പൗരസ്ത്യദേശത്തുനിന്നു ജ്ഞാനികള്‍ യെരുശലെമിലെത്തി"(മത്താ: 2; 1). യേഹ്ശുവാ ജനിച്ചതും വളര്‍ന്നതും പൗരസ്ത്യദേശത്തായിരുന്നുവെങ്കില്‍, തദ്ദേശിയരായ ജ്ഞാനികള്‍ അവിടുത്തെ സന്ദര്‍ശിച്ചുവെന്ന് എഴുതിയാല്‍ മതിയായിരുന്നു!
യാഥാര്‍ത്ഥ്യം ഇതായിരിക്കെ, യേഹ്ശുവായുടെ എഴുപത്തിരണ്ട് അനുയായികളുടെ ഗണത്തില്‍ കല്‍ദായരുടെ നേതാക്കളായ 'അദ്ദായി'യെയും 'മാറി'യെയും തിരുകിക്കയറ്റാനുള്ള ശ്രമം പരിഹാസ്യമാണ്! അദ്ദായി, മാറി തുടങ്ങിയവര്‍ കല്‍ദായരായിരുന്നുവെങ്കില്‍, അവര്‍ എഴുപത്തിരണ്ട് അനുയായികളില്‍ ഉള്‍പ്പെട്ടവരല്ല; മറിച്ച്, ഇവര്‍ എഴുപത്തിരണ്ട് അനുയായികളുടെ ഗണത്തില്‍ ഉണ്ടായിരുന്നവരായിരുന്നുവെങ്കില്‍ തീര്‍ച്ചയായും കല്‍ദായരായിരുന്നില്ല എന്നകാര്യത്തില്‍ സംശയവുമില്ല! കാരണം, ഇത്തരത്തിലൊരു വിവാദത്തിനു യേഹ്ശുവാ മുതിരില്ല എന്നതുതന്നെ! കല്‍ദായരും യെഹൂദരും തമ്മിലുണ്ടായിരുന്ന വിദ്വേഷം വ്യക്തമാക്കുന്ന ബൈബിളിലെ ചരിത്രഭാഗങ്ങള്‍ ചേര്‍ത്തുവച്ചുകൊണ്ടുള്ള ലേഖനം മനോവയില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബ്രാഹം ഉപേക്ഷിച്ചുപോന്ന കല്‍ദായപാരമ്പര്യത്തിന്റെ ആരംഭംമുതലുള്ള ചരിത്രം അറിയേണ്ടവര്‍ ഈ ലേഖനം ഒരിക്കല്‍ക്കൂടി വായിക്കുക: `കല്‍ദായ`വത്ക്കരണവും ഭാരതീയ വത്ക്കരണവും പിശാചിന്റെ കുതന്ത്രം!
യേഹ്ശുവാ, തന്നെ സമീപിച്ച രോഗികളെ സുഖപ്പെടുത്തുമ്പോള്‍പ്പോലും വിജാതിയരെ ഒഴിവാക്കാന്‍ ശ്രമിക്കുന്നതു കാണാം. ഇത് വിജാതിയരോടുള്ള അവഗണനയായിരുന്നില്ല; മറിച്ച്, യഹൂദരുടെ നിയമങ്ങളെ അംഗീകരിക്കുന്നുവെന്ന്‍ അവരെ ധരിപ്പിക്കാനായിരുന്നു. വിശ്വാസത്തിലെ തീഷ്ണത പരിഗണിച്ച്, വിജാതിയരെ അനുഗ്രഹിക്കാനും അവിടുന്ന് ശ്രദ്ധിച്ചു. സീറോഫിനീഷ്യന്‍ സ്ത്രീയെ അനുഗ്രഹിക്കുന്ന സംഭവം ശ്രദ്ധിച്ചാല്‍, കല്‍ദായര്‍ നടത്തുന്ന നാടകം പൊളിയും എന്നകാര്യത്തില്‍ തര്‍ക്കമില്ല! ബൈബിള്‍ഭാഗം നോക്കുക: "ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവള്‍ക്ക് അശുദ്ധാത്മാവു ബാധിച്ച ഒരു കൊച്ചുമകള്‍ ഉണ്ടായിരുന്നു. ആ സ്ത്രീ വന്ന് അവന്റെ കാല്ക്കല്‍ വീണു. അവള്‍ സീറോ-ഫിനീഷ്യന്‍വംശത്തില്‍പ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളില്‍നിന്നു പിശാചിനെ ബഹിഷ്ക്കരിക്കണമെന്ന് അവള്‍ അവനോട് അപേക്ഷിച്ചു. അവന്‍ പ്രതിവചിച്ചു: ആദ്യം മക്കള്‍ ഭക്ഷിച്ചു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല"(മര്‍ക്കോ: 7; 25-27). യേഹ്ശുവാ ഇപ്രകാരം പറഞ്ഞതിന്റെ കാരണങ്ങളിലേക്കു കടക്കാന്‍ ശ്രമിക്കുന്നില്ല. വ്യക്തമായ വിവരണം ആവശ്യമുള്ളതും ഈ വിഷയവുമായി ബന്ധമില്ലാത്തതുമായതുകൊണ്ടാണ് വിവരണത്തിനു മുതിരാത്തത്.
യിസ്രായേലിലെ നഷ്ടപ്പെട്ടുപോയവരെ തേടിവന്ന മനുഷ്യപുത്രന്‍ കല്‍ദായരെ അവിടുത്തെ ശിഷ്യഗണത്തില്‍ ചേര്‍ത്താല്‍, അതു യെഹൂദര്‍ക്ക് ഇടര്‍ച്ചയുണ്ടാക്കും എന്നകാര്യം പറയേണ്ടതില്ലല്ലോ! മാത്രവുമല്ല, അവിടുന്നു ശിഷ്യന്മാരെ അയച്ചപ്പോള്‍പോലും പറയുന്നത് ഇങ്ങനെയാണ്: "നിങ്ങള്‍ വിജാതിയരുടെയടുത്തേക്കു പോകരുത്; ശെമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത, യിസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്കു പോകുവിന്‍"(മത്താ: 10; 5, 6). യാക്കോബിന്റെ സന്തതികള്‍ത്തന്നെയായ ശെമരിയാക്കാരുടെ പട്ടണങ്ങളില്‍പ്പോലും പ്രവേശിക്കരുതെന്നുള്ള നിര്‍ദ്ദേശം ശ്രദ്ധേയമാണ്. ശെമരിയാക്കാര്‍ വിജാതിയരുമായി ഇടകലര്‍ന്നു ജീവിച്ചിരുന്നതുകൊണ്ട് അവരുടെ പട്ടണങ്ങളില്‍ വിജാതിയരുടെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു. യെഹൂദരുടെ ഭവനങ്ങളില്‍മാത്രം പ്രവേശിക്കാവൂ എന്ന നിര്‍ദ്ദേശത്തോടെ, യെഹൂദരല്ലാത്തവരും അവരുടെ ശത്രുക്കളായവരുമായ വ്യക്തികളെ യേഹ്ശുവാ യെഹൂദഭവനങ്ങളിലേക്ക് അയയ്ക്കുമോ? മറ്റു ജനവിഭാഗങ്ങളില്‍പ്പെട്ട ആരുടേയും വാക്കുകള്‍ കേള്‍ക്കുന്നതുപോലും യഹൂദര്‍ക്കു നിഷിദ്ധമാണെന്ന് കിഴക്കിന്റെ സാക്ഷികള്‍ക്ക് അറിയില്ലേ?
ഒരു വചനംകൂടി കുറിച്ചുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കാം. വചനം ശ്രദ്ധിക്കുക: “ഉന്നതത്തിനെതിരേ കൊമ്പുയര്‍ത്തരുത്; ഗര്‍വ്വോടെ സംസാരിക്കുകയുമരുത്. കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയില്‍നിന്നോ അല്ല ഉയര്‍ച്ച വരുന്നത്. ഒരുവനെ താഴ്ത്തുകയും അപരനെ ഉയര്‍ത്തുകയും ചെയ്യുന്ന വിധി നടപ്പാക്കുന്നതു ദൈവമാണ്”(സങ്കീര്‍ത്തനങ്ങള്‍: 75; 5-7). കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയില്‍നിന്നോ അല്ല ഉയര്‍ച്ച വരുന്നതെന്നും ഉന്നതത്തില്‍നിന്ന് ദൈവം അയക്കുന്നതാണ് ഉയര്‍ച്ചയെന്നും ഇവിടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇതിനപ്പുറം മറ്റൊരു സ്ഥിരീകരണം ഈ വിഷയത്തില്‍ ആവശ്യമുണ്ടോ?
ഒരു നുണക്കഥ: ഒരേസമയം തങ്ങള്‍ നസ്രാണികളും കല്‍ദായരുമാണെന്ന വാദവുമായി നടക്കുന്നവര്‍ അബദ്ധത്തെ അനുധാവനം ചെയ്യുന്നവരാണ്. കാരണം, ക്രിസ്തുമാര്‍ഗ്ഗം സ്വീകരിച്ച യെഹൂദരെയാണ് 'നസ്രാണികള്‍' എന്നു വിളിക്കുന്നത്! യെഹൂദരുടെ ശത്രുക്കളായ ബാബിലോണ്‍കാര്‍ നസ്രാണികളാണെന്നു പറയുന്നത് 'നായര്‍-ഈഴവ' ലയനംപോലെ അപഹാസ്യമാണ്! വരത്തന്മാരായ കല്‍ദായര്‍ കേരളത്തിലെ നസ്രാണികളെ ഹൈജാക്ക് ചെയ്തുവെന്നതാണ് യാഥാര്‍ത്ഥ്യം!
തുടരും...
കല്‍ദായരെ അസ്വസ്ഥപ്പെടുത്തുന്ന മറ്റൊരു ആരാധനാരീതി ഉച്ചത്തിലുള്ള സ്തുതിപ്പുകളാണ്. ഇതുമായി ബന്ധപ്പെട്ട ലേഖനം വായിക്കാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക: 'പാപിക്ക് സ്തോത്രഗീതം ഇണങ്ങുകയില്ല!'
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-